Sunday, October 20, 2019 11:48 PM IST
കേരളത്തിലെ കലാലയങ്ങളിൽ വിദ്യാർഥി യൂണിയൻ പ്രവർത്തനങ്ങൾ അനുവദിക്കുന്നതിന് ഹൈക്കോടതി വിധിക്കെതിരായി ബിൽ കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നുവെന്ന വാർത്ത അതീവ ദുഃഖകരവും കേരള വിദ്യാഭ്യാസ മണ്ഡലത്തെ കൂടുതൽ കലുഷമാക്കുന്നതുമാണ്. ഇവിടത്തെ കലാലയങ്ങളെ പുരോഗതിയിൽനിന്ന് അധോഗതിയിലേക്ക് നീക്കുന്ന ഈ പരിപാടിയിൽനിന്ന് ഗവൺമെന്റ് പിന്മാറണമെന്ന് ആവശ്യപ്പെടുന്നു.
രാഷ്ട്രീയമായ അഭിപ്രായങ്ങൾ വിദ്യാർഥികൾ രൂപപ്പെടുത്തുന്നതിൽ ആർക്കും എതിർപ്പില്ല. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനങ്ങളും ആദർശങ്ങളും പഠിക്കാൻ അവർക്ക് അവസരം ഉണ്ടാകണം. പക്ഷേ, അതിന്റെ പശ്ചാത്തലത്തിൽ പിൻവാതിലിലൂടെ കലാപത്തിനുള്ള അന്തരീക്ഷം കാന്പസിൽ വളർത്താൻ നോക്കുന്നത് അപകടകരമാണ്. രാഷ്ട്രീയാതിപ്രസരംകൊണ്ട് കലാലയാന്തരീക്ഷങ്ങൾ നശിപ്പിക്കപ്പെട്ട സംഭവങ്ങൾ ഈ അടുത്തു നാം കണ്ടതാണ്.
രാഷ്ട്രീയാതിപ്രസരമുള്ള യൂണിയൻ തെരഞ്ഞെടുപ്പ് അനുവദിച്ചിട്ടുള്ള കലാലയങ്ങളിൽ നടന്ന അക്രമങ്ങളും കൊലപാതകങ്ങളും കേരളത്തെ ഞെട്ടിച്ചിട്ടുണ്ട്. ആ സംഭവങ്ങൾ ഉണ്ടാക്കിയ നടുക്കം മാറുന്നതിനുമുന്പ് അതിനുള്ള സാഹചര്യം വീണ്ടും ഉണ്ടാക്കുകയാണ് ഗവൺമെന്റ് ചെയ്യുന്നത്, അവതരിപ്പിക്കാൻ പോകുന്ന പുതിയ ബില്ലിൽകൂടി. വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള താത്പര്യമല്ല, രാഷ്ട്രീയ പാർട്ടികളുടെ വളർച്ചയ്ക്കുവേണ്ടിയുള്ള കളമൊരുക്കലാണ് ഇതിൽക്കൂടി നടക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ ആദർശങ്ങളും പൊള്ളയായ വാഗ്ദാനങ്ങളും താങ്ങിനിർത്താൻ വേണ്ടി യുവജനങ്ങളുടെ ഒരു നിര ഉണ്ടാക്കാൻവേണ്ടിയാണ് ഈ നീക്കം.
പ്രിൻസിപ്പൽമാരെ മാറ്റാനും അവരുടെ ദൗത്യനിർവഹണത്തിൽ തടസങ്ങൾ സൃഷ്ടിക്കാനുമുള്ള മാർഗങ്ങളും ഈ ബില്ലിൽ പെടുത്തിയിരിക്കുകയാണ്. പ്രിൻസിപ്പൽമാർ എന്തെങ്കിലും കുറ്റകരമായ അനാസ്ഥ കാണിച്ചാൽ നടപടിയെടുക്കാനുള്ള എല്ലാ വ്യവസ്ഥകളും യൂണിവേഴ്സിറ്റിയുടെ അധികാരത്തിൻകീഴിലുണ്ട്. അതിനപ്പുറത്ത് ഒരു കമ്മിറ്റി സ്ഥാപിച്ച് വിദ്യാർഥി പ്രതിനിധിയെയും ഗവൺമെന്റിന്റെ താത്പര്യം കാക്കുന്ന വിദ്യാഭ്യാസ പ്രവർത്തകരെയും ചേർത്തുള്ള കമ്മിറ്റി എന്തു നന്മയാണു കലാലയങ്ങളിൽ വരുത്താൻ പോകുന്നത്? പ്രിൻസിപ്പലിനെ നിരായുധനാക്കിയാൽ പിന്നെ എന്തു കുത്സിത പ്രവർത്തനവും കാന്പസിൽ നടത്താൻ സാധിക്കുമല്ലോ.
ഗവൺമെന്റിന്റെ താത്പര്യം സംരക്ഷിക്കുന്നവർ മാത്രമേ ഈ കമ്മിറ്റികളിൽ വരികയുള്ളൂ. അപ്പോൾ എത്ര എളുപ്പമായി പ്രിൻസിപ്പൽമാരെ നിർജീവമാക്കാൻ സാധിക്കും? വിദ്യാർഥികളെ നിയന്ത്രിക്കുകയല്ല, അധ്യാപകശ്രേഷ്ഠരെ നിയന്ത്രിക്കുകയും നിരായുധരാക്കുകയുമാണ് ഇതുകൊണ്ട് ഉണ്ടാകുന്ന നേട്ടം. മന്മഥൻസാറിനെപ്പോലെ കഴിവും പ്രാഗത്ഭ്യവുമുള്ള പ്രിൻസിപ്പൽമാരും പ്രധാന അധ്യാപകരും കലാലയങ്ങളിൽനിന്ന് രാജിവച്ചു പോകേണ്ടിവരുന്ന ഒരു സ്ഥിതിവിശേഷമായിരിക്കും ഈ ബില്ലിലെ വ്യവസ്ഥകൾവഴി നടപ്പാക്കാൻ പോകുന്നത്.
നരേന്ദ്ര മോദി സർക്കാർ യുജിസി നിർത്തലാക്കി, കേന്ദ്ര വിദ്യാഭ്യാസവകുപ്പിന്റെ ആജ്ഞാനുവർത്തികൾ ചേർന്നുള്ള ഒരു കമ്മീഷനെ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഈ അടുത്ത് നടത്തുകയുണ്ടായി. കലാലയങ്ങളിലെയും കലാശാലകളിലെയും പ്രവർത്തനങ്ങൾ കേന്ദ്ര വിദ്യാഭ്യാസവകുപ്പിന്റെ കീഴിലാക്കുകയും സകലവിധ സ്വാതന്ത്ര്യവും എടുത്തുകളയുകയുമായിരിക്കും അതുവഴി സംഭവിക്കുന്നത്. അതേ, ആശയധാരണയാണ് കേരള ഗവൺമെന്റും ഈ ബില്ലിൽ കൂടി പ്രകാശിപ്പിക്കുന്നത്. ഈ ആശയധാരയിൽനിന്നു മാറി കലാലയങ്ങളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുള്ള നടപടികളിലേക്കു സർക്കാർ നീങ്ങണം.
സ്വാശ്രയ കോളജുകളെ കുറ്റംപറഞ്ഞും അധിക്ഷേപിച്ചും നടക്കുന്നതിനു പകരം സർക്കാർ തന്നെ കൂടുതൽ കോളജുകളും മാനേജ്മെന്റ് സ്ഥാപനങ്ങളും നടത്തി കേരളത്തിന്റെ നിലവാരം ഉയർത്താൻ ശ്രമിക്കണം. യാതൊരു ഫീസും വാങ്ങാതെ സമർഥരും പാവപ്പെട്ടവരുമായ യുവാക്കൾക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കണം. ആ രീതിയിലുള്ള ചിന്തയിലേക്ക് നീങ്ങുകയാണെങ്കിൽ കേരളത്തിൽ ഒരു വിദ്യാഭ്യാസ വിപ്ലവംതന്നെ സൃഷ്ടിക്കാൻ സാധിക്കും. ഇപ്പോൾ നല്ലതായി നടക്കുന്ന സ്ഥാപനങ്ങളെ അരാജകത്വത്തിലേക്ക് തള്ളിവിടാതെ ഉന്നതമായ വിദ്യാഭ്യാസ ദർശനങ്ങളിലേക്ക് വിദ്യാർഥികളെ നയിക്കാൻ സാധിക്കും.
ന്യൂയോർക്ക് ടൈംസിലെ പംക്തിയെഴുത്തുകാരൻ തോമസ് ഫ്രീഡ്മാൻ രചിച്ച ആധുനിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള - That used to be us എന്ന പുസ്തകത്തിൽ ഈ ആധുനിക കാലഘട്ടത്തിൽ വേണ്ട വിദ്യാഭ്യാസരീതിയെക്കുറിച്ച് പറയുന്ന അവസരത്തിൽ സൂചിപ്പിക്കുകയാണ്. ഇനിയുള്ള വിദ്യാഭ്യാസം മൂന്നു സി (Three C) കളിലടങ്ങിയിരിക്കുകയാണ്. Communication, Collaboration, Creativity. പരസ്പരം സംവദിക്കാനും സഹകരിക്കാനും പുതിയ രീതികൾ ആവിഷ്കരിക്കാനുമുള്ള കഴിവാണ് പുതിയ യുഗത്തിലെ വിദ്യാർഥികൾക്കു വേണ്ടതെന്ന് സമർഥിക്കുകയാണ് അദ്ദേഹം.
കലാപം സൃഷ്ടിച്ച്, അധ്യാപകരെ ധിക്കരിച്ച്, ക്ലാസ്മുറികൾ ബഹിഷ്കരിച്ച്, മുദ്രാവാക്യം വിളിച്ച് ബസുകളും പൊതുസ്ഥാപനങ്ങളും നശിപ്പിച്ചുപോകുന്ന ഒരു വിദ്യാർഥിസമൂഹത്തിന് ഇന്നത്തെ യുഗത്തിൽ ഒരു സ്ഥാനവുമില്ലാതെവരും. നശീകരണപ്രവണത വളർത്താനുള്ള മാർഗങ്ങളിലേക്ക് നാം തിരിഞ്ഞുപോകുകയാണെങ്കിൽ കേരളത്തിലെ വിദ്യാഭ്യാസമണ്ഡലത്തിൽ കൂടുതൽ വിജ്ഞാനാന്ധകാരം ഉണ്ടാകുകയേയുള്ളൂ.
ഒന്നോ രണ്ടോ കോളജുകളിൽ കണ്ട ഏതെങ്കിലും കുറ്റത്തിന്റെയോ തെറ്റിന്റെയോ പേരിൽ കേരളത്തിലെ കോളജുകളെയെല്ലാം നിർജീവമാക്കാൻ നോക്കുന്നത് ശരിയല്ല. കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതി ആഗ്രഹിക്കുന്ന എല്ലാവരും ഈ നീക്കത്തെ എതിർക്കണം.
കേരള ഹൈക്കോടതിയുടെ 2017 ഒക്ടോബർ 13ലെ വിധിയെ മറികടക്കാൻ നോക്കുന്നത് ശരിയല്ല. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ വാക്കുകൾ ഈ അവസരത്തിൽ ഓർക്കുന്നത് പ്രത്യേകം നല്ലതാണ്. "The political parties cannot hold to ransom the educational institutions or the right of the civilized students to receive education. ഹൈക്കോടതിയുടെ വിധി കേരളത്തിന് പ്രത്യേകിച്ച് വിദ്യഭ്യാസമണ്ഡലത്തിന് നൽകിയ ആ വലിയ സംഭാവന നഷ്ടപ്പെടുത്തരുതെന്ന് ഗവൺമെന്റിനോട് എല്ലാ വിദ്യാഭ്യാസപ്രവർത്തകരും ആവശ്യപ്പെടണം.
റവ.ഡോ. ജോർജ് മഠത്തിപ്പറന്പിൽ
(ലേഖകൻ ഇന്റർചർച്ച് കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറിയാണ്)