Tuesday, February 16, 2021 11:47 PM IST
ലോക വ്യാപാര സംഘടന (ഡബ്ലുടിഒ) യ്ക്ക് ആദ്യമായി വനിതാ മേധാവി വന്നിരിക്കയാണ്. നൈജീരിയൻ സാമ്പത്തിക ശാസ്ത്രജ്ഞയായ ഇൻഗോസി ഒകോൻജോ ഇവേലയാണു ഡബ്ല്യുടിഒ തലപ്പത്ത് എത്തിയത്. ലോകബാങ്കിലും നൈജീരിയയുടെ ധനമന്ത്രിയായും 25 വര്ഷത്തെ പ്രവര്ത്തന പരിചയമുള്ള ആളാണ് ഇവേല.164 രാജ്യങ്ങളുടെ കൂട്ടായ്മയാണു ലോക വ്യാപാര സംഘടന. ഇതിനെ നയിക്കുന്ന ആദ്യ വനിതയും ആഫ്രിക്കൻ വംശജയും എന്ന ബഹുമതി ഇനി ഇവേലയ്ക്കു സ്വന്തം.
മാർച്ച് ഒന്നിനാണു ഡബ്ല്യുടിഒയുടെ പുതിയ മേധാവി സ്ഥാനമേറ്റെടുക്കുക. ഇവേല ഈ സ്ഥാനം ഏറ്റെടുക്കുന്നത് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തേ തടഞ്ഞിരുന്നു. യുഎസ്- ചൈന സംഘർഷത്തെ തുടർന്നു മന്ദീഭവിച്ച അന്താരാഷ്ട്ര വ്യാപാര ചർച്ചകൾ പുനരുജ്ജീവിപ്പിക്കുക, വ്യാപാര നിയമങ്ങൾ പരിഷ്കരിക്കുക തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് ഇവേലയെ കാത്തിരിക്കുന്നത്.
ലോക വ്യാപാര സംഘടനയെക്കുറിച്ചുള്ള വാർത്തകൾ വരുന്നത് അതിന്റെ മന്ത്രിതല സമ്മേളനങ്ങളോട് അനുബന്ധിച്ചായിരുന്നു. രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന മന്ത്രിതല സമ്മേളനങ്ങൾ സമവായത്തിലല്ല സാധാരണ പിരിഞ്ഞിരുന്നതും. ആഗോളവത്കരണ നയ വിരുദ്ധരുടെ പ്രധാന സമരവേദികൂടിയായിരുന്നു ഈ മന്ത്രിതല സമ്മേളനങ്ങൾ. അതുകൊണ്ടാണ് ദോഹ ഉച്ചകോടി, കാൻകൂൻ സമ്മേളനം, ജനീവ ചർച്ചകൾ എന്നിവയൊക്കെ കാർഷിക സബ്സിഡിയുമായി ബന്ധപ്പെട്ട കരാറുകളിലെ സംവാദങ്ങളിൽ നിറഞ്ഞുനില്ക്കുന്നത്. എന്നാലിപ്പോൾ ലോകം വ്യാപാരവുമായി ബന്ധപ്പെട്ടു പ്രധാനമായും ചർച്ച ചെയ്യുന്നത് മറ്റൊന്നാണ്. ഏഴ് അംഗങ്ങളുള്ള ഡിഎസ്ബി (ഡിസ്പ്യൂട്ട് സെറ്റിൽമെന്റ് ബോഡി- തർക്ക പരിഹാര വേദി) ലോക വ്യാപാര സംഘടനയെ അതിന്റെ മുൻഗാമിയായ ഗാട്ടിൽ (ജനറൽ എഗ്രിമെന്റ് ഓൺ ട്രേഡ് ആൻഡ് താരിഫ്) നിന്നു വ്യതിരിക്തമായി നിർത്തുന്നതായിരുന്നു.
രണ്ടാം ലോകമഹായുദ്ധാനന്തരം നടന്ന ബ്രെട്ടൻവുഡ്സ് ഉച്ചകോടിയിൽ ജെ.എം. കെയിൻസ് എന്ന സാമ്പത്തികശാസ്ത്രജ്ഞൻ മുന്നോട്ടുവച്ച ആശയമാണ് ലോകവ്യാപാരം നിയന്ത്രിക്കുന്നതിനായുള്ള ഒരു സംവിധാനം വേണമെന്നത്. ലോകബാങ്ക്, അന്താരാഷ്ട്ര നാണ്യനിധി എന്നിവ 1945-ൽ തന്നെ നിലവിൽവന്നു. എന്നാൽ, ലോകവ്യാപാരം നിയന്ത്രിക്കുന്നതിനായുള്ള സംവിധാനം 1947 -ൽ മാത്രമാണ് ഗാട്ട് എന്ന പേരിൽ രൂപീകരിക്കപ്പെട്ടത്. ഗാട്ടിൽ തർക്ക പരിഹാരത്തിനുള്ള സംവിധാനം ഉണ്ടായിരുന്നില്ല.1984 മുതൽ 1994 വരെ നടന്ന ഉറുഗ്വെ വട്ട ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഗാട്ടിനു പകരമായി ലോക വ്യാപാര സംഘടന രൂപവത്കരിക്കാൻ തീരുമാനിച്ചത്.
ജനീവ ആസ്ഥാനമായി രൂപീകരിക്കപ്പെട്ട ലോക വ്യാപാരസംഘടനയിൽ ഇപ്പോൾ 164 അംഗങ്ങളാണുള്ളത്. ചരക്കു വ്യാപാരങ്ങൾ ആണ് പ്രധാനമായും ഗാട്ട് നിയന്ത്രിച്ചിരുന്നതെങ്കിൽ ലോക വ്യാപാര സംഘടന പ്രധാനമായും നിയന്ത്രിക്കുന്നത് സേവനങ്ങൾ, ബൗദ്ധിക സ്വത്തവകാശങ്ങൾ മുതലായവയാണ്. തർക്ക പരിഹാര വേദിയിൽ ഏഴ് അംഗങ്ങളാണുള്ളത്. ഇതിൽ അഞ്ചു പേരെയും കൊടുക്കേണ്ടത് അമേരിക്കയാണ്. ഒഴിവുവന്ന ഒരു പദവി പോലും നികത്തേണ്ടതില്ല എന്നതായിരുന്നു ട്രംപിന്റെ തീരുമാനം. ലോക വ്യാപാര സംഘടനയുടെ കിരീടം എന്നാണ് തർക്ക പരിഹാര വേദി അറിയപ്പെടുന്നത്. ആ കിരീടം തച്ചുടച്ചാൽ മെച്ചം അമേരിക്കയ്ക്കാണ്. ഒരു അംഗമായി ചുരുങ്ങിയ തർക്ക പരിഹാര വേദിയുടെ അഭാവത്തിൽ അന്താരാഷ്ട്ര തലത്തിലുള്ള വ്യപാര യുദ്ധങ്ങളൂം തർക്കങ്ങളും എങ്ങനെ പരിഹരിക്കപ്പെടും എന്നറിയാതെ ഉഴലുകയാണ് അമേരിക്ക ഒഴികെയുള്ള അംഗ രാജ്യങ്ങൾ.
ലോക വ്യാപാരത്തിന്റെ രണ്ടു ശതമാനം മാത്രമാണ് ഇന്ത്യയുടെ വിഹിതം. എന്നാൽ, നാളിതുവരെ മറ്റു രാജ്യങ്ങളും ഇന്ത്യയുമായി മുപ്പതിലധികം തർക്കങ്ങൾ തർക്ക പരിഹാര വേദിക്കു മുമ്പാകെ എത്തിയിട്ടുണ്ട്. അമേരിക്ക, തായ്വാൻ, ബ്രസീൽ, ജപ്പാൻ, അർജന്റീന, തുർക്കി, ഗ്വാട്ടിമാല, യൂറോപ്യൻ യൂണിയൻ, ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായും മേഖലകളുമായും ഇന്ത്യക്കു വ്യാപാര തർക്കങ്ങളുണ്ട്. ഇതൊക്കെ ഏതു നിലയ്ക്ക് പരിഹരിക്കപ്പെടുമെന്നറിയാതെ വലയുകയാണ് ഇന്ത്യയുടെ വാണിജ്യ മന്ത്രാലയം.
തർക്കപരിഹാര വേദിക്കു മുമ്പാകെ വന്ന 592 തർക്കങ്ങൾക്ക് നാളിതുവരെ പരിഹാരം കണ്ടിട്ടുണ്ട്. എ.വി. ഗണേശൻ, ഉജാൽ സിംഗ് ഭാട്ടിയ എന്നീ രണ്ട് ഇന്ത്യക്കാർ തർക്ക പരിഹാര വേദിയിൽ അംഗങ്ങളായി പ്രവർത്തിച്ചു. ഇവരുടെ അഭിപ്രായത്തിൽ അമേരിക്കൻ തൻപോരിമയാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മൂലകാരണം. അമേരിക്ക ആദ്യം എന്ന ട്രംപ് നയം നടപ്പിലാക്കുന്നതിലെ വിലങ്ങുതടി ആയതാണ് ഡബ്ല്യുടിഒ ക്കു ചരമക്കുറിപ്പെഴുതാൻ അവരെ പ്രേരിപ്പിക്കുന്നത്. അമേരിക്കൻ പരുത്തി വ്യവസായികൾ ബ്രസീലിയൻ വ്യവസായികൾക്കെതിരെ നടത്തിയ വ്യവഹാരത്തിൽ അമേരിക്കയ്ക്കു തോൽവി ആയിരുന്നു.
ഏതായാലും ചൈനയുമായുള്ള വ്യാപാരയുദ്ധം അവസാനിപ്പിച്ച് ഒരടി മുമ്പോട്ടു പോയിട്ടിട്ടുണ്ട് അമേരിക്ക ഇപ്പോൾ. തർക്ക പരിഹാര വേദിക്കു മുൻപാകെ എത്തിയ ഭൂരിഭാഗം കേസുകളിലും അമേരിക്കയ്ക്ക് അനുകൂലമായാണ് വിധി വന്നിട്ടുള്ളത്. അടുത്തകാലത്തുതന്നെ അമേരിക്കൻ ബോയിംഗ് കമ്പനിക്കനുകൂലമായും യൂറോപ്യൻ കമ്പനിയായ എയർ ബസിനെതിരായും ഒരു വിധി വന്നതും എടുത്തുപറയേണ്ടതാണ്. ബ്ലൂ ബോക്സ്, ഗ്രീൻ ബോക്സ്, ആംബർ ബോക്സ് എന്നിങ്ങനെയുള്ള സബ്സിഡിയുമായി ബന്ധപ്പെട്ട നിബന്ധനകൾ വ്യാഖ്യാനിച്ചു വികസിത രാജ്യങ്ങൾക്ക് അനുകൂലമാക്കി മാറ്റുന്നു എന്നൊരു ആരോപണം ഇതിനെതിരേ തുടക്കം മുതല്ക്കേ ഉണ്ടായിരുന്നു.
ബൗദ്ധിക സ്വത്തവകാശങ്ങളെ ചൊല്ലിയുള്ള തർക്കങ്ങൾ പൊതിയാ തേങ്ങയായി തുടരുകയാണ്. പകർപ്പവകാശം, പേറ്റന്റ്, ട്രേഡ് മാർക്ക്, ഭൗമ സൂചിക, സോഫ്റ്റ്വെയർ തുടങ്ങിയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ട്രിപ്സ് എന്നൊരു കരാറും ലോകവ്യാപാര സംഘടനയിൽ ഉണ്ട്. എന്നാൽ ഇതെല്ലം വികസിത രാജ്യങ്ങളെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്നാണ് ഇന്ത്യ അടക്കമുള്ള വികസ്വര രാഷ്ട്രങ്ങളുടെ നിലപാട്.
ഇതിനിടെ മലേഷ്യയുമായി ഒരു പാമോയിൽ യുദ്ധത്തിൽ ഇന്ത്യ ഏർപ്പെട്ടിരിക്കുകയാണ്. കാഷ്മീർ വിഷയത്തിൽ പാക്കിസ്ഥാന് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്ന മലേഷ്യയിൽനിന്ന് ഇന്ത്യ പാമോയിൽ ഇറക്കുമതി നിർത്തിവച്ചിരിക്കുന്നതു വ്യാപാര നിയമാവലിക്ക് എതിരാണ്. ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ വിപണി. ഈ രംഗത്തു മലേഷ്യയും ഇന്തോനേഷ്യയും വലിയ ഉല്പാദകരും കയറ്റുമതിക്കാരും. മലേഷ്യയുടെ വിദേശ നാണ്യത്തിന്റെ വലിയൊരു പങ്കും വരുന്നത് ഇന്ത്യൻ വിപണിയിൽ നിന്നാണ്. ആ രാജ്യത്തെ പാമോയിൽ കർഷകർ ഇന്ത്യൻ ഉപരോധം കാരണം വലിയ ദുരിതത്തിലായി.
അന്തർദേശീയ കപ്പൽ ഗതാഗതം നിയന്ത്രിക്കുന്ന സംഘടന (ഐഎംഒ) ചില പുതിയ പരിസ്ഥിതി നിയമങ്ങൾ ചരക്കു കടത്തിനുപയോഗിക്കുന്ന കപ്പലുകളിൽ ബാധകമാക്കിയത് ഇന്ത്യക്കും വലിയ തിരിച്ചടി ആയിരിക്കുകയാണ്. ആഗോള വ്യാപാരത്തിന്റെ 90 ശതമാനവും നടക്കുന്നതു കപ്പൽ വഴിയാണ്. മൊത്തം ലോക വ്യാപാര മൂല്യത്തിന്റെ 80ശതമാനത്തിലധികം വരുന്നതും കടൽ മാർഗമാണ്. ലണ്ടൻ ആസ്ഥാനമായ ഐഎംഒ വികസിത രാജ്യങ്ങളിലെ കപ്പൽ കമ്പനികൾക്കു വേണ്ടി നിയമം ഉണ്ടാക്കുന്നു എന്നൊരു വാദം ഇന്ത്യ ഉന്നയിച്ചിട്ടുണ്ട് .
കോവിഡ് മഹാമാരിയെത്തുടർന്നുണ്ടായ സാമ്പത്തിക ആരോഗ്യ പ്രത്യാഘാതങ്ങൾ നേരിടുന്നതിനാണ് പ്രഥമ പരിഗണന നൽകുകയെന്നും ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും ഡബ്ല്യുടിഒയുടെ പുതിയ മേധാവി പറയുന്നതു ശുഭപ്രതീക്ഷ നൽകുന്നു.
ഡോ. സന്തോഷ് വേരനാനി