Saturday, October 26, 2019 12:23 AM IST
(ചങ്ങനാശേരി രൂപത മെത്രാനായിരുന്ന മാർ ജയിംസ് കാളാശേരിയുടെ തിരുപ്പട്ട സ്വീകരണത്തിന്റെ ശതാബ്ദിയും മരണത്തിന്റെ എഴുപതാം വാർഷികവുമാണ് ഈ വർഷം)
മുഖം നോട്ടമില്ലാതെ, ധീരതയോടെ അധികാരത്തോടു സത്യം പ്രഘോഷിക്കുന്നവരാണല്ലോ പ്രവാചകന്മാർ. പീഡനം, ചൂഷണം, അഴിമതി, അനീതി ഇവയ്ക്കൊക്കെ ഇരയായിത്തീരുന്ന ജനം തങ്ങളുടെ നേതാക്കന്മാർ പ്രവാചകധീരതയുള്ളവരാകണമെന്നും അവരിലൂടെ വിമോചനം സാധ്യമാകണമെന്നും ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്യാറുണ്ട്. ജനത്തിന്റെ ഞെരുക്കത്തിന്റെയും വേദനയുടെയും കണ്ണുനീരിന്റെയും തീച്ചൂളയിൽനിന്ന് ഉയിർകൊള്ളുന്ന നേതാക്കന്മാർ, പക്ഷേ, ചരിത്രഗതിയിൽ പലപ്പോഴും അധികാരത്തിനു മുന്പിൽ അടിയറവ് പറഞ്ഞു നിശബ്ദരാകുകയോ വിട്ടുവീഴ്ചയുടെ ദുർബല സ്വരമാകുകയോ ചെയ്യുക സാധാരണമാണ്. ഇതിനു വിരുദ്ധമായി, കേരളസഭയുടെയും സമൂഹത്തിന്റെയും ചരിത്രത്തിൽ /”I do not find any reason either for withdrawing my pastoral under reference or for expressing any regret for having issued the same’’’’ (താങ്കൾ സൂചിപ്പിച്ചിരുന്ന എന്റെ ഇടയലേഖനം പിൻവലിക്കുന്നതിനോ അത് എഴുതിയതിനു ക്ഷമാപണം നടത്തുന്നതിനോ ആവശ്യമായ കാരണങ്ങളൊന്നും നാം കാണുന്നില്ല) എന്നു ധൈര്യസമേതം, സർക്കാർ സെക്രട്ടറി വഴിയായി ദിവാൻ സർ സി.പി. രാമസ്വാമി അയ്യർക്കു മറുപടി നൽകിയ മാർ ജയിംസ് കാളാശേരിയുടെ ജീവിതസാക്ഷ്യം ഇന്നത്തെ മത- രാഷ്ട്രീയ നേതൃനിരയ്ക്കു വെല്ലുവിളിയും മാതൃകയുമാവുകയാണ്.
സ്വകാര്യ സ്കൂളുകളുടെ സമിതീകരണം എന്ന ആശയം പിൻവലിക്കാൻ സർക്കാരിനെയും സർ സി.പിയെയും പ്രേരിപ്പിച്ച പിതാവിന്റെ 123, 124 ഇടയലേഖനങ്ങൾ മെത്രാനടുത്ത പ്രൗഢിയുടെ ഇടിമുഴക്കമോ പാണ്ഡിത്യത്തിന്റെ സിംഹഗർജനമോ അല്ല, നേരേമറിച്ച് ആഴമായ ദൈവവിശ്വാസത്തിന്റെയും തീഷ്ണമായ പ്രാർഥനയുടെയും നിർമലമായ ജീവിതത്തിന്റെയും സ്വാഭാവിക ബഹിർസ്ഫുരണമാണ്. അദ്ദേഹത്തിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ (ഏപ്രിൽ 19, 1919) ശതാബ്ദിയും നിര്യാണത്തിന്റെ (ഒക്ടോബർ 27, 1949) എഴുപതാം വാർഷികവും അനുസ്മരിക്കുന്ന ഈ വർഷം ആ ജീവിതത്തിന്റെ ഏടുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം വിശ്വാസികൾക്കു ബോധ്യത്തോടെയും ബോധപൂർവവും വിശ്വാസം ജീവിക്കാൻ കാരണമാകും എന്നതു നിസ്തർക്കമാണ്.
കൈനകരിയിലെ കാളാശേരി കുടുംബത്തിൽ ചാക്കോയുടെയും ഫിലോമിന യുടെയും (ചാവറ കുടുംബാംഗം) മകനായി 1892 ഏപ്രിൽ 20-ന് ജനിച്ചു. ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ (ആലപ്പുഴ ലിയോ തേർട്ടീന്ത്, എറണാകുളം സെന്റ് ആൽബർട്സ്, തൃശിനാപ്പള്ളി സെന്റ് ജോസഫ്സ്) പഠിക്കാനും ലത്തീൻ ഭാഷയിൽ പ്രാവീണ്യം നേടാനും സാധിച്ചു. സ്കൂൾ, കലാലയ വിദ്യാഭ്യാസങ്ങൾക്കു ശേഷം 1912-ൽ വൈദിക പരിശീലനത്തിനായി പുത്തൻപള്ളി സെമിനാരിയിൽ ചേർന്നു.
ഒന്നാം ലോകമഹായുദ്ധകാലത്താണ് അദ്ദേഹം റോമിൽ വൈദികപരിശീലനം നടത്തിയതെന്നത് ശ്രദ്ധേയമാണ്. മാത്രവുമല്ല യുദ്ധകാല തിരിച്ചറിവുകൾ അദ്ദേഹത്തിന്റെ പിന്നീടുള്ള അജപാലന ശൈലികളിൽ വ്യക്തവുമാണ്. യുദ്ധത്തോടും പ്രക്ഷോഭങ്ങളോടും ആക്രമണങ്ങളോടുമുള്ള വൈമുഖ്യവും സമാധാനത്തിന്റെ ആത്മീയായുധങ്ങളോടുള്ള മമതയും പ്രവർത്തനരംഗങ്ങളിൽ പ്രത്യേകിച്ചും വിപ്ലവധീരതയുള്ള 123, 224 ഇടയലേഖനങ്ങളിൽ വെളിവാക്കുന്നുണ്ട്. 1925-ൽ കുര്യാളശേരി പിതാവിന്റെ റോമിൽവച്ചുള്ള ആകസ്മിക മരണത്തെത്തുടർന്ന് 1927-ൽ 11-ാം പീയൂസ് മാർപാപ്പ ജയിംസച്ചനെ ചങ്ങനാശേരി രൂപതയുടെ മെത്രാനായി നിയമിച്ചു.
ചങ്ങനാശേരി കത്തീഡ്രൽ പള്ളിക്കു മുന്പിൽ കെട്ടിയുയർത്തിയ എട്ടുപട്ട മണ്ഡപത്തിലാണ് 1927 ഡിസംബർ 21-നു മാർ ജയിംസ് കാളാശേരിയുടെ മെത്രാഭിഷേകം നടന്നത്. പണ്ഡിതനും വാഗ്മിയും നർമരസപ്രിയനുമായ പിതാവ്, ശുശ്രൂഷയുടെ ആരംഭം മുതലേ രൂപതയുടെ സമഗ്രവളർച്ച ലഭ്യമാക്കി പ്രവർത്തിച്ചു. പ്രാർഥനയാലും ഉപവാസത്താലും ഉപവി പ്രവർത്തനങ്ങളാലും സന്പന്നമായിരിക്കണം, തിരുസഭയുടെ എല്ലാ പ്രവർത്തനങ്ങളും എന്ന് അദ്ദേഹം വിശ്വസിക്കുകയും ദൈവജനത്തെ ഉദ്ബാധിപ്പിക്കുകയും ചെയ്തു.
ഇടയനടുത്ത ശുശ്രൂഷയുടെ ആദ്യവർഷങ്ങളിൽത്തന്നെ സന്യാസജീവിതം ആഗ്രഹിക്കുന്നു പുരുഷന്മാർക്കായി ദിവ്യകാരുണ്യ മിഷനറി സഭ (1933), കുട്ടികളിൽ പ്രേഷിത ചൈതന്യം വളർത്തുമാറ് ദൈവവിളി പ്രോത്സാഹിപ്പിക്കാനുമായി മിഷൻ ലീഗ്, അല്മായരുടെ മുന്നേറ്റം ലക്ഷ്യംവച്ച് ചങ്ങനാശേരി രൂപതാ കത്തോലിക്കാ പ്രവർത്തനസംഘം (സിഎസി), പിന്നീടു സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി അസംപ്ഷൻ കോളജ് (1949), രൂപതാ പ്രവർത്തനങ്ങളും പ്രബോധനങ്ങളും എല്ലാ ഇടവകകളിലും താമസംവിനാ അറിയിക്കുന്നതിനും അപ്രകാരം രൂപതാഭരണം ഏകോപിപ്പിക്കുന്നതിനുമായി വേദപ്രചാര മധ്യസ്ഥൻ എന്നിവയുടെയെല്ലാം ആരംഭം കാളാശേരി പിതാവിന്റെ കാലത്താണെന്ന് അദ്ദേഹത്തിന്റെ പ്രവർത്തന ബാഹുല്യത്തെ സൂചിപ്പിക്കുന്നു. 22 വർഷം നീണ്ടുനിന്ന കാളാശേരി പിതാവിന്റെ മെത്രാനടുത്ത ശുശ്രൂഷ വ്യക്തമായ നിലപാടുകളുടെയും ശക്തമായ പ്രബോധനങ്ങളുടെയും ദൈവരാജ്യ പ്രഘോഷണമായിരുന്നു എന്നതിന് ചരിത്രം സാക്ഷി.
നീതിയുടെ സ്വരം
അഭിവന്ദ്യ കാളാശേരി പിതാവിന്റെ ആപ്തവാക്യം ‘നിന്റെ രാജ്യം വരണം’ (adveniat regnumtuum) എന്ന കർതൃപ്രാർഥനയിലെ വചനമായിരുന്നു. ദൈവരാജ്യസ്ഥാപനം സ്രഷ്ടാവിന്റെ പ്രവൃത്തിയും ദാനവുമാണെങ്കിലും അതിൽ സൃഷ്ടിയുടെ പങ്കാളിത്തവും സഹകരണവും വ്യക്തമായി മനസിലാക്കിയിരുന്ന പിതാവ്, തന്റെ ജനത്തെ അതിനായി ജാഗ്രതയോടെ ഒരുക്കി.
ദൈവരാജ്യത്തിന്റെ സുവിശേഷം സ്വന്തം രൂപതയിൽ മാത്രമല്ല, ഭാരതത്തിന്റെ മറ്റു പ്രദേശങ്ങളിലും അറിയിക്കുന്നതിനായി നിശ്ചയദാർഢ്യത്തോടെ, അദ്ദേഹം അനേകം യുവതീയുവാക്കന്മാരെ പ്രേഷിതരായി മറ്റു സ്ഥലങ്ങളിലേക്കയച്ചു. രൂപതയിലുടനീളം സ്കൂളുകളും ആതുരാലയങ്ങളും അഗതിമന്ദിരങ്ങളും സ്ഥാപിക്കുകയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി അനേകം ക്ഷേമപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
ദൈവവചനത്തിന്റെ സുവർണനൂലിൽ കോർത്ത, സത്യവിശ്വാസത്തിന്റെ ഇഴയടുപ്പമുള്ള പ്രബോധനങ്ങളും ഇടയലേഖനങ്ങളുമാണ് മാർ കാളാശേരിയുടേത്. 123-ാം ഇടയലേഖനത്തിൽ എത്രയോ യുക്തിഭദ്രമായാണ് മാർക്സിസവും (സമത്വീകരണം), സോഷ്യലിസവും (സമതീകരണം) തമ്മിലുള്ള വ്യത്യാസവും അതിന്റെ ഗുണദോഷങ്ങളുമൊക്കെ തന്റെ ജനത്തെ പഠിപ്പിക്കുന്നത്.
സ്വന്തം ജീവിതത്തെ വിശുദ്ധിയുടെ നിർമല ദർപ്പണമായി കാത്തുസൂക്ഷിച്ചതുകൊണ്ടാണ്, അധികാരത്തിനു നേരേ അധികാരത്തോടെ ദൈവവചനത്തിന്റെ വാളെടുത്തു വീശാൻ കാളാശേരി പിതാവിനായത്.
ദൈവസ്ഥാപിതവും മനുഷ്യനിർമിതവുമായ ക്രമങ്ങൾ അഭംഗുരം പാലിക്കുന്പോഴാണല്ലോ നീതിയും സമാധാനവും സഹവർത്തിത്വവും സമൂഹത്തിൽ കൈവരുക. ഇതിനായി, തന്റെ പ്രബോധനങ്ങളിലൂടെ സമൂഹജീവിതത്തെ കളങ്കപ്പെടുത്തുന്ന പുഴുക്കുത്തുകൾക്കു നേരേ അദ്ദേഹം വിരൽചൂണ്ടി. പൊതുസമൂഹത്തിന്റെ അടിസ്ഥാന അവകാശങ്ങൾ ലംഘിക്കപ്പെടുന്ന സമയത്തുപോലും ”മാന്യമായും സൗഹാർദമായും മാത്രം നമ്മുടെ തീരാദുഃഖങ്ങളെ ബഹുമാനപ്പെട്ട സർക്കാരിനോട് നാം അറിയിച്ചാൽ മതി’ (ഇടയലേഖനം 124) എന്നാണ് അദ്ദേഹം ജനത്തെ പഠിപ്പിച്ചത്. കാരണം, /”ദൈവത്തെ ഭയപ്പെടുക, രാജാവിനെ ബഹുമാനിക്കുക’എന്ന അടിസ്ഥാനപ്രമാണം മറന്നുള്ള പ്രവർത്തനങ്ങളും പ്രതികരണങ്ങളും സമൂഹത്തിന്റെ നിലനില്പിനെത്തന്നെ ബാധിച്ചേക്കും എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കേരളസമൂഹത്തെ ഭ്രാന്താലയം എന്നു വിളിക്കാനും മാത്രം ശപ്തമായ ജാതിവ്യവസ്ഥയെ ശക്തമായി എതിർക്കുകയും ദളിത് സഹോദരങ്ങളെ അനുഭാവപൂർവം ക്രൈസ്തവസമൂഹത്തിലേക്കു ക്ഷണിക്കുകയും ചെയ്തു. 1936-ലെ ക്ഷേത്ര പ്രവേശന വിളംബരത്തെ സഹർഷം സ്വാഗതംചെയ്ത അക്കാലത്തെ പ്രമുഖ മതനേതാവായിരുന്നു കാളാശേരി മെത്രാൻ. പാവങ്ങളെ ചൂഷണം ചെയ്യുന്നതും സ്ത്രീകളെ വിദ്യാഭ്യാസത്തിന് അനുവദിക്കാതിരിക്കുന്നതും മന്ത്രവാദം ആദിയായ അന്ധവിശ്വാസങ്ങളിൽ കുടുങ്ങിക്കിടക്കുന്നതും അയിത്തമനോഭാവംവച്ചുപുലർത്തുന്നതുമൊക്കെ മാരകമായ തിന്മകളാണ് എന്ന് അദ്ദേഹം സമൂഹത്തെ ഓർമിപ്പിച്ചു.
കാളാശേരി മെത്രാന്റെ 123, 124 ഇടയലേഖനങ്ങൾ ഭാരതചരിത്രത്തിലെ തന്നെ ന്യൂനപക്ഷാവകാശങ്ങൾക്കുവേണ്ടിയുള്ള ആദ്യമാർഗരേഖയും പ്രഖ്യാപനവുമായി കാണേണ്ടതാണ്. ഇന്ന് ന്യൂനപക്ഷാവകാശങ്ങൾക്ക് ഭരണഘടനയുടെ പിൻബലം ലഭിക്കാനും ന്യൂനപക്ഷാവകാശങ്ങൾ ധ്വംസനങ്ങൾ അപലപിക്കപ്പെടാനുമൊക്കെ കാരണം, സ്വാതന്ത്ര്യത്തിനു മുന്പ് ഉയർന്നുകേട്ട ഇത്തരം ഒറ്റപ്പെട്ടതെങ്കിലും ശക്തമായ സ്വരങ്ങളാണ്.
ലോക മഹായുദ്ധത്തെത്തുടർന്നുണ്ടായ ക്ഷാമങ്ങളുടെ കാലത്ത് ഭക്ഷണ സാമഗ്രികൾ പൂഴ്ത്തിവയ്ക്കുന്നതും പങ്കുവയ്ക്കാതിരിക്കുന്നതും അതുപോലെതന്നെ ധനത്തിന്റെ ദുരുപയോഗവുമൊക്കെ അദ്ദേഹം വിലക്കി. കുട്ടനാട്ടുകാരനായ ഈ മെത്രാൻ കൃഷി പ്രോത്സാഹിപ്പിക്കുകയും അത് സൃഷ്ടാവിന്റെ സൃഷ്ടികർമത്തിലുള്ള പങ്കാളിത്തമാകയാൽ പുണ്യകർമമാണെന്ന് ഉപദേശിക്കുകയും ചെയ്തു. കുടുംബങ്ങളിലും സമൂഹത്തിലും പാലിക്കേണ്ട അച്ചടക്കം, ലൗകിക അറിവിനൊപ്പം മതബോധനവും നൽകേണ്ടതിന്റെ ആവശ്യകത, കഠിനാധ്വാനത്തിന്റെ മഹിമ, വയോധികരുടെയും രോഗികളുടെയും അശരണരുടെയും ശുശ്രൂഷയുടെ പുണ്യം ഇവയൊക്കെ നിരന്തരം ജനത്തെ ഓർമിപ്പിച്ചു.
തന്റെ പൗരോഹിത്യ ജൂബിലി സമ്മാനമായി കിട്ടിയ തുക മുഴുവൻ രൂപതയിലെ 10 അഗതിമന്ദിരങ്ങൾക്കായി നൽകി എന്നത് പിതാവിന്റെ പാവങ്ങളോടുള്ള പരിഗണനയുടെ അടയാളമാണ്. യാതൊരു വിട്ടുവീഴ്ചയുമില്ലാതെ അദ്ദേഹം മദ്യപാനത്തെയും മദ്യവില്പനയെയും എതിർത്തു. കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ആത്മീയ, സാന്പത്തിക ഭദ്രതകളെ തകർക്കുന്ന തിന്മയായിട്ടാണ് അദ്ദേഹം അതിനെ എപ്പോഴും അവതരിപ്പിച്ചത്.
ഉൾക്കാഴ്ചയുള്ള നേതാവ്
കാളാശേരി പിതാവിന്റെ ജീവിത വിശുദ്ധിയുടെ പ്രതിഫലനം അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിലും ഉൾക്കാഴ്ചയിലും ദൃശ്യമാണ്. മലബാർ കുടിയേറ്റക്കാരുടെ അജപാലന കാര്യങ്ങളെക്കുറിച്ചുള്ള വ്യഗ്രതയും ജാഗ്രതയും മലങ്കരസഭയുടെ ഐക്യത്തിന് നൽകിയ പ്രോത്സാഹനവുമൊക്കെ പിതാവിന്റെ ദീർഘവീഷണത്തിന് ഉദാഹരണങ്ങളാണ്. വിശുദ്ധ അൽഫോൻസാമ്മയുടെ മഠപ്രവേശനം (1930) മുതൽ അവളുടെ ജീവിതത്തിൽ പിതാവ് നടത്തുന്ന നിർണായക ഇടപെടലുകൾ അദ്ദേഹത്തിന്റെ ഉൾക്കാഴ്ചയുടെ നിദർശനമാണ്. രോഗിണിയായ അന്നക്കുട്ടിയെ സന്യാസ ജീവിതത്തിൽനിന്നു പിന്തിരിപ്പിക്കാൻ മഠാധികാരികൾ ആലോചിക്കുന്പോൾ ‘അവിടെ നില്കട്ടെ’ എന്ന കാളാശേരി പിതാവിന്റെ പ്രവചനസ്വരമാണ് ഇന്നു തിരുസഭയുടെ അൾത്താരകളിൽ വിശുദ്ധിയുടെ പരിമളമായി വിശുദ്ധ അൽഫോസാമ്മ വിളങ്ങുവാൻ കാരണമായിത്തീർന്നത് എന്നു ചരിത്രം മറക്കാതിരിക്കട്ടെ.
ജയിംസ് കാളാശേരി പിതാവ് തന്റെ അന്പത്തിയേഴാമത്തെ വയസിൽഅകാലചരമം പ്രാപിക്കുന്പോൾ, /”നല്ല ഓട്ടം ഓടിയവന്റെ’ചാരിതാർഥ്യത്തോടെ കർതൃസന്നിധിയിലേക്കു യാത്രയാകാനായി. കാരണം, എത്രനാൾ ജീവിച്ചു എന്നതിന്റെയല്ല, എപ്രകാരം ജീവിച്ചു എന്നതിന്റെ കണക്കെടുപ്പാണല്ലോ ജീവന്റെ പുസ്തകം.
ജീവിതത്തിൽ എന്നും വിശ്വസ്തമായ വിലയിരുത്തലുകളും തിന്മയ്ക്കെതിരേ ശക്തമായ എതിർപ്പ(ഈ രണ്ട് പദങ്ങളും ഗവ. സെക്രട്ടറിക്ക് പിതാവയച്ച കത്തിൽനിന്ന്) നടത്തിയ പിതാവ് ഇന്നും സ്വർഗത്തിലിരുന്ന് തന്റെ അജഗണത്തെ നോക്കി, നിങ്ങൾ ഭയപ്പെടേണ്ട, കരയേണ്ട എന്നു പറഞ്ഞ് സാന്ത്വനിപ്പിക്കുന്നു. ധീരനായ ഈ പിതാവിന്റെ മാതൃകയും മാധ്യസ്ഥവും പ്രക്ഷുബ്ധമായ ഈ കാലയളവിൽ, ദൈവത്തിനു പ്രഥമസ്ഥാനം നൽകി ജീവിക്കാൻ നമുക്ക് പ്രചോദനമാകട്ടെ.
ഫാ. ജോസ് ജേക്കബ് മുല്ലക്കരിയിൽ
(ചങ്ങനാശേരി എസ്ബി കോളജിൽ അസി. പ്രഫസറും ഡൽഹി ഐഐടിയിൽ ഗവേഷണ വിദ്യാർഥിയുമാണു ലേഖകൻ)