Monday, February 22, 2021 11:56 PM IST
രാഷ്ട്രവും രാഷ്ട്രീയാധികാരവും മനുഷ്യന് ആവശ്യമാണ്. അതിന്റെ ലക്ഷ്യം മനുഷ്യന്റെ നന്മയും ക്ഷേമവുമാണ്. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് അനുസൃതമായിട്ടാണ് രാഷ്ട്രീയാധികാരം വിനിയോഗിക്കേണ്ടത്. അതുറപ്പുവരുത്തുക എന്നത് നീതിന്യായക്കോടതിയുടെ ധർമമാണ്. വീഴ്ചവരുത്താത്ത നിഷ്പക്ഷതയും മങ്ങലേൽക്കാത്ത സുതാര്യതയും നിയമ നിർമാണത്തിലും ഭരണത്തിലും നീതിനിർവഹണത്തിലും പാലിക്കപ്പെടണം. ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയുടെ ഏതൊരു പൗരനും അതിനവകാശമുണ്ട്.
ജനാധിപത്യ ഭരണക്രമത്തിൽ അധികാരം നിക്ഷിപ്തമായിരിക്കുന്നത് ജനങ്ങളിലാണ്. അതു ശരിയായ രീതിയിൽ വിനിയോഗിക്കുന്നതിനുള്ള പ്രായോഗിക സംവിധാനമാണു തെരഞ്ഞെടുപ്പും നിയമസഭയും പാർലമെന്റും മന്ത്രിസഭയുമൊക്കെ. അതിനുകോട്ടം വരാതിരിക്കാനും വന്നാൽ പരിഹരിക്കാനും ജാഗ്രതയോടെ പ്രവർത്തിക്കുന്ന, പരമോന്നതനീതിപീഠമായ സുപ്രീംകോടതിവരെ എത്തിനില്ക്കുന്ന, പ്രശംസനീയമായ ഒരു നീതിന്യായവ്യവസ്ഥിതി നമുക്കുണ്ട്.
രാഷ്ട്രീയാധികാരം ജനസേവനത്തിന്, പാർട്ടിയെ വളർത്താനല്ല
കാലാകാലങ്ങളിൽ രാജ്യത്ത് ഭരണാധികാരസ്ഥാനങ്ങൾ കരസ്ഥമാക്കുന്നതിനു വിവിധ രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുകയും നിയമാനുസൃതം തെരഞ്ഞെടുക്കപ്പെടുന്നവർ ഭരണം കൈയാളുകയും ചെയ്യുന്നു. അവർ ജനസേവകരാണ്. ഭരണഘടനാനുസൃതമായി ജനങ്ങളുടെ നന്മയും ക്ഷേമവും ലക്ഷ്യംവച്ചുകൊണ്ടുള്ള നിസ്വാർഥ പ്രവർത്തനങ്ങളാണു ജനസേവനം. അതിനായി ഓരോ രാഷ്ട്രീയ പാർട്ടിക്കും തങ്ങളുടെതായ ആദർശങ്ങളും സമീപനങ്ങളും പദ്ധതികളും ഉണ്ടാകും. അതവർ വ്യക്തമായി ജനങ്ങളെ അറിയിക്കണം. അതു വിലയിരുത്തിയാണ് അനുകൂലിച്ചോ പ്രതികൂലിച്ചോ ഓരോ പൗരനും തന്റെ വോട്ടവകാശം വിനിയോഗിക്കുന്നത്.
ഇതിന് ഒരു ധാർമികവശമുണ്ട്. നിസ്വാർഥമായ ജനസേവനമാണ് രാഷ്ട്രീയ അധികാരത്തിന്റെ ലക്ഷ്യമെങ്കിൽ, ഓരോ രാഷ്ട്രീയ പാർട്ടിയും അതെങ്ങനെ നിർവഹിക്കുമെന്നു വ്യക്തമായി അവതരിപ്പിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണം. അധികാരലബ്ധിക്കുശേഷവും തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയും സ്വന്തം ലാഭനഷ്ടങ്ങൾ നോക്കാതെ അതു നടപ്പിലാക്കാൻ ആത്മാർഥമായി പരിശ്രമിക്കുകയും വേണം. ഭരണാധികാരികൾ ചില ജനവിഭാഗങ്ങളെയോ തങ്ങൾക്കു വോട്ടു ചെയ്തവരെയോ മാത്രം പ്രീണിപ്പിച്ച് അധികാരം ഭദ്രമാക്കാൻ ശ്രമിക്കുന്നവരാകരുത്. സ്വന്തം പാർട്ടിയെ വളർത്താനുള്ള അവസരമായിട്ടല്ല ഭരണാധികാരം വിനിയോഗിക്കേണ്ടത്. സൽഭരണമാണെങ്കിൽ ജനങ്ങൾ പിന്തുണയ്ക്കുകയും പാർട്ടി സ്വാഭാവികമായും ശക്തിപ്പെടുകയും ചെയ്യും.
ആഭ്യന്തരഭിന്നതകളും ചേരിപ്പോരും ഗ്രൂപ്പുവഴക്കുകളും, അവ ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും, സൽഭരണം അസാധ്യമാക്കുകയും ഭരണത്തിന്റെ കാര്യക്ഷമത ഇല്ലാതാക്കുകയും ചെയ്യും. ഇവയുടെയൊക്കെ പിന്നിൽ അധികാരമോഹവും സ്വാർഥതാത്പര്യങ്ങളുമായിരിക്കും; ജനങ്ങളുടെ നന്മയല്ല. ജനക്ഷേമം ലക്ഷ്യംവച്ച് നീതിപൂർവം നിഷ്പക്ഷതയോടെ അധികാരം വിനിയോഗിക്കുന്ന ഭരണകക്ഷിയും ഭരണത്തെ വസ്തുനിഷ്ഠമായി വിലയിരുത്തി ജാഗ്രതയോടെ പ്രതികരിക്കുന്ന ശക്തമായ പ്രതിപക്ഷവുമാണ് സൽഭരണത്തിനാവശ്യം.
പൗരധർമം സ്വാർഥതയാകരുത്
വോട്ടവകാശമുള്ള പൗരന്മാർക്കും ധാർമികമായ ഒരു ഉത്തരവാദിത്വമുണ്ട്: ഭരണഘടനയോടു വിശ്വസ്തത പുലർത്തുകയും രാജ്യത്തെ സ്നേഹിക്കുകയും നിഷ്പക്ഷമായ ജനസേവനം ലക്ഷ്യം വയ്ക്കുകയും ചെയ്യുന്ന ഉത്തമരും കഴിവുള്ളവരുമായവർക്കുവേണ്ടി തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ. മറിച്ച്, അധികാരസ്ഥാനങ്ങളിലെത്തുന്നവരെ എങ്ങനെയെങ്കിലും വശീകരിച്ചും സ്വാധീനിച്ചും സ്വന്തം കാര്യം നേടിയെടുക്കാനാഗ്രഹിച്ച്, തങ്ങളുടെ വരുതിയിൽ നിൽക്കുമെന്നു കരുതുന്നവർക്കുവേണ്ടി വോട്ടു ചെയ്യുന്നത് വോട്ടവകാശത്തിന്റെ ദുരുപയോഗമാണ്. നീതിബോധവും ധർമനിഷ്ഠയുമുള്ള പൗരന്മാർക്കെ ഉത്തമരായ നേതാക്കളെ തെരഞ്ഞെടുക്കാൻ ജാഗ്രതയോടും നിശ്ചയദാർഢ്യത്തോടും നിഷ്പക്ഷതയോടുംകൂടി പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. അങ്ങനെയൊരു പൗരസമൂഹത്തിനേ ധർമനിഷ്ഠയുള്ള ഒരു രാഷ്ട്രത്തെ നിർമിക്കാൻ കഴിയൂ.
അധാർമിക രാഷ്ട്രീയത്തിന് മറ്റുദാഹരണങ്ങൾ
ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും വോട്ടു ചെയ്യിക്കുകയോ ചെയ്യിക്കാതിരിക്കുകയോ ചെയ്യുന്നതാണ് തെരഞ്ഞെടുപ്പു പ്രക്രിയയിൽ ചിലയിടത്തെങ്കിലും സംഭവിക്കുന്ന മറ്റൊരു അധാർമികത. സ്വതന്ത്രഭാരതത്തിലെ ഒരു പൗരന് സ്വതന്ത്രമായി, മനഃസാക്ഷിയനുസരിച്ച് വോട്ടവകാശം വിനിയോഗിക്കാൻ സാധിക്കാത്ത ഇത്തരം ദുരവസ്ഥ പലർക്കും നേരിടേണ്ടിവരുന്നു. കള്ളവോട്ടു ചെയ്യുന്നതും വോട്ടേഴ്സ് ലിസ്റ്റിൽനിന്ന് നിയമവിരുദ്ധമായി പേരുകൾ നീക്കംചെയ്യുന്നതുമാണ് സത്യത്തിനും നീതിക്കും നിരക്കാത്ത മറ്റൊരു കാര്യം. തെരഞ്ഞെടുപ്പിലെ മറ്റൊരു ദുരവസ്ഥ എതിർകക്ഷികളെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും ബൂത്തുകൾ കൈയടക്കിയും ബാലറ്റുപെട്ടികൾ കരസ്ഥമാക്കിയും മൗലികമായ പൗരസ്വാതന്ത്ര്യവും അവകാശവും നിഷേധിക്കുന്നതാണ്. ഇതു തികച്ചും അപരിഷ്കൃതവും നീതി നിഷേധവുമാണ്.
രാഷ്ട്രീയത്തിലെ നിർഭാഗ്യകരമായ മറ്റൊരു കാര്യം, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അടുത്ത തെരഞ്ഞെടുപ്പിനു മുന്പുതന്നെ കക്ഷിമാറുന്നതാണ്. വോട്ടു ചെയ്ത് തങ്ങളെ തെരഞ്ഞെടുത്ത ജനങ്ങളോടുള്ള അവിശ്വസ്തതയും വഞ്ചനയുമാണിത്. ജനപ്രതിനിധികൾ വ്യക്തമായ രാഷ്ട്രീയ നിലപാടില്ലാതെ ചാഞ്ചാടുന്നവരാണെങ്കിൽ എന്തുറപ്പിലാണ് ജനങ്ങൾ വോട്ട് ചെയ്യുക! ഈ കക്ഷിമാറ്റം വോട്ടുചെയ്തു ജയിപ്പിച്ചവരെ പരിഹസിക്കലാണ്; അവരോടുള്ള അവഗണനയാണ്.
വൻവാഗ്ദാനങ്ങൾ നൽകി ജനപ്രതിനിധികളെ വശീകരിച്ച് സ്വന്തം ചേരിയിലാക്കുന്നതും തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിക്കുന്നതും എതിർകക്ഷികൾ അപഹരിക്കാതിരിക്കാൻ അജ്ഞാതകേന്ദ്രങ്ങളിൽ പാർപ്പിക്കുന്നതുമാണ് അപഹാസ്യമായ മറ്റൊരു രാഷ്ട്രീയ പ്രതിഭാസം. ഇപ്രകാരം അന്തസില്ലാത്ത രാഷ്ട്രീയകുതന്ത്രങ്ങളിൽ വീണുപോകാൻ മാത്രമുള്ള വ്യക്തിത്വവും വിശ്വാസ്യതയുമുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കേണ്ടിവരുന്ന ഗതികേടിലും നിസഹായാവസ്ഥയിലുമായിരിക്കുന്നു ജനങ്ങൾ! സ്വകാര്യ നേട്ടങ്ങൾക്കുവേണ്ടി വോട്ടുചെയ്യുന്നവരാകരുത് സമ്മതിദായകർ. യോഗ്യരെന്നു ബോധ്യമുള്ളവരെ ഉത്തമ മനഃസാക്ഷിയനുസരിച്ചു തെരഞ്ഞെടുക്കുവാൻ പൗരന്മാർക്കു കടമയുണ്ട്. അതുപോലെതന്നെ ജനപ്രതിനിധികളായി ജനസേവനം ചെയ്യാൻ നിയോഗം ലഭിച്ചവർ ആ പദവിയുടെ അന്തസും മഹത്വവും കാത്തുസൂക്ഷിക്കുകയും വേണം. ലേലവസ്തുപോലെ കൈകാര്യം ചെയ്യപ്പെടുന്ന അവസ്ഥ അതിനുണ്ടാകരുത്.
ജനപ്രതിനിധികൾ രാജ്യത്തിന്റെയും ജനങ്ങളുടെയും അന്തസിനും സംസ്കാരത്തിനും ചേർന്നവരാകണം
ലോകരാഷ്ട്രങ്ങളുടെയിടയിൽ ഇന്ത്യക്ക് അഭിമാനകരമായ ഒരംഗീകാരവും ആദരവും ആർജിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചില കാര്യങ്ങളിൽ പിന്നിലാണെങ്കിലും, ഇന്ത്യയുടെ പുരാതനമായ സാംസ്കാരിക പാരന്പര്യവും ആത്മീയദർശനവും മൂല്യബോധവും സഹിഷ്ണുതയും മതേതരത്വവുമൊക്കെയാണ് അതിന്റെ അടിത്തറ. ഇവയ്ക്കെല്ലാം സംരക്ഷണം നൽകുന്ന ഇന്ത്യൻ ഭരണഘടനയിൽ ഓരോ ഇന്ത്യൻ പൗരനും അഭിമാനിക്കാൻ സാധിക്കും. ജനങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്നവരും ഭരണം കൈയാളുന്നവരും ഈ ബോധ്യമുള്ളവരും അതിനുവേണ്ടി നിലകൊള്ളുന്നവരുമായിരിക്കണം.
അനുചിതമായ രാഷ്ട്രീയവത്കരണം
വിദ്യാഭ്യാസരംഗത്തിന്റെ രാഷ്ട്രീയവത്കരണവും അക്രമരാഷ്ട്രീയവും രാജ്യത്തിന്റെ ഐക്യം തകർക്കുകയും സ്വസ്ഥത നശിപ്പിക്കുകയും ചെയ്യും. വിജ്ഞാന സന്പാദനത്തിലും വ്യക്തിത്വവികസനത്തിലും സ്വഭാവരൂപവത്കരണത്തിലും ശ്രദ്ധപതിപ്പിക്കേണ്ട ചെറുപ്പകാലം കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിലമർന്ന് അനാരോഗ്യകരമായ ഭിന്നതകൾക്കും മത്സരത്തിനും പകപോക്കലിനും ഇരയാകുന്നതു രാജ്യത്തിന്റെ സുസ്ഥിതിക്കു ഭീഷണിയാകും. മറിച്ച്, പക്വമായ രാഷ്ട്രീയബോധത്തിലും ശരിയായതും നിസ്വാർഥവുമായ ആദർശനിഷ്ഠയിലും അവർ ഉറപ്പിക്കപ്പെടണം. എങ്കിലെ രാജ്യത്തിന്റെ സംസ്കാരത്തിനും മൂല്യങ്ങൾക്കും ചേർന്ന ജനസേവകരാകാൻ സാധിക്കുകയുള്ളൂ. ആദർശങ്ങളെക്കാൾ അധികാരത്തിനും പദവിക്കുംവേണ്ടി രൂപപ്പെടുന്ന രാഷ്ട്രീയകൂട്ടുകെട്ടുകളും ഗ്രൂപ്പുകളും പുതിയ പാർട്ടികളുമൊക്കെ രാഷ്ട്രീയാന്തരീക്ഷത്തെ ആരോപണപ്രത്യാരോപണങ്ങളാലും അനാരോഗ്യകരമായ മത്സരങ്ങളാലും, പലപ്പോഴും അക്രമങ്ങളിലേക്കു നയിക്കുന്ന പകയാലും മലീമസമാക്കുന്നു. ഇപ്രകാരമൊരു രാഷ്ട്രീയവത്കരണം വിദ്യാഭ്യാസമേഖലയെ ഗ്രസിക്കാനിടയാകരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവശ്യംവേണ്ട സ്വാതന്ത്ര്യം ഇല്ലാതാവുകയും ന്യൂനപക്ഷാവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ഇടപെടലുകൾ പലപ്പോഴും ശാന്തമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു തടസം സൃഷ്ടിക്കുകയും വിദ്യാഭ്യാസ പുരോഗതിയെ മുരടിപ്പിക്കുകയും ചെയ്യും.
ജുഡീഷറിയുടെമേലും സംശയത്തിന്റെ കരിനിഴൽ
നമ്മുടെ ജനാധിപത്യവ്യവസ്ഥയിൽ രാജ്യത്തിന്റെ ഭരണഘടനയും, ജനങ്ങളുടെ മൗലികാവകാശങ്ങളും, ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും നീതിയും ധർമവും പാലിക്കപ്പെടുന്നതിനാണ് ജുഡീഷറി. കീഴ്കോടതികൾക്കു ചില പാളിച്ചകൾ സംഭവിച്ചാലും അവ തിരുത്തി നിഷ്പക്ഷതയോടെ നീതി ഉറപ്പാക്കുന്നതിന് പരമോന്നത നീതിപീഠമായ സുപ്രീംകോടതി ഉണ്ടല്ലോ എന്നത് ജനങ്ങൾക്ക് ആത്മവിശ്വാസവും ആശ്വാസവും നല്കുന്നു. എന്നാൽ അവിടെയും ചില സ്വാർഥ താത്പര്യങ്ങളും രാഷ്ട്രീയവും സ്വാധീനം ചെലുത്തുന്നുണ്ടോ എന്നൊരു സംശയം പലർക്കും ഉണ്ടാകുന്നു. അങ്ങനെയൊരവസ്ഥയുണ്ടാകുന്നതു ജനാധിപത്യത്തിനു കടുത്ത ഭീഷണിയാണ്. സത്യസന്ധമായ നീതിനിർവഹണത്തിന് തടസം സൃഷ്ടിക്കത്തക്കവിധം രാഷ്ട്രീയശക്തികൾ കോടതിയെ സ്വാധീനിക്കുന്നത് അധാർമിക രാഷ്ട്രീയമാണ്.
സ്ഥാനാർഥി നിർണയത്തിൽ ന്യൂനപക്ഷങ്ങളോടുള്ള സമീപനം
നിയമസഭകളിലേക്കു സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിൽ ന്യൂനപക്ഷങ്ങൾക്ക് മതിയായ പ്രാതിനിധ്യം നൽകണമെന്നും ന്യൂനപക്ഷസമുദായങ്ങളുമായി ആലോചിച്ച് അവരുടെ വിശ്വാസമാർജിച്ചവരെ മാത്രം സ്ഥാനാർഥികളാക്കണമെന്നും നിർദേശിച്ചുകൊണ്ട് 1951-ൽ അന്ന് കോണ്ഗ്രസ് പ്രസിഡന്റായിരുന്ന ജവഹർലാൽ നെഹ്റു പ്രദേശ് കോണ്ഗ്രസ് കമ്മിറ്റികൾക്ക് കത്തയയ്ക്കുകയുണ്ടായി. ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ചുള്ള നെഹ്റുവിന്റെ ഈ വിശാലവീക്ഷണം ന്യൂനപക്ഷ സമുദായങ്ങൾക്ക് ഏറെ പ്രോത്സാഹജനകമായിരുന്നു. ഈ സ്ഥാനാർഥികൾ ബന്ധപ്പെട്ട സമുദായത്തിന്റെ വിശ്വാസമാർജിച്ചവരായിരിക്കണമെന്നുള്ളത് വളരെ പ്രാധാന്യമർഹിക്കുന്നു. കാരണം, സമുദായവിരുദ്ധ നിലപാടുകളും ആദർശങ്ങളുമുള്ളവർ സമുദായത്തിന്റെ പേരിൽ നിയമസഭയിൽ കടന്നുകൂടുന്നത് സമുദായത്തിനു നന്മ ചെയ്യുകയില്ലെന്നു മാത്രമല്ല, ആപത്കരവുമായിരിക്കും. വിശ്വാസംകൊണ്ടും ജീവിതംകൊണ്ടും സമുദായത്തോട് കൂറില്ലാത്തവരും ശത്രുതാമനോഭാവത്തോടെ വിമർശിക്കുന്നവരുമായ ചില ‘സമുദായാംഗങ്ങൾ’ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ വളർത്തുന്ന സമുദായ വിരുദ്ധത ഏവർക്കും തിരിച്ചറിയാവുന്നതാണ്. സ്ഥാനാർഥിനിർണയത്തിൽ പണ്ഡിറ്റ് നെഹ്റുവിന്റെ വിശാലവീക്ഷണം ഇന്നത്തെ രാഷ്ട്രീയനേതൃത്വം ഉൾക്കൊണ്ടിരുന്നെങ്കിൽ!
അധികാരത്തിലേറാനുള്ള യോഗ്യത
അധികാരത്തിലേറാൻവേണ്ടി പരസ്പരം മത്സരിക്കുന്ന കക്ഷികൾ എതിർകക്ഷിയുടെ വീഴ്ചകളും കുറ്റങ്ങളും നിരത്തിവച്ചുകൊണ്ടാണ് സാധാരണയായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി തങ്ങൾക്ക് വോട്ടുചെയത് വിജയിപ്പിക്കാൻ അഭ്യർഥിക്കുന്നത്. ഇതു കുറച്ചൊക്കെ ന്യായീകരിക്കാമെങ്കിലും, പരസ്പരമുള്ള കുറ്റാരോപണത്തിൽ മേൽക്കൈ നേടുന്നതല്ല അധികാരത്തിലേറാൻ യോഗ്യരാക്കുന്നത്. മറിച്ച്, ആവിഷ്കരിക്കുന്ന ജനക്ഷേമപദ്ധതികളുടെ മികവും വിശ്വസനീയതയുമാണ്. ജനങ്ങളുടെയും നാടിന്റെയും ആവശ്യങ്ങളെകുറിച്ചുള്ള ഉൾക്കാഴ്ചയും അവ നിറവേറ്റാനുള്ള സമഗ്രമായ പ്രായോഗിക കർമപദ്ധതിയും വ്യക്തമായി അവതരിപ്പിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയണം. ആത്മാർഥവും മാന്യവുമായ ഇടപെടലുകളും നിസ്വാർത്ഥമായ സേവനതത്പരതയും നേതാക്കൾക്കുണ്ടാകണം. ജനനേതാക്കൾ ജനങ്ങൾക്കൊപ്പമായിരിക്കണം. രാഷ്ട്രീയപ്രവർത്തനങ്ങളിൽനിന്നു തനിക്കെന്തു നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നല്ല, ജനങ്ങൾക്കുവേണ്ടി തനിക്ക് എന്തു ചെയ്യാൻ സാധിക്കുമെന്നാണ് ഓരോ ജനനേതാവും ചിന്തിക്കേണ്ടത്.
രാഷ്ട്രീയത്തിലെ നിലവാരത്തകർച്ച
രാഷ്ട്രീയത്തിൽ പലമേഖലകളിലും സംഭവിക്കുന്ന നിലവാരത്തകർച്ച ആശങ്കയും അസ്വസ്ഥതയും ഉളവാക്കുന്നു. ചില കാര്യങ്ങൾ മുകളിൽ സൂചിപ്പിച്ചു കഴിഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ വിചാരത്തെക്കാൾ വികാരം സ്വാധീനം ചെലുത്തുന്നത് രാഷ്ട്രീയ അപക്വതയാണ്. ഉദാഹരണത്തിന്, സിനിമാലോകത്ത് ലഭിക്കുന്ന ജനപ്രീതി രാഷ്ട്രീയനേതൃത്വത്തിന് യോഗ്യതയാകണമെന്നില്ല.
ക്രിമിനലുകളോ ക്രിമിനൽബന്ധമുള്ളവരോ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നതാണ് ഏറെ അപകടകരമായ മറ്റൊരു വസ്തുത. അങ്ങനെയുള്ളവർക്ക് എങ്ങനെ നീതിപൂർവം ജനസേവനം നടത്താനും ധർമനിഷ്ഠമായ ഒരു രാഷ്ട്രത്തെ കെട്ടിപ്പടുക്കാനും സാധിക്കും! പക്ഷെ, അങ്ങനെയുള്ളവരും നമ്മുടെ പാർലമെന്റിലും നിയമസഭകളിലും കസേരകൾ കരസ്ഥമാക്കിയിരിക്കുന്നതായി ചില പഠനങ്ങൾ പറയുന്നു. അറിഞ്ഞോ അറിയാതെയോ അവരെ തെരഞ്ഞെടുത്തയച്ചതും ജനങ്ങൾ തന്നെ.
ചില കോടീശ്വരന്മാർ ജനപ്രതിനിധികളെ വിലയ്ക്കു വാങ്ങുകയും അവർ ഈ പണക്കാരുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതാണ് മറ്റൊരാരോപണം. ‘പണത്തിനു മീതെ പരുന്തും പറക്കില്ല’ എന്ന പഴമൊഴിയെ അന്വർഥമാക്കുന്ന രാഷ്ട്രീയത്തിലെ അപശബ്ദം. നീതിപൂർവമായ ജനസേവനത്തിനുള്ള വിശിഷ്ട പദവിയെ വിലകുറഞ്ഞ കച്ചവടച്ചരക്കാക്കുന്ന ദയനീയകാഴ്ച!
രാജ്യത്തെ മന്ത്രിമാരുടെ വിദ്യാഭ്യാസ നിലവാരവും അഭിമാനാർഹമല്ലെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യയിലെ മന്ത്രിമാരിൽ 40 ശതമാനത്തിന് കേവലം സ്കൂൾ വിദ്യാഭ്യാസമേ ഉള്ളൂ. ഏറ്റവും ഉയർന്ന സാക്ഷരതയുള്ള കേരളത്തിൽ ഏകദേശം 32 ശതമാനത്തിന് സ്കൂൾവിദ്യാഭ്യാസം മാത്രമാണുള്ളത്. കേരളംപോലുള്ള സംസ്ഥാനത്തിന് ഇതൊട്ടും ഭൂഷണമല്ല.
ആർച്ച്ബിഷപ് ജോസഫ് പെരുന്തോട്ടം