Monday, November 30, 2020 11:26 PM IST
മരണവല വിരിച്ച് കാൻസർ-1 / ജിമ്മി ഫിലിപ്പ്
മറക്കാനാവുന്നില്ല ആ കുഞ്ഞിന്റെ മുഖം. തിരുവനന്തപുരം റീജണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വരാന്തയിലാണ്. എട്ടോ ഒൻപതോ വയസു കാണും. മാതാപിതാക്കൾക്കൊപ്പം അങ്ങുദൂരെ നിന്നെത്തിയതാണ് അവൻ. ഡോക്ടറെ കാണാൻ വീൽചെയറിൽ ഊഴം കാത്തിരിക്കുന്നു. വയറുന്തി, കണ്ണ് വല്ലാതെ കുഴിഞ്ഞ്, എല്ലും തോലുമായ ശരീരം. അടുത്തു തന്നെയുണ്ട് അമ്മ. ഏതോ പരിശോധന റിപ്പോർട്ട് തേടി അച്ഛൻ ലബോറട്ടറികളിലെവിടെയോ പോയിരിക്കുന്നു. കൈയിലിരിക്കുന്ന പാവയിൽ മാത്രമാണ് അവന്റെ ശ്രദ്ധ. അതിന്റെ ചലനങ്ങൾ നോക്കി അവൻ ചിരിക്കുന്നുണ്ട്. ഇടയ്ക്ക് അമ്മയുടെ മുഖത്തേക്കു നോക്കും. പക്ഷേ, അമ്മയ്ക്കു ചിരിക്കാനാവുന്നില്ല. എങ്കിലും ശ്രമിക്കും. ആ ശ്രമത്തിൽ ഇറ്റുവീഴുന്ന കണ്ണീർത്തുള്ളികൾ മകൻ കാണാതെ സാരിത്തലപ്പു കൊണ്ട് അവർ തുടച്ചു നീക്കുന്നു. പിന്നെ മകനെ നോക്കി ചിരിച്ചെന്നു വരുത്തുന്നു.
അവന് അഞ്ചോ ആറോ വയസുള്ളപ്പോൾ തുടങ്ങിയതാണ് ആശുപത്രി കയറ്റം. വിട്ടുമാറാത്ത പനിയായിട്ടായിരുന്നു തുടക്കം. പല ആശുപത്രികളിലും പോയി. നിരവധി ഡോക്ടർമാരെ കണ്ടു. മരുന്നുകൾ പലതു മാറിമാറി പരീക്ഷിച്ചു. രോഗം കണ്ടുപിടിക്കാൻ വൈകി. അപ്പോഴേക്കും അർബുദം ശരീരം മുഴുവൻ കാർന്നുതിന്നു തുടങ്ങിയിരുന്നു. അവസാനമാണ് ആർ.സി.സിയിലെത്തിയത്. ഇപ്പോൾ മൂന്നു വർഷം കഴിഞ്ഞിരിക്കുന്നു. കൈയിലുണ്ടായിരുന്നതു മുഴുവൻ തീർന്നു. ആരോടൊക്കെ കടം വാങ്ങിയിട്ടുണ്ടെന്നുപോലും അറിയില്ല. മകന്റെ ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിനിടയിൽ ഒന്നുമോർത്തില്ല. കിട്ടിയിടത്തുനിന്നൊക്കെ വാങ്ങി. എങ്ങനെയും മകനെ രക്ഷിച്ചെടുക്കണം. അതുമാത്രമാണ് അവരുടെ ചിന്ത.
മനുഷ്യനോളം പഴക്കം
മനുഷ്യന്റെ ആയുസ് കുറച്ച്, അർബുദം മരണനൃത്തമാടുകയാണ്. അതിനു പ്രായമോ ലിംഗമോ വർഗമോ വർണമോ വ്യത്യാസമില്ല. പിഞ്ചുകുഞ്ഞു മുതൽ വൃദ്ധജനങ്ങൾ വരെ. അവന്റെ നീരാളിപ്പിടിത്തത്തിൽ അമരുന്നവർ മിനിറ്റിനു മിനിറ്റിനു പെരുകുകയാണ്, കണക്കില്ലാതെ...
മനുഷ്യനോളംതന്നെ പഴക്കമുണ്ട് കാൻസറിനും. ഇൗജിപ്തിലെ ശവക്കല്ലറകളിൽ സൂക്ഷിച്ചിട്ടുള്ള, അയ്യായിരം മുതൽ ഏഴായിരം വരെ വർഷം പഴക്കമുള്ള ചില ശവശരീരങ്ങളിൽ കാൻസർ രോഗത്തിന്റ ലക്ഷണങ്ങൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെയും പേർഷ്യയിലെയും ചില പൗരാണിക വൈദ്യഗ്രന്ഥങ്ങളിൽ ഇൗ രോഗത്തെക്കുറിച്ച് പരാമർശിക്കുന്നുമുണ്ട്.
ദിനംപ്രതി 100-120 രോഗികൾ
പത്തുവർഷം മുന്പുവരെ ഇന്ത്യയിൽ കാൻസർ അത്ര വ്യാപകമായിരുന്നില്ല. എന്നാൽ ഇന്നതല്ല സ്ഥിതി. ഭയാനകമാണു നമ്മുടെ നാട്ടിലെ അർബുദ രോഗവ്യാപനം. കാട്ടുതീ പോലെയാണ് അതു പടരുന്നത്. വർഷംതോറും പുതുതായി 15- 16 ലക്ഷം വരെ കാൻസർ രോഗികളുണ്ടാകുന്നുണ്ടെന്നാണു കണക്ക്. ദിനംപ്രതി 100- 120 പേർ രോഗികളാകുന്നു. ഓരോ വർഷവും അഞ്ചു ലക്ഷത്തിലേറെപ്പേർ ഇൗ രോഗം മൂലം മരിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2018- ൽ മാത്രം ഇന്ത്യയിൽ പുതുതായി 11.6 ലക്ഷം അർബുദ രോഗികളുണ്ടായി. അതിൽ 7,84,800 പേർ മരിച്ചു. അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ 135 കോടി ജനങ്ങളിൽ 22.6 ലക്ഷം പേർക്ക് ഇൗ രോഗം ബാധിച്ചു.അതിൽ കൂടുതലും സ്തനാർബുദമാണ് (1,62,500). 10 ഇന്ത്യക്കാരിൽ ഒരാൾക്ക് അർബുദരോഗ സാധ്യതയുണ്ടെന്നും 15-ൽ ഒരാൾ മരിക്കുന്നുണ്ടെന്നും ഇന്റർനാഷണൽ ഏജൻസി ഫോർ റിസേർച്ച് ഓൺ കാൻസർ (ഐഎആർസി) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
അഞ്ചുവർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക്
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 20 ലക്ഷത്തിലേറെപ്പേർക്ക് അർബുദം ബാധിച്ചേക്കാമെന്നാണു മെഡിക്കൽ വിദഗ്ധരുടെ നിഗമനം. കാൻസർ വ്യാപനത്തെക്കുറിച്ചു പഠനം നടത്തുന്ന അന്താരാഷ്ട്ര സംഘടനയായ ഗ്ലോബോക്കാന്റെ പഠനത്തിൽ അടുത്ത 18 വർഷത്തിനുള്ളിൽ ഇന്ത്യയിൽ അർബുദം 70 ശതമാനം വർധിക്കും. 2020ൽ ഒന്പതു ലക്ഷത്തോളം പേർ ഇൗ രോഗം മൂലം മരിക്കാനിടയുണ്ടെന്നും ഗ്ലോബോക്കാൻ മുന്നറിയിപ്പ് നൽകുന്നു.
ഏറ്റവും കൂടുതൽ കേരളത്തിൽ
ഇന്ത്യയിൽ ഏറ്റവുമധികം കാൻസർ രോഗികളുള്ളതു കേരളത്തിലാണെന്നാണു കണക്ക്. രണ്ടാം സ്ഥാനം മിസോറമിനും. ഹരിയാന, ഡൽഹി, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് അതിനടുത്ത സ്ഥാനങ്ങൾ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്, കേരളത്തിൽ ആധുനിക മെഡിക്കൽ സൗകര്യങ്ങളേറെയുള്ളതിനാൽ രോഗം കൂടുതലായി കണ്ടുപിടിക്കപ്പെടുന്നതാവാം. എന്നിരുന്നാലും, മലയാളികളുടെ വ്യായാമമില്ലാത്ത അലസമായ ജീവിതശൈലിയും ഭക്ഷണരീതികളിൽ വന്നിട്ടുള്ള മാറ്റവും രോഗികളുടെ എണ്ണം കൂടാൻ കാരണമാകുന്നുണ്ട്.
കോശവിഭജനം
വളരുകയും വിഭജിക്കുകയും പുതിയവ ഉണ്ടാകുകയും നശിക്കുകയും ചെയ്യുന്നതാണു ശരീര കോശങ്ങളുടെ പൊതുസ്വഭാവം. വളർച്ചയ്ക്ക് അനിവാര്യമാണിത്. കുട്ടികളുടെ ശരീരത്തിൽ ഇൗ പ്രക്രിയ ദ്രുതഗതിയിലാണു സംഭവിക്കുന്നത്. ശരീര വളർച്ച പൂർത്തിയാകുന്നതുവരെ ഇൗ കോശവിഭജനം നടന്നുകൊണ്ടിരിക്കും. വളർച്ച പൂർത്തിയായിക്കഴിഞ്ഞാൽ പിന്നെ കോശവിഭജനം അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമാകും. കേടാകുന്നതോ നശിക്കുന്നതോ ആയ കോശങ്ങൾക്കു പകരം വയ്ക്കാനാണത്.
ട്യൂമറുകൾ
ചിലപ്പോൾ ശരീരത്തിലെ ഏതെങ്കിലും ഒരുഭാഗത്ത് ചില കോശങ്ങൾ അനിയന്ത്രിതമായി വളരും. സാവധാനത്തിൽ അതൊരു മുഴയായി മാറും. ഇതിനെ പൊതുവേ ട്യൂമർ എന്നാണു വിളിക്കുന്നത്. ട്യൂമറുകൾ രണ്ടു തരമുണ്ട്. വളരുന്ന സ്ഥലത്ത് ഒതുങ്ങിക്കൂടുന്നതും കൂടുതൽ സ്ഥലത്തേക്കു വ്യാപിക്കാത്തതുമാണ് ഒന്നാമത്തേത്. അത്തരം മുഴകൾ അപകടകാരികളല്ല. രണ്ടാമത്തെ ഇനത്തിൽപ്പെടുന്നവയുടെ സ്വഭാവം അങ്ങനെയല്ല. അത് എങ്ങും ഒതുങ്ങിക്കൂടി നിൽക്കില്ല. മുഴകളിൽനിന്നു തെന്നിത്തെറിച്ച് പോകുന്ന കോശങ്ങൾ ചെല്ലുന്നിടത്തെല്ലാം പുതിയ മുഴകളായി വളരും. ചെന്നെത്തുന്ന ഭാഗത്തു പറ്റിച്ചേർന്നു വളരുന്ന ഇത്തരം കോശങ്ങൾ സമീപ കോശങ്ങളെ ആക്രമിച്ചു നശിപ്പിക്കും. അതാണ് അർബുദമായി മാറുന്നത്.
അർബുദ കോശങ്ങൾ
ശരീരത്തിന്റെ ആവശ്യത്തിന് അനുസരിച്ചാണു കോശങ്ങളിൽ വിഭജനം നടക്കുന്നത്. ആവശ്യം കഴിഞ്ഞാൽ ആ പ്രക്രിയ അവസാനിപ്പിക്കുകയും ചെയ്യും. ഇൗ കോശങ്ങൾ പരസ്പര ബന്ധത്തിലാണു നിലകൊള്ളുന്നത്. ഒന്നിന്റെ നിർദേശം മറ്റൊന്ന് അനുസരിക്കും. ആ ബന്ധം നഷ്ടപ്പെട്ടാൽ അവ നശിച്ചുപോകുകയും ചെയ്യും.
എന്നാൽ, കാൻസർ കോശങ്ങളുടെ കാര്യം അങ്ങനെയല്ല. അവയ്ക്ക് പരസ്പര ബന്ധമില്ല. ശരീരത്തിന്റെ ആവശ്യമൊന്നും പരിഗണിക്കാറില്ല. നിയന്ത്രണത്തിനു നിൽക്കാറുമില്ല. മറ്റു കോശങ്ങളുടെ നിർദേശം പാലിക്കുകയുമില്ല. വിഭജനം തുടർന്നു കൊണ്ടേയിരിക്കും. ഇങ്ങനെ പെറ്റുപെരുകുന്ന അനാവശ്യകോശങ്ങൾ ചേർന്നു ശരീരത്തിന്റെ ഏതെങ്കിലും ഒരുഭാഗത്ത് മുഴയായി രൂപം പ്രാപിക്കും. അതു സമീപ കോശങ്ങളിൽ സമ്മർദമുണ്ടാക്കുകയും അവയെ നശിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. കാൻസർ ബാധിച്ച ഭാഗങ്ങളിൽ കടുത്ത വേദനയും അസ്വസ്ഥതയും ഉണ്ടാകാൻ കാരണമിതാണ്.
പ്രധാന കാൻസറുകൾ
വായിലും തൊണ്ടയിലും വരുന്ന കാൻസർ, ശ്വാസകോശാർബുദം, ആമാശയ കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ, മലാശയ കാൻസർ എന്നിവയാണ് ഇന്ത്യയിലെ പുരുഷന്മാരിൽ സാധാരണ കണ്ടുവരുന്നത്. സ്ത്രീകളിൽ ഗർഭാശയ കാൻസർ, സ്തനാർബുദം, മലാശയ കാൻസർ, വായിലും തൊണ്ടയിലും വരുന്ന കാൻസർ, തൈറോയിഡ് കാൻസർ തുടങ്ങിയവയും.
ജനിതകമാറ്റം
ശരീര കോശങ്ങൾക്ക് ജനിതകമാറ്റം സംഭവിക്കുന്പോഴാണ് അവ അനിയന്ത്രിതമായി വളരാൻ തുടങ്ങുന്നതും അർബുദവിത്തുകളായി മാറുന്നതും. കോശങ്ങളിൽ ജനിതകമായ വ്യതിയാനങ്ങൾ സംഭവിക്കാൻ കാരണങ്ങൾ പലതുണ്ട്. ഭക്ഷണ രീതിയിലെ മാറ്റം, പുകവലി, മദ്യപാനം, റേഡിയേഷൻ, പാൻ ഉത്പന്നങ്ങൾ, രാസവസ്തുക്കൾ, വൈറസ് ബാധ, വ്യായാമത്തിന്റെ കുറവ് അങ്ങനെ നിരവധി കാരണങ്ങൾ.
കാൻസറും ഞണ്ടും
വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഗ്രീക്ക് ഭിഷഗ്വരൻ ഹിപ്പോക്രാറ്റസാണ് ഞണ്ട് എന്നർഥമുള്ള കാർക്കിനോസ് എന്ന് അർബുദരോഗത്തെ ആദ്യം വിളിച്ചത്. കാർക്കിനോസിന്റെ ലത്തീൻ ഭാഷാന്തരമാണ് കാൻസർ. ഈ പദം ആദ്യം ഉപയോഗിച്ചതാകട്ടെ റോമൻ വൈദ്യനായ ചെൽസൂസ്, ബിസി ഒന്നാം നൂറ്റാണ്ടിൽ.
കാൻസർ സംബന്ധമായ ചികിത്സാശാഖയ്ക്ക് ഓങ്കോളജി എന്നു പറയും. ട്യൂമർ എന്നർഥമുള്ള ഓങ്കോസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഓങ്കോളജി എന്ന വാക്കുണ്ടായത്. ഗ്രീക്ക് വൈദ്യനായ ഗാലൻ ആണ് എഡി രണ്ടാം നൂറ്റാണ്ടിൽ ഈ പദം രോഗസൂചനയ്ക്കായി ആദ്യം ഉപയോഗിച്ചത്. ഏതാണ്ട് വൃത്താകൃതിയിലാണു ഞണ്ടിന്റെ ശരീരം. ചുറ്റും നീണ്ട കാലുകളും. കാൻസർ രോഗത്തിന്റെ സ്വഭാവവും ഏതാണ്ടിങ്ങനെതന്നെ. ശരീരത്തിന്റെ ഏതെങ്കിലുമൊരുഭാഗത്ത് ആരംഭിച്ച് ഞണ്ടിന്റെ കാലുകൾ പോലെ മറ്റു ഭാഗങ്ങളിലേക്കും പടരുന്നു.