Wednesday, December 2, 2020 12:26 AM IST
മരണവല വിരിച്ച് കാൻസർ-2 / ജിമ്മി ഫിലിപ്പ്
അറുപത് വയസേ ആയിട്ടുള്ളൂ ശ്രീദേവിക്ക് (യഥാർഥ പേരല്ല). സർക്കാർ ഉദ്യോഗസ്ഥയായിരുന്നു. റിട്ടയർ ചെയ്തിട്ട് രണ്ടു വർഷമായി. മൂത്ത മകന് 33 വയസ്. ചെറുപ്പത്തിൽ എന്തെങ്കിലും എപ്പോഴും കൊറിച്ചുകൊണ്ടിരിക്കുന്നതു മകന്റെ ശീലമായിരുന്നു. വർണക്കൂടുകളിൽ ഭിന്ന രുചിയുള്ള ജങ്ക് ഫുഡുകൾ കിട്ടിത്തുടങ്ങിയതോടെ മകന്റെ സന്തോഷം ഇരട്ടിയായി . ബന്ധുക്കളാരോ ആണ് അവനെ അതിന്റെ രുചി പഠിപ്പിച്ചത്. പിന്നെ അതിനുവേണ്ടിയായി ശാഠ്യം. ശല്യം ഒഴിവാക്കാൻ അച്ഛനും ഇഷ്ടംപോലെ വാങ്ങി നൽകി. ഓഫീസിൽ നിന്നു വീട്ടിലെത്തുന്പോൾ കൂടു കണക്കിന് അമ്മയും കൊണ്ടുവരും. അതോടെ അവന് മറ്റൊന്നും വേണ്ടാതായി. തിന്നാൻ ജങ്ക് ഫുഡും കുടിക്കാൻ കോളയും.
വീട്ടിൽ നിന്നിറങ്ങുന്പോൾ ആദ്യം കാണുന്ന കടയിൽനിന്ന് രണ്ടോ മൂന്നോ കൂട് വാങ്ങി ബാഗിൽ വയ്ക്കുന്നത് ശ്രീദേവിയുടെ ശീലമായി. മകന്റെ കാര്യമല്ലേ... തിരക്കിനിടയിൽ മറക്കരുതല്ലോ. വൈകുന്നേരങ്ങളിലും സന്ധ്യകളിലും മകനൊപ്പമിരുന്ന് ശ്രീദേവിയും അവ കൊറിച്ചു തുടങ്ങി. ടിവി കാണുന്നതിനൊപ്പം കൊറിക്കലും മുറയ്ക്കു നടന്നു. ആദ്യം ഒന്നോ രണ്ടോ എണ്ണത്തിൽ തുടങ്ങി പിന്നെ കൂടു കണക്കിനായി. ഓഫീസിലും വീട്ടിലും അതില്ലാതെ പറ്റില്ലെന്നായി. ഉച്ചഭക്ഷണം പോലും വേണ്ട. ഒരു കോളയും രണ്ടു കൂട് “കൊറിക്കൽ സാധനവും’’ ധാരാളം. വൈകുന്നേരവും അങ്ങനെതന്നെ. ഇടക്കാലത്ത് എപ്പോഴോ മകൻ പരിപാടി നിർത്തി. പക്ഷേ, അമ്മയ്ക്ക് അതിനു കഴിഞ്ഞില്ല.
ഒരുവർഷം മുന്പാണ്. വയറ്റിൽ ചെറിയ വേദനയോടെയായിരുന്നു തുടക്കം. ദിവസം ചെല്ലുന്തോറും വേദന കൂടിക്കൂടി വന്നു. ഡോക്ടറെ കണ്ടപ്പോൾ കാൻസർ ശരീരം മുഴുവൻ വ്യാപിച്ചു കഴിഞ്ഞിരുന്നു. പിന്നെ ശസ്ത്രക്രിയയും കീമോയും. കാര്യമായ പ്രയോജനമുണ്ടായില്ല. പിന്നെ വേദനസംഹാരി മാത്രമായി ആശ്രയം. അതിന്റെ പിടി വിടുന്പോൾ അലറിക്കരയും. അത്രയ്ക്കായിരുന്നു വേദന. എത്രനേരമാണ് നോക്കിനിൽക്കുന്നത്. മക്കൾ അമ്മയെ സമീപത്തെ പാലിയേറ്റീവ് കെയറിലേക്കു മാറ്റി. ആശ്വസിപ്പിക്കാൻ ആരുമില്ലാതെ വേദന തിന്ന് അവർ അവിടെ ഒറ്റയ്ക്ക്...
അതിരുചിയിൽ ചതി
ബഹുവർണ പ്ലാസ്റ്റിക് കൂടുകളിൽ കിട്ടുന്ന”“സാധനങ്ങൾ’’ നാവിന്റെ രുചിമുകുളങ്ങളെ വല്ലാതെ ഉത്തേജിപ്പിക്കും. പിന്നെയും പിന്നെയും മോഹിപ്പിക്കും. അത്തരം ചേരുവകളാണ് അതിനുള്ളത്. ഉപ്പിൽ മുക്കിയെടുത്തതാണ് അവയെല്ലാംതന്നെ. ഉപ്പ് അധികമായാൽ അമിത രക്തസമ്മർദം ഉറപ്പ്. കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്കു കാരണമാകുന്ന സോഡിയം ബൻസോയേറ്റ്, പൊട്ടാസ്യം ബ്രോമേറ്റ്, സോഡിയം നൈട്രേറ്റ്, ഫോസ്ഫോറിക് ആസിഡ്, ലെഡ് തുടങ്ങിയവ വേറെ. ബ്രഡിനും ബണ്ണിനും മൃദുത്വവും നിറവും നൽകുന്ന അപകടകാരിയായ പൊട്ടാസ്യം ബ്രോമേറ്റ് അമേരിക്കയും ഓസ്ട്രേലിയയും നിരോധിച്ച ഫുഡ് അഡിക്ടീവാണ്. ഭക്ഷ്യവസ്തുക്കൾക്ക് ആകർഷകമായ നിറം നൽകുന്ന ആസിഡ് യെല്ലോ, ക്യാരാമെൽ, കോൾട്ടാർ ഡൈ, യെല്ലോ നന്പർ5 തുടങ്ങിയവയും കാൻസർ കോശങ്ങളെ വളർത്തുന്നവയാണ്.
അടുക്കളകൾ അലങ്കാരം
സാന്പത്തികനില മെച്ചമായതോടെ നമ്മുടെ അടുക്കളകൾ അടച്ചു തുടങ്ങി. ലക്ഷങ്ങൾ മുടക്കി നിർമിക്കുന്ന വീടുകൾക്ക് അടുക്കളകൾ വെറും അലങ്കാരം. പുകയില്ലാത്തതും ഉള്ളതുമായ അടുപ്പുകളും ഒന്നിലേറെ അടുക്കളകളുമുണ്ടെങ്കിലും വയ്പും കുടിയുമില്ല. മിക്കതും പൊടി പിടിച്ചു മാറാലകൾ തൂങ്ങിയ നിലയിൽ. പണ്ട് പുലർച്ചെ മുതൽ രാത്രി വൈകുംവരെ സജീവമായിരുന്ന സ്ഥലം ഇന്ന് ആർക്കും വേണ്ടാതായി. എന്തിനു കഷ്ടപ്പെടണം? ഒരു ഫോൺ കോൾ അല്ലെങ്കിൽ ഒരു വാട്സാപ്പ് മെസേജ്. ഭക്ഷണം വീട്ടു പടിക്കൽ എത്തും. ഹോട്ടൽ ഭക്ഷണവും ബേക്കറി പലഹാരങ്ങളും തീൻ മേശകളിൽ നിറഞ്ഞു. ടിന്നിലടച്ചതും പായ്ക്കറ്റ് ഭക്ഷണങ്ങളും സൈഡായി. നല്ല രുചി. കുട്ടികൾ വാരിവലിച്ചു തിന്നുന്നതുകണ്ട് മാതാപിതാക്കൾക്കും സന്തോഷം. പിന്നെ ഏറെനേരം ടിവിക്കു മുന്നിൽ. അതും കഴിഞ്ഞു കിടപ്പറയിലേക്ക്. സുഖ ജീവിതം. പലരും കുടുംബസമേതം പുറത്തിറങ്ങുന്നതുതന്നെ ഹോട്ടലിൽ കയറാനാണ്.
വിഴുങ്ങുന്നതു വിഷം
പുതുരുചി തേടിയുള്ള ഓട്ടത്തിൽ വിഴുങ്ങുന്നതു വിഷമാണെന്നു നാം അറിയുന്നില്ല. അല്ലെങ്കിൽ അറിഞ്ഞതായി ഭാവിക്കുന്നില്ല. വായിൽ വെള്ളമിറ്റിക്കുന്ന പല ഭക്ഷണ പദാർഥങ്ങളിലും അപകടകരമായ അളവിലാണ് രാസവസ്തുക്കൾ ചേർക്കുന്നത്. അതിൽ പ്രധാനിയാണ് അജിനോമോട്ടോ. മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് ( എം.എസ്.ജി.) എന്ന് രാസവസ്തുവിന്റെ വിളിപ്പേര്. രുചിയുടെ രാജാവ്. ഗുണത്തേക്കാളേറെ രുചിക്കു പ്രാധാന്യം നൽകുന്ന ചൈനീസ് ഭക്ഷണങ്ങളിലും ഫാസ്റ്റ് ഫുഡുകളിലും ഇത് ഒഴിവാക്കാനാവില്ല. പഴകിയതും ചീഞ്ഞതുമായ ഭക്ഷ്യവസ്തുക്കളിൽ എം.എസ്.ജി. ചേർത്തു പാകം ചെയ്യുന്നതും സാധാരണം. അതുവഴി കഴിക്കുന്നവനു പഴകിയ രുചി അനുഭവപ്പെടില്ല. തലച്ചോറിലെ സന്ദേശവാഹകരായ ഗ്ലൂട്ടാമേറ്റിനു മോണോ സോഡിയം ഗ്ലൂട്ടാമേറ്റുമായി സാമ്യമുള്ളതിനാലാണിത്. തലച്ചോറിലേക്കുള്ള സന്ദേശത്തിൽ രുചിയായിരിക്കും പ്രധാനം. രുചിയുടെ മറവിൽ പഴകിയ സാധാനം പതിവിൽ കൂടുതൽ തിന്നുകയും ചെയ്യും.
ചൈനീസ് റെസ്റ്റോറന്റ് സിൻഡ്രോം
എം.എസ്.ജി. ചേർന്ന ഭക്ഷണം സ്ഥിരമായി കഴിച്ചാൽ ചൈനീസ് റെസ്റ്റോറന്റ് സിൻഡ്രോം എന്ന മാരകമായ രോഗമുൾപ്പെടെ കാൻസറിനും സാധ്യത ഏറെയാണ്. വയറുവേദന, നെഞ്ചുവേദന, ഛർദി, വിട്ടുമാറാത്ത തലവേദന, വയറിളക്കം, കാഴ്ചയ്ക്കു മങ്ങൽ തുടങ്ങിയവയാണ് ചൈനീസ് റെസ്റ്റോറന്റ് സിൻഡ്രോമിന്റെ ലക്ഷണങ്ങൾ. ചിലരിൽ മാനസിക വിഭ്രാന്തിയും കണ്ടുവരുന്നുണ്ട്.
തട്ടുകടകൾ
മലയാളിക്ക് ഏറെ പ്രിയപ്പെട്ടതാണു തട്ടുകടകൾ. അതിന്റെ രുചിയും മണവും അവനെ വല്ലാതെ മോഹിപ്പിക്കുന്നു. സന്ധ്യ മയങ്ങിയാൽ തട്ടുകട സന്ദർശനം പലർക്കും ശീലമാണ്. എന്നാൽ, വറുത്തതിനും പൊരിച്ചതിനും ഒപ്പം അവർ അകത്താക്കുന്നതു മാരക രോഗത്തിന്റെ വിത്തുകൾ കൂടിയാണ്. വഴിയോരത്തു വില കുറച്ചുവിൽക്കുന്ന എണ്ണപ്പലഹാരങ്ങൾ കാൻസറിനെ വിളിച്ചു വരുത്തും. ബെജിയും പിന്നെ വിവിധതരം വടകളുമായി ഇതര സംസ്ഥാനക്കാർ അടക്കി വാഴുകയാണവിടെ. ലിക്വിഡ് പാരഫിൻ അഥവാ മിനറൽ ഓയിലുകൾ കലർത്തിയ വിലകുറഞ്ഞ എണ്ണയിലാണ് അവ വറുത്തെടുക്കുന്നത്. പെട്രോളിയം ശുദ്ധീകരണ വേളയിൽ കിട്ടുന്ന ഉപോത്പന്നമാണ് ലിക്വിഡ് പാരഫിൻ. സ്ഥിരമായി ഉള്ളിൽച്ചെന്നാൽ കാൻസർ ഉറപ്പ്.
ബേക്കറിയും ഫാസ്റ്റ് ഫുഡും
ബേക്കറി പലഹാരങ്ങളും ഫാസ്റ്റ് ഫുഡും മലയാളിക്ക് ഒഴിച്ചുകൂടാൻ വയ്യാത്തതായി. എന്നാൽ, അവയിൽ ചേർക്കുന്ന പല വസ്തുക്കളും മാരകമായ രോഗമുണ്ടാക്കുന്നവയാണെന്നു നമ്മൾ അറിയുന്നില്ല. അതിൽ പ്രധാനപ്പെട്ടതാണ് ട്രാൻസ്ഫാറ്റ്. കൃത്രിമ കൊഴുപ്പാണത്. സസ്യഎണ്ണയിൽ ഹൈഡ്രജൻ ചേർത്താണു നിർമാണം. ബിരിയാണിയിലും ബേക്കറി പലഹാരങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന വനസ്പതി ഉദാഹരണം. കേക്കുകളിലെ പേസ്ട്രിയിലും മാർഗരിനിലും ട്രാൻസ്ഫാറ്റ് വളരെ കൂടുതലാണ്. രക്തത്തിലെ ചീത്ത കൊളസ്ട്രോൾ വർധിപ്പിച്ച് ഹൃദയാഘാതമുണ്ടാക്കാൻ കഴിവുണ്ട് ഇതിന്. ട്രാൻസ്ഫാറ്റ് പ്രമേഹത്തിനും കാൻസറിനും വഴി തെളിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പുമുണ്ട്. അതിനെക്കാൾ ഭീകരമാണ് വിലകൊടുത്തു വാങ്ങിക്കഴിക്കുന്ന മീനും ഇറച്ചിയും. ദിവസങ്ങളോളം ചിലപ്പോൾ മാസങ്ങളും കേടാകാതിരിക്കാൻ അതിൽ പ്രയോഗിക്കുന്നതു കൊടുംവിഷം തന്നെ.
അജിനോമോട്ടോ അഥവാ അഞ്ചാം രുചി
നാലു രുചികളാണു മനുഷ്യന്റെ നാവിനു തിരിച്ചറിയാൻ കഴിയുന്നതെന്നായിരുന്നു ആദ്യകാലധാരണ. മധുരം, ഉപ്പ്, കയ്പ്, പുളി. ഇവയെ അടിസ്ഥാന രുചികളായി അവൻ കണക്കാക്കി. പിൽക്കാലത്ത് ജപ്പാൻകാരനായ പ്രഫ. കികുനായി ഇക്കെഡെ എന്ന രസതന്ത്ര ശാസ്ത്രജ്ഞൻ അഞ്ചാമതൊരു രുചി കൂടിയുണ്ടെന്ന് കണ്ടെത്തി. ആ രുചിക്ക് യുമാമി എന്നു പേരുമിട്ടു. മാംസാഹാരത്തിന്റെ പ്രത്യേക രുചിക്കു സമാനമാണ് യുമാമി. കടൽപ്പായലിൽ നിന്നാണ് ആ രുചി അദ്ദേഹം വേർതിരിച്ചെടുത്തത്.ഈ കടൽപ്പായൽ കൊണ്ടുള്ള സൂപ്പ് ജപ്പാൻകാർക്ക് ഏറെ പ്രിയപ്പെട്ടതാണ്. പ്രകൃതിദത്ത മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് ആയിരുന്നു അതിന്റെ രുചിഘടകം. അതു ശരീരത്തിന് ദോഷകരവുമായിരുന്നില്ല.
അജിനോമോട്ടോ എന്ന മൾട്ടി നഷണൽ കന്പനി കൃത്രിമമായി മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് നിർമിച്ച് വിപണനം ചെയ്യാൻ തുടങ്ങിയതോടെയാണ് ഈ രുചിവസ്തുവിന് ആ പേരു വീണത്. കരിന്പ്, ചോളം, ഷുഗർസ്വീറ്റ് എന്ന ഇനം മധുരക്കിഴങ്ങ് തുടങ്ങിയവ പ്രത്യേക രാസവസ്തുക്കൾ ചേർത്ത് പുളിപ്പിച്ചെടുത്താണ് എംഎസ്ജി എന്ന മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് വ്യാവസായികമായി നിർമിക്കുന്നത്.
പായ്ക്കറ്റിൽ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ചേർത്തിരിക്കുന്ന എം.എസ്.ജിയുടെ അളവ് പുറത്ത് വ്യക്തമായി രേഖപ്പെടുത്തണമെന്നാണ് നിയമം. ഈ രാസവസ്തു ഒരുശതമാനത്തിൽ കൂടുതൽ ഉപയോഗിക്കാനും പാടില്ല. എന്നാൽ, വില്പനയ്ക്കു വച്ചിരിക്കുന്ന പായ്ക്കറ്റ് ഫുഡിൽ അതൊന്നും പാലിക്കപ്പെടാറില്ലെന്നു മാത്രം.