Sunday, October 20, 2019 11:52 PM IST
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കും 80 അംഗ ഹരിയാന നിയമസഭയിലേക്കും 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ സീറ്റുകളിലേക്കും വോട്ടെടുപ്പിനായി സമ്മതിദായകർ ക്ഷമയോടെ പോളിംഗ് ബൂത്തുകൾക്കു മുന്പിൽ നിൽക്കുന്ന കാഴ്ച രാജ്യം ഇന്നു കാണും. ബിഹാറിലെ സംസ്തിപൂർ, മഹാരാഷ്ട്രയിലെ സത്താറ എന്നീ ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇന്നാണ്. അരുണാചൽപ്രദേശ്, ആസാം, ബിഹാർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹിമാചൽപ്രദേശ്, കേരളം, മധ്യപ്രദേശ്, മേഘാലയ, ഒഡീഷ, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, തമിഴ്നാട്, തെലുങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് ഉപതെരഞ്ഞെടുപ്പു നടക്കുന്നത്.
ഏറെക്കുറെ ഒരു മിനി പൊതുതെരഞ്ഞെടുപ്പിന്റെ പ്രതീതി ജനിപ്പിക്കുന്ന ഈ തെരഞ്ഞെടുപ്പ് ഇന്ത്യ മുഴുവനുമുള്ള ജനങ്ങളുടെ മനോഭാവം പ്രതിഫലിപ്പിക്കും. ഈ മാസം 24-നു പുറത്തുവരുന്ന തെരഞ്ഞെടുപ്പുഫലം വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളൊന്നും ഉണ്ടാക്കില്ല. പക്ഷേ, സാധാരണക്കാരൻ വോട്ടുചെയ്യുന്നത് അവന്റെ പ്രശ്നങ്ങളുടെ പേരിലാണോ അതോ പ്രധാനമന്ത്രി മോദി മുന്നോട്ടുവയ്ക്കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ്, സവർക്കർക്കു ഭാരതരത്ന നൽകുന്നത്, ദേശീയത തുടങ്ങിയ വിഷയങ്ങളുടെ പേരിലാണോ എന്നു വ്യക്തമാകും. യഥാർഥ പ്രചാരണ വിഷയങ്ങളെ തന്റെ പ്രഭാഷണചാതുരിയിലൂടെയും ദേശീയ മാധ്യമങ്ങളുടെ സഹായത്തോടെയും വൈകാരിക വിഷയങ്ങളിലേക്കു തിരിച്ചുവിടുന്ന മോദിയുടെ കഴിവിന്റെ മറ്റൊരു പരീക്ഷണമായിരിക്കും ഈ തെരഞ്ഞെടുപ്പ്.
തമിഴ്നാട്ടിലെ മാമല്ലപുരത്തുനിന്നു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് മടങ്ങിയ ഉടൻ തുടങ്ങിയതാണ് ഈ പ്രക്രിയ. ഉഭയകക്ഷി പ്രശ്നങ്ങളും അന്താരാഷ്ട്ര കാര്യങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചചെയ്യുന്നതിനാണു രണ്ടുദിവസത്തെ സന്ദർശനത്തിനു ചിൻപിംഗ് എത്തിയത്. വലിയ പ്രചാരണം കൊടുത്ത അമേരിക്കൻ സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി മോദി മടങ്ങിയെത്തിയ ഉടനായിരുന്നു ഇത്. രണ്ടു രാജ്യങ്ങളും തമ്മിൽ വ്യാപാര ഉടന്പടികൾ ഒപ്പുവയ്ക്കും എന്നൊക്കെ പ്രതീക്ഷിക്കപ്പെട്ടെങ്കിലും അത്തരത്തിലൊന്നും ഉണ്ടായില്ല. ചില ഉറപ്പുകൾ നൽകിയതിനും ഉപചാരവാക്കുകൾ കൈമാറിയതിനും ഫോട്ടോ എടുത്തതിനുമപ്പുറം ചർച്ച മുന്നോട്ടുപോയില്ല. ഏതായാലും ഇന്ത്യൻ പ്രധാനമന്ത്രിക്ക് അമേരിക്കൻ പ്രസിഡന്റുമായും ചൈനീസ് പ്രസിഡന്റുമായും വ്യക്തിപരമായി നല്ല ബന്ധമാണ് ഇപ്പോഴുള്ളത് എന്ന കാര്യം സമ്മതിക്കണം.
മാമല്ലപുരത്തുനിന്നു മോദി നേരേ പോയതു മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനാണ്. പ്രസംഗപാടവത്തിൽ അഗ്രഗണ്യനായ മോദി അവിടെ പറഞ്ഞത് കഴിഞ്ഞ 70 വർഷമായി മാറ്റിവച്ചുകൊണ്ടിരുന്ന ഒരു പ്രശ്നം തന്റെ സർക്കാർ പരിഹരിച്ചു എന്നാണ്. കാഷ്മീരിലെ തന്റെ ഈ നടപടി തിരുത്തുമെന്നു ധൈര്യമുണ്ടെങ്കിൽ പ്രകടനപത്രികയിൽ എഴുതിവയ്ക്കാൻ കോൺഗ്രസിനെയും മറ്റു പ്രതിപക്ഷ കക്ഷികളെയും അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. കാഷ്മീരിനു പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയിലെ 370, 35 വകുപ്പുകൾ റദ്ദാക്കിയ നടപടിയെ പലരും പിന്തുണയ്ക്കുന്ന സാഹചര്യത്തിൽ തന്റെ വെല്ലുവിളി ആരും ഏറ്റെടുക്കില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അദ്ദേഹം അതു നടത്തിയത്.
അനുകൂല ഘടകങ്ങൾ
ബിജെപിക്കും മോദിക്കും അനുകൂലമായി വേറെയും ഘടകങ്ങളുണ്ട്. മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും ചേർന്ന എൻഡിഎയെ എതിർക്കുന്നത് എൻസിപിയും കോൺഗ്രസും ചേർന്ന യുപിഎ ആണ്. എൻസിപിയിലെയും കോൺഗ്രസിലെയും പല സീനിയർ നേതാക്കളും അടുത്തകാലത്തു ബിജെപിയിൽ ചേർന്നിട്ടുണ്ട്- ഇവരിൽ പലർക്കും അത്ര നല്ല പ്രതിച്ഛായയല്ല ഉള്ളതെങ്കിലും. സാന്പത്തിക ക്രമക്കേടുകളുടെയും മുംബൈ സ്ഫോടനക്കേസിൽ ഉൾപ്പെട്ട ഇക്ബാൽ മിർച്ചിയുമായുള്ള ബന്ധത്തിന്റെയും പേരിൽ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെതിരേ എടുത്തിട്ടുള്ള കേസുകൾ അദ്ദേഹത്തിന്റെ പാർട്ടിയെയും ബാധിക്കും. എൻസിപി മേധാവി ശരത്പവാറിനെതിരേയും കേസുകളുണ്ട്.
ഈ വിഷയങ്ങൾ ഉയർത്തിക്കാട്ടി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള എൻഡിഎ നേതാക്കൾ നല്ല പ്രചാരണം നടത്തി. അതുപോലെ മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരം, കർണാടകയിലെ നേതാവ് ശിവകുമാർ തുടങ്ങിയവർക്കെതിരേയുള്ള കേസുകൾ കോൺഗ്രസിന്റെ പ്രതിച്ഛായയെയും ബാധിച്ചിട്ടുണ്ട്.
നങ്കൂരമില്ലാത്ത കപ്പൽപോലെയായിരുന്നു നിർണായകമായ ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അവസ്ഥ. പാർട്ടി അധ്യക്ഷപദം രാഹുൽഗാന്ധി ഉപേക്ഷിച്ചശേഷം സോണിയ ഗാന്ധിയാണു പാർട്ടിക്കാര്യങ്ങൾ നോക്കുന്നത്. മോശമായ ആരോഗ്യസ്ഥിതിമൂലം അവർക്കു ഫലപ്രദമായി പ്രചാരണപ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. പ്രചാരണത്തിന്റെ അവസാനത്തെ രണ്ടുദിവസംപോലും ആരോഗ്യസ്ഥിതി അനുവദിക്കാത്തതിനാൽ അവർക്കു വിട്ടുനിൽക്കേണ്ടിവന്നു. ഹരിയാനയിൽ കോൺഗ്രസ് സംസ്ഥാനഘടകത്തിൽ കടുത്ത ഉൾപ്പാർട്ടി വഴക്കുമുണ്ട്.
എങ്കിലും അനുകൂലമായ ചില ഘടകങ്ങളുണ്ട്. രണ്ടു സംസ്ഥാനങ്ങളിലെയും ഗ്രാമീണ മേഖലകളിലെ ആളുകളുടെ പരിതാപകരമായ അവസ്ഥ എൻഡിഎയ്ക്ക് അനുകൂലമല്ല. മഹാരാഷ്ട്രയിൽ കർഷകരുടെ ആത്മഹത്യകൾക്ക് എൻഡിഎ വലിയ വില കൊടുക്കേണ്ടിവരും. രണ്ടു സംസ്ഥാനങ്ങളിലെയും വേണ്ടത്ര പരിചയമില്ലാത്ത നേതൃത്വങ്ങൾ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർതലത്തിൽ കാര്യമായൊന്നും ചെയ്തില്ല.
പൊള്ളുന്ന വിഷയങ്ങൾ
ദേശീയതലത്തിലുള്ള വിഷയങ്ങളും എൻഡിഎയുടെ പ്രതിച്ഛായയെ മോശമാക്കിയിട്ടുണ്ട്. വർധിച്ചുവരുന്ന തൊഴിലില്ലായ്മ, കുറഞ്ഞ വളർച്ചാനിരക്ക്, ഭയപ്പെടുത്തുന്ന പട്ടിണി സൂചിക, പിന്നോട്ടുപോകുന്ന കയറ്റുമതി വളർച്ച, ഉപഭോക്തൃ ആത്മവിശ്വാസത്തിലെ കുറവ്, പണം ചെലവഴിക്കാനുള്ള ശേഷി കുറയുന്നത് തുടങ്ങിയവയും മറ്റു ചില ഗൗരവ വിഷയങ്ങളും പലർക്കും കടുത്ത ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ ഇതെല്ലാം നിഷേധിക്കുന്നുണ്ടെങ്കിലും സർക്കാരിന്റെ വിശ്വാസ്യത ശോഷിച്ചുവരികയാണ്. ഇത്തരം ഗൗരവപ്രശ്നങ്ങൾ വോട്ടർമാർക്കു മുന്പിൽ അവതരിപ്പിക്കാൻ കഴിവുള്ള വളരെ ചുരുക്കം നേതാക്കളേ പ്രതിപക്ഷത്തുള്ളൂ എന്നതാണു ദുഃഖകരം.
പൊള്ളുന്ന ഈ വിഷയങ്ങളിലുള്ള ചർച്ച കാഷ്മീർ പ്രശ്നം, വർഗീയ വികാരങ്ങൾ, സവർക്കർക്കു ഭാരതരത്ന നൽകാനുള്ള നീക്കം തുടങ്ങിയ കാര്യങ്ങളിലൂടെ വഴിതിരിച്ചുവിടാനാണ് മോദി-അമിത് ഷാ ദ്വന്ദ്വം ശ്രമിക്കുന്നത്. ഇതിൽ അവർ എത്രമാത്രം വിജയിച്ചുവെന്നു തെരഞ്ഞെടുപ്പിനുശേഷമേ അറിയാനാകൂ. ഏതായാലും ഇത്തരം ഗൗരവപ്രശ്നങ്ങളെ മറച്ചുപിടിക്കാൻ ബിജെപി നേതൃത്വം എല്ലാശ്രമവും നടത്തുന്നു. സന്പദ്വ്യവസ്ഥയുടെ പ്രശ്നങ്ങളെപ്പറ്റി അവർ മിണ്ടുന്നേയില്ല.
ഈ ഘടകങ്ങൾ 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ സീറ്റിലേക്കും രണ്ട് ലോക്സഭാ സീറ്റിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പിനെ ബാധിച്ചേക്കാം. പ്രതിപക്ഷം കടുത്ത വെല്ലുവിളി ഉയർത്തുന്ന ദക്ഷിണ സംസ്ഥാനങ്ങളിൽ ബിജെപി കാര്യമായ പുരോഗതി ഉണ്ടാക്കാനിടയില്ല. മഹാരാഷ്ട്രയിലും ഹരിയാനയിലും നല്ല സാധ്യതകളുണ്ടായിരുന്നിട്ടും പ്രതിപക്ഷത്തിന്, ബിജെപിയുടെ ശക്തമായ പ്രചാരണത്തെ നേരിടാൻ കഴിഞ്ഞില്ല എന്നതാണു യാഥാർഥ്യം. ഗ്രാമീണ മേഖലകളിലെ അസ്വസ്ഥതകളും വർധിച്ച തൊഴിലില്ലായ്മയും വർഗീയ വിഭജനങ്ങളും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നു പലരും പറയുന്നു. പക്ഷേ, ആർക്കും ഉറപ്പില്ല.
തെരഞ്ഞെടുപ്പിനു തൊട്ടുമുന്പുള്ള ചോദ്യം ഇതാണ്. രാജ്യം നേരിടുന്ന പൊള്ളുന്ന പ്രശ്നങ്ങളെ തന്റെ പ്രഭാഷണ ചാതുരിയും പ്രചാരണ തന്ത്രങ്ങളുംകൊണ്ടു മറയ്ക്കാൻ മോദിക്കു കഴിയുമോ?