Monday, February 8, 2021 1:01 AM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
വലുതും ചെറുതുമായ എല്ലാ പാർട്ടികളുടെയും മൂന്നു മുന്നണികളുടെയും നേതാക്കൾ ചേർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി കേരളത്തിന്റെ അന്തരീക്ഷം വർഗീയവും ജാതിയവുമായ ആക്ഷേപങ്ങളും ആരോപണങ്ങളുംകൊണ്ട് യഥാർഥത്തിൽ അപകടകരമാംവിധം മലിനമാക്കിയിരിക്കുന്നു. ഒരു നൂറ്റാണ്ട് മുമ്പ് കേരള തീരം സന്ദർശിച്ചപ്പോൾ സ്വാമി വിവേകാനന്ദൻ ഈ പ്രദേശത്തെ “ഭ്രാന്താലയം’’ എന്നു വിശേഷിപ്പിച്ചതിനെക്കാൾ സ്ഥിതി മോശമാണെന്നതിൽ ഒട്ടും അതിശയോക്തിയില്ല. ഈ അവസ്ഥാവിശേഷം തുടരുകയും ജനങ്ങൾ ഗൗരവത്തിൽ എടുക്കാതിരിക്കുകയും ചെയ്താൽ ദാരുണവും അസഹ്യവുമായ അവസ്ഥയെക്കുറിച്ച് ലജ്ജിക്കേണ്ടിവരും.
ഒരുകാലത്ത് കേരളം ആത്മീയവും മതപരവുമായ എല്ലാ ചിന്തകളെയും തുറന്നമനസോടെ സ്വീകരിക്കുന്ന നാടായാണ് അറിയപ്പെട്ടിരുന്നത്. വിവിധ രാജ്യങ്ങളിലെ ആളുകളെ സ്വാഗതം ചെയ്യുന്നത് സാർവജനീനമായിരുന്നു. പലരും ഇവിടെ താമസമാക്കുകയും ഭരണാധികാരികൾ എല്ലാവരെയും സ്വാഗതം ചെയ്യുകയും ചെയ്തു. സംസ്കാരങ്ങളും പാരമ്പര്യങ്ങളും ആചാരങ്ങളും ആത്മീയ ചിന്തകളും നന്നായി ഉൾച്ചേർന്നു. ചില മതങ്ങൾ മതപരിവർത്തനത്തിന്റെ ഭാഗമായി ജാതിവ്യവസ്ഥയെ പോലും അംഗീകരിച്ചു എന്നത് ദുഃഖകരമായ സവിശേഷതയാണ്. സമൂഹം യോജിപ്പും സഹിഷ്ണുതയുമുള്ളതും മതേതരവുമായിരുന്നു. ആദ്യകാല തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളും നയങ്ങളും വോട്ടിംഗിനെ സ്വാധീനിച്ചിരുന്നു.
മാറ്റങ്ങൾ തുടങ്ങിയത് അറുപതുകളോടെ
എന്നാൽ, അറുപതുകളോടെ മാറ്റങ്ങൾ തുടങ്ങി. സ്ഥാനാർഥി നിർണയം പതുക്കെ ഒരു മാറ്റത്തിന് വിധേയമായി. നിയോജകമണ്ഡലത്തിലെ പ്രബലമായ മത, ജാതി വിഭാഗങ്ങളുടെ എണ്ണം അനുസരിച്ച് സ്ഥാനാർഥികളെ നിശ്ചയിക്കാൻ തുടങ്ങി. പിന്നീട് ജാതി-സമുദായ തുല്യത സൃഷ്ടിക്കുന്നതിനായി സമീപത്തെ നിയോജകമണ്ഡലങ്ങളുടെ സ്ഥിതികൂടി കണക്കിലെടുക്കാനും വോട്ട്നില വിപുലീകരിക്കുന്നതിനായി കൂടുതൽ ജാതി, മത, സമുദായ പിന്തുണ ആർജിക്കാനുമുള്ള പ്രേരണയുണ്ടായി. മതവിഭാഗങ്ങളിലെ ഭിന്നതകളൊന്നും കണക്കിലെടുത്തില്ല. ഹിന്ദുമതം ആദ്യം അഭിമുഖീകരിച്ചത് ജാതി, സാമുദായിക വിഭജനമായിരുന്നു. തുടർന്ന് സംഘ്പരിവാർ നേതാക്കൾ നിർദേശിച്ചതുപോലെ ഹൈന്ദവ ഏകീകരണമുണ്ടായി. ഇസ്ലാം മതത്തിലും ക്രൈസ്തവ മതത്തിലും ഇതുപോലുണ്ടായ വിഭാഗീയതയും വേർതിരിവുകളും മുതലെടുക്കാനും അവരുമായി ചങ്ങാത്തം കൂടാനും എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും അവയിലെ ഗ്രൂപ്പുകളിലെയും ധാരാളം നേതാക്കൾ ഉണ്ടായിരുന്നു.
സമീപകാല തെരഞ്ഞെടുപ്പുകളിൽ പെൻഷനുകൾ, റേഷൻ കിറ്റുകൾ, വീടുകൾ പണിയുന്നതിനുള്ള സഹായം, മറ്റ് ക്ഷേമ പദ്ധതികൾ എന്നിവയിലൂടെ ചില മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നെങ്കിലും മിക്ക തെരഞ്ഞെടുപ്പുകളിലും ജാതി-സാമുദായിക ഘടകങ്ങളാണ് നിർണായകം.
ശബരിമല വിഷയം
റിപ്പോർട്ടുകൾ അനുസരിച്ച് ഏപ്രിൽ രണ്ടാം പകുതിയിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതെങ്കിലും അന്തരീക്ഷം ഇതിനകം തന്നെ ദുഷിപ്പിച്ചിരിക്കുന്നു. ഒരു പാർട്ടിയും ഇതിൽ വ്യത്യസ്തമല്ല. വിവിധ വിഷയങ്ങളിൽ സമൂഹത്തിലെ ഭിന്നത പ്രകടമാണ്. പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച വിഷയം ഈ തെരഞ്ഞെടുപ്പിൽ ഒരു പ്രധാന പ്രശ്നമായി കണക്കാക്കും.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അത് എല്ലാ മേഖലകളിലും ചർച്ച ചെയ്യപ്പെടുകയും എൽഡിഎഫ് സർക്കാർ പ്രശ്നം കൈകാര്യം ചെയ്ത രീതി എൽഡിഎഫിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്റെ സഹായത്തോടെ എൽഡിഎഫ് ഇത് ഒരു നവോത്ഥാന പ്രശ്നമാക്കി മാറ്റാൻ ആഗ്രഹിച്ചു. അതുവഴി പ്രബലരായ ഈഴവ സമുദായത്തിന്റെ ഉറച്ച പിന്തുണ ലഭിക്കുമെന്നും അവർ പ്രതീക്ഷിച്ചു. എന്നാൽ, ഈഴവ സമുദായത്തിൽ നിന്നുള്ളവർ ഉൾപ്പെടെ കേരളത്തിലെ ഭൂരിപക്ഷം സ്ത്രീകളും ഈ പ്രായത്തിലുള്ള സ്ത്രീകൾ ശബരിമല ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് എതിരാണ്. ഇത്രയൊക്കെയായിട്ടും, ക്ഷേത്ര ദർശനത്തിനു തയാറായ ഒരുപിടി സ്ത്രീകളെപ്പോലും എൽഡിഎഫ് സർക്കാരിന് കിട്ടിയില്ല. ആയിരക്കണക്കിന് ഭക്തരുടെ ക്ഷേത്ര ദർശനമാണ് അവർ തടഞ്ഞത്.
ശബരിമല വിഷയത്തിൽ ബിജെപിക്കു പോലും കൂടുതൽ വോട്ട് നേടാനായില്ല. സമരരംഗത്ത് ബിജെപി ആവേശം കാട്ടിയെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിഷയം ഫലപ്രദമായി അവതരിപ്പിക്കാൻ കഴിഞ്ഞില്ല. ഇതുസംബന്ധിച്ച് ബിജെപി കേരള ഘടകത്തിന് ദേശീയ നേതൃത്വത്തിൽനിന്ന് ആവശ്യമായ പിന്തുണ ലഭിച്ചുമില്ല. കൂടാതെ പാർട്ടി സംസ്ഥാന ഘടകത്തിലെ ഉൾപ്പോരും വടംവലികളും അവർക്ക് പ്രതിസന്ധിയുണ്ടാക്കുകയും ചെയ്തു. എന്നാൽ സമരരംഗത്ത് വലിയ ആവേശം കാട്ടാതിരുന്ന യുഡിഎഫ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ വിഷയം സമർഥമായി ഉന്നയിച്ചു. ഹൈന്ദവ വിഭാഗങ്ങളിൽ നിന്നുള്ളവരെക്കാൾ മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളിൽനിന്നുള്ള സ്ത്രീകളടെ പിന്തുണയും അവർക്കു ലഭിച്ചു.
മുസ്ലിം ലീഗിന്റെ നിലപാടുകൾ
എന്നിരുന്നാലും, സംവരണേതര വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണത്തെ എതിർത്തതിനാൽ മുസ്ലിം ലീഗും ഭൂരിപക്ഷ സമുദായവും തമ്മിൽ തെറ്റിദ്ധാരണയുണ്ട്. അതുപോലെ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വ പ്രശ്നത്തിൽ പി. കെ. കുഞ്ഞാലിക്കുട്ടി ഇടപെടാൻ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമുണ്ട്.
ന്യൂനപക്ഷ സമുദായത്തിന്റെ ആനുകൂല്യങ്ങൾ വിതരണം ചെയ്യപ്പെടുന്നതിൽ ക്രൈസ്തവരും മുസ്ലിംകളും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസമുണ്ട്. ആനുകൂല്യങ്ങളിൽ 80 ശതമാനവും മുസ്ലിം സമുദായമാണ് കൈക്കലാക്കുന്നതെന്ന് ക്രൈസ്തവ നേതാക്കൾ പറയുന്നു.
അത്തരമൊരു വിഷയവും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുഡിഎഫിന് ഗുണകരമല്ല. ഒരു കാലത്ത് മതേതരത്വത്തിനു പേരുകേട്ട കേരള സമൂഹത്തെ സാമുദായിക ധ്രുവീകരണം ഭിന്നിപ്പിച്ചു എന്നതാണ് വസ്തുത. ശരിയാണ്, തെരഞ്ഞെടുപ്പു സമയത്ത് ഈ സമുദായങ്ങളുടെയും ജാതി ഗ്രൂപ്പുകളുടെയും താത്പര്യങ്ങൾ എൽഡിഎഫിനെ പരാജയപ്പെടുത്തുകയെന്ന ഒറ്റ ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തോൽപ്പിക്കാൻ യുഡിഎഫിന്റെ എല്ലാ നേതാക്കളും അവരോടു ചേർന്നു നിൽക്കുന്ന ജാതി, മത വിഭാഗങ്ങളുടെ നേതാക്കളും വീണ്ടും ഒത്തുചേരുന്നതിന്റെ കാരണം ഇപ്പോഴത്തെ കേരള സർക്കാരിന്റെ വിവിധ പ്രവർത്തനങ്ങളിലെ പക്ഷപാതിത്വവും അവഗണനയും അതുപോലെ അധികാര ദുർവിനിയോഗവുമാണ്.
മതപരമായ കാര്യങ്ങൾ പെട്ടെന്നു പ്രതികരണവും ക്ഷോഭവും ഉളവാക്കുന്നവയാണ് എന്നതാണ് വസ്തുത. തുർക്കിയിലെ ഹാഗിയ സോഫിയ ദേവാലയം മോസ്ക്കാക്കി മാറ്റിയത് ലോകമെമ്പാടും ക്രൈസ്തവരെയും മുസ്ലിംകളെയും തമ്മിലകറ്റി. കേരളത്തിൽ ഒരു പ്രധാന മതനേതാവ് തുർക്കി തീരുമാനത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ , ബാബറി മസ്ജിദ് തകർത്തതു പോലുള്ള വിഷയങ്ങളിൽ പുലർത്തിയിരുന്ന മുൻ നിലപാടിൽനിന്ന് വ്യത്യസ്തമായിരുന്നു അത്. പുണ്യസ്ഥലങ്ങളായ വാരണാസി, മഥുര എന്നിവ പരമ്പരാഗത പ്രാചീന അവസ്ഥയിലേക്ക് പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള ഘടകങ്ങൾ ഉണ്ടെന്ന കാര്യം ആരും മറക്കരുത്. അത്തരം വിവാദപരമായ കാര്യങ്ങളിൽ ഒരു തീരുമാനത്തിലെത്തുന്നതിനുമുമ്പ് അതിന്റെ ചരിത്രത്തെക്കുറിച്ച് ഗൗരവമായി പഠിക്കേണ്ടതുണ്ട്.
ദുരന്തങ്ങൾ ഉണ്ടാക്കും
എന്നാൽ, ഈ സാഹചര്യത്തിന്റെ സങ്കടകരമായ കാര്യമെന്നത് ഓരോ തെരഞ്ഞെടുപ്പും ഓരോ വോട്ടറെയും തന്റെ മതവും ജാതിയും ഓർമപ്പെടുത്തുന്നതാകുമ്പോൾ കേരളത്തിന്റെ മതേതര സ്വഭാവത്തിനും ഭരണകൂടം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന സമത്വ സമൂഹത്തിനും എതിരായിത്തീരുന്നു എന്നതാണ്. കേരളത്തിലെ മൂന്ന് മുന്നണികളും തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാമുദായിക മത്സരങ്ങളിൽ ഏർപ്പെടുന്നു എന്നതാണ് വസ്തുത. തന്ത്രങ്ങളിൽ ഒളിപ്പിച്ചാണ് എൽഡിഎഫ് ഇതു ചെയ്യുന്നത്, യുഡിഎഫിന് പ്രാദേശിക ക്രമീകരണങ്ങളും പ്രത്യേക ധാരണകളുമാണ്, എൻഡിഎ ആകട്ടെ സമയത്തിനും പ്രദേശത്തിനും അനുസരിച്ച് മൃദുവും കഠിനവും അപകടകരമായ രീതിവരെ അവലംബിക്കുന്നു.
എല്ലാവർക്കും സംസ്ഥാനത്തിന്റെ ശാന്തവും സമാധാനപരവുമായ അന്തരീക്ഷം നശിപ്പിക്കാൻ കഴിയും. ഒരിക്കൽ എല്ലാവരും ശ്രേഷ്ഠമായി കരുതിയിരുന്ന കേരള സമൂഹത്തെ ഭിന്നിപ്പിക്കുന്നതാണ് ഇത്തരത്തിലുള്ള എല്ലാ തെരഞ്ഞെടുപ്പ് നിലപാടുകളും. ചുരുക്കത്തിൽ, അത്തരം ചെറിയ നേട്ടങ്ങൾ ഈ പ്രദേശത്ത് ദുരന്തങ്ങൾ ഉണ്ടാക്കും, എല്ലാവർക്കും ഇത് മുന്നറിയിപ്പാണ്.
വിഷമവൃത്തത്തിൽ ബിജെപി
നിയമസഭാ തെരഞ്ഞെടുപ്പിലും ഈ വിഷയം പരിഗണിക്കപ്പെടും. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു വിഷമകരമായ അവസ്ഥയാണ്; പാരമ്പര്യങ്ങളും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടുന്നതിനായി കേന്ദ്രസർക്കാർ നിയമ നിർമാണം നടത്തുമെന്ന് നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നെങ്കിലും തെരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം ഒന്നും ചെയ്തില്ല. അയോധ്യയിലെ രാമ ക്ഷേത്ര നിർമാണത്തിനായി സാധ്യമായതെല്ലാം അദ്ദേഹം ചെയ്തുവെങ്കിലും ശബരിമല ക്ഷേത്ര പ്രവേശന വിഷയത്തിൽ ഇതുവരെ മൗനത്തിൽത്തന്നെയാണ്. ഈ വിമർശനത്തിന് ഉത്തരം നൽകാൻ ബിജെപിക്ക് ബുദ്ധിമുട്ടാണ്. സംസ്ഥാന നേതൃത്വത്തിനാകട്ടെ കേന്ദ്രത്തിൽ സമ്മർദം ചെലുത്താനുള്ള ശേഷിയുമില്ല.
ഈ വിഷയത്തിൽ യുഡിഎഫ് തികഞ്ഞ ഐക്യത്തിലാണ്. അത് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുമെന്നാണ് പലരും വിശ്വസിക്കുന്നത്. കൂടുതൽ സമ്മർദമുണ്ടാക്കാൻ ഭൂരിപക്ഷ സമുദായത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായുള്ള കരട് ബിൽ യുഡിഎഫ് പുറത്തിറക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ഇത് നിയമസഭയിൽ കൊണ്ടുവന്നു നിയമമാക്കുമെന്നാണ് വാഗ്ദാനം. എന്നാൽ ഈ വിഷയം കോടതിയുടെ മുമ്പാകെയുള്ളതാണെന്നാണ് എൽഡിഎഫിന്റെ പ്രതികരണം.