Tuesday, September 29, 2020 11:40 PM IST
അമേരിക്കൻ സുപ്രീം കോടതിയിലേക്കു നാമനിർദേശം ചെയ്യപ്പെട്ട എയ്മി കോണി ബാരെറ്റ് ഒരു യാഥാസ്ഥിതികയാണെന്നുള്ള കാര്യം എല്ലാവർക്കും അറിയാം. അതിന്റെ ഒരു കാരണം അവർ അടിയുറച്ച കത്തോലിക്കാ വിശ്വാസിയാണ് എന്നുള്ളതാണ്. കത്തോലിക്കാ സഭ വിവാഹം, ജീവന്റെ മൂല്യം എന്നിവയെക്കുറിച്ചു പഠിപ്പിക്കുന്നത് അംഗീകരിക്കുകയും പ്രായോഗികമായി അനുവർത്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണവർ. ഗർഭഛിദ്രത്തെ അവർ അനുകൂലിക്കുന്നില്ല. കോണി ബാരറ്റ് ദന്പതികൾക്ക് ഏഴു കുട്ടികളുണ്ട്. അതിൽ രണ്ടു പേർ ഹെയ്റ്റിയിൽനിന്നു ദത്തെടുത്ത കറുത്തവംശജരാണ്, മക്കളിൽ ഒരാൾ ഡൗൺസിൻഡ്രോം ഉള്ള കുട്ടിയും.
എയ്മി കോണി ബാരറ്റിന്റെ എതിരാളികൾ പ്രചരിപ്പിക്കുന്നത് അവരുടെ വിധിന്യായങ്ങളെ മതവിശ്വാസം സ്വാധീനിക്കും എന്നാണ്. അവരുടെ അനുയായികൾ പ്രതീക്ഷിക്കുന്നതും അതുതന്നെയാണ്. എന്നാൽ, അവർ പറഞ്ഞത് ന്യായാധിപന്റെ മാർഗദർശി നിയമഗ്രന്ഥമാണ്, മതവിശ്വാസമല്ല എന്നാണ്. അടുത്തു നടക്കാൻ പോകുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനുശേഷം നവംബറിൽ സുപ്രീംകോടതി ഒരു സുപ്രധാന വിധി പ്രസ്താവിക്കേണ്ടതുണ്ട്. മുൻ പ്രസിഡന്റ് ഒബാമ കൊണ്ടുവന്ന ആരോഗ്യരംഗം പരിഷ്കരിക്കുന്ന വ്യവസ്ഥകളെക്കുറിച്ചുള്ള വിധിയാണത്. ഈ വിധി പ്രസ്താവിക്കുന്ന കോടതിയിലേക്കാണ് പ്രസിഡന്റ് ട്രംപ് എയ്മിയെ നാമനിർദേശം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുന്പുതന്നെ സെനറ്റ് അത് അംഗീകരിക്കുകയാണെങ്കിൽ സുപ്രീം കോടതിയിൽ യാഥാസ്ഥിതികർക്ക് ആറു പേരും ലിബറലുകൾക്ക് മൂന്നു പേരുമുണ്ടാകും. എയ്മി ജയിക്കാനുള്ള സാധ്യതയുണ്ട് - സെനറ്റിലെ 100 അംഗങ്ങളിൽ 53 പേർ റിപ്പബ്ലിക്കൻ പാർട്ടിക്കാരാണ്. അങ്ങനെയെങ്കിൽ ഗർഭഛിദ്രം, സമൂഹ ജീവിതം, ആരോഗ്യപരിരക്ഷാ മേഖലകളിൽ ചരിത്രപരമായിത്തീരാവുന്ന വിധിയാണ് ഉണ്ടാകുക.
എയ്മിയുടെ കാര്യത്തിൽ പ്രസിഡന്റ് ട്രംപ് ശരിയായ തീരുമാനമെടുത്തു എന്നു വാദിക്കുന്നവരും മറിച്ചു ചിന്തിക്കുന്നവരുമുണ്ട്. അമേരിക്കയിലെയും മറ്റു രാജ്യങ്ങളിലെയും പ്രോ-ലൈഫ് പ്രസ്ഥാനക്കാർ അതിയായ ആഹ്ലാദത്തിലാണ്. സമൂഹജീവിതത്തിൽ എല്ലാവർക്കും അവകാശങ്ങളുണ്ട്. അവ മാനിക്കപ്പെടുന്പോഴാണ് ജീവിതം സുഗമമാകുന്നത്.
നിയമങ്ങളാണ് അവകാശങ്ങൾ വകവച്ചുകൊടുക്കുന്നത്. നിയമങ്ങൾ ഉത്ഭവിക്കുന്നത് ജീവിതത്തെ നിയന്ത്രിക്കുന്ന പരമചൈതന്യത്തെക്കുറിച്ചുള്ള പൊതുബോധത്തിൽനിന്നും. ചില നിയമങ്ങൾ നല്ലതും മറ്റു ചിലതു ചീത്തയും എന്നു വരാൻ പാടില്ലല്ലോ. അവകാശത്തെക്കുറിച്ചുള്ള ഉറപ്പ് എയ്മിക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകംതന്നെയാണ്. മൗലികാവകാശത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിൽ (ഉദാഹരണമായി ജീവിക്കാനുള്ള അവകാശം) ജീവനെക്കുറിച്ചുള്ള നിയമം - പ്രകൃതിനിയമം - തന്നെയാകും അവരെ നയിക്കുക. ഭരണഘടന അതേപ്പറ്റി നിശ്ശബ്ദമാണ്. ഭരണഘടന എഴുതപ്പെട്ട കാലത്ത് ജീവന്റെ കേവലമൂല്യം തർക്ക വിഷയമേ ആയിരുന്നില്ലല്ലോ.
എയ്മിയെ വിശേഷിപ്പിക്കുന്നത് “ഒറിജിനലിസ്റ്റ്” എന്നാണ്. അതായത് 1787ലെ ഭരണഘടനയെ അതിന്റെ അന്നത്തെ ചൈതന്യത്തിൽത്തന്നെ വ്യാഖ്യാനിക്കുന്ന വിഭാഗത്തിൽപ്പെടുന്നു എന്നർഥം. ഈ ഭരണഘടനയെ സംരക്ഷിക്കുന്നതിനാണു കോടതിയെന്നും ആനുകാലിക പ്രവണതകൾ വിധിന്യായങ്ങളെ സ്വാധീനിക്കരുതെന്നും അവർ കരുതുന്നു. ഇടതുപക്ഷ-ലിബറൽ ചിന്താഗതിക്കാർക്ക് അവർ ഭൂതകാലത്തിന്റെ ഭാരം പേറുന്നവളാണ്.
അടുത്ത തെരഞ്ഞെടുപ്പിന്റെ ഫലം കോടതിയാണു നിർണയിക്കുക എന്നു പ്രസിഡന്റ് ട്രംപ് വിചാരിക്കുന്നുണ്ടെന്നു പലരും കരുതുന്നു, 2000ൽ ജോർജ് ബുഷിന്റെ തെരഞ്ഞെടുപ്പ് സുപ്രീം കോടതി ശരിവച്ചതുപോലെ. അന്നത്തെ കോടതിയിൽ മൂന്നു പേർ ബുഷ് നാമനിർദേശം ചെയ്തവരായിരുന്നു. എന്നാൽ, എയ്മി അത്തരമൊരു നന്ദിപ്രകാശനത്തിനു മുതിരുമോ എന്ന കാര്യം സംശയാസ്പദമാണ്. ഏതായാലും എയ്മിയെ നാമനിർദേശം ചെയ്യുകവഴി മതവിശ്വാസം, ജീവന്റെ സംരക്ഷണം എന്നിവ രാഷ്ട്രീയചർച്ചയ്ക്കു വിധേയമാക്കാൻ ട്രംപിനു കഴിഞ്ഞിട്ടുണ്ട്.
അമേരിക്കൻ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനമായാണ് എയ്മിയുടെ നാമനിർദേശം വിലയിരുത്തപ്പെടുന്നത്. അതിനുള്ള ഒന്നാമത്തെ കാരണം കുടുംബത്തെക്കുറിച്ചുള്ള അവരുടെ നിലപാടാണ്. സമകാലിക കുടുംബസങ്കല്പത്തിനു വിരുദ്ധമാണത്. അഞ്ചു കുട്ടികൾക്കു പുറമേ രണ്ടുപേരെക്കൂടി ദത്തെടുക്കാൻ അവരെ പ്രേരിപ്പിച്ച ആ മൂല്യവിചാരം മരണസംസ്കാരത്തെ ആഞ്ഞുപുൽകുന്ന ആധുനികലോകത്തിന് ഒരു പുനശ്ചിന്തയ്ക്കു നിമിത്തമാകുന്നു.
അക്കാദമിക മികവുകൊണ്ടും നിയമവ്യാഖ്യാനത്തിലുള്ള അവധാനതകൊണ്ടും ശ്രദ്ധേയയാണ് എയ്മി. നോത്ര്ദാം ലോ സ്കൂളിൽനിന്ന് അവർ ഡോക്ടർ ബിരുദം നേടിയത് നൂറിൽ നൂറു മാർക്കും സ്കോർ ചെയ്താണ് (സുമ്മാ കും ലൗദെ). അവരെ ‘ബ്രില്യന്റ്’ എന്നാണ് വിരുദ്ധചിന്താഗതിക്കാരായ മുൻനിര നിയമജ്ഞർപോലും വിശേഷിപ്പിക്കുന്നത്.
‘ഒരു കാര്യം ഞാൻ വ്യക്തമായിപ്പറയാം. അവരുടെ നാമനിർദേശത്തെപ്പറ്റി എന്തൊക്കെ പറഞ്ഞാലും സുപ്രീംകോടതിയിൽ സേവനമനുഷ്ഠിക്കാൻ ഏറ്റവും അനുയോജ്യയായ വ്യക്തിയാണ് അവർ.’ ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രഫസറും ഇടതുപക്ഷ അനുഭാവിയുമായ നോവാ ഫെൽഡ്മാന്റെ അഭിപ്രായമാണിത്. എയ്മിതന്നെ നിയമ വ്യാഖ്യാനത്തെപ്പറ്റി പറഞ്ഞതു ശ്രദ്ധേയമാണ്: ‘ഒരു ന്യായാധിപൻ എഴുതപ്പെട്ടിരിക്കുന്ന നിയമങ്ങളാണ് അനുവർത്തിക്കേണ്ടത്. അവർ രാഷ്ട്രീയതീരുമാനങ്ങൾ എടുക്കേണ്ടതില്ല.’ നാമനിർദേശം കഴിഞ്ഞ ഉടനെ റോസ് ഗാർഡനിൽ നടത്തിയ പ്രസംഗത്തിലാണ് അവർ ഇതു പറഞ്ഞത്. പ്രസിദ്ധ നിയമജ്ഞനായ ആന്റൺ സ്കലിയയുടെ ശിഷ്യയാണ് എയ്മി. മാറിമാറിവരുന്ന ധാർമിക, സാംസ്കാരിക നിലപാടുകൾക്കൊപ്പം നിയമങ്ങൾ മാറ്റിയെഴുതാൻ നിയമജ്ഞർക്ക് അവകാശമില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. “അദ്ദേഹത്തിന്റെ തത്വശാസ്ത്രം തന്നെയാണ് എന്റേതും’’ എന്നാണ് എയ്മി പ്രസ്താവിച്ചത്.
തികഞ്ഞ കത്തോലിക്കാവിശ്വാസിയായ എയ്മി അക്കാദമിക ജീവിതവും തൊഴിലും വിശ്വാസവും സമന്വയിപ്പിക്കുന്ന ഒരു വ്യക്തിയാണ്. ഏതാനും വർഷം മുന്പ് അവർ പറയുകയുണ്ടായി, നിയമജ്ഞ എന്ന നിലയിലുള്ള തന്റെ ജീവിതം ‘ലക്ഷ്യത്തിലേക്കുള്ള മാർഗം’ മാത്രമാണെന്ന്.
“ദൈവരാജ്യം പണിതുയർത്തുകയാണ്’’ തന്റെ ലക്ഷ്യം. ഡെമോക്രാറ്റിക് സെനറ്റർ ഡയാന ഫൈൻസ്റ്റൈൻ ഒരിക്കൽ എയ്മിയെ വിമർശിച്ചുകൊണ്ടു പറഞ്ഞു, പഴഞ്ചൻ നിയമസംഹിതകളുടെ ഇരിപ്പിടമാണ് അവർ എന്ന്. അതിന് എയ്മി നൽകിയ മറുപടി ഇതാണ്: “എന്റെ വിശ്വാസവും ന്യായാധിപ എന്ന നിലയിലുള്ള ഉത്തരവാദിത്വവും തമ്മിൽ തിരിച്ചറിയാനുള്ള പ്രാപ്തി എനിക്കുണ്ട്.’’ ഒരു എക്യുമെനിക്കൽ കരിസ്മാറ്റിക് പ്രാർഥനാഗ്രൂപ്പിൽ അംഗമായ എയ്മി നിയമവൃത്തങ്ങളിൽ അറിയപ്പെടുന്ന എഴുത്തുകാരിയാണ്. അതോടൊപ്പം അവരുടെ വിധിന്യായങ്ങൾ നിയമത്തിന്റെ സൂക്ഷ്മതലങ്ങളെപ്പോലും കീറിമുറിച്ചു പരിശോധിക്കുന്നവയും നിശിതവും നിഷ്പക്ഷവുമായ ഉൾക്കാഴ്ചകൾകൊണ്ടു സന്പന്നവുമാണ്.
അമേരിക്കയിൽ ചൂടുള്ള തർക്കവിഷയമായ ഗർഭഛിദ്രത്തിന്റെ സാഹചര്യത്തിലാണ് എയ്മി കോണി ബാരെറ്റിന്റെ നാമനിർദേശം ചർച്ചയാകുന്നത്. അവരുടെ നിയമപരിജ്ഞാനത്തെയോ പ്രാഗത്ഭ്യത്തെയോപറ്റി ആർക്കും അഭിപ്രായവ്യത്യാസമില്ല. കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയുടെ പ്രസിഡന്റ് ജോൺ ഗാർവി ‘വാഷിംഗ്ടൺ പോസ്റ്റി’ൽ എഴുതി, എയ്മി അതിസമർഥയായ ഒരു വിദ്യാർഥിനി ആയിരുന്നെന്നും നിയമപഠനം പൂർത്തിയാക്കിയപ്പോൾ തന്നെ താൻ അവരെ സുപ്രീംകോടതിയിലേക്കു ശിപാർശ ചെയ്തെന്നും. മതവിശ്വാസത്തിന്റെ പേരിൽ അവരെ വിമർശിക്കുന്നതു നിഷ്പക്ഷനിലപാടല്ലെന്ന് കരുതുന്നവർ ധാരാളമുണ്ട്. പ്രസിഡന്റ് ട്രംപിന്റെ അഭിപ്രായത്തിൽ എയ്മി “രാജ്യത്തെ ഏറ്റവും പ്രഗത്ഭയും കഴിവുറ്റവളുമായ ഒരു നിയമജ്ഞ’’യാണ്. “അനുപമമായ നേട്ടങ്ങൾ, അപ്രതിമമായ ധിഷണ, അത്യുജ്വലമായ യോഗ്യതകൾ, ഭരണഘടനയോടുള്ള ഉറച്ച കൂറ് ഇവയെല്ലാം സമ്മേളിച്ചിരിക്കുന്ന ഒരു സ്ത്രീയാണവർ.’’
ഡോ. വർഗീസ് പുളിമരം