Sunday, February 14, 2021 12:51 AM IST
അനന്തപുരി / ദ്വിജൻ
ഭാരതീയ ജനതാ പാർട്ടി ഉണ്ടാക്കാവുന്ന അടിയൊഴുക്കുകൾ അതിനിർണായകമായി മാറാവുന്ന കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അനുദിനം വളരുന്ന വിജയപ്രതീക്ഷയോടെ കളമൊരുക്കുകയാണ് ഇടതു- വലതു മുന്നണികൾ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കിട്ടിയ തിരിച്ചടിയിൽനിന്നു പാഠം പഠിച്ചുകൊണ്ട് ജനാധിപത്യമുന്നണി ശക്തമായ തിരിച്ചുവരവിന്റെ പാതയിലായി. ഇടതുമുന്നണി ഭരണത്തുടർച്ച സ്വപ്നം കണ്ടുകൊണ്ടാണെങ്കിലും ശക്തമായ തയാറെടുപ്പു നടത്തി പോരാട്ടത്തിനു സജ്ജമാവുകയാണ്.
കെ.വി. തോമസിനെ കെപിസിസിയുടെ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചുകൊണ്ട് കോണ്‍ഗ്രസും, അവധിയിലായിരുന്ന കോടിയേരി ബാലകൃഷ്ണനെ തിരികെ കൊണ്ടുവന്നുകൊണ്ട് ഇടതുമുന്നണിയും പ്രതിരോധം ബലപ്പെടുത്തുന്നു. ഇരുമുന്നണികളുടെയും പ്രവർത്തന ഫലങ്ങളെ അന്തിമമായി സ്വാധീനിക്കാൻ ബിജെപി നടത്തിയേക്കാവുന്ന അടിയൊഴുക്കുകൾ കാരണമാകുമെന്നു ഉറപ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ നിരവധി വാർഡുകളിൽ പരീക്ഷിച്ചു ജയിച്ച ഈ തന്ത്രം നിയമസഭാ തെരഞ്ഞെടുപ്പിലും പരീക്ഷിക്കപ്പെടാനാണ് എല്ലാ സാധ്യതയും. സ്വർണക്കള്ളക്കടത്തിനെ തുടർന്ന് കേരളത്തിൽ പറന്നെത്തിയ സംഘങ്ങൾ ഉയർത്തിയതെല്ലാം പൊടിപോലും ഇല്ലാത്ത വെടിയായിരുന്നു എന്ന മട്ടിൽ കലാശിക്കുന്നത് ബിജെപിയുടെ ഉള്ളിലിരുപ്പിന്റെ സൂചനയാകുമോ ആവോ? അങ്ങനെ പറയുന്ന കോണ്‍ഗ്രസുകാരുണ്ട്. അപ്പോൾ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരിക്കുന്ന ബിജെപി പഞ്ചായത്ത് പ്രസിഡന്റുമാരെയാണ് സിപിഎം കാണിച്ചുതരുന്നത്.
മറക്കുന്ന യഥാർഥ്യങ്ങൾ
നിരവധിയായ വിഷയങ്ങൾ ഉന്നയിച്ച് ജനങ്ങളെ ഇളക്കുന്ന ഭരണ- പ്രതിപക്ഷങ്ങൾ പക്ഷേ അതിനിടയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുന്നതും കാർഷിക വിളകളുടെ വില ഇടിയുന്നതും പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഒന്നും കാണുന്നില്ല. വിലക്കയറ്റം എല്ലാ പരിധികളെയും ലംഘിച്ചു മുന്നേറുന്നു. അതാരും കാണുന്നില്ല. സോളാർ കേസിലെ നായിക ജോലി വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പും കാണേണ്ടവർ കണ്ടില്ലെന്നു നടിക്കുന്നു.
മതവിശ്വാസികളെ നോട്ടമിട്ട്
മതേതരത്വത്തിൽ ആണയിടുന്ന ഇരുമുന്നണികളും മതവിശ്വാസികളെ നോട്ടമിടുന്ന നിയമനിർമാണങ്ങൾ അടക്കമുള്ള സൂചനകൾ നൽകിക്കൊണ്ടാണ് വോട്ടർമാരെ ആകർഷിക്കാൻ നോക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വൻവിജയം ഉറപ്പാക്കുന്നതിനു കാരണമായ ശബരിമല വിഷയത്തിനു പുതിയ മാനം കൊടുക്കുന്ന നിയമനിർമാണം നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
സുപ്രീംകോടതി വിധി എന്തുതന്നെയായാലും ക്ഷേത്രാചാരങ്ങൾ പരിരക്ഷിക്കുന്നതിനു നിയമം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇത്ര ആത്മാർഥത ഉണ്ടായിരുന്നെങ്കിൽ ഭരണത്തിലിരുന്ന കാലത്തോ, പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വകാര്യ നിയമമായോ എന്തുകൊണ്ട് കൊണ്ടുവന്നില്ല എന്ന സംശയം ബാക്കി. ഇനി അഥവാ നിയമം കൊണ്ടുവന്നാലും സുപ്രീംകോടതി വിധിക്കെതിരേ നിയമം കൊണ്ടുവന്നാൽ അതു നിലനിൽക്കുമോ എന്ന സന്ദേഹവും ഉയരുന്നുണ്ട്.
ഓർത്തഡോക്സ് സഭക്കാർ പാണക്കാട്ടു പോയി സൗഹൃദം പ്രഖ്യാപിച്ചതോടെ യാക്കോബായക്കാരെ എങ്കിലും ഉറപ്പിച്ചുകൂടെനിർത്താൻ നിർബന്ധിതരായ ഇടതുമുന്നണി നിയമപരിഷ്കാര കമ്മീഷന്റെ ഒരു ശിപാർശ പ്രസിദ്ധീകരണത്തിനു നൽകിയിട്ടുണ്ട്. സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റീസ് കെ.ടി. തോമസ് അധ്യക്ഷനായ സമിതിയാണ് ബിൽ തയാറാക്കുന്നത്. ഓർത്തഡോക്സ് - യാക്കോബായ സഭകൾ തമ്മിലുള്ള പള്ളിത്തർക്കം പരിഹരിക്കുന്നതിന് ഇടവകകളിൽ റഫറണ്ടം നടത്താനും അതിലെ വിജയികൾക്ക് ഇടവകപള്ളി ഏൽപ്പിച്ചുകൊടുക്കാനും വ്യവസ്ഥ ചെയ്യുന്നതാണു നിയമം. ഏതെങ്കിലും പള്ളികളിൽ തർക്കമുണ്ടായാൽ അവർക്ക് മജിസ്ട്രേറ്റിനെ സമീപിച്ച് തങ്ങൾക്കാണു ഭൂരിപക്ഷമെന്നും തങ്ങളുടെ നടത്തിപ്പിനായി പള്ളി വിട്ടുതരണമെന്നും ആവശ്യപ്പെടാമത്രെ. അദ്ദേഹത്തിന് പരാതി റഫറണ്ടം നടത്താനായി സർക്കാർ നിയോഗിക്കുന്ന ട്രൈബ്യൂണലിനു വിടാം.
ഓർത്തഡോക്സ്- യാക്കോബായ വിഭാഗങ്ങളിൽ പെട്ട ഓരോ പ്രതിനിധിയും ഒരു റിട്ടയേഡ് സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ജഡ്ജിയോ ചെയർമാനും ആയതാവണം ട്രൈബ്യൂണൽ. അവർ റഫറണ്ടം നടത്തി പള്ളി ഭൂരിപക്ഷം വരുന്ന വിഭാഗത്തിനു കൈമാറണം. 2017ലെ സുപ്രീംകോടതി വിധി മൂലം പോലും സമാധാനം ഉണ്ടാകാത്ത കാര്യത്തിലാണ് റിട്ടയേഡ് ജഡ്ജി ചെയർമാനായ ഒരു ട്രൈബ്യൂണൽ തീർപ്പാക്കി സമാധാനം സ്ഥാപിക്കുന്നത്! റിട്ടയേഡ് ജഡ്ജിമാർക്ക് എന്താണാവോ കൂടുതൽ വിശ്വാസ്യത! പല റിട്ടയേഡ് ജഡ്ജിമാരുടെയും പ്രവർത്തനങ്ങൾ വീക്ഷിക്കുന്ന സാധാരണക്കാർ ചോദിച്ചുപോകുന്ന ചോദ്യമാണിത്. ഈ ബിൽ ഓർഡിനൻസായി പുറപ്പെടുവിക്കണം എന്നാണ് ജസ്റ്റീസ് കെ.ടി. തോമസ് അധ്യക്ഷനായുള്ള സമിതിയുടെ അഭിപ്രായം.
യാക്കോബായക്കാർ ശിപാർശയെ സ്വാഗതം ചെയ്തതുപോലെ തന്നെ ഓർത്തഡോക്സുകാർ എതിർക്കുകയും ചെയ്തിട്ടുണ്ട്. സർക്കാർ എന്തു ചെയ്യുമെന്നാണ് അറിയേണ്ടത്. ഇടതുമുന്നണിയുടെ വിജയത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത മുഖ്യമന്ത്രി എന്തു തീരുമാനിക്കുമെന്നാണ് അറിയേണ്ടത്. അഥവാ ഓർഡിനൻസിനു സർക്കാർ തയാറായാൽ തന്നെ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന്റെ തലേന്ന് അത്തരം ഒരു നടപടിക്കു ഗവർണർ കൂട്ടുനിൽക്കുമോ? ഗവർണർ സമ്മതിച്ചാലും കോടതി സമ്മതിക്കുമോ? ഇത്തരം ഒരു ഓർഡിനൻസ് കൊണ്ടുവന്ന് ട്രൈബ്യൂണൽ നിയമനം നടത്താൻ ഇനി സമയമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളുണ്ട്.
പിന്നാക്ക കമ്മീഷൻ റിപ്പോർട്ട് അനുസരിച്ചു നാടാർ വിഷയത്തിൽ തീരുമാനിച്ചതുപോലെ, നിയമപരിഷ്കരണ കമ്മീഷന്റെ ശിപാർശ അനുസരിച്ച് മുഖ്യമന്ത്രി പ്രവർത്തിക്കുമോ എന്നാണ് എല്ലാവരും നോക്കിയിരിക്കുന്നത്. അങ്ങനെ ഒരു നിയമം വന്നാൽ ഓർത്തഡോക്സുകാർ ഒന്നടക്കം ഇടതുമുന്നണിക്കെതിരാകുമോ എന്ന ആശങ്കയുമുണ്ട്. വീണാ ജോർജിനെപ്പോലുള്ളവർ വല്ലാതെ ബുദ്ധിമുട്ടിലാവും. ഏതായാലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയോടു പുലർത്തിയ ഏതാണ്ട് അതേ വൈരാഗ്യത്തിലാണ് ഇപ്പോൾ ഓർത്തഡോക്സ് സഭാ നേതാക്കൾ പിണറായിയോടു പെരുമാറുന്നത്. അദ്ദേഹം മുഖ്യമന്ത്രി ആയ ഉടൻ കാണാനെത്തിയ ഓർത്തഡോക്സ് സഭാ മെത്രാന്മാർ ഞങ്ങൾക്ക് ഒരു രക്ഷകനായി എന്ന് ആശ്വസിച്ച കാലം കഴിഞ്ഞു.
വല്ലാത്ത മൂപ്പിറക്ക്
ഭരണം അവസാനനാളുകളായതോടെ സർക്കാർ വലിയ മൂപ്പിറക്കാണ് നടത്തുന്നത്. ഉപദേശകരെ പിരിച്ചുവിട്ടു. പിഎസ്സിയിലേക്ക് എട്ടു നിയമനമാണു നടത്തിയത്. വലതു ഭരണകാലത്ത് എത്രയോ പദവികൾ ബാക്കിയിട്ടാണ് ഉമ്മൻ ചാണ്ടി പടിയിറങ്ങിയത് എന്നതോർക്കുന്പോഴാണ് ഈ ദീർഘവീക്ഷണത്തെ പ്രശംസിക്കേണ്ടത്. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനും കണക്കില്ല. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിലെ ധാർമികത സംബന്ധിച്ച് തർക്കമുണ്ടാകാം എങ്കിലും ഇങ്ങനെ നിയമനം കിട്ടുന്നവർ ആജീവനാന്തം പിണറായിയോടു സ്നേഹമുള്ളവരാകാനിടയുണ്ട്; അത് അവർക്കുള്ള വോട്ടാക്കാനും.
ഉമ്മൻ ചാണ്ടിയുടെ കാലത്തും ആറായിരത്തോളം താത്കാലികക്കാരെ സ്ഥിരപ്പെടുത്തി എന്ന കണക്ക് കേൾക്കുന്പോൾ കോണ്‍ഗ്രസുകാർ പോലും അന്തംവിടുന്നു. അതാണ് ഇടതു- വലതു ഭരണങ്ങൾ തമ്മിലുള്ള ഒരു വ്യത്യാസം. ഇടതുകാലത്ത് നടക്കുന്ന കാര്യങ്ങളെല്ലാം അവരുടെ പാർട്ടി അറിയും. വലതുകാലത്ത് ആരും അറിയില്ല. പക്ഷേ വലതുകാലത്ത് നടക്കുന്ന ഇത്തരം കാര്യങ്ങൾ മാധ്യമങ്ങളും അറിയില്ല എന്നതാണ് കൗതുകകരമായ മറ്റൊരു മാനം.
പത്തുവർഷത്തെ സേവനം ഉള്ളവരെ മാത്രമാണ് മാനുഷിക പരിഗണന വച്ച് സ്ഥിരപ്പെടുത്തുന്നത് എന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. പക്ഷേ കേരളാ ബാങ്കിലെ ജീവനക്കാരെ വരെ സ്ഥിരപ്പെടുത്തുവാൻ നീക്കം നടക്കുന്പോൾ പിണറായി പറഞ്ഞതാണോ സത്യം എന്നു സംശയിക്കുന്നു.
താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരേ വലിയ സമരം നടക്കുന്നു എന്നത് സത്യമാണ്. വലതു ഭരണകാലത്ത് ഇടതുമുന്നണിയുടെ നേതൃത്വത്തിലായിരുന്നു തൊഴിലില്ലാത്തവരുടെ, റാങ്ക് ഹോൾഡേഴ്സിന്റെ സമരം. ഇപ്പോൾ ഇടതു മുന്നണിക്കാർ സമരത്തെ എതിർക്കുന്നു. അതാണ് രാഷ്ട്രീയം. തെരഞ്ഞെടുപ്പിനു ശേഷം വരുന്നത് കോണ്‍ഗ്രസ് ഭരണമാണെങ്കിൽ ഈ സമരക്കാരുടെ മുന്നിൽ പിണറായി കാണും. അതാണ് രാഷ്ട്രീയത്തിന്റെ നേര്. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരേ നിയമം കൊണ്ടുവരും എന്ന് കോണ്‍ഗ്രസ് പറയുന്നു. നിയമം ഇല്ലാത്തതുകൊണ്ടാണോ ഇവിടെ ഇതെല്ലാം നടക്കുന്നത്?
ഏപ്രിൽ മാസത്തിൽ റേഷൻ കടവഴി 1000 രൂപയുടെ കിറ്റ് കൊടുക്കാൻ വരെ പിണറായി തീരുമാനിച്ച് ഉത്തരവായതു വെറുതെയല്ല. ഫെബ്രുവരി 28ന് പടിയിറങ്ങുന്ന ചീഫ് സെക്രട്ടറിക്കു പകരമുള്ള ചീഫിനെയും നിയമിച്ചു. തെരഞ്ഞെടുപ്പു പ്രഖ്യാപനം മുന്നിൽക്കണ്ട് ശരിക്കും തയാറെടുക്കുകയാണ് മുഖ്യമന്ത്രി. സാന്പത്തിക സംവരണം പോലുള്ള കാര്യങ്ങളിലെ ധീരമായ തീരുമാനം ഉണ്ടായിട്ടും എൻഎസ്എസ് പിണറായിക്കെതിരാണ് എന്നത് പല നടപടികളും കരുതുന്ന ഫലം ഉണ്ടാക്കണമെന്നില്ല എന്നതിന്റെ സൂചനയാണ്. ന്യൂനപക്ഷ ക്ഷേമപരിപാടികൾ ജനസംഖ്യാനുപാതികമായി പങ്കുവയ്ക്കുന്ന നടപടി ഉണ്ടാകണം എന്ന കാര്യത്തിൽ മുഖ്യമന്ത്രിയും മൗനം തുടരുന്നു.
വായ് വിടുന്ന വാക്കുകൾ
ഇടതുമുന്നണിയുടെ കണ്‍വീനറും സിപിഎം ആക്ടിംഗ് സെക്രട്ടറിയുമായ വിജയരാഘവനും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിയും എല്ലാം വായ്വിട്ട വാക്കുകളിലൂടെ അപകടത്തിൽ പെടുന്നത് പതിവായി. കോണ്‍ഗ്രസ് അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ ഇല്ലാതാക്കുമെന്നു പറഞ്ഞ മുല്ലപ്പള്ളി ഇപ്പോൾ കേരളാ ബാങ്കും പിരിച്ചുവിടുമെന്നു പ്രഖ്യാപിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പു പൂർത്തിയാകുന്നതിനു മുന്‍പ് മുല്ലപ്പള്ളിയും തെറിക്കാനിടയുണ്ടെന്നാണല്ലോ വാർത്ത.
കാപ്പനും ജോർജും മുന്നണികളും
മാണി സി. കാപ്പനു മത്സരിക്കാൻ ജനാധിപത്യ മുന്നണി സ്വർണത്തളികയിൽ പാലാ സമ്മാനിക്കുകയാണ്. എൻസിപിയുടെ ജനപിന്തുണ കൊണ്ടല്ല, ജനാധിപത്യമുന്നണിയുടെ ബലഹീനതകൊണ്ടാണ് ഈ ദാനം. അവർക്ക് അവിടെ നല്ല സ്ഥാനാർഥിയില്ല. അതുകൊണ്ട് കാപ്പനെ നിർത്തുന്നു. കാപ്പൻ വരുന്നതോടെ മത്സരം ശക്തമാകുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എതിരാളി ശക്തനാണെന്ന് അറിയുന്നതോടെ മത്സരത്തിന് ആവേശം പകരും. കാപ്പന് കൈപ്പത്തി കൊടുക്കാമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ചെണ്ട കൊടുക്കാമെന്ന് ജോസഫും പറഞ്ഞു. രണ്ടും സ്വീകരിക്കുന്നത് ബുദ്ധിയല്ലെന്ന് കാപ്പനറിയാം. അഥവാ ജയിച്ചാൽ എന്തിന് ഒരു മന്ത്രിസ്ഥാനത്തിനുള്ള സാധ്യത കളയുന്നു!
എന്നിട്ടും പി.സി. ജോർജിന്റെ കാര്യത്തിൽ തീരുമാനമായില്ല. അവസാനം അദ്ദേഹവും ജനാധിപത്യമുന്നണിയിൽ തന്നെ എത്താനാണിട. അപ്പോഴറിയാം ജോർജ് പറഞ്ഞതിന്റെയും നാട്ടുകാർ ജോർജിനെക്കുറിച്ചു പറഞ്ഞതിന്റെയും സത്യം. തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ ഇടതിനും വലതിനും നന്നേ വിയർക്കേണ്ടിവരും. അനായാസവിജയം ഒരു മണ്ഡലത്തിലും ഉണ്ടാകാനിടയില്ല. അതാണ് ഇപ്പോഴത്തെ അവസ്ഥ.
കോണ്‍ഗ്രസും ചാണ്ടി ഉമ്മനും
ഇന്ത്യയിലാകെ തോറ്റു തൊപ്പിയിട്ട കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമാണ് കേരളത്തിലെ തെരഞ്ഞെടുപ്പെന്ന് ഏതു കോണ്‍ഗ്രസുകാരനും അറിയാം. എങ്കിലും തനിക്കു പ്രയോജനമില്ലാതെ പാർട്ടി വിജയിച്ചതുകൊണ്ട് എന്തുഫലം എന്ന ചിന്തയിൽനിന്ന് ഇപ്പോഴും അവർ രക്ഷപ്പെട്ടിട്ടില്ലെന്നതിന്റെ കൃത്യമായ സൂചനകളുണ്ട്.
ജോസഫ് വാഴയ്ക്കനെതിരേ മൂവാറ്റുപുഴയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളും, കേരള കോണ്‍ഗ്രസിന് ഇരിങ്ങാലക്കുട സീറ്റ് കൊടുക്കുന്നതിനെതിരേ വന്ന പരസ്യപ്രതികരണവും, ഇടുക്കിയിൽ ഐശ്വര്യ കേരള യാത്രയുടെ പോസ്റ്ററിൽ അവിടത്തെ കോണ്‍ഗ്രസ് എംപി ഡീൻ കൂര്യാക്കോസിന്റെ പടം ഇല്ലാതായതും അവിടെ പോസ്റ്ററുകൾ നശിപ്പിക്കപ്പെട്ടതും ഐശ്വര്യ കേരള യാത്ര തുടങ്ങിയിടത്ത് എംപി ഉണ്ണിത്താനുണ്ടായ അനുഭവങ്ങളും എല്ലാംതന്നെ ശക്തമായ അടയാളങ്ങളാണ്.
കോണ്‍ഗ്രസിലെ യുവനേതാവായ ചാണ്ടി ഉമ്മൻ മലപ്പുറത്ത് ക്രൈസ്തവ വികാരങ്ങളെ വൃണപ്പെടുത്തി നടത്തിയ പ്രസംഗവും ശക്തമായ ഒരടയാളമായി. ക്രൈസ്തവർ ശക്തമായി ഉന്നയിക്കുന്ന വിഷയങ്ങൾക്കു കോണ്‍ഗ്രസ് കൊടുക്കുന്ന വിലയുടെ അടയാളം. അതുകൊണ്ടൊന്നും ക്രൈസ്തവർ കോണ്‍ഗ്രസിനെ വിട്ടുപോകില്ലെന്ന് അവർക്കറിയാം. കോണ്‍ഗ്രസിലെ യൂത്ത് വിഭാഗം എക്കാലവും ഈ സമീപനം കൈക്കൊണ്ടവരായിരുന്നു എന്നു ചരിത്രം ഓർമിക്കുന്നവർക്കറിയാം, ചാണ്ടി ഉമ്മന്റെ വാക്കുകൾ അബദ്ധത്തിൽ വന്നവയല്ല ഹൃദയത്തിൽനിന്നു വന്നതുതന്നെ ആണെന്ന്. അദ്ദേഹത്തിന്റെ വിശദീകരണത്തിലും അക്കാര്യമാണല്ലോ വ്യക്തമാകുന്നത്.
1970കളിലെ കേരള രാഷ്ട്രീയമാണ് സാക്ഷി. ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അന്ന് ഇടതുപക്ഷത്തേക്കാൾ വിപ്ലവകാരികളാകാൻ മത്സരിച്ചു. കമ്യൂണിസ്റ്റുകാരേക്കാൾ ആവേശത്തോടെ കോണ്‍ഗ്രസുകാർ ന്യൂനപക്ഷ അവകാശങ്ങൾക്കെതിരേ സംസാരിച്ചു. അച്യുതമേനോൻ സർക്കാർ 1972ൽ കേരളത്തിലെ കോളജ് അധ്യാപകർക്കു നേരിട്ടു ശന്പളം കൊടുക്കാൻ തീരുമാനിച്ചു. അപ്പഴുതിലൂടെ സ്വകാര്യ കോളജുകളുടെ ഭരണത്തിൽ കൈകടത്താൻ സർക്കാർ നീക്കം നടത്തി. കോണ്‍ഗ്രസ് നേതാവായ എ.കെ. ആന്റണിയാണ് മുന്നിൽനിന്നു പട നയിച്ചത്. മാനേജർമാർ എതിർത്തു. പതിവുപോലെ എസ്എൻഡിപി സർക്കാരിന് ഒപ്പം നിന്നു. ക്രൈസ്തവരും നായന്മാരും ഒന്നിച്ചു നിന്നു.
ന്യൂനപക്ഷാവകാശമുള്ളതുകൊണ്ട് സർക്കാരിന് ഒന്നും ചെയ്യാനാവാതെ വന്നു. ന്യൂനപക്ഷാവകാശം റദ്ദാക്കണമെന്നായി അപ്പോൾ യൂത്ത് കോണ്‍ഗ്രസുകാർ.1970 ഏപ്രിൽ 15ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു, വിദ്യാഭ്യാസം സർക്കാർ മേഖലയിലാക്കുകയാണ് കെഎസ്യുവിന്റെ ലക്ഷ്യമെന്ന്. അതിനുവേണ്ടിയുള്ള അന്തരീക്ഷം ഒരുക്കലായിരുന്നു സുധീരന്റെ യജ്ഞങ്ങൾ.
1972 ഫെബ്രുവരി 10നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഉമ്മൻ ചാണ്ടി കൊച്ചിയിൽ പറഞ്ഞതിങ്ങനെ: ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസത്തിന് നൽകപ്പെട്ടിരിക്കുന്ന അവകാശങ്ങൾ സാമൂഹിക, വിദ്യാഭ്യാസ പുരോഗതികൾക്കു തടസമാണ്. 1972 മാർച്ച് 15ന് കോണ്‍ഗ്രസിന്റെ സംസ്ഥാന നിർവാഹകസമിതി യോഗം സമുദായിക സംഘടനകളിൽ പ്രവർത്തിക്കുന്നവരെ പാർട്ടിയിൽനിന്നു പുറത്താക്കണമെന്നു തീരുമാനിച്ചു.1972 ഏപ്രിൽ 25ന് കെപിസിസി യുടെ ജനറൽ സെക്രട്ടറി എ.കെ. ആന്റണി ചോദിച്ചു, വിദ്യാഭ്യാസ രംഗത്തു സ്വകാര്യ മേഖല എന്തിനെന്ന്. 1972 ഏപ്രിൽ 27 ന് കെപിസിസിയുടെ കൊച്ചിയിൽ ചേർന്ന കാര്യനിർദേശക സമിതി വിദ്യാഭ്യാസം ദേശസാത്കരിക്കണം എന്നാവശ്യപ്പെട്ടു. മാർച്ച് ഒന്‍പതിന് കേരള സർവകലാശാലാ സെനറ്റ് കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് ഭരണഘടനയിലെ ന്യൂനപക്ഷാവകാശങ്ങൾക്കുള്ള 30 (1) -ാം വകുപ്പ് റദ്ദാക്കാൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു.
അന്നു കെഎസ്യു ജനറൽ സെക്രട്ടറിയും പിൽക്കാലത്ത് നിയമസഭയിലേക്കു കടക്കാൻ ക്രൈസ്തവ കേന്ദ്രമായ ഇരിക്കൂറിനു പോയ ആളുമായ കെ.സി. ജോസഫ് മേയ് 15 ന് തിരുവന്തപുരത്തു പറഞ്ഞു, ഭരണഘടനയിലെ ന്യൂനപക്ഷാവകാശങ്ങൾ ഇല്ലാതാക്കാൻ തങ്ങൾ പ്രക്ഷോഭം ആരംഭിക്കുമെന്ന്. ഭരണഘടന ഭേദഗതി ചെയ്താൽ മാത്രമേ ന്യൂനപക്ഷാവകാശം റദ്ദാക്കാനാവൂ എന്നു മന്ത്രി കെ. കരുണാകരൻ ജൂണ്‍ 16 കൊച്ചിയിൽ പറഞ്ഞു.
ബിഷപ്പുമാരും സ്വകാര്യ കോളജ് മാനേജർമാരും കാലത്തിന്റെ ചുവരെഴുത്ത് വായിക്കണമെന്നു കോട്ടയത്തു വച്ച് കോണ്‍ഗ്രസ് മന്ത്രി പോൾ പി. മാണി ജൂണ്‍ 18ന് ഉപദേശിച്ചു. കോളജുകൾ ഏറ്റെടുക്കാൻ തങ്ങൾ നിയമനിർമാണം നടത്തുമെന്നു കരുണാകരൻ ജൂണ്‍ 21 ന് കൊച്ചിയിൽ പറഞ്ഞു. രണ്ടു ദശകമായി സഭയും എൻഎസ്എസും കേരളത്തിലെ രാഷ്ട്രീയ കോട്ടകളായി പ്രവർത്തിക്കുന്നുവെന്നും തങ്ങൾ അതു തകർക്കുമെന്നും കെപിസിസി അധ്യക്ഷൻ കെ.കെ. വിശ്വനാഥൻ ജൂണ്‍ 24ന് പാലക്കാട്ട് പറഞ്ഞു. കോളജുകൾ ഏറ്റെടുക്കാൻ തങ്ങൾ ഓർഡിനൻസ് കൊണ്ടുവരുമെന്നു കെ.കെ. വിശ്വനാഥൻ ജൂണ്‍ 25ന് കോഴിക്കോട്ട് പറഞ്ഞു.
കമ്യൂണിസ്റ്റുകാരേക്കാൾ ആവേശത്തോടെ രംഗത്ത ു വന്ന കോണ്‍ഗ്രസിനെതിരേ ബിഷപ്പുമാർ വരെ സമരം നയിച്ചു. എറണാകുളത്ത് കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലും തൃശൂരിൽ മാർ ജോസഫ് കുണ്ടുകുളവും പാലായിൽ മാർ സെബസ്റ്റ്യൻ വയലിലും എല്ലാം തെരുവിലിറങ്ങി. കേരള കോണ്‍ഗ്രസ് ന്യൂനപക്ഷാവകാശങ്ങൾക്കുവേണ്ടി നിന്ന്. നിയമസഭയിൽ കൊടുങ്കാറ്റുയർത്തി.
ക്രൈസ്തവ കേന്ദ്രങ്ങളിൽ കോണ്‍ഗ്രസ് തിരസ്കൃതമായത് ഈ സമീപനം കൊണ്ടായിരുന്നു. സഭയോട് ഒപ്പം നിന്ന കേരള കോണ്‍ഗ്രസ് ശക്തമാവുകയും ചെയ്തു. അതോടെയാണു കോണ്‍ഗ്രസ് അപകടം മനസിലാക്കി ക്രൈസ്തവ കേന്ദ്രങ്ങളിലേക്കു തീർഥാടനം നടത്തിത്തുടങ്ങിയത്. അതിന്റെ ഫലമായിട്ടുകൂടിയാണ് ആന്റണിക്കും ഉമ്മൻ ചാണ്ടിക്കും കേരളത്തിലെ മുഖ്യമന്ത്രി ആകാനുള്ള ബന്ധനം നീങ്ങിയതും. അല്ലെങ്കിൽ പി.ടി. ചാക്കോയെപോലെ അവർക്കും അർഹമായ പദവി മതേതര പാർട്ടി നിഷേധിക്കുമായിരുന്നു.