Monday, November 4, 2019 12:46 AM IST
കേരള സർക്കാർ ഒരു പുതിയ ശന്പളപരിഷ്കരണ കമ്മിറ്റിയെ നിയമിക്കാൻ തീരുമാനിച്ചിരി ക്കുകയാണല്ലോ. കേരള സർക്കാരാണെങ്കിൽ വന്പിച്ച സാന്പത്തിക പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. മാത്രമല്ല, ലോകമാസകലം ഗ്രസിച്ചിരിക്കുന്ന സാന്പത്തികമാന്ദ്യത്തിന്റെ അലയടികൾ കേരളത്തിലും പ്രത്യക്ഷപ്പെട്ടുവരികയുമാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ പുതിയ ശന്പളക്കമ്മീഷനെ നിയമിക്കുന്നതിനെ ന്യായീകരിക്കാനാവുമോ എന്ന ചോദ്യം വളരെ പ്രസക്തമാണ്.
മൂന്നു ന്യായങ്ങൾ
സാധാരണയായി മൂന്നു ന്യായങ്ങളുടെ അടിസ്ഥാനത്തിലാണു വേതനവർധന നടപ്പിലാക്കുന്നത്. വിലവർധനയിലൂടെയുണ്ടാകുന്ന ബുദ്ധിമുട്ടിൽനിന്നു ജീവനക്കാർക്ക് ആശ്വാസം നൽകുകയെന്നുള്ളതാണ് ഒന്നാമത്തെ ന്യായം. എന്നാൽ, അതിനെ തരണം ചെയ്യുന്നതിനു ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. ഓരോ ആറുമാസം കഴിയുന്പോഴും ജീവനക്കാർക്കു ക്ഷാമബത്ത വർധിപ്പിച്ചുകൊണ്ടാണിരിക്കുന്നത്. മാന്യമായ വേതനനിരക്കുകൾ ജീവനക്കാർക്കു നൽകിവരുന്നുമുണ്ട്.
സെക്രട്ടറിയേറ്റിൽ അസിസ്റ്റന്റായി നിയമനം കിട്ടുന്ന ഒരുദ്യോഗസ്ഥനു വലിയ പ്രയാസംകൂടാതെ അഡീഷണൽ സെക്രട്ടറിവരെയുള്ള ഉദ്യോഗക്കയറ്റം കിട്ടാൻ ഇന്നു സാധ്യമാണുതാനും. ഉദ്യോഗസ്ഥരുടെയും കുടുംബത്തിന്റെയും ചികിത്സാ ചെലവും സർക്കാർ തന്നെ വഹിക്കുന്നു. താഴ്ന്ന പലിശനിരക്കിൽ ഭവനവായ്പയും മോട്ടോർവാഹന വായ്പയും ലഭിക്കാൻ സർക്കാർ ജീവനക്കാർ അർഹരുമാണ്.
വേതനവർധനയ്ക്ക് ഉപോത്ബലകമായി ഉന്നയിക്കുന്ന രണ്ടാമത്തെ ന്യായം, സാന്പത്തിക വളർച്ചയുടെ ഗുണം ഗവണ്മെന്റ് ജീവനക്കാർക്കു ലഭ്യമാക്കണമെന്നുള്ളതാണ്. സാന്പത്തിക വളർച്ചയ്ക്കു സർക്കാർ ജീവനക്കാർ നേരിട്ടൊരു പങ്കു വഹിക്കുന്നില്ലെങ്കിലും സർക്കാർ സംവിധാനം സുഗമമായി വർത്തിച്ചാൽ മാത്രമേ ഉത്പാദനവളർച്ച കൈവരിക്കാനാവൂ. സർക്കാർ സംവിധാനത്തെ ക്രമാനുസരണം കൈകാര്യം ചെയ്യുന്ന ഒരു വിഭാഗമെന്ന മാനദണ്ഡത്തിൽ സാന്പത്തികവളർച്ചയ്ക്കു ഗുണം ലഭിക്കാൻ അവർ അർഹർതന്നെ.
ഉയർന്ന സാന്പത്തികവളർച്ച രേഖപ്പെടുത്തിവരുന്ന ഒരു സംസ്ഥാനമാണു കേരളം. എന്നാൽ, ഈ വളർച്ചയിലും ഉയർന്ന തോതിലുള്ള ശന്പളവർധന ജീവനക്കാർക്കു ലഭിക്കുന്നുമുണ്ട്. ഓരോ വർഷവും കിട്ടിക്കൊണ്ടിരിക്കുന്ന ഇൻക്രിമെന്റ് തന്നെ സാന്പത്തിക വളർച്ചയിലും ഉയർന്നതു തന്നെയാണ്. മാത്രമല്ല, 2011-12-മുതൽ 2017-18 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിലെ മൊത്തവരുമാനസൂചിക 188 ശതമാനമായിരുന്നപ്പോൾ സർക്കാർ ജീവനക്കാരുടെ ശന്പളത്തിന്റ സൂചിക 201 ശതമാനമായിട്ടാണ് ഉയർന്നത്. ഇത് സൂചിപ്പിക്കുന്നതു ശന്പളവർധന, സാന്പത്തിക വളർച്ചയിലും ഉയർന്ന നിരക്കിലാണെന്നുള്ള വസ്തുതയെയാണ്.
വേതന വർധനയിൽ നിർണായക സ്വാധീനം ചെലുത്തുന്ന മൂന്നാമത്തെ ന്യായമാണ് ഉത്പാദന ക്ഷമതയുടെ ഗുണം ജീവനക്കാർക്ക് ലഭ്യമാക്കുകയെന്നുള്ളത്. ഉത്പാദനക്ഷമത വർധിക്കുന്നതനുസരിച്ചാണ് വേതന വർധന നടക്കുന്നത്. സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ ഉത്പാദനക്ഷമത നിർണയിക്കാൻ എളുപ്പമാണെന്നു തോന്നുന്നില്ല. എന്നിരുന്നാലും സർക്കാർ ഉദ്യോഗസ്ഥരുടെ ആത്മാർഥമായ സേവനമനോഭാവത്തെ ഒരു മാനദണ്ഡമായി കണക്കാക്കാവുന്നതാണ്.
ഉദാസീന മനോഭാവം
ആത്മാർഥമായി സേവനം നടത്തുന്നതിനുപകരം പൊതുജനങ്ങളെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിൽ പലപ്പോഴും ഉദാസീന മനോഭാവത്തോടെയാണ് ഉദ്യോഗസ്ഥർ പലരും തങ്ങളുടെ കർത്തവ്യം നിർവഹിക്കുന്നത്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് റീസർവേയുടെ പേരിൽ അടുത്തകാലത്തു നടത്തിവരുന്ന കൃത്രിമങ്ങളും പേക്കൂത്തുകളും. പണ്ടു മുതൽ സർവേയും സെറ്റിൽമെന്റും സാധാരണക്കാർക്കു ഒരു പേടിസ്വപ്നം തന്നെയായിരുന്നു. ആ പാരപന്പര്യം ഒരു പരിധിവരെ ഇപ്പോഴും തുടർന്നുവരുന്നു എന്നുള്ളതാണ് യാഥാർഥ്യം.
റീസർവേയുടെ ഫലമായി തന്റെ വസ്തു പോക്കുവരവ് നടത്താൻ സാധിക്കാതെ വന്നപ്പോൾ മലബാറിൽ ഒരു കർഷകൻ ആത്മഹത്യ ചെയ്ത സംഭവം നടന്നിട്ട് അധികം നാളുകളായിട്ടില്ല. അതുപോലെയുള്ള മറ്റൊരു സംഭവമാണ് റീസർവേയുടെ വെളിച്ചത്തിൽ തന്റെ വസ്തു പോക്കുവരവ് നടത്താൻ വില്ലേജ് അധികാരികൾ വിസമ്മതിച്ചതിനെത്തുടർന്നു പാറശാലയിലെ ഒരു കർഷകൻ വില്ലേജ് ഓഫീസിനു തീയിടാൻവരെ തയാറായത്. ഇവ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നു പറയാൻ വയ്യ. ഇതുപോലുള്ള സംഭവങ്ങൾ വ്യാപകമായ തോതിൽത്തന്നെ നടന്നിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിൽ വർഷങ്ങൾക്കുമുന്പു സ്ഥലംവാങ്ങി വീടുവച്ച് താമസിച്ചിരുന്ന പലരുടെയും വീടുകളും സ്ഥലവും റിസർവേ കഴിഞ്ഞപ്പോൾ വേറെ ആളുകളുടെ പേരിലായിത്തീർന്ന സംഭവങ്ങൾ നിരവധിയാണ്. പല ഓഫീസുകളിൽ കയറിയിറങ്ങിയും ചിലപ്പോൾ കൈക്കൂലി കൊടുത്തുമാണു പലരുടെയും രേഖകൾ ശരിയാക്കിയത്. അതുപോലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ തുടങ്ങിയ താലൂക്കുകളിലെ കൃഷിഭൂമി തോട്ടങ്ങളായി രൂപാന്തരപ്പെടുത്തിയ സംഭവം അടുത്തകാലത്താണു നടന്നത്. തീർത്തും നിരുത്തരവാദപരവും സാധാരണക്കാർക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ രീതിയിലാണ് ഇത്തരം കൃത്യവിലോപങ്ങൾ നടത്തുന്നത്.
കേസന്വേഷണത്തിന്റെ പേരിൽ നിരപരാധികളെ പീഡിപ്പിക്കുകയും കൊല നടത്തുകയും ചെയ്യുന്ന പോലീസ് നടപടികൾ ദിവസവും വർധിച്ചുവരികയാണ്. തങ്ങളിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് പൊതുജനങ്ങളെ ദ്രേഹിക്കുന്നതിനോ അല്ലെങ്കിൽ അവരിൽനിന്നു കോഴ വാങ്ങുന്നതിനോ ഉതകുന്ന രീതിയിലാണ് പല സർക്കാരുദ്യോഗസ്ഥരും പ്രവർത്തിച്ചുവരുന്നത്. അവകാശസംരക്ഷണത്തിനുവേണ്ടി തൊഴിലാളി സംഘടനകളുടെ കൊടിക്കീഴിൽ മുറവിളി കൂട്ടുന്ന അവർ തങ്ങളുടെ കൃത്യനിർവഹണത്തിൽ തീർത്തും അലസമനോഭാവമാണ് പ്രകടിപ്പിച്ചു കാണുന്നത്. ഇങ്ങനെയുള്ള ഉദ്യോഗസ്ഥർ ഉത്പാദനക്ഷമത എന്ന മാനദണ്ഡത്തിൽ ശന്പളവർധനയ്ക്ക് അർഹരാണോയെന്ന് ഏവരും ചിന്തിക്കേണ്ടതാണ്.
സർക്കാരിന്റെ സാന്പത്തികശേഷി
വേതനദാതാവിന്റെ സാന്പത്തികശേഷിയും വേതനനിർണയത്തിലെ ഒരു പ്രധാന ഘടകമാണ്. ഇതുസംബന്ധിച്ച് ഒന്നുരണ്ടു കാര്യങ്ങൾ സൂചിപ്പിക്കുന്നത് ഉചിതമാണെന്നു തോന്നുന്നു. കേരളസർക്കാർ ഇന്നു സാന്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണല്ലോ. അതിന്റെ അടിസ്ഥാനകാരണം, ഇന്നത്തെ സാന്പത്തിക മാന്ദ്യമാണെന്നു പറയാൻ വയ്യ. വർഷങ്ങളായി വരവിനേക്കാൾ ഉയർന്ന നിരക്കിൽ ചെലവുകൾ നടത്തിയതാണ് അതിന്റെ അടിസ്ഥാന കാരണം.
സാന്പത്തികവളർച്ച ഉയർന്ന നിരക്കിലാണെങ്കിൽ കടവും കമ്മിയും ഒരു പ്രശ്നമാകില്ല എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് കടമെടുത്തു ചെലവു നടത്തിയിരുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ തത്വം അപ്പാടെ ശരിയാണെന്നു പറയാൻ വയ്യ. പ്രവാസിപ്പണത്തിന്റെ പിൻബലത്തിലുള്ള കൃത്രിമവളർച്ച മാത്രമാണു കേരളത്തിൽ നടക്കുന്നത്. പ്രവാസിപ്പണം നിലച്ചാൽ വളർച്ചയും അപ്രത്യക്ഷമാകും. സാന്പത്തികമാന്ദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ പണപ്രവാഹം ഇടിയാനാണു സാധ്യത.
മൂലധനച്ചെലവടക്കം 1,41,980 കോടി രൂപയാണ് 2019- 20 ൽ സർക്കാർ ചെലവ് നടത്താൻ ഉദ്ദേശിക്കുന്നത്. എന്നാൽ, പ്രതീക്ഷിക്കുന്ന വരവാകട്ടെ 1,15,354 കോടി രൂപയും. അപ്പോൾ കടമായി 26,265 കോടി രൂപ സമാഹരിച്ചാലേ ഗവണ്മെന്റ് ഉദ്ദേശിക്കുന്ന അളവിൽ ചെലവ് നടത്താൻ കഴിയൂ. അതോടെ സർക്കാരിന്റെ കടം 2,70,724 കോടിയായി വർധിപ്പിക്കും. അത് ഒരു കടക്കെണിയിലേക്ക് കേരളം വഴുതിയേക്കാൻ ഇടനല്കിയേക്കാം.
അതേസമയം, ഇന്നത്തെ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്ന തോതിൽ വരുമാനം സമാഹരിക്കാനാവുമെന്നു തോന്നുന്നില്ല. ചെലവാണെങ്കിൽ പ്രതീക്ഷിക്കുന്നതിലും കൂടുതലാകാനാണു സാധ്യത. അങ്ങനെ പിശാചിനും കടലിനുമിടയ്ക്ക് അകപ്പെട്ടതുപോലെ കേരളസർക്കാർ ഒരേസമയത്ത് കടബാധ്യതയിലും സാന്പത്തിക ഞെരുക്കത്തിലും അകപ്പെട്ടിരിക്കുകയാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ ശന്പള പരിഷ്കരണം സർക്കാരിന്റെ സാന്പത്തികഭാരം രൂക്ഷമാകാനേ ഇടയാക്കുകയുള്ളൂ.
മറ്റുള്ളവരുടെ വരുമാനം ഇടിഞ്ഞു
സാന്പത്തികമാന്ദ്യം അനുഭവപ്പെടുന്ന ഈ അവസരത്തിൽ കേരളത്തിലെ ഇതര വിഭാഗക്കാരുടെ സാന്പത്തികാവസ്ഥ പരിതാപകരമായ തോതിൽ ക്ഷയിച്ചുവരികയുമാണ്. ഇപ്പോൾ 15 ശതമാനത്തിൽ കൂടുതൽ ആൾക്കാരുടെ വരുമാനമാർഗമായ കാർഷികമേഖലയിലെ ഒരാളുടെ പ്രതിശീർഷ വരുമാനം ഒരു ശരാശരി കേരളീയന്റേതിലും പകുതിയിൽ താഴെ മാത്രമാണ്. ഇന്ത്യയിലെ കർഷകരെപ്പറ്റി പണ്ടു പറഞ്ഞിരുന്നത്, അവർ കടത്തിൽ ജനിക്കുന്നു, കടത്തിൽ ജീവിക്കുന്നു, കടത്തിൽ മരിക്കുന്നു എന്നാണ്. 21-ാം നൂറ്റാണ്ടിൽപ്പോലും കേരളത്തിലെ കർഷകന്റെ അവസ്ഥ ഇതിലും തെല്ലും വ്യത്യസ്തമല്ല.
കർഷകരെപ്പോലെ സ്വയംതൊഴിൽ ചെയ്യുന്ന ചെറുകിട വ്യാപാരികളും മാന്ദ്യത്തിന്റെ തിക്തഫലത്തിന്റെ ബലിയാടുകളാണ്. കേരളത്തിലെ സർക്കാർ ജീവനക്കാരുടെ എണ്ണം അഞ്ചുലക്ഷം മാത്രമാണ്. അതേസമയം, ഏകദേശം 78 ലക്ഷം പേരാണ് അസംഘടിത മേഖലയിൽ തൊഴിൽചെയ്തു വരുന്നത്. ഇപ്പോഴത്തെ മാന്ദ്യത്തോടെ അവരുടെ വരുമാനമാർഗങ്ങളും ചുരുങ്ങിപ്പോകാനാണു സാധ്യത. അങ്ങനെ വരുന്പോൾ കേരളത്തിലെ ഒരേയൊരു സുഭിക്ഷവിഭാഗം ശന്പളം പറ്റുന്ന സർക്കാർ ജീവനക്കാർ മാത്രമായിരിക്കും. ഈ വിഭാഗത്തിനു മാത്രം ആനുകൂല്യങ്ങൾ വർധിക്കുന്നതു ന്യായീകരിക്കാവുന്നതാണോ?
കേന്ദ്രസർക്കാരും ഇതര സംസ്ഥാന സർക്കാരുകളും ചെയ്യുന്നതുപോലെ പത്തു വർഷത്തിലൊരിക്കൽ ശന്പള പരിഷ്കരണം നടത്തുന്നതായിരിക്കും നീതിയുക്തമായ നടപടി. പല വിദഗ്ധ സമിതികളും ഇതുതന്നെയാണു ശിപാർശ ചെയ്തിരിക്കുന്നത്.
ഡോ. കെ.വി. ജോസഫ്
(കേരള എക്സ്പെൻഡിച്ചർ കമ്മിറ്റിയിലെ മുൻ മെംബറാണു ലേഖകൻ)