Thursday, June 4, 2020 12:35 AM IST
പ്രകൃതി പ്രത്യേകം അനുഗ്രഹിച്ചിട്ടുള്ള നാടാണു കേരളം. ഫലഭൂയിഷ്ഠമായ മണ്ണ്, ആണ്ടുവട്ടം മുഴുവൻ 12 മണിക്കൂർ നേരവും കിട്ടുന്ന സൂര്യപ്രകാശം, സമൃദ്ധമായ മഴ- ഈ ഘടകങ്ങൾ മൂന്നും നിരവധി വിളകൾ തഴച്ചുവളരാനും നല്ല ഫലം തരാനും കേരളത്തിൽ സൗകര്യം ഒരുക്കുന്നു. ഈ അനുകൂല ഘടകങ്ങളുണ്ടെങ്കിലും നമ്മുടെ കഠിനാധ്വാനികളായ കർഷകർക്കു കൃഷി ലാഭകരമായി നടത്താൻ സാധിക്കുന്നില്ല. ഇതിനു കാരണം, നമ്മുടെ ഭരണാധികാരികളുടെ തെറ്റായ നയങ്ങളും പ്രത്യയശാസ്ത്രപരമായ കടുംപിടിത്തങ്ങളുമാണ്.
കോവിഡനന്തര കാലത്തു ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്നു ലോകം ഭയപ്പെടുന്നു. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ ഹരിത വിപ്ലവകാലത്ത് സ്വയംപര്യാപ്തത നേടി, ഇപ്പോൾ ധാന്യങ്ങൾ കയറ്റുമതി ചെയ്യുന്ന ഒരു പ്രധാന രാജ്യമായിത്തീർന്നിരിക്കുന്ന ഇന്ത്യയിൽ ഇക്കൊല്ലം 32 കോടി ടണ്ണിന്റെ ഉത്പാദനമാണു നാം പ്രതീക്ഷിച്ചത്. പക്ഷേ, വടക്കേ ഇന്ത്യയിൽ അതിഥിത്തൊഴിലാളികൾ സ്വന്തം നാട്ടിലേക്കു മടങ്ങിയതോടെ യഥാസമയം കൃഷിപ്പണികളും കൊയ്ത്തും മറ്റും നടക്കുമോ എന്നു സംശയം.
ഈ സാഹചര്യത്തിൽ നമുക്ക് ആവശ്യമുള്ള അരിയുടെ അഞ്ചിലൊരു ഭാഗം മാത്രം ഉത്പാദിപ്പിക്കുന്ന കേരളം ഭക്ഷ്യോത്പാദനം വർധിപ്പിക്കാൻ കഠിനശ്രമം നടത്തേണ്ടിയിരിക്കുന്നു. ഇന്നു തരിശായിക്കിടക്കുന്ന കുറേ നെൽപ്പാടങ്ങളിലെങ്കിലും നെൽകൃഷി പുനരാരംഭിക്കാൻ കഴിയുമോയെന്നു പരിശോധിക്കണം. ഇത് അസാധ്യമായ സ്ഥലങ്ങളിൽ വാഴയോ കിഴങ്ങുവർഗങ്ങളോ പച്ചക്കറികൃഷിയോ നടത്തണം. തരിശുഭൂമി മുഴുവൻ അനുയോജ്യമായ വിളകൾകൊണ്ടു നിറയണം.
ഒരുകാലത്തും കേരളം അരിയുടെ കാര്യത്തിൽ സ്വയംപര്യാപ്തമായിരുന്നില്ല. പണ്ടു ബർമയിൽനിന്നാണ് അരി വന്നിരുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ബർമ (ഇന്നത്തെ മ്യാൻമർ) ജപ്പാന്റെ അധീശത്തിലായതോടെ അരിവരവു നിന്നു. വടക്കേ ഇന്ത്യയിൽ ക്ഷാമവും പട്ടിണിമരണവും. പക്ഷേ, കേരളത്തിൽ ക്ഷാമമുണ്ടായില്ല. അതെങ്ങനെ സാധിച്ചു? ഇവിടെ അരിയില്ലെങ്കിലും കപ്പയും മീനും സമൃദ്ധമായിരുന്നു. ഇന്നു കോവിഡനന്തര കൃഷിയെപ്പറ്റി ചിന്തിക്കുന്പോൾ നാം ഈ പഴയ ചരിത്രം ഓർമിക്കണം.
കിഴങ്ങുവർഗങ്ങളും മത്സ്യവും
എത്ര അധ്വാനിച്ചാലും നമ്മുടെ ആവശ്യത്തിന്റെ നാലിലൊന്നിൽ കൂടുതൽ അരി നമുക്ക് ഇവിടെ ഉത്പാദിപ്പിക്കാനാവില്ല. മറ്റു സംസ്ഥാനങ്ങളിൽനിന്നു ലഭിക്കുന്ന അരിക്കു പുറമേ കിഴങ്ങുവർഗങ്ങളും മത്സ്യവും നമ്മുടെ തീൻമേശയിലെത്തണം. നമ്മുടെ ഭക്ഷണത്തിന്റെ പോഷകഗുണം മെച്ചപ്പെടുത്താനും എല്ലാവർക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഉൾനാടൻ ജലാശയങ്ങളിലെല്ലാം തീവ്ര മത്സ്യകൃഷിയും തരിശുനിലങ്ങളിലെല്ലാം കപ്പയും ചേനയും കാച്ചിലും പച്ചക്കറികളും കൃഷിചെയ്യാനും ശ്രദ്ധിക്കണം.
കുട്ടനാട്ടിൽ നെൽകൃഷി ആദായകരമാക്കാൻ നാം പണ്ടേ പരീക്ഷിച്ചു പ്രയോജനപ്രദമെന്നു കണ്ടെത്തിയ "ഒരു നെല്ലും ഒരു മീനും' പദ്ധതി വിപുലമായി നടപ്പാക്കണം. ഈ പദ്ധതി നടപ്പാക്കുന്നതോടെ ഇന്ന് അവിടെ നെൽകൃഷിക്കു നൽകിപ്പോരുന്ന വിവിധയിനങ്ങളിലുള്ള സബ്സിഡികൾ നിർത്തലാക്കാനും കഴിയും.
ഭക്ഷ്യവിളയല്ലെങ്കിലും കഴിഞ്ഞ മൂന്നുനാലു തലമുറക്കാലത്ത് കേരളത്തിൽ വളരെ വിജയകരമായി നടന്നുപോന്ന റബർകൃഷിയെപ്പറ്റി ഒരു വാക്ക്. ഈ അടുത്ത കാലംവരെ പത്തു ലക്ഷം ചെറുകിട കർഷകർ, എട്ടു ലക്ഷം ഹെക്ടർ വിസ്തൃതിയിൽ റബർ വളർത്തി, നേട്ടം കണ്ടു. പക്ഷേ, കഴിഞ്ഞ ആറേഴു കൊല്ലങ്ങളായി റബർ കർഷകർ ഭീകരമായ പ്രതിസന്ധിയെ നേരിടുന്നു. വിദേശവിപണിയിൽ റബറിന്റെ വിലയിടിഞ്ഞതോടെ നമ്മുടെ വ്യവസായികൾ കുറഞ്ഞ വിലയ്ക്കു കിട്ടിയ റബർ മുഴുവൻ ഇറക്കുമതി ചെയ്തു. പ്രതിവർഷം 75,000 ടണ് അളവിൽ നടന്നുപോന്ന ഇറക്കുമതി പെട്ടെന്ന് ഉയർന്ന് മൂന്നുനാലു കൊല്ലംകൊണ്ടു പ്രതിവർഷം അഞ്ച് ലക്ഷം ടണ്ണിലെത്തി. നമ്മുടെ വിപണിയിൽനിന്നു മാറിനിന്ന് അവർ ഇവിടെ റബർവില ഇടിച്ചു.
കൂലിയും ചെലവുകളുംകഴിഞ്ഞ് മിച്ചമൊന്നും കിട്ടാനില്ലെന്നു വന്നപ്പോൾ വളരെപ്പേർ റബർ ടാപ്പിംഗ് നിർത്താൻ നിർബന്ധിതരായി. ഉത്പാദനം കുറഞ്ഞതോടെ അക്കാരണം പറഞ്ഞ് വീണ്ടും കൂടുതൽ ഇറക്കുമതി. വില വീണ്ടും താഴോട്ട്. ഒരുതരം ദൂഷിത വലയം. ഇറക്കുമതിയുടെ അതിപ്രസരം കാരണമായി ആഭ്യന്തര ഉത്പാദനം കുറഞ്ഞാൽ അതു വീണ്ടെടുക്കാനായി ഇറക്കുമതി നിയന്ത്രിക്കണം. ഇതിനുവേണ്ടി ഇറക്കുമതിച്ചുങ്കത്തിന്റെ നിരക്കു വർധിപ്പിക്കാൻ ലോക വാണിജ്യ കരാറനുസരിച്ച് ഇന്ത്യാ ഗവണ്മെന്റിന് അധികാരമുണ്ട്. പക്ഷേ, കഴിഞ്ഞ അഞ്ചു കൊല്ലക്കാലത്തെ നിരന്തര പരിശ്രമം ഫലശൂന്യമായി. കേന്ദ്ര സർക്കാർ സ്ഥാപിത താത്പര്യക്കാരുടെ പക്ഷംചേർന്നു.
ഈ സാഹചര്യത്തിൽ നാം റബർകൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായിത്തീർന്നിരിക്കുന്നു. റബറിനു പകരം കൂടുതൽ ആദായകരമായ ഭക്ഷ്യവിളകളിലേക്കു നമുക്കു തിരിയാം. റബർ തോട്ടങ്ങളിൽ എന്തു വിളകളാണു നമുക്കിന്നു കൃഷി ചെയ്യാൻ സാധിക്കുക?
ചില ബദൽ കൃഷികൾ
ഭക്ഷ്യമേഖലയിൽ ഒരിക്കലും ഡിമാൻഡ് നഷ്ടപ്പെടാത്തതും നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും അനുകൂലമായതും ലാഭകരമായി കൃഷി നടത്താൻ കഴിയുന്നതും മൂല്യവർധിത ഉത്പന്ന നിർമാണം ചെയ്തു കൂടുതൽ ലാഭം നേടാൻ സാധ്യതയുള്ളതുമായ ചില നിർദേശങ്ങൾ ഇവിടെ കാണുക.
1. നാളികേരം, ഇടവിളയായി കൊക്കോ, കൂടാതെ മറ്റൊരു ഇടവിളയായി പത്തലിൽ കുരുമുളകും.
2. എണ്ണപ്പന, ഇടവിളയായി കൊക്കോയും കുരുമുളകും.
3. പറങ്കിമാവ്, ഇടവിളയായി കുരുമുളകും.
4. മാവ്, പ്ലാവ്, മങ്കോസ്റ്റിൻ, റന്പുട്ടാൻ മുതാലയ ഫലവൃക്ഷങ്ങൾ, ഇടവിളയായി കുരുമുളക്.
ഈ കൃഷികളുടെയെല്ലാം ആദ്യ മൂന്നുവർഷക്കാലം പൈനാപ്പിൾ കൃഷി. റബറിനേക്കാൾ ലാഭകരവും നേരത്തേതന്നെ വരുമാനം ലഭിക്കുന്നതുമാണിവയെല്ലാം.
നാളികേരം മധ്യകേരളത്തിൽ രോഗഗ്രസ്തമായെങ്കിലും ഉത്തരകേരളത്തിൽ സമൃദ്ധമായി വളരുന്നു. കേരള സർക്കാരിന്റെ കീഴിലുള്ള ഓയിൽ പാം ഇന്ത്യ എന്ന കന്പനിയുടെ കൊല്ലം ജില്ലയിൽ പുനലൂരിനടുത്തുള്ള തോട്ടങ്ങൾ കഴിഞ്ഞ 20 കൊല്ലം തുടർച്ചയായി വൻ ലാഭം നേടുന്നു.
മാറിച്ചിന്തിക്കുക
അനുഭവത്തിന്റെ വെളിച്ചത്തിൽ നിർദേശിക്കാൻ കഴിയുന്ന മറ്റു ചില കാര്യങ്ങൾ:
1. ഇനിയൊരിക്കലും നാം കാർഷിക ഉത്പന്നം മൂല്യവർധനയുള്ള ഉത്പന്നങ്ങളാക്കി മാറ്റാതെ വിപണനം ചെയ്യരുത്. വിളവെടുപ്പിന്റെ സമയത്തു വിപണി നിയന്ത്രിക്കുന്നവർ ഉണ്ടാക്കുന്ന വിലയിടിവ് അനുഭവിച്ച് കണ്ണീർ പൊഴിച്ച കർഷകരായ നാം ഇനി മാറിച്ചിന്തിക്കുക. നാളികേരം വിൽക്കുന്നതിനു പകരം കൊപ്രയാക്കി വെളിച്ചെണ്ണയുണ്ടാക്കി വില്ക്കുക, കൊക്കോ വിൽക്കുന്നതിനു പകരം ചോക്ലേറ്റ് നിർമിച്ചു വിൽപന നടത്തുക, എണ്ണപ്പനയുടെ കുല വെട്ടി വിൽക്കുന്നതിനു പകരം അതു ചതച്ചരച്ച് പാമോയിൽ എടുത്തു വിൽക്കുക, കുരുമുളകും സംസ്കരിച്ച മൂല്യവർധിത ഉൽപന്നമാക്കി വിൽക്കുക, പറങ്കിമാവിൽനിന്ന് അണ്ടിപ്പരിപ്പും പഴവും സംസ്കരിച്ചു വിൽക്കാം. കപ്പയും ചക്കയും നേന്ത്രക്കായും പൈനാപ്പിളും മറ്റു പഴങ്ങളും ശാസ്ത്രീയമായി സംസ്കരിച്ചു മൂല്യവർധിത ഉൽപന്നങ്ങളാക്കി വിൽക്കുക.
പക്ഷേ, ഇതു പറയാനെളുപ്പമാണ്, നടക്കുമോ? പണ്ടു നമ്മൾ പ്രാദേശികതലത്തിൽ റബർ ഉത്പാദക സംഘങ്ങളുണ്ടാക്കിയതുപോലെ ഓരോ പ്രദേശത്തും കേരോൽപാദക സംഘങ്ങളും കൊക്കോ ഉത്പാദക സംഘങ്ങളും കുരുമുളക് ഉത്പാദക സംഘങ്ങളും കപ്പ ഉൽപാദക സംഘങ്ങളും കശുവണ്ടി ഉത്പാദക സംഘങ്ങളും പൈനാപ്പിൾ ഉൽപാദക സംഘങ്ങളുമുണ്ടാക്കി അംഗ കർഷകർ ചെറുമൂലധനം സമാഹരിച്ച് നബാർഡിന്റെ സഹായത്തോടെ ഓരോന്നിനും പ്രത്യേകം പ്രൊഡ്യൂസർ കന്പനികൾ രജിസ്റ്റർ ചെയ്ത് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാൻ കഴിയും.
2. രണ്ടാമത്തെ വിഷയം ഇനി നമ്മുടെ കൃഷി മുഴുവൻ ജലസേചനത്തിന്റെ സഹായത്തോടെ ആയിരിക്കണമെന്നതാണ്. തൈകൾ ഒന്നുപോലും നഷ്ടപ്പെടാതെ വേഗത്തിൽ വളർന്നു ഫലം കിട്ടാൻ ഇത് അത്യാവശ്യം. പക്ഷേ, നമ്മുടെ റബർ തോട്ടങ്ങളിൽ ജലസേചനം സാധ്യമാണോ? സാധിക്കും. ഓരോ തോട്ടത്തിലും ഒരു പടുതാക്കുളം ഉണ്ടാക്കി അവിടെ മഴവെള്ളം സംഭരിക്കുക. ഈ വെള്ളം മതി ഓരോ തൈക്കും ഡ്രിപ് ഇറിഗേഷൻ വഴി ആണ്ടുവട്ടം മുഴുവൻ നനയ്ക്കാൻ. ഈ സംവിധാനത്തിന് 75 ശതമാനംവരെയാണ് കേന്ദ്ര- സംസ്ഥാന സബ്സിഡി.
3. സംസ്ഥാന സർക്കാരിന്റെ പ്രത്യയശാസ്ത്രപരമായ കടുംപിടിത്തങ്ങൾ ഉപേക്ഷിച്ച് ഉത്പാദനം വർധിപ്പിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള നയങ്ങൾ നടപ്പാക്കണം. ഉദാഹരണത്തിന് ഭൂപരിധി നിയമത്തിൽനിന്ന് ഇളവ് അനുവദിക്കാവുന്ന വിളകൾ റബർ, തേയില, കാപ്പി, ഏലം, കൊക്കോ, പറങ്കിമാവ്, ഗ്രാന്പൂ എന്നിവ മാത്രമാണ്. ഈ ലിസ്റ്റിൽ നാളികേരം, എണ്ണപ്പന, മാവ്, പ്ലാവ്, റന്പുട്ടാൻ തുടങ്ങിയ ഫലവൃക്ഷങ്ങളെക്കൂടി ഉൾപ്പെടുത്തണം.
അതുപോലെതന്നെ കൃഷിസ്ഥലം പാട്ടത്തിനെടുത്ത് കോണ്ട്രാക്ട് അടിസ്ഥാനത്തിൽ കൃഷി ചെയ്യാനും വ്യവസ്ഥചെയ്യുന്ന നിയമം വേണം. കർഷരും ഉപഭോക്തൃ കന്പനികളുമായി ഉണ്ടാക്കുന്ന കരാറുകൾ സർക്കാരിന്റെ കാർമികത്വത്തിൽ നടത്തിയാൽ വലിയ കന്പനികൾ കർഷകരെ ചൂഷണം ചെയ്തേക്കാം എന്ന ഭയം ഒഴിവാകും. തർക്കങ്ങൾ പരിഹരിക്കാനും സർക്കാർ ഇടപെടൽ വേണം. കഴിഞ്ഞ ബജറ്റിൽ കേന്ദ്രം പ്രഖ്യാപിച്ച 1.60 ലക്ഷം കോടിയുടെ പദ്ധതികൾ നടപ്പാക്കാൻ ഈ നിയമം വേണമെന്നു കേന്ദ്രസർക്കാർ വ്യവസ്ഥയുണ്ടാക്കിയിരിക്കുകയാണ്.
പി.സി. സിറിയക്