Sunday, December 15, 2019 1:18 AM IST
ഒരു പ്രത്യേക കാർഷിക സംസ്കാരത്തിന്റെ പിന്തുടർച്ചക്കാരാണു കുട്ടനാട്ടുകാർ. വെള്ളം
വകഞ്ഞുമാറ്റി കായലിൽ കൃഷിയിടം കണ്ടെത്തി അവിടെ നെല്ലു വിളയിക്കുന്ന അപൂർവ
കൃഷിരീതി സ്വന്തമായുള്ളവർ. ജലനിരപ്പിൽനിന്നും രണ്ടര മീറ്റർ വരെ താഴെ കിടക്കുന്ന
പാടശേഖരങ്ങളിൽ വിയർപ്പൊഴുക്കുന്ന കുട്ടനാടൻ കർഷകന് പക്ഷേ, കഷ്ടപ്പാടിനു തക്ക
വരുമാനം ലഭിക്കാറില്ല. ദുരിതത്തിലും കടക്കെണിയിലും ജീവിതം ഒരുവിധം ജീവിച്ചു തീർക്കുകയാണവർ. പ്രകൃതിദുരന്തങ്ങളും രോഗങ്ങളും വിടാതെ പിന്തുടരുകയും ചെയ്യുന്നു. കർഷകരുടെ ദുഃഖങ്ങളും ആശങ്കകളും ഏറ്റുവാങ്ങി ആലപ്പുഴയിൽ നടക്കുന്ന കർഷകരക്ഷാ സംഗമത്തിനു മുന്നോടിയായി ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ദീപികയോടു സംസാരിക്കുന്നു
അതിജീവനത്തിനായി പൊരുതുന്ന കർഷകജനതയോടുള്ള ഐക്യദാർഢ്യ പ്രഖ്യാപനമാണു നാളെ ആലപ്പുഴയിൽ നടക്കുന്ന കർഷക രക്ഷാ സംഗമവും കളക്ടറേറ്റ് മാർച്ചും. കടക്കെണിയിലും അവഗണനയിലും പെട്ട് ദുരിതത്തിന്റെ ആഴങ്ങളിൽ വീണുകിടക്കുന്ന കർഷകരെ കൈപിടിച്ചുയർത്താൻ ഒട്ടും അമാന്തം പാടില്ലെന്നുള്ള മുന്നറിയിപ്പുകൂടി നൽകാനാണു ചങ്ങനാശേരി അതിരൂപതയും കർഷക സംഘടനകളും സംയുക്തമായി ഇൗ മഹാസംഗമം സംഘടിപ്പിക്കുന്നത്.
കർഷകരക്ഷാ സംഗമം
വിത മുതൽ വിളവെടുപ്പ് വരെയുള്ള കാലം കർഷകന്, പ്രത്യേകിച്ച് കുട്ടനാടൻ കർഷകന് ദുരിതത്തിന്റെയും ആശങ്കകളുടെയും കാലമാണ്. വിത്തെറിഞ്ഞാൽ അതു കിളിർക്കുമെന്നോ, വിളവെടുത്തു കടം വീട്ടാമെന്നോ ഒരുറപ്പുമില്ലാത്ത അവസ്ഥ. കിട്ടാവുന്നിടത്തുനിന്നൊക്കെ കടംവാങ്ങി കൃഷിയിറക്കുന്ന കർഷകൻ അവസാനം കടക്കെണിയിലുമാകും. ഇതോടൊപ്പം കടുത്ത അവഗണനകൂടിയാകുന്നതോടെ കർഷകന്റെ പതനം സന്പൂർണമാകും. കൃഷിനാശവും ഉത്പന്നങ്ങളുടെ വിലക്കുറവും പാരിസ്ഥിതിക പ്രശ്നങ്ങളും കർഷകന്റെ ദുരിതം ഇരട്ടിപ്പിക്കുകയും ചെയ്യുന്നു.
നിരാശയിലായ കർഷകർക്ക് ആത്മവിശ്വാസം പകർന്നു നൽകാനും കാർഷിക മേഖലയിൽ അവരെ ഉറപ്പിച്ചുനിറുത്താനും ഉതകുന്ന പദ്ധതികളും ആശ്വാസനടപടികളും ഉണ്ടാകണമെന്നാണ് കർഷകരക്ഷാ സംഗമം മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം. കാർഷിക മേഖലയെ സമഗ്രമായും ശാസ്ത്രീയമായും അവലോകനം ചെയ്ത്, പരിസ്ഥിതിക്കു യോജിച്ച പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുകയും വേണം.
കുട്ടനാട്ടുകാർക്കെന്നും ദുരിതം
ആണ്ടുവട്ടം മുഴുവൻ ദുരിതപൂർണമായ ജീവിതമാണു കുട്ടനാടൻ കർഷകരുടേത്. വെള്ളപ്പൊക്കവും മാലിന്യം നിറഞ്ഞ ജലാശയങ്ങളും രോഗഭീഷണിയും അവന്റെ ഉറക്കം കെടുത്തുന്നു. വെള്ളപ്പൊക്കക്കാലത്ത് വീടും കൃഷിയിടവും ഉപേക്ഷിച്ച് ദുരിതാശ്വാസ കേന്ദ്രത്തിൽ അഭയം തേടുന്ന കുട്ടനാട്ടുകാരൻ സാധാരണ കാഴ്ചയാണ്. മാലിന്യവാഹിനികളായ പുഴകൾ രോഗസംവാഹകകൾ കൂടിയാണ്. രോഗം വന്നാൽ ചികിത്സിക്കാൻ നല്ലൊരു ആശുപത്രിപോലും ഇവിടില്ല. അതിനു നഗരങ്ങളിൽ എത്തണം. വെള്ളപ്പൊക്കകാലത്ത് റോഡുകൾ വെള്ളത്തിൽ മുങ്ങുന്നതിനാൽ പുറത്തേക്കിറങ്ങാൻകൂടി അവർ വല്ലാതെ ബുദ്ധിമുട്ടുന്നു.
ക്ഷേമരംഗം കാര്യക്ഷമമാകണം
പാടത്തും വെയിലത്തും മഞ്ഞത്തും മഴയത്തും പണിയെടുക്കുന്ന കർഷകന്, ആരോഗ്യം ക്ഷയിക്കുന്നതോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെവരും.
രോഗംകൂടി വന്നാൽ പിന്നെ അവന്റെ കാര്യം മഹാകഷ്ടത്തിലാകുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ കർഷകപെൻഷൻ വലിയ സഹായകമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ കുറഞ്ഞതു പതിനായിരം രൂപയെങ്കിലും കിട്ടിയാലേ ഒരുവിധം കഴിഞ്ഞുകൂടാൻ സാധിക്കുകയുള്ളൂ.
വൈകരുത്, നെല്ലിന്റെ വില
സിവിൽ സപ്ലൈസ് കോർപറേഷൻ സംഭരിക്കുന്ന നെല്ലിന്റെ വില മാസങ്ങൾ കഴിഞ്ഞാലും കർഷനു കിട്ടാറില്ല. പിആർഎസ് തുക വായ്പയായി മാറ്റി കർഷകരിൽനിന്നു പലിശ ഇൗടാക്കുന്നതിലെ ഔചിത്യം തെല്ലും മനസിലാകുന്നില്ല.
നെല്ല് എടുത്താൽ ഉടൻ പണം കർഷനു കിട്ടാനുള്ള സംവിധാനമുണ്ടാകണം.
വായ്പാ തിരിച്ചടവിന്റെ കാലാവധി നീട്ടി നൽകുകയും നെല്ല് സംഭരണത്തിന്റെ കൈകാര്യച്ചെലവ് കാലോചിതമായി പരിഷ്കരിക്കുകയും വേണം. ഉത്പാദനച്ചെലവിന് ആനുപാതികമായ വില ഉത്പന്നത്തിനു കിട്ടാത്തതും വലിയ പ്രശ്നമാണ്. യഥാസമയം കെയ്ത്തുമെഷീനുകൾ എത്തിക്കാത്തതു ചൂഷണത്തിനും കാരണമാകുന്നുണ്ട്.
ജലാശയങ്ങളുടെ ആഴം കൂട്ടണം
കുട്ടനാട്ടിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും വെള്ളക്കെട്ടിനും കാരണം ജലാശയങ്ങളുടെ ആഴം കൂട്ടാത്തതാണ്. വർഷങ്ങളായി പുഴകളിലും തോടുകളിലും കായലിലും അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും എക്കലും നീക്കം ചെയ്യാത്തതുമൂലം മഴക്കാലത്ത് ഒഴുകിയെത്തുന്ന അധികജലം ജലാശയങ്ങൾ ഉൾക്കൊള്ളുന്നില്ല. എസി കനാൽ പൂർണമായും തുറക്കാത്തതും കുട്ടനാട്ടിലെ വെള്ളപ്പൊക്കദുരിതത്തിന്റെ ആക്കം കൂട്ടുന്നുണ്ട്. അമിതമായി വളവും വിഷവും ഉപയോഗിക്കുന്നതും ജലാശയങ്ങളെ വിഷലിപ്തമാക്കുന്നതിനു കാരണമാണ്. രോഗങ്ങൾ വ്യാപകമാകുന്നതിന് പ്രധാന കാരണം ജലാശയങ്ങൾ മലിനമാകുന്നതാണ്.
അനുയോജ്യമായ വിത്തിനങ്ങൾ
കുട്ടനാടിന്റെ പരിസ്ഥിതിക്കിണങ്ങുന്നതും മികച്ച വിളവ് നൽകുന്നതുമായ വിത്തിനങ്ങൾ കണ്ടെത്തി പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പ്രകൃതിദുരന്തം മൂലമുണ്ടാകുന്ന വൻനഷ്ടങ്ങൾക്കു പരിഹാരമായി വിള ഇൻഷ്വറൻസുകൾ ഏർപ്പെടുത്തേണ്ടതിന്റെ സമയം അതിക്രമിച്ചിരിക്കുന്നു. ‘ഒരു നെല്ലും മീനും’ പോലെയുള്ള വേറിട്ട ചിന്തകളും പദ്ധതികളും കുട്ടനാട്ടിൽ നടപ്പാക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.
വേണം, മുൻകരുതലുകൾ
2018ലെ മഹാപ്രളയം പോലുള്ള വൻ പ്രകൃതിദുരന്തങ്ങളെ മുന്നിൽക്കണ്ട് അവയെ നേരിടാനുള്ള തയാറെടുപ്പുകൾ മുൻകൂട്ടി നടത്തേണ്ടതുണ്ട്.
ജലാശയങ്ങളുടെ ആഴം കൂട്ടി നീരൊഴുക്കു സുഗമമാക്കുക, എല്ലാ സൗകര്യങ്ങളുമുള്ള ദുരിതാശ്വാസ കേന്ദ്രങ്ങൾ നിർമിക്കുക, നെല്ലും പച്ചക്കറികളും സംഭരിക്കാനുള്ള സംവിധാനമുണ്ടാക്കുക തുടങ്ങിയവ അവയിൽ ചിലതു മാത്രമാണ്.
മറ്റു കൃഷികൾ
റബർ, തെങ്ങ്, മറ്റു പലവിള കർഷകരും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.
റബറിന്റെ സംഭരണവില 250 രൂപയെങ്കിലുമാക്കിയെങ്കിലേ പിടിച്ചുനിൽക്കാനാവൂ.
ടാപ്പിംഗ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുന്നതിനും നിലം- പുരയിടം, തോട്ടം- പുരയിടം വേർതിരിവുകളിലെ അപാകതകൾ പരിഹരിക്കുന്നതിനും അടിയന്തര പ്രധാന്യം നൽകേണ്ടതാണ്.
കർഷകർ സംഘടിക്കണം
കർഷകർ സംഘടിച്ചാൽ മാത്രമേ അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കുകയുള്ളൂ.
ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരിലല്ല, മറിച്ച് കർഷകൻ എന്ന പേരിൽ കൃഷിക്കാർ സംഘടിക്കുകതന്നെ വേണം.
അതിനുള്ള പ്രചോദനമായി ഇത്തരം കർഷകസംഗമങ്ങളെ കാണുകയും വേണം.
ജിമ്മി ഫിലിപ്പ്