Monday, September 30, 2019 11:33 PM IST
പ്രായമായവരുടെ സംരക്ഷണത്തെക്കുറിച്ച് ഓർമപ്പെടുത്തുന്ന കുറിപ്പുകളും അതിനു വേണ്ട നിർദേശങ്ങളും സമൂഹമാധ്യമങ്ങളിൽ സുലഭമാണ്. നല്ലതു തന്നെ. പക്ഷേ, മാറിയ ജീവിത സാഹചര്യങ്ങളിൽ, ഈ ചിന്തകളിൽ ഒരു മാറ്റം ആവശ്യമാണെന്നു തോന്നുന്നു. വേറിട്ട ചിന്തകൾ എന്തുകൊണ്ട്?
1. തീരുമാനമാകാത്ത വാർധക്യ പ്രായം:
വാർധക്യം ഏതു പ്രായം മുതൽ? പ്രായം കൂടുന്തോറും കൂടുതൽ കുഴപ്പിക്കുകയാണ് ഈ ചോദ്യം. അറുപത് വയസ് കഴിഞ്ഞ വ്യക്തികളോട് ഈ ചോദ്യം ചോദിച്ചാൽ, അവരുടെ നിലവിലുള്ള പ്രായത്തേക്കാൾ പത്ത് വയസെങ്കിലും കൂടുതലുള്ള പ്രായമാണ് അവരുടെ സങ്കല്പത്തിലെ വാർധക്യം. ശരീരത്തിന്റെ പ്രായത്തിന് അനുസരിച്ച് മനസിനു പ്രായം വയ്ക്കുന്നില്ലയെന്നാണു സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്.
എന്നാൽ സാമൂഹ്യ ശാസ്ത്രജ്ഞർ ഈ പ്രായത്തെ മൂന്നായി തിരിച്ചിട്ടുണ്ട്.1. Young old : 55–65 വയസുകാർ. 2. Middle old: 66–85 വയസുകാർ. 3. Old old: 85 വയസിനു മുകളിൽ. സൗകര്യാർഥം നമുക്കും വാർധക്യത്തെ ഈ രീതിയിൽ തിരിക്കാം.
2. മാറുന്ന ജനസംഖ്യാശാസ്ത്രം:
2011 ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യയുടെ 12.5% ആൾക്കാർ 60 വയസിനു മുകളിലുള്ളവരാണ്. വർഷം തോറും 2.5% എന്ന നിലയിൽ ഇതു വർധിക്കുമെന്നാണു നിരീക്ഷണം. 2031 ആകുന്പോഴേക്കും വാർധക്യ പ്രായത്തിലുള്ളവരുടെ സംഖ്യ, യുവാക്കളിലും അധികമാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ യും കുറഞ്ഞു വരുന്ന ജനനനിരക്കും ഇതിനു കാരണമാണ്. കാരണമെന്തായാലും ഈ വളർച്ച സാമൂഹ്യവ്യവസ്ഥയിൽ സാരമായ മാറ്റങ്ങൾ വരുത്തും.
3. ആയുർദൈർഘ്യം കൂടിയതനുസരിച്ചുള്ള ഒരു പുരോഗതി, വൃദ്ധജനങ്ങളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട മറ്റു സാമൂഹ്യ വ്യവസ്ഥിതികളിൽ വന്നുതുടങ്ങിയിട്ടില്ല. മലയാളിയുടെ മനോഭാവത്തിലും കാര്യമായ മാറ്റമില്ല. സ്വത്ത് ഭാഗം വയ്ക്കുന്നതു പോലെ മാതാപിതാക്കളെയും ഭാഗംവച്ച് ഏതെങ്കിലും ഒരു മകനെയോ മകളെയോ ഏല്പിച്ച്, മറ്റു മക്കൾ കാഴ്ചക്കാരും ഫോണ് വഴി സുഖവിവരം അന്വേഷിക്കുന്നവരും മാത്രമാകുന്നു എന്നതും ഒരു സത്യമുള്ള കാഴ്ചയായിത്തുടരുന്നു.
4. മക്കളുടെ എണ്ണം കുറഞ്ഞതു കൊണ്ടും ഉള്ള മക്കൾ വിദേശ രാജ്യങ്ങളിലും നഗരങ്ങളിലും ചേക്കേറുന്നതു കൊണ്ടും മുതിർന്നവർക്ക് അവർ ആഗ്രഹിക്കുന്ന പിന്തുണ കിട്ടുന്നില്ലായെന്നതു യാഥാർഥ്യം.
5. വർധിച്ചുവരുന്ന ചികിത്സാ സൗകര്യങ്ങൾ ചികിത്സയുടെ പരിമിതികൾ ഇല്ലാതാക്കി. ജീവിതത്തിനും മരണത്തിനുമിടയിലുള്ള അകലം വർധിച്ചെങ്കിലും ജീവിതത്തിന്റെ നിലവാരത്തെ അതു ബാധിച്ചു.
6. വർധിച്ചുവരുന്ന ജീവിതച്ചെലവുകളും വിദ്യാഭ്യാസത്തിലെ മുന്നേറ്റവും മറ്റു സാമൂഹ്യകാരണങ്ങളുംകൊണ്ടു മക്കൾ കൂടുതലായും പുറംജോലികളെ ആശ്രയിക്കുന്നു. വീട്ടുകാര്യങ്ങൾ മാത്രം ശ്രദ്ധിച്ചിരുന്ന വീട്ടമ്മമാർ എന്ന വിഭാഗം
നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. സ്വാഭാവികമായും വൃദ്ധജനങ്ങളുടെ പരിചരണത്തെ ഇതു ബാധിക്കുന്നു.
7. പ്രായം വർധിക്കുന്നതിനനുസരിച്ച് പ്രായമാവരുടെ സ്വഭാവത്തിലും കാര്യമായ മാറ്റങ്ങൾ വന്നുതുടങ്ങുന്നു. അവർ കൂടുതൽ പിടിവാശിക്കാരും പരാതിപ്പെട്ടികളുമായി മാറുന്നു. മറവിരോഗം, വിഷാദരോഗം തുടങ്ങിയ രോഗങ്ങൾ വന്നുപെട്ടാൽ പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നു. ഇരുകൂട്ടരും വിട്ടുവീഴ്ചക്കോ പൊരുത്തപ്പെടലിനോ തയാറാവുന്നില്ല എന്നതും യാഥാർഥ്യം.ആറും അറുപതും ഒരുപോലെയാണെന്നു പഴഞ്ചൊല്ല്. പക്ഷേ, ആറു വയസുകാരനെ അടിക്കാനെങ്കിലും പറ്റും, അറുപതുകാരനെ എന്തു ചെയ്യാൻ പറ്റും എന്ന ഒരു വീട്ടമ്മയുടെ ഗദ്ഗദം ഓർമ വരുന്നു.
8 . കുട്ടിയെ ഡേ കെയറിൽ ആക്കിയും ജോലി വേണ്ടന്നുവച്ചും മാതാപിതാക്കളെ സംരക്ഷിക്കുന്നവർ നിരവധി. ത്യാഗങ്ങൾ നിരവധി ചെയ്യുന്പോഴും കുറ്റപ്പെടുത്തൽ മാത്രം കേൾക്കുന്നവർക്കുണ്ടാകുന്ന മാനസിക സമ്മർദം ഉൗഹിക്കാവുന്നതിനപ്പുറം.
9. അഭ്യുദയകാംക്ഷികളുടെ ഉപദേശങ്ങൾ പലപ്പോഴും താങ്ങാവുന്നതിനപ്പുറമാകുന്നു.
10. പ്രായമായവരിലെ മാനസികനിലയിലുള്ള വ്യതിയാനങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും ചികിത്സയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും നിരവധി. ഒളിച്ചുവയ്ക്കേണ്ടവയാണ് ഇത്തരം പ്രശ്നങ്ങൾ എന്നു കരുതുന്നവർ അനേകം. സമൂഹം അടിച്ചേല്പിക്കുന്ന ധാരണകളും ശരിയായ ചികിത്സക്കു തടസമാകുന്നു
വേണം ചില മാറ്റങ്ങൾ:
ആരോഗ്യകരമായ വാർധക്യത്തിനു ചില മുന്നൊരുക്കങ്ങൾ ആവശ്യമാണ്.
1. വാർധക്യം എന്ന യാഥാർഥ്യം അംഗീകരിക്കുന്നതിൽ വളരെയധികം വിമുഖത നമ്മുടെയിടയിലുണ്ട്. പുരാണത്തിലെ യയാതിയുടെ കഥ ഇന്നും പ്രസക്തമാണ്. അസുരന്മാരുടെ കുലഗുരുവായ ശുക്രാചാര്യർ യയാതിയെ ശപിക്കുന്ന ഒരു മുഹൂർത്തം മഹാഭാരതത്തിലുണ്ട്. ദുഃഖിതനായ യയാതിക്ക് ഇളയപുത്രനായ പുരു തന്റെ യൗവനം ദാനം ചെയ്യുന്നു. ശരീരത്തിന്റെ സുഖാഭിലാഷങ്ങൾ ഒരു കാലത്തും അവസാനിക്കുന്നില്ലായെന്ന സത്യം മനസിലാക്കിയ യയാതി മകനു നഷ്ടയൗവനം തിരിച്ചുനൽകുന്നു.
വാർധക്യമെന്ന ജീവിത യാഥാർഥ്യത്തെ അംഗീകരിക്കാനുള്ള മടി, ഈ പുരാണ കഥാപാത്രം വ്യക്തമാക്കുന്നു . വാർധക്യത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്ന രീതിയിൽ വേണ്ട അവബോധം സൃഷ്ടിക്കുക. അതിനു മാനസികമായി അവരെ തയാറാക്കുക.
2. വിരമിക്കൽ കാലത്തെ സാന്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന രീതിയിൽ വേണ്ട മുന്നൊരുക്കം നടത്താൻ വ്യക്തികളെ സഹായിക്കുക.
3. വാർധക്യത്തിലുള്ളവരുമായി പൊരുത്തപ്പെട്ട് പോകണമെങ്കിൽ ഇളംതലമുറക്കും കൂടുതൽ ബോധവത്കരണം ആവശ്യമാണ്. പ്രത്യേകിച്ചും വാർധക്യമായവർ കടന്നുപോകുന്ന മാനസിക- ശാരീരിക പ്രശ്നങ്ങളെക്കുറിച്ച് ശാസ്ത്രീയമായ അറിവ് അവർക്കു കിട്ടിയേ തീരൂ. അല്ലെങ്കിൽ, മറവിരോഗത്തിന്റെ ഭാഗമായുള്ള ’കുട്ടിക്കളികൾ ’ അടവാണെന്ന മക്കളുടെ തോന്നലും ബാക്കിയെല്ലാം ഓർമയുണ്ടല്ലോ, ഭക്ഷണം കഴിച്ചതു മാത്രം എന്തുകൊണ്ട് മറന്നു തുടങ്ങിയ സംശയങ്ങളും അങ്ങനെ തന്നെ നിലനില്ക്കും.
4. പകൽ വീട് എന്ന ആശയം കൂടുതൽ പ്രചാരത്തിലാക്കുക. സംസാരിക്കാനും വിശേഷങ്ങൾ കേൾക്കാനും ഏറെ ആഗ്രഹിക്കുന്നവരാണ് അവർ.
5. യുവാക്കളുടെ സഹകരണത്തോടെ കൂടുതൽ സൗഹൃദ സദസുകൾ ഉണ്ടാകട്ടെ.
6. കുട്ടികൾക്കായുള്ള ഡേ കെയർ സൗകര്യങ്ങളിൽ, ഇവരുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
7. മുതിർന്നവരുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നവർക്ക്, പരസ്പര പിന്തുണയ്ക്കും അറിവുകൾ പങ്കുവയ്ക്കുന്നതിനുമായി സഹായസംഘങ്ങൾ ഉണ്ടാക്കുക. അവർക്കു സമൂഹത്തിന്റെ പിന്തുണയും ആവശ്യമാണ്.
8. മുതിർന്നവരുടെ ചികിത്സയിൽ പ്രത്യേക പരിശീലനം ലഭിച്ചവരുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തുക.
9. മരണാസന്നരായവരെ അതിന് ഒരുക്കുന്നതിന് ആവശ്യമായ മാനസിക പിന്തുണയും കൗണ്സലിംഗും പാലിയേറ്റീവ് കെയർ ഗൂപ്പുകളെപ്പോലെ നിലവിലുള്ള ഗ്രൂപ്പുകളുടെ സഹായത്തോടെ കൂടുതൽ ഉൗർജിതമായി നടപ്പാക്കുക.
10. നിലവാരമുള്ള സംരക്ഷണ കേന്ദ്രങ്ങൾ കൂടുതലുണ്ടാവേണ്ടതുണ്ട്. ഉള്ളവയുടെ നിലവാരം സർക്കാർ ഉറപ്പുവരുത്തുക.
പ്രായമായവരുടെ സംരക്ഷണം നമ്മുടെ കൂട്ടുത്തരവാദിത്തമാകട്ടെ. വാർധക്യം ഒരു യാഥാർഥ്യമാണെന്നും നാളെ അത് നമ്മെയും കാത്തിരിക്കുന്നുവെന്നും ഓർക്കുക.
ഡോ. അനു ശോഭാ ജോസ്
(മൂക്കന്നൂർ എം.എ.ജി.ജെ ഹോസ്പിറ്റലിൽ കണ്സൽട്ടന്റ് സൈക്യാട്രിസ്റ്റ് ആണ് ലേഖിക).