Monday, April 6, 2020 12:20 AM IST
ഇതുപോലൊരു പകർച്ചവ്യാധി ആധുനികകാലം കണ്ടിട്ടില്ല. ഇതുപോലെ സാന്പത്തിക ദുരിതം ഉളവാക്കുന്ന രോഗബാധയും കണ്ടിട്ടില്ല.
രോഗികളും അവരുടെ കുടുംബവും ദുരിതമനുഭവിക്കുന്ന രോഗബാധകളേ കണ്ടിട്ടുള്ളൂ. പക്ഷേ, കോവിഡ് 19 എന്ന വ്യാധിയുമായി വന്ന പുതിയ കൊറോണ വൈറസ് രോഗികളെ മാത്രമല്ല ലോകത്തെയൊന്നാകെ ദുരിതത്തിലാഴ്ത്തുന്നു. ആഴ്ചകളായി തുടരുന്ന ദുരിതം എന്നവസാനിക്കും എന്ന് ഉറപ്പില്ലതാനും.
ഊഹാപോഹങ്ങൾ
ഡോക്ടർമാർ മുതൽ മാനേജ്മെന്റ് കൺസൾട്ടന്റുമാർ വരെ ഇപ്പോൾ കോവിഡ് ദുരിതം എന്നവസാനിക്കും എന്ന പഠനത്തിലാണ്. അടച്ചിട്ടവ എന്നു തുറക്കും, ലോക്ക്ഡൗൺ എന്നവസാനിക്കും തുടങ്ങിയ കാര്യങ്ങളിൽ ഊഹാപോഹങ്ങൾ ഏറെ പ്രചരിക്കുന്നുമുണ്ട്. മാസങ്ങൾ നീണ്ടുനിൽക്കുന്ന ലോക്ക്ഡൗണിനെപ്പറ്റിയൊക്കെ പലരും വേവലാതിപ്പെടുന്നു.
രോഗവ്യാപനത്തിനൊരു ശമനമുണ്ടാക്കാൻ അടച്ചിടീൽ അല്ലാതെ മാർഗമില്ലെന്നു വ്യക്തമാണ്. പ്രതിരോധ ചികിത്സ ഇല്ല എന്നതുതന്നെ കാരണം. അടച്ചിടുന്പോൾ സാന്പത്തിക പ്രവർത്തനങ്ങൾ എല്ലാം നിലയ്ക്കും എന്നതു മറ്റൊരു വസ്തുത. ആദ്യം ചുരുക്കം രാജ്യങ്ങളിലായിരുന്നു അടച്ചിടീൽ. ഇപ്പോൾ ഒട്ടെല്ലാ രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്. ആരെങ്കിലും അടച്ചിടുന്നില്ലെങ്കിൽ പോലും അർഥപൂർണമായ സാന്പത്തിക പ്രവർത്തനങ്ങൾ നടത്താനാവുന്നുമില്ല. കാരണം, അവരുടെ കയറ്റുമതി വിപണികളും ഇറക്കുമതി വിപണികളുമൊക്കെ അടഞ്ഞുകിടക്കുന്നു. എങ്ങുനിന്നും ഓർഡർ ഇല്ല, എങ്ങോട്ടും ഒന്നും വേണ്ട. ചൈനീസ് ഫാക്ടറികൾ ഉത്പാദനം പുനരാരംഭിച്ചപ്പോൾ പഴയ ഓർഡറുകൾ കാൻസലായതും പുതിയ ഓർഡറുകൾ ഇല്ലാതായതും ഉദാഹരണം.
വലിയ ത്യാഗം
ലോകമാകെ അടച്ചുപൂട്ടുന്പോൾ അതുമൂലം ദുരിതത്തിലാകുന്നവർക്ക് ആശ്വാസം എത്തിക്കാനുള്ള ബാധ്യത ഭരണകൂടങ്ങൾക്കാണ്. പൊതുനന്മയ്ക്കുവേണ്ടി ഓരോ വ്യക്തിയും അടച്ചുപൂട്ടുന്നു. അതുവഴി അവർക്കു വരുമാനം ഇല്ലാതാകുന്നു.
ഒരു ദിവസമോ ഒരാഴ്ചയോ അല്ല അത്. ആഴ്ചകൾ തന്നെ നീളാം. പൊതുജനാരോഗ്യത്തിനുവേണ്ടിയുള്ള ഒരു വലിയ ത്യാഗം.
ഇത്രയും എല്ലാവർക്കും മനസിലാകും. അംഗീകരിക്കാനുമാകും. പക്ഷേ, ഒരു ചോദ്യം വരും. എങ്ങനെ ജീവിക്കും?
കേന്ദ്ര- സംസ്ഥാന ഗവൺമെന്റുകൾ സൗജന്യ റേഷനും സൗജന്യ പണവും നല്കുന്നില്ലേ എന്നാണ് മറുചോദ്യം. തൊഴിലുറപ്പിനു കൂലി കൂട്ടിയതു മുതൽ പതിവായി നടക്കുന്ന പല കാര്യങ്ങളും പെടുത്തിയാണ് കേന്ദ്രം ആശ്വാസപദ്ധതി അവതരിപ്പിച്ചത്. നിലവിലെ ഏതെങ്കിലും ക്ഷേമപദ്ധതിയിൽ പെട്ടവർക്കു മാത്രമുള്ള ആശ്വാസ നടപടികളാണ് 1.7 ലക്ഷം കോടി രൂപയുടെ പദ്ധതിയിൽ ഉള്ളത്.
അസംഘടിതരായ അവർ
പക്ഷേ, അവയിലൊന്നുംപെടാത്ത വലിയൊരു വിഭാഗം ഉണ്ടല്ലോ? അവരുടെ കാര്യമോ?
ആരും ഉത്തരം നൽകുന്നില്ല.
അസംഘടിത മേഖലയിലാണു രാജ്യത്തെ മഹാഭൂരിപക്ഷം. ചെറുകിട-നാമമാത്ര കർഷകർ, ചെറുകിട-സൂക്ഷ്മ-കുടിൽ വ്യവസായ സംരംഭകർ, ചെറിയ കച്ചവടക്കാർ, തട്ടുകടക്കാർ, ലോട്ടറി വില്പനക്കാർ, കടകളിലെ ജോലിക്കാർ, വർക്ക്ഷോപ്പ് ജീവനക്കാർ, ചെറിയ തൊഴിലുകളിലേർപ്പെടുന്നവർ, മീൻ വില്പനക്കാർ, ചന്തകളിലെ ജോലിക്കാർ, ചുമട്ടുതൊഴിലാളികൾ... അങ്ങനെയങ്ങനെ. നിർമാണ മേഖലയിലെ മുഴുവൻ പേരുംതന്നെ ഈ വിഭാഗത്തിൽ വരുന്നു. തങ്ങൾക്കായി ക്ഷേമനിധി ഉണ്ടെന്നുപോലും അറിയാത്ത "അതിഥി'കളാണല്ലോ അവർ.
കാർഷിക ദുരിതം
കൃഷിയുമായി ബന്ധപ്പെട്ട് പാടത്തും പറന്പിലും തോട്ടത്തിലും വ്യാപാരശാലകളിലും സംസ്കരണശാലകളിലുമൊക്കെ ഇതുപോലെ കോടിക്കണക്കിനു പേരുണ്ട്. തൊഴിലാളികളെക്കാൾ കുറഞ്ഞ വരുമാനം മാത്രം കിട്ടുന്ന തൊഴിലുടമകളും മിക്കവാറും കാർഷിക മേഖലയിലാണ്.
ഈ തൊഴിലാളികളെയും സംരംഭകരെയും കർഷകരെയുമൊക്കെ എന്തു ചെയ്യും? എന്തു സംരക്ഷണമാണ് അവർക്കു നൽകുക? അവരുടെ വരുമാന നഷ്ടം എങ്ങനെ പരിഹരിക്കും? ആരും അതു വിഷയമാക്കുന്നില്ല. സ്കീമുകളിൽ വരാത്ത കർഷകർക്കു പണം നൽകാൻ പദ്ധതിയാണു വേണ്ടത്.
ക്ഷേമനിധികൾ ഉള്ളവർക്കു ക്ഷേമനിധികളിൽനിന്നു ചില്ലറ ആനുകൂല്യം വിതരണം ചെയ്യുന്നുണ്ട്. അതുകൊണ്ട് എത്രദിവസം കഴിയാൻ പറ്റുമെന്ന ചോദ്യം ഇപ്പോൾ കണക്കിലെടുക്കേണ്ട. എന്തെങ്കിലും കിട്ടുന്നുണ്ടല്ലോ എന്ന് ആശ്വസിക്കാം.
അമേരിക്ക ചെയ്യുന്നത്
വരുമാനം നഷ്ടപ്പെടുന്നവർക്കു സർക്കാർ വരുമാനം കൊടുക്കുന്നതാണു ശരിയായ പരിഹാരം. കാരണം പൊതുനന്മയ്ക്ക് ചെയ്യുന്ന ത്യാഗമാണല്ലോ പണികൾ മുടക്കിയുള്ള ലോക്ക് ഡൗൺ. അമേരിക്കയടക്കമുള്ള ഒട്ടേറെ രാജ്യങ്ങൾ അതാണു ചെയ്യുന്നത്.
പ്രസിഡന്റ് ഡോണൾഡ് ട്രംപും ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭയും ചർച്ച ചെയ്ത് അമേരിക്കയിൽ ഉണ്ടാക്കിയതു രണ്ടു ലക്ഷം കോടി ഡോളറിന്റെ (152 ലക്ഷം കോടി രൂപ ) ഉത്തേജക പദ്ധതിയാണ്. ഇതിൽ 34,900 കോടി ഡോളർ (26.5 ലക്ഷം കോടി രൂപ) അമേരിക്കയിലെ ചെറുകിട സംരംഭങ്ങളിലെ ജോലികൾ സംരക്ഷിക്കാനാണു നീക്കിവച്ചത്. ജോലിക്കാരെ പിരിച്ചുവിടാതിരിക്കാൻ വേണ്ടിയാണിത്. കൃഷി മുതൽ സേവനമേഖല വരെ എല്ലാ വിഭാഗത്തിലുമുള്ള ചെറു സംരംഭങ്ങൾ ഇതിൽപ്പെടും. ആപ്പിൾ പറിച്ചു തരംതിരിച്ചു പായ്ക്കു ചെയ്യുന്നതു മുതൽ ഓട്ടിസം ബാധിച്ച കുട്ടികളെ പരിശീലിപ്പിക്കുന്നതു വരെയുള്ള സംരംഭങ്ങൾ ഇതിൽപ്പെടും. ജോലികൾ സംരക്ഷിക്കാൻ ഒരു കോടി ഡോളർ വരെയുള്ള വായ്പ അനുവദിക്കും. നിശ്ചിത കാലം ജോലികൾ സംരക്ഷിച്ചാൽ കടം എഴുതിത്തള്ളും.
ഇവിടെ ചെയ്യുന്നത്
മുതലാളിത്ത രാജ്യത്തു തൊഴിലാളിയുടെ ജോലിയും മുതലാളിയുടെ സംരംഭവും സംരക്ഷിക്കാൻ ചെയ്യുന്ന കാര്യമാണിത്.
നമ്മളോ?
വ്യാപാരികളും വ്യവസായികളുമടക്കമുള്ള സംരംഭകരാരും ജോലിക്കാരെ പിരിച്ചുവിടരുതെന്ന് ഉത്തരവിട്ടു.
തീർന്നു. അത്രമാത്രം.
വ്യാപാരിയായാലും വ്യവസായിയായാലും ഈ സംരംഭകർ എങ്ങനെ ജോലി സംരക്ഷിക്കും എന്ന് ആരും ചോദിച്ചില്ല. ചോദിക്കുന്നുമില്ല. ബിസിനസ് ഇല്ലാത്തപ്പോൾ സംരംഭം ഇതിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് ആലോചിച്ചിട്ടുമില്ല.
ചെയ്യേണ്ട കാര്യം
അമേരിക്കയും ബ്രിട്ടനും ഡെന്മാർക്കുമൊക്കെ ചെയ്യുന്നതാണ് ഇത്തരം പ്രതിസന്ധികളിൽ വേണ്ട കാര്യം. തൊഴിലും തൊഴിലാളിയും നിലനിൽക്കാൻ അതാണു മാർഗം.
എല്ലാം അടച്ചിടാൻ പറഞ്ഞിട്ട് തൊഴിലാളിയെ സംരക്ഷിക്കാൻ പറയുന്നതിലല്ല തൊഴിലാളിക്ഷേമവും തൊഴിലാളി സ്നേഹവും. തൊഴിലാളിയെ സംരക്ഷിക്കാനുള്ള വഴിയൊരുക്കണം. അപ്പോൾ തൊഴിൽ സംരക്ഷിക്കപ്പെടും. സംരംഭകനും ജോലിക്കാരും രക്ഷപ്പെടും.
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾക്ക് നടപ്പാക്കാനാവാത്ത കാര്യമൊന്നുമല്ല ഇത്. ആരും ചെയ്യാത്തതുമല്ല.
കമ്മി പ്രശ്നമാകരുത്
അപ്പോൾ കമ്മിയോ? ചോദ്യം ശരിയാണ്. തത്കാലം കമ്മിയുടെ കാര്യം മറക്കുക എന്നതാണ് ഉത്തരം.
കമ്മി കൂട്ടിയാൽ ആ കമ്മിക്കു വേണ്ട കടപ്പത്രം വാങ്ങാൻ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും പറ്റുമോ എന്നു സംശയം ഉയരും. പറ്റില്ല എന്നതിൽ സംശയമില്ല. അപ്പോൾ എന്തു ചെയ്യും?
റിസർവ് ബാങ്ക് നോട്ട് അടിച്ചു നൽകണം. (സാങ്കേതികമായി പറഞ്ഞാൽ കമ്മി മോണിറ്റൈസ് ചെയ്യണം). മൂന്നു ദശകം മുന്പുവരെ അതാണു ചെയ്തിരുന്നത്!
അത് അത്ര നല്ല പരിഹാരമല്ല എന്നതിൽ തർക്കമില്ല. പക്ഷേ അസാധാരണ പ്രതിസന്ധിക്ക് അസാധാരണ പരിഹാരമേ മാർഗമുള്ളൂ.
തൊഴിൽ നൽകുന്ന സംരംഭങ്ങൾ നിലനിർത്തിയാലേ ഈ പ്രതിസന്ധി കഴിയുന്പോഴും തൊഴിൽ ഉണ്ടാകൂ. അതിന്റെ ചുമതല മുഴുവൻ തൊഴിലുടമയിൽ വയ്ക്കുന്നതു നല്ല മുതലാളിത്തമോ നല്ല സോഷ്യലിസമോ അല്ല. നല്ല സ്വദേശിയുമല്ല.
തൊഴിൽ സംരക്ഷിക്കാൻ സംരംഭകരെ സഹായിക്കുന്പോൾ തൊഴിലും തൊഴിലാളിയും നിലനില്ക്കും. നാളെ വീണ്ടും വളർച്ചയ്ക്കും വഴിതുറക്കാൻ അവയ്ക്കു കഴിയും.
റ്റി.സി. മാത്യു