Friday, July 19, 2019 12:00 AM IST
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ സാമ്പത്തികനടപടി എന്നു വിശേഷിപ്പിക്കാവുന്ന ബാങ്ക് ദേശസാത്കരണത്തിന്റെ അമ്പതാം വാർഷികദിനമാണ് ഇന്ന്. അമ്പതു വർഷം മുൻപ് ഈ ദിവസമാണ് 14 ബാങ്കുകളെ സർക്കാരിന്റെ ഉടമസ്ഥതയിൽ കൊണ്ടുവന്നുകൊണ്ടുള്ള ഇന്ദിരാഗാന്ധി സർക്കാരിന്റെ ധീരമായ തീരുമാനം ഉണ്ടാകുന്നത്. ഇന്ദിരാഗാന്ധിയുടെ ഭരണപരിഷ്കാരങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ബാങ്കു ദേശസാത്കരണം.
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലായിരുന്നു ഇന്ത്യയിലെ ബാങ്കിംഗ് മേഖല അതുവരെ. മുൻഗണന കിട്ടേണ്ട പല മേഖലകളെയും അവഗണിച്ച് സ്വകാര്യ നിക്ഷേപങ്ങൾക്കാണ് ഉടമകൾ താത്പര്യം കാണിച്ചിരുന്നത്. ഇതുമൂലം, സാധാരണജനങ്ങൾക്കു ബാങ്കിംഗ് എന്നത് ഒരു സ്വപ്നമായിരുന്നു. 1969ൽ ബാങ്ക് ദേശസാത്കരണം വരുന്നതിനു മുമ്പ് പൊതുമേഖലയിൽ ഉണ്ടായിരുന്നത് ഒരു ബാങ്ക് മാത്രമാണ്. 1955ൽ ഇമ്പീരിയൽ ബാങ്കിനെ ഏറ്റെടുത്തുകൊണ്ടു നിലവിൽവന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രമായിരുന്നു 1969നു മുമ്പ് പൊതുമേഖലയിൽ ഉണ്ടായിരുന്ന ബാങ്ക്.
സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യ ദശകത്തിൽ നാനൂറോളം ബാങ്കുകൾ ഇന്ത്യയിൽ രൂപീകരിക്കപ്പെട്ടിരുന്നു. ഇവർ നൽകിയിരുന്ന വായ്പകളിൽ സിംഹഭാഗവും രാജ്യത്തെ വൻകിട വ്യാവസായിക കുത്തകകൾക്കോ ബാങ്ക് ഉടമകളുടെ ചാർച്ചക്കാർക്കോ ആയിരുന്നു ലഭിച്ചിരുന്നത്. രാജ്യത്തെ കാർഷിക- ഗ്രാമീണ മേഖലയുടെ വളർച്ചയ്ക്കു യാതൊരുവിധ സംഭാവനയും ഇത്തരം ബാങ്കുകളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ പുനർനിർമാണപ്രക്രിയയിൽ യാതൊരുവിധ സംഭാവനകളും നൽകാതിരുന്ന ഇത്തരം ബാങ്കുകൾക്കെതിരേ പൊതുജനാഭിപ്രായം അന്നു വളരെ ശക്തമായിരുന്നു.
ഇത്തരം ബാങ്കുകളുടെ വായ്പകളിൽ 99 ശതമാനവും കുത്തകകളിലേക്കു കേന്ദ്രീകരിച്ചപ്പോൾ കർഷകർക്ക് നിത്യച്ചെലവുകൾക്ക് വേണ്ടി വട്ടിപ്പലിശക്കാരെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടായി. ഈ സാഹചര്യത്തിലാണ് 1967ല്‍ പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത ഇന്ദിരാഗാന്ധി ബാങ്ക് ദേശസാത്കരണത്തെക്കുറിച്ചു ഗൗരവമായി ആലോചിച്ചുതുടങ്ങിയത്.
പിതാവ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ പാത പിന്തുടര്ന്നു സോഷ്യലിസ്റ്റ് നയങ്ങളോടുള്ള ശക്തമായ ആഭിമുഖ്യവും ബാങ്ക് ദേശസാത്കരണത്തിന് ഇന്ദിരാഗാന്ധിക്കു പ്രേരണയായി. പാര്‍ട്ടിയില്‍ തനിക്കെതിരേ നിലകൊണ്ട, സിൻഡിക്കറ്റ് എന്ന അപരനാമത്തില്‍ അറിയപ്പെട്ട, മുതിര്‍ന്ന നേതാക്കള്‍ അടങ്ങിയ ഗ്രൂപ്പിനെ മറികടക്കാനുള്ള ജനപ്രിയ നടപടി ആയും ഇന്ദിരാഗാന്ധി ബാങ്ക് ദേശസാത്കരണത്തെ കണ്ടിരുന്നു.
ഇന്ദിരാഗാന്ധി മുന്നോട്ടുവച്ച പത്തിന കര്‍മപദ്ധതി ജവഹര്‍ലാല്‍ നെഹ്റു ഉയര്‍ത്തിപ്പിടിച്ച സോഷ്യലിസ്റ്റ് ആശയങ്ങള്‍ നടപ്പാക്കാനും പിന്നീടു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്താനും വേണ്ടിയുള്ള നയരേഖയായിരുന്നു. പത്തിന കര്മപദ്ധതിക്കെതിരേ കോണ്‍ഗ്രസിലെ വലതുപക്ഷം മൂന്നു നിര്‍ദേശങ്ങളുമായി മുമ്പോട്ടുവന്നെങ്കിലും അതു പരാജയപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായി ഇന്ദിരാഗാന്ധി മുന്‍കൈയെടുത്ത് 1967 മേയില്‍ വിളിച്ചുചേര്‍ത്ത ഓള് ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി അംഗീകരിച്ച പത്തിന പരിപാടിയിലെ പ്രധാനപ്പെട്ട നിര്‍ദേശമായിരുന്നു ബാങ്ക് ദേശസാത്കരണം. സ്വകാര്യ ബാങ്കുകളുടെ സാമൂഹ്യ നിയന്ത്രണം, വാണിജ്യകുത്തകകള്ക്കുമേല് നിയന്ത്രണം, ജനറല്‍ ഇൻഷ്വറന്‍സ് മേഖലയുടെ ദേശസാത്കരണം, സ്വകാര്യ സ്വത്ത് സമ്പാദനത്തിന് നിയന്ത്രണം, കയറ്റുമതിക്കും ഭക്ഷ്യധാന്യങ്ങള്‍ക്കും സംസ്ഥാനങ്ങളുടെ നിയന്ത്രണം, നാട്ടുരാജാക്കന്മാര്ക്കുള്ള പ്രത്യേക അവകാശങ്ങളും പ്രിവിപേഴ്സും നിര്‍ത്തലാക്കല്‍ എന്നിവയായിരുന്നു പത്തിന പരിപാടിയിലെ പ്രധാന ഇനങ്ങള്‍.
ജൂലൈ 19ന് 50 കോടിയിലധികം നിക്ഷേപമുള്ള അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ദേനാ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സിന്‍ഡിക്കറ്റ് ബാങ്ക്, യുണൈറ്റഡ് കൊമേഴ്സ്യല്‍ ബാങ്ക്, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ 14 സ്വകാര്യ ബാങ്കുകള്‍ ദേശസാത്കരിച്ചുകൊണ്ടു രാഷ്ട്രപതി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിലെയും മറ്റു പാർട്ടികളിലെയും പ്രതിലോമകാരികളായ നേതാക്കന്മാർ ബാങ്ക് ദേശസാത്കരണ ഓർഡിനൻസിനെതിരേ സുപ്രീംകോടതിയെ സമീപിക്കുകയും കോടതി ഓർഡിനൻസ് സ്റ്റേ ചെയ്യുകയും ചെയ്തു.
ഇതിനെ മറികടന്നുകൊണ്ട് സ്വകാര്യ ബാങ്കുകള്‍ ഏറ്റെടുക്കാനും ദേശസാത്കരിക്കാനുമുള്ള ബിൽ ജൂലൈ 25ന് നിയമമന്ത്രി ആയിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന് ലോക്സഭയില്‍ അവതരിപ്പിച്ചു. ഓഗസ്റ്റ് എട്ടിനു ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ചു. തൊട്ടടുത്ത ദിവസം ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടു. അതോടെ ബിൽ നിയമമായി.
ഇന്ത്യയിൽ സാമൂഹികപ്രതിബദ്ധതയുള്ള ഒരു പുതിയ ബാങ്കിംഗ് സംസ്കാരത്തിന് ആരംഭം കുറിച്ചത് ബാങ്ക് ദേശസാത്കരണത്തിനുശേഷം നിലവിൽവന്ന ശക്തമായ പൊതുമേഖലാ ബാങ്കുകളിലൂടെയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അതിന്റെ ഏഴു സബ്സിഡിയറികളും 20 ദേശസാത്കൃത ബാങ്കുകളും ചേർന്നപ്പോൾ ഇന്ത്യയിലെ ബാങ്കിംഗ് വ്യവസായത്തിന്റെ 80 ശതമാനവും പൊതുമേഖലയുടെ കീഴിലായി .
ദേശസാത്കരണ പ്രക്രിയ ഇന്ത്യയുടെ ബാങ്കിംഗ് രംഗത്ത് അഭൂതപൂർവമായ മാറ്റമാണു വരുത്തിയത്. ദേശസാത്കരണത്തിനു ശേഷമുള്ള ആദ്യ വർഷങ്ങളിൽ തന്നെ പൊതുമേഖലാ ബാങ്കുകളിലെ നിക്ഷേപം 800 ശതമാനത്തോളം വർധിച്ചു. ബാങ്കുകൾ വഴി വിതരണം ചെയ്ത വായ്പ 11,000 ശതമാനത്തോളം ഉയർന്നു. ബാങ്കുകൾ ഇന്ത്യയിലെമ്പാടും ഗ്രാമീണ മേഖലകളിൽ എന്തിനേറെ കുഗ്രാമങ്ങളിൽ പോലും വ്യാപകമായി ശാഖകൾ തുറന്നു. ബാങ്കിംഗ് എന്നാൽ സാധാരണക്കാർക്കും പ്രാപ്യമായിത്തീർന്നു.
ഇന്ന് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ നരേന്ദ്ര മോദിയുടെ കോര്‍പറേറ്റ് പ്രീണനവും തെറ്റായ സാമ്പത്തിക നയങ്ങളും കാരണം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കമുള്ള ആറു സബ്സിഡിയറി ബാങ്കുകളും മഹിളാബാങ്കും ലയിപ്പിച്ച് വിപ്ലവം സൃഷ്ടിക്കുമെന്നു പറഞ്ഞവര്‍ ലയനം കഴിഞ്ഞപ്പോള്‍ എസ്ബിഐയുടെ നഷ്ടവും കിട്ടാക്കടവും കണ്ടു ഞെട്ടി നില്ക്കുന്നു. കിട്ടാക്കടം തിരിച്ചുപിടിക്കല്‍ നടപടികള്‍ ഫലം ചെയ്യുന്നില്ലെന്നും ബാങ്കുകളുടെ കിട്ടാക്കടം 20.70 ലക്ഷം കോടി എന്ന റിക്കാര്ഡിലെത്തിയെന്നും റിസര്‍വ് ബാങ്ക് തന്നെ തുറന്നു സമ്മതിക്കുന്നു. നോട്ട് നിരോധിച്ച ശേഷമുള്ള ഒറ്റ സാമ്പത്തികവര്‍ഷത്തില്‍ കിട്ടാക്കടത്തില്‍ 4.4 ലക്ഷം കോടി രൂപ വര്‍ധനവുണ്ടായെന്നും 4.71 ലക്ഷം കോടി രൂപ ബാങ്കുകള്‍ എഴുതിത്തള്ളിയെന്നും കണക്കുകള്‍ പറയുന്നു.
ഇന്ദിരാഗാന്ധിയുടെ ബാങ്ക് ദേശസാത്കരണം വെറും നാടകമായിരുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞുവയ്ക്കുന്നിടത്താണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ തകര്‍ക്കാനുള്ള ഇപ്പോഴത്തെ ഭരണകൂടത്തിന്റെ രഹസ്യ അജൻഡകൾ പുറത്തുവരുന്നത്.
പ്രഫ. റോണി കെ. ബേബി