Sunday, December 15, 2019 11:53 PM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ദയനീയ പരാജയത്തെത്തുടർന്ന് രാഹുൽഗാന്ധി കോൺഗ്രസ് അധ്യക്ഷപദം രാജിവച്ചതും ആ തീരുമാനത്തിൽ ഉറച്ചുനിന്നതും രോഗിയായ സോണിയ ഗാന്ധിയെ പാർട്ടിയുടെ താത്കാലിക അധ്യക്ഷയായി തീരുമാനിച്ചതും, ചരിത്രപ്രാധാന്യമുള്ള കോൺഗ്രസ് പാർട്ടിയെ നയിക്കാൻ നെഹ്റു-ഗാന്ധി കുടുംബത്തിനു പുറത്തുള്ള ആരെയെങ്കിലും തെരഞ്ഞെടുക്കാൻ പാർട്ടി നേതാക്കളെ പ്രേരിപ്പിക്കുമെന്നു പലരും വിചാരിച്ചു. കുടുംബവാഴ്ചയ്ക്കു പകരം ഇന്ത്യൻ നാഷണൽ കോൺഗ്രസിലേക്ക് കൂട്ടായ നേതൃത്വവും ഉൾപാർട്ടി ജനാധിപത്യവും തിരിച്ചുവരികയാണെന്നും പലരും കരുതി.
അത്തരം വിശകലനങ്ങൾ (പ്രതീക്ഷകൾ എന്നു വായിക്കുക) തെറ്റാണെന്നു തെളിയുകയാണ്. ശനിയാഴ്ച രാത്രി ന്യൂഡൽഹിയിൽ നടന്ന റാലി എന്തിന്റെയെങ്കിലും സൂചനയാണെങ്കിൽ പാർട്ടിയുടെ നേതൃത്വം കുടുംബത്തിൽ തന്നെ നിലനിർത്താൻ നെഹ്റു കുടുംബം തീരുമാനിച്ചിരിക്കുകയാണ് എന്നു പറയാം. വിശ്വസ്തരായ ഏതാനും പേർ അവരെ സഹായിക്കാനുണ്ടാകും. അവരിൽ പലരും താഴേത്തട്ടിൽ തങ്ങളുടെ കുടുംബവാഴ്ചകൾ സ്ഥാപിക്കാൻ ശ്രമിക്കുന്നവരുമാണ്. ഡൽഹി റാലിയിൽ നെഹ്റു കുടുംബത്തിലെ മൂന്ന് അംഗങ്ങളായ സോണിയഗാന്ധി, രാഹുൽ, പ്രിയങ്ക എന്നിവർക്കു നൽകപ്പെട്ട പ്രാധാന്യം പാർട്ടിയിൽ നെഹ്റു കുടുംബം വീണ്ടും കരുത്താർജിക്കുന്നതിന്റെ സൂചനയാണ് എന്നതിൽ യാതൊരു സംശയവുമില്ല.
സ്വാതന്ത്ര്യത്തിനുശേഷം രണ്ടുവട്ടം പ്രധാനമന്ത്രിപദം അലങ്കരിക്കാൻ ഭാഗ്യം ലഭിച്ച നെഹ്റു കുടുംബക്കാരനല്ലാത്ത ഏക കോൺഗ്രസുകാരനും സ്വഭാവദാർഢ്യത്തിനു പേരുകേട്ടയാളുമായ, എല്ലാവരും ബഹുമാനിക്കുന്ന, ഡോ. മൻമോഹൻസിംഗിനുപോലും അദ്ദേഹം രാഷ്ട്രത്തിനു ചെയ്ത സേവനവും സീനിയോരിറ്റിയും മാനിച്ചുള്ള പരിഗണന ഡൽഹി റാലിയിൽ ലഭിച്ചില്ല എന്നതാണു ദുഃഖകരമായ കാര്യം. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടർന്ന് പ്രധാനമന്ത്രിയായ രാജീവ്ഗാന്ധിയുടെ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്ന പി.വി. നരസിംഹറാവുവാണ് അന്നത്തെ സിക്ക് കൂട്ടക്കൊല വ്യാപിക്കാൻ കാരണമെന്ന് ഡോ. മൻമോഹൻസിംഗ് ഈയടുത്തു നടത്തിയ പ്രസ്താവന പോലും നെഹ്റു കുടുംബം വേണ്ടത്ര ഗൗനിച്ചില്ല എന്നു തോന്നുന്നു.
ഡോ. സിംഗിന്റെ ആ പ്രസ്താവനയ്ക്കു വേണ്ടത്ര അടിസ്ഥാനവും ഉണ്ടായിരുന്നില്ല. ഡൽഹിയിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ റാവു പട്ടാളത്തെ വിളിച്ചില്ല എന്നാണു ഡോ. സിംഗ് പറഞ്ഞത്. സിക്കുകാർക്കു നേരേയുണ്ടായ അതിക്രമങ്ങൾക്ക് ആരാണ് ഉത്തരവാദിയെന്നു ഡൽഹിയിലെ കൊച്ചു കുട്ടികൾക്കുപോലും അറിയാം. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പട്ടാളത്തെ വിളിക്കാനുള്ള തീരുമാനം റാവുവിനു തനിച്ച് എടുക്കാൻ കഴിയുമായിരുന്നില്ല.
അക്കാലത്തു രാജീവ് ഗാന്ധിയുടെ വലിയ അടുപ്പക്കാരനായിരുന്ന ബന്ധു അരുൺ നെഹ്റുവാണ് പല തീരുമാനങ്ങളെയും സ്വാധീനിച്ചിരുന്നത് എന്നതു ഡോ. സിംഗിന് അറിയില്ല എന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. അതുപോലെ, അക്കാലത്ത് ഡൽഹിയിലെ ഒരു പ്രധാന കോൺഗ്രസ് നേതാവായിരുന്ന എച്ച്.കെ.എൽ. ഭഗതിന്റെ നീക്കങ്ങളും പരസ്യമായ രഹസ്യമായിരുന്നു. ശക്തരായ ചില ഉദ്യോഗസ്ഥപ്രമുഖർ എടുത്ത നടപടികളെപ്പറ്റിയും എല്ലാവർക്കുമറിയാം.
സെയിൽസിംഗ് ചെയ്തത്
ആ ദുരന്തദിനത്തിൽ രാഷ്ട്രപതി സെയിൽസിംഗിന്റെ കാർ പോലും പ്രതിഷേധക്കാർ ആക്രമിച്ചു. രാഷ്ട്രപതിയുടെ കാർ ആരാണ് അക്രമിച്ചതെന്നതും രഹസ്യമല്ല. മാത്രമല്ല രാഷ്ട്രപതി ഡോ. സെയിൽസിംഗിന് രാജീവ്ഗാന്ധിയെ ഇടക്കാല മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കേണ്ടിവന്നു. പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ മരണശേഷം കാബിനറ്റിലെ ഏറ്റവും മുതിർന്നയാളെ ഇടക്കാല പ്രധാനമന്ത്രിയാക്കാൻ ക്ഷണിച്ച് മുൻ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണൻ സൃഷ്ടിച്ച ഒരു കീഴ്വഴക്കമുണ്ട്. പുതിയ പ്രധാനമന്ത്രിയെ ജനാധിപത്യ രീതിയിലൂടെ തെരഞ്ഞെടുക്കുന്നതു വരെയാണ് ഇടക്കാല പ്രധാനമന്ത്രിയെ നിയമിക്കുന്നത്. നെഹ്റുവിന്റെ മരണശേഷം ഗുൽസാരി ലാൽ നന്ദയെയാണ് ഇടക്കാല പ്രധാനമന്ത്രിയാകാൻ ക്ഷണിച്ചത്. പിന്നീട് നന്ദ, ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണശേഷവും ഇതേ തത്വപ്രകാരം ഇടക്കാല പ്രധാനമന്ത്രിയായി.
ഇന്ദിരാവധത്തിനുശേഷം എന്താണുണ്ടായതെന്നു കോൺഗ്രസിന്റെയും രാഷ്ട്രപതിഭവന്റെയും അകത്തളങ്ങളുമായി അടുപ്പമുള്ള പലരും പല സൂചനകളും നൽകുന്നുണ്ട്. അധികാരത്തിന്റെ അകത്തളങ്ങളിൽ ചലിച്ചുകൊണ്ടിരുന്ന പിറുപിറുപ്പുകളാണത്രേ വ്യവസ്ഥാപിതമായ പഴയ നടപടിക്രമങ്ങളിൽനിന്നു വ്യതിചലിക്കാൻ സെയിൽസിംഗിനെ പ്രേരിപ്പിച്ചത്. കീഴ്വഴക്കം അനുസരിച്ചായിരുന്നെങ്കിൽ ഇടക്കാല ഗവൺമെന്റിനെ നയിക്കാൻ പ്രണാബ് മുഖർജിയെയാണ് ഗ്യാനിജി ക്ഷണിക്കേണ്ടിയിരുന്നത്. ഇന്ദിരാ മന്ത്രിസഭയിലെ ഏറ്റവും സീനിയർ അംഗമായിരുന്ന അദ്ദേഹം അനുഭവസന്പന്നനും അറിവുള്ളയാളുമായിരുന്നു. സാധാരണ നിലയ്ക്കുള്ള പ്രധാനമന്ത്രിയായി പോലും അദ്ദേഹത്തിനു ശോഭിക്കാൻ കഴിയുമായിരുന്നു. പക്ഷേ രാഷ്ട്രപതിഭവനിൽ സന്തോഷത്തോടെ കഴിയാനേ അദ്ദേഹത്തിനു ഭാഗ്യമുണ്ടായുള്ളു.
നരസിംഹറാവുവിനെ ആക്രമിച്ചതുപോലും (അതു സോണിയയുടെ കാതുകൾക്ക് ഇമ്പകരമാണെന്നു പലരും പറയുന്നു) പാർട്ടിയിൽ ഡോ. മൻമോഹൻസിംഗിന്റെ പദവിയിൽ വലിയ ഉയർച്ച ഉണ്ടാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ പ്രസ്താവനയിലെ വാസ്തവികത ചരിത്രകാരന്മാർ തെരയട്ടെ. തന്റെ സംഭാവനകളുടെ പേരിൽ ഡോ. മൻമോഹൻസിംഗിന് ഇന്ത്യൻ ചരിത്രത്തിൽ സമാനതകളില്ലാത്ത സ്ഥാനമുണ്ട്. ഒരു പാർട്ടി പദവി അദ്ദേഹത്തിന് വലിയ കാര്യമൊന്നുമല്ല.
ഡൽഹി റാലിയുടെ സംഘാടകർ അദ്ദേഹത്തെ ഉയർത്തിക്കാട്ടാതെ മറ്റു ചിലർക്കു പ്രാധാന്യം നൽകി. റാലിയിൽ പങ്കെടുത്തവരും അതു ടിവിയിൽ കണ്ടവരും സോണിയയുടെയും രാഹുലിന്റെയും പ്രിയങ്കയുടെയും വലിയ കട്ടൗട്ടുകൾ തീർച്ചയായും ശ്രദ്ധിച്ചിട്ടുണ്ടാവും. റാലിയിൽ പ്രസംഗിച്ചവരെല്ലാം പാർട്ടിയുടെ നിയന്ത്രണം നെഹ്റു കുടുംബത്തിന്റെ അല്ലെങ്കിൽ നെഹ്റു-ഗാന്ധി കുടുംബത്തിന്റെ അതുമല്ലെങ്കിൽ നെഹ്റു-വദ്ര കുടുംബത്തിന്റെ കൈകളിലാണെന്നു വ്യക്തമാക്കി.
ഈ റാലി ടിവിയിൽ കണ്ടവർക്കും അതിന്റെ റിപ്പോർട്ടുകൾ പത്രത്തിൽ വായിച്ചവർക്കും കോൺഗ്രസിനെ നയിക്കാൻ ഇനിയാരും നെഹ്റു കുടുംബത്തിനു പുറത്തുനിന്ന് ആളെ തെരയേണ്ടതില്ല എന്ന ധാരണയാണ് ലഭിക്കുക. രാഹുൽ ഗാന്ധിയാണു പാർട്ടിയെ നയിക്കാൻ ഏറ്റവും യോജിച്ചയാൾ എന്നൊരു ധാരണയും സൃഷ്ടിക്കപ്പെട്ടു. ഹിന്ദി ബൽറ്റിൽ നിന്നുള്ള ഒരു നേതാവാണ് ഈ പ്രചാരണം തുടങ്ങിവച്ചത്. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു നേതാവ്- പ്രത്യേകിച്ചു കേരളത്തിൽനിന്നുള്ളയാൾ അതിനു പിന്തുണ നൽകി.
ഏറ്റവും സ്വീകാര്യത
സത്യസന്ധമായി പറഞ്ഞാൽ, വിവിധ ഗ്രൂപ്പുകളും വ്യത്യസ്ത മേഖലകളിൽനിന്നുള്ളവരും വിവിധ ജാതി-മത താത്പര്യങ്ങളുമുള്ളവരുമായ കോൺഗ്രസ് അണികളെ യോജിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകാൻ, കാലം പരീക്ഷിച്ചു വിജയിച്ച കുടുംബവാഴ്ച അല്ലാതെ മറ്റൊരു നേതാവുമില്ല. മുന്പ് അമേരിക്കയിൽ കെന്നഡി കുടുംബത്തിനും യുകെയിൽ പിറ്റ്സ് കുടുംബത്തിനുമുണ്ടായിരുന്ന സ്വീകാര്യതയാണു നെഹ്റു കുടുംബത്തിന് ഇന്ത്യയിലുള്ളത്. നെഹ്റു-ഗാന്ധി കുടുംബാംഗങ്ങളാണു കോൺഗ്രസിൽ ഏറ്റവും സ്വീകാര്യതയുള്ള നേതാക്കൾ എന്നതു തർക്കമറ്റതാണ്. ഈ കുടുംബത്തിൽനിന്നുള്ള ഒരാൾക്ക് ബഹുമാനവും സ്വീകാര്യതയും ലഭിക്കുന്നു.
നെഹ്റു കുടുംബവുമായി ഇടഞ്ഞവർ ഭൂരിഭാഗത്തിനും ഇടയ്ക്കുവച്ചു പണിനിർത്തുകയോ വേറെ പാർട്ടി ഉണ്ടാക്കുകയോ ചെയ്യേണ്ടിവന്നിട്ടുണ്ട്. അതിൽ ചിലതു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മറ്റു കുടുംബവാഴ്ചകളായി നിലനിൽക്കുന്നു. കോൺഗ്രസിനുള്ളിൽത്തന്നെ നെഹ്റു കുടുംബത്തോടുള്ള കൂറിന്റെ പേരിൽ പല കുടുംബങ്ങളും രാഷ്ട്രീയ മേൽക്കോയ്മ നേടുകയും അതിൽപ്പെട്ടവർ ഉന്നത സ്ഥാനങ്ങളിൽ സ്ഥിരമായി വിരാജിക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടിയിൽ കുടുംബവാഴ്ചയുടെ പ്രാധാന്യം കുറയ്ക്കാൻ ശ്രമിച്ച രാഹുൽ ഗാന്ധിക്കുപോലും തിടുക്കത്തിൽ അതിൽനിന്നു പിന്മാറേണ്ടിവന്നു. രാഹുൽഭക്തന്മാർ പലരും പല സംസ്ഥാനങ്ങളിലും ഇപ്പോൾ പതുങ്ങിക്കഴിയുകയാണ്. പ്രത്യേകിച്ചു രാജസ്ഥാൻ, മധ്യപ്രദേശ്, പഞ്ചാബ്, കേരള, കർണാടക, ഹരിയാന സംസ്ഥാനങ്ങളിൽ.
ചുരുക്കിപ്പറഞ്ഞാൽ, കോൺഗ്രസിനെ രാഹുൽ ഏറ്റെടുക്കുന്നതു വൈകില്ലെന്നാണു ഡൽഹി റാലി നൽകുന്ന സൂചന. കുടുംബത്തിനു പുറത്ത് അദ്ദേഹത്തെ എതിർക്കാൻ ആരുമില്ല. കുടുംബത്തിനുള്ളിലും അദ്ദേഹത്തിനു മെച്ചപ്പെട്ടതും വിശാലവുമായ സ്വീകാര്യതയുണ്ട്. രാഹുലിനെ വീണ്ടും നേതൃത്വത്തിലേക്കുകൊണ്ടുവരാനുള്ള വിക്ഷേപണത്തറയായിരുന്നു ഡൽഹി റാലി എന്നു പറഞ്ഞാലും തെറ്റാവില്ല.
അദ്ദേഹത്തിന്റെ വേണ്ടത്ര ആലോചനയില്ലാത്ത ചില പരാമർശങ്ങളും പ്രസ്താവനകളും പാർട്ടിക്കുണ്ടാക്കിയ പരിക്കിൽ അസന്തുഷ്ടിയുള്ളവരുണ്ട്. എന്നാൽ, അതിലൊന്നും പോറലേൽക്കാതെ മുന്നോട്ടുപോകാൻ അദ്ദേഹത്തിനു കഴിഞ്ഞു. മറ്റു വാക്കിൽ പറഞ്ഞാൽ, ഏറ്റവും മെച്ചപ്പെട്ട നേതാവ് അദ്ദേഹമല്ല എന്നിരുന്നാലും രാഹുലിനെപ്പോലെ സ്വീകാര്യതയുള്ള വേറൊരു നേതാവും പാർട്ടിയിലില്ല. വേറൊരു വിധത്തിൽ പറഞ്ഞാൽ ഏറ്റവും സ്വീകാര്യതയുള്ള അളല്ല അദ്ദേഹമെങ്കിലും ഏറ്റവും അസ്വീകാര്യത കുറഞ്ഞ നേതാവാണ് അദ്ദേഹം. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുപോലും ഏറ്റവും സ്വീകാര്യതയുള്ള നേതാവായിരുന്നില്ല. ഏറ്റവും അസ്വീകാര്യത കുറഞ്ഞ നേതാവായിരുന്നു എന്നത് ഓർക്കുക. അതായിരിക്കാം നെഹ്റുവിനെ പിന്തുണയ്ക്കാൻ മഹാത്മജിയെ പ്രേരിപ്പിച്ചത്.