Sunday, February 21, 2021 1:02 AM IST
അനന്തപുരി / ദ്വിജൻ
പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി പോലീസിന്റെ അടികൊണ്ടു ചോര ചിന്തുന്നവർ, അക്രമാസക്തമാകുന്ന എല്ലാ സമരത്തിലും എല്ലാക്കാലത്തും ഉണ്ടാവാറുണ്ട്. സാധാരണക്കാരുടെ ഹൃദയത്തിൽ ചലനം ഉണ്ടാക്കുന്ന അവരെ രക്തസാക്ഷികൾ എന്നു വിളിച്ച്, അവരുടെ ചോരകൊണ്ടു പാർട്ടിക്കാർ പ്രയോജനം ഉണ്ടാക്കാറുമുണ്ട്.
തെരഞ്ഞെടുപ്പ് അടുക്കുന്പോൾ പ്രതിപക്ഷം ഇത്തരം സമരങ്ങൾ ആളിക്കത്തിക്കാറുണ്ട്. ഇടതു ഭരണകാലത്ത് വലതു സമരക്കാരും വലതു ഭരണകാലത്ത് ഇടതു സമരക്കാരും ഇങ്ങനെ സമരം രൂക്ഷമാക്കി രക്തസാക്ഷികളെ സൃഷ്ടിച്ചു സഹതാപവും വോട്ടും സ്വന്തമാക്കുന്നു. എന്നാൽ, അടികൊള്ളുന്നവർക്കു കാര്യമായ എന്തെങ്കിലും കിട്ടിയതായി കേൾക്കാറില്ല. അടികൊള്ളുന്നവരും അടിച്ചെടുക്കുന്നവരും മിക്കവാറും വ്യത്യസ്തരാണ്.
പിഎസ്സി റാങ്ക് ഹോൾഡർമാർ ജനുവരി 26 മുതൽ തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിനു പതിവിൽനിന്നു വ്യത്യസ്തമായ മാനം കൂടി കൈവരുന്നുണ്ട്. സമരത്തിന്റെ മറയിൽ ബഹുജന പിന്തുണ തങ്ങൾക്ക് ഒപ്പമാക്കാൻ ഇടതു- വലതു മുന്നണികൾ ഒന്നുപോലെ ശ്രമിക്കുന്ന കാഴ്ചയാണു പ്രകടമാകുന്നത്.
സമരത്തെ മറയാക്കി സർക്കാർ തങ്ങളുടെ ആൾക്കാർക്കു പ്രയോജനകരമായ പല തീരുമാനങ്ങളും തിടുക്കത്തിൽ എടുക്കുകയും ചിലതെല്ലാം എടുക്കാനാവാത്തതു സമരം മൂലമാണ് എന്നു വരുത്തിത്തീർക്കുകയും അതിന്റെ പാപഭാരം സമരക്കാരിൽ ചാർത്തുകയും ചെയ്യുന്നു. പ്രതിപക്ഷമാകട്ടെ തങ്ങളുടെ ജനപിന്തുണ ആളിക്കത്തുന്നു എന്ന സന്തോഷത്തിലുമാണ്. ഇതിനിടയിൽ രമേശ് ചെന്നിത്തല നടത്തുന്ന യാത്രയും ഇടതുമുന്നണി രണ്ടു ഭാഗമായി നടത്തുന്ന യാത്രയും എവിടെയൊക്കെയോ നടക്കുന്നുണ്ട് എന്ന മട്ടിലായി. ആയുധങ്ങൾ ധാരാളമുണ്ടെങ്കിലും ഒന്നും ചെയ്യാനാവാത്ത നിലയിലായപോലുണ്ട് ബിജെപി.
ഹൈടെക് സമരം
എല്ലാ ആധുനിക സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തിയാണ് ഇപ്പോഴത്തെ സമരങ്ങൾ. മുഖ്യധാരാ മാധ്യമങ്ങൾ പറയാത്ത, കാണിക്കാത്ത ദൃശ്യങ്ങളുമായി സമൂഹ മാധ്യമങ്ങളും നിരക്കുന്നു. ഒരു ദിവസത്തെ ചാനൽ ചർച്ചയിൽ, സമരക്കാരെ തല്ലിച്ചതയ്ക്കാൻ നെയിം പ്ലേറ്റ് ഇല്ലാത്ത പോലീസിലെ ഡിഫി വിഭാഗം വന്നെന്നും അവർ മനുഷ്യത്വമില്ലാത്ത മർദനം നടത്തിയെന്നും കാണിക്കാൻ യൂത്തു കോണ്ഗ്രസ് നേതാവ് ശബരീനാഥൻ ആ പോലീസുകാരുടെ വീഡിയോയുമായാണു വന്നത്. സമരത്തിൽ പോലീസ് അടിച്ചു തലപൊട്ടിച്ചു എന്നു കോണ്ഗ്രസുകാർ പരാതിപ്പെട്ട വ്യക്തിയുടെ തലയ്ക്കടിക്കുന്നത് ഒരു സഹസമരക്കാരൻ തന്നെ ആയിരുന്നു എന്ന വീഡിയോയുമായി സിപിഎം നേതാവ് ജേക്ക് ചാനലിലെത്തി. സമരത്തെ രൂപാന്തരപ്പെടുത്തുന്നതിലും സമരത്തെ നേരിടുന്നതിലും പ്രതിപക്ഷവും സർക്കാരും എല്ലാ തന്ത്രവും പയറ്റുന്നുണ്ട് എന്ന് ഈ വിഡിയോകൾ തന്നെ സാക്ഷ്യം തരുന്നു.
മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാശ്രമം
പിഎസ്സി റാങ്ക് ഹോൾഡർമാരുടെ ജനുവരി 26 നു തുടങ്ങിയ ഇപ്പോഴത്തെ സമരത്തിന്റെ 14-ാം ദിവസം, അതായത് ഫെബ്രുവരി എട്ടിന് രണ്ടു സമരക്കാർ ശരീരത്തിലാകെ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യും എന്നു ഭീഷണിപ്പെടുത്തി. തന്റെ ധൈര്യം കാണിക്കാനോ, ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്താനോ എന്തിനാണ് അവർ അങ്ങനെ ചെയ്തത് എന്നതിന്റെ സത്യം ആർക്കും അറിയില്ല. അവർ പറയുന്നത് അപ്പാടെ വിഴുങ്ങാനും സാധിക്കില്ലല്ലോ? ഏതാനും കാലം മുന്പ് മണ്ഡൽ റിപ്പോർട്ടിനെക്കുറിച്ച് ഡൽഹിയിൽ നടന്ന വിദ്യാർഥിസമരത്തിൽ സർക്കാരിനെ ഭീഷണിപ്പെടുത്താൻ വേണ്ടി ഒരു യുവാവ് ഒഴിച്ച മണ്ണെണ്ണയ്ക്കു മറ്റൊരു സമരക്കാരൻ തന്നെയാണു തീ കൊളുത്തിയത് എന്ന വാർത്തകൾ ഉണ്ടായിരുന്നു. പത്രക്കാരും പക്ഷംചേർന്നു വാർത്തകൾ പറയുന്ന കാലത്ത് അതു സത്യമാണോ എന്നു തീർത്തും പറയാനാവില്ല. ഡൽഹിയിൽ മണ്ണെണ്ണ ഒഴിച്ചവൻ നടുറോഡിൽ നിന്നു കത്തി മരിച്ചു.
തലസ്ഥാനത്തും മണ്ണെണ്ണ ഒഴിച്ച നടപടി ഏറെ അപലപനീയമാണ്. സമരക്കാരനു മാത്രമല്ല നാട്ടുകാർക്കും പരിഹരിക്കാനാവാത്ത ആപത്ത് ഉണ്ടാക്കാവുന്ന പ്രവൃത്തിയായിരുന്നു അത്. ഇത്തരം സമരങ്ങൾ ആർക്കു വേണ്ടി, എന്തിനു വേണ്ടി എന്ന് എല്ലാവരും ചിന്തിക്കണം.
റാങ്ക് ലിസ്റ്റും നിയമനവും
പിഎസ്സി പ്രസിദ്ധീകരിച്ച ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ റാങ്ക് ലിസ്റ്റിൽ നിന്നു 12 ശതമാനം പേർക്കു മാത്രമാണ് നിയമനം ലഭിച്ചതെന്നും ഇനിയും ഏറെപ്പേർക്കു നിയമനം കൊടുക്കണം എന്നുമാണ് സമരക്കാരുടെ ആവശ്യം. 46,285 പേരുടെ ലിസ്റ്റിൽനിന്ന് 5,564 പേർക്കാണ് നിയമനം കിട്ടിയത് എന്നും ഇതിനു മുന്പിലെ ലിസ്റ്റിൽ നിന്നു 11, 000 പേർക്കു നിയമനം ലഭിച്ചെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. സാധിക്കുന്നതിൽ പരമാവധി പേർക്കു നിയമനം കൊടുത്തിട്ടുണ്ടെന്നും ഇനി സാധ്യമല്ലെന്നും സർക്കാർ നിലപാടെടുക്കുന്നു. അതിന്റെ കണക്കുകളും സർക്കാർ പറയുന്നു. റാങ്ക് ലിസ്റ്റിൽ വന്ന് നിയമനം കാത്തിരിക്കുന്നവരോടു പറയാവുന്ന ന്യായം അല്ലെങ്കിലും കംപ്യൂട്ടറൈസേഷൻ വന്നതോടെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ തന്നെ അനാവശ്യമാണെന്ന സത്യവും ഉണ്ട്.
രണ്ടു ഡിഫിക്കാർ പരീക്ഷയിൽ നടത്തിയ തട്ടിപ്പു മൂലം കുറെക്കാലം സസ്പൻഡ് ചെയ്യപ്പെട്ട കോണ്സ്റ്റബിൾമാരുടെ പിഎസ്സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. എന്നാൽ, 2021 അവസാനം വരെ ഉണ്ടാകാവുന്ന ഒഴിവുകൾ കണക്കാക്കി ഈ ലിസ്റ്റിൽ നിന്നു നിയമനം നടത്തിയിട്ടുണ്ടെന്നും ഇനി നിയമനം സാധ്യമല്ലെന്നും സർക്കാർ ഉറച്ചു നിൽക്കുന്നു. പോലീസിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റ കാലത്ത് 4,000 പേരെ നിയമിച്ചപ്പോൾ തങ്ങൾ 12,000 പേരെ നിയമിച്ചു എന്നായി പിണറായി. തങ്ങളുടെ കാലത്താണ് 12,000 പേരെ നിയമിച്ചതെന്ന് രമേശ് ചെന്നിത്തല തിരിച്ചടിച്ചു.
താത്കാലിക ജീവനക്കാർ
ഇതിനിടെയാണു സർവീസിലുള്ള താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികൾ സർക്കാർ ആരംഭിച്ചത്. പിഎസ്സിക്കു വിട്ടവയല്ല സ്ഥിരപ്പെടുത്തപ്പെടുന്ന താത്കാലികക്കാരുടെ തസ്തികകൾ എന്നും പത്തു വർഷത്തിലേറെയായി ജോലി ചെയ്യുന്ന ഇവരെ സ്ഥിരപ്പെടുത്തേണ്ടതു മാനുഷികമാണെന്നും സർക്കാർ വാദിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്നും പിണറായി വാദിച്ചു.
റാങ്ക് ഹോൾഡർമാരുടെ സമരം കത്തിപ്പടർന്നതോടെ താത്കാലിക നിയമനം നടത്താനുള്ള നീക്കം നിർത്തിവച്ചു. ബാക്കിയുള്ള താത്കാലിക്കാർക്ക് തെരഞ്ഞെടുപ്പിനുശേഷം സ്ഥിര നിയമനം കൊടുക്കാം എന്ന വാഗ്ദാനവും മുഖ്യമന്ത്രി കൊടുത്തിട്ടുണ്ട്. കോണ്ഗ്രസുകാർ താത്കാലികക്കാരെയെല്ലാം പിരിച്ചു വിടുമെന്നാണ് പറയുന്നത്. അതുകൊണ്ട് ഇപ്പോഴുള്ള താത്കാലികക്കാർക്കെങ്കിലും പിണറായി സർക്കാർ തിരിച്ചുവരണം എന്ന ചിന്തയുണ്ടാകുന്നു.
ഓരോ അവസരത്തെയും അങ്ങനെ സാധ്യതകളാക്കാൻ മുഖ്യമന്ത്രിയും തന്റേതായ വൈഭവം കാണിക്കാതിരുന്നിട്ടില്ല. നിയമപരമായി അതിനു സാധിക്കില്ല എന്നാണ് ഇപ്പോൾ സർക്കാർ വാദം. മുഖ്യമന്ത്രി ഉദ്ദേശിച്ചവർക്കെല്ലാം നിയമനം കൊടുത്തതുകൊണ്ടാണ് താത്കാലികക്കാരുടെ നിയമന നീക്കം നിർത്തിയതെന്നു വ്യാഖ്യാനിക്കുന്നവരുണ്ട്. അതല്ല, കോടതിയിൽ കേസുള്ളതു കൊണ്ടാണ് എന്നു പറയുന്നവരുണ്ട്.
കാലാവധി നീട്ടില്ല
റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന കാര്യത്തിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്. 2021 ൽ ഉണ്ടാകാവുന്ന വേക്കൻസികളിലേക്കു വരെ നിയമനം കൊടുത്തെന്നും റാങ്കിന്റെ കാലാവധി നീട്ടുന്നത് വെളിയിൽ നിൽക്കുന്നവരോടുള്ള അനീതിയാകുമെന്നും സർക്കാർ വാദിക്കുന്നു.അതും ഇരുതല വാളാണ്. പുറത്തുനിൽക്കുന്നവരുടെ സഹതാപം കിട്ടുന്ന സമീപനം. പോകുന്ന പോക്കിൽ 3000 പുതിയ തസ്തികകളും സർക്കാർ അനുവദിച്ചു. അതൊക്കെ വോട്ടുപെട്ടിയിൽ കണ്ണുവച്ചുള്ള നീക്കം തന്നെ.
ഉമ്മൻ ചാണ്ടി സർക്കാർ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയത് കൈക്കൂലി വാങ്ങിച്ചുകൊണ്ടായിരുന്നു എന്നുവരെ ഇടതുമുന്നണി കണ്വീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ. വിജയരാഘവൻ പറഞ്ഞു. സമരക്കാർക്ക് സമരം നിർത്താനുള്ള ഒരു കാരണവും സർക്കാർ ഇതുവരെ കൊടുത്തിട്ടില്ല. പിണറായി കിട്ടുന്ന അവസരം ശരിക്കും വോട്ടാക്കാൻ നോക്കുന്നു. എല്ലാം കൃത്യമായ ലക്ഷ്യങ്ങളോടെ. കരയുന്നവർക്കു പാലുണ്ട് എന്ന് ഉറപ്പുകൊടുത്തു ചെയ്യുന്നു. പിഎസ്സി അംഗങ്ങളുടെ നിയമനം സൂക്ഷിച്ചു വായിച്ചാൽ അതു മനസിലാക്കാം.
രാഷ്ട്രീയ സമരം
നൂറോളം പിഎസ്സി റാങ്ക് ഹോൾഡർമാർ തങ്ങൾക്കു നിയമനം ഉറപ്പിക്കാൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന സമരം ഇപ്പോൾ വലിയ രാഷ്ട്രീയ സമരമായിട്ടുണ്ട്. തെരഞ്ഞെടുപ്പു കാലത്തു തങ്ങൾക്കു സർക്കാരിനെ അടിക്കാൻ കിട്ടിയ നല്ല വടിയായി പ്രതിപക്ഷം സമരത്തെ കണ്ടതാണ് കൊഴുപ്പിക്കലിനു കാരണം. യൂത്തു കോണ്ഗ്രസ് സമരം ഏറ്റെടുത്തു. അവരുടെ നേതാക്കളും സമരത്തിനെത്തി. സിപിഎം പ്രതിരോധത്തിലായി.
ബിജെപി അറച്ചുനിന്നു. ചാനൽ ചർച്ചകളിൽ മാത്രമായി അവരുടെ സാന്നിധ്യം. ഇരുമുന്നണിക്കും എതിരേ അടിക്കാനുള്ള വടികളുമായാണ് അവർ നടക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ കാലത്തു നടത്തിയതും പിണറായി സർക്കാർ നിയോഗിച്ച എ.കെ. ബാലൻ സമിതി കണ്ടെത്തിയതുമായ 158 ഉത്തരവുകളിലെ അവിഹിത നിയമനങ്ങൾ തെറ്റായി എന്നു സമ്മതിക്കാമോ എന്ന ബിജെപിക്കാരുടെ ചോദ്യത്തിന് യൂത്തു കോണ്ഗ്രസിന് ഉത്തരമില്ല. ബാലൻ സമിതി കണ്ടെത്തിയ തെറ്റുകൾ തിരുത്താത്തതെന്ത് എന്ന ചോദ്യത്തിനു സിപിഎം നാവുകൾക്കും ഉത്തരമില്ല.
പാർട്ടിക്കാരുടെ താളത്തിനു തുള്ളി അടി കൊള്ളുന്നവർക്കും അടികൊണ്ട് ചോര വീഴ്ത്തുന്നവർക്കും വലിയ ഗുണമൊന്നും സമരങ്ങൾ ഉണ്ടാക്കുന്നതായി കണ്ടിട്ടില്ല. കൂത്തുപറന്പിൽ അഞ്ചു സഖാക്കൾ മരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റു കിട്ടിയത് അതിനു കാരണമായ എം.വി. രാഘവന്റെ മകനും. വിജയസാധ്യത നോക്കി സീറ്റു വരുന്പോൾ തല്ലു കൊണ്ടവരും ചോര ചിന്തിയവരും ഒന്നുമല്ല ഒരു പാർട്ടിയിലും ഫലമെടുക്കുക! സാക്ഷാൽ ഗുരുദാസനെ മാറ്റി കൊല്ലത്ത് പാർട്ടിയുടെ കോട്ടയിൽ മത്സരിച്ചത് സിനിമാ നടൻ മുകേഷ്. ആറന്മുള യിൽ വീണാ ജോർജ്.
ബിജെപി യിൽ ശോഭ സുരേന്ദ്രൻ സെക്രട്ടേറിയറ്റിൽ സമരത്തിനു ചെന്നിട്ട് ഒരു ബിജെപിക്കാരനും തിരിഞ്ഞുനോക്കിയില്ല. പണ്ടു ബിജെപിയെ വളർത്തിയ പി.പി. മുകുന്ദനും രാമൻ പിള്ളയും ഒക്കെ ഇന്ന് ഒൗട്ട്. പകരം മെട്രോ ശ്രീധരനും ജേക്കബ് തോമസും ഒക്കെ ആണ് അകത്ത്. സെൻകുമാർ പോലും പുറത്തായ മട്ടാണ്. അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നവർ വലതു കൂടാരത്തിലായി.
കോണ്ഗ്രസിൽ ധർമജനും പിഷാരടിക്കും ഇടവേള ബാബുവിനും ഒക്കെയാണ് വില. ജനാധിപത്യമുന്നണിക്കു വലിയ തിരിച്ചടി ഉണ്ടായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ 290 വാർഡുകൾ സ്വന്തമാക്കിയ പി.ജെ. ജോസഫിന്റെ പാർട്ടിക്കു നിയമസഭയിലേക്ക് 10 സീറ്റ് കൊടുക്കാൻ പോലും സന്നദ്ധമല്ലാതെ വാശിപിടിക്കുന്ന കോണ്ഗ്രസ് കേരളത്തിൽ കാര്യമായ ജനപിന്തുണ ഇല്ലാത്ത എൻസിപി പിളർന്നു വന്നവർക്ക് മൂന്നു സീറ്റ് കൊടുക്കാൻ ഒരുങ്ങുന്നു എന്നാണ് കഥ. വിജയസാധ്യതയാണത്രെ ഘടകം!
ഇടതു ഫിലിം ഫെസ്റ്റിവൽ
സംസ്ഥാന സർക്കാർ നടത്തുന്ന ഫിലിം ഫെസ്റ്റിവലിൽ ഷാജി എൻ. കരുണിനെപ്പോലുള്ള ഒരു സിനിമാക്കാരന് ഇടമില്ലാതായത്, ഫെസ്റ്റിവലിന്റെ ചരിത്രത്തിൽ അദ്ദേഹം വഹിച്ച പങ്ക് തമസ്കരിച്ചത് ഒക്കെ വല്ലാത്ത സൂചനകളാണ്. ഫിലിം ഫെസ്റ്റിവലിനുളള ക്ഷണിതാക്കളിൽനിന്നു ഷാജിയും നടൻ സലിംകുമാറും ഒക്കെ ഒഴിവാക്കപ്പെട്ടതും വല്ലാത്ത അടയാളമായി. ഇടതുപക്ഷ ചായ്വുള്ളവരെ നിയമിച്ച് ചലച്ചിത്ര അക്കാദമി ഇടതാക്കാൻ കമൽ നടത്തിയ നീക്കം ഇത്ര ഫലം ചെയ്യുമെന്ന് ആരും നിനച്ചിട്ടുണ്ടാവില്ല. പിണറായി പോലും ഇത്രയും ആഗ്രഹിക്കുന്നും ഉണ്ടാവില്ല.
അവരെയും സംഘികളാക്കുകയാണ് ചലച്ചിത്ര അക്കാദമിയുടെ പ്രവൃത്തികൾ. അവർക്കെല്ലാം അർഹിക്കുന്ന അംഗീകാരം കൊടുത്തിരുന്നെങ്കിൽ ഇടതുപക്ഷത്തിന് എന്തു നഷ്ടമാകുമായിരുന്നു ഉണ്ടാവുക? മിക്കവാറും ഇടതുനീക്കങ്ങൾ ബിജെപിയിൽ ആളു കൂട്ടുന്നവയാകുന്നുണ്ട്. അതുണ്ടാക്കുന്ന ഫലം വളരെ വർഗീയവുമാകും.