Tuesday, September 29, 2020 11:45 PM IST
രാജ്യത്തെ കാർഷിക മേഖലയുടെ പരിഷ്കരണത്തിനുവേണ്ടി എന്ന വ്യാജേന കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് ഓർഡിനൻസുകൾ കോവിഡ് രോഗവ്യാപനത്തിന്റെ മറവിൽ പാർലമെന്റിൽ ശബ്ദവോട്ടോടെ പാസാക്കി രാഷ്ട്രപതി ഒപ്പുവച്ചതോടെ നിയമമാക്കിയിരിക്കുകയാണ്. 1. കാർഷിക ഉത്പന്നങ്ങളുടെ വില സ്ഥിരത, സേവന ശക്തീകരണ സംരക്ഷണം 2. കാർഷിക ഉത്പന്നങ്ങളുടെ വിപണനം, വാണിജ്യ പ്രോത്സാഹനം 3. അവശ്യവസ്തു ഭേദഗതി എന്നീ ഓർഡിനൻസുകളാണു നിയമമാക്കിയത്. ഈ കരിനിയമങ്ങൾ ഇന്ത്യൻ കർഷകരുടെ ശവക്കുഴി തോണ്ടും.
വിത്തുമുതൽ വിപണിവരെ ഓരോ തട്ടിലും രാജ്യത്തെ കോടിക്കണക്കിനു വരുന്ന കർഷകരെ യാചകരാക്കുന്നതുകൊണ്ടുതന്നെ ഈ നിയമങ്ങൾ ദേശവിരുദ്ധവും ജനവിരുദ്ധവുമാണ്. അതീവ ഗുരുതരമായ പ്രശ്നങ്ങളാണ് രാജ്യത്ത് സംഭവിക്കാൻ പോകുന്നത്. രാജ്യത്തെ മുഴുവൻ ജനങ്ങളെയും നേരിട്ട് ബാധിക്കുന്ന പ്രശ്നമായി ഇത് മാറിക്കഴിഞ്ഞിരിക്കുന്നു. കൃഷി ചെയ്യുന്നവരെ മാത്രമല്ല, ഭക്ഷണം കഴിക്കുന്ന ജനങ്ങളെ മുഴുവൻ ഇതു നേരിട്ടു ബാധിക്കും.
ഭക്ഷ്യസുരക്ഷയില്ലാതെ രാജ്യസുരക്ഷയോ?
കർഷകരുടെ വിത്തും മണ്ണും മാർക്കറ്റും കുത്തകകളെ ഏൽപ്പിച്ച്, ഇന്ത്യയെ കർഷകരുടെ ശവപ്പറമ്പാക്കുകയാണു നരേന്ദ്ര മോദി സർക്കാർ. ഇതു രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയുടെ പ്രശ്നമാണ്. അദാനിക്കും അംബാനിക്കും റിലയൻസിനും കാർഷിക മേഖലയെ തീറെഴുതി, രാജ്യത്തെ ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കിയിട്ട് രാജ്യസുരക്ഷയെക്കുറിച്ച് വീമ്പിളക്കുന്നതു തികഞ്ഞ കാപട്യമാണ്. ഭക്ഷ്യ സുരക്ഷ നഷ്ടമായാൽ പിന്നെ രാജ്യസുരക്ഷയ്ക്ക് എന്താണു പ്രസക്തി?
രാജ്യത്തെ തന്ത്രപ്രധാന മേഖലകളെല്ലാം കുത്തക ഭീമന്മാർക്ക് മുന്നിൽ അടിയറവച്ചിട്ടാണ് നരേന്ദ്ര മോദി ദേശസ്നേഹത്തെയും ആത്മനിർഭരതയെയും കുറിച്ച് പ്രസംഗിക്കുന്നത്. ആത്മനിർഭരതയല്ല, ആത്മഹത്യയാണ് കർഷകന്റെ മുന്നിലുള്ള വഴി. ബിജെപി സർക്കാരിന്റെ ദേശവിരുദ്ധ- കർഷകവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യമാകെ കർഷകരും കർഷക സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രക്ഷോഭം ആരംഭിച്ചുകഴിഞ്ഞു.
കർണാടകയിലെ അനുഭവം
കരാർ കൃഷിയിലൂടെ ഉത്പാദനക്ഷമത വർധിക്കുമെന്നും കർഷകരുടെ ചെലവ് കുറയുമെന്നുമാണു കേന്ദ്ര സർക്കാരിന്റെ പൊള്ളയായ വാദം. നമ്മുടെ അയൽസംസ്ഥാനമായ കർണാടകയിൽ മുള്ളൻ കക്കിരിക്ക എന്ന പച്ചക്കറി വിള കയറ്റുമതിക്കായി കരാറടിസ്ഥാനത്തിൽ കുത്തകകമ്പനികളുടെ നേതൃത്വത്തിൽ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. അടുത്തിടെ വന്ന പഠനങ്ങളിൽ ഈ കരാർ കൃഷിയുടെ പ്രശ്നങ്ങൾ അക്കമിട്ട് നിരത്തുകയുണ്ടായി. കരാറടിസ്ഥാനത്തിൽ സമ്മതിച്ച അളവിൽ സംഭരിക്കാതിരിക്കുക, വിവിധ ഗ്രേഡുകളാക്കി തിരിച്ചു വിലകുറയ്ക്കുക, വില നൽകാൻ കാലതാമസം വരുത്തുക, സാങ്കേതിക സഹായങ്ങൾ സമയത്തു ലഭ്യമാക്കാതിരിക്കുക, വൻകിട കർഷകർക്കു പ്രാധാന്യം നൽകുക തുടങ്ങിയ പ്രവണതകൾ കരാറിലേർപ്പെട്ട കമ്പനികളുടെ ഭാഗത്തുനിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. തത്ഫലമായി കർഷകർ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നു.
തളർച്ചയ്ക്ക് ആക്കംകൂട്ടും
ഇന്ത്യയുടെ കാർഷിക മേഖലയുടെ വളർച്ച തുടർച്ചയായി കുറഞ്ഞുവരുന്ന സമയത്താണ് കൂടുതൽ തകർച്ചയിലേക്ക് നയിക്കുന്ന പരിഷ്കാരങ്ങളുമായി കേന്ദ്ര സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുന്നത്. 2016-17ൽ ഇന്ത്യയിലെ കാർഷിക മേഖലയിലെ വളർച്ചാ നിരക്ക് 6.8 ശതമാനവും 2017-18ൽ 5.9ശതമാനവും 2018-19ൽ 2.4 ശതമാനവുമായി കുറഞ്ഞു.
ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 2019ൽ മാത്രം 10,281 കർഷകരാണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്തത്. ഈ പശ്ചാത്തലത്തിലാണ് കോവിഡ് മഹാമാരി വരികയും അതേതുടർന്ന് കർഷക രക്ഷയ്ക്ക് എന്ന വ്യാജേന 20 ലക്ഷം കോടിയുടെ ആത്മനിർഭർ ഭാരത് അഭിയാൻ പദ്ധതിയിലൂടെ കുത്തകകൾക്കു സഹായകമായ വിധത്തിൽ, കാർഷിക മേഖലയുടെ പരിഷ്കരണത്തിനുവേണ്ടി മൂന്ന് ഓർഡിനൻസുകൾ ഒളിച്ചുകൊണ്ടുവന്ന് ഇപ്പോൾ ചർച്ച കൂടാതെ പാർലമെന്റിൽ പാസാക്കിയെടുത്തത്. കോർപറേറ്റ് കമ്പനികൾക്ക് സഹായകമായ വിധത്തിൽ കരാർ കൃഷി പ്രോത്സാഹിപ്പിക്കുക, നിലവിലുള്ള എപിഎംസി മാർക്കറ്റുകൾക്കു ബദലായി കർഷകർക്ക് എവിടെയും ഉത്പന്നങ്ങൾ വിൽക്കാനെന്ന വ്യാജേന പ്രൈവറ്റ് മാർക്കറ്റുകൾ സ്ഥാപിക്കുക, കോർപറേറ്റ് കമ്പനികളുടെ നിക്ഷേപം വർധിപ്പിച്ച് അവശ്യസാധനങ്ങളുടെ സംഭരണം പ്രോത്സാഹിപ്പിച്ച് സംസ്ഥാന സർക്കാരുകളുടെ വിപണി ഇടപെടൽ അവസാനിപ്പിച്ച് പൂഴ്ത്തിവയ്പും കരിഞ്ചന്തയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സഹകരണ മേഖലയെ ഇല്ലാതാക്കും
രാജ്യത്ത് ഇപ്പോൾ പ്രവർത്തിച്ചുവരുന്ന സുശക്തമായ സഹകരണ മേഖലയെയും ഫലപ്രദമായി വിപണി ഇടപെടലുകൾ നടത്തുന്ന സർക്കാർ- അർധ സർക്കാർ സംവിധാനങ്ങളെയും ഇല്ലായ്മ ചെയ്യുന്നതാണ് പുതിയ നിയമങ്ങളും ഭേദഗതികളും. ഇന്ത്യയിൽ ഏഴായിരത്തിലധികം സർക്കാർ- അർധസർക്കാർ, സഹകരണ ഏജൻസികളാണ് കാർഷിക മേഖലയിൽ വിത്തു മുതൽ മൂല്യവർധന, കയറ്റുമതി തുടങ്ങി സമസ്ത മേഖലയിലും കർഷകരെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്നത്.
കർഷകർക്ക് എവിടെയും തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റ് ലാഭമുണ്ടാക്കാം എന്ന വാദം എത്രമാത്രം പൊള്ളയാണെന്ന് അറിയണമെങ്കിൽ ശക്തമായ എപിഎംസി ആക്ട് നിലവിലിരുന്ന ബിഹാറിൽ 2006ൽ ഈ ആക്ട് എടുത്തു കളഞ്ഞതിനു ശേഷമുള്ള സ്ഥിതി പരിശോധിച്ചാൽ മതി. അവിടെ നിലവിലുണ്ടായിരുന്ന എപിഎംസി മാർക്കറ്റുകൾ പ്രവർത്തിക്കാതാവുകയും പുതിയ നിക്ഷേപങ്ങൾ വരാതെയാവുകയും കർഷകർ കൂടുതൽ ഇടനിലക്കാരുടെ ചൂഷണത്തിനു വിധേയരാവുകയും ചെയ്തു.
കേരളത്തിൽ കർഷകരുടെ മാർക്കറ്റുകൾക്കും പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള മാർക്കറ്റുകൾക്കും തകർച്ച സംഭവിക്കുകയും ഭക്ഷ്യവിളകളുടെ വില നിർണയിക്കുന്നതിലും വിപണനത്തിലും വ്യാപകമായി കോർപറേറ്റുകളുടെ ഇടപെടൽ ഉണ്ടാവുകയും ചെയ്യാം.
അധികാരം കവർന്നെടുക്കൽ
എപിഎംസി ആക്ട് നടപ്പിലാക്കാത്ത സംസ്ഥാനമാണ് കേരളം. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങളുടെമേല്‍ കൂടുതല്‍ നിയന്ത്രണങ്ങളും അധികചുങ്കവും ഏര്‍പ്പെടുത്തി കര്‍ഷകര്‍ക്കു ന്യായമായ വിലയോ എല്ലാ ഉത്പന്നങ്ങള്‍ക്കും വിപണി സാധ്യതയോ ലഭിക്കാതെവരും എന്നുള്ളതുകൊണ്ടാണ് നമ്മള് അതിനെ അംഗീകരിക്കാത്തത്. എന്നാല്‍, സംസ്ഥാനങ്ങളോട് ആലോചിക്കാതെ, നിലവിലെ എപിഎംസി ആക്ടിലെ ന്യൂനതകൾ പരിഹരിക്കുന്നതിനു പകരം, ഈ ആക്ടിന് ബദലായി കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ്.
കേരളത്തില്‍ കാര്‍ഷികവിഭവങ്ങളുടെ വിപണി സംവിധാനം ശക്തീകരിക്കാന്‍ ഒരു കേന്ദ്ര നിയമത്തിന്റെ ആവശ്യമില്ല. ഇടനിലക്കാരുടെ ചൂഷണമില്ലാതെ, കര്‍ഷകര്‍ക്കു മികച്ച വിലയില്‍ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിനും ഉപഭോക്താക്കള്‍ക്കു ന്യായമായ വിലയില്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും സംസ്ഥാനം തന്നെ തയാറാക്കിയ സംവിധാനങ്ങള്‍ സുശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷയും സുരക്ഷിതഭക്ഷണവും ഉറപ്പാക്കുന്നതിനാണ് നാം മുന്‍ഗണന നല്‍കുന്നത്.
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റുകളുടെ അടിസ്ഥാന സൗകര്യ വികസനം, സംഭരണവിതരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കല്‍, ഓണ്‍ലൈന്‍ വിപണന ശൃംഖലകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ട്.
കർഷകരെ കബളിപ്പിച്ചുകൊണ്ടു കുത്തകകൾക്കു വേണ്ടി കരിനിയമങ്ങൾ ഉണ്ടാക്കുകയും പ്രതിപക്ഷ പ്രതിഷേധങ്ങളെ നിശ്ശബ്ദമാക്കി ഏകപക്ഷീയമായി അവ പാസാക്കിയെടുക്കുകയും സംസ്ഥാനങ്ങളുടെ അധികാരാവകാശങ്ങളെ കവർന്നെടുത്ത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ അതിശക്തമായ പോരാട്ടം ഉയർന്നു വരണം.
വി.എസ്. സുനില്‍കുമാര്‍, കൃഷിമന്ത്രി