Wednesday, October 14, 2020 11:16 PM IST
സാങ്കേതിക വിദ്യാഭ്യാസം, മെഡിക്കൽ, പാരാമെഡിക്കൽ, എൻജിനിയറിംഗ്, എല്ലാ തലത്തിലും തരത്തിലുമുള്ള അധ്യാപക തസ്തികകൾ എന്നിവ ഒഴികെയുള്ള മുഴുവൻ പിഎസ്സി പരീക്ഷകളും ഇനി മുതൽ ബിരുദതലം, പ്ലസ്ടുതലം, പത്താംക്ലാസ്തലം എന്നീ യോഗ്യതകളുടെ അടിസ്ഥാനത്തിൽ മൂന്ന് ഗ്രൂപ്പായി തിരിച്ച് പരീക്ഷ നടത്തും. മേൽപ്പറഞ്ഞ മൂന്നു യോഗ്യതാതലങ്ങളിലെയും തസ്തികകൾക്ക്, മൂന്നുതലത്തിലും പ്രാഥമിക പരീക്ഷയും വിജയിക്കുന്നവർക്ക് വ്യത്യസ്ത ഫൈനൽ പരീക്ഷകളും ഉണ്ടാവും.
പ്രാഥമിക പരീക്ഷയിൽ പങ്കെടുത്ത്, ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്കായിരിക്കും ഫൈനൽ പരീക്ഷ നടത്തുക. ഓരോ തസ്തികയുടെ പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെടുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഫൈനൽ പരീക്ഷകൾ ഓൺലൈൻ ആയോ, ഒഎംആർ ആയോ, വിവരണാത്മകമായോ നടത്തണമെന്നത് സമയാസമയങ്ങളിൽ കമ്മീഷൻ തീരുമാനിക്കും.
പരീക്ഷ മലയാളം, തമിഴ്, കന്നട മാധ്യമങ്ങളിൽ
മൂന്നു തലത്തിലും വ്യത്യസ്ത സിലബസിന്റെ അടിസ്ഥാനത്തിലായിരിക്കും പരീക്ഷകൾ നടത്തുക. ഇവയിൽ പൊതുവായ ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. ഈ പരീക്ഷകൾക്ക് മലയാളം, തമിഴ്, കന്നട എന്നീ മാധ്യമങ്ങളിൽ പരീക്ഷ എഴുതുവാനുള്ള സൗകര്യങ്ങൾ ഉണ്ടാവും. പ്രാഥമിക പരീക്ഷകളുടെ ചോദ്യ പേപ്പർ മൂന്നു മാധ്യമങ്ങളിൽ (മലയാളം, തമിഴ്, കന്നട) ഉണ്ടായിരിക്കും. ഉദ്യോഗാർഥികൾക്ക് അവരവരുടെ ചോദ്യപേപ്പർ മാധ്യമം തെരഞ്ഞെടുക്കുന്നതിനുള്ള സംവിധാനം ഉണ്ടാവും.
പ്രാഥമിക പരീക്ഷയിൽനിന്നു ഫൈനൽ പരീക്ഷയ്ക്കുള്ള ചുരുക്കപ്പെട്ടിക തയാറാക്കുന്നതിനായി ഓരോ തസ്തികയ്ക്കും വ്യത്യസ്ത കട്ട്ഓഫ് മാർക്കുകൾ നിശ്ചയിക്കുന്നതാണ്.
പരീക്ഷാ വിജ്ഞാപനത്തിൽത്തന്നെ ഓരോ ഉദ്യോഗാർഥിയും സമർപ്പിക്കേണ്ട യോഗ്യത തെളിയിക്കുന്നതിനുള്ള പ്രമാണങ്ങൾ സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ നൽകുന്നതാണ്. അതോടൊപ്പം എൻസിഎൽസി/കമ്യൂണിറ്റി സർട്ടിഫിക്കറ്റ്/സംവരണേതര വിഭാഗത്തിനു വേണ്ടിയുള്ള സാന്പത്തിക സംവരണത്തിന് അർഹത തീരുമാനിക്കുന്ന വരുമാന സർട്ടിഫിക്കറ്റ് എന്നിവ ഉദ്യോഗാർഥികളുടെ പ്രൊഫൈൽ വഴി അപ്ലോഡ് ചെയ്യേണ്ടതാണ്. വൺടൈം വേരിഫിക്കേഷനു പകരം അപേക്ഷ പരിശോധിച്ച് സർട്ടിഫൈ ചെയ്ത് ഫൈനൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ഈ ഫൈനൽ പട്ടികയിൽ വിജ്ഞാപന യോഗ്യതയില്ലാത്ത ഒരു ഉദ്യോഗാർഥിയെയും ഉൾപ്പെടുത്തുകയില്ല.
ഫൈനൽ പരീക്ഷയുടെ സിലബസ്
പ്രാഥമിക പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലുള്ള ചുരുക്കപ്പട്ടികയിൽപ്പെട്ടവർക്ക് പോസ്റ്റ് വൈസ് ഫൈനൽ പരീക്ഷ നടത്തും. ഓരോ തസ്തികയുടെയും ജോലിയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളും പൊതുവിജ്ഞാനം, ഭാഷാ പരിജ്ഞാനം എന്നിവയായിരിക്കും ഫൈനൽ പരീക്ഷയുടെ സിലബസിൽ ഉണ്ടാവുക. ഉദാഹരണം: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയുമായി ബന്ധപ്പെട്ട് പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഐടി ആക്ട്, പഞ്ചായത്ത്രാജ്, ഗവൺമെന്റ് പോളിസികൾ, ജനകീയാസൂത്രണം, സാമൂഹിക സേവനം, ബജറ്റ്, നിയമസഭാ ചട്ടങ്ങൾ തുടങ്ങിയ ജോലിയുടെ സ്വഭാവമനുസരിച്ചുള്ള ചോദ്യങ്ങൾ ഉണ്ടാവും. ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും ഉറവിടം വ്യക്തമാക്കുന്നതാണ്.
പല ഘട്ടങ്ങളിലായി പരീക്ഷ
പൊതുപ്രാഥമിക പരീക്ഷകൾ നടത്തുന്പോൾ മൂന്നു യോഗ്യതാ തലത്തിലും അപേക്ഷകരുടെ എണ്ണം കൂടുതലായിരിക്കുമെന്നതുകൊണ്ടു പല ഘട്ടങ്ങളിലായി പരീക്ഷ നടത്തേണ്ടിവരും. പ്രസ്തുത സന്ദർഭങ്ങളിൽ വ്യത്യസ്തമായി ചോദ്യപേപ്പർ ഉപയോഗിക്കുന്നതിന്റെ അടിസ്ഥാനത്തിൽ സ്റ്റാൻഡാർഡൈസേഷൻ വേണ്ടിവരുന്ന സാഹചര്യമുണ്ടായാൽ പ്രത്യേക പ്രോട്ടോകോളിന്റെ അടിസ്ഥാനത്തിൽ സോഫ്റ്റ് വെയർ ഉണ്ടാക്കുന്നതാണ്. മാർക്ക് റേഞ്ചിന്റെ അടിസ്ഥാനത്തിൽ സ്റ്റാൻഡാർഡൈസേഷൻ സോഫ്റ്റ്വെയർ ഉപയോഗിച്ച് നടപ്പിൽ വരുത്തും.
ഫൈനൽ പരീക്ഷയ്ക്കുശേഷം പരീക്ഷയിലെ ചോദ്യങ്ങളും ചോദ്യകർത്താവ് നൽകിയ ഉത്തരങ്ങളും അവയുടെ ഉറവിടവും മറ്റൊരു എക്സ്പെർട്ടിന് നൽകി പരിശോധിച്ചതിനുശേഷം മാത്രമേ പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിക്കുകയുള്ളൂ. ഇതിനു ശേഷവും പരാതി ഉണ്ടെങ്കിൽ, ഉദ്യോഗാർഥികൾ ആവശ്യമായ, ആധികാരികമായ രേഖകളോടൊപ്പം ചോദ്യവും ഉത്തരവും തെറ്റെന്നു സമർഥിക്കുന്ന പരാതികൾ നൽകിയാൽ മാത്രമേ പരിശോധിക്കുകയുള്ളൂ.
എൽഡി ക്ലാർക്ക് പരീക്ഷ ഡിസംബറിൽ
എല്ലാ വർഷവും തൊട്ടുമുന്പിലത്തെ മാസം വരെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള തസ്തികകൾ ഉൾപ്പെടുത്തിക്കൊണ്ട് ഡിസംബർ, ജനുവരി മാസങ്ങളിൽ പ്രാഥമിക പരീക്ഷ നടത്തുന്നതാണ്. ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ ഉള്ളതും 2021 വർഷം നിലവിലുള്ള റാങ്ക് പട്ടികകളുടെ കാലാവധി അവസാനിക്കുന്നതുമായ എൽഡി ക്ലാർക്ക്, എൽജിഎസ് തുടങ്ങിയ തസ്തികകൾ ഉൾക്കൊള്ളുന്ന പത്താംക്ലാസ് തലം പ്രാഥമിക പരീക്ഷ 2020 ഡിസംബറിൽ നടത്തും.
പ്രാഥമിക പരീക്ഷയുടെ മാർക്ക്, ഫൈനൽ റാങ്കിംഗിന് പരിഗണിക്കുകയില്ല. അതായത് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് ഫൈനൽ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും.
നിലവിലുള്ള 50 ശതമാനം ജാതി സംവരണത്തോടൊപ്പം സംവരണേതര വിഭാഗങ്ങൾക്കുള്ള പത്തു ശതമാനം സാന്പത്തിക സംവരണവും ഏർപ്പെടുത്തി പുതിയ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളുടെ അടിസ്ഥാനത്തിൽ പിഎസ്സി അഡ്വൈയ്സ് മെമ്മോ നൽകുന്നതായിരിക്കും.
സംവരണേതര വിഭാഗത്തിനുള്ള റൊട്ടേഷൻ ചാർട്ടിലെ സംവരണ സ്ഥാനവും, എന്നു മുതൽ സംവരണം നടപ്പിലാക്കണമെന്ന റൂൾസ് ഭേദഗതിയും സർക്കാരിന്റെ സജീവ പരിഗണനാ വിഷയമായി നിൽക്കുന്നു.
പ്രഫ. ലോപ്പസ് മാത്യു
(കേരള പബ്ലിക് സർവീസ് കമ്മീഷൻ മെംബറാണ് ലേഖകൻ)