Saturday, December 26, 2020 11:35 PM IST
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായിട്ട് 135 വർഷം തികയുകയാണ്. 1885 ഡിസംബർ 28 നാണ് വ്യോമേഷ് ചന്ദ്ര ബാനർജി പ്രസിഡന്റം എ.ഒ. ഹ്യൂം എന്ന ഇംഗ്ലീഷുകാരൻ സെക്രട്ടറിയുമായി ബോംബെയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കപ്പെടുന്നത്. ആദ്യസമ്മേളനത്തിൽ 78 അംഗങ്ങളാണു പങ്കെടുത്തത്.
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാരെ വിറപ്പിച്ചു. തങ്ങളുടെ ഭരണത്തിനെതിരേ രാജ്യത്തിനുള്ളിൽ വൻതോതിൽ ജനരോഷമുണ്ട് എന്ന് ബ്രിട്ടീഷുകാർ തിരിച്ചറിഞ്ഞു. ഭാവിയിൽ അത്തരമൊരു സാഹചര്യം ഒഴിവാക്കാനായി ബ്രിട്ടീഷുകാർ ഇന്ത്യക്കാർക്ക് ഒരു വേദി നൽകാൻ തീരുമാനിച്ചു.
ബ്രിട്ടീഷ് ഭരണത്തിനെതിരേ ഇന്ത്യക്കാർക്ക് അവരുടെ പ്രതിഷേധങ്ങളും ആവശ്യങ്ങളും പ്രകടിപ്പിക്കാൻ അവസരം നൽകുന്ന ഒരു പ്ലാറ്റ്ഫോം. കോൺഗ്രസ് എന്ന ഈ ആശയത്തിനു പിന്നിൽ പ്രവർത്തിച്ച തലച്ചോറ് ലോർഡ് ഡഫറിൻ എന്ന അന്നത്തെ വൈസ്രോയിയുടെയും അന്ന് സിവിൽ സർവീസിൽ ഉണ്ടായിരുന്ന എ.ഒ. ഹ്യൂമിന്റെയും ആണ് എന്നാണ് ബിപിൻ ചന്ദ്ര "ഇന്ത്യാസ് സ്ട്രഗിൾ ഫോർ ഇൻഡിപ്പെൻഡൻസ്’ എന്ന പുസ്തകത്തിൽ പറയുന്നത് .
രൂപം കൊണ്ട് ഏതാനും വർഷങ്ങൾക്കകം തന്നെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ പോർമുനയായി കോൺഗ്രസ് മാറി എന്നതു ചരിത്രമാണ്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ നടന്ന ഐതിഹാസികമായ സ്വാതന്ത്ര്യ സമരത്തിൽ അണിചേർന്ന ദേശീയ നേതാക്കന്മാർ കൈകളിലേന്തിയത് കോൺഗ്രസിന്റെ മൂവർണക്കൊടി ആയിരുന്നു. ഗാന്ധിജി, നെഹ്റു, സർദാർ പട്ടേൽ, രാജേന്ദ്ര പ്രസാദ്, മൗലാനാ അബ്ദുൾ കലാം ആസാദ്- അങ്ങനെ പലരും.
ആദ്യകാല ചരിത്രം
1885 മുതൽ 1905 വരെ പ്രാരംഭ കാലത്ത് കോൺഗ്രസ് പ്രവർത്തനം കേന്ദ്രീകരിച്ചിരുന്നത് ഇന്ത്യക്കാരുടെ ആവശ്യങ്ങൾ അറിയിക്കുന്നതിനായി നിരന്തരം നിവേദനങ്ങൾ അയയ്ക്കുക, അതുസംബന്ധിച്ചു മീറ്റിംഗുകൾ സംഘടിപ്പിക്കുക, കൂട്ടയൊപ്പിട്ട ഭീമഹർജികൾ സമർപ്പിക്കുക, ലഘുലേഖകൾ പ്രചരിപ്പിക്കുക എന്നിവയായിരുന്നു.
1905 ൽ ബംഗാൾ വിഭജിക്കുന്നതിനെതിരേ നടത്തിയ പ്രക്ഷോഭമാണ് കോൺഗ്രസിന്റെ ജനകീയ അടിത്തറ വിപുലീകരിച്ച ആദ്യത്തെ ചുവടുവയ്പ്. അന്നു വൈസ്രോയി ആയിരുന്ന ലോർഡ് കഴ്സൺ ദേശീയ പ്രസ്ഥാനത്തെ ദുർബലമാക്കുന്നതിന് മതാടിസ്ഥാനത്തിൽ ബംഗാളിനെ രണ്ടായി വിഭജിക്കുന്നതായി പ്രഖ്യാപിച്ചു. ഈ തീരുമാനത്തിനെതിരായി, 1905 ഓഗസ്റ്റ് ഏഴിനു സ്വദേശി പ്രസ്ഥാനം തുടങ്ങാൻ കോൺഗ്രസ് ആഹ്വാനം ചെയ്തു. അതിന്റെ ഭാഗമായി ഇംഗ്ലീഷ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനും ആഹ്വാനം നൽകി.
ഗാന്ധിയൻ കാലഘട്ടം
കോൺഗ്രസിന്റെ ജനകീയ അടിത്തറ ശക്തമാകുന്നത് മഹാത്മാഗാന്ധിയുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവിനു ശേഷമാണ്. ബ്രിട്ടീഷ് ഭരണം തകർത്തെറിഞ്ഞ രാജ്യത്തിന്റെ അവസ്ഥ മനസിലാക്കുന്നതിനു വേണ്ടി ഇന്ത്യയിൽ തിരിച്ചെത്തിയ ഉടൻതന്നെ ഗാന്ധിജി രാജ്യമെമ്പാടും വിപുലമായ യാത്രകൾ നടത്തി. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മഹാത്മാ ഗാന്ധിയെ വല്ലാതെ വേദനിപ്പിച്ചു.
1919 ൽ ഗാന്ധിജി തുടക്കം കുറിച്ച നിസഹകരണ പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന പാർട്ടിയെ ദേശീയപ്രസ്ഥാനത്തിന്റെ, സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് വലിച്ചെറിയുന്നത്. 1930 ലെ സിവിൽ നിയമലംഘന സമരം, അതിന്റെ ഭാഗമായി നടന്ന ഉപ്പു സത്യഗ്രഹം , 1942 ലെ ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങിയ ഉജ്വലമായ സമരങ്ങളിലൂടെ ഗാന്ധിജിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നു. 1919 മുതൽ ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തരുന്നതുവരെയും തുടർന്ന് 1948 ജനുവരി 30 ന് വെടിയേറ്റ് കൊല്ലപ്പെടുന്നതുവരെയും, ഗാന്ധിജിയെന്നാൽ കോൺഗ്രസ് എന്നും കോൺഗ്രസെന്നാൽ ഗാന്ധിജിയെന്നുമായിരുന്നു.
കോൺഗ്രസിനെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റിയതിൽ ഗാന്ധിജിയുടെ സംഭാവന നിസ്തുലമാണ്. ഉജ്വലമായ ഒരു സ്വാതന്ത്ര്യ സമരത്തിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നു എന്നതിനേക്കാൾ ഇന്ത്യ എന്ന മഹത്തായ രാജ്യത്തെ രൂപീകരിച്ചു എന്നതാണ് കോൺഗ്രസിലെ ഗാന്ധിയൻ കാലഘട്ടത്തിന്റെ ഏറ്റവും വലിയ സംഭാവന. നൂറുകണക്കിനു നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്നിരുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്ത്യ എന്ന രാഷ്ട്ര സങ്കല്പത്തിന്, ദേശീയ ബോധത്തിന് ഊടും പാവും നൽകിയത് കോൺഗ്രസിലെ ഗാന്ധിയൻ കാലഘട്ടമാണ്. ഗാന്ധിജിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ സ്വാധീനം ഇന്ത്യയുടെ ഗ്രാമ-ഗ്രാമാന്തരങ്ങളിലേക്ക് വളർന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന അവസരത്തിൽ കോൺഗ്രസിൽ ഒന്നരക്കോടിയോളം സജീവാംഗങ്ങൾ ഉണ്ടായിരുന്നു എന്നത് അന്ന് കോൺഗ്രസിന് ഇന്ത്യയിൽ ഉണ്ടായിരുന്ന സ്വാധീനത്തിന് തെളിവാണ്.
ഒരു വലിയ കുടപോലെ തുറന്നു വിരിച്ചു പിടിച്ചു നിൽക്കുകയായിരുന്നു കോൺഗ്രസ്. എല്ലാ ജാതി, മത, ആശയക്കാരും പാർട്ടിയുടെ ഭാഗമായിരുന്നു.
രാഷ്ട്രപുനർനിർമാണത്തിൽ കോൺഗ്രസിന്റെ പങ്ക്
സ്വാതന്ത്ര്യാനന്തരം രാഷ്്ട്രപുനർനിർമാണം എന്ന വലിയ ലക്ഷ്യത്തിനു വേണ്ടിയാണ് കോൺഗ്രസ് പ്രവർത്തിച്ചത്. സ്വാതന്ത്ര്യം ലഭിച്ച സമയത്ത് വലിയ വെല്ലുവിളികളാണ് രാജ്യം നേരിട്ടത്.
പക്ഷേ അതിനെയെല്ലാം ധീരമായി നേരിട്ട് രാഷ്ട്രപുനർനിർമാണത്തിനു വേണ്ടിയുള്ള അജൻഡ ഭരണഘടനയിലൂടെ കോൺഗ്രസ് രാജ്യത്തിനു നൽകി. കോൺഗ്രസിനു വൻ ഭൂരിപക്ഷം ഉണ്ടായിരുന്ന ഭരണഘടനാ നിർമാണ സമിതി കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഈ രാജ്യത്തെ ഒരുമിച്ചു നിർത്തുന്ന ശ്രേഷ്ഠമായ ഒരു ഭരണഘടനയ്ക്കു രൂപം നൽകി. മുസ്ലിം പാക്കിസ്ഥാനു ബദൽ ഹിന്ദു ഇന്ത്യ ആണെന്ന് ഭരണഘടനാ നിർമാണ സഭയ്ക്ക് അകത്തും പുറത്തും തീവ്ര വർഗീയവാദികൾ ശക്തമായി ആവശ്യപ്പെട്ടപ്പോഴും ഒരു മതനിരപേക്ഷ രാജ്യത്തിനുവേണ്ടി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഉറച്ച നിലപാട് സ്വീകരിച്ചു.
ഒരു ജനാധിപത്യ മതേതര രാഷ്ട്രമായി സ്വതന്ത്ര ഇന്ത്യയെ നിർവചിച്ചതിൽ കോൺഗ്രസും കോൺഗ്രസിന്റെ തണലിൽ രാജ്യത്ത് ഭരണം നടത്തിയ വലിയ ദീർഘ ദർശികളായ ഭരണാധികാരികളും നൽകിയ സംഭാവനകൾ നിസ്തുലമാണ്. ആവഡിയിൽ ചേർന്ന കോൺഗ്രസ് സമ്മേളനം ജനാധിപത്യ സോഷ്യലിസം രാജ്യത്തിന്റെ അജൻഡയായി പ്രഖ്യാപിച്ചപ്പോൾ അതിൽ നിഴലിച്ചത് കോൺഗ്രസിന്റെ പ്രത്യയശാസ്ത്രമായിരുന്നു. ജനാധിപത്യ സോഷ്യലിസത്തിൽ അടിയുറച്ചു നിന്നുകൊണ്ട് പഞ്ചവത്സര പദ്ധതികളിലൂടെ രാജ്യത്തിന്റെ തന്നെ മുഖച്ഛായ മാറ്റുന്നതിൽ കോൺഗ്രസ് വിജയിച്ചു. ജവഹർലാൽ നെഹ്റു ആസൂത്രണം ചെയ്ത സാമ്പത്തിക നയങ്ങളും ചേരിചേരാനയവും രാജ്യത്തിനു പുതിയ ദിശാബോധം നൽകി.
നെഹ്റുവിന്റെ നയങ്ങളെ കൂടുതൽ തീവ്രമായും തീക്ഷണമായും നടപ്പാക്കാനുള്ള ശ്രമങ്ങളാണ് ലാൽ ബഹദൂർ ശാസ്ത്രിയുടെയും ഇന്ദിരാ ഗാന്ധിയുടെയും കാലഘട്ടത്തിൽ ഉണ്ടായത്. ഹരിത വിപ്ലവം ഗ്രാമീണ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. ബാങ്ക് ദേശസാത്കരണം പോലെയുള്ള ഇന്ദിരാഗാന്ധിയുടെ ധീരമായ തീരുമാനങ്ങൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഭദ്രമാക്കുന്നതിന് സഹായകരമായി. പാക്കിസ്ഥാനെ വെട്ടിമുറിച്ചതും ശാസ്ത്ര സാങ്കേതിക, സൈനിക മേഖലകളിലുണ്ടായ കുതിച്ചുചാട്ടവും ഇന്ദിരാ ഗാന്ധിയുടെ ഭരണനേട്ടങ്ങളാണ്. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യത്തിലൂടെ രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും പൂർണമായും തുടച്ചുനീക്കുന്നതിനുള്ള ധീരമായ നടപടികൾ ഇന്ദിരാ ഗാന്ധിയുടെ ഭാഗത്തുനിന്നുണ്ടായി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുന്ന ദേശവിരുദ്ധ ശക്തികൾക്കെതിരേ ശക്തമായി പോരാടിയ ഇന്ദിരാ ഗാന്ധിക്കു രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടി സ്വന്തം ജീവൻ തന്നെ ബലിയായി നൽകേണ്ടിവന്നു.
ഇന്ദിരാ ഗാന്ധിക്കുശേഷം രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ഭാരതത്തെ നയിക്കുന്നതിനുള്ള ദീർഘവീക്ഷണത്തോടെയുള്ള നയങ്ങൾ രൂപീകരിക്കപ്പെട്ടു. ശാസ്ത്ര സാങ്കേതിക യുഗത്തിൽ ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന ഇന്ത്യ ആയിരുന്നു രാജീവ് ഗാന്ധി സ്വപ്നം കണ്ടത്. ഇന്ദിരാഗാന്ധിക്കു പിന്നാലെ രാജീവ് ഗാന്ധിക്കും രക്തസാക്ഷിത്വം വരിക്കേണ്ടി വന്നു എന്നത് ചരിത്രത്തിലെ സമാനതകളില്ലാത്ത ഏടുകളാണ്.
ആഗോളീകരണവും നവ ലിബറലിസവും പുത്തൻ ലോക ക്രമവും രൂപീകരിക്കപ്പെട്ട 1990 കളുടെ ആദ്യ വർഷങ്ങളിൽ അതിനു ചേർന്നുനിൽക്കുന്ന വിധം പുത്തൻ സാമ്പത്തിക നയങ്ങളും സമ്പദ് വ്യവസ്ഥയുടെ പുനഃസംഘടനയും പുനഃക്രമീകരണവും ധീരമായ പരീക്ഷണങ്ങളും നടത്തുന്നതിൽ നരസിംഹ റാവുവിന്റെ നേതൃത്വത്തിൽ കോൺഗ്രസിനു കഴിഞ്ഞു.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ശക്തമാക്കുന്നതിന് മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ സ്വീകരിച്ച നടപടികൾ രാജ്യത്തെ വളർച്ചയുടെ പുതിയ വഴികളിലൂടെ മുന്നോട്ടു നയിച്ചു. രാജ്യത്തിന്റെ സമസ്ത മേഖലകളിലും പുരോഗതിയും പുതിയ കാഴ്ചപ്പാടുകളും കൊണ്ടുവരുവാൻ മൻമോഹൻ സിംഗിനു കഴിഞ്ഞു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പോലെയുള്ള നടപടികൾ ഗ്രാമീണ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു.
വർഗീയ രാഷ്ട്രീയം: കോൺഗ്രസ് നേരിടുന്ന വെല്ലുവിളി
എന്നാൽ, 1990 കൾക്കുശേഷം മണ്ഡൽ, മസ്ജിദ് വിഷയങ്ങളിൽ ഊന്നി ജാതി- മത രാഷ്ട്രീയം രാജ്യത്ത് ശക്തിപ്പെട്ടു വന്നപ്പോൾ കോൺഗ്രസിന് കാലിടറിത്തുടങ്ങിയത് കോൺഗ്രസിനെ മാത്രമല്ല രാജ്യത്തെ മതേതര ജനാധിപത്യ കാഴ്ചപ്പാടുകളെ ആകെത്തന്നെ ദുർബലപ്പെടുത്തുന്നതിന് കാരണമായി. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഒരു കുടക്കീഴിൽ നിർത്തുന്ന ദേശീയ കാഴ്ചപ്പാട് പുലർത്തുന്ന കോൺഗ്രസിന് സങ്കുചിത താത്പര്യങ്ങൾ സംരക്ഷിക്കുന്ന ജാതി- മത രാഷ്ട്രീയത്തെ നേരിട്ടു നിൽക്കാൻ കഴിഞ്ഞില്ല എന്നത് യാഥാർഥ്യമാണ്. വർഗീയ രാഷ്ട്രീയത്തിന്റെ വളർച്ചയാണ് കോൺഗ്രസിനെ ദുർബലപ്പെടുത്തി യത്.
കോൺഗ്രസ് മുക്ത ഭാരതത്തിനുവേണ്ടി ഏതറ്റം വരെയും പോകുവാൻ തയാറായ ഭരണാധികാരികൾ തങ്ങളുടെ അധികാരവും സ്വാധീനവും ഉപയോഗിച്ചുകൊണ്ടു കോൺഗ്രസിനെ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
കോൺഗ്രസ് ദുർബലമാകുന്ന ഇടങ്ങളിൽ ശക്തിപ്രാപിക്കുന്നത് വർഗീയ രാഷ്ട്രീയം ആണെന്നതു രാജ്യത്തിന്റെ ഭാവിയെത്തന്നെ ആശങ്കപ്പെടുത്തുന്നു. കോൺഗ്രസ് നട്ടു നനച്ചുകൊണ്ടുവന്ന ബഹുസ്വരതയുടെ, കൂട്ടിച്ചേർക്കലുകളുടെ രാഷ്ട്രീയത്തെ പൂർണമായും തമസ്കരിച്ചുകൊണ്ട് ഒഴിവാക്കലുകളുടെ, മാറ്റിനിർത്തലുകളുടെ പുതിയ രാഷ്ട്രീയ അജൻഡകളാണ് ഇന്ന് രാജ്യത്ത് നടപ്പിലാക്കപ്പെടുന്നത്. ഇന്ത്യയുടെ ബഹുസ്വരതയുടെ ദേശീയത തന്നെ ഇന്നു പുനർ നിർവചിക്കപ്പെടുകയാണ്. കർഷകർ, ദളിതർ, ആദിവാസികൾ, പിന്നാക്ക വിഭാഗങ്ങൾ, മത ന്യൂനപക്ഷങ്ങൾ തുടങ്ങിയവരെല്ലാം ഇന്ന് വല്ലാത്ത ഭയപ്പാടിലാണ്. തണുത്തുറയുന്ന ഡൽഹിയുടെ തെരുവുകൾ കർഷക സമരങ്ങളുടെ വേലിയേറ്റത്തിൽ പ്രകമ്പനം കൊള്ളുന്നു.
രാജ്യത്തന്റെ സമ്പദ് വ്യവസ്ഥ മുൻപൊരിക്കലും ഉണ്ടാകാത്ത വിധം തകർന്നടിഞ്ഞിരിക്കുന്നു. രാജ്യത്തിന്റെ അതിർത്തികൾ ഇന്ന് ഭദ്രമല്ല. കോൺഗ്രസ് ശക്തിപ്പെടേണ്ടത്, തിരിച്ചുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറുകയാണ്.
പ്രഫ. റോണി കെ. ബേബി