Saturday, November 7, 2020 11:50 PM IST
ഫ്രാൻസിസ് മാർപാപ്പ ഈ ഒക്ടോബർ നാലിനു പ്രസിദ്ധീകരിച്ച ‘എല്ലാവരും സഹോദരർ’ എന്ന ചാക്രികലേഖനത്തിലെ അഞ്ചാമത്തെ അധ്യായം രാഷ്ട്രീയത്തെക്കുറിച്ചാണ്. ലോകത്തോടു മുഴുവനുമാണു പാപ്പാ സംസാരിക്കുന്നത്. രാഷ്ട്രീയമില്ലാത്ത ഒരു രാജ്യംപോലുമില്ല. പല രാജ്യങ്ങളിലും തെരഞ്ഞെടുപ്പുകൾ നടക്കുന്നു. അല്ലെങ്കിൽ ഉടനടി വരാനിരിക്കുന്നു. ചില ചിന്തകൾ പ്രസക്തമാണ്.
സാഹോദര്യത്തിന്റെ ഒരു ആഗോളസമൂഹമാണു പാപ്പായുടെ ലക്ഷ്യം. ജനതകളുടെയും രാജ്യങ്ങളുടെയും സാമൂഹികസൗഹൃദത്തിലൂടെ ഇതു നടപ്പാക്കാനാണ് പാപ്പാ ആഗ്രഹിക്കുന്നത്. ആരും ഉപയോഗശൂന്യരല്ല, ആരും ഉപേക്ഷിക്കപ്പെടേണ്ടവരുമല്ല എന്നുള്ളതാണ് പാപ്പായുടെ അടിസ്ഥാന തത്ത്വശാസ്ത്രം. ആഗോളീകരണം നമ്മെ അയൽക്കാരാക്കുമെങ്കിലും സഹോദരങ്ങളാക്കുന്നില്ല. ഇടുങ്ങിയ ദേശീയതയെ പാപ്പാ ശക്തമായി എതിർക്കുന്നുണ്ട്.
രാഷ്ട്രീയത്തെക്കുറിച്ചുള്ള സഭയുടെ നവീനവീക്ഷണം
രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാക്കുകളാണു പോപ്പുലിസം, പോപ്പുലിസ്റ്റ് എന്നിവ. ഒരു രാഷ്ട്രീയക്കാരൻ പോപ്പുലർ അല്ലെങ്കിൽ ജനകീയൻ ആകുന്നതിൽ തെറ്റില്ല. ജനങ്ങൾ നൽകുന്ന സമ്മാനമാണത്. എന്നാൽ, പോപ്പുലിസം ജനങ്ങളെ മുതലെടുക്കുന്നതാണ്. അതു പലപ്പോഴും സ്വന്തം കാര്യലാഭത്തിനുവേണ്ടിയാണ്.
എല്ലാവരെയും തെറ്റായ ദിശയിലേക്കു നയിക്കുന്ന രാഷ്ട്രീയരോഗമാണു പോപ്പുലിസ്റ്റ് ആകാനുള്ള മോഹം. ഇവിടെ ജനങ്ങൾ എന്ന വാക്കിന്റെ അർഥം നഷ്ടപ്പെടുത്തുകയാണ്. ജനാധിപത്യത്തിന്റെ നിർവചനത്തെ അതു ബലഹീനമാക്കും. ജനങ്ങൾ തെരഞ്ഞെടുക്കുന്ന സർക്കാർ എന്ന യാഥാർഥ്യത്തിന്റെ ഗുണമേന്മ നഷ്ടപ്പെടുത്തുകയാണ്. ഒരു സമൂഹം, സമുദായം കേവലം വ്യക്തികളുടെ കൂട്ടമല്ല. ദീർഘവീക്ഷണമുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ ചിന്തിക്കുന്ന ജനങ്ങൾക്കു മാത്രമേ സാധ്യമാകൂ.
ശക്തവും വ്യക്തവുമാണു പാപ്പായുടെ വാക്കുകൾ. നിരുത്തരവാദിത്വപരമായ പോപ്പുലിസം അപകടം നിറഞ്ഞതാണ്. ഓരോ ദിവസത്തേക്കുമുള്ള കാര്യങ്ങൾ മാത്രമേ അവർ ചിന്തിക്കുന്നുള്ളൂ. ഇവിടെ അസമത്വം നിർമാർജനം ചെയ്യാനോ ജനോപകാരപ്രദമായ പദ്ധതികൾ ആവിഷ്കരിക്കാനോ രാഷ്ട്രീയക്കാർക്കു പറ്റാതെ പോകുന്നു. യഥാർഥ ജനകീയ രാഷ്ട്രീയക്കാർ ജനനന്മയാണു ലക്ഷ്യംവയ്ക്കുന്നത്. എല്ലാവർക്കും ജോലിസാധ്യതകൾ ഇവർ അന്വേഷിക്കും. ഓരോ വ്യക്തിയിലും ഓരോ ദേശത്തുമുള്ള സന്പത്ത് സ്വരുക്കൂട്ടും. പണം കൊടുത്തല്ല, ജോലികൊടുത്തു സഹായിക്കണമെന്നു പാപ്പാ നിർദേശിക്കുന്നു.
ഓരോ വ്യക്തിക്കുമുള്ള കഴിവുകൾ രാഷ്ട്രനിർമിതിക്കായി ഉപയോഗപ്പെടുത്തണം. ഏറ്റവും വലിയ ദാരിദ്ര്യം തൊഴിലില്ലാത്ത അവസ്ഥയാണ്. അധ്വാനത്തിന്റെ മഹത്വം മനസിലാക്കാത്ത അവസ്ഥയാണ്. സാമൂഹികജീവിതത്തിന്റെ അടിസ്ഥാനഘടകമാണു ജോലി. ഇതാണു രാഷ്ട്രീയക്കാർ ഉറപ്പുവരുത്തേണ്ടത്. ജോലിചെയ്യൽ ഉത്തരവാദിത്വത്തിന്റെ പങ്കിടലാണ്, കൂട്ടുത്തരവാദിത്വമാണ്.
പോപ്പുലിസത്തിൽ മുറിവേറ്റവരെയും പാവപ്പെട്ടവരെയും ജോലിയില്ലാത്തവരെയും പരിഗണിക്കുന്നില്ല. ഉത്തമ രാഷ്ട്രീയക്കാർ എല്ലാ വൈവിധ്യങ്ങളെയും സ്വാഗതം ചെയ്യും. രാഷ്ട്രീയം കുലീനമായ തൊഴിലാണ്. ദൈവവിളിയാണ്. നല്ല കാര്യബോധമുള്ളവർ രാഷ്ട്രീയക്കാരാകണം. യഥാർഥ പൊതുജനസേവന മണ്ഡലം രാഷ്ട്രീയമാണ്.
രാഷ്ട്രീയം സന്പത്തിനു കീഴ്പ്പെടരുത്
രാഷ്ട്രീയം വിപണിക്കു കീഴ്പ്പെട്ടുകൂടാ. സാന്പത്തികശാസ്ത്രത്തിനുമാത്രം മേൽക്കോയ്മ വന്നാൽ രാഷ്ട്രീയം പാവപ്പെട്ടവർക്ക് എതിരാകും. സാന്പത്തികമേഖല വികസിച്ചാൽ എല്ലാവരും വിജയിക്കും എന്ന തത്ത്വം ശരിയല്ല. നല്ല സമറിയാക്കാരന്റെ മാതൃക പാപ്പാ എടുത്തുപറയുന്നു. മുറിവേറ്റവരുടെ നേർക്ക് ഒന്നു കുനിഞ്ഞ് അവനെ തൊട്ടു കൈപിടിച്ച് എഴുന്നേല്പിച്ചു സത്രത്തിൽ ആക്കുക എന്നതായിരിക്കണം ഏതൊരു രാഷ്ട്രീയനേതാവിന്റെയും മുൻഗണന. (ഈ ചാക്രികലേഖനത്തിലെ രണ്ടാം അധ്യായം മുഴുവൻ നല്ല ശമരിയാക്കാരനെക്കുറിച്ചാണ്. നല്ല ശമരിയാക്കാരനിൽനിന്നാണു നല്ല രാഷ്ട്രീയക്കാരനും വരേണ്ടത്).
ലോകത്തിന്റെ പ്രയാണം രാഷ്ട്രീയത്തോടൊപ്പം
ഇന്നത്തെ രാഷ്ട്രീയത്തിന് അനുകൂലമായും പ്രതികൂലമായും ചിന്തിക്കുന്നവരുണ്ട്. പോരായ്മകൾ ചൂണ്ടിക്കാട്ടി രാഷ്ട്രീയത്തെ എതിർക്കുന്നവരുണ്ട്. ഒരു കാര്യം ഉറപ്പ്. രാഷ്ട്രീയമില്ലാതെ രാഷ്ട്രത്തിനു നിലനിൽപ്പില്ല. പക്ഷേ, രാഷ്ട്രീയമില്ലാതെ ലോകത്തിനു മുന്നോട്ടുപോകാനാവില്ല. സാർവത്രിക സാഹോദര്യത്തിനു സാമൂഹ്യനന്മയും മൂല്യാധിഷ്ഠിതമായ രാഷ്ട്രീയവും അത്യന്താപേക്ഷിതമാണ്.
ഇന്നത്തേതു കാഴ്ചപ്പാടുകളില്ലാത്ത രാഷ്ട്രീയമാണ്, അന്നന്നത്തെ കാര്യങ്ങൾക്ക് അപ്പുറത്തേക്കു കടക്കാൻ പറ്റാത്തവിധത്തിൽ ചെറുതായിപ്പോകുന്ന രാഷ്ട്രീയം. ഉന്നത മൂല്യശ്രേണികളും തത്ത്വങ്ങളും ഉയർത്തിപ്പിടിക്കുകയും പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുകയും ചെയ്യന്പോഴാണ് ഒരു സ്റ്റേറ്റിന്റെ രാഷ്ട്രീയശക്തി പ്രകടമാകുന്നത്. രാഷ്ട്രനിർമിതിയിൽ രാഷ്ട്രീയത്തിനു നിർണായകമായ പങ്കാണുള്ളത്.
സ്നേഹം രാഷ്ട്രീയത്തിൽ
എല്ലാവരും സഹോദരങ്ങളാണ്. സാമൂഹികബന്ധങ്ങളിലൂടെയാണ് ഏവരും വളരേണ്ടത്. പാപ്പാ അതിശ്രേഷ്ഠമായ ഒരു നിർവചനത്തിലേക്കു വരുന്നു: രാഷ്ട്രീയം സർവോത്കൃഷ്ടമായ ഒരു വിളിയാണ്; സ്നേഹത്തിന്റെയും പരോപകാരപ്രവർത്തനങ്ങളുടെയും സമുന്നതമായ ഒരു മേഖല: എല്ലാ രാഷ്ട്രീയക്കാരും പൊതുനന്മയ്ക്കായി പ്രവർത്തിക്കുന്പോൾ മാത്രമാണ് ഈ നിർവചനം നിലനില്ക്കുന്നത്. പൊതുനന്മ നമ്മൾ നടപ്പിലാക്കുന്നത് സാമൂഹികബന്ധങ്ങൾവഴിയാണ്.
രാഷ്ട്രീയത്തിൽ നമുക്കു വേണ്ടത് ഒരു സ്നേഹസംസ്കാരമാണ്, ഒരു സ്നേഹനാഗരികതയാണ്. ഏതൊരു സമൂഹത്തിന്റെയും ഹൃദയമാണു സാമൂഹ്യക്ഷേമപ്രവർത്തനങ്ങൾ. ഈ സാമൂഹ്യപ്രവർത്തനങ്ങൾ സത്യാധിഷ്ഠിതവും ആത്മീയദർശനങ്ങളോടുകൂടിയതുമാവണം. ഇതാണു രാഷ്ട്രീയത്തിന്റെ ധാർമികവും ആത്മികവുമായ മാനം.
സ്വന്തപരിമിതികളിൽ കുരുങ്ങിപ്പോകാതെ കണ്ണുതുറന്ന് ഈ ലോകത്തെ കാണുന്നവനായിരിക്കണം രാഷ്ട്രീയക്കാരൻ. അപരനെ അഭിമുഖീകരിക്കുന്ന കലയാണു രാഷ്ട്രീയം. പാപ്പാ പറയുന്നു: അപ്പോൾ ഉപേക്ഷിക്കപ്പെട്ടവരും എടുത്തെറിയപ്പെട്ടവരും അവഗണിക്കപ്പെട്ടവരും മുന്പിലുണ്ട് എന്നു കാണാൻ സാധിക്കും. കുട്ടികളെ തട്ടിക്കൊണ്ടുപോകലും കുട്ടികളെ ദുരുപയോഗിക്കലും അമിതമദ്യപാനവും ആയുധക്കച്ചവടങ്ങളും അധാർമിക ജീവിതക്രമങ്ങളും ഭീകരപ്രവർത്തനവും ദാരിദ്ര്യവും കൊലപാതകവും ഭ്രൂണഹത്യയും എല്ലാം കാണാൻ കഴിയും.
ഹൃദയംകൊണ്ടു കാണുന്ന രാഷ്ട്രീയക്കാരെയാണു നമുക്കാവശ്യം എന്നു പാപ്പാ സമർഥിക്കുന്നു. കൂടുതൽ കരുണയും മാന്യതയും കുലീനത്വവുമുള്ള രാഷ്ട്രീയക്കാരെയാണ് ഇന്നത്തെ ലോകത്തിനാവശ്യം. കാരുണ്യപ്രവൃത്തികളുടെ അദ്ഭുതങ്ങൾ സൃഷ്ടിക്കുന്ന രാഷ്ട്രീയക്കാർ ഉണ്ടാകട്ടെ എന്നാണ് പാപ്പായുടെ പ്രാർത്ഥന.
പോരായ്മകൾ തിരുത്തുക
ഇപ്പോഴുള്ള രാഷ്ട്രീയസംവിധാനങ്ങളുടെ പോരായ്മകൾ അപഗ്രഥിച്ചു തിരുത്തുക എന്ന പൊതുനിർദേശമാണു പാപ്പാ നൽകുന്നത്. ഇന്നത്തെ രാഷ്ട്രീയത്തിന്റെ അപചയമാണു പാപ്പായെ വേദനിപ്പിക്കുന്നത്. വിപണിയിൽ നിർബന്ധമായും കാരുണ്യപ്രവൃത്തികൾ നടപ്പാക്കണം എന്നു പാപ്പാ പറയുന്നതിന്റെയും കാതൽ അതുതന്നെയാണ്. ചാക്രികലേഖനത്തിന്റെ അവസാനഭാഗത്തു തന്നെ സ്വാധീനിച്ച അഞ്ചു വ്യക്തികളിൽ ഒരാൾ മഹാത്മാഗാന്ധിയാണെന്നു പറഞ്ഞിരിക്കുന്നതു നമുക്ക് ഏറ്റവും അഭിമാനകരമാണ്. ഗാന്ധിയൻചിന്തകളും സമരങ്ങളും ഒരിക്കലും പരാജയപ്പെടുന്നില്ല. ജനസന്പർക്കത്തിന്റെ രാഷ്ട്രീയതത്ത്വശാസ്ത്രമായിരുന്നു അത്.
മനുഷ്യാവകാശലംഘനങ്ങളെ തടയുന്നതിനുപകരം അതിനെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയനേതൃത്വങ്ങൾ, മനുഷ്യരാശിക്ക് അപമാനകരമാണെന്ന മാർപാപ്പയുടെ നിരീക്ഷണം ഏറെ പ്രസക്തമാണ്. മതനേതാക്കളും ശുശ്രൂഷകരും കക്ഷിരാഷ്ട്രീയത്തിൽ ഇടപെടരുത് എന്നു പാപ്പാ ഓർമപ്പെടുത്തുന്നു. അത് അല്മായരുടെ മേഖലയാണ്. എന്നാൽ, ജീവിതത്തിന്റെ രാഷ്ട്രീയമാനത്തിൽനിന്ന് അവർ ഒരിക്കലും മാറിനിൽക്കരുത്. കാരണം, മനുഷ്യരുടെ സമഗ്രവികസനവും പൊതുനന്മയുമാണു ലക്ഷ്യം.
സഭയ്ക്കു സാമൂഹ്യക്ഷേമപ്രവർത്തനങ്ങളിലും വിദ്യാഭ്യാസമേഖലകളിലും നിർണായകമായ സ്വാധീനമുണ്ട്. സഭ മനുഷ്യത്വവികസനപരമായ പ്രവർത്തനങ്ങളിലാണു ശ്രദ്ധിക്കുന്നത്. സാർവത്രിക സാഹോദര്യമാണു ലക്ഷ്യം. തുറന്നിട്ടിരിക്കുന്ന വാതിലാണു സഭയാകുന്ന വീടിനുള്ളത്. കാരണം സഭ അമ്മയാണ്.
ബിഷപ് ജോസഫ് കല്ലറങ്ങാട്ട്