Thursday, March 4, 2021 11:53 PM IST
ചരിത്രത്തിലാദ്യമായി ഒരു മാർപാപ്പ ഇറാക്ക് സന്ദർശിക്കുകയാണ്. ഫ്രാൻസിസ് മാർപാപ്പയുടെ മുൻഗാമികളായ ജോൺപോൾ രണ്ടാമനും ബനഡിക്ട് പതിനാറാമനും ഇറാക്ക് സന്ദർശിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും സാഹചര്യങ്ങൾ അനുകൂലമായില്ല. ഇപ്പോഴും വലിയ അസമാധാനവും അക്രമഭീഷണിയും അവിടെ നിലനിൽക്കുന്നുണ്ട്, ഒപ്പം കോവിഡ് മഹാമാരിയുടെ വ്യാപനഭീതിയും. ആഭ്യന്തരസംഘർഷത്തിലും തകർച്ചയിലും കഴിയുന്ന ഇറാക്കി ജനതയുടെ ആത്മവീര്യം ഉണർത്തുന്നതിനു പരിശുദ്ധ പിതാവിന്റെ സന്ദർശനം ഉതകുമെന്ന് ഇറാക്കി ഭരണകൂടം കരുതുന്നു. അതോടൊപ്പം കൊടിയ മതമർദനവും അടിച്ചമർത്തലും അനുഭവിക്കേണ്ടിവന്ന ഇറാക്കി ക്രൈസ്തവരുടെ മനോബലം വളർത്താൻ സന്ദർശനം സഹായിക്കുമെന്ന് ഇറാക്കിലെ ക്രൈസ്തവ സമൂഹവും പ്രതീക്ഷിക്കുന്നു. ഇറാക്കി ഭരണകൂടത്തിന്റെയും ഇറാക്കി ക്രൈസ്തവരുടെയും ക്ഷണം സ്വീകരിച്ചാണ് ഫ്രാൻസിസ് പാപ്പാ ഇന്ന് ഇറാക്കിൽ കാൽകുത്തുന്നത്.
മഹാനാഗരികതയുടെ ഉറവിടം
മനുഷ്യസംസ്കാരത്തിനുതന്നെ ബീജാവാപം ചെയ്ത മണ്ണാണ് ഇറാക്കിലെത്. ഇന്നേക്ക് ആറായിരം വർഷങ്ങൾക്കു മുന്പ് സുമേറിയൻ മഹാനാഗരികത പിറവിയെടുത്ത പ്രദേശം. യൂഫ്രട്ടീസ്, ടൈഗ്രീസ് നദികൾക്കിടയിലെ ഫലഭൂയിഷ്ഠമായ മെസൊപ്പൊട്ടാമിയ (നദികൾക്കിടയിലെ സ്ഥലം എന്നാണ് ഈ ഗ്രീക്ക് പദത്തിന്റെ അർഥം) ആണ് ഇന്നത്തെ ഇറാക്ക്. സംസ്കാരത്തിന്റെ സമസ്ത ശാഖകളിലും അനന്യമായ സംഭാവനകൾ നൽകിയ മെസൊപ്പൊട്ടാമിയ സാമ്രാജ്യങ്ങളുടെ ഉദയവും അസ്തമയവും പലതവണ കണ്ടു. മതങ്ങൾ ഉത്ഭവിക്കുകയും ഒടുങ്ങുകയും ചെയ്തു. പ്രപഞ്ചോത്പത്തിയെയും ജീവനെയും കുറിച്ചുള്ള മഹാഭാവനകൾ അവിടെ വിരിഞ്ഞു. ഇരു മഹാനദികളിലെ ജലപ്രവാഹങ്ങൾ ചിലപ്പോഴൊക്കെ മനുഷ്യരക്തവുമായി കലർന്ന് ശോണനിറമാർന്നു. മാനവകുലത്തിന്റെ പ്രയാണകഥയിൽ മെസൊപ്പൊട്ടാമിയയ്ക്ക് പറയാനുള്ളത് കഠിനാധ്വാനത്തിന്റെയും സ്ഥിതപ്രജ്ഞതയുടെയും കഥകൾ മാത്രമല്ല, ഗോത്രവൈരത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും വിലാപഗാനങ്ങൾകൂടിയാണ്.
ഏബ്രഹാമിന്റെ ജന്മദേശം
"വിശ്വാസികളുടെ പിതാവാ'യി ഏകദൈവവിശ്വാസികൾ വണങ്ങുന്ന പൂർവപിതാവായ ഏബ്രഹാം ദക്ഷിണ ഇറാക്കിലെ ഊർ (ഉറുക്ക്, ഇന്നത്തെ ടെൽ എൽ-മുഖയ്യർ) സ്വദേശിയായിരുന്നു. അദ്ദേഹത്തെ ദൈവം പേരുചൊല്ലി വിളിച്ച് കാനാൻ നാട്ടിലേക്ക്(ഇന്നത്തെ ഇസ്രയേൽ) അയയ്ക്കുകയും ഒരു ജനതയുടെ പിതാവാക്കുമെന്നു വാഗ്ദാനം ചെയ്യുകയുമാണ്. അതേ ഏബ്രഹാമിന്റെ മക്കൾ നൂറ്റാണ്ടുകൾക്കപ്പുറം അതേ നാട്ടിലേക്കു നാടുകടത്തപ്പെടുന്നതും യഹൂദസംസ്കാരത്തിന്റെ അതിശ്രേഷ്ഠമായ ചില ഈടുവയ്പുകൾക്ക് അവിടെവച്ചു രൂപംകൊടുക്കുന്നതും അനന്യസാധാരണമായ ഒരു ചരിത്രയാഥാർഥ്യമാണ്. ഏബ്രഹാമിന്റെ പുത്രഭാര്യയായ റെബേക്ക ഇറാക്കുകാരിയായിരുന്നതായി ബൈബിൾ പറയുന്നു. ബൈബിളിലെ പ്രമുഖ പ്രവാചകന്മാരായ എസക്കിയേലും യോനായും അന്നാട്ടുകാരായിരുന്നത്രേ. പ്രവാചകനായ ദാനിയേൽ ഏറെക്കാലം ജീവിച്ചിരുന്നതും അവിടെയാണ്. ഇസ്രയേൽ കഴിഞ്ഞാൽ ഏറ്റവുമധികം പഴയനിയമ പരാമർശങ്ങൾ ഉള്ള നാടാണ് ഇറാക്ക്. എന്നാൽ യഹൂദരെ അവിടെനിന്നു പിഴുതെറിയാനും നാമാവശേഷമാക്കാനും പിൽക്കാലജേതാക്കൾ പരിശ്രമിച്ചതു മറ്റൊരു കഥ.
മാർത്തോമ്മാ ശ്ലീഹായിൽനിന്നു വിശ്വാസം
ഇറാക്കിന് ഒന്നാം നൂറ്റാണ്ട് മുതലുള്ള അനുസ്യൂതമായ ക്രൈസ്തവസാന്നിധ്യത്തിന്റെ കഥകൂടിയുണ്ട്. യേശുവിന്റെ പന്ത്രണ്ട് ശ്ലീഹന്മാരിൽ ഒരാളായ മാർത്തോമ്മാ ശ്ലീഹയാണ് ഇറാക്കിൽ ക്രൈസ്തവവിശ്വാസം എത്തിച്ചത് എന്നാണു വിശ്വാസം. ഉത്തര ഇറാക്കിലെ അസീറിയൻ ജനത ഒന്നാം നൂറ്റാണ്ടിൽത്തന്നെ ക്രൈസ്തവവിശ്വാസം സ്വീകരിച്ചു. ക്രമേണ സുറിയാനി ആരാധനഭാഷയായ പൗരസ്ത്യ ക്രൈസ്തവസഭ ഇറാക്കിൽ പ്രബലമായി. ദൈവശാസ്ത്ര പീഠങ്ങളും സന്യാസസമൂഹങ്ങളും സ്ഥാപിക്കപ്പെട്ടു. നിരവധി ദേശങ്ങളിലേക്കു പ്രേഷിതപ്രവർത്തകരെ അയച്ചുകൊണ്ട് അസീറിയൻ സഭ വലിയ മുന്നേറ്റങ്ങൾ നടത്തി. യേശു സംസാരിച്ച അരമായ ഭാഷ സംസാരിക്കുന്ന കുറേ ഗ്രാമങ്ങൾ ഇന്നും വടക്കൻ ഇറാക്കിലുണ്ട്. അതിപുരാതനകാലം മുതൽ കേരളത്തിലെ മാർത്തോമ്മാ ക്രൈസ്തവരുമായി വളരെ ശക്തമായ ബന്ധമാണ് കൽദായ(പൗരസ്ത്യ സുറിയാനി)സഭ പുലർത്തിപ്പോന്നിരുന്നത്. അവിഭക്ത മാർത്തോമ്മാ ക്രൈസ്തവസഭയുടെ അവസാനത്തെ മെത്രാനായിരുന്നു 1597-ൽ അങ്കമാലിയിൽവച്ച് അന്തരിച്ച മാർ ഏബ്രഹാം. സീറോമലബാർ സഭയും ഇറാക്കിലെ കൽദായസഭയും ഒരേ ആരാധനാക്രമമാണ് ഉപയോഗിക്കുന്നത്.
ക്രൈസ്തവ കൂട്ടക്കൊല
എട്ടാം നൂറ്റാണ്ടിലെ അബ്ബാസിദ് ഭരണം ഇറാക്കിന്റെ സാമൂഹ്യവും മതപരവുമായ ഭൂപടങ്ങൾ മാറ്റിവരച്ചു. തികച്ചും ക്രൈസ്തവമായിരുന്ന ഇറാക്കി പ്രദേശങ്ങൾ ഇസ്ലാമിനു വഴിമാറി. പതിനാറാം നൂറ്റാണ്ടിൽ ഓട്ടോമാൻ ഭരണം അവശേഷിച്ച ക്രൈസ്തവരെക്കൂടി ഉന്മൂലനം ചെയ്തു. അവരെ നിർബന്ധപൂർവം കുടിയിറക്കുകയും ക്രൈസ്തവ ദേവാലയങ്ങളും ആശ്രമങ്ങളും തകർക്കുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധത്തിൽ അസീറിയൻ വംശഹത്യതന്നെ അരങ്ങേറി.
1933-ൽ ഇറാക്ക് ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് സ്വതന്ത്രമാകുന്പോഴും ഈ കൂട്ടക്കൊലകൾ അവസാനിച്ചിരുന്നില്ല. 1987-ലാണ് ഇറാക്കിലെ അവസാനത്തെ സെൻസസ് നടന്നത്. അതനുസരിച്ച് 14 ലക്ഷമാണ് ഇറാക്കിലെ ക്രൈസ്തവ ജനസംഖ്യ. സദ്ദാംഹുസൈനും അദ്ദേഹത്തിന്റെ ബാത്ത് പാർട്ടിയും ക്രൈസ്തവർക്ക് അൽപസ്വൽപ്പം മതസ്വാതന്ത്ര്യം അനുവദിച്ചിരുന്നു. 2003-ലെ അമേരിക്കൻ അധിനിവേശം, സദ്ദാം ഹുസൈന്റെ മരണം, ആഭ്യന്തരയുദ്ധം, ഐഎസിന്റെ ഭീകരപ്രവർത്തനങ്ങൾ എന്നിവയ്ക്കെല്ലാം ശേഷം ഇപ്പോൾ ഒരുലക്ഷത്തിലേറെ ക്രൈസ്തവർ മാത്രമാണ് ഇറാക്കിലുള്ളത് എന്നാണ് നിഗമനം. അവർതന്നെ നാലഞ്ചു ക്രൈസ്തവസഭകളിലായിട്ടാണുള്ളത് (കൽദായ കത്തോലിക്കാസഭ, മെൽക്കൈറ്റ് കത്തോലിക്കാസഭ, സിറിയൻ ഓർത്തഡോക്സ് സഭ, അസീറിയൻ സഭ). ഐഎസിന്റെ ആക്രമണങ്ങളിൽ അസംഖ്യം ക്രൈസ്തവരാണ് മരിച്ചത്. മുന്നൂറോളം ക്രൈസ്തവ ദേവാലയങ്ങളും സന്യാസാശ്രമങ്ങളും നശിപ്പിക്കപ്പെട്ടു. ലക്ഷക്കണക്കിനു ക്രൈസ്തവർ സിറിയ, ജോർദാൻ, ഇറാൻ, ഉത്തര ഇറാക്കിലെ കുർദിസ്ഥാൻ മുതലായ നാടുകളിലേക്ക് പലായനം ചെയ്തു.
നിരാശയും വേദനയും ജനിപ്പിക്കുന്ന ഒരു ചരിത്രമാണ് ഇറാക്കിലെ ക്രൈസ്തവരുടെത്. പലപ്പോഴും ഇതര ക്രൈസ്തവ സഭകളും ദേശങ്ങളും തങ്ങളെ അവഗണിക്കുന്നതായി അവർ പരാതിപ്പെട്ടിട്ടുണ്ട്. വിശുദ്ധ ജോൺപോൾ രണ്ടാമൻ തൊട്ടുള്ള മാർപാപ്പമാർ ഇറാക്കിനുവേണ്ടി അന്താരാഷ്ട്ര വേദികളിൽ നിരന്തരം ശബ്ദമുയർത്തിയിട്ടുണ്ട്. യുദ്ധമരുതെന്ന് ജോൺപോൾ രണ്ടാമൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷിനോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ വിശ്വസാഹോദര്യത്തിന്റെയും മതസൗഹാർദത്തിന്റെയും പ്രവാചകനായ ഫ്രാൻസിസ് മാർപാപ്പ ഇറാക്കിലേക്കു പോവുകയാണ്, മതപീഡനവും മറ്റു നിരവധി ദുരന്തങ്ങളുംകൊണ്ട് നിരാശരായ ക്രൈസ്തവരെ ശക്തിപ്പെടുത്താൻ, തിരിച്ചുവന്നുകൊണ്ടിരിക്കുന്ന തദ്ദേശീയ ക്രൈസ്തവരെ പ്രോത്സാഹിപ്പിക്കാൻ, സഹവർത്തിത്വവും സഹിഷ്ണുതയുംവഴി സമാധാനം സ്ഥാപിക്കാമെന്നുള്ള സന്ദേശം നൽകാൻ.
ഡോ. ജോർജ്കുട്ടി ഫിലിപ്
സമാധാനദൂതനു തിരക്കിട്ട പരിപാടികൾ
"സമാധാനത്തിന്റെ തീർഥാടകനാ'യാണ് താൻ ഇറാക്കിലേക്കു വരുന്നതെന്ന് കഴിഞ്ഞ ദിവസം ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. യുദ്ധവും ഭീകരവാദവുംകൊണ്ടു തകർന്ന ഒരു നാട്ടിൽ ദൈവത്തോട് അനുരഞ്ജനവും സൗഖ്യവും പാപമോചനവും പ്രാർഥിക്കാനാണു താൻ വരുന്നത്. ക്രൈസ്തവരോടായി അദ്ദേഹം പറഞ്ഞു: ""നിഷ്ഠുരമായ സഹനങ്ങളുടെ മധ്യേ വിശ്വാസത്തിനു സാക്ഷ്യം വഹിച്ചവരാണു നിങ്ങൾ. നിങ്ങളുടെത് രക്തസാക്ഷികളുടെ ഒരു സഭയാണ്. തകർന്ന വീടുകളുടെയും അശുദ്ധമാക്കപ്പെട്ട ദേവാലയങ്ങളുടെയും ചിത്രങ്ങൾ നിങ്ങളുടെ മുന്പിലുണ്ട്. സാർവത്രികസഭയുടെ മുഴുവൻ സ്നേഹമസൃണമായ കരുതൽ നിങ്ങളോടൊപ്പമുണ്ട്. തിന്മ എത്ര വ്യാപകമായാലും പ്രതീക്ഷ കൈവിടരുത്.'' ഏബ്രഹാമിനെപ്പോലെ പ്രതീക്ഷയോടെ മുന്പോട്ടു നോക്കുവാനും പ്രാർഥനകൊണ്ട് തന്നെ അനുഗമിക്കുവാനും അഭ്യർഥിച്ചുകൊണ്ടാണ് പാപ്പാ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
എൺപത്തിനാലുകാരനായ പാപ്പായ്ക്ക് തിരക്കേറിയ പരിപാടികളാണ് ഇറാക്കിലുള്ളത്. വെള്ളിയാഴ്ച ഉച്ചയോടെ ബാഗ്ദാദിലെത്തുന്ന പാപ്പാ പ്രസിഡന്റിന്റെ ഔദ്യോഗികവസതിയിൽവച്ച് രാജ്യത്തെ പ്രമുഖ നേതാക്കളോടും നയതന്ത്രമേഖലയിൽ പ്രവർത്തിക്കുന്നവരോടും സംസാരിക്കും. രാജ്യത്തിന്റെ ഐക്യവും സഹവർത്തിത്വവും തെളിയിക്കാനുള്ള സുവർണാവസരമായാണ് രാഷ്ട്രീയനേതൃത്വം പാപ്പായുടെ സന്ദർശനത്തെ കാണുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ പാപ്പരത്തം, വളരുന്ന അഴിമതി, തൊഴിലില്ലായ്മ മുതലായവ യുവജനങ്ങളെ അലോസരപ്പെടുത്തുന്നുവെന്ന് നേതാക്കൾക്കറിയാം. കുർദിസ്ഥാൻ പ്രദേശത്തുനിന്നുള്ള പ്രസിഡന്റ് ബർഹാം സലീഹിനോടും ഷിയാവിഭാഗത്തിൽനിന്നുള്ള പ്രധാനമന്ത്രി മുസ്തഫ അൽ-കസീമിനോടും മാർപാപ്പ കൂട്ടായ നേതൃത്വത്തിന്റെ ആവശ്യകതയെക്കുറിച്ചു സംസാരിക്കുമെന്നാണു നിരീക്ഷകരുടെ പ്രതീക്ഷ. തുടർന്ന് അദ്ദേഹം ബാഗ്ദാദിലെ സുറിയാനി കത്തോലിക്കാ കത്തീഡ്രലിൽ വച്ച് ഇറാക്കിലെ കത്തോലിക്കാ സഭാനേതൃത്വവുമായി കൂടിക്കാഴ്ച നടത്തും.
ശനിയാഴ്ച രാവിലെ ഫ്രാൻസിസ് പാപ്പാ നജാഫ് പട്ടണത്തിൽ ഷിയാ മുസ്ലീംകളുടെ പരമോന്നത നേതാവായ അയത്തൊള്ളാ അലി അൽ-സിസ്താനിയുമായി കൂടിക്കാഴ്ച നടത്തും. 18 കോടി അംഗങ്ങളുള്ള ഷിയാക്കൾ ഇസ്ലാമിലെ ഏറ്റവും വലിയ രണ്ടാമത്തെ വിഭാഗമാണ്. തൊണ്ണൂറു കാരനായ അൽ-സിസ്താനി ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്കും ബഹുസ്വര ഇറാക്കിനുംവേണ്ടി വാദിക്കുന്ന വ്യക്തിയാണ്. ഉച്ചകഴിഞ്ഞ് മാർപാപ്പ ഊർ പട്ടണത്തിലെ ചരിത്രാവശിഷ്ടങ്ങൾ സന്ദർശിക്കുകയും വിവിധ മതനേതാക്കളോടൊത്ത് സമാധാനത്തിനായി പ്രാർഥിക്കുകയും ചെയ്യും. ഇന്നത്തെ നസീറിയ പട്ടണത്തിനടുത്തുള്ള സിക്കുറാത്ത് എന്നറിയപ്പെടുന്ന പ്രാചീന ക്ഷേത്രമുള്ള പ്രദേശമാണ് ഏബ്രഹാമിന്റെ സ്വദേശമായി കരുതുന്നത്. കൽദായസഭയുടെ കത്തീഡ്രൽ പള്ളിയിൽ റഫായേൽ ഒന്നാമൻ സാക്കോ പാത്രിയർക്കീസിനോടൊപ്പം മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കുന്നതുമാണ്.
സ്വയംഭരണ സംസ്ഥാനമായ കുർദിസ്ഥാനും ഉത്തര ഇറാക്കിലെ നിനിവേ പ്രവിശ്യയും മാർപാപ്പ ഞായറാഴ്ച സന്ദർശിക്കും. ക്രൈസ്തവരുടെ പ്രധാന നഗരമായ മൊസൂളിൽ യുദ്ധത്തിലും ഭീകരാക്രമണങ്ങളിലും മരണമടഞ്ഞവരെ അനുസ്മരിക്കും. ഇറാക്കിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളിൽവച്ചാണ് 2014-ൽ ഐഎസ് "കാലിഫേറ്റ്' പ്രഖ്യാപിക്കപ്പെട്ടത്. മൊസൂളിൽനിന്ന് മറ്റൊരു ക്രൈസ്തവനഗരമായ കാറക്കോഷിലെത്തുന്ന പാപ്പാ, ഐഎസ് ഭീകരവാദികൾ നശിപ്പിച്ച അൽ-താഹിറ പള്ളിയിൽ വിശ്വാസികളെ അഭിസംബോധന ചെയ്യും.
കാറക്കോഷിലെ അരലക്ഷത്തോളം ക്രൈസ്തവരിൽ ബഹുഭൂരിപക്ഷവും പലായനം ചെയ്തിരുന്നു. തിരിച്ചെത്തിയവരാകട്ടെ, നിരാശാഭരിതരും നാടുവിടാൻ കോപ്പുകൂട്ടുന്നവരുമാണ്. എർബിൽ പട്ടണമാണ് പാപ്പാ ഞായറാഴ്ച അവസാനം സന്ദർശിക്കുന്നത്. അവിടെ ഫ്രാൻസോ-ഹരീരി സ്റ്റേഡിയത്തിൽ പരിശുദ്ധ പിതാവ് വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും. തിങ്കളാഴ്ച രാവിലെ ഫ്രാൻസിസ് മാർപാപ്പ റോമിലേക്കു മടങ്ങും. ഇറാക്കി ജനത മാർപാപ്പയുടെ സന്ദർശനത്തിൽ വലിയ പ്രതീക്ഷയാണു വച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളും സാന്നിധ്യവും ഇറാക്കിന്റെ പുനർനിർമാണത്തിനും വിവിധ വിഭാഗം ജനങ്ങളുടെ സഹവർത്തിത്വത്തിനും പ്രോത്സാഹനമായിത്തീരുമെന്നു പ്രത്യാശിക്കാം.