Saturday, July 20, 2019 12:02 AM IST
അഞ്ചു ലക്ഷം കോടി ഡോളർ (അഞ്ചു ട്രില്യണ് ഡോളർ, അഥവാ 34,25,43,75,00,00,000 രൂപ). കേൾക്കാൻ ഇത്തിരി സുഖവും പറയാൻ ഒത്തിരി കഷ്ടപ്പാടുമുള്ള ഒരു തുക. 2024ൽ ഇന്ത്യയെ അഞ്ചു ലക്ഷം കോടി ഡോളർ ജിഡിപിയുള്ള സന്പദ്വ്യവസ്ഥയാക്കും എന്നാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചത്. അഞ്ചു ലക്ഷം കോടി ഡോളറിന്റെ മൊത്ത ആഭ്യന്തര ഉത്പാദനമുള്ള സന്പദ്വ്യവസ്ഥയെന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റമാണു രാജ്യത്തു നടക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു.
എന്നാൽ, അഞ്ചു ലക്ഷം കോടി ഡോളർ സ്വർഗത്തിൽ നിന്നു ചുമ്മാ വരുന്നതല്ലെന്നു മുൻ രാഷ്ട്രപതിയും മുൻ കേന്ദ്ര ധനമന്ത്രിയുമായ പ്രണാബ് മുഖർജി പറയുന്നു. പതിവില്ലാതെയാണു കേന്ദ്രസർക്കാരിന്റെ സാന്പത്തിക നയങ്ങളെ പ്രണാബ് വിമർശിച്ചത്. ഇന്ത്യയിലെ മുൻ സർക്കാരുകളുടെ പ്രവർത്തനങ്ങളില്ലായിരുന്നുവെങ്കിൽ അഞ്ചു ലക്ഷം കോടി ഡോളർ ജിഡിപിയെന്ന സ്വപ്നം ഉണ്ടാകില്ലെന്നു കൂടി പ്രണാബ് ഓർമിപ്പിച്ചു.
കഴിഞ്ഞ ജനുവരിയിലെ റിപ്പബ്ലിക് ദിനത്തിലാണ് ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി പ്രണാബിനെ രാഷ്ട്രം ആദരിച്ചത്. പ്രധാനമന്ത്രി മോദിയുമായി വളരെ നല്ല ബന്ധവും സൗഹൃദവും പുലർത്തുന്ന ഇന്ത്യയുടെ 13-ാമത്തെ രാഷ്ട്രപതിയായിരുന്ന പ്രണാബ് മുഖർജിയെ സ്റ്റേറ്റ്സ്മാൻ എന്നാണു രാഷ്ട്രീയ എതിരാളികളും വിശേഷിപ്പിക്കുക. ഇന്ദിരാ ഗാന്ധിയുമായി വളരെ അടുപ്പം പുലർത്തിയിരുന്ന പ്രണാബ് രാജ്യം കണ്ട ഏറ്റവും പ്രഗത്ഭനായ രാഷ്ട്രീയ നേതാക്കളിൽ ഒരാളുമാണ്.
പ്രണാബിന്റെ ഓർമപ്പെടുത്തൽ
മോദിയുടെ അടുപ്പക്കാരനായ പ്രണാബ് മുഖർജി പിന്നെയെന്തേ മോദി സർക്കാരിന്റെ സാന്പത്തിക നയങ്ങളെ വിമർശിക്കുന്നുവെന്നതു ചിന്തനീയമാണ്. പൊതുവേ മൃദുഭാഷിയും സൗമ്യനും ലോകം ആരാധിച്ച സാന്പത്തിക വിദഗ്ധനുമായ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും നോട്ട് അസാധുവാക്കൽ അടക്കമുള്ള മോദിയുടെ സാന്പത്തിക നയങ്ങൾക്കെതിരേ അതിരൂക്ഷ വിമർശനമാണ് നടത്തിയത്.
സംഘടിത കവർച്ചയും നിയമാനുസൃത കൊള്ളയുമാണു നോട്ട് അസാധുവാക്കൽ എന്ന മൻമോഹന്റെ പ്രയോഗം പതിവിലേറെ കടുത്തതായിരുന്നു. ചരിത്രപരമായ പരാജയത്തിന്റെ മുറിവുകൾ കൂടുതൽ കൂടുതൽ തെളിഞ്ഞു വരുമെന്നു കൂടി മൻമോഹൻ രാജ്യത്തിനും മോദിക്കും മുന്നറിയിപ്പു നൽകി. മുൻ പ്രധാനമന്ത്രി മൻമോഹൻ കടുത്ത വിമർശനങ്ങൾ നടത്തിയപ്പോഴും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന മുൻ രാഷ്ട്രപതി പ്രണാബ്, മോദിക്കെതിരേ അത്ര കടുത്ത പ്രയോഗങ്ങൾ അന്നു നടത്തിയതുമില്ല.
പക്ഷേ ചരിത്രനായകർ നൽകിയ സംഭാവനകളെ പൂർണമായി തമസ്കരിക്കാനുള്ള മോദി സർക്കാരിന്റെ ശ്രമങ്ങളിൽ സഹികെട്ടാണ് പ്രണാബ് മുഖർജിയുടെ പുതിയ പ്രസ്താവന. കോണ്ഗ്രസിന്റെ 50-55 വർഷത്തെ ഭരണത്തെ വിമർശിക്കുന്നവർ രാജ്യം എവിടെ നിന്നാണു തുടങ്ങിയതെന്നും കോണ്ഗ്രസ് സർക്കാരുകൾ എവിടെ വരെയെത്തിച്ചുവെന്നും മറക്കുന്നു എന്നാണ് പ്രണാബ് വിമർശിച്ചത്. മുൻ സർക്കാരുകൾ പാകിയ ശക്തമായ അടിത്തറയിലാണ് അഞ്ചു വർഷത്തിനകം ഇന്ത്യ അഞ്ചു ലക്ഷം കോടി ഡോളർ സന്പദ്ഘടന ആകുന്നത്. ഏതാണ്ട് പൂജ്യത്തിൽ നിന്ന് 1.8 ലക്ഷം കോടി ഡോളറിന്റെ സന്പദ്ഘടനയായി ഇന്ത്യയെ വളർത്തിയ ശേഷമാണു താൻ ഉൾപ്പെട്ട സർക്കാർ അധികാരം കൈമാറിയതെന്നു പറയാനും അദ്ദേഹം മറന്നില്ല.
മംഗൾയാൻ മാജിക്കല്ല
ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദി മുതൽ തുടങ്ങിവച്ച ശ്രമങ്ങളുടെ ഫലമായാണു സാന്പത്തിക, സാമൂഹ്യ മേഖലകളിൽ പുരോഗതി നേടാനായതെന്നു പ്രണാബ് പറയുന്നു. പഞ്ചവത്സര പദ്ധതിയെയും ആസൂത്രണ കമ്മീഷനെയും ഇല്ലായ്മ ചെയ്ത മോദി സർക്കാരിന്റെ നടപടിയെയും മുൻ രാഷ്ട്രപതി വിമർശിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രണാബ് നടത്തിയ പ്രസംഗത്തിന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച രാഷ്ട്രനേതാക്കളിലൊരാളിന്റെ ദർശനങ്ങൾ വ്യക്തമായിരുന്നു.
അഞ്ചു ലക്ഷം ഡോളർ ജിഡിപിയെക്കുറിച്ചു ധനമന്ത്രി പറയുന്പോൾ, അതിനുള്ള ശ്രമങ്ങൾ നടത്തിയതു ബ്രിട്ടീഷുകാരല്ലെന്നും സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യക്കാരാണെന്നും മറക്കരുത്. സന്പദ്ഘടന, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വലിയ ദീർഘവീക്ഷണത്തോടെയാണു പഞ്ചവൽസര പദ്ധതികൾ തയാറാക്കിയത്.
ഇന്ത്യയുടെ വളർച്ചയ്ക്കും വികസനത്തിനുമായി പഞ്ചവൽസര പദ്ധതികളുടെ അടിസ്ഥാനത്തിൽ വലിയ നിക്ഷേപങ്ങളും നടത്തി. കോണ്ഗ്രസ് ഇതര സർക്കാരുകൾക്കും പങ്കുണ്ട്. പക്ഷേ കോണ്ഗ്രസ് സർക്കാരുകളെ ഒഴിവാക്കുന്നത് ശുദ്ധ അസംബന്ധമാണെന്നു പ്രണാബ് തുറന്നടിച്ചു. മംഗൾയാൻ മാജിക് മൂലം സംഭവിക്കുന്നതല്ല. ശാസ്ത്ര, സാങ്കേതിക മേഖലയിൽ നടത്തിയ അടിസ്ഥാന പ്രവർത്തനങ്ങളുടെ ഫലമാണിത്.
കർഷകകോടികൾക്കു കണ്ണീര്
അഞ്ചു ലക്ഷം കോടി ഡോളറിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തെക്കുറിച്ചും വലിയ സാന്പത്തിക കുതിപ്പിനെക്കുറിച്ചും വീരവാദം മുഴക്കുന്ന സർക്കാർ പക്ഷേ, പാവങ്ങളുടെയും കർഷകരുടെയും ഗതികേടിനെക്കുറിച്ചു വാചാലമാകില്ല. സന്പത്ത് ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ഒാരോ വർഷവും കൂടി വരികയാണ്. ലോകത്തെ മൊത്തം സന്പത്തിന്റെ 73 ശതമാനവും വെറും ഒരു ശതമാനം പേരുടെ കൈയിലാണെന്ന് അടുത്തിടെ ഓക്സ്ഫാം നടത്തിയ പഠനം വെളിപ്പെടുത്തി. ഇന്ത്യയും ഇതേ പാതയിലാണ്. ലോകത്തിന്റെയാകെ സന്പത്തിന്റെ 58 ശതമാനവും വെറും ഒരു ശതമാനം ഇന്ത്യൻ വൻകിട മുതലാളിമാരുടെ പക്കലാണ്.
കോടീശ്വരന്മാരുടെ എണ്ണവും വരുമാനവും കൂടുന്നത് രാജ്യത്തിന്റെ സന്പദ്ഘടനയുടെ കുതിപ്പ് അല്ല എന്ന് ഓക്സ്ഫാം പഠനം ചൂണ്ടിക്കാട്ടി. രാജ്യത്തിനുവേണ്ടി ഭക്ഷണം ഉത്പാദിപ്പിക്കുകയും അടിസ്ഥാന സൗകര്യ നിർമാണം നടത്തുന്നവരും ഭൂമിയിലും ഫാക്ടറികളിലും പണിയെടുക്കുന്നവരും രണ്ടുനേരം ആഹാരത്തിനും ചികിൽസയ്ക്കും മക്കളുടെ വിദ്യാഭ്യാസത്തിനും പണമില്ലാതെ വലയുകയാണ്.
ഇന്ത്യയിലെ കോർപറേറ്റ് ഭീമന്മാരായ ഒരു ശതമാനം പേരുടെ കൈയിലാണ് രാജ്യത്തിന്റെ മൊത്തം സ്വത്തിന്റെ 73 ശതമാനവും. രാജ്യത്തെ 67 കോടി ജനങ്ങൾ ഉൾപ്പെടുന്ന താഴെത്തട്ടിലുള്ള 50 ശതമാനം ജനങ്ങൾക്ക് വെറും ഒരു ശതമാനമാണ് സന്പത്തിലെ വർധനയെന്നതു ശ്രദ്ധിക്കേണ്ടതുണ്ട്. ലോകജനതയുടെ താഴെത്തട്ടിലുള്ള 50 ശതമാനം പേരുടെ ആകെ സന്പത്ത് 2016-17ൽ മൊത്തം സന്പത്തിന്റെ വെറും ഒരു ശതമാനം മാത്രമാണ്. 2006 മുതൽ 2015 വരെ സാധാരണ ജോലിക്കാരുടെ വരുമാനത്തിൽ രണ്ടു ശതമാനമാണു വർധന. എന്നാൽ കോടീശ്വരന്മാരുടെ വലിയ സ്വത്ത് ആറ് ശതമാനത്തിലേറെയായാണു വീണ്ടും കൂടിയത്.
കഴിഞ്ഞ വർഷം രണ്ടു ദിവസത്തിൽ ഒരു പുതിയ ശതകോടീശ്വരൻ (ബില്യണയർ) സൃഷ്ടിക്കപ്പെടുന്നു. ചരിത്രത്തിൽ ആദ്യമായാണിത്. ഇപ്പോൾ ലോകത്തിലാകെ 2,043 വലിയ കോടീശ്വരന്മാരുണ്ട്. ഇവരുടെ മൊത്തം സന്പത്ത് കഴിഞ്ഞ 12 മാസത്തിൽ മാത്രം കൂടിയത് 76,200 കോടി ഡോളറാണ്. മറുവശത്ത് പാവപ്പെട്ടവർ കൂടുതൽ ദരിദ്രരാകുന്നുവെന്നും ഓക്സ്ഫാം ചൂണ്ടിക്കാട്ടി.
വിളർച്ചയോടെ കാർഷിക രംഗം
ഇന്ത്യൻ സന്പദ്ഘടനയിലെ വളർച്ചയ്ക്കിടയിലും രാജ്യത്തിന്റെ ഭൂരിപക്ഷം ജനതയുടെ ഏക വരുമാന മാർഗമായ കൃഷി വലിയ തകർച്ചയിലാണ്. കാർഷിക വളർച്ചാ നിരക്കിൽ വലിയ തകർച്ചയുണ്ടായെന്ന് ഏതാനും ദിവസം മുന്പ് കേന്ദ്രസർക്കാർ പുറത്തിറക്കിയ സാന്പത്തിക സർവേ വ്യക്തമാക്കി. 2018-19ൽ വെറും 2.9 ശതമാനം മാത്രമാണ് കാർഷിക വളർച്ച. തൊട്ടുമുൻവർഷം അഞ്ചു ശതമാനവും 2016-17ൽ 6.3 ശതമാനവും വളർച്ച നേടിയിരുന്നു.
2014-15 മുതൽ 2017-18 വരെ കാർഷിക മേഖലയിലെ വളർച്ചാനിരക്കിലുള്ള ചാഞ്ചാട്ടവും ലക്ഷ്യമിട്ട വളർച്ച നേടാനാകാത്തതും സർക്കാരിനു വെല്ലുവിളിയാണ്. കന്നുകാലി, വന മേഖലയിലെ വളർച്ചാ നിരക്കിലും ഇതേ നിലയാണെന്നും സാന്പത്തിക സർവേ ചൂണ്ടിക്കാട്ടി. മത്സ്യ മേഖലയിലെ വളർച്ച മാത്രമാണു അല്പമെങ്കിലും പ്രതീക്ഷാജനകമാകുന്നത്.
മത്സ്യം, മത്സ്യ ഉത്പന്നങ്ങൾ എന്നിവയാണു 2018-19ലെ ഏറ്റവും വലിയ കയറ്റുമതി. ലോകത്തിലെ രണ്ടാമത്തെ വലിയ മത്സ്യോത്പാദക രാഷ്ട്രമായ ഇന്ത്യയിൽ മൊത്തം 47,620 കോടിയുടെ കയറ്റുമതിയാണു മത്സ്യമേഖല കഴിഞ്ഞ സാന്പത്തിക വർഷം നടത്തിയത്.
സുരക്ഷ അവകാശമാണ്
ഒരു ശതമാനം മുതലാളിമാർ വീണ്ടും വീണ്ടും തടിച്ചുകൊഴുക്കുന്ന സാന്പത്തിക വളർച്ചയും വികസനവും അല്ല ഇന്ത്യക്കു വേണ്ട ത്. മഹാഭൂരിപക്ഷം വരുന്ന കർഷകർ, തൊഴിലാളികൾ, സാധാരണക്കാർ, പാവപ്പെട്ടവർ തുടങ്ങിയവർക്കു കൂടി സന്പത്തിന്റെ അവകാശപ്പെട്ട ഓഹരി ലഭ്യമാക്കുന്നതിലാകണം സർക്കാരുകളുടെ കടമ.
ചന്ദ്രയാനും മംഗൾയാനും പോലെ ആകാശത്തോളം മുട്ടുന്ന കഷ്ടപ്പാടുകളും പരിദേവനങ്ങളുമായി രാജ്യത്തെ പകുതിയിലേറെ ജനം വലയുകയാണ്. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും കർഷകർക്കുമെല്ലാം ആശ്വാസവും ക്ഷേമവും ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കാതെയുള്ള ഒന്നും രാജ്യനന്മയല്ല.
വൻകിട കോർപറേറ്റ് ഭീമന്മാരുടെയും ശതകോടീശ്വരന്മാരുടെയും വലിയ ചൂഷണങ്ങളിൽ നിന്നു സാധാരണക്കാരെ രക്ഷിക്കുകയെന്നത് സർക്കാരിന്റെ ഒൗദ്യാരമല്ല, മറിച്ച് അവകാശവും കടമയുമാണ്. മഹാത്മാ ഗാന്ധി പറഞ്ഞതു പോലെ ഗ്രാമങ്ങളിലെ കഷ്ടതയനുഭവിക്കുന്ന കർഷകരും തൊഴിലാളികളും പാവങ്ങളും ആകണം വികസനത്തിന്റെയും സാന്പത്തിക വളർച്ചയുടെയും മുഖ്യ ഗുണഭോക്താക്കൾ. എല്ലാവരുടെയും ഇന്ത്യയാകട്ടെ നമ്മുടെ ലക്ഷ്യം.
ഡൽഹി ഡയറി / ജോർജ് കള്ളിവയലിൽ