Wednesday, February 3, 2021 12:05 AM IST
മഹാമാരിയുടെ ആഘാതത്തിൽനിന്ന് ഏറ്റവും കുറഞ്ഞ പരിക്കുകളോടെ കടന്നുവന്ന് ‘വി’ആകൃതിയിലുള്ള വീണ്ടെടുക്കലിലേക്ക് ഇന്ത്യയെ നയിച്ച മൂന്ന് ആത്മനിർഭർ പാക്കേജുകൾക്കു ശേഷം, ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് ചരിത്രത്തിൽ ഓർമിക്കപ്പെടും. ആരോഗ്യസംരക്ഷണ മേഖലയ്ക്ക് 137 ശതമാനത്തിന്റെയും അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള ചെലവിൽ 32 ശതമാനത്തിന്റെയും വർധനയാണ് ബജറ്റിലുള്ളത്. രണ്ട് പൊതുമേഖലാ ബാങ്കുകളുടെയും ഒരു ഇൻഷ്വറൻസ് കമ്പനിയുടെയും സ്വകാര്യവത്കരണം, ബാങ്കുകളുടെ ബാലൻസ് ഷീറ്റുകൾ സംശുദ്ധമാക്കുന്നതിനുള്ള സംവിധാനം, നികുതി ഭാരം അടിച്ചേൽപ്പിക്കാതെ നികുതി വ്യവസ്ഥയുടെ കാര്യക്ഷമത ഗണ്യമായി മെച്ചപ്പെടുത്തൽ, സാമ്പത്തിക വീണ്ടെടുക്കൽ വർധിപ്പിക്കുന്നതിന് ധനച്ചെലവിന്റെ ഗണ്യമായ വർധന, ആസ്തി പണമാക്കലിനുള്ള പദ്ധതി തുടങ്ങിയവയെല്ലാം ഈ ബജറ്റിന്റെ സവിശേഷതകളാണ്.
ഒരു സമ്പദ്വ്യവസ്ഥയിൽ അടിസ്ഥാന സൗകര്യങ്ങൾ, അധ്വാനം, മൂലധനം എന്നിവ പ്രധാന ഘടകങ്ങളാണ്. പരമ്പരാഗതമായി, അധ്വാനവും മൂലധനവും പ്രധാന ഘടകങ്ങളായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, മൃദുവും ദൃഢവുമായ അടിസ്ഥാന സൗകര്യങ്ങൾ അധ്വാനത്തിന്റെയും മൂലധനത്തിന്റെയും ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനാൽ, ബജറ്റ് വിശകലനത്തിൽ അവയെയും ഘടകങ്ങളായി കണക്കാക്കാം. മൃദു അടിസ്ഥാനസൗകര്യങ്ങൾ മനുഷ്യവികസനത്തിൽ നിന്നാണ് ഉണ്ടാകുന്നതെങ്കിലും ദൃഢമായ അടിസ്ഥാന സൗകര്യങ്ങളിൽ ഭൗതിക ആസ്തികൾ ഉൾക്കൊള്ളുന്നു. ആരോഗ്യത്തിന്റെ പ്രധാന പങ്ക് എടുത്തുകാണിച്ച മാഹാമാരി കണക്കിലെടുക്കുമ്പോൾ, ഇത് മൃദു അടിസ്ഥാനസൗകര്യങ്ങളുടെ നിർണായക ഘടകമായി മാറിയിരിക്കുന്നു. അതുപോലെ, ദൃഢമായ അടിസ്ഥാന സൗകര്യങ്ങൾ വഴി നിക്ഷേപം, വളർച്ച, ഉപഭോഗം എന്നിവ ത്വരിതപ്പെടുകയും ചെയ്യും. ഈ ഓരോ ഘടകത്തെയും ഗുണപരമായി ബാധിക്കുമെന്നതിനാൽ ഈ വർഷത്തെ ബജറ്റ് ചരിത്രപരമായി കണക്കാക്കപ്പെടും.
ഇന്ത്യയിൽ, എൻഐപിപി യുടെ ഒരു പഠനം കാണിക്കുന്നത് ഭൗതിക അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപങ്ങളിൽ നിന്നുള്ള ധനപരമായ ഗുണിതം വളരെ ഉയർന്നതാണെന്നാണ്. നിക്ഷേപം നടത്തിയ വർഷത്തിൽ 2.5 ഉം ഏതാനും വർഷങ്ങൾക്കുള്ളിൽ 4.5 ഉം. അതിനാൽ, ദേശീയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കുന്നതിന് അനുവദിച്ച 5.54 ലക്ഷം കോടി രൂപയുടെ പ്രഭാവം പരിഗണിക്കുകയാണെങ്കിൽ, ഇത് ജിഡിപിയുടെ 2.5 ശതമാനമായി വർധിക്കുന്നു. 2.5 ന്റെ ഗുണിതമെടുത്താൽ, ജിഡിപി വളർച്ചയുടെ 2.5 x 2.5 = 6.25 ശതമാനം അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ചെലവിൽനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ഈ വർഷം ഒക്ടോബർ മുതൽ ഗവൺമെന്റിന്റെ മൂലധനച്ചെലവിൽ ഗണ്യമായ വർധനവുണ്ടായതിനെക്കാളും മുകളിലാണിത്. ഇതിന്റെ ഫലമായി ബജറ്റിൽ നിശ്ചയിച്ചിട്ടുള്ള 4.2 ലക്ഷം കോടിക്കു പകരം 4.39 ലക്ഷം കോടി രൂപയാണ് പുതുക്കിയ എസ്റ്റിമേറ്റ്. റോഡുകൾക്കും റെയിൽവേയ്ക്കുമായി നൽകിയിട്ടുള്ള ഗണ്യമായ വിഹിതം രാജ്യത്ത് മെച്ചപ്പെട്ട ഗതാഗത സംവിധാനം ഉറപ്പാക്കി. അതുവഴി ഇന്ത്യൻ കമ്പനികൾക്ക് ബിസിനസ് ചെയ്യുന്നതിനുള്ള ചെലവ് കുറയ്ക്കും.
ആത്മനിർഭർ ഒന്നുമുതൽ മൂന്നു വരെയുള്ള പാക്കേജുകളിൽ തുടക്കമിട്ട തൊഴിൽ പരിഷ്കാരങ്ങൾ എംഎസ്എംഇ നിർവചന മാറ്റങ്ങൾ, ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി തുടങ്ങിയവ രാജ്യത്തെ ഉത്പാദനമേഖലയെ സഹായിക്കും. പൊതുമേഖലയിൽ അടിസ്ഥാനസൗകര്യ ധനകാര്യ കോർപറേഷൻ തുടങ്ങാനുള്ള ബിൽ സ്വകാര്യ മേഖലയിലും ഇത്തരം സംരംഭങ്ങൾക്കു വഴി തുറക്കും. പൊതുചെലവിനായുള്ള ധനസഹായ മാർഗങ്ങളിൽ ഇതും ഉൾപ്പെടും.
ആരോഗ്യസംരക്ഷണച്ചെലവിലെ വമ്പിച്ച വർധനയുടെ ഗുണഫലം കാലക്രമേണ പ്രകടമാകും. പ്രതിരോധ കുത്തിവയ്പിനായി 35, 000 കോടി രൂപയും വർഷത്തിൽ ആവശ്യമായ മുഴുവൻ തുകയും നൽകാമെന്ന വാഗ്ദാനം സമ്പദ്വ്യവസ്ഥയ്ക്കുള്ള ഒരു വാക്സിനായി കൂടി പ്രവർത്തിക്കും. സേവന മേഖലകളിൽ ഇതിന്റെ ഫലങ്ങൾ അനുഭവപ്പെടും. അതിനാൽ, വാക്സിനേഷനായുള്ള ഈ ചെലവ് ഈ വർഷംതന്നെ അതിന്റെ സ്വാധീനം ചെലുത്തും. പ്രാഥമിക തലം മുതൽ ദ്വിതീയവും തൃതീയവുമായ തലംവരെയുള്ള പരിചരണത്തിലൂന്നിയുള്ള ആത്മനിർഭർ ഭാരത് സ്വാസ്ഥ്യ പദ്ധതി വഴിയുള്ള ചെലവ് ആരോഗ്യ മേഖലയിലെ ഗുണപരമായ മാറ്റങ്ങൾക്കു വഴിതെളിക്കും. ആരോഗ്യ പരിചരണത്തിനായുള്ള നീക്കിയിരിപ്പു വർധിപ്പിച്ചത് ഇതുവരെയുണ്ടായിരുന്ന മുൻഗണനകളിൽ നിന്നുള്ള വ്യതിയാനമാണ്. ഇതു സാധാരണക്കാരന് ഇടക്കാലത്തും ദീർഘകാലത്തും ഗുണം ചെയ്യും. മനുഷ്യവികസനത്തിന്റെ പുരോഗതി അധ്വാനത്തിന്റെ ഉയർന്ന ഉത്പാദനക്ഷമതയിലും അതുവഴി മൊത്തത്തിലുള്ള ഉത്പാദനക്ഷമതയിലും പ്രകടമാകും.
ആരോഗ്യസംരക്ഷണത്തിലെ നിർണായക മാറ്റത്തിനു പുറമെ, ഈ വർഷത്തെ ബജറ്റിന് ഇന്ത്യയിലെ സാമ്പത്തിക മേഖലയുടെ പരിവർത്തനത്തിന് തുടക്കം കുറിക്കാനും കഴിയും. മൂന്ന് പ്രധാന സംരംഭങ്ങൾ ഇക്കാര്യത്തിൽ വേറിട്ടുനിൽക്കുന്നു. ഒന്നാമത്തേത് , സമ്മർദം ചെലുത്തുന്ന ആസ്തികളുടെ മൂല്യനിർണയത്തിന് നിർണായകമായ തീരുമാനമെടുക്കൽ ഒരു സ്വകാര്യമേഖലാ ഘടനയിലൂടെ നടപ്പാക്കുന്നതിനുള്ള സംവിധാനം. രണ്ടാമതായി, രണ്ട് പൊതുമേഖലാ ബാങ്കുകളുടെയും ഒരു ഇൻഷുറൻസ് കമ്പനിയുടെയും നിർദിഷ്ട സ്വകാര്യവത്കരണം. അവസാനമായി, ആവശ്യമായ പരിരക്ഷകളോടെ ഇൻഷ്വറൻസിലെ വിദേശ നിക്ഷേപ പരിധി 49 ൽനിന്ന് 75 ശതമാനമായി വർധിപ്പിക്കുന്നത്.
മൊത്തത്തിൽ, ഈ ദശകത്തിലെ ആദ്യബജറ്റ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് കോവിഡിന് മുമ്പുള്ള വളർച്ചാപാതയിലേക്ക് മടങ്ങാൻ മാത്രമല്ല, ദശകത്തിലെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് ഒരു സുപ്രധാന ദിശാബോധം നൽകുകയും ചെയ്യുന്നു. ധനമന്ത്രി വാഗ്ദാനം ചെയ്ത കാര്യങ്ങൾ നിറവേറ്റി… ചരിത്രത്തിൽ ഓർമിക്കപ്പെടുന്ന ഒരു ബജറ്റ്!
ഡോ. കെ.വി. സുബ്രഹ്മണ്യൻ
(കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ് ലേഖകൻ)