Sunday, February 28, 2021 12:56 AM IST
രാജ്യം ദർശിച്ച മഹാത്മാക്കളായ ശാസ്ത്രജ്ഞരിൽ അഗ്രഗണ്യനും ഏഷ്യയിൽനിന്ന് ആദ്യമായി ഭൗതികശാസ്ത്രത്തിൽ നൊബേൽ സമ്മാനത്തിന് അർഹനുമായ ഡോ. സി.വി. രാമൻ "രാമൻ ഇഫക്ട്' എന്ന പേരിൽ പിന്നീട് പ്രസിദ്ധമായിത്തീർന്ന ശാസ്ത്ര കണ്ടെത്തൽ ലോകത്തിനു മുന്പിൽ പ്രഖ്യാപിച്ചത് 1928 ഫെബ്രുവരി 28-നായിരുന്നു. ഇതിന്റെ അനുസ്മരണാർത്ഥമാണ് ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ഇന്ത്യയിൽ ആചരിക്കുന്നത്.
ഡോ. സി.വി. രാമൻ
ചന്ദ്രശേഖര വെങ്കട്ടരാമൻ എന്ന സി.വി. രാമൻ 1888 നവംബർ ഏഴിന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണു ജനിച്ചത്. ഗണിത ശാസ്ത്ര- ഊർജതന്ത്ര അധ്യാപകനായിരുന്ന അച്ഛനിൽനിന്നു പ്രചോദനമുൾക്കൊണ്ടു വളരെ ചെറുപ്പത്തിൽത്തന്നെ ഭൗതിക ശാസ്ത്രത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും സ്കൂൾ ജീവിതകാലത്തുതന്നെ ഡൈനമോ നിർമിക്കുകയും ചെയ്തു. 12-ാം വയസിൽ മെട്രിക്കുലേഷൻ പാസായതിനുശേഷം മദ്രാസിലെ പ്രസിഡൻസി കോളജിലെ പഠനകാലത്ത് ലണ്ടനിലെ ഫിലസോഫിക്കൽ മാഗസിനിൽ പ്രസിദ്ധീകരിച്ച പ്രകാശത്തെക്കുറിച്ചുള്ള ലേഖനം അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി. സർക്കാർ ഉദ്യോഗസ്ഥൻ, കോളജ് അധ്യാപകൻ, ശാസ്ത്ര പോഷണസമിതിയുടെ സെക്രട്ടറി തുടങ്ങിയ നിലകളിലൊക്കെ അദ്ദേഹം പ്രവർത്തിച്ചു.
മഹാശാസ്ത്രജ്ഞന്മാരായ ജെ.ജെ. തോംസൺ, ഏണസ്റ്റ് റൂഥർഫോർഡ് തുടങ്ങിയവരുമായി അടുത്തു പരിചയപ്പെടാൻ അദ്ദേഹത്തിന് അവസരം ലഭിക്കുകയുണ്ടായി. വിദേശ ലബോറട്ടറികളിൽ ഗവേഷണം തുടരാൻ ഒട്ടേറെ ക്ഷണങ്ങൾ ലഭിച്ചിട്ടും അവയൊക്കെ നിരസിക്കുന്നതിന് അദ്ദേഹം നൽകിയ വിശദീകരണം അദ്ദേഹത്തിലെ രാജ്യസ്നേഹിയെ എടുത്തുകാട്ടുന്നതായിരുന്നു. തന്റെ മാതൃരാജ്യത്ത് ലഭ്യമായിരുന്ന പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് ഗവേഷണങ്ങൾ നടത്തിയതിലൂടെ അദ്ദേഹം ഇന്ത്യൻ ശാസ്ത്രജ്ഞരുടെയും ഗവേഷണ വിദ്യാർഥികളുടെയും ആത്മവിശ്വാസവും ആത്മാഭിമാനവും വാനോളം ഉയർത്തി. 1970 നവംബർ 21-ന് മരിക്കുന്നതിനു തൊട്ടുതലേന്നുവരെ സി.വി. രാമൻ ശാസ്ത്ര പ്രഭാഷണങ്ങൾ നടത്തിയിരുന്നു.
സി.വി. രാമന്റെ പഠനമേഖലകളുടെ വൈവിധ്യം ആരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ആകാശത്തിന്റെ നീലിമ, സംഗീതസ്വരങ്ങൾ, ഇലകളുടെ പച്ചനിറം, ശബ്ദത്തിന്റെ പ്രത്യേകതകൾ തുടങ്ങിയവയെല്ലാം അതിലുൾപ്പെട്ടു. 1921-ൽ യൂറോപ്പിൽനിന്നുള്ള കപ്പൽ യാത്രയിൽ കടലിന്റെ നീലനിറം നിരീക്ഷിച്ചുകൊണ്ടു തുടങ്ങിയ പഠനമാണ് രാമനെയും കൂട്ടുകാരെയും രാമൻ ഇഫക്ടിന്റെ കണ്ടെത്തലിലേക്കു നയിച്ചത്. ഏകവർണ പ്രകാശത്തെ സുതാര്യവസ്തുവിൽക്കൂടി കടത്തിവിട്ടാൽ വ്യത്യസ്ത തരംഗദൈർഘ്യങ്ങളിലുള്ള, പല നിറങ്ങളിലുള്ള പ്രകാശം പുറത്തുവരുന്നു എന്നതാണ് രാമൻ ഇഫക്ടിന്റെ സാരാംശം. നൊബേൽ സമ്മാനത്തിനു പുറമേ ഭാരതരത്നം, ലെനിൻ പ്രൈസ് തുടങ്ങിയ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.
ഈ വർഷത്തെ പ്രമേയം
1986-ൽ എൻസിഎസ്ടിസിയാണ് ഫെബ്രുവരി 28 ശാസ്ത്രദിനമായി നിശ്ചയിക്കണമെന്ന നിർദേശം ഗവൺമെന്റിനു സമർപ്പിച്ചത്. 1987 ഫെബ്രുവരി 28-ന് ആദ്യത്തെ ശാസ്ത്രദിനാചരണം നടന്നു. ശാസ്ത്ര വിവരസാങ്കേതിക വിദ്യാമേഖലകളിൽ ക്രിയാത്കമായ ഇടപെടലുകൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ദിനാചരണത്തോടനുബന്ധിച്ച് അവാർഡുകൾ നൽകിവരുന്നു.
ഈ വർഷത്തെ ശാസ്ത്രദിനത്തിന്റെ പ്രമേയം "ശാസ്ത്രം, സാങ്കേതികവിദ്യ, കണ്ടെത്തലുകൾ എന്നിവയുടെ ഭാവി; വിദ്യാഭ്യാസം, കഴിവുകൾ, തൊഴിൽ എന്നിവയുടെ മേലുള്ള സ്വാധീനം' എന്നതാണ്. കോവിഡ് മഹാമാരി ദുരന്തം വിതയ്ക്കുന്ന ഈ കാലത്ത് ഈ പ്രമേയത്തിന് വലിയ പ്രസക്തിയാണുള്ളത്. ശാസ്ത്രവും സാങ്കേതിക വിദ്യകളും നൂതന ആശയങ്ങളും ഭാവിയിൽ നമ്മുടെ വിദ്യാഭ്യാസ മേഖലയിലും കർമരംഗങ്ങളിലും നൈപുണികളിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള തിരിച്ചറിവും ബോധ്യരൂപീകരണവുമാണ് ഈ പ്രമേയം ലക്ഷ്യം വയ്ക്കുന്നതെന്നു പറയാം. കോവിഡ്-19 നെക്കുറിച്ചുള്ള പഠനത്തിലും രോഗവ്യാപനം തടയുന്നതിലും വാക്സിനുകൾ കണ്ടെത്തുന്നതിനും സാർവത്രികമായി ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലും 1വഹിച്ച പങ്ക് വളരെ വലുതാണ്.
നാടും നഗരവും അടഞ്ഞുകിടന്നപ്പോൾ പരന്പരാഗത വിദ്യാഭ്യാസത്തിനു ബദലായി നാം സ്വീകരിച്ച ഓൺലൈൻ പഠനസന്പ്രദായം മറ്റൊരു ഉദാഹരണമാണ്. കേരളത്തിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ പ്രി പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മാധ്യമങ്ങളിൽ അവതരിപ്പിച്ച ഫസ്റ്റ്ബെൽ എന്ന ഓൺലൈൻ ക്ലാസുകൾ ആഗോളശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. പൊതുക്ലാസുകൾക്കു പുറമേ ഓഡിയോ ലാബുകൾ, റിവിഷൻ ടെസ്റ്റുകൾ, കേൾവിശക്തി കുറഞ്ഞവർക്കുവേണ്ടിയുള്ള സൈൻ അഡാപ്റ്റഡ് ക്ലാസുകൾ എന്നിവയെല്ലാം വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കാനായി. നമ്മുടെ രാജ്യത്തെ സാധാരണ ജനങ്ങൾക്കു മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ ലഭ്യമാകുന്നതിന് സാന്പത്തികവളർച്ച മാത്രം പോരാ, മറിച്ച് ശാസ്ത്ര സാങ്കേതികവിദ്യകളുടെയും നൂതനാശയങ്ങളുടെയും അപാരമായ സാധ്യതകൾ കണ്ടെത്തുകയും പ്രയോഗവത്കരിക്കുകയും പ്രചരിപ്പിക്കുകയും കൂടി ചെയ്യേണ്ടതായിട്ടുണ്ട്. ഉപഭോഗമേഖലയുടെ വളർച്ചയ്ക്കൊപ്പം ഉത്പാദനമേഖലയിലെ വൈവിധ്യവത്കരണവും ഏറെ പ്രധാനപ്പെട്ടതാണ്. മനുഷ്യശേഷി വികസനം, സേവനമേഖലകളുടെ ക്രിയാത്മകവളർച്ച, സുസ്ഥിര വികസനം എന്നിവയിലൊക്കെ ശാസ്ത്രവും സാങ്കേതിക വിദ്യയും പുതുകണ്ടുപിടിത്തങ്ങളും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സയൻസ് എന്നത് ബൗദ്ധിക തലത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല, അതൊരു സാമൂഹിക ഇടപെടൽകൂടിയാണെന്ന് തിരിച്ചറിയാൻ ഇത്തവണത്തെ ശാസ്ത്രദിനാചരണം നമുക്കു പ്രചോദനമാകണം.
ദുരന്തങ്ങളും മഹാമാരികളും നമ്മെ വേട്ടയാടുന്പോൾ മാഡം ക്യൂറിയുടെ വാക്കുകൾ നമുക്കോർമിക്കാം. ""ജീവിതത്തിൽ ഒന്നിനെയും നാം ഭയപ്പെടേണ്ടതായിട്ടില്ല. മറിച്ച് മനസിലാക്കപ്പെടേണ്ടതെ ഉള്ളൂ. എത്ര കൂടുതലായി നാം മനസിലാക്കുന്നുവോ അത്രയും കുറച്ചേ നാം ഭയപ്പെടേണ്ടതായിട്ടുള്ളു.''
ബാബു ടി. ജോൺ
(ദേശീയ,സംസ്ഥാന അധ്യാപക അവാർഡ് ജേതാവാണ് ലേഖകൻ)