Friday, March 13, 2020 11:31 PM IST
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
പേമാരിക്കു ശേഷം മഹാമാരി. കോവിഡ്-19 വെല്ലുവിളിയും ആശങ്കയും മാത്രമല്ല, അനിവാര്യമായ മുന്നറിയിപ്പുമാണ്. കേരളത്തിനും രാജ്യത്തിനും മാത്രമല്ല ലോകമെങ്ങുമുള്ള മനുഷ്യരാശിക്കാകെ പല തരത്തിലുള്ള തിരുത്തലുകൾക്കുള്ള അവസരമായി കൊറോണ വൈറസ് ബാധയെ കാണേണ്ട തുണ്ട്. പകർച്ചവ്യാധിയുടെ പേരിൽ ആളുകളെ ഭീതിപ്പെടുത്താതെ ബോധവത്കരണവും പ്രതിരോധപ്രവർത്തനങ്ങൾ സജീവമാക്കുന്നതിലും ആരോഗ്യസംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാകട്ടെ നമ്മുടെ ശ്രദ്ധയും ജാഗ്രതയും.
മരുന്നുകളുടെയും മാസ്കുകൾ അടക്കമുള്ളവയുടെയും ഗുണനിലവാരവും വിലയും മുതൽ ഫാർമ കന്പനികളുടെയും ഇടനിലക്കാരുടെയും ചില ആശുപത്രികളുടെയും ചൂഷണങ്ങളും ഇൻഷ്വറൻസ് കന്പനികളുടെ കബളിപ്പിക്കലുകളും മുതലുള്ള കാര്യങ്ങളിലും പുതിയ നല്ല മാറ്റങ്ങൾക്കു സമയമായി. എല്ലാവർക്കും ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിലും കൂടുതൾ സമഗ്രവും ഉൗർജിതവുമായ ശ്രമങ്ങൾ നടത്താനും സർക്കാരുകൾക്കും പൊതുസമൂഹത്തിനും ബാധ്യതയും കടമയുമുണ്ട്. എന്തിനും ഏതിനും ദുരിതവും വേദനകളും ഏറ്റുവാങ്ങേണ്ടിവരുന്ന പാവങ്ങളോടുള്ള കരുതലാകണം നമ്മുടെ ഏറ്റവും വലിയ നേട്ടം.
പാളിപ്പോകുന്ന കേരളമാതൃക
കഴിഞ്ഞ വർഷം ഓഗസ്റ്റിലെ മഹാപ്രളയം മലയാളികൾക്കു വലിയ പാഠമായിരുന്നു. എന്നാൽ, ആദ്യത്തെ പ്രതിസന്ധികളും ദുരിതങ്ങളും ഭയാശങ്കകളും മാറിയപ്പോൾ എല്ലാം പഴയപടിയാകുന്നതാണു നാം കണ്ടത്. അത്യാവശ്യമായ തിരുത്തലുകൾ മിക്ക മേഖലകളിലും ഉണ്ടായില്ല. സംസ്ഥാനത്തെ കൂടുതൽ പ്രദേശങ്ങളിലും ജീവിതശൈലികളിൽ പോലും കാര്യമായ മാറ്റം ഉണ്ടായില്ല. പ്രകൃതിചൂഷണങ്ങളും കൈയേറ്റങ്ങളും മുതൽ കോണ്ക്രീറ്റ് വനങ്ങളുടെ വളർച്ചയ്ക്കാണ് കേരളം വീണ്ടും സാക്ഷിയാകുന്നത്.
ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സംസ്ഥാനത്തിന്റെ പുനരുദ്ധാരണത്തിലും വരുത്തിയ വീഴ്ചകളും പോരായ്മകളും പോലും ഗുരുതരമാണ്. പുഴകളും നദികളും ജലാശയങ്ങളും കൈയേറുന്നതും നെൽപാടങ്ങളും ചതുപ്പുനിലങ്ങളും നികത്തുന്നതും വനനശീകരണവും ഉൾപ്പെടെ പ്രകൃതിയോട് ഇണങ്ങുന്ന വികസനവും ജീവിതസൗകര്യങ്ങളും ഒരുക്കുന്നതിലുമെല്ലാം നാം പഴയ തെറ്റായ രീതികൾ ഉപേക്ഷിച്ചുവെന്നു ആർക്കും പറയാനാകില്ല.
നിപ്പ വൈറസ് ബാധയ്ക്കെതിരേ പ്രതിരോധിക്കുന്നതിൽ വലിയൊരളവു വരെ നാം വിജയിച്ചു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ കൊറോണ വൈറസിനെ തുടക്കത്തിൽ പ്രതിരോധിക്കുന്നതിലും കേരളം മികവു കാട്ടി. പക്ഷേ, പെട്ടെന്നു തന്നെ ജാഗ്രതയിൽ കുറവുണ്ടായി. ആദ്യം സ്ഥിരീകരിച്ച മൂന്നു കൊറോണബാധിതരെയും സുഖപ്പെടുത്തിയപ്പോഴും പിന്നീട് 17 പേർക്കു കൂടി കോവിഡ്- 19 സ്ഥിരീകരിച്ചതും ഇതിൽ ചിലർക്ക് കേരളത്തിനുള്ളിൽ പകർന്നു രോഗം കിട്ടാനിടയായ സാഹചര്യങ്ങളും വലിയ വീഴ്ചയായി.
വ്യക്തിഗതമല്ല വീഴ്ചകൾ
രോഗബാധിതരെന്ന് അറിയാതെ നാട്ടിലെത്തിയ ഒരു കുടുംബത്തിലെ മൂന്നു പേരിൽ നിന്നു മറ്റു മനുഷ്യരിലേക്കു രോഗം പടർന്നതിന് ആ മൂന്നു വ്യക്തികളെ മാത്രം കുറ്റപ്പെടുത്താനാകില്ല. വ്യക്തികളുടെ വീഴ്ചയെ പഴിചാരി തലയൂരാൻ സർക്കാരിനും കഴിയില്ല. രോഗം തടയാൻ വിമാനത്താവളം മുതൽ സ്വീകരിക്കേണ്ടിയിരുന്ന എല്ലാ മുൻകരുതലുകളും കൃത്യമായി സ്വീകരിച്ചിരുന്നെങ്കിൽ കേരളത്തിലെ ഇപ്പോഴത്തെ ഭയാശങ്കകൾക്കു തടയിടാമായിരുന്നു. ഇന്ത്യയിലെ ഏറ്റവും ആഗോളവത്കൃത സമൂഹമാണു കേരളമെന്നതു മനസിലാക്കിയാകണം നമ്മുടെ കരുതലുകൾ.
നിപ്പയും കൊറോണയും മാത്രമല്ല പക്ഷിപ്പനി, എച്ച്1 എൻ1, പേവിഷബാധ അടക്കമുള്ളവ കേരളത്തിലെ സാധാരണ ജനങ്ങളുടെ ഉറക്കം കെടുത്തുന്നവയാണ്. ജനങ്ങളിൽ ആവശ്യമായ അവബോധം സൃഷ്ടിക്കാനും വേണ്ട മുൻകരുതലുകൾ സ്വീകരിക്കാനും ആകണം സർക്കാരും മാധ്യമങ്ങളും ശ്രദ്ധ പതിപ്പിക്കേണ്ട ത്. എന്നാൽ അതിലേറെ ഭീതിയും ആശങ്കകളും പരത്താനും രാജ്യത്തെ ബാധിക്കുന്ന ജനകീയ പ്രശ്നങ്ങളിൽ നിന്നും സർക്കാരുകളുടെ വീഴ്ചകളിൽ നിന്നും ജനശ്രദ്ധ തിരിക്കാനും ശ്രമം ഉണ്ടായോയെന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല.
കൊറോണ വൈറസ് ബാധയ്ക്കിടയിലും രാഷ്ട്രീയ മുതലെടുപ്പിനും കുറ്റപ്പെടുത്തലുകൾക്കും ഭരണ- പ്രതിപക്ഷങ്ങൾ ശ്രമിച്ചതാകും കേരളവും രാജ്യവും നേരിടുന്ന വലിയ വെല്ലുവിളിയും ദുരന്തവും. ചെറിയ പിഴവുകളുടെ പേരിൽ കുറ്റപ്പെടുത്താനും സാധാരണമായ പലതിന്റെയും പേരിൽ മന്ത്രിയെയും മുഖ്യമന്ത്രിയെയും മറ്റും കുറ്റപ്പെടുത്തി പ്രചാരണം കൊഴുപ്പിക്കാനും ഇരുഭാഗത്തും ചില ശ്രമങ്ങളുണ്ടായി. ഇവയിൽ പലതിലും രോഗപ്രതിരോധത്തേക്കാൾ വലിയ കള്ളക്കളികൾ കാണാൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതില്ല.
മാനുഷരെല്ലാരും ഒന്നുപോലെ
രാഷ്ട്രീയവും വൈരവും മറന്നു നല്ലതിനെ നല്ലതായി കാണാനും തെറ്റുകളും വീഴ്ചകളും ചൂണ്ടിക്കാണിക്കാനും സർക്കാരും രാഷ്ട്രീയ പാർട്ടികളും മത, സാമുദായിക സംഘടനകളും മാധ്യമങ്ങളും പൊതുജനങ്ങളും കൈകോർക്കുന്ന നല്ല കേരളത്തിനായി വേണം നമ്മുടെ ശ്രമങ്ങൾ. രാഷ്ട്രീയത്തിനും മതത്തിനും ദേശങ്ങൾക്കും അപ്പുറത്തു മനുഷ്യരെ ഒന്നായി കാണാനും പരസ്പരം സഹായിക്കാനും കഴിയുന്ന ജനതയാകണം നമ്മൾ.
വികസനം, വിദ്യാഭ്യാസം, ആരോഗ്യം, പ്രകൃതിസംരക്ഷണം തുടങ്ങിയവയിലെങ്കിലും തർക്കങ്ങളും വാശികളുമില്ലാതെ എല്ലാവരും കൈകോർത്ത് ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നല്ല നാളെകൾ സ്വപ്നം മാത്രമാകരുത്. ഇത്തരം പ്രശ്നങ്ങളിൽ കടുംപിടുത്തങ്ങളും ദുർവാശികളും പോലും നല്ലതിനല്ല. രാഷ്ട്രീയ, സാമുദായിക കളികൾ പാടേ ഒഴിവാക്കപ്പെടുകയും വേണം.
പക്ഷേ മഹാപ്രളയത്തിനും നിപ്പ, കൊറോണ വൈറസ് ബാധകൾക്കു ശേഷവും കേരള ജനതയെ വഴിതെറ്റിക്കാനും പലതരത്തിലുള്ള മുതലെടുപ്പിനും ആരോപണ, പ്രത്യാരോപണങ്ങൾക്കും നടക്കുന്ന കളികളും കള്ളക്കളികളും നമ്മുടെ നാടിനെ കൂടുതൽ രോഗഗ്രസ്തവും ദുർബലവുമാക്കും. അതിലേറെ മാരകമാണു വ്യാജവാർത്തകളും വ്യാജ ഉപദേശങ്ങളും പലതരത്തിലുള്ള കൊള്ളകളും ചൂഷണങ്ങളും.
കരകയറണം കരുത്തോടെ
ലോകത്താകെ ആയിരം ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ കോവിഡ്-19 എന്ന മഹാമാരിയുടെ ഭീഷണികളിൽ നിന്നും ദുരിതങ്ങളിൽ നിന്നും മനുഷ്യകുലം കരകയറിയിട്ടില്ല. പല രാജ്യങ്ങളിലേക്കും പുതുതായി വൈറസ് ബാധ പടരുന്നതും മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും കൂടുന്നതും പകർച്ചവ്യാധിയുടെ ഭീഷണിയുടെ വ്യാപ്തി വെളിവാക്കുന്നതാണ്.
ഇന്ത്യയിലും ആഗോള തലത്തിലും ഉണ്ടായതും ഉണ്ടാകുന്നതുമായ സാന്പത്തിക മേഖലയിലെ വലിയ തകർച്ചയുടെ ആഘാതത്തിൽ നിന്നു കരകയറാൻ ഇനിയെത്ര വർഷം വേണ്ടിവരുമെന്നു പോലും നിശ്ചയമില്ല. ലോകരാജ്യങ്ങളിലെ സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ പ്രത്യാഘാതവും ഉൗഹിക്കാവുന്നതിലും ഭീകരമാകും.
ലോകമാകെ രോഗബാധിതരിൽ ഏഴു ശതമാനം പേർക്കാണു മരണം സംഭവിച്ചത്. ഇവരിൽ മിക്കവരും പ്രായാധിക്യം, ഹൃദ്രോഗവും മറ്റു രോഗങ്ങളും ഉള്ളവരുമാണ്. എന്നാൽ ഇപ്പോൾ രോഗബാധിതരായ 62,634 പേരിൽ 5,759 (9 %) പേരുടെ നില ഗുരുതരമാണ്. 57,874 പേരുടെ രോഗാവസ്ഥ താരതമ്യേന ലഘുവാണ്. ശരിയായ ചികിൽസ കിട്ടിയാൽ ഇവരെ സാധാരണ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനുമാകും.
പ്രഹരം ഗുരുതരം
ഭയാശങ്ക വളർത്താതെ മുൻകരുതലുകളും ജാഗ്രതയും അവബോധവും ആരോഗ്യ പരിപാലന സംവിധാനങ്ങളും എല്ലാം വളർത്താനുമാകണം ഇനി കൂടുതൽ ശ്രദ്ധിക്കേണ്ട ത്. എന്തു വില കൊടുത്തും കോവിഡ് 19ൽ നിന്നു രാജ്യത്തെ 137 കോടി ജനങ്ങളെ സംരക്ഷിക്കുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കഴിഞ്ഞ ദിവസം ദീപികയോടു പറഞ്ഞതിൽ വലിയൊരു സന്ദേശമുണ്ട്. എത്ര കടുത്ത നടപടികളിലൂടെയും രോഗബാധ ഇനി വ്യാപിക്കാതിരിക്കാൻ വേണ്ട തെല്ലാം ചെയ്യുമെന്നതു പ്രതീക്ഷ നൽകുന്നതാണ്.
ഇന്ത്യയിലേക്കുള്ള വീസകളെല്ലാം ഒരു മാസത്തേക്കു സസ്പെൻഡ് ചെയ്തതും രോഗബാധിത പ്രദേശങ്ങളുമായുള്ള വിമാനബന്ധം പോലും വിച്ഛേദിച്ചതുമെല്ലാം ഇത്തരം നടപടികളാണ്. എന്നാൽ, വിദേശത്തുള്ള ഇന്ത്യക്കാർക്കു സഹായം എത്തിക്കാനും സ്വന്തം പൗരന്മാരായി കണ്ടു പൂർണ സംരക്ഷണവും സഹായവും നൽകാനും സർ്ക്കാരിനു കഴിയണം.
കൊറോണ ബാധയെ തുടർന്ന് തകർന്നടിഞ്ഞ സന്പദ്ഘടനയെ പുനരുദ്ധരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു കൃത്യമായ വീക്ഷണവും സമഗ്രമായ പദ്ധതിയും വൈകാതെ ഉണ്ടാകണം. മഹാപ്രളയത്തിനു ശേഷം വാഗ്ദാനം ചെയ്ത നവകേരളം വെറും സ്വപനമായി ശേഷിക്കുന്നുവെന്നതു പരാതി മാത്രമല്ല. ടൂറിസം മേഖല അടക്കം എല്ലാ മേഖലകളിലെയും തകർച്ചയുടെ ആഘാതത്തിൽ കരകയറാൻ സർക്കാരുകളും പൊതുസമൂഹവും കൈകോർക്കേണ്ട തുണ്ട്. സാന്പത്തികമായി പ്രതിസന്ധിയിലായിരുന്ന കാർഷിക, ഉത്പാദന, വ്യാപാര, വ്യവസായ മേഖകളിലെല്ലാം കോവിഡ് 19 വരുത്തിവച്ച പ്രഹരം അതീവഗുരുതരമാണ്.
ഈ സമയവും കടന്നുപോകും
ഇതും നാം അതിജീവിക്കും. അതിജീവിച്ചേ മതിയാകൂ. അതിജീവനത്തിനായുള്ള തത്രപ്പാടുകളിൽ പരസ്പരം കൈകോർക്കാൻ സർക്കാരുകളും പ്രവാസി സമൂഹവും രാജ്യത്തെ പൊതുസമൂഹവുമെല്ലാം ഒരേ മനസോടെ പ്രവർത്തിക്കേണ്ട തുണ്ട്. രോഗകാലത്തു ജനങ്ങൾ ഒത്തുചേരാതിരിക്കാൻ ആഹ്വാനം ചെയ്യുന്നവർ, വൈകാതെ ജനങ്ങളെ ഒന്നിപ്പിക്കാനും സംരക്ഷിക്കാനും ഇതേ വ്യഗ്രതയും താത്പര്യവും കാട്ടുകയെന്നതു പ്രധാനമാണ്.
വ്യക്തി, പൊതുശുചിത്വം മുതൽ രോഗപ്രതിരോധം, ആരോഗ്യകരമായ ജീവിതരീതികൾ, പ്രകൃതിസംരക്ഷണം, കൂടുതൽ ഗവേഷണങ്ങളുടെയും ആരോഗ്യപരിപാലന സംവിധാനങ്ങളുടെയും ആവശ്യകത അടക്കം പല പാഠങ്ങളും ഉൾക്കൊണ്ടു വരുത്തേണ്ട അനിവാര്യമായ തിരുത്തലുകൾ പ്രധാനമാണ്. മൃതദേഹങ്ങളിൽ മുത്തം വയ്ക്കുന്നതു മുതൽ രോഗികളെ കൂടുതൽ പ്രയാസത്തിലാക്കുകയും രോഗം പടർത്തുകയും ചെയ്യുന്ന ആശുപത്രി സന്ദർശന രീതികൾ വരെ മലയാളികളുടെ പരന്പരാഗത പല രീതികളിലും മാറ്റം വരുത്തേണ്ടതുണ്ട്.
ഇന്നലെകളുടെ പാളിച്ചകൾ തിരുത്താനും നല്ല രീതികളെ ആശ്ലേഷിക്കാനും നമുക്കു കഴിയണം. രാഷ്ട്രീയ, മത ഭിന്നതകളല്ല, മറിച്ച് ഭൂമിക്കും മനുഷ്യകുലത്തിനും ഗുണകരമാകുന്ന മാറ്റങ്ങളാകട്ടെ വരുംതലമുറയ്ക്കുള്ള സംഭാവന.