Saturday, February 6, 2021 12:30 AM IST
അന്നം തരുന്ന കർഷകരുടെ സഹനസമരം 72 ദിവസം പിന്നിട്ടു. സ്ത്രീകളും കുട്ടികളും അടക്കം തെരുവിൽ കഴിയുന്ന കർഷകരുടെ ദുരിതങ്ങളോടു ഭരണാധികാരികൾ സ്വീകരിക്കുന്ന നടപടികൾ ജനാധിപത്യത്തിനും ഇന്ത്യക്കാകെയും അപമാനമാണ്. ജനങ്ങളുടെ ശബ്ദത്തിനും പ്രതിഷേധങ്ങൾക്കും വിലയില്ലാതായാൽ ജനാധിപത്യം തകരും.
കർഷകരെ പൂട്ടാൻ റോഡിലാകെ മുള്ളുകളും മുള്ളുവേലികളും കോണ്ക്രീറ്റ് മതിലുകളും ബാരിക്കേഡുകളും സ്ഥാപിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചതു കേന്ദ്രസർക്കാരാണ്. ഡൽഹി അതിർത്തികളിലെ ഗ്രാമങ്ങളിലും സമരപ്പന്തലുകളിലും ഇന്റർനെറ്റ് സേവനം റദ്ദാക്കിയതിനു പുറമെ കുടിവെള്ളവും വൈദ്യുതിയും മുടക്കി ജനങ്ങളെയാകെ കഷ്ടത്തിലാക്കി. കർഷകരെ ഭീകരരായി മുദ്രകുത്താൻ വരെ തയാറായി. കർഷകരെയും അവരെ അനുകൂലിക്കുന്നവരെയും ദേശവിരുദ്ധരായി ചിത്രീകരിക്കാനും ചിലർ വെന്പൽകൊണ്ടു.
വിദേശ കടന്നുകയറ്റവും ഭീകരരുടെ നുഴഞ്ഞുകയറ്റവും തടയാൻ പാക്കിസ്ഥാൻ, ചൈന അതിർത്തികളിൽ പോലും ചെയ്യാത്തതാണു ഡൽഹിയിലെ തെരുവുകളിൽ കേന്ദ്രം ചെയ്തത്. രണ്ടു മാസത്തിലേറെയായി സമാധാനപരമായി സമരം ചെയ്യുന്ന സാധാരണക്കാരായ കർഷകരോടാണ് ഈ കൊടുംക്രൂരത!
ഹാലിളകി കേന്ദ്രം
കർഷകസമരത്തിന് ആഗോളതലത്തിൽ പിന്തുണയേറിയപ്പോൾ വിറളിപൂണ്ട സർക്കാരും അനുകൂലികളും കർഷകർക്കെതിരേ ചില കൂലി സെലിബ്രിറ്റികളെ കൂട്ടി നടത്തിയ പേക്കൂത്തുകൾ രാജ്യത്തിനാകെ നാണക്കേടായി. മുന്പ് മോദിയെ പ്രശംസിച്ച വിദേശികളെയെല്ലാം തോളിലേറ്റിയ കേന്ദ്രസർക്കാരും സംഘപരിവാറിന്റെ സൈബർ യോദ്ധാക്കളും പെട്ടെന്നാണു മലക്കം മറിഞ്ഞത്.
രണ്ടു മാസത്തിലേറെയായി തെരുവിൽ സഹനസമരം ചെയ്തതിനു കിട്ടാതിരുന്ന ആഗോള ശ്രദ്ധയാണു കേന്ദ്രസർക്കാരിന്റെ മുള്ളുവേലികളും കോണ്ക്രീറ്റ് മതിലും കൊണ്ടുള്ള അതിക്രമങ്ങൾ സമ്മാനിച്ചത്. ഗാസിപ്പുർ, സിംഗു, ടിക്രി തുടങ്ങിയ പ്രധാന ദേശീയപാതകളിലെ ഡൽഹി അതിർത്തികളിൽ പത്തുനിരയിൽ തീർത്ത മുള്ളുവേലിക്കോട്ടകളുടെ ചിത്രങ്ങൾ ലോകത്തിനു മുന്നിൽ ഇന്ത്യയുടെ മാനം കെടുത്തി.
സ്വന്തം ജനതയെ വളഞ്ഞിട്ടു മുള്ളുകോട്ട തീർത്ത ഹീനശ്രമം തിരിച്ചടിയായപ്പോൾ ചിലയിടത്ത് റോഡിലെ ഇരുന്പുമുള്ളുകൾ നീക്കിയെങ്കിലും ബൃഹത്തായ മുള്ളുവേലിക്കെട്ടുകളും മതിലുകളും മാറ്റിയിട്ടില്ല. ഒരു പ്രദേശത്തെ ജനത്തിനാകെ വെള്ളവും വെളിച്ചവും കുട്ടികൾക്കു പഠിക്കാനാവശ്യമായ ഇന്റർനെറ്റും പോലുള്ള പ്രാഥമിക കാര്യങ്ങൾ വരെ നിഷേധിക്കുന്നതു തീർത്തും ജനവിരുദ്ധമാണ്.
അതിരു കടന്നുവന്ന പിന്തുണകൾ
കർഷകരെ ഒറ്റപ്പെടുത്താൻ തീർത്ത വൻമതിലിനേക്കാൾ നാണക്കേടായതു പോപ്പ് ഗായിക റിഹാന, കാലാവസ്ഥാ ആക്ടിവിസ്റ്റ് ഗ്രേറ്റ തുൻബർഗ്, അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരീസിന്റെ ബന്ധുവും അഭിഭാഷകയുമായ മീന ഹാരീസ് തുടങ്ങിയവർ ഇന്ത്യയിലെ കർഷക സമരത്തിനു നൽകിയ പിന്തുണയ്ക്കെതിരേ ഇന്ത്യയിലെ സർക്കാരും മറ്റു ചിലരും നടത്തിയ ഹാലിളക്കമാണ്. വിദേശ സെലിബ്രിറ്റികളെ ഖാലിസ്ഥാൻ തീവ്രവാദികളുമായി ചേർത്ത് ആക്ഷേപിച്ചാലും സാധാരണക്കാരുടെ പിന്തുണ ഇല്ലാതാക്കാനാകില്ലെന്നു സമൂഹമാധ്യമങ്ങളിലെ കുറിപ്പുകൾ തെളിയിച്ചു.
സമാധാനപരമായ സമരങ്ങൾ ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞതും മുന്നറിയിപ്പാണ്. സമാധാനപരമായി സമരം ചെയ്ത കർഷകർക്കെതിരേയുള്ള നടപടികളിൽ അമേരിക്കൻ കോണ്ഗ്രസ് അംഗം ഹാലി സ്റ്റീവൻസ് പരസ്യമായി ഉത്കണ്ഠ രേഖപ്പെടുത്തിയതും കാണാതെ പോകില്ല. ആരെത്ര ശ്രമിച്ചാലും ഡൽഹിയിലെ കർഷകസമരത്തെ ലോകശ്രദ്ധയിൽനിന്ന് അകറ്റാനാകില്ല.
കർഷകർക്കെതിരേയുള്ള ഓരോ നടപടിയിലൂടെയും ജനങ്ങളിൽനിന്നു കൂടുതൽ അകലുകയാകും എൻഡിഎ സർക്കാർ. സർക്കാരിന്റെ പിടിവാശിയും മര്യാദകളില്ലാത്ത നടപടികളും അന്നദാതാക്കളായ കർഷകരിലും സാധാരണക്കാരിലും കൂടുതൽ രോഷം ഉയർത്താനേ ഉപകരിക്കൂ. സഹികെട്ട് ജനങ്ങൾ പൊട്ടിത്തെറിച്ചാൽ കേന്ദ്രസർക്കാരിനു മാത്രമാകും ഉത്തരവാദിത്വം.
സംയുക്ത കർഷകസമിതിയെ മറികടന്നു റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ കടന്നു ചിലർ അതിക്രമം കാട്ടിയപ്പോൾ നോക്കിനിന്ന പോലീസിന്റെ നടപടിയും സംശയകരമാണ്.
കർഷകർക്കു വേണ്ടാത്ത നിയമങ്ങൾ
കർഷകരുമായി ആലോചിക്കാതെ, പാർലമെന്റിൽ ചർച്ച ചെയ്യാതെ, ചട്ടപ്രകാരമുള്ള വോട്ടെടുപ്പു പോലുമില്ലാതെ ഏകപക്ഷീയമായി പാസാക്കിയതാണു വിവാദ കാർഷികനിയമങ്ങൾ. കർഷകർക്കു വേണ്ടാത്ത ഈ നിയമ പരിഷ്കാരങ്ങൾ പിന്നെ ആർക്കു വേണ്ടിയാണെന്നു തുറന്നുപറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കഴിയണം. കർഷകരെ സഹായിക്കാനാണെന്ന വാദം ആവർത്തിച്ചാലും കർഷകർക്ക് അതു ബോധ്യമായിട്ടില്ല.
വിവാദ നിയമങ്ങൾ പിൻവലിച്ചു കർഷകരുമായി ചർച്ച ചെയ്തു പുതിയ ബില്ലുകൾ കൊണ്ടുവരാൻ സർക്കാരിനു കഴിയും. പ്രതിഷേധം ഉയർന്നപ്പോൾ ഭൂമി ഏറ്റെടുക്കൽ നഷ്ടപരിഹാര നിയമം നരേന്ദ്ര മോദി സർക്കാർതന്നെ പിൻവലിച്ചിട്ടുണ്ട്. യുപിഎ സർക്കാർ കൊണ്ടുവന്ന ’റൈറ്റ് ടു ഫെയർ കോംപൻസേഷൻ ആൻഡ് ട്രാൻസ്പേരൻസി ഇൻ ലാൻഡ് അക്വിസിഷൻ, റിഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ് ആക്ട് 2013’ എന്ന നിയമം 2014 ജനുവരി ഒന്നു മുതൽ രാജ്യത്താകെ നടപ്പിലായ ശേഷമാണ് എൻഡിഎ സർക്കാർ പിൻവലിച്ചത്. അതും യുപിഎയുടെ ഓർഡിനൻസിനു പകരമായി മോദി സർക്കാർ അധികാരമേറ്റയുടൻ 2014 മേയിൽ ഇതേ നിയമം ഓർഡിനൻസ് ആയി വീണ്ടും കൊണ്ടുവന്ന ശേഷമാണു പിൻവലിച്ചത്.
കർഷകർക്കു വേണ്ടെന്നു തറപ്പിച്ചു വ്യക്തമാക്കിയ കാർഷികനിയമങ്ങൾ അവരുടെ തലയിൽ കെട്ടിവയ്ക്കാമെന്ന വ്യാമോഹം തന്നെ ആപത്താകും. കരാർ കൃഷി നിയമവും അവശ്യസാധന നിയമഭേദഗതിയും അടക്കമുള്ളവ കോർപറേറ്റ് കുത്തകകളെ സഹായിക്കാനല്ലെങ്കിൽ പിന്നെന്താണ്? അനിയന്ത്രിതമായി എന്തും സംഭരിക്കാനും ശേഖരിച്ചുവയ്ക്കാനും നൽകുന്ന അനുമതി പൂഴ്ത്തിവയ്പിനും കരിഞ്ചന്തയ്ക്കും അതുവഴി ആസൂത്രിത വിലക്കയറ്റത്തിനും സർക്കാർ തന്നെ പ്രോത്സാഹനം നൽകുന്നതിനു തുല്യമാകും.
വളയത്തിലൂടെ ചാടണം സർക്കാർ
ന്യായമായ പ്രതിഷേധങ്ങളെ ന്യായമില്ലെന്നു വാദിച്ച് അടിച്ചമർത്താനും സമരക്കാരെ ഭീകരരായി ചിത്രീകരിക്കാനും ശ്രമിക്കുകയല്ല ജനാധിപത്യത്തിൽ വേണ്ടത്. പലതവണ ആവർത്തിച്ചിട്ടും സർക്കാരിന്റെ ന്യായീകരണങ്ങൾ കർഷകർക്കു ബോധ്യപ്പെട്ടില്ല. വിവാദ നിയമങ്ങൾ പിൻവലിക്കില്ലെന്ന സർക്കാരിന്റെ ദുർവാശിയാണു പത്തു ചർച്ചകളും പരാജയപ്പെടാൻ കാരണം. ചങ്ങാത്ത മുതലാളിമാരായ വൻകിട കോർപറേറ്റുകളുടെ താത്പര്യം കാക്കുന്ന നടപടികൾ തുടരുകയും സാധാരണ കർഷകരുടെ സഹനസമരത്തോടു മുഖംതിരിഞ്ഞു നിൽക്കുകയുമാണു സർക്കാർ.
എല്ലാ സംസ്ഥാനങ്ങളിലെയും കർഷകസംഘടനാ പ്രതിനിധികളോടും സാധാരണ കർഷകരോടും ഈ മേഖലയിലെ വിദഗ്ധരോടും കൂടിയാലോചിച്ചു പുതിയ കാർഷിക ബില്ലുകൾ കൊണ്ടുവരേണ്ടതുണ്ട്. കൃഷി അനുബന്ധ വ്യവസായികളോടുകൂടി ചർച്ച ചെയ്യാം.
ജനകീയാഭിപ്രായങ്ങൾ സ്വരൂപിച്ചു രൂപം നൽകുന്ന ബില്ലാണു മന്ത്രിസഭയുടെ അംഗീകാരത്തോടെ പാർലമെന്റിൽ അവതരിപ്പിക്കേണ്ടത്. അതിനു ശേഷം ബില്ലിലെ വ്യവസ്ഥകൾ പാർലമെന്ററി സമിതികൾ വിശദമായി പരിശോധിക്കട്ടെ. വിവിധ സംസ്ഥാനങ്ങളിൽ ചെന്നു കർഷകരും കാർഷികമേഖലയിലെ ബന്ധപ്പെട്ടവരുമായി ആലോചിച്ചു നൽകുന്ന നിർദേശങ്ങൾകൂടി അംഗീകരിച്ച് ചട്ടപ്രകാരം ലോക്സഭയിലും രാജ്യസഭയിലും ബില്ലുകൾ പാസാക്കാൻ കേന്ദ്രം തയാറായേ മതിയാകൂ.
തീപിടിക്കുന്ന വിലക്കയറ്റം
രാജ്യത്തെയാകെ പിടിച്ചുകുലുക്കിയ കർഷക പ്രതിഷേധം പരിഹരിക്കാതെ അടിച്ചമർത്താൻ ഒരുവശത്ത് ശ്രമിക്കുന്നതിനിടെ, മറുവശത്ത് പെട്രോൾ, ഡീസൽ, പാചക വാതക വിലകൾ കുത്തനെ കൂട്ടുന്നതു കടുത്ത ജനദ്രോഹമാണ്. ഇന്ധനവിലകൾ തുടരെ കൂട്ടുന്നതു സാധാരണക്കാരുടെ ജീവിതം ദുഃസഹമാക്കിയിരിക്കുകയാണ്.
കോവിഡും നീണ്ട ലോക്ക്ഡൗണും തീർത്ത പ്രതിസന്ധിക്കിടെയാണു ഇന്ധനവില കൂട്ടൽ. അവശ്യസാധനങ്ങളുടെ വിലക്കയറ്റം, തൊഴിൽ നഷ്ടം- തൊഴിലില്ലായ്മ, കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ച തുടങ്ങിയവ ഉയർത്തുന്ന വെല്ലുവിളികൾക്കിടെയാണു പെട്രോൾ, ഡീസൽ, പാചകവാതക വിലകൾ മര്യാദകളില്ലാതെ വീണ്ടും വീണ്ടും കൂട്ടുന്നത്.
ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന് ഒറ്റയടിക്ക് 25 രൂപ കൂട്ടിയതു സാധാരണക്കാരുടെ അടുക്കളകൾ അഗ്നിക്കിരയാക്കുന്നതു പോലെയായി. 14 കിലോയുടെ സിലിണ്ടറിന് വില 726 രൂപയും റസ്റ്ററന്റുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറിന് 1,541.45 രൂപയുമായതു താങ്ങാവുന്നതിനും മേലെയാണ്.
പെട്രോളിനും ഡീസലിനും റിക്കാർഡ് വിലയാണിപ്പോൾ. യുപിഎ ഭരണകാലത്തെ ആഗോള ക്രൂഡ് ഓയിൽ വിലയും ആഭ്യന്തര വിപണിയിലെ ചില്ലറവിലയുമായി തട്ടിച്ചുനോക്കുന്പോൾ ഇപ്പോൾ നടക്കുന്നതു പകൽക്കൊള്ളയാണ്.
ആശ്വാസമാകണം ഭരണം
പെട്രോൾ, ഡീസൽ വിലകൾ പുതിയ റിക്കാർഡുകൾ സൃഷ്ടിച്ച് കുതിക്കുന്പോഴും സർക്കാരിന് കുലുക്കമില്ല. കേന്ദ്രബജറ്റിലൂടെ ഡീസൽ ലിറ്ററിന് നാലു രൂപയും പെട്രോളിന് 2.50 രൂപയും സെസ് ഏർപ്പെടുത്തിയത് ഇതിനിടയിലാണ്. ഇന്ധനവില വർധനയ്ക്കെതിരേ കാളവണ്ടി സമരങ്ങൾ നടത്തി പ്രതിഷേധിച്ചിരുന്ന ബിജെപിക്കാരാണ് അധികാരത്തിലെത്തിയപ്പോൾ മലക്കംമറിഞ്ഞത്. സാധാരണക്കാർക്ക് ആശ്വാസവും തുണയുമാകേണ്ട ജനകീയ സർക്കാരുകൾ ജനദ്രോഹ നടപടികളിലൂടെ ജനങ്ങളിൽനിന്നു സ്വയം അകലുകയാണ്.
പെട്രോൾ, ഡീസൽ തുടങ്ങിയവയുടെ എക്സൈസ് തീരുവ, വാറ്റ് നികുതികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കുറയ്ക്കുകയാണു പരിഹാരമെന്നു റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇന്നലെ പറഞ്ഞു. പലതരത്തിൽ സംസ്ഥാനങ്ങളുടെ വരുമാനം കവരുന്ന കേന്ദ്രസർക്കാരിനാണ് ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വം. ജനങ്ങൾക്ക് ആശ്വാസവും ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താനാകാത്തവർക്കു ഭരിക്കാൻ അർഹതയില്ല.
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ