Saturday, February 27, 2021 1:28 AM IST
ഏപ്രില്‍ ആറിന് കേരളം പോളിംഗ് ബൂത്തിലേക്കു പോകുകയാണ്. ഫലപ്രഖ്യാപനം മേയ് രണ്ടിനാണ്. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ ആറിനു നടക്കും. സംസ്ഥാനത്തെ 140 നിയമയസഭാ മണ്ഡലങ്ങളിലെയും മലപ്പുറം ലോക്സഭാ മണ്ഡലത്തിലെയും ജനവിധിയുടെ പൊരുള്‍ അറിയുന്നതു വരെ ഇനി പിരിമുറുക്കത്തിന്റെ നാളുകളാണ്. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുമ്പോഴും സ്ഥാനാര്‍ഥി നിര്‍ണയവും പ്രചാരണവുമെല്ലാം തിടുക്കത്തില്‍ ചെയ്യേണ്ടി വരും.
കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റ ഘട്ടമായി ഏപ്രില്‍ ആറിന് വോട്ടെടുപ്പു നടത്തുമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് ഇന്നലെ പ്രഖ്യാപിച്ചു. ആസാമില്‍ മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ ആറു വരെ മൂന്നു ഘട്ടമായും പശ്ചിമ ബംഗാളില്‍ മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെ എട്ടു ഘട്ടങ്ങളിലുമായാണു തെരഞ്ഞെടുപ്പ്. അഞ്ചു സംസ്ഥാനങ്ങളിലെയും ജനവിധിയുടെ പ്രഖ്യാപനം മേയ് രണ്ടിന്. ഫലപ്രഖ്യാപനം നടക്കുന്ന മേയ് രണ്ട് രാജ്യത്തിനാകെ മറ്റൊരു സൂപ്പര്‍ ഞായറാഴ്ചയായി മാറും.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണു കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതി തെരഞ്ഞെടുപ്പു കമ്മീഷന് പ്രഖ്യാപിച്ചത്. 2016ല്‍ മേയ് 16ന് ആയിരുന്നു കേരളത്തിലെ വോട്ടെടുപ്പ്. മൂന്നു ദിവസം കഴിഞ്ഞ് 19ന് ഫലപ്രഖ്യാപനവും ഉണ്ടായി. ഇത്തവണ ഒരു മാസത്തിലേറെ മുമ്പേയാണു വോട്ടെടുപ്പ്. പോളിംഗ് ബൂത്തില്‍ ചെന്നു വോട്ടിംഗ് യന്ത്രത്തില്‍ വിധി രേഖപ്പെടുത്തിയ ശേഷവും ഫലമറിയാനുള്ള കാത്തിരിപ്പും വല്ലാതെ നീളും. തെരഞ്ഞെടുപ്പു കമ്മീഷന്റെ ഓരോ കലാപരിപാടിയെന്നേ സമാധാനിക്കാനാകൂ.
പഞ്ചഫലം നിര്‍ണായകമാകും
അഞ്ചു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പു ഫലം ദേശീയ രാഷ്ട്രീയത്തിലും അതീവ നിര്‍ണായകമാകും. കോണ്‍ഗ്രസിനും സിപിഎമ്മിനും അവസാന കച്ചിത്തുരുമ്പില്‍ പ്രധാനമാണ് കേരളം. ബിജെപിക്കും അതീവ നിര്‍ണായകമാണ് അഞ്ചു സംസ്ഥാനങ്ങളിലെയും ജനവിധി. ആസാമില്‍ തിരിച്ചുവരാനായില്ലെങ്കില്‍ കേരളം കൈവിടുന്നതു കോണ്‍ഗ്രസിന് ആലോചിക്കാന്‍ പോലുമാകില്ല. ബംഗാളിലും തമിഴ്നാട്ടിലും ഇത്രകാലവും കോണ്‍ഗ്രസിനും സിപിഎമ്മിനും പ്രതീക്ഷിക്കാന്‍ പോലും കാര്യമായ സ്വാധീനമില്ലാതായി.
അഞ്ചു വര്‍ഷം കൂടുമ്പോള്‍ മാറി മാറി കേരളം ഭരിച്ച കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തിലുള്ള യുഡിഎഫിനും എല്‍ഡിഎഫിനും ഇനി നിലനില്പിന്റെ പോരാട്ടം കൂടിയാണ്. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ അംഗീകാരം കിട്ടിയ ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസ്-എം, കേരള കോണ്‍ഗ്രസ് പി.ജെ. ജോസഫ് വിഭാഗം, ശ്രേയാംസ് കുമാറിന്റെ ലോക്താന്ത്രിക് ജനതാദള്‍, അടുത്തിടെ പിളര്‍ന്ന എന്‍സിപി, ആര്‍എസ്പി, തുടങ്ങി ചെറുതും വലുതുമായ ഏതാണ്ടെല്ലാ പാര്‍ട്ടികള്‍ക്കും പി.സി. ജോര്‍ജ്, പി.സി. തോമസ്, മാണി സി. കാപ്പന്, അനൂപ് ജേക്കബ്, ഗണേശ് കുമാര്‍ തുടങ്ങിയവര്‍ക്കും എല്ലാം അടുത്ത തെരഞ്ഞെടുപ്പു അഗ്നിപരീക്ഷയാകും.
എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികളിലെ സീറ്റു വിഭജനവും ഓരോ രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയാക്കാന്‍ പോലും ചുരുങ്ങിയ സമയമെ ശേഷിച്ചിട്ടുള്ളൂ. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം സജീവമാക്കാന്‍ ഇനി ആഴ്ചകള്‍ പോലുമില്ല. അതിനാല്‍ തന്നെ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പില്ലാത്ത സവിശേഷതകളും തിടുക്കവും വീറും വാശിയും ഉണ്ടാകും.
ആരോഗ്യസുരക്ഷ പ്രധാനം
കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണം കൊടുമ്പിരി കൊള്ളുന്നതോടെ സ്ഥിതി വഷളാകാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കൾ ക്കും തെരഞ്ഞെടുപ്പു കമ്മീഷനും പ്രത്യേകമായ കടമയുണ്ട്. ആരോഗ്യരംഗത്ത് അഭൂതപൂര്‍വമായ പ്രതിസന്ധി തുടരുന്നുവെന്ന് ഇന്നലെ കമ്മീഷന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യസുരക്ഷ ഉറപ്പാക്കിയാകും തെരഞ്ഞെടുപ്പു നടത്തുകയെന്നും ഉറപ്പു നല്കി.
കഴിഞ്ഞ ഒക്ടോബര്‍, നവംബറിലായി നടന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ അതേ സ്ഥിതിയാകില്ല പക്ഷേ കേരളത്തില്‍. രാഷ്ട്രീയം അത്രയ്ക്കേറെ തലയ്ക്കുപിടിച്ച കേരളം പോല മറ്റൊരു സംസ്ഥാനവും രാജ്യത്തുണ്ടാകില്ലെന്നതു തന്നെ കാരണം. പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളം മുന്നിലെത്തിയ പുതിയ സ്ഥിതിവിശേഷവും അവഗണിക്കാനാകില്ല.
ഏറ്റവുമധികം ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളില്‍ കേരളവുമുണ്ട്. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 2016ലെ 21,498ല്‍ നിന്ന് 40,771 ആയി കൂട്ടിയതാണ് ആശ്വാസം. ഒറ്റയടിക്ക് 90 ശതമാനത്തോളം (89.65%) വര്‍ധനയാണിത്. തമിഴ്നാട്ടില്‍ 88,936 പോളിംഗ് സ്റ്റേഷനുകളാണ് ഏര്‍പ്പെടുത്തിയത്. പത്രിക സമര്‍പ്പണം മുതല്‍ പ്രചാരണവും വോട്ടെടുപ്പും വരെ കോവിഡ് മാനദണ്ഡങ്ങള്‍ ശക്തമായി നടപ്പാക്കുമെന്നു കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്.
രാഷ്ട്രീയത്തില്‍ പലവാശികള്
ആസാമില്‍ വീണ്ടും അധികാരത്തിലെത്തുക, ബംഗാളില്‍ ഭരണത്തിലെത്തി ചരിത്രം സൃഷ്ടിക്കുക, തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയെ കരുവാക്കി വീണ്ടും ഭരണം നിയന്ത്രിക്കുക, കേരളത്തില്‍ പരമാവധി സീറ്റുകളും വോട്ടുശതമാനവും ഉയര്‍ത്തി അടുത്ത വര്‍ഷങ്ങളില്‍ തന്നെ അധികാരം പിടിക്കുക, പുതുച്ചേരിയിലെ ഭരണം സ്വന്തമാക്കുക എന്നീ കൃത്യമായ ലക്ഷ്യങ്ങളാണു ബിജെപിക്കുള്ളത്.
കേരളത്തില്‍ മാത്രമാണു ബിജെപിയുടെ പ്രതീക്ഷകള്‍ക്കും തന്ത്രങ്ങള്‍ക്കും ഒത്തുള്ള ഫലം ഇനിയും കിട്ടാത്തത്. സംസ്ഥാന ബിജെപിയില്‍ ശക്തരായ നേതാക്കള്‍ ഇല്ലാത്തതും നേതാക്കള്‍ തമ്മിലുള്ള പടലപിണക്കങ്ങളുമാണു പ്രധാന വെല്ലുവിളി. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കുക ബിജെപിക്കു പ്രധാനമാണ്. എന്നാല്‍ സിപിഎമ്മിനെ തകര്‍ക്കാതെ കേരളത്തില്‍ രക്ഷയില്ലെന്ന തിരിച്ചറിവും ബിജെപിക്കുണ്ട്.
സിപിഎമ്മിനെ തകര്‍ക്കുകയോ, തളര്‍ത്തുകയോ ചെയ്യാതെ കേരളത്തില്‍ വളരാനാകില്ലെന്നു ബിജെപിയുടെ ഉന്നത നേതാവ് അടുത്തിടെ വിശദീകരിച്ചു. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രധാനമായും ഹിന്ദു പാര്ട്ടികളാണെന്നതാണു മുഖ്യം. സംസ്ഥാനത്തെ നിരവധിയായ ആര്‍എസ്എസ്- സിപിഎം സംഘട്ടനങ്ങളും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരായ വാശി കൂട്ടുന്നുണ്ട്.
പിണറായി വിജയന് വീണ്ടും അധികാരത്തിലെത്തിയാല്‍ സംഘപരിവാറിന് ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചു നേതൃത്വത്തിന് ആശങ്കയുണ്ട്. അതിനാല്‍ തന്നെ കേരളത്തിലെ ബിജെപിയുടെ തന്ത്രങ്ങള്‍ക്ക് ഇക്കുറി പല തലകളുണ്ടാകും.
കുതിപ്പിനൊരുങ്ങി ബിജെപി
എന്തു വിലകൊടുത്തും പശ്ചിമ ബംഗാളിലെ ഭരണം പിടിക്കാന്‍ ഏതറ്റം വരെയും പോകാനാണു ബിജെപിയുടെ ശ്രമം. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരേയുള്ള സ്വാഭാവികമായ ഭരണവിരുദ്ധ വികാരവും തീവ്ര ഹിന്ദുത്വ അജന്‍ഡയും ചേരുമ്പോള്‍ അത്ഭുതം കാട്ടാമെന്നു നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി. നഡ്ഡ ത്രയവും വിശ്വസിക്കുന്നു. മമത ബാനര്‍ജിയെ കൂടി തകര്‍ത്താല്‍ ബിജെപിക്ക് വടക്കു കിഴക്കന്‍ മേഖലയില്‍ സമ്പൂര്‍ണ മേധാവിത്വം കിട്ടും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാടിളക്കി നടത്തിയ കളികളിലൂടെ വന്‍വിജയം നേടിയതിന്റെ കരുത്ത് ബിജെപിക്കുണ്ട്. വലിയ സാധ്യതകളില്ലാതിരുന്ന ബംഗാളിലും കാര്യമായ നേട്ടം ഉണ്ടാക്കിയ നിലയ്ക്ക് ബിജെപി ഇനി ഏതു സംസ്ഥാനത്തും അവരുടെ മേധാവിത്വത്തിനായി പതിനെട്ടടവും പയറ്റും. വിദൂരമല്ലാത്ത ഭാവിയില്‍ കേരളത്തിലും അധികാരം പിടിക്കാനുറച്ചാണു മോദിയും ഷായും ആര്‍എസ്എസും കരുക്കള്‍ നീക്കുന്നത്. കേന്ദ്ര ഭരണത്തിന്റെയും പണത്തിന്റെയും കോര്‍പറേറ്റ് കുത്തകകളുടെയും മുഖ്യധാരാമാധ്യമങ്ങളുടെയുമെല്ലാം സഹായത്തോടെയാണു ബിജെപിയുടെ പടയൊരുക്കം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പേരിന് ഒരാള്‍ പോലും ജയിക്കാതിരുന്ന പുതുച്ചേരിയില്‍ വളഞ്ഞ വഴിയിലൂടെ ഭരണം പിടിക്കാന്‍ ബിജെപിക്കു കഴിഞ്ഞുവെന്നതാണു വിസ്മയകരം.
ആസാമിലും ത്രിപുരയിലും അടക്കം ഭരണത്തിലെത്തിയ ബിജെപിക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ പോലും കോണ്‍ഗ്രസിനും കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കും കഴിയാതെയായി. പുതുച്ചേരിയിലെ സ്ഥിതിയാണു ഞെട്ടിപ്പിച്ചത്.
തീവിലയും കര്‍ഷക സമരവും
പെട്രോള്‍, ഡീസല്‍, പാചകവാതക വിലക്കയറ്റം, കര്‍ഷക സമരം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ മുതല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലും സാമൂഹ്യമാധ്യമങ്ങളുടെ മേലുമുള്ള നിയന്ത്രണങ്ങളും സംവരണങ്ങളും മത, സാമുദായിക ധ്രൂവീകരണങ്ങളുമെല്ലാം തെരഞ്ഞെടുപ്പില്‍ നേരിട്ടു പ്രതിഫലിക്കും. അതതു സംസ്ഥാനത്തെ പ്രാദേശികമായ വിഷയങ്ങളോളം തന്നെ പ്രാധാന്യമുള്ളവയാണ് അഞ്ചു സംസ്ഥാനങ്ങളെയും ബാധിക്കുന്ന ഈ പൊതുപ്രശ്നങ്ങള്‍.
പാവപ്പെട്ടവരും തൊഴിലാളികളും കര്‍ഷകരും ചെറുകിട, ഇടത്തരം വ്യവസായികളും ബിസിനസുകാരുമെല്ലാം നീണ്ടുനിന്ന ലോക്ക്ഡൗണിനെ തുടര്‍ന്നു കടുത്ത പ്രതിസന്ധിയിലാണ്. കോവിഡ് കാലത്ത് തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍, പാചക വാതക വിലകളും ഇവയുടെ മേലുള്ള കേന്ദ്രനികുതികളും കൂട്ടി സാധാരണക്കാരെ സര്‍ക്കാര്‍ കൂടുതല്‍ വിഷമത്തിലാക്കി. കേരളത്തിലെ സർക്കാരും തുടര്‍ച്ചയായ വിവാദങ്ങളില്‍ പെടുന്നതു നിസാരമല്ല.
സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം പകരേണ്ട സര്‍ക്കാരാണു കണ്ണില്‍ ചോരയില്ലാതെ വീണ്ടും വീണ്ടും ജനദ്രോഹ നടപടികള്‍ തുടരുന്നത്. കര്‍ഷകരും സാധാരണക്കാരും തളരുമ്പോഴും അംബാനിയും അദാനിയും പോലുള്ള കുത്തക മുതലാളിമാരുടെ സമ്പത്ത് കോവിഡ് കാലത്തും കുത്തനെ കൂടി. എന്നിട്ടും ചങ്ങാത്ത മുതലാളിത്ത്വത്തിനും സ്വകാര്യ മേഖലയ്ക്കും ഓശാന പാടുകയാണു മോദി സര്‍ക്കാര്‍.
വിവേകത്തോടെയാകണം വോട്ട്
ജനകീയ സര്‍ക്കാരുകളുടെ പേരില്‍ നടക്കുന്ന കൊടിയ ചൂഷണങ്ങളും ജനാധിപത്യ ധ്വംസനങ്ങളും വര്‍ഗീയ, ജനദ്രോഹ നടപടികളും അവസാനിപ്പിക്കാന്‍ വോട്ട് ആണ് ജനങ്ങളുടെ വലിയ ആയുധം. സംസ്ഥാനത്തിനും രാജ്യത്തിനാകെയും താരതമ്യേന മെച്ചപ്പെട്ട ഭരണം ഉറപ്പാക്കാനും മിടുക്കരും ജനസേവകരുമായ ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനും വോട്ടര്‍മാര്‍ക്കു കഴിയുകയാണു ജനാധിപത്യത്തില്‍ പ്രധാനം.
രാഷ്ട്രീയം തിമിരമായി ബാധിക്കാതെ തെരഞ്ഞെടുപ്പിനെയും നേതാക്കളെയും വിലയിരുത്തുക. മതവും ജാതിയും വിഭാഗീയതകളും മറന്നു ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും നന്മയും വികസനവും വളര്‍ച്ചയും ഉറപ്പാക്കുക. വിവേകത്തോടെ വോട്ടു ചെയ്യുക.
ഡൽഹിഡയറി / ജോര്‍ജ് കള്ളിവയലില്‍