Tuesday, May 5, 2020 12:48 AM IST
നാൽപ്പതു ദിവസത്തെ ലോക്ക് ഡൗണിന്റെ വരുതിയിലും നിൽക്കാതെ കോവിഡ്-19 ഭീഷണി കൂടിവരുമ്പോൾ രാജ്യം അതീവ സങ്കീർണമായ പ്രതിസന്ധിയിലേക്കാണു നീങ്ങുന്നത്. രോഗവ്യാപനത്തിന്റെയും മരണത്തിന്റെയും തോത് കുറയ്ക്കാനായി എന്നതിനാലാണ് ഇന്ത്യ മൂന്നാംഘട്ടം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ മത്രമല്ല കോടിക്കണക്കിനു പട്ടിണിപ്പാവങ്ങളുടെ ജീവിതംകൂടി ഇതിനോടകം തകർന്നുകഴിഞ്ഞു.
പട്ടിണിയും ദാരിദ്ര്യവും ഗുരുതരമായ അവസ്ഥയിലായിരിക്കുന്നു. കുടിയേറ്റക്കാരടക്കമുള്ള തൊഴിലാളികളും കർഷകരും അടങ്ങുന്ന അസംഘടിതരും സ്വയംതൊഴിൽ സംരംഭകരും സ്വകാര്യമേഖലയെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്നവരുമടക്കം വലിയൊരു വിഭാഗം ജനങ്ങൾക്കു തരണംചെയ്യാനാവാത്തവിധമാണു പ്രതിസന്ധി മൂർഛിച്ചിരിക്കുന്നത്.
ലോക്ക് ഡൗൺ മൂലം ദിവസേന 60,000 കോടി രൂപയുടെ നഷ്ടമാണ് രാജ്യത്തുണ്ടാകുന്നത് എന്നാണ് കണക്കാക്കുന്നത്. 40 ദിവസത്തെ ലോക്ക് ഡൗണിലൂടെ 24 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായിക്കഴിഞ്ഞു. പെരുകുന്ന നഷ്ടക്കണക്കിലും സമ്പന്നർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും പിടിച്ചുനിൽക്കാനാവും. കർഷകരും ചെറുകിട വ്യാപാരികളും സ്വയംതൊഴിൽ സംരംഭകരും തൊഴിലാളികളുമെല്ലാം പട്ടിണിയിലേക്കാണ് കൂപ്പുകുത്തുന്നത്.
സ്ട്രാൻഡഡ് വർക്കേഴ്സ് ആക്ഷൻ നെറ്റ്വർക്ക് (സ്വാൻ) 11,000 കുടിയേറ്റ തൊഴിലാളികളിൽ നടത്തിയ സർവേ പ്രകാരം 86 ശതമാനം പേർക്കും ലോക്ക് ഡൗണിൽ കൂലി കിട്ടിയിട്ടില്ല. അടിയന്തര സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇവരിൽ പട്ടിണിയും ദാരിദ്ര്യവും അനിയന്ത്രിതമാകുമെന്നും സ്വാൻ പഠനറിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2005 മുതൽ രാജ്യത്ത് കുറഞ്ഞുവന്നിരുന്ന ദാരിദ്ര്യം ഇപ്പോൾ വലിയ അളവിൽ കൂടാൻ സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസിലെ ശ്വേത സൈനി മുന്നറിയിപ്പു നൽകുന്നത്. 2005ൽ 40.7 കോടി ജനങ്ങളായിരുന്നു ദാരിദ്ര്യരേഖയ്ക്കു താഴെയുണ്ടായിരുന്നത്. ഇത് 2009-10ൽ 35.5 കോടിയായും 2011-12ൽ 26.9 കോടിയായും കുറച്ചുകൊണ്ടുവരാനായി. 2011-12ലെ സാമ്പിൾ സർവേ ഡാറ്റാപ്രകാരം 25 ശതമാനം വാർഷിക വരുമാന നഷ്ടമുണ്ടായാൽ 21.9 ശതമാനം മുതൽ 46.3 ശതമാനംവരെ ജനങ്ങൾ ദരിദ്രരായി മാറാൻ സാധ്യതയുണ്ടെന്നാണ് ശ്വേത സൈനി കണക്കുകൂട്ടുന്നത്.
കൂടുന്ന രോഗവ്യാപനം
നാൽപ്പതു ദിവസം അടച്ചിട്ടതുകൊണ്ടാണ് വൈറസ് വ്യാപനം നിയന്ത്രിക്കാനായത് എന്നാണ് സർക്കാരിന്റെ വാദം. എന്നാൽ, ലോക്ക് ഡൗൺകൊണ്ടു മാത്രം കോവിഡ്-19നെ ചെറുക്കാനാവില്ലെന്നും പരിശോധനകളുടെ എണ്ണം കൂട്ടി രോഗവാഹകരെ കണ്ടെത്തുകയും ഐസൊലേറ്റ് ചെയ്ത് ചികിത്സ നൽകുകയും വേണമെന്ന ലോകാരോഗ്യ സംഘടനയുടെ അടക്കം നിർദേശങ്ങൾ വേണ്ടത്ര ഫലപ്രദമായി നടപ്പാക്കാൻ ഇതുവരെ ഇന്ത്യക്കു കഴിഞ്ഞിട്ടില്ല. അതിനാലാണ് രോഗവ്യാപനതോത് കൂടിവരുന്നത് എന്നാണ് വിമർശനം ഉയരുന്നത്.
മേയ് രണ്ടുവരെയുള്ള കണക്കനുസരിച്ച് പത്തുലക്ഷം പേരിൽ 722 പേരിൽ മാത്രമാണ് ഇന്ത്യയിൽ കോവിഡ് പരിശോധന നടന്നിരിക്കുന്നത്. ബഹറിനിൽ ഇത് 89,388 ആണ്. ഓസ്ട്രേലിയ-30,639, അമേരിക്ക-20,030, ഇംഗ്ലണ്ട്- 15,419, ദക്ഷിണ കൊറിയ-12,162, തായ്വാൻ-2,711 എന്നിങ്ങനെ തോതിലാണ് പരിശോധനകൾ നടത്തിയത്. ഇറ്റലി മേയ് ഒന്നുവരെ പത്തുലക്ഷം പേർക്ക് 33,997 എന്ന തോതിൽ പരിശോധന നടത്തി.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കർശന ലോക്ക് ഡൗണാണ് ഇന്ത്യ നടപ്പാക്കിയത്. എന്നാൽ, ലോക്ക് ഡൗൺ കാലത്തെ രോഗവ്യാപനത്തിന്റെ തീവ്രത ഇന്ത്യയിൽ കൂടുതലാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. മേയ് രണ്ടുവരെയുള്ള 39 ദിവസത്തെ ലോക്ക് ഡൗൺ കാലയളവിൽ 37,240 രോഗവ്യാപന കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. 1,214 പേർ മരിക്കുകയും ചെയ്തു. രാജ്യത്ത് രോഗം റിപ്പോർട്ട് ചെയ്ത് 60 ദിവസമായപ്പോഴേക്കും ദിവസേന രോഗികളായവരുടെ എണ്ണം എട്ടിൽനിന്ന് 1400 ൽ എത്തുകയാണുണ്ടായത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് 25ന് 536 പേരിലായിരുന്നു വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നത്. ആദ്യഘട്ടം ലോക്ക് ഡൗൺ തീർന്ന ഏപ്രിൽ 14ന് രോഗികളുടെ എണ്ണം 10,815 ആയിരുന്നു. എന്നാൽ, രണ്ടാംഘട്ടം ലോക്ക് ഡൗൺ തീർന്നപ്പോഴേക്കും രോഗബാധിതർ 42,491 ആയി. മരണസംഖ്യ 1,391ലെത്തി. ഈമാസം 17വരെ ലോക്ക് ഡൗൺ നീട്ടി രോഗവ്യാപനത്തെ ചെറുക്കാനാണ് ശ്രമം നടക്കുന്നത്.
മറ്റു പല രാജ്യങ്ങളിലും ലോക്ക് ഡൗൺ കാലത്തെ രോഗവ്യാപനത്തിന്റെ തീവ്രത ഇന്ത്യയിലേക്കാൾ കുറവായിരുന്നുവെന്നാണ് ഓക്സ്ഫഡ് കോവിഡ്-19 ഗവൺമെന്റ് റെസ്പോൺസ് ട്രാക്കേഴ്സ് സ്ട്രിൻജൻസി ഇൻഡക്സ് വ്യക്തമാക്കുന്നത്. ഇന്ത്യയിൽ ലോക്ക് ഡൗൺ 38 ദിവസമായ ദിവസം രോഗവ്യാപനത്തിന്റെ തീവ്രത 97.35 ആണ്. എന്നാൽ, റഷ്യയിൽ മേയ് ഒന്നിന് ലോക്ക് ഡൗൺ 32 ദിവസമായപ്പോൾ രോഗവ്യാപനത്തിന്റെ തീവ്രത 63.89 മാത്രമാണ്. ഇറ്റലിയിൽ മാർച്ച് 10നു തുടങ്ങിയ ലോക്ക് ഡൗൺ 12 ദിവസം പിന്നിട്ടപ്പോൾ രോഗവ്യാപനത്തിന്റെ തീവ്രത 93.25 രേഖപ്പെടുത്തിയിരുന്നു എന്നാണ് ഓക്സ്ഫഡ് കോവിഡ്-19 ഗവൺമെന്റ് റെസ്പോൺസ് ട്രാക്കേഴ്സ് സ്ട്രിൻജൻസി ഇൻഡക്സ് വ്യക്തമാക്കുന്നത്.
നിലയ്ക്കുന്ന വരുമാനം
രാജ്യത്ത് തൊഴിലില്ലായ്മയും സാമ്പത്തിക തകർച്ചയും രൂക്ഷമാകുന്നതിനിടെയാണ് ലോക്ക് ഡൗൺ കൂടി പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ ദുരിതത്തിലായവരുടെ എണ്ണം കുതിച്ചുയരുന്നുവെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്. ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് സർക്കാർ പലവിധ സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 40 ശതമാനത്തോളം പേർക്ക് സർക്കാർ പ്രഖ്യാപിച്ച കൊറോണ പാക്കേജിന്റെ ഗുണങ്ങൾ കിട്ടാൻ അർഹതയുണ്ടാകും. 29.1 കോടി കുടുംബങ്ങളാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരം നേരിട്ട് കേന്ദ്രസർക്കാരിന്റെ ധനസഹായം പറ്റുന്നത്. ഇതിൽ കൃഷിക്കുള്ള ധനസഹായം പറ്റുന്നവർ 8.7 കോടിയാണ്.
എന്നാൽ, സ്വകാര്യമേഖലയിലടക്കം കുറഞ്ഞ വരുമാനത്തിൽ ജോലിചെയ്യുന്ന കോടിക്കണക്കിനുപേരെ കടുത്ത അരക്ഷിതാവസ്ഥയിലേക്കാണ് ലോക്ക് ഡൗൺ എത്തിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ 52.7 ശതമാനം പ്രദേശവും റെഡ് സോണിലാണ് ഉൾപ്പെട്ടിരിക്കുന്നത്. 19.4 ശതമാനം മാത്രമാണ് ഗ്രീൻ സോൺ. 27.9 ശതമാനം ഓറഞ്ച് സോണിലാണ്. അതുകൊണ്ടുതന്നെ മൂന്നാം ഘട്ടം ലോക്ക് ഡൗണിൽ പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകൾ വരുമാന വർധനയ്ക്കു കാര്യമായി ഉപകരിക്കില്ലെന്നതാണ് യാഥാർഥ്യം. രാജ്യത്ത് 1,60,000 രൂപ ശരാശരി വാർഷിക വരുമാനമുള്ള 9.8 കോടി കുടുംബങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. 2,60,000 രൂപ ശരാശരി വാർഷിക വരുമാനമുള്ള 12.5 കോടി കുടുംബങ്ങളാണുള്ളത്. 5,15,000 രൂപ ശരാശരി വാർഷിക വരുമാനമുള്ള 7.6 കോടി കുടുംബങ്ങളുമുണ്ട്. മധ്യവർഗമായി കണക്കാക്കപ്പെടുന്ന ഇവരുടെ വരുമാനം ലോക്ക് ഡൗണിൽ പൂർണമായി നിലയ്ക്കുകയോ കുത്തനെ ഇടിയുകയോ ചെയ്തിരിക്കുന്നു.
400-500 രൂപ ദിവസവരുമാനമുള്ളവരാണ് 1,60,000 രൂപ ശരാശരി വാർഷിക വരുമാനമുള്ള വിഭാഗത്തിൽ പെടുന്നത്. കൂലിപ്പണിക്കാരും കരാർ തൊഴിലാളികളും വരെ ഈ ഗണത്തിലുണ്ട്. ലോക്ക് ഡൗണിൽ ഇവരിൽ മഹാഭൂരിപക്ഷത്തിന്റേയും വരുമാനം പൂർണമായി നിലച്ചിട്ടുണ്ടാകും. ഒരു മാസംകൊണ്ട് 1,30,660 കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി രാജ്യത്തുണ്ടായിരിക്കുന്നത്. ഇവരുടെ വരുമാനം പകുതിയായി കുറഞ്ഞാൽത്തന്നെ 65,333 കോടി രൂപ മാസത്തിൽ നഷ്ടപ്പെടുന്നു.
തൊഴിലുറപ്പും പാളി
രാജ്യത്ത് ഗ്രാമീണജനതയുടെ വരുമാനം ഉയർത്തുന്നതിൽ ഏറ്റവും വിലയ പങ്കുവഹിച്ച തൊഴിലുറപ്പു പദ്ധതിയും ലോക്ക് ഡൗണിൽ നിലച്ചുപോയി. 2019 ഏപ്രിലിനെ അപേക്ഷിച്ച് 20 ശതമാനം മാത്രമാണ് 2020 ഏപ്രിലിൽ തൊഴിലുറപ്പു പദ്ധതി നടപ്പായത്. 2019 ഏപ്രിലിൽ 1.7 കോടി പേരാണ് തൊഴിലുറപ്പു പദ്ധതിയിൽ ജോലിചെയ്തത്. എന്നാൽ ഇക്കഴിഞ്ഞ മാസം 34 ലക്ഷം പേർ മാത്രമാണ് പങ്കാളികളായത്. മാർച്ചിൽ 1.57 കോടിയായിരുന്നു പങ്കാളിത്തം. കഴിഞ്ഞ ഏഴു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഏപ്രിലിൽ ഉണ്ടായത്.
ജോലി ചെയ്ത 34 ലക്ഷം പേരിൽ 20 ലക്ഷം പേരും ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. 34ൽ 19 സംസ്ഥാനങ്ങളിലും പതിനായിരത്തിൽ താഴെ മാത്രമായിരുന്നു പങ്കാളിത്തം. കേരളത്തിൽ 3,809 പേരാണ് ജോലിചെയ്തത്. ഉത്തർപ്രദേശിൽ 74,000, മഹാരാഷ്ട്രയിൽ 54,000 എന്നിങ്ങനെ പേർ പങ്കാളികളായി. തെലുങ്കാനയിൽ ആരും തൊഴിലെടുത്തില്ല. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയുടെ കണക്കനുസരിച്ച് ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ മാർച്ച് അവസാനത്തെ 8.49 ശതമാനത്തിൽനിന്ന് ഏപ്രിൽ 29 ന് 22. 67 ശതമാനമായി ഉയർന്നു.
100 രൂപ പോലും ഇല്ലാത്തവർ
ലോക്ക് ഡൗണിന്റെ ഇരകളിൽ ദയനീയമായ ചിത്രമാണ് കുടിയേറ്റത്തൊഴിലാളികളുടേത്. സ്ട്രാൻഡഡ് വർക്കേഴ്സ് ആക്ഷൻ നെറ്റ്വർക്ക് (സ്വാൻ) നടത്തിയ സർവേയിൽ ലോക്ക് ഡൗണിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റത്തൊഴിലാളികളിൽ 64 ശതമാനംപേരുടെയും കൈയിൽ നൂറുരൂപപോലും ഇല്ലെന്നാണ് കണ്ടെത്തിയത്. ഏപ്രിൽ 26 വരെ 97 ശതമാനം പേർക്കും യാതൊരുവിധ സർക്കാർ സഹായവും കിട്ടിയില്ല. ഒരു ദിവസത്തെ ആവശ്യത്തിനുള്ള റേഷൻസാധനങ്ങൾ പോലും കൈവശമില്ലാത്തവർ 49.9 ശതമാനമാണ്. 78 ശതമാനംപേർക്കും യാതൊരു വരുമാനവുമില്ല. 15.8 ശതമാനംപേർക്ക് ഭാഗികമായി വരുമാനമുണ്ട്. 6.2 ശതമാനംപേർക്കു മാത്രമാണ് കൂലികിട്ടുന്നത്.
കേരളത്തിൽ മാത്രമാണ് ആശ്വാസമെന്നാണ് സർവേ റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം കിട്ടുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഓരോ കുടിയേറ്റ തൊഴിലാളിക്കും പാവപ്പെട്ട കുടുംബങ്ങൾക്കും മാസം ഏഴായിരം രൂപവീതം മൂന്നു മാസത്തേക്കു നൽകണമെന്നാണ് സ്വാൻ പഠനറിപ്പോർട്ടിൽ നിർദേശിക്കുന്നത്. എഫ്സിഐ ഗോഡൗണുകളിൽ ആവശ്യത്തിന് ഭക്ഷ്യധാന്യമുണ്ടെന്നു ചൂണ്ടിക്കാട്ടി സർക്കാർ തടിതപ്പരുതെന്നാണ് രാജ്യത്താകമാനം ഉയർന്നുവരുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടുന്നത്. ആവശ്യക്കാർക്കു ഭക്ഷണവും നിത്യവൃത്തിക്കുള്ള പണവും ലഭ്യമാക്കുക തന്നെ വേണം.
സി.കെ. കുര്യാച്ചൻ