Tuesday, June 25, 2019 10:39 PM IST
പ്രളയ ദുരിതാശ്വാസത്തിനു ഫണ്ട് പിരിക്കാൻ യുഎഇയിൽ പോയിട്ട് എത്ര കോടി കിട്ടിയെന്ന് വി.ഡി. സതീശന്റെ ചോദ്യം. കോടികൾ കിട്ടുമെന്ന് അവിടെ വിളിച്ചു കൂട്ടിയ യോഗത്തിലെ പ്രതികരണമായിരുന്നു എന്നു മുഖ്യമന്ത്രി. ഇപ്പോഴും പണം കിട്ടുന്നു. വന്നു കൊണ്ടിരിക്കുന്നു: ഇതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. കിട്ടിയത് കോടിമുണ്ടായിരുന്നോ എന്നു പ്രതിപക്ഷത്തു നിന്നൊരു ചോദ്യമുയർന്നു.
യുഎഇ സന്ദർശനത്തിലൂടെ പണമൊന്നും കിട്ടിയില്ലെന്നു തന്റെ ചോദ്യത്തിനു മുഖ്യമന്ത്രി തന്നെ രേഖാമൂലം മറുപടി നൽകിയിട്ടുണ്ടെ ന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സാക്ഷ്യം. ഏതായാലും പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളും പുനർനിർമാണവും പാളിയെന്നു പറഞ്ഞ് പ്രതിപക്ഷത്തു നിന്നു വി.ഡി. സതീശൻ നോട്ടീസ് നൽകിയ അടിയന്തരപ്രമേയത്തെ മുഖ്യമന്ത്രി പിണറായി വിജയനു സഹിഷ്ണുതയോടെ കാണാൻ സാധിച്ചില്ല. ലോകമെന്പാടും പ്രശംസ പിടിച്ചു പറ്റിയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ എങ്ങനെ പ്രതിപക്ഷത്തിനു വിമർശിക്കാൻ പറ്റുന്നു എന്നാണ് എത്ര ആലോചിച്ചിട്ടും മുഖ്യമന്ത്രിക്കു മനസിലാകാത്തത്.
പ്രതിപക്ഷത്തിനു മനസിലാകാത്തതു കൊണ്ടാണെന്നു വിചാരിച്ച് പ്രളയദിനങ്ങൾ തൊട്ടിങ്ങോട്ടു ചെയ്ത കാര്യങ്ങളെല്ലാം കാര്യമായി തന്നെ മുഖ്യമന്ത്രി വിശദീകരിച്ചു. സമഗ്രമായ കാഴ്ചപ്പാടോടെ കാര്യങ്ങൾ കാണാൻ സാധിക്കാത്തതു കൊണ്ടാണ് പ്രമേയ അവതാരകൻ കുറ്റം കണ്ടെത്തുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിഗമനം.
റീബിൽഡ് കേരള ഓഫീസ് മോടി പിടിപ്പിക്കാൻ 89 ലക്ഷം രൂപ ചെലവഴിക്കുന്നതിൽ തുടങ്ങി സതീശന്റെ വിമർശനം. പ്രളയദിനങ്ങളിൽ കൊടുക്കുമെന്നു പ്രഖ്യാപിച്ച പതിനായിരം രൂപ പോലും ഇരുപതു ശതമാനം പേർക്ക് ഇനിയും ലഭിച്ചിട്ടില്ല. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കാതെ വിട്ടുനിന്നവരാണ് വിമർശിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ വിമർശനം സതീശനെ വല്ലാതെ വേദനിപ്പിച്ചു. തന്റെ നിയോജകമണ്ഡലത്തിൽ താൻ മുൻകൈയെടുത്ത് 200 വീടുകൾ നിർമിച്ചു വരികയാണെന്ന് സതീശൻ പറഞ്ഞു. കൃഷിക്കു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് ആദ്യം പറഞ്ഞു. എന്നാൽ, ഇതുവരെ ഒന്നുമുണ്ടായില്ല. നിങ്ങളുണ്ടാക്കിയ പ്രളയത്തിൽ ഒരു ജീവിതകാലത്തെ സന്പാദ്യം മുഴുവൻ ഒഴുകിപ്പോയെങ്കിൽ അവരുടെ കണ്ണീരിൽ നിങ്ങളാകും ഒഴുകിപ്പോകുക: സതീശൻ പറഞ്ഞുനിർത്തി.
വീണ്ടും മറുപടി പറയാനെഴുന്നേറ്റ മുഖ്യമന്ത്രി ഒട്ടും മയമില്ലാതെയാണു പ്രതിപക്ഷത്തെ നേരിട്ടത്. ചാനലിന് ഇംപാക്ട് ഉണ്ടാക്കിക്കൊടുക്കാൻവേണ്ടി ധാരണ പ്രകാരം സതീശൻ അടിയന്തരപ്രമേയം അവതരിപ്പിച്ചു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. കേന്ദ്ര സഹായം ലഭിക്കാതെ വന്നപ്പോഴും കേന്ദ്രസർക്കാർ മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചപ്പോഴും കടത്തിന്റെ പരിധി ഉയർത്താൻ വിസമ്മതിച്ചപ്പോഴും പ്രതിപക്ഷം എന്തേ മൗനം പാലിച്ചു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.
നാടിന്റെ രക്ഷയ്ക്കു വേണ്ടി സാലറി ചലഞ്ച് മുന്നോട്ടു വച്ചപ്പോൾ എന്തിന് എതിർത്തു തോൽപ്പിക്കാൻ നോക്കി? ഒറ്റക്കെട്ടായി നിൽക്കുന്നതിനു പകരം നാടിന്റെ താത്പര്യം ബലി കഴിക്കാൻ പ്രതിപക്ഷം ശ്രമിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു. കെപിസിസി പണി കഴിപ്പിച്ചു നൽകുമെന്നു പറഞ്ഞ ആയിരം വീട് എവിടെ പോയി എന്നും അദ്ദേഹം ചോദിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ആക്ഷേപങ്ങൾക്ക് എണ്ണിയെണ്ണി മറുപടി നൽകി. ലോകമെങ്ങും അഭിനന്ദിച്ചു എന്നാണു മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിലെ ജനങ്ങളെയാണു ലോകം അഭിനന്ദിച്ചത്, മത്സ്യത്തൊഴിലാളികളെയാണ്, സന്നദ്ധ സംഘടനകളെയാണ്. അതെല്ലാം സ്വന്തം തൊപ്പിയിലെ തൂവലായി മുഖ്യമന്ത്രി എടുത്തണിയേണ്ട. സാലറി ചലഞ്ച് ഗുണ്ടാപ്പിരിവ് ആണെന്നു ഹൈക്കോടതിയാണു പറഞ്ഞത്. സിപിഎം ശൈലിയിൽ അതു ഭീഷണിയിലേക്കു കടന്നപ്പോഴാണ് തങ്ങൾ എതിർത്തത്.
പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച തനിക്കു പതിനായിരത്തിലേറെ പരാതികളാണു ലഭിച്ചത്. ചെങ്ങന്നൂരിൽ പ്രളയത്തിൽ വീടു നഷ്ടപ്പെട്ട കുടുംബം ഹോമിയോ ആശുപത്രിയുടെ മുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്ന് രമേശ് പറഞ്ഞപ്പോൾ സ്ഥലം എംഎൽഎ സജി ചെറിയാൻ എതിർപ്പുമായി എത്തി. അവർ യുഡിഎഫ് കാലത്തു തന്നെ വീടില്ലാത്തവരാണ്. ഇപ്പോൾ അവർക്കു വീടു കൊടുക്കാൻ ധാരണയായി. പ്രതിപക്ഷ നേതാവ് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയുന്നു. പ്രളയകാലത്ത് സജി ചെറിയാൻ ടെലിവിഷനിലൂടെ വിലപിച്ചപ്പോൾ പിന്തുണ നൽകാൻ താൻ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നു രമേശ് സജി ചെറിയാനെ ഓർമിപ്പിച്ചു.
കെപിസിസി വാഗ്ദാനം ചെയ്ത 300 വീടുകളുടെ പണി നടന്നു വരികയാണെന്നും രമേശ് പറഞ്ഞു. നിങ്ങളുടേതു പോലെ കോടികളുള്ള പാർട്ടിയൊന്നുമല്ല ഞങ്ങൾ. ബക്കറ്റ് പിരിവുമില്ല. പാർട്ടി പ്രവർത്തകർ തരുന്ന സംഭാവന കൊണ്ടാണിതു പണി കഴിപ്പിക്കുന്നത്: രമേശ് പറഞ്ഞു.
മലപ്പുറം ജില്ല വിഭജിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗിലെ കെ.എൻ.എ. ഖാദർ കഴിഞ്ഞയാഴ്ച ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു നോട്ടീസ് നൽകിയിരുന്നു. അത് അനുവദിച്ച് ലിസ്റ്റ് ചെയ്തു വരികയും ചെയ്തു. എന്നാൽ അവതാരകൻ സഭയിൽ എത്താതിരുന്നതിനെ തുടർന്ന് അവതരണം നടന്നില്ല. കോണ്ഗ്രസ് എതിർത്തതിനെ തുടർന്ന് ലീഗ് നേതൃത്വത്തിന്റെ നിർദേശ പ്രകാരം ഖാദർ വിട്ടു നിന്നു എന്നായിരുന്നു അന്നത്തെ ആക്ഷേപം. സഭയിൽ തന്നെ ചിലർ ഇത് ഉന്നയിക്കുകയും ചെയ്തിരുന്നു. ഏതായാലും ഇന്നലെ ആ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം ഖാദർ അവതരിപ്പിച്ചു.
കേരളത്തിൽ ഏറ്റവും ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ ജനസംഖ്യാനുപാതികമായി വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നാണു ഖാദറിന്റെ പരാതി. ജില്ലാവിഭജനമാണ് അതിനു പരിഹാരം. എന്നാൽ, മുഖ്യമന്ത്രിക്കുവേണ്ടി മറുപടി പറഞ്ഞ മന്ത്രി ഇ.പി. ജയരാജന് ഈ അഭിപ്രായത്തോടു യോജിപ്പില്ല. വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ വികസനം നടത്താനാണ് ഇടതുപക്ഷത്തിന്റെ പ്ലാൻ. പുതിയ ജില്ല അതിനു ഗുണകരമല്ല. മാത്രമല്ല, പുതിയ ജില്ലാ രൂപീകരണം സാമൂഹ്യ- രാഷ്ട്രീയ പ്രശ്നങ്ങളുമുണ്ടാക്കുമെന്നാണ് ജയരാജന്റെ പക്ഷം. ഖാദർ ഒന്നു കൂടി സമ്മർദം ചെലുത്തി നോക്കിയിട്ടും പരിഗണിക്കാം എന്നൊരു വാക്കു പോലും മന്ത്രിയുടെ നാവിൽ നിന്നു വീണില്ല. ഇന്നല്ലെങ്കിൽ നാളെ ഈ ആവശ്യം അംഗീകരിക്കേണ്ടി വരും എന്ന് ആശ്വസിച്ചു കൊണ്ട് ഖാദർ തത്കാലം സംതൃപ്തനായി.
വിദ്യാഭ്യാസം, കായിക വിനോദം, കല, സംസ്കാരം എന്നീ വകുപ്പുകളിലേക്കുള്ള ധനാഭ്യർഥനയായിരുന്നു ഇന്നലെ ചർച്ച ചെയ്തത്. അഞ്ചു മന്ത്രിമാർ മറുപടി പറയാനുള്ള സാഹചര്യത്തിൽ സമയക്രമം പാലിക്കണമെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രാവിലെ തന്നെ പറഞ്ഞെങ്കിലും അടിയന്തരപ്രമേയത്തിൽ തന്നെ പണി പാളി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമെല്ലാം വാശിക്കു പ്രസംഗിച്ചതോടെ സ്പീക്കർക്കും പ്രതീക്ഷ നശിച്ചു. ഇനി സമയം വൈകിയെന്ന് ആരും പരാതിപ്പെടരുത്: ചർച്ച തുടങ്ങുന്നതിനു മുമ്പ് സ്പീക്കർ അംഗങ്ങളോടായി പറഞ്ഞു.
മന്ത്രിമാരായ ഇ.പി. ജയരാജൻ, പ്രഫ. സി. രവീന്ദ്രനാഥ്, കെ.ടി. ജലീൽ, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ. ബാലൻ എന്നിവരായിരുന്നു മറുപടി പറഞ്ഞത്. സഭ പിരിഞ്ഞപ്പോൾ സമയം ആറേകാൽ കഴിഞ്ഞു.
സാബു ജോണ്