Saturday, July 18, 2020 12:32 AM IST
പ്രതീക്ഷയാണു പിടിവള്ളി. ജീവിതത്തിലും പൊതുപ്രവർത്തനത്തിലും രാഷ്ട്രീയത്തിലും മുതൽ രാജ്യകാര്യത്തിൽ വരെ പ്രതീക്ഷകളാണു നമ്മളെ മുന്നോട്ടു നയിക്കുന്നത്. പ്രതീക്ഷ നശിച്ചാൽ നിരാശയും പതനവും പരാജയവും നാശവും ഉണ്ടാവുക സ്വാഭാവികം. തകർച്ചയുടെ വേഗത്തിൽ മാത്രമേ വ്യത്യാസമുണ്ടാകൂ. പ്രതീക്ഷിക്കാൻ ഉണ്ടെങ്കിൽ തോൽവികളിലും തിരിച്ചടികളിലും പോലും ആശയും പ്രത്യാശയും കൂടെയെത്തും. ഭാവിയിലെ വിജയത്തിലേക്കുള്ള തിരുത്തലുകൾക്കും കർമപരിപാടികൾക്കും അവസരം ഒരുക്കാനും വഴിയൊരുക്കും.
പ്രതീക്ഷ ഇല്ലാതാകുന്നതാണ് കോണ്‍ഗ്രസ് പാർട്ടി നേരിടുന്ന പ്രധാന വെല്ലുവിളി. പാർട്ടിയിലെ മുതിർന്ന നേതാക്കൾ മുതൽ യുവജന, വിദ്യാർഥി നേതാക്കൾ വരെയുള്ളവർക്കും സാധാരണ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും പോലും പ്രതീക്ഷ കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. ഗോവയ്ക്കും കർണാടകയ്ക്കും മധ്യപ്രദേശിനും പിന്നാലെ രാജസ്ഥാനിലെ പുതിയ പ്രതിസന്ധിയിലേക്കു നയിച്ച സംഭവങ്ങളിൽ നേതൃത്വത്തിന്റെ വീഴ്ചകൾ വ്യക്തം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പുറത്താക്കപ്പെട്ട ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായിരുന്ന സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാര വടംവലിയോ, ബിജെപിയുടെ കുതിരക്കച്ചവട ശ്രമങ്ങളോ മാത്രമല്ല പ്രശ്നം.
പ്രതീക്ഷ നൽകാൻ കഴിയുന്ന മികച്ച നേതാവും നേതൃത്വവുമാണ് ഏറ്റവും പ്രധാനം. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തു കർമപരിപാടികൾ ആവിഷ്കരിക്കാനും പാർട്ടിയെ താഴെത്തലം മുതൽ ഉടച്ചുവാർക്കാനും കരുത്തുറ്റ, പ്രതീക്ഷ നൽകുന്ന നേതൃത്വം അനിവാര്യമാണ്. ദേശീയ തലത്തിലും ഓരോ സംസ്ഥാനത്തും മികച്ച നേതൃത്വം ഉണ്ടായാൽ രാജ്യത്താകെ ഇപ്പോഴും അടിത്തറയുള്ള കോണ്‍ഗ്രസിനു തിരിച്ചുവരവ് അകലെയല്ല.
തലയും വിലയുമില്ലാതെ പാർട്ടി
ഒരു വർഷം മുൻപ് 2019 ജൂണ്‍ 29ന് ‘പലവഴിയുടൽ, തല തേടി കോണ്‍ഗ്രസ്’ എന്ന തലക്കെട്ടിൽ ദീപികയിലെ ഇതേ പംക്തിയിൽ എഴുതിയത് ഇന്നും പ്രസക്തമാണ്. “തലയില്ലാതെ ആടുകയാണ് കോണ്‍ഗ്രസ്. പാർട്ടിക്ക് പ്രസിഡന്റ് ഇല്ല എന്നതിലേറെ ബദൽ സംവിധാനവുമില്ല. ബദലിനെക്കുറിച്ചു വ്യക്തമായ ആലോചനകൾ പോലുമില്ലെന്നുകൂടി അറിയുന്പോഴാണു പ്രശ്നത്തിന്റെ ആഴം മനസിലാകുക. ലോക്്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെയുള്ള ഈ പ്രതിസന്ധി മുകൾത്തട്ടു മുതൽ താഴെ വരെ കോണ്‍ഗ്രസിനെ തളർത്തി. അതിലേറെ കടുത്ത ആശയക്കുഴപ്പത്തിലുമാണ്.”
കഴിഞ്ഞ വർഷം മേയ് 25ന് ഡൽഹിയിൽ ചേർന്ന കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലാണു പദവി ഒഴിയുന്നതായി രാഹുൽ പ്രഖ്യാപിച്ചത്. പകരക്കാരനെ നിയോഗിക്കാതെയായിരുന്നു രാഹുലിന്റെ രാജി. രാജി പിൻവലിക്കണമെന്നു കോണ്‍ഗ്രസിന്റെ എല്ലാ തലത്തിലും ആവശ്യം ഉയർന്നു. എന്നാൽ തീരുമാനം മാറ്റില്ലെന്ന വാശിയിലാണ് രാഹുൽ. ഒരു വർഷത്തിലേറെയായി ഈ നില. താത്കാലിക പ്രസിഡന്റായി തുടരുന്ന സോണിയാ ഗാന്ധിയുടെ കാലാവധി ഓഗസ്റ്റ് 10ന് അവസാനിക്കും. ആരോഗ്യപ്രശ്നങ്ങളാൽ സോണിയയ്ക്കു തുടരാനാകാത്ത നിലയുമുണ്ട്.
ഉത്തരവാദിത്വം വീണ്ടും ഏറ്റെടുക്കാൻ രാഹുൽ തയാറായില്ലെങ്കിൽ ബദലിന്റെ കാര്യം ഇപ്പോഴും അവ്യക്തമാണ്. എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി വദ്രയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യത്തിലും മാസങ്ങളായി ഒരു തീരുമാനവുമില്ല. എന്നാൽ 80 വയസു കഴിഞ്ഞവരെങ്കിലും നേതൃത്വ പദവികളിൽ നിന്നു സ്വയം മാറുകയോ, അവരെ മാറ്റുകയോ ചെയ്യാൻ തയാറല്ല. വളരെ പ്രായമായവർ മാറാതെ ശരിയായ തീരുമാനമെടുക്കാനോ, പ്രതീക്ഷ നൽകാവുന്ന നേതാവിനെ കണ്ടെത്താനോ കോണ്‍ഗ്രസിനു കഴിയില്ല.
അടിക്ക് പുറത്തുനിന്നാളു വേണ്ട
തമ്മിലടിച്ചു പാർട്ടിയെ തകർക്കുന്നതിൽ കോണ്‍ഗ്രസുകാർക്കുള്ള മികവ് മറ്റൊരു പാർട്ടിക്കും അവകാശപ്പെടാനാകില്ല. തെരഞ്ഞെടുപ്പുകളിൽ തകർന്നടിഞ്ഞിട്ടും നേതാക്കൾ തമ്മിലടിക്കാത്ത ഏതെങ്കിലും സംസ്ഥാനം ഉണ്ടോയെന്നതാണു ചോദ്യം. നയതന്ത്ര സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥൻ മുതൽ മന്ത്രിമാരും സ്പീക്കറും വരെ വിവാദത്തിലായിട്ടും കേരളത്തിലെ ഗ്രൂപ്പുകളികൾ മൂലം പാർട്ടിക്ക് രാഷ്ട്രീയ മേധാവിത്വം നേടാനാകുന്നില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റുകളും തൂത്തുവാരിയ ശേഷവും സംസ്ഥാന കോണ്‍ഗ്രസിലും യുഡിഎഫിലും അനാവശ്യ പ്രതിസന്ധികൾ സൃഷ്ടിച്ചു സ്വയം കുഴിതോണ്ടുന്നവരെക്കുറിച്ച് എന്തു പറയാനാകും. മരിക്കുന്നതിനു മുന്‍പേ എം.പി. വീരേന്ദ്രകുമാറും ലോക്താന്ത്രിക് ജനതാദളും യുഡിഎഫിനെ ഉപേക്ഷിച്ചു തിരികെ എൽഡിഎഫിൽ അഭയം തേടിയത് കോണ്‍ഗ്രസിന്റെ താൻപ്രമാണിത്തം കൊണ്ടുകൂടിയാണ്. ഏറ്റവുമൊടുവിൽ ഒരു ജില്ലാ പഞ്ചായത്തിലെ രണ്ടു മാസം പോലും ശേഷിക്കാത്ത ഒരു പദവിയുടെ പേരിൽ കേരള കോണ്‍ഗ്രസ്-എമ്മിലെ ജോസ് കെ. മാണി വിഭാഗത്തെ ഒഴിവാക്കിയതും യുഡിഎഫിനെ കൂടുതൽ പ്രതിസന്ധിയിലാക്കി.
പ്രശ്നം പരിഹരിക്കാൻ കെൽപില്ലാത്ത നേതൃത്വവും ഗ്രൂപ്പുകളിയും അധികാരത്തർക്കങ്ങളും ആണ് മധ്യപ്രദേശിനു പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസിനു വിനയായത്. ഏതു മാർഗത്തിലൂടെയും എന്തും വെട്ടിപ്പിടിക്കാനുള്ള ചെറുപ്പക്കാരുടെ ആർത്തിയും പ്രശ്നമാണ്. കോണ്‍ഗ്രസിന്റെ ഭാവി ദേശീയ അധ്യക്ഷന്മാരാകുമെന്നു വരെ പലരും വിശ്വസിച്ച ജ്യോതിരാദിത്യ സിന്ധ്യയും സച്ചിൻ പൈലറ്റും വരെ പാർട്ടിക്കു പുറത്താകുന്ന നില. തലയെടുപ്പുള്ള രാജേഷ് പൈലറ്റിന്റെയും മാധവറാവു സിന്ധ്യയുടെയും മക്കൾ പോലും കോണ്‍ഗ്രസിനെ വെല്ലുവിളിക്കാനും ബിജെപിയുമായി ചർച്ച നടത്താനും തയാറായതാണു പുതിയകാല രാഷ്ട്രീയത്തിന്റെ സൂചന. ഇതിൽ കോണ്‍ഗ്രസ് ഹൈക്കമാൻഡും സ്വയം പഴിക്കേണ്ടതുണ്ട്.
“മധ്യപ്രദേശിൽ കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും ദിഗ്്വിജയ് സിംഗും തമ്മിലുള്ള വടംവലി മൂത്തതാണ് ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ വൻ തോൽവിക്കു കാരണമായത്. രാജസ്ഥാനിൽ ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പോര് എല്ലാ പരിധികളും വിട്ടപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ വട്ടപ്പൂജ്യമായതും ആർക്കും പാഠമായിട്ടില്ല.” കഴിഞ്ഞ വർഷം ഇതേ പംക്തിയിൽ എഴുതിയത് എത്ര ശരിയായി. ആന്ധ്രപ്രദേശ്, തെലുങ്കാന, യുപി, ബിഹാർ, ഒഡീഷ തുടങ്ങി എത്രയോ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസുകാർ സ്വയം തകർച്ചയ്ക്കു കളമൊരുക്കിയത്. തീർത്തും ക്ഷയിച്ച തമിഴ്നാട്ടിൽ പോലും കോണ്‍ഗ്രസിന്റെ ഓരോ നേതാവും ഓരോ വ്യത്യസ്ത തുരുത്തിലാണ്.
ഗ്രൂപ്പുകൾ തലയ്ക്കു മുകളിലെ ശാപം
ജാതിയും മതവും ഗ്രൂപ്പും തിരിച്ചുള്ള വീതം വയ്പാണു കോണ്‍ഗ്രസ് നേരിടുന്ന വലിയ ശാപം. ഒപ്പം 80 വയസു കഴിഞ്ഞവർ പോലും പദവികളൊഴിയാത്ത നിലയും.
എത്ര വന്പനായാലും 80 കഴിഞ്ഞാൽ പ്രവർത്തക സമിതി അടക്കം പദവികളിൽനിന്ന് ഒഴിവാക്കാൻ പൊതുവായ തീരുമാനം ഉണ്ടാകട്ടെ. നേതൃബാഹുല്യമുള്ള പാർട്ടിയിൽ പദവികൾക്കുള്ള പ്രായപരിധി പരമാവധി 75 ആയി നിശ്ചയിച്ചാലും തെറ്റില്ല. യുവ നേതാക്കൾക്കു പ്രതീക്ഷയും അവസരവും നൽകാൻ ഇതല്ലാതെ വേറെ മാർഗമില്ല. പരിചയസന്പത്തിന്റെ പേരിൽ മരിക്കുന്നതു വരെ അധികാരത്തിലും പദവിയിലും തൂങ്ങിക്കിടക്കുന്നവരെ പടിക്കു പുറത്തു നിർത്താൻ പാർട്ടിയിലെ യുവനേതാക്കളാണു മുൻകൈയെടുക്കേണ്ടത്.
പാർട്ടി ഭാരവാഹിത്വം മുതൽ പഞ്ചായത്ത്, നിയമസഭാ, ലോക്സഭാ സ്ഥാനാർഥിത്വം വരെ ജാതിയുടെയും മതത്തിന്റെയും ഗ്രൂപ്പുകളുടെയും പേരിൽ വീതം വയ്ക്കുന്നതു രഹസ്യമല്ല. ഇന്ത്യയിലെ പ്രമുഖ മതേതര, ജനാധിപത്യ, കമ്യൂണിസ്റ്റ് പാർട്ടികളിൽ ഉൾപ്പെടെ 21-ാം നൂറ്റാണ്ടിലും ജാതിയും മതവും ഗ്രൂപ്പും മുഖ്യപരിഗണന ആകുന്നുവെന്നതു ഞെട്ടിക്കേണ്ടതാണ്. വീതംവയ്പ് അവസാനിപ്പിക്കുകയും സംഘടനാ പ്രവർത്തന മികവും വിദ്യാഭ്യാസവുമുള്ള ചെറുപ്പക്കാർക്ക് അവസരം കൊടുക്കുകയും ചെയ്തില്ലെങ്കിൽ കോണ്‍ഗ്രസിന്റെ ഭാവി ഇരുളിലാകും.
ഗ്രൂപ്പ്, ജാതി, മത പരിഗണനകളുടെ പേരിൽ തഴയപ്പെടുന്ന മിടുക്കരായ കഴിവുറ്റ നേതാക്കൾ നിരവധിയാണ്. എംപിമാരിലും എംഎൽഎമാരിലും പോലും ഇങ്ങനെ തഴയപ്പെടുന്നവർ നിരവധി. കഴിവുള്ള നേതാവിനെ ഒതുക്കാൻ മറ്റുള്ളവർ യോജിക്കുന്നതും ഒറ്റപ്പെട്ടതല്ല. സ്തുതിപാഠകരും പെട്ടിയെടുപ്പുകാരും പദവികൾ കൈക്കലാക്കുന്നതു പതിവാണ്.
അടിമുടി ഉടച്ചുവാർക്കണം
പ്രതീക്ഷ നൽകാനാകുന്ന നേതൃത്വം കോണ്‍ഗ്രസിനു നിർണായകമാണ്. 2014ൽ നരേന്ദ്ര മോദി നൽകിയ വലിയ പ്രതീക്ഷകളും വാഗ്ദാനങ്ങളുമാണു ബിജെപിയെ അധികാരത്തിലെത്തിച്ചത്. വാഗ്ദാനങ്ങൾ പലതും പാലിക്കാതിരുന്നിട്ടും പതിറ്റാണ്ടുകൾക്കു ശേഷമുള്ള ഏറ്റവും ദയനീയ സാന്പത്തിക തകർച്ചയ്ക്കും വിദേശനയത്തിലെ പാളിച്ചകൾക്കും ന്യൂനപക്ഷ അക്രമങ്ങൾക്കും രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി തുടങ്ങിയവയ്്ക്കും ശേഷവും മോദിയും ബിജെപിയും അധികാരത്തുടർച്ച നേടിയാൽ അത്ഭുതപ്പെടാനില്ല. കോണ്‍ഗ്രസിന്റെയും ഇതര പ്രതിപക്ഷ പാർട്ടികളുടെയും ദൗർബല്യങ്ങളാണു ബിജെപിയുടെ പ്രധാന ശക്തി.
ദേശീയ തലത്തിൽ കരുത്തുറ്റ നേതൃത്വം ഉണ്ടാവേണ്ടതു പോലെ ഓരോ സംസ്ഥാനങ്ങളിലും ശക്തമായ നേതൃത്വം വളർത്തിയെടുക്കാനും ബോധപൂർവമായ ശ്രമങ്ങൾ വേണ്ടതുണ്ട്. കരുത്തരായ സംസ്ഥാന നേതാക്കൾ ഉണ്ടായപ്പോഴൊക്കെ അതാതു സംസ്ഥാനത്തു കോണ്‍ഗ്രസ് തിരികെയെത്തിയിട്ടുണ്ട്. സംഘടനയെ ഇതിനായി അടിമുടി ഉടച്ചുവാർക്കേണ്ടി വരും.
നേതാക്കളുടെ പ്രവർത്തന ശൈലിയിലും മാറ്റം ആവശ്യമാണ്. ഇതോടൊപ്പം ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തു പാർട്ടിയെ താഴെത്തട്ടു മുതൽ സജീവമാക്കാൻകൂടി നടപടിയെടുക്കാതെ കോണ്‍ഗ്രസിനു രക്ഷയില്ല. ശക്തരായ ഭരണകക്ഷിയും അതേപോലെ ശക്തരായ പ്രതിപക്ഷവും ആണ് ജനാധിപത്യത്തിന്റെ കരുത്തും സൗന്ദര്യവും.
ജോർജ് കള്ളിവയലിൽ / ഡൽഹിഡയറി