Friday, September 27, 2019 11:53 PM IST
ഡല്‍ഹിഡയറി / ജോർജ് കള്ളിവയലിൽ
പാലായിൽ മാണി സി. കാപ്പനും ഇടതുമുന്നണിയും നേടിയത് തകർപ്പൻ ജയം. 2,943 വോട്ടുകളുടെ ഭൂരിപക്ഷത്തേക്കാൾ തിളക്കമുണ്ട് കാപ്പന്റെ വിജയത്തിന്. മണ്ഡലം രൂപീകൃതമായശേഷം ആദ്യമായാണ് പാലായുടെ മാണിക്യവും കേരള രാഷ്ട്രീയത്തിലെ ചരിത്രനായകരിൽ ഒരാളുമായിരുന്ന കെ.എം. മാണി അല്ലാത്ത മറ്റൊരു മാണിക്ക് പാലായുടെ എംഎൽഎ ആകാൻ ഭാഗ്യം ലഭിച്ചത്. എതിരാളികളുടെ പാളയത്തിലെ പടയും അടിയൊഴുക്കുകളും അടിതടകളും മൂന്നു തവണ തോറ്റതിനോടുള്ള സഹതാപവും തുടങ്ങി പലതും ഈ ജയത്തിനു പിന്നിലുണ്ട്.
തുടർച്ചയായ 54 വർഷക്കാലം പാലാക്കാരുടെ പ്രതിനിധിയായിരുന്ന മാണി സാറിന്റെ വിയോഗത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റ പരാജയത്തിനു കേരള കോണ്‍ഗ്രസ്-എമ്മിനും യുഡിഎഫിനും ജോസ് ടോമിനും വേദന കൂടും. ലോക്സഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന്റെ ലഹരിയിൽ മതിമറന്ന യുഡിഎഫിനുള്ള ഷോക്ക് ട്രീറ്റ്മെന്റ് കൂടിയാകും പാലാ ഫലം. തമ്മിലടികൾ, കാലുവാരലുകൾ, വ്യക്തിവിരോധങ്ങൾ മുതൽ അമിത ആത്മവിശ്വാസം വരെ പലതും ചേർന്നതാകും പരാജയ കാരണം.
പാലാ പാലം കടന്നതോടെ ഇനി എല്ലാ കണ്ണുകളും ഒക്ടോബർ 21-ലേക്കാണ്. വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പുകളുടെ വീറും വാശിയും കൂട്ടാനും പാലായുടെ ജനവിധി കാരണമാകുമെന്നതിൽ സംശയം വേണ്ട. നാലു സിറ്റിംഗ് സീറ്റുകളിൽ ഒന്നു കൈവിട്ട യുഡിഎഫിന് ഇനിയും വീഴ്ചകൾക്കുള്ള അവസരമേറെയാണ്. മുന്‍പൊരിക്കൽ എറണാകുളത്തും കഴിഞ്ഞ തവണ ചെങ്ങന്നൂരിലും ഇന്നലെ പാലായിലും വിജയം നേടിയ എൽഡിഎഫിന് ഉപതെരഞ്ഞെടുപ്പുകളിലെ മികവ് അടുത്ത പഞ്ചഗുസ്തിയിലും ആവർത്തിക്കാൻ കൂടുതൽ വിയർപ്പൊഴുക്കേണ്ടിവരും.
• കോണ്‍ഗ്രസിന്റെ ഗതികേടുകൾ
ഉപതെരഞ്ഞെടുപ്പുകളേക്കാൾ ദേശീയതലത്തിൽ നിർണായകമാണ് മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്ക് അടുത്ത 21ന് നടക്കുന്ന തെരഞ്ഞെടുപ്പുകൾ. കേരളം അടക്കം 16 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും 53 നിയമസഭാ മണ്ഡലങ്ങളിലേക്കും ബിഹാറിലെ സമസ്തിപുർ ലോക്സഭാ മണ്ഡലത്തിലേക്കും നടക്കുന്ന ഉപതെരഞ്ഞടുപ്പുകളും യുദ്ധഭൂമിയിൽ ഉശിരു പകരും. ഇക്കൂട്ടത്തിൽ പ്രഖ്യാപിച്ചിരുന്ന കർണാടകയിലെ 15 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് കോടതിവിധി വരുന്നതു വരെ മാറ്റിവച്ചതോടെ കർണാടകയ്ക്കു തത്കാലം വിശ്രമം.
അടുത്ത മാസം 24ന് നടക്കുന്ന വോട്ടെണ്ണലിലെ ഫലം പലതിന്റെയും ചൂണ്ടുപലകയാകും. കേരളത്തിൽ വൈകാതെ നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾക്കും പിന്നീട് വരാനുള്ള നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുമുള്ള പാഠം കൂടിയാകുമിത്. ബിജെപി നേതൃത്വത്തിലുള്ള ഭരണ സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും ഹരിയാനയിലും പിടിച്ചുനിൽക്കാനെങ്കിലും കഴിയുമോയെന്നതു കോണ്‍ഗ്രസിനും എൻസിപിക്കും നിലനിൽപ്പിന്റെ പ്രശ്നമാണ്. 1999 മുതൽ 15 വർഷക്കാലം തുടർച്ചയായി മഹാരാഷ്ട്രയിലും 2005 മുതൽ 2014 വരെ തുടർച്ചയായി ഹരിയാനയിലും ഭരണത്തിലിരുന്ന ശേഷമാണ് കോണ്‍ഗ്രസിന്റെ ഈ ഗതികേട്.
പി. ചിദംബരവും ഡി. ശിവകുമാറും അടക്കമുള്ള വന്പൻ നേതാക്കളെ ജയിലിലും ശരത് പവാറും ഭൂപീന്ദർ ഹൂഡയും റോബർട്ട് വദ്രയും ഉൾപ്പെടെയുള്ളവരെ കേസുകളിലും കുരുക്കി കേന്ദ്ര ഏജൻസികൾ കളിക്കളത്തിലിറങ്ങിയതോടെ കോണ്‍ഗ്രസിനും എൻസിപിക്കും മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിലെ തോൽവി ആലോചിക്കാനാകില്ല. പക്ഷേ ഇരുപാർട്ടികൾക്കും ഒന്നും എളുപ്പമാകില്ല. പാലായിൽ പരസ്പരം മൽസരിച്ചവർ മഹാരാഷ്ട്രയിൽ ആലിംഗനം ചെയ്താലും വേലി കടക്കാൻ അതിലേറെ വലിയ ചാട്ടം വേണ്ടിവരും.
• കൂറുമാറ്റത്തിന്റെ ക്ഷതങ്ങൾ
രാജ്യത്താകെ ബിജെപിയെ തടഞ്ഞുനിർത്താൻ കഴിയേണ്ട കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും മോശമായ നിലയിലാണ്. മോദിക്കെതിരേ മുന്നിൽ നിന്നു പട നയിക്കേണ്ടിയിരുന്ന രാഹുൽ ഗാന്ധി സ്വയം പിൻവാങ്ങിയത് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വല്ലാതെ ചോർത്തി. മൂന്നു മാസത്തോളം നാഥനില്ലാതെ പാർട്ടി നടുക്കടലിൽ ഉലഞ്ഞു. എത്ര നേതാക്കളാണ് നാണമില്ലാതെ പുതിയ മേച്ചിൽപുറം തേടി കോണ്‍ഗ്രസിനെ വിട്ടുപോയത്. എന്നിട്ടും എന്തു ചെയ്യണമെന്നറിയാതെ നേതാക്കൾ കണ്ണുംമിഴിച്ചിരുന്നതേയുള്ളൂ.
അനാരോഗ്യം മൂലം പദവിയൊഴിഞ്ഞ സോണിയാ ഗാന്ധിയെ നിർബന്ധിച്ച് തിരിച്ചേൽപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷപദവിയുടെ ഭാവിയെക്കുറിച്ചും ഇപ്പോഴും ആർക്കും ഒരു നിശ്ചയവുമില്ല. വ്യക്തമായ ലക്ഷ്യങ്ങളും കൃത്യമായ തന്ത്രങ്ങളും മറുതന്ത്രങ്ങളും ജനങ്ങൾക്കു പ്രതീക്ഷ നൽകാവുന്ന മുദ്രാവാക്യങ്ങളും മികവുറ്റ ജനകീയ നേതൃത്വവും ഇല്ലാതെ എത്ര നാൾ കോണ്‍ഗ്രസിന് ഇങ്ങനെ പോകാനാകും!
എതിരാളികളുടെ ദൗർബല്യമാണു എവിടെയും വിജയിയുടെ പ്രധാന ശക്തി. മഹാരാഷ്ട്രയിൽ ബിജെപി- ശിവസേന സഖ്യത്തിനും ഹരിയാനയിൽ ബിജെപിക്കും പ്രതിപക്ഷത്തിന്റെ പാളിച്ചകളും പാളയത്തിൽ പടകളും പടലപിണക്കങ്ങളും മുതൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ക്ഷീണം വരെ പലതും ബിജെപിയുടെ ആത്മവിശ്വാസം കൂട്ടും. ഏതാനും കളിക്കാരും മികച്ച ഷൂസും ജഴ്സിയും ഗാലറിയിലെ ആവേശക്കാരുമില്ലാതെ കളിക്കാനിറങ്ങുന്ന ടീമിന്റെ ദയനീയാവസ്ഥ.
ബിജെപിയിലേക്കും സേനയിലേക്കും കോണ്‍ഗ്രസ്, എൻസിപി നേതാക്കളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം കൂടിയായപ്പോൾ എല്ലാം പരാജയമായി. കോണ്‍ഗ്രസിന്റെ മുതിർന്ന നേതാക്കളായ കൃപാശങ്കർ സിംഗ്, രാധാകൃഷ്ണ വിഖെ പാട്ടീൽ, മുൻമന്ത്രി അബുൾ സത്താർ, എൻസിപിയുടെ മുൻമന്ത്രിയും പ്രബല നേതാവുമായ ഗണേശ് നായിക്, ഛത്രപതി ശിവജിയുടെ പരന്പരയിൽ പെട്ട ഉദയൻരാജെ ഭോസ്ലെ, മുൻ എംപിമാരായ ധനഞ്ജയ് മഹാദിക്, സഞ്ജീവ് നായിക്ക്, സിറ്റിംഗ് എംഎൽഎമാരായ പാണ്ഡുരംഗ് ബറോറ, ശിവേന്ദ്രരാജെ ഭോസ്ലെ, അവദൂത് തത്കാറെ, ഇദ്ദേഹത്തിന്റെ പിതാവും മുൻ എംഎൽസിയുമായ അനിൽ തത്കാറെ, ദി ലീപ് സോപാൽ, മുൻ സംസ്ഥാന പ്രസിഡന്റ് ഭാസ്കർ ജാദവ് തുടങ്ങിയവരെല്ലാം കൂറുമാറി.
• മറക്കും മാന്ദ്യം, വിലക്കയറ്റം
സവോള മുതൽ പെട്രോളും ഡീസലും വരെയുള്ളവയുടെ വിലക്കയറ്റം, സാന്പത്തിക മുരടിപ്പിനെ തുടർന്ന് വാണിജ്യ, വ്യവസായ മേഖലകളുടെ തളർച്ച, കാർഷിക പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയവ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി സർക്കാരുകൾക്ക് വലിയ തലവേദനയാണ്. പക്ഷേ അമേരിക്കയിലെ ഹൗഡി മോദി മുതൽ ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി നൽകിയിരുന്ന അനുച്ഛേദം 370ന്റെ റദ്ദാക്കൽ വരെയുള്ളവയുമായി ബിജെപി പ്രചാരണം കൊഴുപ്പിക്കും.
ഇന്ത്യയുടെ പിതാവായി പ്രധാനമന്ത്രി മോദിയെ പുകഴ്ത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകൾപോലും ബിജെപി ഉപയോഗപ്പെടുത്തും. ട്രംപിനെ തിരുത്താൻ തൊട്ടടുത്തിരുന്ന സാക്ഷാൽ മോദി തയാറായില്ലെന്നതും പുകഴ്ത്തൽ ആസ്വദിച്ചുവെന്നതും ഞെട്ടിക്കുന്നതായിരുന്നു. ഇന്ത്യക്ക് ഒരേയൊരു രാഷ്ട്രപിതാവേയുള്ളൂ. ഉണ്ടാകാനും പാടുള്ളൂ. ലോകം ആരാധിക്കുന്ന സാക്ഷാൽ മഹാത്മാഗാന്ധി. രാഷ്ട്രപതി പോലും രാഷ്ട്രപിതാവല്ല. പ്രധാനമന്ത്രിമാർ ആരായാലും രാജ്യത്തിന്റെ ഭരണത്തലവൻ മാത്രമേ ആകൂവെന്നതു മോദിയെങ്കിലും അറിയണമായിരുന്നു.
നരേന്ദ്ര മോദി, അമിത് ഷാ, മുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, മനോഹർലാൽ ഖട്ടർ, ഭിന്നതകൾ മറന്നു കെട്ടിപ്പിടിക്കുന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറെ തുടങ്ങിയ വൻനേതാക്കളും ഭരണപക്ഷത്തിനു തുണയാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭരണത്തിന്റെയും വലിയ തോതിലുള്ള പണം, പ്രചാരണം തുടങ്ങിയവയുടേയുമെല്ലാം പിൻബലവും ബിജെപി, ശിവസേന സഖ്യത്തിന്റെ തേരോട്ടം എളുപ്പമാക്കും.
• മറാഠയുടെ മോഹങ്ങൾ
മഹാരാഷ്ട്ര വെറുമൊരു സംസ്ഥാനമല്ല. ഇന്ത്യയുടെ സാന്പത്തിക തലസ്ഥാനമാണ്. ലക്ഷക്കണക്കിനു കോടി രൂപയുടെ കൈമാറ്റം നടക്കുന്ന വ്യവസായ, വാണിജ്യ, ബോളിവുഡ്, ഓഹരി വിപണി തുടങ്ങിയവയെല്ലാം കുത്തകയാക്കിയ സംസ്ഥാനം. മറാഠാ രാഷ്ട്രീയത്തിന്റെ എല്ലാ സവിശേഷതകളും നിലനിർത്തുന്പോഴും ദേശീയ രാഷ്ട്രീയത്തിലും മഹാരാഷ്ട്രയുടെ കൈകൾക്കു വല്ലാത്തൊരു കരുത്തുണ്ട്. എന്തു വിലകൊടുത്തും ഭരണം നിലനിർത്താൻ ബിജെപി മുന്നൊരുക്കങ്ങൾ നടത്തുന്നതിന്റെ കാരണവും വ്യക്തം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 48ൽ 41 സീറ്റുകളും സ്വന്തമാക്കിയ ബിജെപി, സേനാ സഖ്യത്തിന് കേന്ദ്രത്തിലെ ഭരണത്തുടർച്ചയ്ക്കും മഹാരാഷ്ട്രയിലെ ജനവിധി നിർണായകമാണ്. തുടർച്ചയായ 50 വർഷത്തെ ഭരണമെന്ന മോദി, ഷാ കൂട്ടുകെട്ടിന്റെ മോഹം അത്ര നിസാരമായി തള്ളാവുന്നതല്ല. എന്നാൽ ഒരു ടേം കൂടിയെങ്കിലും മഹാരാഷ്ട്രയിലും കേന്ദ്രത്തിലും അധികാരത്തിൽ തുടരാൻ വേണ്ട കരുനീക്കങ്ങളെല്ലാം ഇരുവരും ചെയ്യുന്നുണ്ട്.
മഹാരാഷ്ട്രയിലെ 288 സീറ്റുകളിൽ വല്യേട്ടനായ ബിജെപി 144 സീറ്റിലും ശിവസേന 126 സീറ്റിലുമാണ് മൽസരിക്കുക. മുഖ്യമന്ത്രി സ്ഥാനം ബിജെപി നിലനിർത്തുമെങ്കിലും അടുത്ത തവണ സേനയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. മറുവശത്ത് കോണ്‍ഗ്രസും എൻസിപിയും തുല്യശക്തികളായി 125 സീറ്റുകളിൽ വീതമാകും മൽസരിക്കുക. ഇനിയും ഉറപ്പാകാത്ത സഖ്യത്തിലെ ചെറുകക്ഷികൾക്കാണ് ശേഷിച്ച 38 സീറ്റുകൾ. 2014ൽ നാലു പാർട്ടികളും വെവ്വേറെയാണ് മൽസരിച്ചത്.
രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാണ്‍ സേന (എംഎൻഎസ്), പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഗാഡി (വിബിഎ), അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം മുതൽ ആം ആദ്മി പാർട്ടി വരെയുള്ളവരെല്ലാം കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസ്- എൻസിപി സഖ്യത്തിനെ പല സീറ്റുകളിലും തോൽപ്പിക്കാൻ കാരണമായി. ഇത്തവണ മാറ്റിവച്ച 38 സീറ്റുകളിലും ഇവരിൽ പലരും തൃപ്തരാകില്ല.
• മാറുന്ന ജാട്ട് രാഷ്ട്രീയം
ജാട്ട് രാഷ്ട്രീയത്തിന്റെ കുരുക്ഷേത്ര ഭൂമിയായ ഹരിയാനയിലും സ്ഥിതി വ്യത്യസ്തമല്ല. ജാതിരാഷ്ട്രീയത്തിന്റെ സമവാക്യങ്ങൾ തകർത്തെറിഞ്ഞാണ് മനോഹർലാൽ ഖട്ടറിനെ ബിജെപി മുഖ്യമന്ത്രിയാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തിൽ പത്തും തൂത്തുവാരിയ ബിജെപി 90 അംഗ നിയമസഭയിലും മേൽക്കൈ നിലനിർത്തിയാൽ അത്ഭുതപ്പെടാനില്ല.
മുന്‍പ് ഹരിയാനയുടെ എല്ലാമായിരുന്ന ദേവിലാലിന്റെയും ഭജൻലാലിന്റെയും ഓം പ്രകാശ് ചൗട്ടാലയുടെയുമെല്ലാം പിൻഗാമികൾ തമ്മിലടിച്ച് തകരുകയും നേതാക്കളുടെ കൂട്ടയടിയിൽ തളരുന്ന കോണ്‍ഗ്രസും ഹരിയാനയിൽ ബിജെപിക്കു കനകാവസരമാണു തുറന്നുകൊടുത്തത്. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയെ കേസുകളിൽ കുടുക്കി തളർത്തിയിട്ടുമുണ്ട്. ഭജൻലാലിന്റെ മകൻ കുൽദീപ് ബിഷ്ണോയിക്കെതിരേയും ആദായ നികുതി റെയ്ഡുകൾ പലതുണ്ടായി. മുൻ മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാലയും മകൻ അജയും അഴിമതി കേസിൽ ജയിലിൽ കഴിയുന്പോൾ നാല് എംഎൽഎമാർ അടക്കം ഐഎൻഎൽഡിയിലെ പല നേതാക്കളും കൂടുവിട്ട് കോണ്‍ഗ്രസിലേക്കു ചേക്കേറി. എങ്കിലും മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ, മകനും മുൻ എംപിയുമായ ദീപേന്ദ്രർ ഹൂഡ, പിസിസി അധ്യക്ഷ കുമാരി സെൽജ, മുൻ അധ്യക്ഷൻ അശോക് തൻവർ എന്നിവർ തമ്മിലുള്ള പോര് കോണ്‍ഗ്രസിന്റെ പ്രതീക്ഷകൾ തകിടം മറിച്ചേക്കാം.