Tuesday, July 14, 2020 10:35 PM IST
ക്രാന്തദർശിയും സഭൈക്യപ്രവാചകനും പുണ്യചരിതനുമായ മാർ ഈവാനിയോസ് പിതാവ് കാലം കാതോർക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ്. സുറിയാനി ക്രിസ്ത്യാനികളുടെ കുലീനത്വം, മാവേലിക്കരയുടെ സാംസ്കാരിക ഔന്നത്യം, പണിക്കർ വീടിന്റെ ശ്രേഷ്ഠമായ പൈതൃകം- ഇവയെല്ലാം മാർ ഈവാനിയോസ് പിതാവിന്റെ ജീവിതത്തിനു തിളക്കം കൂട്ടുന്നു. ബഹുമുഖ പ്രതിഭയായ മാർ ഈവാനിയോസ് പിതാവിന്റെ ധന്യമായ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഒരു മേഖലയാണ് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ.
ബുദ്ധികൂർമതയുള്ള വിദ്യാർഥി, പ്രഗത്ഭനായ അധ്യാപകൻ, സർഗശേഷിയുള്ള ഗവേഷകൻ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിഷ്കാമിയായ അമരക്കാരൻ, പൊതുസമൂഹത്തിന്റെ ഉത്കർഷം ആഗ്രഹിക്കുന്ന വിദ്യാഭ്യാസ പ്രവർത്തകൻ - എന്നിവയെല്ലാമായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ സമഗ്ര വളർച്ചയ്ക്ക് സ്ത്രീകളുടെ വിദ്യാഭ്യാസം അനിവാര്യമാണെന്ന് എം.എ. അച്ചൻ എന്ന ഫാ. പി.ടി. ഗീവർഗീസ് മനസിലാക്കി. സെറാംപൂരിലെ അധ്യാപന കാലത്ത് പരിചയപ്പെട്ട ബാരിസോളിലെ ആംഗ്ലിക്കൻ എപ്പിഫനി സിസ്റ്റർമാരായ സിസ്റ്റർ ഹെലൻ, സിസ്റ്റർ ജൂഡിത്ത്, സിസ്റ്റർ റൂത്ത് എന്നിവർവഴി സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസത്തിന് അച്ചൻ പരിശ്രമിച്ചു. സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസം സന്യാസിനിമാരിലൂടെ ഫലപ്രദമായി പ്രാവർത്തികമാക്കാം എന്നു മനസിലാക്കിയ മാർ ഈവാനിയോസ് പിതാവ് ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹം (എസ്ഐസി) സ്ഥാപിച്ചു.
സമർഥരായ പെൺകുട്ടികളെ ബാരിസോളിലേക്കയച്ചു. എപ്പിഫനി സന്യാസിനികളിൽനിന്നു പരിശീലനം ലഭിച്ച അവർ കേരളത്തിൽ മടങ്ങിയെത്തി വിവിധ മേഖലകളിൽ പ്രവർത്തിച്ചു. മതബോധനം, സുവിശേഷപ്രവർത്തനങ്ങൾ, തൊഴിൽ പരിശീലനം, സ്ത്രീകളുടെ ആരോഗ്യനിലവാരം ഉയർത്തുന്നതിനുള്ള വിവിധങ്ങളായ കർമപദ്ധതികൾ എന്നിവ ഫലപ്രദമായി ആസൂത്രണം ചെയ്തു. വിദ്യാഭ്യാസത്തിലൂടെ വിമോചനം എന്ന തത്വം ഏറ്റവും ഫലപ്രദമായി പ്രാവർത്തികമാക്കാൻ പരിശ്രമിച്ചു.
സുറിയാനി സഭയിലെ സ്ത്രീകൾക്ക് പുരുഷന്മാരോടൊപ്പം ഉന്നത വിദ്യാഭ്യാസം നല്കണമെന്നും പൊതുസമൂഹത്തിനും ക്രൈസ്തവ സമുദായത്തിനും അവരിലൂടെ പ്രയോജനം കൈവരണമെന്നും അച്ചൻ ചിന്തിച്ചു. ആംഗ്ലിക്കൻ ഹൈചർച്ച് സഭയുടെ കോൽക്കത്തയിലെ ഡയോസിഷൻ കോളജ് പ്രിൻസിപ്പൽ സിസ്റ്റർ മേരി വിക്ടോറിയയെ സന്ദർശിച്ച് സ്ത്രീ വിദ്യാഭ്യാസ വിഷയം ചർച്ച ചെയ്തു. കുറെ യുവതികൾക്ക് കോളജിൽ പ്രവേശനവും താമസവും ക്രമീകരിക്കാനുള്ള അനുവാദം സന്പാദിച്ചു. ചരിത്രപ്രസിദ്ധമായ 1930 സെപ്റ്റംബർ 20-ലെ പുനരൈക്യ സംഭവത്തിനു മുന്പുതന്നെ വിദ്യാഭ്യാസ മേഖലകളിൽ സജീവമായിരുന്ന അദ്ദേഹം പുനരൈക്യത്തിനുശേഷവും കാര്യക്ഷമമായ പ്രവർത്തനം വിദ്യാഭ്യാസ മേഖലയിൽ തുടർന്നു.
പള്ളികളും സ്കൂളുകളും കോളജുകളും ഇതരസ്ഥാപനങ്ങളും ഉണ്ടാക്കാൻ തക്ക തരത്തിൽ ദീർഘദൃഷ്ടിയോടെ നാടിന്റെ നാനാഭാഗത്തും മെച്ചപ്പെട്ട വസ്തുക്കൾ വാങ്ങി. അങ്ങനെ അന്നു വാങ്ങിയ ഒരു സ്ഥലത്താണ് ഇന്ന് അഞ്ചൽ സെന്റ് ജോൺസ് കോളജും പ്ലസ്ടു സ്കൂളും സെന്റ് ജോസഫ്സ് ആശുപത്രിയും നഴ്സിംഗ് കോളജും അഞ്ചൽ ദേവാലയവും നിലകൊള്ളുന്നത്. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു.
വിവിധ കാരണങ്ങളാൽ വിദ്യാഭ്യാസ സ്ഥാപനം മുന്നോട്ടു നയിക്കാൻ ബുദ്ധിമുട്ടിയ വിവിധ സാമുദായിക മാനേജ്മെന്റുകളും വ്യക്തികളും സമീപിച്ചപ്പോൾ ലാഭനഷ്ടക്കണക്കുകൾ നോക്കാതെ ആ സ്ഥാപനം ഏറ്റെടുത്ത് വികസന വഴികളിൽ കൈകോർക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. ക്രിസ്തുമത വിശ്വാസികൾ വിരളമായ പ്രദേശങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ സന്നദ്ധനായി. കേരളത്തിന്റെ വികസന കുതിപ്പിനു വലിയ സംഭാവനകൾ നല്കുന്ന തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിൽ വിവിധ സമുദായത്തിൽപ്പെട്ട അധ്യാപകരെയും മറ്റു ജീവനക്കാരെയും നിയമിക്കാൻ താത്പര്യം കാണിച്ചു. സാന്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച അനേകം വിദ്യാർഥികൾക്കു മതപരിഗണന നോക്കാതെ പ്രവേശനം നല്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനും അവയുടെ വളർച്ചയ്ക്കും ഭരണാധികാരികൾ തടസം സൃഷ്ടിച്ച അവസരങ്ങൾ വന്നപ്പോൾ ന്യൂനപക്ഷ അവകാശങ്ങളുടെ പരിരക്ഷണത്തിനും സ്ഥാപനങ്ങളുടെ നിലനില്പിനുമായി ധീരമായ നിലപാട് സ്വീകരിച്ചു. രാജ്യത്തിന്റെ മുന്പോട്ടുള്ള കുതിപ്പിനു സഹായകമായ വിദ്യാഭ്യാസ നയങ്ങൾ രൂപപ്പെടുത്തുന്നതിന് വിദ്യാഭ്യാസ വിദഗ്ധരുമായി ബന്ധപ്പെടാനും ഭരണാധികാരികളെ തക്കസമയത്ത് അവ ബോധ്യപ്പെടുത്തുന്നതിനും ശ്രദ്ധിച്ചു.
പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ വൈദിക വിദ്യാർഥികളെ സുറിയാനി ഭാഷ പഠിപ്പിച്ചിരുന്നത് പിതാവായിരുന്നു. അതിനായി പിതാവ് എഴുതിത്തയാറാക്കിയ വ്യാകരണപുസ്തകം പിൽക്കാലത്ത് കേരള സർവകലാശാലയുടെ സുറിയാനി ഭാഷാ പഠന പുസ്തകമായി അംഗീകരിക്കപ്പെട്ടു. കേരള സർവകലാശാലകളിൽ ക്രിസ്ത്യൻ ചെയർ തുടങ്ങാനും പൗരസ്ത്യഭാഷകൾ പഠിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ത്വരിതപ്പെടുത്താനും പിതാവിന്റെ വ്യക്തിപ്രഭാവം കൊണ്ട് സാധിച്ചു.
പിതാവിന്റെ ശ്രേഷ്ഠാചാര്യ ശുശ്രൂഷാ കാലഘട്ടത്തിൽ (1930-1953) വിദ്യാഭ്യാസ മേഖലകളിൽ രണ്ടു പ്രധാന പരിഷ്കാരങ്ങൾ ഭരണാധികാരികൾ കൊണ്ടുവന്നു. അവ രണ്ടിനെയും പിതാവ് ശക്തിയുക്തം എതിർക്കുകയും ആത്യന്തിക വിജയം നേടുകയും ചെയ്തിട്ടുണ്ട്. തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യർ ആവിഷ്കരിച്ച പ്രൈമറി സ്കൂൾ ദേശസാത്കരണപദ്ധതിയും തിരു-കൊച്ചി മുഖ്യമന്ത്രി ആയിരുന്ന പനന്പള്ളി ഗോവിന്ദമേനോൻ ആവിഷ്കരിച്ച സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസ പദ്ധതിയുമായിരുന്നു അവ.
വിദ്യാഭ്യാസത്തിലൂടെ മനുഷ്യന്റെ വികസനവും വിമോചനവും ലക്ഷ്യംകണ്ട പിതാവ്, ക്രൈസ്തവ മൂല്യങ്ങൾ വിദ്യാഭ്യാസ പരിശീലന പ്രക്രിയയിൽ സമന്വയിപ്പിച്ചു. തിരുവനന്തപുരം അതിഭദ്രാസനാധ്യക്ഷനായും മലങ്കര കത്തോലിക്കാ സഭാധ്യക്ഷനായും 22 വർഷം പിതാവ് അജപാലന ശുശ്രൂഷ നിർവഹിച്ചു. ഇക്കാലയളവിൽ 78 എൽപി സ്കൂളുകൾ, 18 യുപി സ്കൂളുകൾ, 15 ഹൈസ്കൂളുകൾ, രണ്ടു ട്രെയിനിംഗ് സ്കൂളുകൾ, ഒരു കോളജ് എന്നിവ സ്ഥാപിച്ചു. ഇവയിൽ ഏതാനും സ്കൂളുകൾ തിരുവല്ല രൂപതയിലാണ്. അവയുടെ സ്ഥാപനത്തിലും പിതാവ് വലിയ പങ്ക് വഹിച്ചു. തിരുവല്ല രൂപതാധ്യക്ഷനായിരുന്ന തെയോഫിലോസ് പിതാവും സേവേറിയോസ് പിതാവും വിദ്യാഭ്യാസ നയരൂപീകരണത്തിൽ ഈവാനിയോസ് പിതാവിന്റെ മാർഗനിർദേശം ഉൾക്കൊണ്ടു. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ സ്ഥാനം നേടിയ നാലാഞ്ചിറ മാർ ഈവാനിയോസ് വിദ്യാനഗറിലെ അനേകം സ്ഥാപനങ്ങൾ പിതാവിന്റെ വിദ്യാഭ്യാസ ദർശനത്തിനും കഠിനാധ്വാനത്തിനും വലിയ തെളിവായി നിൽക്കുന്നു.
കേരളത്തിന്റെ നവോത്ഥാന പ്രയാണത്തിനു ദിശാബോധം നല്കിയ മഹാരഥനാണ് മാർ ഈവാനിയോസ് പിതാവ്. സഫലമായ തന്റെ ജീവിതത്തിൽ സ്കൂൾ പ്രിൻസിപ്പൽ, കോളജ് പ്രഫസർ, സ്കൂൾ മാനേജർ, കലാലയങ്ങളുടെ മേലധികാരി, സർവകലാശാലകളുടെ പാഠ്യപദ്ധതി പരിഷ്കരണ സമിതികളുടെ അംഗം, പാഠപുസ്തക രചയിതാവ് എന്നീ വൈവിധ്യങ്ങളായ മണ്ഡലങ്ങളിൽ അദ്ദേഹം കർമനിരതനായിരുന്നു. ദൈവികതയിലൂന്നിയ മാനവികതയ്ക്ക് ഊടും പാവും നല്കുന്ന വിദ്യാഭ്യാസ സമീപനമായിരുന്നു പിതാവിന്റേത്.
പാർശ്വവത്കരിക്കപ്പെട്ടവരുടെ വിമോചനത്തിന്റെ മാർഗമായി വിദ്യാഭ്യാസത്തെ പിതാവ് മനസിലാക്കി. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസാവകാശങ്ങൾക്കായി നിതാന്തജാഗ്രതയോടെ നിലയുറപ്പിച്ചു. തലമുറകൾക്ക് അറിവിന്റെയും ആത്മബോധത്തിന്റെയും വെളിച്ചം പകർന്നുനല്കാൻ കാലം കാത്തുവച്ച വിളക്കുമരമായ മാർ ഈവാനിയോസ് പിതാവ് നമ്മുടെ ജീവിതത്തെ ധന്യമാക്കുന്നു.
ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്