Friday, February 5, 2021 12:36 AM IST
ഇന്ത്യയിലെ വിവിധ നികുതി നിരക്കുകൾ ഏകീകരിച്ചുകൊണ്ടുള്ള ചരക്കു സേവന നികുതി(ജിഎസ്ടി) സന്പ്രദായം നടപ്പിലാക്കിയിട്ടു മൂന്നര വർഷമായി. അങ്ങേയറ്റം ലളിതം മുതൽ അതിസങ്കീർണം വരെയുള്ള ഇടപാടുകൾ ഉൾപ്പെടുന്ന വാണിജ്യലോകമാണ് നിയമത്തിന്റെ പരിധിയിൽ വരുന്നത്. കംപ്യൂട്ടർ ഉപയോഗിക്കാനറിയാത്തവരും ഇന്റർനെറ്റിലൂടെ കണക്കുകൾ ബോധ്യപ്പെടുത്തേണ്ടിവരുന്നതിനെക്കുറിച്ച് അറിയാത്തവരും മുതൽ വിദ്യാഭ്യാസത്തിലും സാങ്കേതികമായ അറിവിലും ഉന്നത പരിജ്ഞാനമുള്ളവർ വരെ ലളിതവും സങ്കീർണവുമായ ഈ വാണിജ്യ ഇടപാടുകൾ കൈകാര്യം ചെയ്യേണ്ടുന്ന അവസ്ഥ വന്നിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ജിഎസ്ടി ചട്ടങ്ങളിൽ ചില മാറ്റങ്ങൾ അനിവാര്യമാണെന്നതു ചൂണ്ടിക്കാട്ടേണ്ടി വരുന്നത്.
ജിഎസ്ടി-1, ജിഎസ്ടിആർ-3 ബി സംയോജിപ്പിക്കൽ
ജിഎസ്ടി ചട്ടങ്ങൾ പ്രകാരം പുറത്തേക്കുള്ള സപ്ലൈക്ക് ജിഎസ്ടി-1 ഉം റിട്ടേണിന് ജിഎസ്ടിആർ-3 ബിയും ഫയൽ ചെയ്യേണ്ടിയിരിക്കുന്നു. സപ്ലൈക്കും റിട്ടേണിനും വ്യത്യസ്ത സ്റ്റേറ്റ്മെന്റുകൾ വേണ്ടിവരുന്നത് ഇൻവോയ്സ്മെന്റ് തട്ടിപ്പിനുള്ള സാധ്യത സൃഷ്ടിക്കുന്നു. രണ്ടു സ്റ്റേറ്റ്മെന്റുകളും സംയോജിപ്പിക്കുകയാണെങ്കിൽ തട്ടിപ്പിനുള്ള സാധ്യത ഇല്ലാതാകും.
കെജിഎസ്ടി, വാറ്റ് നിയമങ്ങളുടെ കാലത്ത് റിട്ടേണിൽ തന്നെ സെയിൽസ് ലിസ്റ്റ് അപ്ലോഡ് ചെയ്തിരുന്നു. റിട്ടേണ്‍ ഫയൽ ചെയ്യുന്നുണ്ടെന്ന് ഈ സംവിധാനം ഉറപ്പുവരുത്തുന്നു.
രണ്ടു സ്റ്റേറ്റ്മെന്റുകൾ സംയോജിപ്പിക്കുന്പോൾ ഇൻപുട്ട് ടാക്സ് റികണ്‍സിലിയേഷൻ നടപടിക്രമങ്ങളിൽ ഒരു മാസത്തെ താമസം വരാനുള്ള സാധ്യത ഉടലെടുക്കാം. പക്ഷേ, തട്ടിപ്പിനുള്ള സാധ്യത എന്നെന്നേക്കുമായി ഇല്ലാതാകുന്നു.
മാസ റിട്ടേണും അപ്ലോഡ് ചെയ്യപ്പെട്ട പർച്ചേസ്, സെയിൽസ് ലിസ്റ്റും പുതുക്കി സമർപ്പിക്കാൻ
അനുമതി
റിട്ടേണ്‍ പുതുക്കി ഫയൽ ചെയ്യാൻ സിജിഎസ്ടി ചട്ടം അനുവദിക്കുന്നില്ല. തുടർന്നുവരുന്ന മാസങ്ങളിൽ റിട്ടേണിൽ മാറ്റങ്ങൾ വരുത്താൻ അനുവാദമുണ്ട്. എന്നാൽ എല്ലാ വ്യത്യാസങ്ങളും ഇങ്ങനെ തുടർന്നുവരുന്ന മാസത്തിൽ ഉൾപ്പെടുത്താനാവില്ല. ചില ഘട്ടങ്ങളിൽ റിട്ടേണ്‍ പുതുക്കിത്തന്നെ സമർപ്പിക്കേണ്ടിവരും.
അതുപോലതന്നെ സെയിൽസ് ലിസ്റ്റും പർച്ചേസ് ലിസ്റ്റും ഇലക്ട്രോണിക്കലായി അപ് ലോഡ് ചെയ്യുകയെന്നത് നിർബന്ധമാണ്. ജിഎസ്ടിഐഎന്നിൽ എങ്ങാനും ഒരു പിശകു വന്നുപോയാൽ അതു തിരുത്താനുള്ള ഒരു സംവിധാനവും നിലവിലില്ല. എല്ലാ ഇടപാടുകളും റദ്ദാക്കി വിവരങ്ങൾ ആദ്യം മുതൽ നല്‍കേണ്ടിവരും. അപ് ലോഡ് ചെയ്യുന്ന പർച്ചേസ്, സെയിൽസ് ലിസ്റ്റുകളിലും പിശകുകൾ സംഭവിക്കാം.
ഇത്തരം സാഹചര്യങ്ങൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത് ചെറുകിട കച്ചവടക്കാർക്കാണ്. അപ് ലോഡ് ചെയ്ത സേൽസ്, പർച്ചേസ് ലിസ്റ്റുകളിൽ ഭാഗികമായോ പൂർണമായോ മാറ്റം വരുത്താനുള്ള സംവിധാനം വേണമെന്ന ആവശ്യം ഉയരുന്നത് ഈ സാഹചര്യത്തിലാണ്.
അതിനാൽ, റിട്ടേണ്‍ പുതുക്കി സമർപ്പിക്കാൻ അനുമതി വേണമെന്ന ആവശ്യം ശക്തമാകുന്നു. അതുപോലതന്നെ റിട്ടേണ്‍ പുതുക്കി സമർപ്പിക്കന്നതിന് 73ാം വകുപ്പിൽ നിർദേശിക്കുന്ന പ്രകാരമുള്ള സമയപരിധി ലഭ്യമാക്കുകയും വേണം.
വാർഷിക റിട്ടേണും പുതുക്കി സമർപ്പിക്കണം
നിലവിലുള്ള ചട്ടങ്ങൾപ്രകാരം വാർഷിക റിട്ടേണ്‍ ഒരിക്കൽ സമർപ്പിച്ചുകഴിഞ്ഞാൽ പിന്നെ തിരുത്തൽ സാധ്യമല്ല. റിട്ടേണ്‍ സമർപ്പിക്കപ്പെട്ട ശേഷം അതിൽ തിരുത്തലുകൾ വരുത്തേണ്ട സാഹചര്യം ഉടലെടുക്കാവുന്നതാണ്.
നികുതി ഒടുക്കേണ്ട സാഹചര്യങ്ങളും ഉണ്ടാകാം. അങ്ങനെ വന്നാൽ ജിഎസ്ടി ഡിആർസി 03 ഉപയോഗിച്ച് നികുതി ഒടുക്കുക എന്നതുമാത്രമാണ് ഇപ്പോഴുള്ള ഏക വഴി. പക്ഷേ, നികുതി അടയ്ക്കുന്നതു വഴി, നികുതിക്കു വിധേയമായ ടേണ്‍ഓവർ വെളിപ്പെടുത്തി എന്നു പറയാനാകില്ല.
അതുപോലതന്നെ മാസ, വാർഷിക റിട്ടേണിൽ അടച്ചിരിക്കുന്ന നികുതി, യഥാർഥത്തിൽ അടയ്ക്കേണ്ട തുകയെക്കാൾ കൂടുതലാകാനുള്ള സാഹചര്യവും ഉണ്ടാകാം. വകുപ്പുകൾ കൃത്യമായി മനസിലാക്കാത്തതു മൂലമോ, കോടതികൾ വകുപ്പിനെ വ്യാഖ്യാനിക്കുന്നത് അനുസരിച്ചോ ഇത്തരം സാഹചര്യം ഉടലെടുക്കാം. അങ്ങനെ വന്നാൽ, ടേണ്‍ഓവർ വെളിപ്പെടുത്താൻ അല്ലെങ്കിൽ അധികമായി അടച്ച നികുതി തിരികെ ലഭിക്കാൻ റിട്ടേണ്‍ പുതുക്കി സമർപ്പിക്കേണ്ടത് ആവശ്യമായി വരുന്നു.
വർഷം അവസാനിച്ചുകഴിഞ്ഞാൽ മാസ റിട്ടേണ്‍ ആവശ്യമില്ല. അതിനാൽ വാർഷിക റിട്ടേണ്‍ പുതുക്കി സമർപ്പിക്കാനുള്ള സൗകര്യം സൃഷ്ടിക്കൽ അത്യാവശ്യമുള്ള കാര്യമായി വരുന്നു. തട്ടിപ്പോ തെറ്റായ വിവരങ്ങൾ നല്കലോ ഇല്ലാത്ത പക്ഷം 73-ാം വകുപ്പു പ്രകാരം നികുതി നിർണയിക്കാനുള്ള സമയപരിധിക്കുള്ളിൽ അതിന് അനുമതി നല്കുകയാണു വേണ്ടത്.
വിയോജിപ്പോടെയോ പ്രതിഷേധത്തോടെയോ നികുതി അടയ്ക്കാനുള്ള സംവിധാനം
ടേണ്‍ഓവറിന്റെ അടിസ്ഥാനത്തിൽ ജിഎസ്ടി റിട്ടേണ്‍ സമർപ്പിക്കാനും റിട്ടേണിന്റെ അടിസ്ഥാനത്തിൽ നികുതി ഒടുക്കാനുമാണ് നിലവിൽ അനുവാദമുള്ളത്. ഒരു ഇടപാടിന്റെ നികുതി നിരക്ക്, നികുതി ചുമത്തേണ്ട സാഹചര്യം മുതലായവയുമായി ബന്ധപ്പെട്ട് അവ്യക്തത ഉടലെടുക്കുന്ന നിരവധി സന്ദർഭങ്ങളുണ്ടാകാം. അങ്ങനെ വന്നാൽ മാനുവൽ സംവിധാനപ്രകാരം ടേണ്‍ഓവർ വെളിപ്പെടുത്തി നികുതി ഒഴികഴിവിന് അവകാശം ഉന്നയിക്കാം. പക്ഷേ, വിയോജിപ്പോടെ നികുതി അടയ്ക്കാനുള്ള പ്രത്യേക സംവിധാനവും ഉണ്ടാകും.
എന്നാൽ ജിഎസ്ടി സംവിധാനത്തിൽ വിയോജിപ്പോടെ നികുതി അടയ്ക്കാൻ അനുവാദമില്ല. ജിഎസ്ടി ഡിആർസി 03 പ്രകാരം അടയ്ക്കുന്ന തുക ടേണ്‍ഓവർ വെളിപ്പെടുത്തലിൽ പ്രതിഫലിക്കില്ല. അതിനാൽ ടേണ്‍ഓവർ വിശദാംശങ്ങൾ സഹിതം വിയോജിപ്പോടെ നികുതി അടയ്ക്കാനുള്ള സംവിധാനം ഉണ്ടാകണം.
റിട്ടേണ്‍ ഫോം ഭേദഗതി ചെയ്യണം
നിലവിലുള്ള ജിഎസ്ടിആർ-1 ഫോമിന്റെ പ്രധാന കോളങ്ങളിൽ ടോട്ടൽ ടേണ്‍ഓവർ പ്രഖ്യാപിക്കാനുള്ള സൗകര്യമേ ഉള്ളൂ. മൊത്തം ടേണ്‍ഓവർ നിർണയിക്കാനുള്ള സൗകര്യമൊരുക്കൽ, ടേണ്‍ഓവറിന്റെ നികുതി നിശ്ചയിക്കാനുള്ള നിരക്ക്, ഓരോ വിഭാഗത്തിലും നികുതിവിധേയമായ ടേണ്‍ഓവർ, ഒഴികഴിവിന് അവകാശം ഉന്നയിക്കൽ എന്നിവയ്ക്കു വേണ്ടിയുള്ളതാണ് റിട്ടേണ്‍ ഫോം. അതിനാൽ, റിട്ടേണിന്റെ മുഖ്യഭാഗവും ചരക്ക്, നികുതി നിരക്ക്, ചരക്കിന്റെ ടേണ്‍ഓവർ, നികുതി ഒഴികഴിവിനുള്ള അവകാശം, നികുതി വിധേയമായ ടേണ്‍ഓവർ എന്നിവ രേഖപ്പെടുത്താൻ വേണ്ടിയായിരിക്കണം. സേവനങ്ങളുടെ കാര്യത്തിലും ഇതു ബാധകമാണ്.
എന്നാൽ, നിലവിലെ ജിഎസ്ടിആർ-1 ഫോമിന്റെ അവസാന ഭാഗത്ത് എച്ച്എസ്എൻ അടിസ്ഥാനമാക്കി സംക്ഷിപ്തരൂപത്തിൽ വിവരം നല്‍കാനുള്ള സൗകര്യമേയുള്ളൂ. നികുതി നിർണയിക്കുന്നതിന് ഇതൊട്ടും ഉപകാരപ്രദമല്ല.
അതുപോലതന്നെ അധികൃതർക്ക് പിഴനികുതി കൃത്യമായി നിശ്ചയിക്കാൻ സഹായിക്കുന്ന തരത്തിലുമല്ല നിലവിലെ റിട്ടേണ്‍. പ്രത്യേക സാഹചര്യത്തിൽ തെളിവുകൾ അപ്ലോഡ് ചെയ്യാനുള്ള സൗകര്യവും റിട്ടേണ്‍ ഫോമിൽ ഇല്ല. ഉദാഹരണത്തിന്, ചരക്കുകയറ്റുമതിയുടെ കാര്യത്തിൽ ചില രേഖകൾ അപ് ലോഡ് ചെയ്യണമെന്ന് വിജ്ഞാപനമുള്ളതാണ്. പക്ഷേ അതിനുള്ള സൗകര്യമില്ല.
റീഫണ്ട് അപേക്ഷ താമസിച്ചാൽ മാപ്പു നല്‍കണം
സിജിഎസ്ടി, എസ്ജിഎസ്ടി നിയമത്തിലെ 56-ാം വകുപ്പിലാണ് നികുതി റീഫണ്ടിനെക്കുറിച്ചു പ്രതിപാദിക്കുന്നത്. രണ്ടു സാഹചര്യത്തിൽ മാത്രമേ റീഫണ്ട് അനുവദിക്കാവൂ എന്ന് വകുപ്പ് 56(3)ൽ വ്യക്തമാക്കുന്നു. 1. പൂജ്യം നിരക്കിലുള്ള സപ്ലൈ 2. ഇൻവെർട്ടഡ് ഡ്യൂട്ടി ഘടന സന്പ്രദായം മൂലം റീഫണ്ട് ഉണ്ടാകുന്പോൾ എന്നിവയാണ് അവ.
ബന്ധപ്പെട്ട തീയതി കഴിഞ്ഞു രണ്ടു വർഷത്തിനുള്ളിൽ റീഫണ്ടിന് അപേക്ഷ നല്‍കണമെന്നാണ് വകുപ്പിൽ നിർദേശം. അതിനുശേഷം അപേക്ഷ നല്‍കുന്നവർക്കു മാപ്പു നല്കി റീഫണ്ട് ലഭ്യമാക്കാനുള്ള ഒരു വ്യവസ്ഥയുമില്ല. നിശ്ചിത സമയപരിധിക്കുള്ളിൽ റീഫണ്ടിന് അപേക്ഷ സമർപ്പിക്കാൻ പറ്റാത്ത ഒട്ടനവധി സാഹചര്യങ്ങൾ ഉണ്ടാകാം. ഒരു വ്യക്തിയും മനപ്പൂർവം റീഫണ്ട് അപേക്ഷ സമർപ്പിക്കുന്നത് വൈകിക്കില്ലെന്ന് ഒരു കേസിൽ (MST Katiji & Others) സുപ്രീംകോടതിതന്നെ നിരീക്ഷിച്ചിട്ടുള്ളതാണ്.
വാണിജ്യ ലോകവുമായും വാണിജ്യ ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ജിഎസ്ടി നിലനിൽക്കുന്നത്. അതിനാൽ സമയപരിധിക്കകം റീഫണ്ട് അപേക്ഷ സമർപ്പിക്കാൻ കഴിയാതെ വരുന്ന ഒരു വ്യാപാരിയുടെ പ്രശ്നം അഭിമുഖീകരിക്കാനുള്ള വകുപ്പ് നിയമത്തിലുണ്ടാകണം. വൈകി അപേക്ഷ സമർപ്പിക്കുന്നവരുടെ അപേക്ഷ തള്ളുകയാണുണ്ടാകുന്നത്. ഇത് ഇടപാടുകാർക്ക് വലിയ ദോഷമുണ്ടാക്കുന്നു.
ഒരു വ്യക്തി റിട്ടേണ്‍ ഫയൽ ചെയ്ത് ഇൻപുട്ട് ടാക്സ് ക്രെഡിറ്റിന് അവകാശം ഉന്നയിക്കുകയും അനന്തരമായി ചരക്കോ സേവനമോ കയറ്റുമതി ചെയ്യുകയോ അല്ലെങ്കിൽ സെസ് യൂണിറ്റിലേക്കു സപ്ലൈ നടത്തുകയോ ചെയ്താൽ, അയാൾക്ക് നിയമപരമായി റീഫണ്ട് ലഭിക്കാൻ അവകാശമുണ്ടെന്ന കാര്യം വ്യക്തമാണ്. അയാൾ റീഫണ്ടിന് അവകാശമുന്നയിക്കുന്നതും അപേക്ഷിക്കുന്നതും നടപടിക്രമം മാത്രമാണ്.
അതിനാൽ സമയപരിധി കഴിഞ്ഞുള്ള റീഫണ്ട് അപേക്ഷ മാപ്പോടുകൂടി സ്വീകരിക്കാൻ ഒരു വകുപ്പ് ഉണ്ടാകേണ്ടിയിരിക്കുന്നു. എന്തൊക്കെയായാലും ജിഎസ്ടി അതിന്റെ ശൈശവദശയിലാണ്. ഇതുവരെ ഇങ്ങനെ താമസിച്ചിട്ടുള്ളവരുടെ കാര്യത്തിലെങ്കിലും അനുകൂലമായ നടപടി ഉണ്ടാകണം.
അപ്പീൽ ഫയൽ ചെയ്യാൻ വൈകിയതിനും മാപ്പു വേണം
107-ാം വകുപ്പ് പ്രകാരം അപ്പീലുകൾ 90 ദിവസത്തിനകം ഫയൽ ചെയ്തിരിക്കണം. അതിനപ്പുറത്തേക്ക് അപ്പീൽ ഫയൽ ചെയ്യുന്നതിന് 30 ദിവസത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. അതിനാൽ, 30 ദിവസത്തിനു ശേഷം സമർപ്പിക്കുന്ന അപ്പീലുകളിൽ അപ്പലേറ്റ് അഥോറിറ്റിക്ക് മാപ്പു നല്കാൻ കഴിയില്ല. പലവിധ കാരണങ്ങളാൽ അപ്പീൽ സമർപ്പിക്കാൻ വൈകാം. അതിനു പറയുന്ന കാരണങ്ങൾ മതിയായതും സ്വീകാര്യവുമെങ്കിൽ മാപ്പു നല്കാൻ വകുപ്പുണ്ടാകുന്നത് നീതിയുക്തമായിരിക്കും. അതിനാൽ ആദ്യ അപ്പീലിന്റെ കാര്യത്തിൽ, വൈകിയാൽ മാപ്പു നല്കി സ്വീകരിക്കാനും 30 ദിവസത്തെ പരിധി നീക്കാനും നടപടിയുണ്ടാകണം.
തിരുത്തൽ അപേക്ഷയ്ക്കുള്ള സമയപരിധി
ജിഎസ്ടി നിയമം 161-ാം വകുപ്പ് പ്രകാരം തിരുത്തൽ അപേക്ഷ ആറു മാസത്തിനകം സമർപ്പിക്കണം. മുന്‍പുണ്ടായിരുന്ന നിയമങ്ങളെല്ലാം ഇതിന് നാലു വർഷത്തെ സമയം അനുവദിച്ചിരുന്നു. അത് ജിഎസ്ടിയിലും നടപ്പാക്കണം.
ആർജിത ഐടിസിയുടെ റീഫണ്ട്
പൂജ്യം നിരക്കിൽ സപ്ലൈ, ഇൻവെർട്ടഡ് നികുതി നിരക്ക് എന്നീ സാഹചര്യങ്ങളിൽ മാത്രമാണ് റീഫണ്ട് അനുവദനീയമെന്ന് വകുപ്പ് 56(3)ൽ വ്യക്തമാക്കുന്നതായി മുന്‍പു പറഞ്ഞല്ലോ. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്(ഐടിസി) അധികമാകുന്ന പല സാഹചര്യങ്ങളും ഉണ്ടാകുന്നുണ്ട്. ഇത് ഉപയോഗപ്പെടുത്താനോ റീഫണ്ടായി നല്‍കാനോ കഴിയാറില്ല. ഇതുമൂലം വ്യാപാരികളുടെ പ്രവർത്തന മൂലധനം തടയപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നു. കൃത്യമായി പറഞ്ഞാൽ, ചരക്കിന്റെ സ്റ്റോക്ക് ഉള്ളപ്പോൾ ഇൻപുട് ടാക്സ് ക്രെഡിറ്റ് വർധിക്കുന്നു. അതിനാൽ രണ്ടു വർഷത്തേക്കു ലഭ്യമായിരിക്കുന്ന ഇൻപുട് ടാക്സ് ക്രെഡിറ്റ് റീഫണ്ട് ചെയ്യാനുള്ള വകുപ്പ് വേണം. വർക്കിംഗ് കാപ്പിറ്റൽ മുടങ്ങാതിരിക്കാൻ ഇതാവശ്യമാണ്.
ക്രെഡിറ്റ് ട്രാൻസ്ഫർ
അഖിലേന്ത്യാതലത്തിൽ പ്രവർത്തിക്കുന്ന വ്യാപാരികൾക്ക് ഓരോ സംസ്ഥാനത്തും വ്യത്യസ്ത രജിസ്ട്രേഷൻ എടുക്കേണ്ടിവരുന്നു. ചില സംസ്ഥാനങ്ങളിൽ നികുതി അടക്കേണ്ടിവരുന്പോൾ മറ്റു ചില സംസ്ഥാനങ്ങളിൽ ഐടിസി അധികരിക്കുന്നു. ഇൻപുട് ടാക്സ് ക്രെഡിറ്റ് അധികരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യാപാരിക്ക് അത് റീഫണ്ടായി ലഭിക്കുന്നില്ല. എന്നാൽ, നികുതി ബാധ്യതയുള്ള സംസ്ഥാനങ്ങളിൽ വ്യാപാരി നികുതി അടയ്ക്കേണ്ടിയും വരുന്നു. ഇതും പ്രവർത്തന മൂലധനം തടയപ്പെടാൻ ഇടയാക്കുന്നു. അതിനാൽ സിജിഎസ്ടി, ഐജിഎസ്ടി ക്രെഡിറ്റ് ഒരു സംസ്ഥാനത്തുനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റാൻ വകുപ്പു വേണം. പ്രവർത്തന മൂലധനത്തിലുണ്ടാകുന്ന കുറവ് നികത്താൻ ഇതു സഹായിക്കും.
പല സംസ്ഥാനങ്ങളിലായി വ്യത്യസ്ത രജിസ്ട്രേഷൻ ഉണ്ടെങ്കിലും വ്യാപാരി ഒരാൾ തന്നെയാണല്ലോ. സിജിഎസ്ടി, ഐജിഎസ്ടി കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാകയാൽ, ക്രെഡിറ്റ് ഒരു സംസ്ഥാനത്തുനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റാൻ വകുപ്പ് ഉണ്ടാകണം. ബിസിനസ് നടപടിക്രമങ്ങൾ ലളിതവും ഫലപ്രദവും ആക്കാൻ ഈ നിർദേശങ്ങൾ നടപ്പിലാക്കാൻ അധികൃതർ തയാറാകണം.
കെ. രാമസ്വാമി
( കൊച്ചിയിലെ ആർ. കൃഷ്ണയ്യർ ആൻഡ് കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടന്റാണ് ലേഖകൻ)