Tuesday, February 16, 2021 11:50 PM IST
സംവരണാനുകൂല്യത്തിലെ അസമത്വം സൃഷ്ടിക്കപ്പെട്ട അനീതിക്കു വിധേയമായ നാടാർ സമുദായത്തിലെ ഒരു വിഭാഗം ജനതയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ വിജയമായിരുന്നു 2021 ഫെബ്രുവരി മൂന്നിനു കേരള സർക്കാർ നടത്തിയ പ്രഖ്യാപനം: മതപരിഗണന കൂടാതെ നാടാർ സമുദായത്തിലെ എല്ലാവർക്കും സംവരണാനുകൂല്യ പരിരക്ഷ. തിരുവനന്തപുരം ജില്ലയ്ക്കു പുറമേയുള്ളവർക്കു നാടാർ സംവരണ വിഷയത്തിന്റെ തീവ്രതയും ഗൗരവവും അത്രമേൽ അറിയില്ലായെന്ന പരമാർഥം മുന്പിൽ കണ്ടാണ് പൊതുസമൂഹത്തിനായി ഈ ലേഖനമെഴുതുന്നത്.
ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
കേരളത്തിലും തമിഴ്നാട്ടിലുമായി വ്യാപിച്ചുകിടക്കുന്ന ജനവിഭാഗമാണു നാടാർ സമുദായം. കാലഗതിയിൽ ഈ സമുദായം സാമൂഹികമായും സാന്പത്തികമായും പിന്നാക്കം പോയി എന്നതു ചരിത്രസത്യമാണ്. അതുകൊണ്ടാണു നാടാർ സമുദായത്തിനു പ്രത്യേക ആനുകൂല്യം നൽകിവന്നിരുന്നത്. അവിടെ മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ വിവേചനം ഇല്ലായിരുന്നു. സ്വാതന്ത്ര്യാനന്തരം 1949-ൽ തിരു-കൊച്ചി സംസ്ഥാനം രൂപംകൊണ്ടപ്പോൾ ഭരണഘടനാനുസൃതമായി സർക്കാർ നിയോഗിച്ച കമ്മീഷൻ പഠനം നടത്തി പിന്നാക്ക വിഭാഗങ്ങളിൽനിന്ന് (നാടാർ, ഈഴവ, വിശ്വകർമ മുതലായവ) ക്രിസ്തുമതം സ്വീകരിച്ച എല്ലാവരെയും പിന്നാക്ക വിഭാഗമായി അംഗീകരിച്ച് 521528/50/cs dt:17.9.1952 എന്ന ഉത്തരവിലൂടെ സംവരണാവകാശം നൽകിയിരുന്നു. കേരള സംസ്ഥാനം രൂപീകൃതമായ ശേഷവും ഈ അവകാശം തുടർന്നു.
കേരളപ്പിറവിക്കുശേഷം, 1957 ഡിസംബർ 14-ന് ഒരു അസാധാരണ സർക്കാർ ഉത്തരവിലൂടെ (Executive Order) അന്നത്തെ കേരള സർക്കാർ “മറ്റു ക്രിസ്ത്യാനികൾ” എന്ന പട്ടികയിൽ വരുത്തിയ മാറ്റം മലങ്കര കത്തോലിക്കാസഭയിൽ അംഗങ്ങളായ നാടാർ സമുദായാംഗങ്ങളെ പിന്നാക്ക വിഭാഗപട്ടികയിൽ നിന്നുതന്നെ പുറത്താക്കി. “മറ്റു ക്രിസ്ത്യാനികൾ” എന്ന പട്ടികയിൽ പട്ടികജാതി/ പട്ടികവർഗം വിഭാഗങ്ങളിൽ നിന്നു ക്രിസ്തുമതം സ്വീകരിച്ചവർ മാത്രം എന്നാണു മാറ്റം വരുത്തിയത് (DRS No. 26706/57/DD). അക്കാരണത്താൽ മലങ്കര കത്തോലിക്കാ സഭയിലുൾപ്പെടെ 45-ൽപരം സഭകളിൽ അംഗങ്ങളായ നാടാർ സമുദായാംഗങ്ങൾക്കു കഴിഞ്ഞ 58 വർഷങ്ങളായി സംവരണ പരിരക്ഷ നഷ്ടപ്പെട്ടു കഴിയുകയായിരുന്നു.
മതപരമായ വിവേചനം ഭരണഘടനാ വിരുദ്ധമാണ്. ഒരുതരത്തിലും ന്യായീകരിക്കാനാവാത്ത കടുത്ത സാമൂഹിക നീതിനിഷേധത്തിലൂടെയാണു നാടാർ വിഭാഗത്തിലെ (ലത്തീൻ, എസ്.ഐ.യു.സി ഒഴികെയുള്ള) ക്രൈസ്തവർ സംവരണാനുകൂല്യത്തിൽനിന്നു പുറത്താക്കപ്പെട്ടത്.
പിന്നാക്ക ജനസമൂഹങ്ങളുടെ സാമൂഹിക സാന്പത്തിക വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചു പഠിച്ച് ശിപാർശകൾ നൽകാൻ നിയോഗിക്കപ്പെട്ട 1955-ലെ കാക്കാ കലേൽക്കർ കമ്മീഷൻ, 1965-ലെ ജി. കുമാരപിള്ള കമ്മീഷൻ, 1970-ലെ സന്താനം കമ്മിറ്റി, 1975-ലെ ചിദംബരം കമ്മീഷൻ, 1980-ലെ മണ്ഡൽ കമ്മീഷൻ ഇവയെല്ലാം പിന്നാക്ക വിഭാഗത്തിൽ നിന്ന് ക്രിസ്തുമതം സ്വീകരിച്ചവരുടെ പിന്നാക്കാവസ്ഥയെ എടുത്തുകാട്ടുന്നുണ്ട്. പഠന കമ്മിറ്റികളുടെ ഈ കണ്ടെത്തലുകളൊന്നും അധികാരത്തിലിരുന്ന ആരും മുഖവിലയ്ക്കെടുത്തില്ല. ഒരു മതം വിട്ട് മറ്റൊരു മതം സ്വീകരിച്ചാൽ മൗലിക അവകാശങ്ങളും ജന്മാവകാശവും പൗരാവകാശങ്ങളും എല്ലാം നഷ്ടമാവുന്ന അവസ്ഥ സാമൂഹികനീതിയുടെ നഗ്നമായ ലംഘനവും ഭരണഘടനാവിരുദ്ധവുമാണെന്നതിൽ രണ്ടുപക്ഷമില്ല.
നീതിക്കുവേണ്ടിയുള്ള സമരം കഴിഞ്ഞ നൂറ്റാണ്ടിൽ
നാടാർ സമുദായത്തിലെ മുഴുവൻപേർക്കും മതപരിഗണന കൂടാതെ സംവരണാനുകൂല്യം ലഭ്യമാക്കാൻ മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളുടെ ഫലമായി കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഹിന്ദു നാടാർ, ക്രിസ്ത്യൻ നാടാർ എന്നീ രണ്ടു വിഭാഗങ്ങളായി എല്ലാ നാടാർക്കും സംവരണം ഏർപ്പെടുത്താൻ നടപടി ഉണ്ടായി.
എന്നാൽ, ഫലം കണ്ടെത്തിയില്ലായെന്നതാണു സത്യം!
ഓരോ പത്തു കൊല്ലം കൂടുന്പോഴും സമുദായങ്ങളുടെ സാമൂഹിക, സാന്പത്തിക, വിദ്യാഭ്യാസ അവസ്ഥ പഠിച്ച് അതിന്റെ അടിസ്ഥാനത്തിൽ സംവരണ പരിരക്ഷാതത്വം പുനഃക്രമീകരിക്കണമെന്നതാണു വ്യവസ്ഥ. ഇവിടെ 1956-നുശേഷം ഇന്നേവരെ അങ്ങനെയൊരു പഠനം നടന്നിട്ടില്ല. ഭരണത്തിലും രാഷ്ട്രീയത്തിലും സ്വാധീനമുള്ള വിഭാഗങ്ങൾ യാതൊരു ശാസ്ത്രീയ പഠനവും കൂടാതെ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ സ്വായത്തമാക്കുന്നു. നീതിനിഷേധിക്കപ്പെട്ടവർ കാഴ്ചക്കാരായി സാമൂഹ്യ ജീവിതത്തിന്റെ വിളുന്പിലേയ്ക്കു വീണ്ടും വീണ്ടും മാറ്റപ്പെടുന്നു. നീതിക്കുവേണ്ടിയുള്ള നാടാർ സമുദായത്തിന്റെ നിലവിളിക്കുനേരെ ചെവിയടച്ച ഭരണകൂടങ്ങൾ യുക്തിക്കു നിരക്കാത്ത ബാഹ്യസമ്മർദങ്ങൾക്കു വഴങ്ങി തങ്ങളുടെ ജനാധിപത്യപരമായ ഉത്തരവാദിത്വങ്ങളിൽനിന്ന് ഓടിയൊളിക്കുകയായിരുന്നു.
അസമത്വത്തിന്റെ ബാക്കിപത്രം
1996 മുതൽ സിറിൽ മാർ ബസേലിയോസ് ബാവാ തിരുമേനിയും, മലങ്കര കാത്തലിക് അസോസിയേഷന്റെ പ്രതിനിധികളും ഉൾപ്പെടെ വിവിധ നാടാർ സംഘടനകളും, കേന്ദ്ര സർക്കാരിനും കേന്ദ്ര പിന്നാക്കവിഭാഗ കമ്മീഷനും നല്കിയ പരാതികൾ പരിഗണിച്ചാണു നാടാർ സമുദായം ഒന്നാകെ പിന്നാക്കമായി കണ്ട് 2,000 ഏപ്രിൽ നാലിന് ഭാരതസർക്കാർ ദേശീയ തലത്തിൽ നാടാർ സംവരണം നടപ്പിലാക്കിയത്. അപ്പോഴും ക്രൈസ്തവ വിശ്വാസികളായ നാടാർ സമുദായാംഗങ്ങളെ പിന്നാക്ക പട്ടികയിൽപ്പെടുത്താൻ കേരള സർക്കാർ തയാറായില്ല എന്നതാണു വിരോധാഭാസം. കേരളത്തിലെ ബഹുഭൂരിപക്ഷം ക്രിസ്ത്യൻ നാടാർ സമുദായാംഗങ്ങളും കേന്ദ്രസർക്കാരിന്റെ സ്ഥാപനങ്ങളിൽ ജോലിക്ക് അപേക്ഷിക്കുന്പോൾ പിന്നാക്കക്കാരും സംസ്ഥാന സർക്കാരിന്റെ സ്ഥാപനങ്ങളിൽ മുന്നാക്കക്കാരുമാകുന്ന മനുഷ്യയുക്തിക്കും സാമൂഹിക നീതിക്കും നിരക്കാത്ത സ്ഥിതിവിശേഷം ഉണ്ടായി.
സംവരണക്രമത്തിലെ അനീതി
നാടാർ സമുദായത്തിൽ ഹിന്ദുക്കൾക്കും എസ്.ഐ.യു.സി, ലത്തീൻ വിഭാഗക്കാരായ ക്രൈസ്തവർക്കും സംവരാണാനുകൂല്യ പരിരക്ഷ കിട്ടുന്പോൾ മറ്റു ക്രൈസ്തവ വിഭാഗങ്ങൾക്കു സമുദായ ക്രമപട്ടികയിൽ പേരുപോലും ചേർക്കാൻ പറ്റാത്ത സാമൂഹിക അനീതിയാണ് പതിറ്റാണ്ടുകളായി നടന്നുവന്നിരുന്നത്. നാടാർ കുടുംബങ്ങളിൽ 4% സംവരണ പരിരക്ഷ അനുഭവിക്കുന്ന ലത്തീൻ കത്തോലിക്കാ സഭാംഗവും 1% സംവരണം അനുഭവിക്കുന്ന ഹിന്ദു വിശ്വാസിയും 1% പ്രത്യേക സംവരണം അനുഭവിക്കുന്ന എസ്.ഐ.യു.സിയിലുൾപ്പെടുന്ന സിഎസ്ഐ സഭാംഗവും എല്ലാം ഒരപ്പന്റെയും ഒരമ്മയുടെയും മക്കളായി ഒരു വീട്ടിൽ തന്നെയുണ്ട്. ഈ മൂന്നു പട്ടികയിലും പെടാത്ത മറ്റു മക്കൾക്ക് സർക്കാർ സമുദായ ലിസ്റ്റിൽ പേരുചേർക്കാൻ പോലും സാധ്യമല്ലായിരുന്നു.
നീതിക്കുവേണ്ടിയുള്ള കനൽവഴികളിൽ മലങ്കര കത്തോലിക്കാ സഭ
ഈ അനീതി തിരുത്തുന്നതിനുവേണ്ടി 2000-ാമാണ്ടിൽ ആർച്ച് ബിഷപ് സിറിൽ മാർ ബസേലിയോസ് കാട്ടാക്കടയിൽ വിളിച്ചുകൂട്ടിയ മഹാസമ്മേളനം, 2003-ൽ നീതിന്യായ കോടതിയെ സമീപിച്ചത്, 2001 മുതൽ മന്ത്രിമാർക്കും നിയമസഭാ സാമാജികർക്കും പരാതി നൽകിയതിന്റെ ഫലമായി ജോണി നെല്ലൂർ, പി.സി.ജോർജ് എന്നിവർ വിഷയം നിയമസഭയിൽ ഉന്നയിച്ചത്, മലങ്കര കാത്തലിക് നാടാർ മൂവ്മെന്റിന്റെ സ്ഥാപനം, 2008 സെപ്റ്റംബർ 22, 23 തീയതികളിൽ തിരുവനന്തപുരം രക്തസാക്ഷിമണ്ഡപത്തിൽ നടത്തിയ 24 മണിക്കൂർ ഉപവാസവും മുഖ്യമന്ത്രിക്കു നിവേദനം സമർപ്പണവും, 2009 സെപ്റ്റംബർ 16നു നടത്തിയ പ്രകടനവും പൊതുസമ്മേളനവും, നവംബർ 29-ലെ പ്രതിഷേധദിനാചരണം, 2010 ഫെബ്രുവരി 15ന് അമ്മമാരുടെയും കുട്ടികളുടെയും ധർണ, 2015 മെയ് 31ന് തിരുവനന്തപുരത്തു നടത്തിയ അവകാശപ്രഖ്യാപന റാലി എന്നിവ മറക്കാനാവില്ല.
2012-ൽ നാടാർ സംവരണ വിഷയവുമായി ബന്ധപ്പെട്ട് പല തവണ മുഖ്യമന്ത്രിയെ കണ്ടു ചർച്ച നടത്തി. അതേതുടർന്ന് നാടാർ സംവരണം സംബന്ധിച്ച് കേന്ദ്ര ഗവണ്മെന്റ് നയത്തിനനുസൃതമായി കേരളത്തിലെ നാടാർ ക്രൈസ്തവർക്കെല്ലാം സംവരണ പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ സംസ്ഥാന സർക്കാർ ജസ്റ്റീസ് എം.എം. ഹരിഹരൻനായരെ കമ്മീഷനായി നിയമിച്ചു. നീതിനിഷേധത്തിലൂടെ സാമൂഹിക വിവേചനത്തിനിരയായ മലങ്കര കത്തോലിക്കാ സഭയിലെ നാടാർ കുടുംബത്തിലെ രണ്ടു വ്യക്തികളും ഞാനും കക്ഷികളായി 2012-ൽ അഡ്വക്കറ്റ് സെബാസ്റ്റ്യൻ പോൾ മുഖേന WP(C21849/12 എന്ന നന്പരായി കേരളാ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.
ഒരു വർഷത്തിനുള്ളിൽ സംവരണം നടപ്പാക്കണമെന്ന് നിർദേശിച്ച് കേരള ഹൈക്കോടതി 29.11.2015 ൽ ഉത്തരവു പുറപ്പെടുവിച്ചെങ്കിലും രണ്ടു പ്രാവശ്യം സംസ്ഥാന സർക്കാർ കോടതിയിൽനിന്നു സമയം നീട്ടിവാങ്ങി പ്രസ്തുത ഉത്തരവ് അനിശ്ചിതത്വത്തിലാക്കി. തുടർന്നു ഗവണ്മെന്റിനും പിന്നാക്ക കമ്മീഷനും എതിരെ Cont (c) 937/2018 എന്ന നന്പരായി കോർട്ട് അലക്ഷ്യം ഫയൽ ചെയ്തു. പ്രസ്തുത പെറ്റീഷൻ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
സമ്മർദങ്ങളെ അതിജീവിച്ച സാമൂഹികനീതി
2007 മുതൽ കേരളം ഭരിച്ച മുഖ്യമന്ത്രിമാരോട് ഈ വിഷയത്തിൽ ഇടപെടാനായി വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നു. പലപ്പോഴും അവരുടെ വാഗ്ദാനങ്ങൾ വാക്കുകളിൽ മാത്രമായി ചുരുങ്ങിപ്പോയ വേദനാജനകമായ സാഹചര്യവും ഉണ്ടായിട്ടുണ്ട്. നീതി നടപ്പാക്കേണ്ടതാണെന്ന് ബോധ്യപ്പെട്ടിട്ടും അതു നടപ്പിലാക്കാൻ സാധ്യമല്ലാത്തവിധം സമ്മർദത്തിലായ ഭരണനേതൃത്വങ്ങളുടെ ഇച്ഛാശക്തിയെക്കുറിച്ചു സംശയിക്കേണ്ടിവന്നിട്ടുണ്ട്. എങ്കിലും ഒരുനാൾ നീതി നടപ്പാകുമെന്ന ഉറച്ച ബോധ്യത്തോടെ ഗാന്ധിയൻ സമരമാർഗത്തിൽ ദൈവാശ്രയത്തിൽ സ്ഥിരതയോടെ നിലകൊണ്ടതുകൊണ്ടാണ് അന്തിമവിജയം നേടാൻ സാധിച്ചത്. എല്ലാ സമ്മർദങ്ങളെയും അതിജീവിക്കാൻ ഇപ്പോഴത്തെ സർക്കാരിനു സാധിച്ചു എന്ന മാതൃകാപരമായ നിലപാടിൽ ഈ സർക്കാരിനോടു നാടാർ സമൂഹം കടപ്പെട്ടിരിക്കുന്നു.
നന്ദി... നന്ദി... നന്ദി...
പതിറ്റാണ്ടുകൾ നീണ്ട ഒരു സമരം വിജയം കണ്ടെത്തുന്പോൾ ദൈവകരുണയുടെ മുന്പിൽ ശിരസു നമിച്ചുകൊണ്ട് ഏവരോടും നന്ദി പറയുന്നു. ഈ പാവപ്പെട്ട ജനസമൂഹത്തോട് പക്ഷംചേർന്ന രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളെ, മത-സാമുദായിക നേതാക്കളെ, കേരളത്തിലെ പൊതുസമൂഹത്തെ നന്ദിപൂർവം ഓർക്കുന്നു. നാടാർ സംവരണം അനുഭവിച്ചു വന്നിരുന്ന സമൂഹങ്ങൾക്ക് ഈ സംവരണം ബാക്കിയുള്ളവർക്കുംകൂടി ലഭിക്കുന്നതിൽ അൽപ്പം ആശങ്കയുണ്ടായിരുന്നു. അവർക്ക് ലഭിച്ചുകൊണ്ടിരുന്ന സംവരണത്തിൽ കുറവ് വരുമോയെന്നതായിരുന്നു ആ ആശങ്കയുടെ കാരണം. അതു വ്യക്തമായതിനു ശേഷം അവർ നൽകിയ ധാർമിക പിന്തുണയ്ക്കും പ്രാർഥനയ്ക്കും ഏറെ നന്ദി.
രാഷ്ട്രീയവും സാമുദായികവുമായ എല്ലാ സമ്മർദങ്ങളെയും ഇച്ഛാശക്തികൊണ്ട് അതിജീവിച്ച് ഇതുവരെ സംവരണം ലഭിക്കാതെയിരുന്ന നാടാർ സമുദായാംഗങ്ങളെയെല്ലാം ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി, ഒരു ജനതയ്ക്കു നീതി നടപ്പിലാക്കിയ കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരള സർക്കാരിനു ഹൃദയപൂർവമായ നന്ദി.
നീതിനിഷേധങ്ങൾ തിരുത്തപ്പെടേണ്ട തെറ്റുകളാണ്. കാലത്തിന്റെ പ്രയാണത്തിൽ അത്തരം തിന്മകൾക്കെതിരെ സമൂഹമനഃസാക്ഷി ഉണരേണ്ടതാണ്. അടിച്ചമർത്തപ്പെട്ടവർക്കും പിന്നാക്കം പോയവർക്കും ശബ്ദം നഷ്ടപ്പെട്ടുപോയ ചെറുകൂട്ടങ്ങൾക്കും ദളിതർക്കും നീതി നടപ്പിലാക്കുന്നതിൽ അമാന്തം പാടില്ല. നീതി നിഷേധിക്കപ്പെടുന്ന സമൂഹങ്ങൾക്കു മതപരിഗണന കൂടാതെ തന്നെ നീതി ഉറപ്പാക്കാൻ ഒരു ജനതയായി നമുക്കു കൈകോർക്കാം, ഒരുമിച്ചുനീങ്ങാം.
കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ