Monday, December 28, 2020 11:29 PM IST
ഓരോ ദീപാവലിക്കും അതിർത്തിയിൽ ഒരിടത്തേക്കു പറന്നിറങ്ങി സൈനികർക്കൊപ്പം മധുരം നുണഞ്ഞ് ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഡൽഹിക്കും ഹരിയാനയ്ക്കും ഇടയിലുള്ള സിംഗു അതിർത്തിയിലെ ലംഗാറിൽ വെന്ത ജിലേബിയുടെ രുചി എന്തെന്നറിയാൻ ഇതു വരെ അവസരം ലഭിച്ചിട്ടില്ല. അവിടെ പോരാടുന്ന കർഷകരുടെ വേഷവും ആയുധങ്ങളും ആവശ്യവും വേറെയായതുതന്നെ കാരണം. കർഷകരെയും രാജ്യത്തിന്റെ സൈനികരായി കാണാൻ രാജ്യസ്നേഹത്തെക്കുറിച്ച് നിമിഷങ്ങളിടവിട്ട് പഠിപ്പിക്കുന്ന അദ്ദേഹത്തിനും പാർട്ടിക്കും ഇനിയും കഴിഞ്ഞിട്ടില്ലെന്നു തന്നെ വേണം കരുതാൻ. സമരം ചെയ്യുന്ന കർഷകരുമായി നടത്തിയ അഞ്ച് ചർച്ചകളും പരാജയപ്പെട്ട ശേഷം നാളെ ഉച്ചയ്ക്കു വീണ്ടും ചർച്ചയ്ക്കു ക്ഷണിച്ചിരിക്കുകയാണ് സർക്കാർ. ഈ ഒരൊറ്റ ചർച്ച കൊണ്ടു മാത്രം ഒന്നും പറഞ്ഞു തീർക്കാൻ കഴിയില്ലെന്ന് ഉറപ്പിച്ച കർഷകരാകട്ടെ തലസ്ഥാന അതിർത്തികളിൽ സമരത്തിന് ശക്തി കൂട്ടി കൂടുതൽ കരുത്തോടെ കാത്തിരിക്കുകയാണ്.
എതിർപ്പു കൂടുന്നത് പഞ്ചാബിൽനിന്ന്
കർഷക സമരം ഒരു വിധത്തിലും പറഞ്ഞൊതുക്കാൻ കഴിയാത്ത വിധം നട്ടം തിരിഞ്ഞു നിൽക്കുന്നതിനു പിന്നിൽ പഞ്ചാബിൽ നിന്നുള്ള കർഷകരുടെ പ്രതിരോധം തന്നെയാണെന്നു പറയാം. പഞ്ചാബിന് പുറമേ, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്ര, തമിഴ്നാട്, കേരളം, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും സംഘടനാ നേതാക്കളും ഡൽഹി അതിർത്തിയിൽ സമര സ്ഥലത്തുണ്ട്. എന്നാൽ, ഈ സമരത്തിന്റെ കരുത്തും കനലും പഞ്ചാബിൽ നിന്നുള്ള കർഷകരാണെന്നു നിസംശയം പറയാം. മിനിമം താങ്ങുവിലയിൽ ഉറപ്പുവേണമെന്നും കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നുമുള്ള ഉറച്ച നിലപാടിനും അപ്പുറം ദീർഘകാലമായി കർഷക തൊഴിലാളികൾ നേരിട്ടിരുന്ന ചൂഷണം അവസാനിപ്പിക്കണം എന്നൊരു കാരണം കൂടി ഈ സമരത്തിന് പിന്നിൽ അണിനിരന്നിരിക്കുന്നവരുടെ ലക്ഷ്യമാണ്. കർഷക സംഘടനകളുടെ വിശ്വാസം ആർജിക്കാതെയും പാർലമെന്റിൽ ചർച്ചയ്ക്ക് അവസരം ഒരുക്കാതെയും തിടുക്കത്തിൽ സർക്കാർ പാസാക്കി എടുത്ത കാർഷിക നിയമങ്ങൾക്കെതിരേ ആദ്യം പ്രതിഷേധ ശബ്ദം ഉയർന്നത് പഞ്ചാബിലെ കർഷകരുടെ ഇടയിൽനിന്നു തന്നെയാണ്.
ആക്ഷേപങ്ങളുടെ മുനയൊടിച്ചു
ആർഎസ്എസും ബിജെപിയും കർഷക സമരത്തെ നേരിടാൻ തുടക്കം മുതൽ ലക്ഷ്യം വച്ചതും സിക്ക് സമൂഹത്തെയാണ്. ബോളിവുഡ് നടി കങ്കണ റാവത്തിനെക്കൊണ്ടു വരെ പഞ്ചാബിൽ നിന്നുള്ള സിക്ക് കർഷകർ എന്നു വിളിപ്പിച്ചു. എന്നാൽ, സംഘപരിവാര ശക്തികളെ എല്ലാംതന്നെ തക്ക മറുപടികൾ കൊണ്ടു നേരിടാൻ ലോകത്തൊട്ടാകെ പടർന്നു കിടക്കുന്ന സിക്ക് യുവാക്കൾ രംഗത്തെത്തി. മാത്രമല്ല, സിംഗു അതിർത്തി ഉൾപ്പെടെ തലസ്ഥാന അതിർത്തികളിലെ സമര വേദികളിൽ യുവാക്കളുടെ സാന്നിധ്യവും പങ്കാളിത്തവും നേരിട്ടുകണ്ടു ബോധ്യപ്പെട്ടവർക്കെല്ലാം ഒരു പോലെ വ്യക്തമാകും പഞ്ചാബിലെ യുവജനത എങ്ങനെ ഈ സമരത്തോട് ഐക്യപ്പെട്ടിരിക്കുന്നു എന്ന്. കുടുംബപരമായോ നേരിട്ടോ കാർഷികവൃത്തിയോട് ബന്ധപ്പെട്ടു നിൽക്കുന്ന ഉയർന്ന വിദ്യാഭ്യാസമുള്ള സിക്ക് യുവാക്കളാണ് പ്രക്ഷോഭത്തിന്റെ മുൻനിരയിലും അണിയറയിലും വിശ്രമമില്ലാതെ പ്രവർത്തിക്കുന്നത്.
മറ്റേതൊരു സംസ്ഥാനത്തുനിന്നും ഉയർന്നു വരുന്ന ഒരു പ്രക്ഷോഭത്തെയും നേരിടാവുന്ന അത്ര എളുപ്പമല്ല പഞ്ചാബിൽ നിന്നുള്ള സമവീര്യത്തെ എന്ന് ഇപ്പോൾ സർക്കാരും തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ആ തിരിച്ചറിവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡൽഹി രഘബ്ഗഞ്ച് ഗുരുദ്വാരയിലെ ഗുരുഗ്രന്ഥ സാഹിബിന് മുന്നിൽ കൊണ്ടു മുട്ടുകുത്തിച്ചിരുത്തിയതും. ജലപീരങ്കികളെയും ലാത്തിച്ചാർജിനെയും കണക്കിലെടുക്കാതെയും വകവയ്ക്കാതെയും ഡൽഹി അതിർത്തിയിലേക്കു വന്ന കർഷകരെ നേരിടാൻ കേന്ദ്ര സർക്കാരും ബിജെപിയും ഒരുപോലെ ഉന്നയിച്ച ആരോപണം ഖാലിസ്ഥാൻ ഭീകരബന്ധമായിരുന്നു. എന്നാൽ, അത് വിലപ്പോകാതെ വന്നപ്പോഴാണ് മോദി ഉൾപ്പെടെ അനുനയ തന്ത്രവുമായി രംഗത്തെത്തിയത്.
അടിത്തറ സാമുദായിക സമത്വം
മറ്റേതൊരു സമൂഹത്തിലും ഉണ്ടായിരുന്നതു പോലെ പഞ്ചാബിലെ കർഷക തൊഴിലാളികൾക്കിടയിൽ നിന്ന് ജാതി വിവേചനം തുടച്ചു മാറ്റപ്പെട്ടതും അവർക്കൊരു അഭിമാനബോധം ഉണ്ടായതും സിക്ക് മതത്തിന്റെ പ്രചാരത്തോടെയാണ്. ജാട്ട് സിക്ക് സമൂഹത്തിന് ലഭിക്കുന്ന ആദരം പിടിച്ചു പറ്റുന്ന മറ്റൊരു കാർഷിക തൊഴിലാളി സമൂഹവും ഇന്ന് രാജ്യത്ത് മറ്റൊരിടത്തും ഇല്ലെന്നു തന്നെ പറയാം. എന്നാൽ, പഞ്ചാബിൽ മഷാബി സിക്ക് എന്നു വിളിക്കപ്പെടുന്ന സിക്ക് സമുദായത്തിനിടയിലെ ദളിത് വിഭാഗം വിവേചനം നേരിടുന്നുമുണ്ട്. പക്ഷേ, സിക്ക് സമൂഹം മറ്റു ഹൈന്ദവ സമൂഹങ്ങളെ അപേക്ഷിച്ച് ജാതി, വർണ വിവേചനങ്ങളിൽ നിന്ന് ഏറെ അകലെയാണു നിൽക്കുന്നത്.
ദളിത് സിക്ക് സമുദായത്തിന് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവരുടേതായ രവിദശി ഗുരുദ്വാരകളുണ്ട്. ഇന്ത്യയിലെ മറ്റേതൊരു പാർശ്വ വിഭാഗങ്ങളുമായി താരതമ്യം ചെയ്യുന്പോഴും അവർ വിദ്യാഭ്യാസപരമായി ഏറെ മുന്നിലുമാണെന്നാണ് എഴുത്തകാരനും സാമൂഹ്യ പ്രവർത്തകനുമായി കാഞ്ച ഇളയ്യ ചൂണ്ടിക്കാട്ടുന്നത്. ഒരു സ്വതന്ത്ര മത സമുദായം എന്ന നിലയ്ക്ക് സിക്ക് സമൂഹത്തിന് ആഗോള തലത്തിൽ തന്നെ ലഭിച്ചിരിക്കുന്ന അംഗീകാരം അവരെ മറ്റു സമുദായങ്ങളുമായി കൂട്ടിക്കെട്ടുന്നതിൽ നിന്നു പ്രത്യക്ഷമായി തന്നെ വിലക്കുന്നുമുണ്ട്.
ഇന്ത്യയിൽ പൊതുവേ കാർഷിക രംഗത്തെ പരന്പാരാഗത തൊഴിലാളികൾ ജാതിപരമായി സമുഹത്തിന്റെ താഴേക്കിടയിലുള്ളവരാണ്. എന്നാൽ, സിക്ക് സമുദായത്തിനിടയ്ക്ക് കാർഷിക രംഗത്ത് ഈ വിവേചനം ഇപ്പോഴില്ലെന്നു മാത്രമല്ല, കാർഷിക തൊഴിൽ മേഖലയിൽ അവർ ലിംഗ സമത്വം കൂടി ഉറപ്പു വരുത്തുന്നുണ്ട്. ജോലിയിലും കൂലിയിലും സ്ത്രീക്കും പുരുഷനും ഒരേ പങ്കാളിത്തമാണുള്ളത്. പഞ്ചാബിലെ കാർഷിക രംഗം തന്നെ സാമൂഹികമായി വലിയ അടിത്തറയുള്ള ഒരു സംവിധാനമാണ്. എല്ലാവരുടെയും നൻമയ്ക്കു വേണ്ടി ഒരുമിച്ചു പ്രവർത്തിക്കുക, സേവനം ചെയ്യുക എന്ന സിക്ക് ധർമം തന്നെയാണ് അവർ ഇപ്പോൾ ഡൽഹി അതിർത്തികളിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിലും പ്രാവർത്തികമാക്കിയിരിക്കുന്നത്.
കരുത്തും കരുതലും
പതിനായിരക്കണക്കിന് കർഷകർ അണിനിരന്നിരിക്കുന്ന കർഷക സമരം ഇന്ന് ഡൽഹി അതിർത്തികളിൽ 34 ദിവസം പിന്നിടുകയാണ്. കൊടും ശൈത്യത്തെയും മറ്റു പരിമിതികളെയും മറികടന്ന് ഇത്തരത്തിൽ ഒരു ബഹുജന പ്രക്ഷോഭം അസ്വാരസ്യങ്ങളില്ലാതെ മുന്നോട്ടു കൊണ്ടു പോകുക എന്നത് എളുപ്പുമുള്ള കാര്യമല്ല. വിവിധ അഭിപ്രായങ്ങളും വ്യത്യസ്ത ആശയങ്ങളുമുള്ള നാൽപ്പതിലേറെ കർഷക സംഘടനകളാണ് സമരത്തിന്റെ മുൻനിരയിൽ ഉള്ളത്. ഇത്ര ദീർഘകാലം ഈ സമരം സുഗമം എന്നു തീർത്തു പറയാനാകില്ലെങ്കിലും പരാധീനതകളിലേക്ക് വഴുതി വീഴാതെ പോയതിനു പിന്നിൽ സിക്ക് സമുദായത്തിന്റെ സേവന തത്പരതയുടെ അർപ്പണ ബോധം എടുത്തു പറയേണ്ട കാര്യം തന്നെയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണം സമര വേദികളോട് ചേർന്ന് തീയണയാതെ രാപ്പകൽ തുറന്നിരിക്കുന്ന അടുക്കളകൾ തന്നെയാണ്.
സമരസ്ഥലത്തെ സൗകര്യക്കുറവും സുരക്ഷിതത്വ പരിമിതികളും കാരണം പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ എത്തിയ വനിതകൾ മടങ്ങിപ്പോകുന്നു എന്നൊരു വിവരം കഴിഞ്ഞ ആഴ്ചയാണ് പരന്നത്. കഴിഞ്ഞ വെള്ളിയാഴ്ച തന്നെ പഞ്ചാബിലെ മോഗയിൽ നിന്നെത്തിയ 26കാരനായ രൂപീന്ദർ സിംഗ് എന്ന വിദ്യാർഥിയുടെ നേതൃത്വത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി 70 വാട്ടർപ്രൂഫ് ടെന്റുകളാണ് വനിതകൾക്ക് മാത്രമായി ഇവിടെ ഒരുക്കിയത്. ഒരു സന്നദ്ധ സംഘടനയുടെ സഹായത്തോടെ ഒന്നര ലക്ഷം രൂപയോളം ചുരുങ്ങിയ സമയം കൊണ്ടു സമാഹരിച്ചാണ് വനിതകൾക്കും കുട്ടികൾക്കുമായി ഇവർ ആധുനീക ടെന്റുകൾ ഒരുക്കിയത്. ഇന്നലെ വീണ്ടും വനിതകൾക്കു മാത്രമായി അൻപതു ടെന്റുകൾ കൂടി ഒരുക്കിയിട്ടുണ്ട്.
സെബി മാത്യു