Thursday, February 11, 2021 1:01 AM IST
മറ്റെല്ലാ ജനവിഭാഗങ്ങൾക്കും ആഗോളതലത്തിൽ ദിനാചരണങ്ങൾ ഉണ്ടായിരുന്നെങ്കിലും രോഗികളുടെ അവസ്ഥ അനുസ്മരിപ്പിക്കുന്ന ദിനാചരണം ആരംഭിച്ചത് 1992ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായാണ്. നിരവധി രോഗശാന്തികൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട ഫ്രാൻസിലെ ലൂർദ് മാതാവിന്റെ തിരുനാളാണ് രോഗീദിനത്തിനു തെരഞ്ഞെടുത്തത്. ആരംഭത്തിൽ കത്തോലിക്കർ മാത്രം ആചരിക്കുന്ന ദിനം പിന്നീട് അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കുകയായിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ കലണ്ടറിലും ഈ ദിനം അടയാളപ്പെടുത്തിയിട്ടുണ്ട്.
രോഗികളുടെ അവസ്ഥ അവഗണിക്കപ്പെടാവുന്ന ഒന്നല്ല എന്ന തിരിച്ചറിവിൽനിന്നാണു ദിനാചരണത്തിനു വിപുലമായ സ്വീകാര്യത ലഭിച്ചത്. ഒരു വ്യക്തിക്കോ കുടുംബത്തിനോ അനിവാര്യമായി കടന്നുപോകേണ്ട കവാടമാണല്ലോ രോഗാവസ്ഥ. ശാരീരികമായും മാനസികമായും കുടുംബപരമായും അനുഭവപ്പെടുന്ന ബഹുമുഖ നിസഹായാവസ്ഥയാണ് രോഗം. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ രോഗത്തെ ആഗോളനിസഹായാവസ്ഥയായി നോക്കിക്കാണേണ്ടിവരും.
ലോകാരോഗ്യ സംഘടനയുടെ നിർവചനമനുസരിച്ച് ആരോഗ്യമെന്നാൽ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, സാമൂഹികവും സാന്പത്തികവും ശാരീരികവും മാനസികവുമായ സുസ്ഥിതികൂടിയാണ്. പാപ്പാ ഈ നിർവചനത്തിൽ ആത്മീയമാനവും കൂട്ടിച്ചേർത്തപ്പോൾ നിർവചനം സന്പൂർണമായി. ദിവ്യ രോഗശാന്തി നൽകിയിരുന്ന യേശുക്രിസ്തുതന്നെ നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നുവെന്ന് രക്തസ്രാവരോഗിയടക്കം തന്നെ സമീപിച്ച, സൗഖ്യം നൽകിയ പല രോഗികളോടും മൊഴിഞ്ഞിട്ടുണ്ടല്ലോ.
സ്പീഡ് ബ്രേക്ക്
രോഗത്തിനും തത്സംബന്ധമായ യാതനകൾക്കും രക്ഷാകരമായ മാനമുണ്ടെന്ന് പാപ്പായുടെ "സാൽവിഫിചി ഡോളോറിസ'എന്ന അപ്പസ്തോലിക തിരുവെഴുത്തിൽ പരാമർശിക്കുന്നുണ്ട്. ജീവിതത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം വഴി വിശുദ്ധ ഇഗ്നേഷ്യസ് ലയോളയെപ്പോലുള്ള തികഞ്ഞ ലൗകികർ പൂർവസ്ഥിതി ഉപേക്ഷിച്ചു വിശുദ്ധ ജീവിതത്തിലേക്കു തിരിച്ചുവന്നിട്ടുണ്ടല്ലോ. ഇന്നും പലർക്കും പാപാവസ്ഥയിൽനിന്നുള്ള ഉയിർത്തെഴുന്നേൽപ്പായി രോഗം മാറുന്നുണ്ട്. കാരണം രോഗം ചിന്തിക്കുന്ന മനുഷ്യന് വീണ്ടുവിചാരത്തിന് വഴിയൊരുക്കുന്നു.
സർവവും വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിൽ ഒരു സ്പീഡ് ബ്രേക്കറാണ് രോഗം. ധാർമിക സമ്രാട്ടായി ലോകം ആദരിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ "ഫ്രത്തെല്ലി തൂത്തി' എന്ന ചാക്രിക ലേഖനം രോഗീദിന ചിന്തകളുമായി കൂട്ടിവായിക്കേണ്ടതുണ്ട്. രോഗം ഒരു ബഹുമുഖ നിസഹായാവസ്ഥയാണ്. രോഗത്തോടൊപ്പം സാമൂഹിക അനീതികൾക്ക് ഇരയായവരുടെ അവസ്ഥയും അവഗണിക്കപ്പെട്ടവരുടെ നിലവിളിയും പരിഗണിക്കപ്പെടേണ്ടതാണ്. സമൂഹത്തിന്റെ രോഗാവസ്ഥയും പരിഹരിക്കപ്പെടേണ്ടതാണെന്ന് ഫ്രാൻസിസ് മാർപാപ്പ കരുതുന്നു.
പലവിധ കാരണങ്ങളാൽ ശക്തിക്ഷയിച്ചവർ, വൃദ്ധജനങ്ങൾ, ബാലപീഡനങ്ങൾക്ക് വിധേയരായവർ, അർഹമായ വേതനം നിഷേധിക്കപ്പെടുന്നവർ, ജാതിവർണവിവേചനത്തിന്റെ ഇരകൾ, ധാർമികതയും ഇച്ഛാശക്തിയുമില്ലാത്ത രാഷ്ട്രീയ നേതൃത്വം, മതമൗലികവാദം, സഹിഷ്ണുതയില്ലായ്മ എന്നിവ ലോകത്തിന്റെ രോഗാവസ്ഥ വർധിപ്പിക്കുകയാണ്. അധികാരസ്ഥാനത്തിരിക്കുന്നവരുടെ നിസംഗത സർവ അതിരുകളും ലംഘിക്കുംവിധം രാക്ഷസ രൂപം പ്രാപിക്കുന്നു. ഭാരതത്തിന്റെ ജീവനാഡിയായ കർഷകരുടെ ആവശ്യങ്ങൾക്കു നേരേ യുദ്ധകാഹളം മുഴക്കുന്ന അധികാരികൾ രാജ്യത്തിന്റെ അനാരോഗ്യത്തിന്റെ നേർ തെളിവുകളാണല്ലോ. മത്തുപിടിപ്പിക്കുന്ന അധികാരം സമ്മാനിക്കുന്ന ധാർഷ്ട്യവും ധിക്കാരവും അന്തിമമായി രാജ്യത്തിലെ സാധാരണ പൗരന്റെ ആരോഗ്യത്തെ ക്ഷയിപ്പിക്കുന്നു.
കോവിഡിന്റെ അനുഭവം
കോവിഡ് 19ന്റെ ഹേതു ഒരു വൈറസിലേക്കു മാത്രം ഒതുക്കാവുന്നതല്ല. സാന്പത്തിക അസമത്വം സൃഷ്ടിക്കുന്ന പല സാമൂഹിക രാഷ്ട്രീയ മാനങ്ങൾ അതിനു പിന്നിലുണ്ട്. കാരണമെന്തായാലും മനുഷ്യവംശം നാളിതുവരെ നേടിയ സർവ പുരോഗതിയെയും അത് ദോഷകരമായി ബാധിച്ചു. ആരോഗ്യ-വിദ്യാഭ്യാസ മേഖലയടക്കം വലിയ ഫണ്ടുകൾ ആവശ്യമായ പ്രവർത്തനങ്ങൾ സാധാരണ നിലയിലെത്താൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. സേവിക്കുകയെന്നാൽ പരിരക്ഷിക്കുകയാണ് എന്ന് ഫ്രാൻസിസ് മാർപാപ്പ ലോകത്തെ ഗൗരവമായി ഓർമിപ്പിക്കുന്നു.
നല്ല സമറിയക്കാരന്റെ ചൈതന്യത്തിൽ സമൂഹം പരസ്പരം സ്നേഹത്തിന്റെ കടപ്പാടിൽ ബന്ധിതരാകേണ്ടതാണ് ഇന്നിന്റെ ആവശ്യം. രോഗീശുശ്രൂഷകരോടൊപ്പം സമർപ്പിതരും സജ്ജനങ്ങളും ഒന്നിച്ചു പ്രവർത്തിച്ചാൽ മാത്രമേ ഈ ദുരവസ്ഥ തരണംചെയ്യാനാകൂ. സ്വജീവൻ അവഗണിച്ചുപോലും രോഗീശുശ്രൂഷയിൽ ഏർപ്പെടുന്നവർക്ക് പാപ്പാ അനുഗ്രഹവും അഭിവാദ്യവും അർപ്പിക്കുന്നു.
രോഗിയും ആരോഗ്യപ്രവർത്തകരും തമ്മിൽ സ്നേഹബന്ധം ആഴമായാൽ മാത്രമേ പ്രവർത്തനം വിജയിക്കുകയുള്ളൂവെന്ന് ബന്ധപ്പെട്ട സർവരെയും ഈ രോഗീദിനത്തിൽ പാപ്പാ ഓർമപ്പെടുത്തുന്നു. വേതനത്തിന് അതീതമായ സമർപ്പണമാണ് പാപ്പാ വിവക്ഷിക്കുന്നത്. ഈ കോവിഡുകാല കഠിന പ്രയത്നത്തിനിടയിലും ആരോഗ്യപ്രവർത്തകർക്കു സന്തോഷവും ഉത്സാഹവും ലഭിക്കാൻ ഈ സ്നേഹബന്ധം അത്യന്താപേക്ഷിതമാണ്. നിത്യ ഭിഷഗ്വരനായ ക്രിസ്തുവിന്റെ ആർദ്രതയും സ്നേഹവും ആരോഗ്യപ്രവർത്തകർക്കും സമൂഹത്തിനും പ്രചോദനാത്മകമാണ്. ഈ മാതൃകയ്ക്കു സ്വീകാര്യത വർധിക്കുംതോറും ആരും സമൂഹത്തിൽ ഒറ്റപ്പെട്ടു എന്നൊരു ചിന്തയ്ക്ക് അടിമപ്പെടേണ്ടിവരില്ല.
മാർപാപ്പയുടെ രോഗീദിന സന്ദേശം കോവിഡ് കാലത്തു കൂടുതൽ പ്രസക്തിയുള്ളതാണ്. സർക്കാർ-സ്വകാര്യ ആശുപത്രികൾ ചികിത്സയുടെ ചെലവ് എത്രയും ചുരുക്കാൻ പരിശ്രമിക്കണം. ഡോക്ടർമാർ അടക്കമുള്ള മെച്ചപ്പെട്ട വേതനം ലഭിക്കുന്നവർ കഷ്ടിച്ചു ജീവിക്കുന്ന രോഗികളെപ്രതി ഈ കോവിഡ് കാലത്ത് അല്പം സഹനം സ്വയം ഏറ്റെടുക്കണം. ഭൗതിക സാഹചര്യ വിപുലീകരണം, സൗന്ദര്യവത്കരണം എന്നിവയ്ക്കുള്ള ഫണ്ട് ഈ കാലയളവിൽ മാറ്റിനിർത്തണം. ചില സ്വകാര്യ ആശുപത്രികൾ പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുംവിധമാണ് കെട്ടുകാഴ്ചകളൊരുക്കുന്നത്. അടിസ്ഥാനശുചിത്വം അനിവാര്യംതന്നെ, ആർഭാടവും മത്സരവും വേണ്ട. അടിസ്ഥാന പരിശോധനകൾ വേണം, പക്ഷേ, രോഗിയെ ജാമ്യത്തടവുകാരനാക്കി പരിശോധനകൾക്ക് വൻ തുക ഈടാക്കരുത്.
ഞെരുക്കത്തിന്റെ കാലത്തു രോഗികളുടെ വേദനയിൽ മരുന്നുനിർമാണ മേഖലയും ഇളവുകളുമായി സഹകരിക്കണം. വിവിധ തട്ടുകളായുള്ള കമ്മീഷൻ വേണ്ടെന്നുവയ്ക്കാൻ സാമൂഹിക പ്രതിബദ്ധതയുള്ള കന്പനിമേധാവികൾ മാതൃക കാണിക്കണം. അർബുദം, വൃക്കരോഗം തുടങ്ങിയ നിത്യരോഗികൾക്ക് താങ്ങായി ആതുരാലയങ്ങളും ദേവാലയങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും രംഗത്തിറങ്ങണം. രോഗി എന്റെ കുടുംബത്തിലെ അംഗമാണെങ്കിൽ എന്ന വികാരത്തോടെ സർവരോഗികളെയും പരിഗണിക്കാൻ ഫെബ്രുവരി 11ന് ആചരിക്കപ്പെടുന്ന വിശ്വ രോഗീദിനം സ്നേഹപൂർവം ആഹ്വാനം ചെയ്യുന്നു.
രോഗീദിന പ്രമേയം
നിങ്ങൾക്ക് ഒരു ഗുരുവേയുള്ളൂ, നിങ്ങളെല്ലാവരും സഹോദരങ്ങളാണ് (മത്തായി 23:8) എന്നതാണ് 2021 ലെ രോഗീദിന പ്രമേയം. യേശുവിന്റെ കാലഘട്ടത്തിലെ ചിലരുടെ കാപട്യത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തിരുവചനം. നന്മ പ്രവർത്തിക്കാതെ അധരവ്യായാമം ചെയ്യുന്നവരെ ഇവിടെ ഗുരു നിശിതമായി വിമർശിക്കുന്നുണ്ട്. കാപട്യത്തിൽ ജീവിക്കാതെ ഉള്ളുതുറന്നു സഹകരിച്ചു രോഗീക്ഷേമത്തിൽ പങ്കാളിയാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനംചെയ്യുന്നു.
സഹഭാവം ഇല്ലാതെ ദീനാനുകന്പയെക്കുറിച്ചു പ്രസംഗിക്കുക മാത്രം ചെയ്യുന്നത് വഞ്ചനയാണെന്നു പാപ്പാ പ്രഖ്യാപിക്കുന്പോൾ വിമർശന മുന ആർക്കുനേരെയെല്ലാം ആണെന്നു പക്ഷേ വ്യക്തമാക്കുന്നില്ല. സ്വയം വിമർശനത്തിന് പ്രഥമസ്ഥാനം നൽകുന്ന പാപ്പാ സഭയുടേതടക്കമുള്ള ആരോഗ്യ സുരക്ഷാസ്ഥാപനങ്ങളെയും രോഗഹേതുവായ അന്തരീക്ഷ മലിനീകരണം കുറയ് ക്കുന്നതിനു സഹായകമായ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് വെട്ടിച്ചുരുക്കിയ വികസിത രാജ്യങ്ങളെയും ലക്ഷ്യംവയ്ക്കുന്നതായി കരുതപ്പെടുന്നു. രോഗങ്ങളുടെ പ്രഥമ കാരണം "ലൗദാത്തോ സി' എന്ന തന്റെ പാരിസ്ഥിതിക ചാക്രിക ലേഖനത്തിൽ പരാമർശിക്കുന്ന പ്രകൃതി നമ്മുടെ പൊതുഭവനം എന്ന തത്വത്തിന്റെ നിരാസമാണല്ലോ എന്ന് പാപ്പാ ഇവിടെ പറയാതെ പറയുന്നുണ്ട്.
ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്