Thursday, December 24, 2020 10:25 PM IST
കഷ്ടതകളുടെ നടുവിലാണു ക്രിസ്തുവിന്റെ ജനനം. മറിയം പൂര്‍ണ ഗര്‍ഭിണിയായിരിക്കെ അഗസ്റ്റസ് സീസറിന്റെ കല്പന ‘ലോകമാസകലമുള്ള, എന്നുവച്ചാല്‍ റോമാസാമ്രാജ്യത്തിലുള്ള, എല്ലാവരുടെയും ജനസംഖ്യ എടുക്കുന്നതിന് ഓരോരുത്തരും താന്താങ്ങളുടെ നഗരത്തില്‍ പോയി പേരെഴുതിക്കണം’. അതിന്‍പ്രകാരം ജോസഫും മറിയവും ഗലീലിയിലെ നസ്രത്തില്‍നിന്നു യൂദയായിലെ ബെത്ലെഹമിലേക്കു യാത്രപുറപ്പെട്ടു. സുദീര്‍ഘമായ യാത്ര. ജോസഫ് കാല്‍നടയായും മറിയം കഴുതപ്പുറത്തുമായിരുന്നിരിക്കണം യാത്ര ചെയ്തിരുന്നത്.
അവരുടെ ഭക്ഷണവും മറ്റാവശ്യങ്ങളും എങ്ങനെ നിര്‍വഹിക്കപ്പെട്ടു എന്നറിഞ്ഞുകൂട. ബെത് ലെഹമില്‍ എത്തിയപ്പോള്‍ മറിയത്തിനു പ്രസവസമയമാകുന്നു. സത്രത്തില്‍ തങ്ങാന്‍ ഇടം ലഭിക്കുന്നില്ല. കാലിത്തൊഴുത്തില്‍ മറിയം ഈശോയെ പ്രസവിക്കുന്നു. പിള്ളക്കച്ചകളില്‍ പൊതിഞ്ഞു പുല്‍ക്കൂട്ടില്‍ കിടത്തുന്നു. ആ അമ്മയുടെയും കുഞ്ഞിന്റെയും പരിത്യക്താവസ്ഥ ഊഹിക്കാനേ ആവൂ.
ഉണ്ണിയീശോയുടെ ജനനവാര്‍ത്ത ജ്ഞാനികള്‍ വഴി അറിയുന്ന ഹേറോദേസ് അസ്വസ്ഥനാകുന്നു. തനിക്കൊരു സമാനന്‍ രാജാവായി പിറക്കുന്നു എന്നതു ഹേറോദേസിനെ ഉത്കണ്ഠാകുലനാക്കി. യേശുവിനെ വധിക്കാനുള്ള ലക്ഷ്യത്തോടെ ബെത്ലെഹമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ തഴെയും വയസുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു. ദൈവത്തിന്റെ പദ്ധതിയെ മനുഷ്യനു പരാജയപ്പെടുത്താന്‍ സാധിക്കില്ല. ദൈവദൂതന് അറിയിച്ചതനുസരിച്ചു യൗസേപ്പും മറിയവും ശിശുവായ ഈശോയെയുംകൊണ്ടു ഈജിപ്തിലേക്കു പലായനം ചെയ്യുന്നു.
ഹേറോദേസിന്റെ മരണത്തിനു ശേഷമാണ് ഈജിപ്തില്‍നിന്നുള്ള തിരിച്ചുവരവ്. വന്നപ്പോള്‍ അറിയുന്നു ഹേറോദേസിന്റെ മകന് അര്‍ക്കലാവോസ് ആണ് ഇപ്പോഴത്തെ രാജാവ് എന്ന്. അതിനാല്‍ നസ്രത്തിലേക്കുതന്നെ തിരിച്ചുപോയി. കഷ്ടതകള്നിറഞ്ഞ രണ്ടു യാത്രകള്‍. ജീവിതായോധനത്തിനുവേണ്ടിയുള്ള അധ്വാനത്തിന്റെയും ക്ലേശങ്ങളുടെയും ഇടയില്‍ സാമൂഹികവും രാഷ്ട്രീയവുമായ സംഘര്‍ഷങ്ങളാണ് യൗസേപ്പിന്റെയും മറിയത്തിന്റെയും ഉണ്ണിയായ ഈശോയുടെയും ജീവിതത്തെ ക്ലേശപൂര്ണമാക്കുന്നത്. ജീവന്‍തന്നെ ഭീഷണിക്കു വിധേയമാകുന്ന സാഹചര്യം.
ക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിച്ചു നമ്മള് ആഘോഷിക്കുന്ന ക്രിസ്മസ് സമാഗതമായിരിക്കുന്നു. ഇന്നത്തെ നമ്മുടെ ജീവിതസാഹചര്യങ്ങളും അന്നത്തേതിനു സമാനമാണ്. ഏതു കാലഘട്ടത്തിലും ഈ സമാനത കാണാന്‍ കഴിയും. ഇന്നു കോവിഡ് 19 ആണ് നമ്മെ കഷ്ടപ്പെടുത്തുന്ന പ്രധാന പ്രതിഭാസം. ഈ മഹാമാരിമൂലം ജീവന് നഷ്ടപ്പെട്ടവരുണ്ട്; മരണത്തിന്റെ ഭീതിയില്‍ കഴിയുന്നവരുണ്ട്. ഈ രോഗം ബാധിക്കുമോ എന്ന ഭീതിയില്‍ കഴിയുന്നവരുണ്ട്. രോഗപ്രതിരോധത്തിനും ചികിത്സയ്ക്കും വേണ്ടി അര്‍പ്പണ ബോധത്തോടെ അധ്വാനിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആതുരശുശ്രൂഷകര്‍ എന്നിവരുണ്ട്. അവരും രോഗബാധയെക്കുറിച്ചുള്ള ഭീതിയിലാണ്.
പ്രതിരോധവാക്സിന്‍ കണ്ടുപിടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. എങ്കിലും അതിന്റെ ഫലപ്രാപ്തി നിര്‍ണയിക്കപ്പെട്ടിട്ടില്ല. കോവിഡ് മഹാമാരിയോടൊപ്പം പതിവു രോഗബാധകള്‍ മനുഷ്യനു തുടര്ഭീഷണിയായി നിലനില്ക്കുന്നു. കാന്‍സര്‍, ഹൃദയാഘാതം, കിഡ്നിരോഗങ്ങള്‍, മറ്റു ജീവിതശൈലീരോഗങ്ങള്‍ ഇവയെല്ലാം ഒരു നല്ലവിഭാഗം ജനങ്ങളെ കഷ്ടതകളിലാഴ്ത്തുന്നു. മദ്യപാനം, ലഹരിഉപയോഗം, ഗര്‍ഭഛിദ്രം, കാരുണ്യവധം, സൈബര്‍ കുറ്റങ്ങള്‍ എന്നിവയും വര്‍ധിക്കുന്നു. രോഗങ്ങളെക്കാളുപരി സമൂഹത്തിലെ സംഘര്‍ഷങ്ങളും ഭിന്നതകളും കലഹങ്ങളുമാണ് സമകാലീന ജീവിതത്തെ കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നത്. മതങ്ങളിലെയും സഭകളിലെയും സംഘര്‍ഷങ്ങള്‍, വിവാദങ്ങള്‍, തര്‍ക്കങ്ങള്‍, കലഹങ്ങള്‍ എല്ലാം ഇന്നു സാധാരണ സംഭവങ്ങളായിരിക്കുന്നു. ഇവയ്ക്കെല്ലാം പരിഹാരമെന്ത്? എന്ന ചോദ്യം എവിടെയും ഉയരുന്നു.
പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും പരിമിതികളും ദുര്ബലതകളുമാണു കഷ്ടതകളുടെ അടിസ്ഥാനകാരണം. സ്വാതന്ത്ര്യം ദുരുപയോഗിച്ചു മനുഷ്യന് ചെയ്യുന്ന തിന്മകളും കഷ്ടതകളെ ദുരിതപൂര്‍ണമാക്കുന്നു. ഹേറോദേസിന്റെ അധികാരപ്രവണതമൂലമുള്ള ക്രൂരതയാണല്ലോ നൂറുകണക്കിനു ശിശുക്കളുടെ വധത്തിനു കാരണമായത്.
മനുഷ്യന്റെ കഷ്ടതകള്‍ക്കും ദുരിതങ്ങള്‍ക്കും പ്രഥമ പരിഹാരം സ്നേഹവും കാരുണ്യവും നിറഞ്ഞ പരസ്നേഹപ്രവര്ത്തനങ്ങളാണ്. 2018 ലെ പ്രളയകാലത്തും ഈ കോവിഡ് കാലത്തും എത്രയോ നല്ല ആളുകളുടെ നന്മപ്രവൃത്തികള് മറ്റനേകര്‍ക്ക് ആശ്വാസമായി തീര്‍ന്നുവല്ലോ. ഇപ്പോഴും അങ്ങനെതന്നെ നന്മപ്രവൃത്തികള് നമ്മുടെ സമൂഹത്തില്‍ അനേകര്‍ക്കു ആശ്വാസം നല്കുന്നുണ്ടല്ലോ. കാരുണ്യപ്രവര്‍ത്തനങ്ങളോടൊപ്പം തിന്മപ്രവൃത്തികള്ക്കെതിരേ സ്വരമുയര്‍ത്താനും നമുക്കു കഴിയണം. സമൂഹത്തില്‍ തിരുത്തല്‍ശക്തികളായി പ്രവാചകധീരതയോടെ പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും നേതൃനിരയിലുള്ളവര്‍ ധീരതയോടെ മുന്നോട്ടുവരേണ്ട കാലമാണിത്.
തിന്മയില്നിന്നകന്നു നന്മചെയ്യുവാനുള്ള ആഹ്വാനവും കര്‍മശേഷിയും ഏവര്‍ക്കുമുണ്ടാകണം. എങ്കില്‍ മാത്രമേ ക്രിസ്തുവിന്റെ ജനനം മനുഷ്യസമൂഹത്തിനു മോചനവും ആശ്വാസവും നല്‍കുകയുള്ളു. ‘അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനം’ എന്നു മാലഖാമാര്‍ പാടി. ദൈവത്തിന്റെ മഹത്വം ദൈവപുത്രന്റെ മനുഷ്യാവതാരത്തിലൂടെ അവിടന്നു മനുഷ്യവംശത്തിനു പങ്കുവച്ചു. ആ മഹത്വമാണു മനുഷ്യന് അവിടന്നു നല്കുന്ന സമാധാനം. ഈ സമാധാനം സമൂഹത്തില്‍ സംസ്ഥാപിക്കുന്നവരാകുവാന് നമുക്കു സാധിക്കണം. ‘സമാധാനം സംസ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്; അവര്‍ ദൈവപുത്രന്മാര് എന്നു വിളിക്കപ്പെടും’ (മത്താ 5:9). ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍. നവവത്സരം ദൈവാനുഗ്രഹം നിറഞ്ഞതായിരിക്കട്ടെ.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
(സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്, കെസിബിസി പ്രസിഡന്റ് )