Sunday, November 29, 2020 11:51 PM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനത്തിനുശേഷം ബിജെപിയുടെ തന്ത്രജ്ഞർ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കു നീങ്ങുകയാണ്. കർണാടകയിലൊഴികെ ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ഇതുവരെ പിടിമുറുക്കാൻ കഴിഞ്ഞിട്ടില്ല. 2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോഴും വടക്ക്-കിഴക്ക്, കിഴക്ക്, തെക്കേ ഇന്ത്യ എന്നിവിടങ്ങളിൽ കൂടുതൽ മുന്നേറാൻ കഴിഞ്ഞില്ല. ലോക്സഭാ സീറ്റുകളുടെ എണ്ണം ഗണ്യമായി ലഭിച്ചെങ്കിലും, ബിജെപി ഒരു ഉത്തര-മധ്യ ഇന്ത്യ പ്രതിഭാസമായി തുടർന്നു.
ക്രമേണ അതു വടക്ക്-കിഴക്കൻ പ്രദേശങ്ങളിലേക്കു വ്യാപിച്ചു. എളുപ്പത്തിൽ മറികടക്കാൻ പ്രയാസമാകുമ്പോഴും കഴിഞ്ഞ രണ്ടു വർഷമായി മമതയെ വീഴ്ത്താൻ പശ്ചിമ ബംഗാളിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒഡീഷയിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി പാർട്ടിയെ ശക്തിപ്പെടുത്താൻ കഴിഞ്ഞുവെങ്കിലും ബിജു ജനതാദൾ സംസ്ഥാനത്ത് ശക്തമായ ഒരു രാഷ്ട്രീയ ശക്തിയായി തുടരുകയാണ്.
തമിഴ്നാട്ടിൽ അമിത് ഷാ നേരിട്ട്
ജനകീയ നേതാവ് പുരൈട്ചി തലൈവി ജെ. ജയലളിതയുടെ നിര്യാണത്തെത്തുടർന്ന് ബിജെപി നേതാക്കൾ തമിഴ്നാട്ടിൽ ശക്തമായ നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.സംസ്ഥാനത്ത് സഖ്യകക്ഷിയെ നിശ്ചയിക്കുന്നതിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാൽ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ക്രിയാത്മകമായി പ്രതികരിക്കാതെ യുപിഎയിൽ തുടരാനാണ് താത്പര്യപ്പെട്ടത്. പിന്നീട് എഡിഎംകെയിൽ പ്രശ്നങ്ങളുമുണ്ടായി. നാലുവർഷം തടവു ശിക്ഷ ലഭിച്ച് ബംഗളൂരുവിലെ പരപ്പന ജയിലിൽ ആയതോടെ വി.കെ. ശശികലയുടെ മുഖ്യമന്ത്രി പദത്തിനുള്ള അവകാശവാദം സ്വാഭാവികമായും അവസാനിച്ചു.
നരേന്ദ്ര മോദിയുടെ അനുഗ്രഹത്താൽ എഡിഎംകെയിലെ രണ്ടു പ്രമുഖ വിഭാഗങ്ങളുടെ നേതാക്കളായ എടപ്പാടി കെ. പളനിസ്വാമിയും ഒ. പനീർശെൽവവും പ്രതിസന്ധികളെ അതിജീവിക്കുകയും ഒത്തുചേർന്നു പോവുകയുമാണ്. അതോടെ ബിജെപിയുടെ ഉന്നത നേതാക്കൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എഎഡിഎംകെയുമായി സഖ്യമുണ്ടാക്കാമെന്ന ആശയക്കാരായി മാറി.
തമിഴ്നാട്ടിലെ ബിജെപിയുടെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് എസ്. ഗുരുമൂർത്തിയുടെ സഹായത്തോടെ സൂപ്പർസ്റ്റാർ രജനികാന്തിനെ പാർട്ടിയോടടുപ്പിക്കാൻ അമിത് ഷാ നീക്കം നടത്തി. അടുത്ത തെരഞ്ഞെടുപ്പിൽ സഹകരിച്ചു പ്രവർത്തിക്കാൻ രജനികാന്തിനെ പ്രേരിപ്പിക്കാനാണ് ഇരുവരും ഒരുമിച്ചു ശ്രമിച്ചത്. സ്റ്റൈൽ മന്നന് രാഷ്ട്രീയത്തിൽ ചേരാനുള്ള ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അദ്ദേഹം ആടിക്കളിക്കുകയാണ്. രാഷ്ട്രീയ പ്രവേശനത്തിൽനിന്ന് അടുത്തിടെ ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു. രണ്ടാഴ്ചമുമ്പ് അമിത് ഷാ ചെന്നൈ സന്ദർശിക്കുകയും ഗുരുമൂർത്തിക്കൊപ്പം രജനീകാന്തുമായി വിപുലമായ ചർച്ചകൾ നടത്തുകയും ചെയ്തു. എന്നാൽ, ബിജെപിയുമായി സഹകരിക്കുന്നതിന് രജനീകാന്ത് സമ്മതിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
സംസ്ഥാനത്തെ സഖ്യം സംബന്ധിച്ച് ഷായും ഗുരുമൂർത്തിയും എഡിഎംകെ നേതാക്കളുമായും ചർച്ച നടത്തി. എം.ജി.ആർ. സ്ഥാപിച്ച ദ്രാവിഡ പാർട്ടിയിൽ ഭിന്നതയില്ലാതെ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നാണ് അവർ നേതാക്കളെ ഉപദേശിച്ചത്. സഖ്യത്തിന്റെ നേതാവിനെ തത്വത്തിൽ അംഗീകരിക്കുകയും ചെയ്തു. സഖ്യത്തെക്കുറിച്ച് നേതാക്കൾക്ക് വലിയ പ്രതീക്ഷയാണുള്ളത്. ഡിഎംകെ നേതൃത്വത്തിലുള്ള യുപിഎയെ നേരിടാമെന്ന ആത്മവിശ്വാസവും അവർ പ്രകടിപ്പിച്ചു.
ഡിഎംകെ, കോൺഗ്രസ്, ഇടതുപക്ഷം, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, മറ്റ് ചെറുകിട സംസ്ഥാന പാർട്ടികൾ എന്നിവരുൾപ്പെടുന്ന യുപിഎ സംസ്ഥാനത്ത് ശക്തമായ സഖ്യമാണെന്ന് ബിജെപി നേതാക്കൾക്കറിയാം. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയും സംസ്ഥാനത്ത് ശക്തമാകുന്നതിൽ ബദ്ധശ്രദ്ധരാണ്. വിശാലമായ ഒരു സഖ്യമാണ് നേതാക്കളുടെ മനസിലുള്ളത്. ഇതുസംബന്ധിച്ച് അന്തിമരൂപമുണ്ടാക്കാനും വരും ആഴ്ചകളിൽ ഒരു പൊതു മിനിമം പ്രോഗ്രാം തയാറാക്കാനും സാധ്യതയുണ്ട്.
എന്നാൽ, ഈ സഖ്യത്തിനു തീർച്ചയായും ഒരു കുഴപ്പമുണ്ട്, ഹിന്ദിഹൃദയപ്രദേശങ്ങളിലും മറ്റു ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലും തരംഗങ്ങൾ സൃഷ്ടിക്കുന്ന മോദിജിയുടെ പ്രസംഗങ്ങൾ തമിഴ്നാട്ടിലും സമാന സ്വാധീനം സൃഷ്ടിക്കുമോ? ആർക്കും ഉറപ്പില്ല.
തെലുങ്കാനയിൽ പ്രതീക്ഷ
തെലുങ്കാനയിൽ രാഷ്ട്രീയ തന്ത്രം മെനയാനും ബിജെപി നേതൃത്വം ആഗ്രഹിക്കുന്നു. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള തെലുങ്കാന രാഷ്ട്രസമിതിയെ പരാജയപ്പെടുത്തിയായിരുന്നു അടുത്തിടെ നടന്ന ദുബാക്ക ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയം. തീവ്രമായ പോരാട്ടത്തിൽ ബിജെപിക്ക് കോൺഗ്രസിന്റെയും ടിആർഎസിന്റെയും വോട്ടുകളിൽ വിള്ളലുണ്ടാക്കാനായി. 2014 ൽ രൂപവത്കരിച്ചതിനു ശേഷം ആദ്യമായാണ് ടിആർഎസ് ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത്.
ആയിരത്തിൽപ്പരം വോട്ടുകളുടെ വ്യത്യാസത്തിലാണെങ്കിലും ദുബാക്കയിലെ വിജയം സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന്റെ സംഘടനാ വൈദഗ്ധ്യം പ്രകടിപ്പിക്കുന്നതായും ടിആർഎസിനെ നേരിടാനുള്ള പ്രതീക്ഷ നൽകുന്നതായും മാറി. നിയമസഭാ സമിതിയുടെ രണ്ട് സീറ്റുകളിലേക്ക് അതിവേഗം നടക്കുന്ന തെരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടം നടത്താനാണ് പാർട്ടിയുടെ തീരുമാനം.
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ടിആർഎസിന് കനത്ത വെല്ലുവിളി നൽകാനാകുമെന്നു പാർട്ടി നേതൃത്വത്തിന് ഉറപ്പുണ്ട്. ഭൂരിപക്ഷ സമുദായത്തെ അണിനിരത്താനും ടിആർഎസിനോടു വർധിച്ചുവരുന്ന എതിർപ്പും അവരുടെ സ്വേച്ഛാധിപത്യ പ്രവണതകളും പ്രയോജനപ്പെടുത്താനും തങ്ങൾക്കു കഴിയുമെന്നും പരിവാർ നേതാക്കൾക്ക് ഉറപ്പുണ്ട്. സംസ്ഥാനത്തു കെസിആർ നടപ്പാക്കുന്ന ക്ഷേമപദ്ധതികൾ പ്രധാനമായും കേന്ദ്രസർക്കാരിന്റെ പദ്ധതികളാണെന്ന് അവകാശപ്പെടുന്ന പാർട്ടി ഇതിനകംതന്നെ ഇക്കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നുമുണ്ട്.
സംസ്ഥാനത്തെ ബിജെപിയുടെ പ്രസിഡന്റ് ബൻഡി സഞ്ജയ് കുമാർ, മികച്ച പ്രചാരകനും തികഞ്ഞ തന്ത്രജ്ഞനുമാണ്. പാർട്ടി പ്രസിഡന്റ് ജെ.പി. നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചേർന്നു. ബഹുകോണ മത്സരത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് നേതാക്കൾ. സാമുദായിക ഏകീകരണത്തിനുള്ള വാഗ്ദാനങ്ങളും യോഗി ആദിത്യനാഥ് ആരംഭിച്ചു. ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു!
ഏതാനും വർഷങ്ങൾക്കുമുമ്പ് ബിജെപി വിരുദ്ധ, കോൺഗ്രസ് വിരുദ്ധ സഖ്യം രൂപീകരിക്കാൻ ശ്രമിച്ചിരുന്ന കെസിആർ പുതിയ സാഹചര്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജെപിയെ എതിർക്കാൻ കോൺഗ്രസും മറ്റ് മതേതര ശക്തികളുമായുള്ള മഹാഘഡബന്ധൻ മോഡൽ മതേതര സഖ്യത്തിന് ഇപ്പോൾ അദ്ദേഹം ശ്രമം നടത്തുന്നു. സംസ്ഥാന തലസ്ഥാനത്തും സംസ്ഥാനത്തും സംശയാസ്പദമായ മാർഗങ്ങളിലൂടെ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ ബിജെപി ഒരുങ്ങുന്നുവെന്നത് വ്യക്തമാണ്.
കേരളത്തിൽ ഭിന്നത
കേരളത്തിലും ബിജെപി സ്വാധീനം ചെലുത്താൻ ശ്രമിക്കുകയാണ്. ഇതുവരെ ഒരു എംഎൽഎയെ സംസ്ഥാന നിയമസഭയിൽ ഉൾപ്പെടുത്താൻ പാർട്ടിക്കു കഴിഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് സാന്നിധ്യം അറിയിക്കാം. ലോക്സഭയിൽ ഇതുവരെ ഒരു അംഗവുമില്ല. ചില പ്രാദേശിക പാർട്ടികളുമായി തെരഞ്ഞെടുപ്പ് ധാരണയും സീറ്റ് ക്രമീകരണവും ഉണ്ടാക്കാൻ ഇത്തവണ പാർട്ടി ശ്രമിക്കുന്നു.
എന്നാൽ, സംസ്ഥാന ഘടകത്തിൽ ഭിന്നത രൂക്ഷമാണ്. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാനോ അസന്തുഷ്ടരായ പാർട്ടി പ്രവർത്തകരുടെ ആവലാതികൾ കേൾക്കാനോ കേന്ദ്ര നേതൃത്വം കാര്യമായൊന്നും ചെയ്തിട്ടില്ല. ബിജെപി ദേശീയ നേതൃത്വത്തിന്റെ കേരള ഘടകവുമായി ബന്ധപ്പെട്ട തീരുമാനങ്ങളോട് വിയോജിപ്പുള്ള ചിലർ ആർഎസ്എസ് നേതാക്കൾ സംസ്ഥാന ഘടകത്തിലുണ്ട്. ബിജെപിക്ക് മികവുറ്റ സംഘടനാ സംവിധാനങ്ങളുള്ള ഏതാനും മണ്ഡലങ്ങൾ സംസ്ഥാനത്തുണ്ട്.
ജഗനു താത്പര്യം
ആന്ധ്രയിൽ പാർട്ടി ഇതുവരെ ഒരു തന്ത്രവും മെനഞ്ഞിട്ടില്ല. എന്നാൽ വൈഎസ്ആർ കോൺഗ്രസ് നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ വൈ. എസ്. ജഗൻ മോഹൻ റെഡ്ഡി സംഘ് പരിവാറിനോട് സൗഹൃദമുണ്ടാക്കാൻ ശ്രമിക്കുകയാണ്. അദ്ദേഹം വഴക്കമുള്ള രാഷ്ട്രീയക്കാരനാണ്. സാഹചര്യങ്ങൾ ഒത്തുചേർന്നാൽ, ഭാവിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയും വൈഎസ്ആർ കോൺഗ്രസും തമ്മിൽ ധാരണയുണ്ടാകാം.
കാര്യങ്ങൾ ലളിതമാണ്. ഏഴ് വർഷം മുമ്പുവരെയുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിനെപ്പോലെ ഇന്ത്യയിലുടനീളം ശക്തമായ സാന്നിധ്യമുള്ള ഒരു ദേശീയ പാർട്ടിയായി ബിജെപി മാറണമെന്ന് പരിവാർ നേതൃത്വം ആഗ്രഹിക്കുന്നു. എന്നാൽ, ഹിന്ദുത്വ തന്ത്രത്തിന് ഇന്ത്യയിലുടനീളമുള്ള ഭൂരിപക്ഷം പാർട്ടി അംഗങ്ങളെ ഏകീകരിക്കാൻ കഴിയുമോ എന്നതാണ് ചോദ്യം. ഉത്തരം പറയുക എളുപ്പമല്ല.
എന്നാൽ, വിവിധ പ്രദേശങ്ങളുടെയും സംസ്ഥാനങ്ങളുടെയും ശൈലിയും ധാർമികതയും വ്യത്യസ്തമാണെന്നും ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ഒരേ സാമുദായിക തന്ത്രം ഫലിച്ചേക്കില്ലെന്നും വ്യക്തമാണ്. കൂടാതെ, താത്പര്യങ്ങൾ, പ്രത്യയശാസ്ത്രം, മൂല്യങ്ങൾ എന്നിവ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ ന്യൂഡൽഹിയിലെ ഭരണാധികാരിയായ പരിവാറിന് തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ പരിവാരങ്ങളെയും കേരളത്തിലെയും കർണാടകയിലെയും ചെറിയ പരിവാരങ്ങളെയും കൂടെക്കൂട്ടുക എളുപ്പമല്ല. എന്നാൽ മറ്റൊരു വശമുണ്ട്. വോട്ട് വിഭജനം അപ്രതീക്ഷിതവും അസാധാരണവുമായ ഫലങ്ങൾ ഉളവാക്കും.