Monday, September 30, 2019 11:40 PM IST
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
ഹരിയാനയിൽ ഭരണത്തുടർച്ച ഉറപ്പെന്ന പ്രതീക്ഷയിലാണു ബിജെപി. കാർഷികമേഖലയുടെ തകർച്ചയും തൊഴിലില്ലായ്മയും മാത്രമല്ല ജാതിരാഷ്ട്രീയത്തിന്റെ പിൻബലംകൂടി പ്രതീക്ഷിക്കുന്ന കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്താമെന്നു കണക്കുകൂട്ടുന്നു. മറ്റു പ്രതിപക്ഷപാർട്ടികളായ എഎൻഎൽഡി, ബിഎസ്പി, എഎപി, ജെജെപി തുടങ്ങിയവരെല്ലാം കരുത്തുകാട്ടാൻ കളത്തിലുണ്ട്.
2014ലെ ചരിത്രവിജയത്തിനുശേഷം സംസ്ഥാനത്തു നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം മികച്ച വിജയമാണു ബിജെപിക്കുണ്ടായത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സമ്പൂർണവിജയം നേടുകയും ചെയ്തു. ഐഎൻഎൽഡിയിൽനിന്നും കോൺഗ്രസിൽനിന്നും എംഎൽഎമാരടക്കമുള്ള നിരവധി നേതാക്കളെ ലഭിച്ചതും ബിജെപിക്കു കരുത്തുകൂട്ടുന്നു.
മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാറിനെത്തന്നെ വീണ്ടും നേതാവായി പ്രഖ്യാപിച്ചാണു ബിജെപി പ്രചാരണം കൊഴുപ്പിക്കുന്നത്. ഖട്ടാറിന്റെ നേതൃത്വത്തിൽ പാർട്ടി മികച്ച വിജയം നേടുമെന്നു ബിജെപി ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു. രണ്ടുതവണ തുടർച്ചയായി മുഖ്യമന്ത്രിപദത്തിലിരുന്ന ഭൂപീന്ദർ സിംഗ് ഹൂഡയെയാണ് കോൺഗ്രസ് ഇക്കുറിയും നേതാവായി പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്കു ശേഷം പാർട്ടിയിലുണ്ടായ പടലപ്പിണക്കങ്ങൾ പൊട്ടിത്തെറിയിലേക്കു നീങ്ങുന്നതിനിടെയാണ് ഹൂഡയെ അനുനയിപ്പിച്ച് പാർലമെന്ററി പാർട്ടി നേതാവാക്കിയത്. പിസിസി അധ്യക്ഷസ്ഥാനത്തു കുമാരി ഷെൽജയെ നിയമിച്ചതുവഴി പാർട്ടിക്കു പുതിയൊരു ഉണർവ് ലഭിച്ചിരിക്കുന്നുവെന്നും കോൺഗ്രസ് കരുതുന്നു.
കുടുംബവഴക്കിൽ പിളർന്നും തളർന്നുമിരിക്കുകയാണ് ഐഎൻഎൽഡി. ചൗട്ടാലയുടെ കുടുംബസ്വത്തായിത്തീർന്ന ഈ ജനതാദൾ വിഭാഗത്തിന് ഇക്കുറി കാര്യമായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നത് കണ്ടറിയണം.
ജാതിക്കണക്കുകൾ
പ്രബലരായ ജാട്ട് വിഭാഗത്തിന്റെ പിന്തുണയിൽ കോൺഗ്രസിന്റേയും ദേവിലാൽ കുടുംബത്തിന്റേയും ഭരണത്തിലായിരുന്നു ഏറെക്കാലം ഹരിയാനയുടെ ഭരണം. സംസ്ഥാന ജനസംഖ്യയുടെ 29 ശതമാനത്തോളം ജാട്ടുകളാണ്. 53 വർഷത്തെ സംസ്ഥാനചരിത്രത്തിൽ 20.3 വർഷമാണ് ജാട്ട് വിഭാഗത്തിൽപ്പെട്ടവർ മുഖ്യമന്ത്രിമാരായിരുന്നത്. ഇതിൽ ദേവിലാലും മകൻ ഓം പ്രകാശ് ചൗട്ടാലയും ഹുക്കും സിംഗും ജനതാ പാർട്ടി, ജനതാ ദൾ, ഐഎൻഎൽഡി എന്നീ പാർട്ടികളുടെ നേതാക്കളായാണ് മുഖ്യമന്ത്രിമാരായത്. ബൻസി ലാലും ഭൂപീന്ദർ സിംഗ് ഹൂഡയും കോൺഗ്രസ് മുഖ്യമന്ത്രിമാരായ ജാട്ട് വിഭാഗക്കാരാണ്.
ബൻസി ലാൽ പിന്നീടു കോൺഗ്രസ് വിട്ട് ഹരിയാന വികാസ് പാർട്ടി രൂപീകരിച്ചു. മൂന്നു തവണയായി 4,633 ദിവസം മുഖ്യമന്ത്രിപദത്തിലിരുന്ന ബൻസി ലാൽ ആണ് ഏറ്റവും കൂടുതൽകാലം സംസ്ഥാനം ഭരിച്ചത്. ഹൂഡ 3,329 ദിവസം മുഖ്യമന്ത്രിയായിരുന്നു. ജാട്ട് ഇതര വിഭാഗത്തിൽനിന്നുള്ള കോൺഗ്രസ് നേതാവായിരുന്ന ഭജൻ ലാൽ 3,952 ദിവസമാണ് മുഖ്യമന്ത്രിപദത്തിലിരുന്നത്. പരമ്പരാഗതമായി കാർഷിക മേഖലയെ നിയന്ത്രിച്ചുപോരുന്നത് ജാട്ടുകളാണ്. അതിനാൽത്തന്നെ മറ്റു വിഭാഗങ്ങളുമായി പലപ്പോഴും സംഘർഷങ്ങളും പതിവാണ്.
2 014ൽ 47 സീറ്റുകൾ പിടിച്ചുകൊണ്ട് ആദ്യമായി അധികാരത്തിലെത്തിയ ബിജെപി പഞ്ചാബി വിഭാഗത്തിൽപ്പെട്ട മനോഹർ ലാൽ ഖട്ടാറിനെയാണു മുഖ്യമന്ത്രിയാക്കിയത്. മറ്റു പിന്നോക്ക വിഭാഗങ്ങളിൽ( ഒബിസി) ഉൾപ്പെടുത്തി സംവരണം നൽകണമെന്ന ആവശ്യവുമായി 2016ൽ ജാട്ടുകൾ നടത്തിയ സമരം വലിയ കലാപത്തിൽ കലാശിച്ചു. ഇതോടെ ജാട്ടുകൾക്കെതിരേ ദളിതരടക്കമുള്ളവർ രംഗത്തുവരികയും ചെയ്തു. ഇതിന്റെ ആനുകൂല്യം തങ്ങൾക്കു കിട്ടുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
എന്നാൽ, ജാട്ട് വിഭാഗക്കാരനായ ഹൂഡയെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കി ഉയർത്തിക്കാട്ടുന്ന കോൺഗ്രസ് ദളിത് വിഭാഗത്തിൽനിന്നുള്ള കുമാരി ഷെൽജയെ പാർട്ടി സംസ്ഥാന അധ്യക്ഷയാക്കിയത് ദളിത് പിന്തുണ ലക്ഷ്യമിട്ടാണ്. ദളിത് വിഭാഗത്തിൽനിന്നു തന്നെയുള്ള അശോക് തൻവറിനെ മാറ്റിയാണ് ഷെൽജയെ പിസിസി അധ്യക്ഷയാക്കിയത്.
ബിജെപിയുടെ തുടർവിജയം
2014ലെ മോദിതരംഗത്തിലാണ് ബിജെപി ഹരിയാന പിടിച്ചെടുത്തത്. 90 അംഗ നിയമസഭയിൽ 47 സീറ്റുകളായിരുന്നു ബിജെപി നേടിയത്. വടക്കൻ ജില്ലകളായ യമുനാനഗർ, കർണാൽ, പാനിപ്പത്ത്, കുരുക്ഷേത്ര, പഞ്ചകുള, അംബാല എന്നിവിടങ്ങളിലെ 23ൽ 21 സീറ്റും പാർട്ടി നേടി. ജാട്ട് ഇതര വിഭാഗങ്ങളുടെ ഏകീകരണമാണ് ഈ വിജയത്തിനു പിന്നിൽ എന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഖട്ടാർ ഭരണത്തിൽ സംസ്ഥാനത്തു ബിജെപി വലിയ വളർച്ചയാണു നേടിയത്. കഴിഞ്ഞ വർഷം നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും പാർട്ടി മികച്ച വിജയം നേടി. ആകെയുള്ള അഞ്ച് കോർപറേഷനുകളും സ്വന്തമാക്കി.
ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയമാണ് ബിജെപിക്കു കിട്ടിയത്. 58 ശതമാനം വോട്ട് നേടിയ പാർട്ടി പത്തിൽ പത്തു സീറ്റും നേടി. ഇതിൽ എട്ടിടത്തും മൂന്നു ലക്ഷത്തിനു മുകളിലായിരുന്നു ഭൂരിപക്ഷം. രണ്ടു മണ്ഡലങ്ങളിൽ ആറു ലക്ഷത്തിനുമേൽ ഭൂരിപക്ഷം കിട്ടി. 79 നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയാണു മുന്നിട്ടുനിന്നത്. കോൺഗ്രസിനു പത്ത് നിയമസഭാ മണ്ഡലങ്ങളിൽ മാത്രമേ ലീഡ് പിടിക്കാനായുള്ളൂ. ഒരിടത്തു മാത്രം ജെജെപി മുന്നിലെത്തി.
ഐഎൻഎൽഡിയുടെ മുഴുവൻ സ്ഥാനാർഥികൾക്കും കെട്ടിവച്ച കാശ് നഷ്ടമായി. ഇക്കുറി 75സീറ്റുകൾ പിടിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.
അസ്തമിച്ച് ജനതാദൾ
കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന് ദേശീയതലത്തിൽ നേതൃത്വം നൽകിയവരിൽ പ്രമുഖനായിരുന്ന ചൗധരി ദേവി ലാലിന്റെ തട്ടകത്തിൽ ഇപ്പോൾ ജനതാദൾ വിഭാഗങ്ങളെല്ലാം അപ്രസക്തമാകുകയാണ്. ആയാ റാം ഗയാ റാം രാഷ്ട്രീയത്തിന് വിത്തുപാകിയതുതന്നെ ഹരിയാനയാണ്. സംസ്ഥാനം രൂപീകൃതമായ ഉടൻതന്നെ കൂറുമാറ്റത്തിലൂടെ സർക്കാരിനെ വീഴ്ത്തി ഹരിയാന ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. 1977 ലെ ജനതാ തരംഗത്തിലാണ് ഹരിയാനയിൽ ദേവി ലാൽ അധികാരത്തിലെത്തിയത്. പിന്നീട് ജനതാ ദൾ കാലഘട്ടത്തിലും ദേവി ലാലും മകൻ ഓം പ്രകാശ് ചൗട്ടാലയും മുഖ്യമന്ത്രിമാരായി.
1999-2005 കാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ ലോക് ദൾ (ഐഎൻഎൽഡി ) രൂപീകരിച്ച് ഓം പ്രകാശ് ചൗട്ടാല വീണ്ടും മുഖ്യമന്ത്രിയായി. പാർട്ടിയെ കുടുംബസ്വത്താക്കി മാറ്റുകയാണ് ചൗട്ടാല ചെയ്തത്. ഇപ്പോൾ കുടുംബത്തിൽ കലാപമുണ്ടാവുകയും അതു പാർട്ടിയുടെ പിളർപ്പിനു വഴിവയ്ക്കുകയും ചെയ്തു. അടുത്തകാലംവരെ കർഷകരുടെ പാർട്ടിയെന്ന നിലയിൽ ഐഎൻഎൽഡിക്ക് പ്രസക്തി ഏറെയായിരുന്നു.
2014ൽ 19 എംഎൽഎമാരെ വിജയിപ്പിച്ച പാർട്ടിയിൽ ഇപ്പോൾ അവശേഷിക്കുന്നതു മൂന്നുഎംഎൽഎമാർ മാത്രമാണ്. പത്തു പേരാണ് ബിജെപിയിൽ ചേർന്നത്. ഒരാൾ കോൺഗ്രസിലും ചേർന്നു.
ഓം പ്രകാശ് ചൗട്ടാലയുടെ പേരമകൻ ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിൽ ജനനായക് ജനതാ പാർട്ടി (ജെജെപി) രൂപീകരിച്ചത് ഐഎൻഎൽഡിയുടെ പിളർപ്പിലേക്കു നയിച്ചു. നാല് ഐഎൻഎൽഡി എംഎൽഎമാർ ജെജെപിയിൽ ചേർന്നു.
പാർലമെന്റ് തെരഞ്ഞെടുപ്പിലെ ദയനീയ തോൽവി ഐഎൻഎൽഡിയെ കൂടുതൽ തളർത്തി. എല്ലാ സ്ഥാനാർഥികൾക്കും കെട്ടിവച്ച കാശ് പോയി എന്നു മാത്രമല്ല ഒരു നിയമസഭാ മണ്ഡലത്തിൽ പോലും ഒന്നാമതെത്താൻ പാർട്ടിക്കു കഴിഞ്ഞില്ല. ഇപ്പോൾ ബിഎസ്പിയും ഐഎൻഎൽഡിയുമായുള്ള സഖ്യം ഉപേക്ഷിച്ചു. 41 സ്ഥാനാർഥികളെയാണ് കഴിഞ്ഞദിവസം മായാവതി പ്രഖ്യാപിച്ചത്.
ഭരണനേട്ടങ്ങളോടൊപ്പം ദേശീയതയും കാഷ്മീരുമടക്കമുള്ള വിഷയങ്ങളുമായി ബിജെപി പ്രചാരണം കൊഴുപ്പിക്കുകയാണ്. സാമ്പത്തിക തകർച്ചയും കൃഷിക്കാരുടെ സങ്കടങ്ങളും തൊഴിലില്ലായ്മയുമാണു കോൺഗ്രസിന്റെ ആയുധങ്ങൾ. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽനിന്നു കരകയറാൻ ഹരിയാന കോൺഗ്രസിനെ തുണയ്ക്കുമോ എന്നാണു കണ്ടറിയേണ്ടത്.