Saturday, October 26, 2019 11:47 PM IST
നമ്മുടെ രാജ്യം ഇടയ്ക്കിടെ ഒപ്പുവയ്ക്കുന്ന രാജ്യാന്തര കരാറുകള്‍ മൂലം ദുരിതത്തിലാകുന്നതു സാധാരണക്കാരും പാവപ്പെട്ടവരുമാണ്. വമ്പന്‍ കുത്തകകള്‍ക്കു യാതൊരു പരിക്കുമില്ല. ആസിയാന്‍ കരാറിനു ശേഷം ഇതു കൂടുതല്‍ പ്രകടമാണ്.
കരാറുകളുടെ ഭാഗമായി ഉണ്ടാകുന്ന ഇറക്കുമതി-കയറ്റുമതി നയങ്ങളുടെ വൈകല്യങ്ങളുടെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് നമുക്കു മുന്നിലുള്ളത്. കരാറുകളില്‍ ഒപ്പുവയ്ക്കുന്ന അന്യരാജ്യങ്ങള്‍ തങ്ങളുടെ സാമ്പത്തികസ്ഥിതിയും നിലനില്‍പ്പും സുരക്ഷിതമാക്കാൻ ആവശ്യമായ ഉപാധികളും നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളിക്കുന്നതിനു തയാറാകുന്നതും കാണാതിരുന്നുകൂടാ.
ചിന്തിക്കുന്നതിനുമപ്പുറം
മത്സ്യമേഖലയും വ്യവസായരംഗവും തകര്‍ന്നടിയും. സ്വതന്ത്ര ഭാരതം നാളിതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക അരക്ഷിതാവസ്ഥയും കാര്‍ഷിക പ്രതിസന്ധിയുമാണ് ആര്‍സിഇപി കരാര്‍ മൂലം ഉണ്ടാകാൻ പോകുന്നത്. കാര്‍ഷിക മേഖലയിലുള്‍പ്പെടെ വിദേശനിക്ഷേപം നടത്താനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കാനും തൊഴിലാളികളെയും കര്‍ഷകരെയും കൂടുതല്‍ പാപ്പരാക്കാനുമുള്ള വ്യവസ്ഥകളും തീരുമാനങ്ങളും ഒരു ജനാധിപത്യ സംവിധാനത്തിനകത്ത് അംഗീകരിച്ചു കൊടുക്കാന്‍ കഴിയുന്നതല്ല.
നമ്മുടെ രാജ്യത്തു സുലഭമായ ഉത്പന്നങ്ങളുടെ അന്യരാജ്യങ്ങളില്‍നിന്നുള്ള കുത്തൊഴുക്ക് തടയാനുള്ള അവകാശം അംഗീകരിച്ചുതരാന്‍ അംഗരാജ്യങ്ങള്‍ തയാറല്ല എന്ന സൂചനയാണു ലഭിക്കുന്നത്. കഴിഞ്ഞ രണ്ടു പൊതുതെരഞ്ഞെടുപ്പുകളില്‍ ബിജെപി മുന്നോട്ടുവച്ച പ്രകടന പത്രികയിലെ സുപ്രധാനമായ വാഗ്ദാനമായിരുന്നു കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാൻ നടപടി സ്വീകരിക്കുമെന്നത്. എന്നാല്‍, ആര്‍സിഇപി കരാര്‍ ഒപ്പുവയ്ക്കുന്നതിലൂടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയല്ല, ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
അടിയറ വയ്ക്കരുത്
കരാർ സംബന്ധിച്ചു ചര്‍ച്ചകള്‍ രാജ്യത്തിനകത്തു വിവിധ തലങ്ങളില്‍ ഉണ്ടായിട്ടില്ല. സംസ്ഥാനങ്ങളുമായി ആലോചിക്കാതെ, ഗൃഹപാഠം ചെയ്യാതെ തിടുക്കത്തിലെടുക്കുന്ന ഈ തീരുമാനം ആത്മഹത്യാപരമാണ്. നമ്മുടെ സാമ്പത്തികസ്വാതന്ത്ര്യം ഉള്‍പ്പെടെ വിദേശ കുത്തകകള്‍ക്കു മുന്നില്‍ അടിയറവയ്ക്കാനുള്ള നീക്കം ചെറുക്കപ്പെടണം.
സ്വതന്ത്രവ്യാപാര കരാറുകള്‍ സൃഷ്ടിക്കുന്ന ദുരന്തം വളരെ കാലമായി നേരിടുന്നവരാണ് ഇന്ത്യന്‍ കര്‍ഷക സമൂഹം. അപ്പോഴാണ് നമ്മുടെ സാമ്പത്തികഭദ്രതയ്ക്കും കാര്ഷികപുരോഗതിക്കും മേല്‍ ഡമോക്ലിസിന്റെ വാള് പോലെ ആര്സഇപി കരാര്‍ നില്‍ക്കുന്നത്. എതിര്‍ക്കാനുള്ള അവകാശത്തെ, കൂട്ടായി വിലപേശാനുള്ള അവകാശത്തെപ്പോലും കവര്‍ന്നെടുക്കുന്ന ഈ കരാര്‍ കര്‍ഷകരുടെ "അന്തകവിത്താ’ണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
നേരത്തെയുണ്ടായിരുന്ന കരാറുകളില്‍ ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കാനാണു തീരുമാനിച്ചിരുന്നതെങ്കില്‍, ആര്‍സിഇപി കരാറില്‍ ഇറക്കുമതി തീരുവ പൂജ്യം ആക്കണമെന്നതാണു പല രാജ്യങ്ങളുടെയും ആവശ്യം. രാജ്യത്തിന്റെ ഉത്പാദന മേഖലയെ നിലനിര്‍ത്താനും സംരക്ഷിക്കാനുമുള്ള ഒരു ഉപാധിയെന്ന നിലയിലാണ് ഇറക്കുമതി തീരുവയെ കാണേണ്ടത്. ഇറക്കുമതി തീരുവ പൂജ്യമാക്കുക എന്നതിനോട് ഇന്ത്യ തത്വത്തില്‍ യോജിച്ചിട്ടില്ലെങ്കിലും പങ്കാളിത്ത സ്വഭാവമുള്ളതിനാല്‍ മറ്റു രാജ്യങ്ങളുടെ സമ്മര്‍ദത്തിനു വഴങ്ങാനാണ് സാധ്യത കാണുന്നത്. ഈയിടെ ഓസ്ട്രേലിയ, ന്യൂസിലൻഡ് ഉദ്യോഗസ്ഥര്‍ നടത്തിയ ചില പ്രസ്താവനകള്‍ ഇന്ത്യ തീരുവകള്‍ കുറയ്ക്കും എന്ന സൂചന നല്‍കുന്നുണ്ട്. ഇനിയും ഇറക്കുമതി തീരുവ കുറയ്ച്ചാൽ വ്യാപാരക്കമ്മി കൂടി സമ്പദ്ഘടനയെ തകര്‍ക്കും.
ക്ഷീരമേഖല
നമ്മുടെ ക്ഷീരമേഖലയുടെ നടുവൊടിക്കുന്നതായിരിക്കും ആര്‍സിഇപി കരാര്‍. പങ്കാളിത്ത രാജ്യങ്ങളായ ന്യൂസിലൻഡും ഓസ്ട്രേലിയയുമെല്ലാം പാല്, പാല് ഉത്പന്ന കയറ്റുമതിയുടെ കുത്തകക്കാരാണ്. അവിടങ്ങളില്‍നിന്നു യാതൊരു നിയന്ത്രണവുമില്ലാതെ, ഏറ്റവും കുറഞ്ഞ ഇറക്കുമതി തീരുവയില്‍ നമ്മുടെ നാട്ടിലേക്കു പാലും പാലുത്പന്നങ്ങളും ഒഴുകാന്‍ തുടങ്ങിയാല്‍ ഇന്നാട്ടിലെ പാവപ്പെട്ട ക്ഷീരകര്‍ഷകരുടെ സ്ഥിതിയെന്താകും? സോയാബീന്‍ എണ്ണ, ഗോതമ്പ്, മത്സ്യം തുടങ്ങിയവയുടെ മികച്ച കയറ്റുമതി രാജ്യമാണ് ഓസ്ട്രേലിയ. ആസിയന്‍ രാജ്യങ്ങൾ സ്വാഭാവിക റബര്‍, അരി, പാം ഓയില്‍, തേയില, കാപ്പി, കുരുമുളക്, മത്സ്യം എന്നിവയുടെ കയറ്റുമതിക്കാരാണ്. വിയറ്റ്നാമില്‍നിന്നുള്ള പൗള്‍ട്രി ഉത്പന്നങ്ങളും നമ്മുടെ കര്‍ഷകര്‍ക്കു കൂടുതല്‍ ഭീഷണിയുയര്‍ത്തുന്നു.
2016ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം, സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഒപ്പുവയ്ക്കുന്നതിനു മുമ്പ് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി, ധനമന്ത്രി , കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി, കൃഷി മന്ത്രി തുടങ്ങിയവര്‍ക്കു പലതവണ കത്തയയ്ക്കുകയും നേരില്‍കണ്ടു കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കയറ്റുമതി സബ്സിഡി കൂടുതല്‍ ഉദാരമാക്കണം. അതുവഴി കാര്‍ഷികകാര്‍ഷികേതര ഉത്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കണം. രാജ്യത്തിന്റെ കാര്‍ഷിക വ്യാവസായിക മൃഗസംരക്ഷണ ക്ഷീരവികസന മത്സ്യമേഖലകളെ സംരക്ഷിക്കാനാവശ്യമായ ഉപാധികള്‍ കരാറില്‍ ഉള്‍പ്പെടുത്തണമെന്നതാണ് കേരളത്തിന്റെ പ്രധാന ആവശ്യം. ഇറക്കുമതി ക്രമാതീതമാകുന്ന സാഹചര്യത്തില്‍ ഇടപെട്ടു തടയാനുള്ള ഓട്ടോ ട്രിഗര്‍ സംവിധാനവും ഉറപ്പാക്കണം.
വി.എസ്. സുനില്‍കുമാർ (കൃഷിമന്ത്രി)