Tuesday, June 25, 2019 10:42 PM IST
കേരളത്തിൽ എൻജിനിയറിംഗ് പ്രവേശന നടപടിക്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ഈ മേഖല അഭിമുഖീകരിക്കുന്ന ഏതാനും വിവരങ്ങൾ വിദ്യാർഥികളുടേയും രക്ഷാകർത്താക്കളുടേയും ശ്രദ്ധയിൽ കൊണ്ടുവരുന്നത് ഉചിതമായ തീരുമാനമെടുക്കാൻ അവരെ സഹായിക്കുമെന്നു കരുതുന്നു. ഒരു ഭാഗത്ത് എൻജിനിയറിംഗ് ബിരുദ പ്രവേശനത്തിൽ അഡ്മിഷനെടുക്കാതെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയും മറുഭാഗത്ത് അഡ്മിഷനെടുത്ത കുട്ടികൾ പഠനം പൂർത്തിയാക്കാതെ കൊഴിഞ്ഞുപോവുകയും ചെയ്യുന്ന പ്രവണത 2016 മുതലുണ്ട്. അന്നുമുതൽ ഓരോ വർഷവും ഏതാണ്ട് 75,000 കുട്ടികളുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
വിദ്യാർഥികളുടെ കുറവുമൂലം 2018-19 ൽ ഇന്ത്യയിലാകെ 200ൽ പരം കോളജുകൾ അടച്ചുപൂട്ടാൻ എഐസിടിഇ യുടെ അനുമതി തേടിയിരിക്കുകയാണ്. തന്മൂലം 2019-20 ൽ വീണ്ടും 80,000 സീറ്റുകൾകൂടി സാങ്കേതിക ബിരുദ പഠനത്തിൽ കുറവു വരും.
സീറ്റുകളുടെ 20 ശതമാനത്തിൽ താഴെ മാത്രം അഡ്മിഷൻ നടക്കുന്ന കോളജുകളിലാണ് ഇപ്രകാരം പ്രതിസന്ധി. ലഭ്യമായതിന്റെ പകുതി എൻജിനിയറിംഗ് സീറ്റുകളിൽ മാത്രമാണ് കുട്ടികൾ പ്രവേശനം നേടുന്നത് എന്നത് ഈ മേഖല നേരിടുന്ന പ്രതിസന്ധികളുടെ ഗൗരവം വ്യക്തമാക്കുന്നു. വരുംവർഷങ്ങളിലും പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ കുറവുണ്ടാകാനും കൂടുതൽ കോളജുകൾ അടച്ചുപൂട്ടാനും സാധ്യതയുണ്ട്.
സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ എന്തുകൊണ്ടാണ് ഈവിധം ഒരു പ്രതിസന്ധി വന്നുഭവിച്ചത് എന്നതിനെപ്പറ്റി ശാസ്ത്രീയ പഠനവും വിശകലനവും അടിയന്തരമായി നടത്തേണ്ടതുണ്ട്. മാത്രവുമല്ല പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊള്ളുകയും ക്രിയാത്മകമായ പരിഹാരക്രിയയിലൂടെ നമ്മുടെ സാങ്കേതിക വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യണം. കാരണം എൻജിനിയറിംഗ് മേഖല നമ്മുടെ സാമൂഹ്യ - സാന്പത്തിക- വ്യാവസായിക പുരോഗതിയുടെ അടിസ്ഥാനമാണ്.
യുവജനങ്ങളും മാനവവിഭവശേഷിയും
ജനസംഖ്യയുടെ മൂന്നിലൊരുഭാഗം 35 വയസിനു താഴെ പ്രായമുള്ള യുവജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ ഏറ്റവും കരുത്തുള്ള ഈ മാനവവിഭവശേഷിയെ കാര്യക്ഷമമായി വിന്യസിക്കേണ്ടതു രാജ്യത്തിന്റെ സാന്പത്തിക അടിത്തറ ശക്തമാക്കാൻ അനിവാര്യമാണ്. തൊഴിലധിഷ്ഠിത സാങ്കേതികവിദ്യ പരിശീലിച്ചവർ ഇന്ത്യയിൽ രണ്ടു ശതമാനം മാത്രമേയുള്ളു. ജപ്പാനിൽ അത് 80 ശതമാനവും ജർമനിയിൽ 75 ശതമാനവും ചൈനയിൽ 60 ശതമാനവുമാണ്. ആ രാജ്യങ്ങൾ ജനസംഖ്യാവളർച്ചയിൽ ലഭിക്കുന്ന അധിക യുവജന വിഭവശേഷിയെ ഫലപ്രദമായിപ്രയോജനപ്പെടുത്തിയാണ് സാന്പത്തിക പുരോഗതി കൈവരിച്ചത്.
2022 ആകുന്പോൾ 40 കോടി ജനങ്ങൾക്കു തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ ജോലി നൽകുമെന്നാണു കേന്ദ്ര ഗവണ്മെന്റിന്റെ വാഗ്ദാനം. ഈ സന്ദർഭത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും സാങ്കേതിക വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്നവരുടെയും സജീവശ്രദ്ധ ഈ രംഗത്ത് ഉണ്ടാവേണ്ടതാണ്.
പ്രതിസന്ധികളുടെ കാരണങ്ങൾ
സാങ്കേതിക വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധിക്ക് അനേകം കാരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. പ്രധാനപ്പെട്ട ഒരു കാരണം കേരളത്തിന്റെ സാങ്കേതിക വിദ്യാഭ്യാസത്തെ സംബന്ധിച്ച് ഗവണ്മെന്റിന് കൃത്യമായ ഒരു ആസൂത്രണം ഉണ്ടായിരുന്നില്ല എന്നതാണ്. കോളജുകൾ അനുവദിക്കുന്നതിൽ കൃത്യമായ മാനദണ്ഡങ്ങളില്ലാതെ ആവശ്യപ്പെട്ടവർക്കെല്ലാം കോളജുകൾ അനുവദിച്ചു. കേരളംപോലെയുള്ള ഒരു ചെറിയ സംസ്ഥാനത്ത് ആവശ്യത്തിലധികം കോളജുകൾ ഒരു സാധ്യതാപഠനം പോലുമില്ലാതെ സ്വകാര്യമേഖലയിൽ അനുവദിക്കപ്പെട്ടു.
വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്കരണവും തകർച്ചയുടെ ആക്കം കൂട്ടാൻ കാരണമായി. കാർഷികമേഖലയിലും വ്യാവസായിക മേഖലയിലും തുടർച്ചയായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന വളർച്ചാമുരടിപ്പും അതുവഴിയുണ്ടായ തൊഴിലില്ലായ്മയും എൻജിനിയറിംഗ് മേഖലയെ അനാകർഷകമാക്കാൻ കാരണമായിട്ടുണ്ട്.
രണ്ടാമത്തെ കാരണം സാങ്കേതിക വിദ്യാഭ്യാസത്തിൽ വന്നുഭവിച്ച ഗുണനിലവാരത്തകർച്ചയാണ്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ സർക്കാർ ഭാഗത്തുനിന്നു ശക്തമായ ഇടപെടൽ ഉണ്ടായില്ല എന്നത് ഒരു യാഥാർഥ്യം. യോഗ്യതയും മികവുമില്ലാത്ത അധ്യാപനരീതികളും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകളും വിദ്യാഭ്യാസനിലവാരത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഗുണനിലവാരം കുറവാണെന്ന കാരണത്താൽ അനേകം ബിരുദധാരികൾ അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായി തൊഴിൽ ലഭിക്കാതെ തൊഴിൽരഹിതരായി കഴിയുന്നു.
നാസ്കോം റിപ്പോർട്ട് പ്രകാരം പഠനം പൂർത്തീകരിച്ച് പുറത്തിറങ്ങുന്ന 10 ലക്ഷം ബിരുദധാരികളിൽ 25 ശതമാനം പേർ മാത്രമാണ് തൊഴിൽ സജ്ജരായിട്ടുള്ളത്. ഗവണ്മെന്റിന്റെ നൂതന സംരംഭങ്ങളായ 100 സ്മാർട്ട് സിറ്റികൾ, മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി, സ്റ്റാർട്ട് അപ് ഇന്ത്യ, നാഷണൽ സോളാർ മിഷൻ തുടങ്ങിയ വിവിധ പദ്ധതികൾക്കു യോഗ്യതയും നൈപുണ്യവുമുള്ള സാങ്കേതിക ബിരുദധാരികളെ സംഭാവന ചെയ്യാൻ നമുക്കു കഴിഞ്ഞില്ല.
ഗുണപരമായ മാറ്റം
സാങ്കേതിക ബിരുദധാരികളുടെ അക്കാദമിക നിലവാരം ഉപരിപഠനത്തിനും ജോലിക്കും വിലയിരുത്തപ്പെടേണ്ടതുണ്ട്. വിഷയവ്യാപ്തിയിൽ പെടുന്ന തൊഴിലിന് ഉദ്യോഗാർഥിക്കു തൊഴിൽ ദാതാവ് നിർദേശിക്കുന്ന സാങ്കേതിക ജ്ഞാനം, നൈപുണ്യം, തൊഴിൽ വൈദഗ്ധ്യം, അനുകൂല മനോഭാവം, മൂല്യബോധം മുതലായവ ഉണ്ടോ എന്നു വിലയിരുത്തപ്പെടും. ഉപരിപഠനത്തിന് ബിരുദധാരികളുടെ അക്കാദമിക യോഗ്യതകൾ സർവകലാശാലകൾക്കു വിലയിരുത്തേണ്ടതുണ്ട്.
നല്ലൊരു ഭാഗം ബിരുദധാരികളും വിദേശരാജ്യങ്ങളിൽ ഉപരിപഠനവും ജോലിയും അന്വേഷിക്കുന്നവരാണ്. ആ രാജ്യങ്ങൾ അധ്യാപന- അധ്യയന പ്രക്രിയയിലൂടെ ഡിഗ്രി കോഴ്സുകൾ പൂർത്തിയാക്കുന്പോൾ ബിരുദധാരികളിൽ അവശ്യം ഉണ്ടാകേണ്ട ഗുണങ്ങൾക്കാണു മുൻഗണന നൽകുന്നത്. സാങ്കേതിക ജ്ഞാനം, തൊഴിൽ വൈദഗ്ധ്യം, നൈപുണ്യം, മൂല്യങ്ങൾ, മനോഭാവം, പ്രശ്നപരിഹാരത്തിനുള്ള കഴിവ്, പ്രായോഗിക പരിശീലനം, ഭാഷാ സ്വാധീനം, ഗവേഷണം, നൂതനാഭിമുഖ്യം ഇവയെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഗുണപരമായ വിദ്യാഭ്യാസ രീതിയാണ് (outcome based education) അവർ അവലംബിക്കുന്നത്. ഇത് അനന്തരഫലങ്ങളെ അടിസ്ഥാനമാക്കി വിദ്യാഭ്യാസ പ്രക്രിയയെ കാലികവും നൂതനവും പ്രസക്തവുമാക്കുന്നു.
വാഷിംഗ്ടണ്‍ കരാറും തൊഴിൽ സാധ്യതകളും
വാഷിംഗ്ടണ്‍ കരാർ പ്രകാരം നമ്മുടെ രാജ്യത്തെ എൻജിനിയറിംഗ് ബിരുദധാരികൾക്കു ലഭിക്കുമായിരുന്ന വലിയ തൊഴിൽ സാധ്യതകൾ പൂർണമായി നമ്മുടെ യുവജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കാതെ പോയത് എന്തുകൊണ്ടാണ്? 1989 ൽ ആറു ലോകരാജ്യങ്ങൾ ചേർന്നുണ്ടാക്കിയ വാഷിംഗ്ടണ്‍ കരാർപ്രകാരം അംഗരാജ്യങ്ങളിലെ ദേശീയ ഗുണനിലവാര നിർണയ സമിതിയുടെ അംഗീകാരം ലഭിച്ച ഡിഗ്രി കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് കരാർ രാജ്യങ്ങളിൽ തൊഴിലവസരങ്ങൾ ലഭിക്കും. അമേരിക്ക, ഓസ്ട്രേലിയ, കാനഡ, ജപ്പാൻ, യുകെ, റഷ്യ, ചൈന, സിംഗപ്പുർ, മലേഷ്യ, സൗത്താഫ്രിക്ക, അയർലൻഡ് തുടങ്ങിയ 30 രാജ്യങ്ങൾ ഇപ്പോൾ വാഷിംഗ്ടണ്‍ കരാറിൽ അംഗങ്ങളാണ്.
ഇന്ത്യക്കുവേണ്ടി ഈ കരാറിൽ ഒപ്പുവച്ചിട്ടുള്ള സ്വയംഭരണാധികാരമുള്ള സമിതിയാണ് നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ. (എൻബിഎ) ഒരു സാങ്കേതിക സ്ഥാപനത്തിലെ ഡിഗ്രികോഴ്സിനെയാണ് എൻബിഎ വിലയിരുത്തി ഗുണനിലവാരം നിർണയിച്ചു പരസ്യപ്പെടുത്തുന്നത്. അന്തർദേശീയ നിലവാരമുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഗുണനിലവാരം വിലയിരുത്തുന്നതും മൂല്യം നിർണയിച്ചു പരസ്യപ്പെടുത്തുന്നതും. അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസ പ്രക്രിയ, അധ്യാപകരുടെ നിലവാരം, വിദ്യാർഥിപ്രവേശനം, വിജയശതമാനം, ഉദ്യോഗനിയമനം ലഭിച്ചവർ, ഗവേഷണം തുടങ്ങിയ മേഖലകളിലെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിലാണ് ഡിഗ്രി കോഴ്സുകൾ വിലയിരുത്തി നിലവാരം നിർണയിക്കുന്നത്.
ഇതുവഴി നമ്മുടെ എൻജിനിയറിംഗ് ബിരുദങ്ങൾക്ക് അംഗരാജ്യങ്ങളിലെ സാങ്കേതിക യൂണിവേഴ്സിറ്റി ബിരുദങ്ങളുമായി തുല്യത കൈവരികയും ഈ രാജ്യങ്ങളിലെ വിപുലമായ തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ നമുക്കു കഴിയുകയും ചെയ്യുന്നു. ഇതിന് ആർട്സ് - സയൻസ് വിഷയങ്ങൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുന്ന അക്രഡിറ്റേഷനുമായി ബന്ധമില്ല. എൻബിഎ അക്രഡിറ്റേഷനുള്ള എൻജിനിയറിംഗ് ബ്രാഞ്ചിൽ നിന്നു ബിടെക് പാസായ ഒരു ഉദ്യോഗാർഥിക്കു വാഷിംഗ്ടണ്‍ കരാർ പ്രകാരമുള്ള അംഗരാജ്യങ്ങളിലെ ഒരു പൗരന് ലഭിക്കുന്ന അവകാശങ്ങൾ ഉപരിപഠനത്തിനും തൊഴിലിനും സ്വയം സംരംഭങ്ങൾ നടത്തുന്നതിനും ലഭിക്കുന്നതാണ്. ആ രാജ്യങ്ങളിലെ അക്കാദമിക യോഗ്യതയ്ക്ക് തുല്യമായ പരിഗണന അക്രഡിറ്റേഷനിലൂടെ ലഭിക്കുന്നു.
വിവിധ രാജ്യങ്ങളിൽ അനായാസം തൊഴിൽ തേടുന്നതിനും ഉപരിപഠനം നടത്തുന്നതിനും ഇതുവഴി സാധിക്കും. അങ്ങനെ എൻബിഎ അക്രഡിറ്റേഷൻ വഴി സാങ്കേതിക ബിരുദധാരികൾക്കു വാഷിംഗ്ടണ്‍ കരാറിലുള്ള അംഗരാജ്യങ്ങളിലെ വിപുലമായ തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കുന്നതാണ്. കൂടാതെ രക്ഷാകർത്താക്കളിലും വിദ്യാർഥികളിലും തൊഴിൽ ദാതാക്കളിലും വിശ്വാസ്യതയും സ്വീകാര്യതയും ഉളവാക്കുന്നു.
വിദ്യാഭ്യാസ പ്രക്രിയയിൽ മാറ്റം
പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ രണ്ടോ മൂന്നോ വർഷങ്ങൾക്കകം ഏതേതു മേഖലകളിൽ എത്തിച്ചേർന്നു എന്നതാണ് അധ്യാപന- അധ്യയന പ്രക്രിയയുടെ മികവ് നിർണയിക്കുന്നത്. അതുകൊണ്ടു വിജയശതമാനം, മാർക്ക് എന്നിവയേക്കാൾ സാങ്കേതികജ്ഞാനം, തൊഴിൽ വൈദഗ്ധ്യം, ഗവേഷണ താത്പര്യം തുടങ്ങിയ ഗുണങ്ങളെ വിലയിരുത്തി നിശ്ചിത സാങ്കേതിക മേഖലകളിൽ കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള കഴിവ് ആർജിച്ചെടുക്കാൻ പാഠ്യപദ്ധതികളും പരീക്ഷയും അധ്യാപനവും അധ്യയനവും വിദ്യാർഥി കേന്ദ്രീകൃതമാകേണ്ടതുണ്ട്. എണ്ണത്തേക്കാൾ ഗുണത്തിനു പ്രാധാന്യം നൽകുന്ന സാങ്കേതിക വിദ്യാഭ്യാസ പ്രക്രിയയാണ് ഗുണനിലവാരം വർധിപ്പിക്കാൻ ഇന്ന് ആവശ്യമായിട്ടുള്ളത്. 1994 ൽ എഐസിടിഇ ആക്ട് പ്രകാരം നിലവിൽ വന്ന എൻബിഎ അക്രഡിറ്റേഷൻ ഇത്തരത്തിലുള്ള വിദ്യാഭ്യാസ പ്രക്രിയ ആണ് അവലംബമാക്കുന്നത്.
എൻബിഎ അക്രഡിറ്റേഷനിലൂടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡിഗ്രി കോഴ്സുകളുടെ നിലവാരം അന്തർദേശീയ നിലവാരത്തിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഉൗർജിതമാക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. അക്കാദമിക മികവും ഗുണനിലവാരവും ഒരു പ്രത്യേക ഘട്ടത്തിൽ കൈവരിക്കുന്ന അന്തിമ നേട്ടമല്ല, മറിച്ച് നിരന്തരവും അനസ്യൂതവുമായ ഒരു പ്രക്രിയയിലൂടെ കൈവരുന്ന അനന്തമായ സാധ്യതകളാണ്.
ഈ സാധ്യതകളുടെ കാര്യക്ഷമതയാണ് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ മേഖലകളിൽ ബിരുദധാരികൾക്ക് തങ്ങളുടെ അതിജീവനം അനായാസമാക്കുന്നത്.
ഡോ.ടി.എം. ജോർജ്
(ലേഖകൻ വാഴക്കുളം വിശ്വജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ് & ടെക്നോളജി
ഡയറക്ടറും മൂവാറ്റുപുഴ നിർമല കോളജ് മുൻ പ്രിൻസിപ്പലുമാണ്)