Thursday, February 25, 2021 11:45 PM IST
എന്നിൽനിന്നു ഞാൻ ചോരും തോറും എന്റെ കവിത പൂർണമാകുന്നു.
അങ്ങനെ പറഞ്ഞ, എഴുതിയ, ജീവിച്ച കവി വിഷ്ണുനാരായണൻ നമ്പൂതിരി. പ്രഫ. വിഷ്ണു നാരായണൻ നമ്പൂതിരി എന്ന വിശേഷണ പുറത്തു യാത്രയായിരുന്നു. അകമേ തികച്ചും സാത്വികനായ സാധാരണക്കാരനായ പച്ച മനുഷ്യൻ. കവിപ്രശസ്തിയുടെയോ, കോളജ് അധ്യാപകൻ എന്ന ഉന്നത പദവിയുടെയോ യാതൊരു പരിവേഷവുമില്ലാതെ ഖദർ ജുബ്ബയും മുണ്ടും ധരിച്ച് സൈക്കിളിൽ യാത്ര ചെയ്തിരുന്ന ഗുരുനാഥൻ. ഹൃദയം കഴുകിയശേഷം മാത്രമേ വിഷ്ണുനാരായണൻ നമ്പൂതിരി സാറിനെക്കുറിച്ച് പറയാനാകൂ എന്നു വൈലോപ്പിള്ളിയുടെ കവിത ഉദ്ധരിച്ച് ശിഷ്യയും സാഹിത്യ നിരൂപകയുമായ ഡോ. എസ്. ശ്രീദേവി പറഞ്ഞതും ഇവിടെ ഓർമിക്കാം.
ക്ലാസ് മുറിക്കുപുറത്ത് ഇംഗ്ലീഷ് സംസാരിക്കാതെ മലയാളം മാത്രം സംസാരിച്ച ഇംഗ്ലീഷ് പ്രഫസർ കൂടി ആയിരുന്നു അദ്ദേഹം. ക്ഷേത്ര പൂജാവിധികൾ കൊണ്ട് അന്നം കഴിച്ചിരുന്ന തറവാടിന്റെ കൈവഴി മറക്കാതെ, പെറ്റമ്മയ്ക്കു കൊടുത്ത വാക്കു മാറാതെ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ മേൽശാന്തിയായി പൂജ നടത്തിയതിലൂടെ സ്വജീവിതം തന്നെ സന്ദേശമാക്കി വരുംകാലത്തിനു മാതൃകയാക്കി. വൈലോപ്പിള്ളി എന്നും കവിയുടെ മുന്നിലെ മാർഗദർശിയായിരുന്നു. വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിതകൾ താൻ മറക്കുന്നകാലം വന്നാൽ പിന്നീട് താൻ ഇല്ല എന്നാണ് അർഥം എന്നു പറഞ്ഞിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി. പ്രസംഗവേദികളിൽ നിൽക്കുമ്പോൾ വൈലോപ്പിള്ളി മാഷിന്റെ കവിതകൾ എത്ര ചൊല്ലിയാലും മതിയാവില്ലായിരുന്നു ഈ ആരാധകന്. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ പ്രകൃതി സംരക്ഷണ സമിതി സംഘടിപ്പിച്ച ഒരു കവി സദസിൽ വച്ച് വിഷ്ണു നാരായണൻ "യുഗള പ്രസാദൻ' എന്ന കവിത ചൊല്ലി. കവിത കേട്ടിരുന്ന വൈലോപ്പിള്ളി യുഗള പ്രസാദന്റെ ചിത്രം വരച്ച് കവിക്കു സമ്മാനിച്ചു. വിഭൂതിഭൂഷണ് ബന്ദോപാധ്യായയുടെ "ആരണ്യക്' എന്ന നോവലിലെ യുഗള പ്രസാദൻ നഗരങ്ങളിൽനിന്നു മരങ്ങൾ കാട്ടിൽ കൊണ്ടുപോയി നടുന്ന കഥാപാത്രമാണ്.
ജന്മം ഭക്തിപ്രസാദമായിരുന്നു വിഷ്ണുനാരായണന്. "വൈഷ്ണവം'എന്ന കവിതാസമാഹാരത്തിന്റെ ആമുഖത്തിൽ ശ്രീവല്ലഭനു മുന്നിലെ തന്റെ ശാന്തിജീവിതത്തെ കുറിച്ച് വിശദമാക്കുന്നുണ്ട് കവി. അവിടത്തെ ആദ്യത്തെ സഹസ്രനാമ പുഷ്പാഞ്ജലി വിശ്വസ്മയിനമഃ എന്നു തുടങ്ങിയപ്പോൾ തന്നെ എല്ലാവരും വിഷ്ണു എന്നു വിളിക്കുന്ന ഈ ഞാൻ കേവലം ഒരു സർവനാമം മാത്രമാണെന്നു എനിക്കുറപ്പായി. എന്റെ കവിതയും അങ്ങനെ തന്നെ. എന്നിൽനിന്നു ഞാൻ ചോരുംതോറും എന്റെ കവിത പൂർണമാകുന്നു.
എട്ടാം വയസിൽ ഉപനയനം കഴിഞ്ഞതോടെ ബുദ്ധിയിലേക്കു സംസ്കൃതവും വേദവും ഇടതടവില്ലാതെ ഒഴുകിത്തുടങ്ങി എന്നു പറയുമായിരുന്നു കവി. വേദാധ്യയനം ആണ് ഓർമയുടെ ശക്തിയായി കവി പറഞ്ഞിരുന്നതും മുത്തച്ഛൻ ചൊല്ലിക്കൊടുക്കുന്ന ഋഗ്വേദം കേട്ടുകേട്ടാണു പഠിച്ചത്. എഴുതിയെടുക്കുവാൻ പേനയോ പുസ്തകമോ അക്കാലത്തില്ല. ഈ ഒരു ഏറ്റുചൊല്ലൽ ആണ് ഓർമയുറയ്ക്കുവാനും പദങ്ങളും താളങ്ങളും ഉറയ്ക്കുവാനും കാരണമായത് എന്നും കവി ഓർമിപ്പിച്ചിരുന്നു.
മറവി എത്തിനോക്കാത്ത മനസുമായാണ് ഒരു വലിയകാലം വിഷ്ണു ജീവിച്ചതും. കവിയുടെ ഓർമശക്തിയെ കുറിച്ചുള്ള കഥകൾ തന്നെ കാവ്യലോകത്ത് ധാരാളം ഉണ്ട്. കവിയരങ്ങുകളിൽ വച്ച് കവികൾ സ്വന്തം കവിതകൾ മറന്നു പോയാൽ അവർക്കു അതേ നിമിഷത്തിൽ തന്നെ കവിതകൾ എഴുതി നല്കും വിഷ്ണു നാരായണൻ നമ്പൂതിരി 1955-56 കാലത്ത് കൊല്ലങ്കോട്ടു നടന്ന കേരള സാഹിത്യ സമ്മേളനത്തിൽ എൻ.വി. കൃഷ്ണവാര്യർ താൻ അവതരിപ്പിക്കുവാൻ തീരുമാനിച്ച കവിതയുടെ കുറെ വരികൾ മറന്നുപോയി. ഇതറിഞ്ഞ വിഷ്ണു ഉടനെ തന്നെ പറഞ്ഞു. "സാരമില്ല. ഞാൻ എഴുതിത്തരാം.' ഒരു കവിത തോന്നിത്തുടങ്ങിയാൽ പേനയും പേപ്പറും കൈയിൽ ഇല്ലെങ്കിലും സ്വന്തം മനസിൽ നിന്നും വിഷ്ണു നാരായണൻ നമ്പൂതിരി ആ വരികളങ്ങനെ എഴുതിത്തുടങ്ങും. നൂറു വരികൾ വേണമെങ്കിലും ഇങ്ങനെ ഹൃദയത്തിലെ താളിൽ കുറിച്ച് വയ്ക്കുകയും വെട്ടിത്തിരുത്തുകയും എഡിറ്റ് ചെയ്യുകയും അതീവ മനോഹരമായി മാറ്റുകയും ചെയ്തിരുന്നു.
ഹിമാലയ യാത്രയ്ക്കിടയിൽ ഉദിച്ച "മിത്രാവദി' എന്ന ഒരു കാവ്യ ആശയം നീണ്ട പതിനഞ്ച് വർഷങ്ങൾക്കു ശേഷം കവിതയാക്കിയ കഥകളും കവി പങ്കിട്ടിരുന്നു. പ്രശസ്ത സാഹിത്യ നിരൂപക ഡോ. എം. ലീലാവതി പ്രഫ. വിഷ്ണു നാരായണൻ നമ്പൂതിരിയുടെ കവിതകളെ കുറിച്ച് ഇങ്ങനെ എഴുതി. ""പതിര് എന്നു പേറ്റിക്കൊഴിച്ച് നീക്കാവുന്നതൊന്നും തന്നെ വൈലോപ്പിള്ളിയുടെ രചനകളിലെന്നപോലെ വിഷ്ണുവിന്റെ കൃതികളിലുമില്ല. ഒരു വെളിച്ചപ്പൊരി, ഒരു ജ്യോതിഷ്കണം എങ്കിലും എല്ലാത്തിലും കാണും.'' പതിര് ഒട്ടുമില്ലാത്ത വ്യക്തിത്വവുമായിരുന്നു കവിയുടേതും. അസഹിഷ്ണുതകൾ ഒട്ടുമില്ലാത്ത കുറച്ചു കവികളേ മലയാളത്തിൽ ഉണ്ടായിട്ടുള്ളൂ. അവരിൽ മുഖ്യസ്ഥാനം അലങ്കരിക്കുന്നവരിൽ ഒരാൾ കവി വിഷ്ണു നാരായണൻ നമ്പൂതിരി. ജീവിതത്തിൽ ഒന്നിനോടും വിരക്തി തോന്നുന്നില്ല എന്നു പറഞ്ഞിരുന്നു കവി. ജീവിത വിരക്തിയില്ലാത്ത സന്യാസത്തെ ഏറ്റവും ഉത്കൃഷ്ടമെന്നു വിശ്വസിച്ചു.
ഷഷ്ടിപൂർത്തി സമയത്തും സപ്തതി വേളയിലും ഹിമാലയത്തിലൂടെയാണല്ലോ കവി നടന്നതും. ഉത്തരായനം എന്ന കവിത അങ്ങനെ പിറന്നതാണ്. പാരമ്പര്യത്തിന്റെ മഹാസ്രോതസുകളിൽ കാൽ ചവിട്ടിനിന്ന് ആധുനിക കാഴ്ചപ്പാടുകൾ ആവാഹിച്ച കവിമനസിൽനിന്ന് ഒഴുകിയ കവിതകൾ ഇന്നലെയുടെയും ഇന്നിന്റെയും ആകെത്തുകയായി.
അധ്യാപനത്തെ തൊഴിലായല്ല, ആരാധനയായി കണ്ട അധ്യാപകൻ ആയിരുന്നു വിഷ്ണു നാരായണൻ നമ്പൂതിരി. കോഴിക്കോട് മുതൽ തിരുവനന്തപുരം വരെ മാറിമാറി സ്ഥലംമാറ്റം കിട്ടുമ്പോഴും പരാതികളില്ലാതെ ആരോടും ശിപാർശ ചെയ്യാതെ ട്രങ്ക് പെട്ടിയും കൈയിൽ പിടിച്ച്, കുടുംബവുമായി പല ദിക്കുകളിലും സഞ്ചരിച്ചു. മക്കളെ മലയാളം മീഡിയത്തിൽ പഠിപ്പിച്ചു. മാതൃഭാഷയിലൂടെ സാഹിത്യവും അതിലൂടെ സംസ്കാരവും പഠിപ്പിച്ചു. മക്കൾക്കു സ്വന്തം കവിതകൾ നല്കി വായിപ്പിച്ചില്ല, ചൊല്ലാൻ പ്രേരിപ്പിച്ചില്ല. വള്ളത്തോളിന്റെയും ആശാന്റെയും ഉള്ളൂരിന്റെയും കവിതകൾ വായിക്കുവാൻ നല്കി. വാക്കുറയ്ക്കുവാനായി രാമായണം നല്കി.
ലളിതമായ വസ്ത്രധാരണം മിതമായ ഭക്ഷണം, വിനയം, സ്നേഹം നിറഞ്ഞ പെരുമാറ്റം, മനുഷ്യരോടും സഹജീവികളോടുമുള്ള സ്നേഹം തുടങ്ങിയ ജീവിതമൂല്യങ്ങൾ സ്വന്തം ജീവിതത്തിൽ ശീലിച്ചു. കുടുംബാംഗങ്ങളെയും അത് പരിശീലിപ്പിച്ചു. അധ്യാപികമാരായ മക്കൾ അദിതിയോടും അപർണയോടും നല്ല അധ്യാപികമാരാകാനുള്ള വഴികൾ നിർദേശിച്ചതും ഗുരുവായ അച്ഛൻ തന്നെ. മൂത്തമകൾ അദിതിയുടെ വാക്കുകൾ.. അധ്യാപികയായി ജോലിക്കു ചേരുന്ന ദിവസം അച്ഛൻ എനിക്കു തന്ന ഉപദേശം ഇതായിരുന്നു. ""ഇംഗ്ലീഷോ, മലയാളമോ അല്ല, സ്നേഹമായിരിക്കട്ടെ നിന്റെ പഠനമാധ്യമം.''
പ്രതിസന്ധികളിൽ തളരാതെ
തിരുവല്ലയിലെ മേപ്രാൽ പെരിങ്ങോർ ഇല്ലത്തെ കഷ്ടപ്പാടുകളിൽ ആയിരുന്നു ബാല്യം. അച്ഛനു ശാന്തിപ്പണിയിൽനിന്നു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു ജീവിതം. ഫിസിക്സ് ഐച്ഛിക വിഷയമായെടുത്ത് ബിരുദപഠനം. ഇതിനിടയിൽ അമ്മയുടെ അസുഖവും മരണവും.
അമ്മയുടെ മരണത്തോടെ അച്ഛനും മകനും വീട്ടിൽ തനിച്ചായി. ഗൃഹഭരണത്തിന് ഒരു മരുമകൾ എന്ന ആവശ്യം അപ്പോഴാണ് വരുന്നത്. അന്നത്തെ രീതികളും അതായിരുന്നു. ഇരുപത് വയസുള്ളപ്പോൾ വിഷ്ണു നാരായണൻ നമ്പൂതിരി വിവാഹിതനായി. ഭാര്യക്കു പ്രായം പതിനേഴ്. വേളി കഴിഞ്ഞയുടനെ കോഴിക്കോട് ദേവഗിരി കോളജിൽ ഇംഗ്ലീഷ് എംഎയ്ക്കു പ്രവേശനം ലഭിച്ചു.
എംഎ ഒന്നാം വർഷം പഠിക്കുമ്പോഴാണ് മൂത്തമകൾ ജനിക്കുന്നത് (ഡോ. എൻ. അദിതി). കുടുംബ ചുമതലകൾ വർധിച്ചതോടെ കുട്ടികൾക്കു ട്യൂഷൻ എടുത്താ ണ് സ്വന്തം പഠനവും ജീവിത ചെലവുകളും നടത്തിയിരുന്നത്.
എസ്. മഞ്ജുളാദേവി