Friday, June 12, 2020 11:00 PM IST
കൊറോണ ദുരന്തം കഴിഞ്ഞാൽ നമ്മുടെ സംസ്ഥാനത്തെ ഏറ്റവും വലിയ സമ കാലിക ദുരന്തങ്ങളാണു മാലിന്യക്കൂന്പാരങ്ങളും അതുവഴിയുള്ള രോഗവ്യാപനവും തെരുവുനായ വർധനവും. ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. മാലിന്യനിർമാർജനം നടപ്പാക്കിയാൽ മറ്റു രണ്ടു കാര്യത്തിലും നിയന്ത്രണം വരുത്താൻ കഴിയും.
മാലിന്യനിർമാർജനത്തിനായി സംസ്ഥാന സർക്കാരും സ്വയം ഭരണസ്ഥാപനങ്ങളും അളവറ്റ ധനം ചെലവഴിച്ചു. എന്നാൽ, ഒരു ഫലവും ഉണ്ടായില്ല. ഇതിനു പകരം, ചെലവു കുറഞ്ഞതും ലളിതവും ജൈവവള നിർമിതിക്ക് ഉതകുന്നതുമായ പദ്ധതികളാണു നടപ്പാക്കേണ്ടത്. ഉറവിടത്തിൽത്തന്നെ മാലിന്യ നിർമാർജനം നടത്തുകയാണ് എളുപ്പമായ മാർഗം.
കഴിഞ്ഞ ഇരുപത്തഞ്ചു വർഷമായി എന്റെ ഭവനത്തിൽ നടപ്പാക്കിയിരിക്കുന്ന വളരെ ലളിതമായ ഒരു പദ്ധതിയെപ്പറ്റിയാണ് പറയുന്നത്. ഇതിന് ആവശ്യമായ വസ്തുക്കൾ- നാലടി നീളം, നാലടി വീതി, രണ്ടടി ഉയരമുള്ള ഒരു സിമന്റ് ടാങ്ക്. ഈ ടാങ്ക് മൂടിയിടാനായി ഒരു പ്ലാസ്റ്റിക് ഷീറ്റ്. അടപ്പുള്ള മൂന്നു പ്ലാസ്റ്റിക് ബക്കറ്റുകൾ.
പ്രവർത്തനരീതി- മൂന്നു ബക്കറ്റുകളും അടുക്കളയോടു ചേർന്നുള്ള വർക്ക് ഏരിയയിൽ സ്ഥാപിക്കുക. ഒരു ബക്കറ്റിൽ പ്ലാസ്റ്റിക് വസ്തുക്കളും മറ്റൊന്നിൽ കത്തിച്ചുകളയാവുന്ന തുണി, കടലാസ് മുതലായവയും മൂന്നാമത്തേതിൽ അഴുകിച്ചേരുന്ന എല്ലാ വസ്തുക്കളും സൂക്ഷിക്കുക. ബക്കറ്റുകൾ നിറയുന്ന മുറയ്ക്ക് പ്ലാസ്റ്റിക് വസ്തുക്കൾ ചാക്കിൽക്കെട്ടി സൂക്ഷിക്കുക. ഇത് ആക്രിക്കച്ചവടക്കാർക്കു കൊടുക്കാം. രണ്ടാമത്തെ ബക്കറ്റിലെ വസ്തുക്കൾ പറന്പിലിട്ടു കത്തിച്ച് ചാരമാക്കാം. മൂന്നാമത്തെ ബക്കറ്റിലെ അഴുകിച്ചേരുന്ന വസ്തുക്കൾ സിമന്റു ടാങ്കിൽ നിക്ഷേപിച്ച് പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മൂടിയിടുക. കൊതുകു വളരാതെയും കാക്ക കൊത്തിവലിക്കാതെയും ഇരിക്കുന്നതിനുവേണ്ടിയാണ്.
ടാങ്കിൽ നിക്ഷേപിക്കുന്ന വസ്തുക്കൾ രണ്ടാഴ്ചകൊണ്ട് അഴുകി ചാറാകും. ഇതു കോരിയെടുത്ത് ആവശ്യത്തിനു വെള്ളം ചേർത്ത് നേർപ്പിച്ച് പച്ചക്കറികൾ, പഴവർഗങ്ങൾ മുതലായ എല്ലാ കൃഷികൾക്കും ഒഴിച്ചുകൊടുക്കാം. എല്ലാ സസ്യങ്ങളും തങ്ങൾക്കാവശ്യമുള്ള ഭക്ഷണത്തിന്റെ 70 ശതമാനവും സൂര്യപ്രകാശത്തിൽനിന്നാണു വലിച്ചെടുക്കുന്നത്.
ബാക്കിവരുന്ന 30 ശതമാനം വളത്തിന് ഈ ജൈവ വളം മാത്രം മതിയാകും. അതുകൊണ്ടു രാസവള പ്രയോഗം പൂർണമായും ഒഴിവാക്കാം. മണ്ണിര സമൃദ്ധമായി വളരുകയും മണ്ണിനെ ഫലഭൂയിഷ്ഠമാക്കുകയും ചെയ്യും. ഉത്പാദിപ്പിക്കുന്ന എല്ലാ കാർഷിക വിഭവങ്ങളും രുചികരവും പോഷകസമൃദ്ധവുമായിരിക്കും.
വളരെ ലളിതവും ജൈവവള നിർമാണത്തിന് ഉതകുന്നതുമായ ഈ പദ്ധതി എല്ലാ ഭവനങ്ങളിലും നടപ്പാക്കേണ്ടതാണ്. ഇതിനായി സർക്കാർ ചെയ്യേണ്ടതായ ഒരു കാര്യമുണ്ട്. നിയമ നിർമാണത്തിലൂടെ ഈ പദ്ധതി എല്ലാ ഭവനങ്ങളിലും നടപ്പാക്കാൻവേണ്ട നടപടി സ്വീകരിക്കണം.
സ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യേണ്ട മറ്റൊരു കാര്യമുണ്ട്. എല്ലാ ഭവനങ്ങളിലും ഇതു നടപ്പിലാക്കാൻവേണ്ട നടപടികൾ സ്വീകരിക്കുന്നതോടൊപ്പം സാന്പത്തിക സഹായം ആവശ്യമുള്ളവർക്കു നല്കുകയോ നിർമിച്ചു നല്കുകയോ ചെയ്യണം.
കൃഷിവകുപ്പു ചെയ്യേണ്ട മറ്റൊന്നാണ്. എല്ലാ ഭവനങ്ങളിലും ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുകയും മണ്ണിലും മട്ടുപ്പാവിലും ഒരിഞ്ചു സ്ഥലംപോലും പാഴാക്കിക്കളയാതെ തങ്ങൾക്കാവശ്യമായ പച്ചക്കറികൾ, പഴവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ എന്നിവ കൃഷിചെയ്തു സ്വയം പര്യാപ്തരാകുവാൻ വേണ്ട നിർദേശങ്ങളും സഹായങ്ങളും നൽകുകയും ചെയ്യുക.
ഈ പദ്ധതി ഫലപ്രദമായി നടപ്പാക്കിയാൽ നമ്മുടെ സംസ്ഥാനത്തെ മാലിന്യരഹിത, രോഗവ്യാപനം ഇല്ലാത്ത, തെരുവുനായ ശല്യം ഇല്ലാത്ത അരോഗകേരളമായി മാറ്റിയെടുക്കാം.
എം.എം. ജോസഫ്