Monday, April 15, 2019 12:07 AM IST
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരു പൊതു തെരഞ്ഞെടുപ്പ് എന്നതിലുപരി ഒരു യുദ്ധമായി മാറിയിരിക്കുന്നു എന്നാണ് ഈയിടെ ഒരു ഇംഗ്ലീഷ് പത്രപ്രവർത്തകൻ അഭിപ്രായപ്പെട്ടത്. രാജ്യത്തെ സാമൂഹ്യ- സാന്പത്തിക- രാഷ്ട്രീയ പ്രശ്നങ്ങളുടെ സങ്കീർണതയും അവയോടുള്ള രാഷ്ട്രീയ പാർട്ടികളുടെ സമീപനവുമാകാം ഈ അഭിപ്രായപ്രകടനത്തിനു പിന്നിൽ. ഇന്ത്യയിൽ 1952-ലാണ് ആദ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. ഇപ്പോൾ 17-ാം ലോക്സഭയിലെ 543 അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയയിൽ രാജ്യം ഏർപ്പെട്ടിരിക്കുകയാണ്.
ഒരു പൊതു തെരഞ്ഞെടുപ്പ് ആ രാജ്യത്തെ ജനതയുടെ രാഷ്ട്രീയ സംസ്കാരത്തിന്റെ അവലോകനത്തിനുള്ള ഒരു സന്ദർഭംകൂടിയാണ്. ഈ പാർലമെന്റ് തെരഞ്ഞെടുപ്പിനു കഴിഞ്ഞപ്രാവശ്യം അമേരിക്കയിൽ നടന്ന പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിനോടു പല സാദൃശ്യങ്ങളുമുണ്ട്. ഈ പ്രത്യേകതകൾ എന്തൊക്കെയാണെന്നു നോക്കാം.
ഒന്നാമതായി, ടെക്നോളജിയുടെയും നവമാധ്യമങ്ങളുടെയും വലിയതോതിലുള്ള പങ്കാളിത്തം ഇവിടെ കാണുന്നു. രണ്ടാമതായി രാജ്യത്തെ യഥാർഥ പ്രശ്നങ്ങൾ ചർച്ചചെയ്യപ്പെടാതെ വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും വൈകാരികമായി ചർച്ചചെയ്യപ്പെടുന്നു. വ്യക്തിപൂജ, അഴിമതി, ദേശസ്നേഹം, ദേശീയത, ജനാധിപത്യം എന്നിവയൊക്കെ മുന്പെങ്ങുമുണ്ടായിട്ടില്ലാത്തവിധം ഇന്നു ചർച്ചാവിഷയങ്ങളാണ്. മൂന്നാമതായി, ദേശീയ രാഷ്ട്രീയം തത്ത്വശാസ്ത്രങ്ങൾക്കു പകരം വ്യക്തികളെ ചുറ്റിപ്പറ്റിയുള്ളതായി മാറിയിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഇതൊരു പുത്തൻ സ്ഥിതിവിശേഷമാണ്.
രാഷ്ട്രീയ പാർട്ടികളുടെ ബാഹുല്യം നിമിത്തം ദേശീയ രാഷ്ട്രീയം ആകെ കലങ്ങിമറിഞ്ഞിരിക്കുന്നു. ആവശ്യത്തിൽ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയിൽ ഉണ്ടോയെന്നുപോലും പലരും സംശയിക്കുന്നുണ്ട്. ജാതിയുടെയും മതത്തിന്റെയും പ്രദേശങ്ങളുടെയും വ്യക്തിതാത്പര്യങ്ങളുടെയും പേരിൽപോലും രാഷ്ട്രീയ പാർട്ടികൾ നിലവിൽ വരികയും പ്രവർത്തിക്കുകയും ചെയ്യുന്നു. ദേശീയ കക്ഷികളുടെ പരാജയമാണു പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ വളർച്ചയ്ക്കു പ്രധാനപ്പെട്ട ഒരു കാരണം.
ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണു രാഷ്ട്രീയ പാർട്ടികൾ. രാഷ്ട്രീയത്തിലെ മുഷിപ്പും മുരടിപ്പും പാർട്ടികൾ മാറ്റിയെടുക്കുമെങ്കിലും പലപ്പോഴും അവ സത്യസന്ധതയെ പണയംവയ്ക്കുകയും ജനങ്ങളുടെ ചിന്താശക്തിയെ ചോദ്യംചെയ്യുകയും ചെയ്യുന്നു. അമേരിക്കയുടെ ആദ്യ പ്രസിഡന്റായിരുന്ന ജോർജ് വാഷിംഗ്ടൺ തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ദോഷങ്ങളെപ്പറ്റി അവിടത്തെ ജനങ്ങളെ പറഞ്ഞുമനസിലാക്കിയിരുന്നു. അധികാരക്കൊതിയുള്ള നേതാക്കന്മാർ തന്ത്രങ്ങളിലൂടെ ജനാധിപത്യ സംവിധാനത്തിന്റെ തലപ്പത്തെത്തി ഏകാധിപതികളാകാനുള്ള സാധ്യതയെപ്പറ്റി അദ്ദേഹം അവരെ ഓർമപ്പെടുത്തി.
ഗാന്ധിജിയും രാഷ്ട്രനിർമാണവും
സ്വാതന്ത്ര്യത്തിനുശേഷം ഭാരത രാഷ്ട്രം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഗാന്ധിജി ജനങ്ങളെ ഓർമപ്പെടുത്തിയിരുന്നു. രാഷ്ട്രീയ നേതാക്കന്മാരും ജനങ്ങളും എന്നത്തേക്കാളും കൂടുതലായി ഗാന്ധിജിയെ സ്മരിക്കേണ്ട സമയമാണു വന്നുചേർന്നിരിക്കുന്നത്. രാഷ്ട്ര നിർമാണം നമ്മുടെയെല്ലാവരുടെയും കടമയാണ്. രവീന്ദ്രനാഥ ടാഗോറിനെപ്പോലെയുള്ള വലിയ കവികളും ചിന്തകരും ഭാരതത്തെ കണ്ടെത്തൽ എന്ന കൃതിയെഴുതിയ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും രാജ്യത്തെ ഏകീകരിച്ച സർദാർ വല്ലഭ്ഭായി പട്ടേലും ഭരണഘടനാ ശില്പി അംബേദ്കറുമൊക്കെ രാഷ്ട്രനിർമാണ പ്രക്രിയയിൽ നമ്മെ നയിച്ചവരാണ്.
മഹാത്മജി നയിച്ച സ്വാതന്ത്ര്യസമരം ഒരു ദേശീയ പ്രസ്ഥാനംകൂടിയായിരുന്നല്ലോ. രാജ്യത്തെ എല്ലാവിഭാഗം ജനങ്ങൾക്കുമിടയിൽ ഒരു പുത്തനുണർവുണ്ടാക്കാൻ തന്റെ നീണ്ട സഞ്ചാരങ്ങൾ വഴി ഗാന്ധിജിക്കു കഴിഞ്ഞു. രാഷ്ട്രീയരംഗത്തെ നമ്മുടെ എല്ലാ സംശയങ്ങൾക്കും അദ്ദേഹം ഉത്തരം പറഞ്ഞിട്ടുണ്ട്. കോൺഗ്രസിനെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റി സമാധാനപരമായ മാർഗത്തിലൂടെ രാജ്യത്തിനു സ്വാതന്ത്ര്യം നേടിയെടുത്തു എന്നതു മാത്രമല്ല അദ്ദേഹത്തിന്റെ സംഭാവന. ഭാവിഭാരതത്തെ നയിക്കാൻ സ്വഭാവശ്രേഷ്ഠതയും ത്യാഗമനോഭാവവും ഉള്ള ഒരുപറ്റം നേതാക്കന്മാരെ വാർത്തെടുക്കാനും ഗാന്ധിജിക്കു കഴിഞ്ഞു.
നിയമവാഴ്ച
നിയമവാഴ്ചയില്ലാത്ത സമൂഹത്തിൽ പിന്നെയുള്ളതു നിയമരാഹിത്യമാണെന്നു നാം ഓർത്തിരിക്കണം. ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ രാജ്യത്തിന്റെ ഭരണഘടനയ്ക്കു പരിപാവനമായൊരു സ്ഥാനമുണ്ട്. രാജ്യത്തെ ഗവൺമെന്റും ജനങ്ങളും പ്രവർത്തിക്കുന്നതും പ്രവർത്തിക്കേണ്ടതും ഭരണഘടന അനുശാസിക്കുംവിധമാണ്. നിയമവാഴ്ചയുടെ പ്രാധാന്യം പണ്ടേതന്നെ ഗ്രീസിലേയും റോമിലേയും ജനങ്ങൾ മനസിലാക്കിയിരുന്നു. അധികാരത്തിന്റെ ഉറവിടം ജനങ്ങളിലാണെന്ന് അവിടത്തെ ജനങ്ങൾ വിശ്വസിച്ചിരുന്നു. ഗ്രീസിലെ ജനങ്ങളുടെ പൗരബോധവും റോമൻ സംസ്കാരത്തിന്റെ സംഭാവനയായ റോമൻ നിയമങ്ങളും ജനങ്ങൾക്കിടയിൽ ശാന്തിയും സമാധാനവും ഉറപ്പാക്കി.
ഭരണഘടനയും നിയമവാഴ്ചയും തമ്മിലുള്ള ബന്ധംപോലെ ഉറച്ച ഒന്നാണു ഭരണഘടനയും ജനാധിപത്യവും തമ്മിലുള്ളതും. നല്ല പൗരബോധമുള്ള ഒരു ജനതയ്ക്കു മാത്രമേ ജനാധിപത്യം കാത്തുസൂക്ഷിക്കാൻ സാധിക്കുകയുള്ളുവെന്ന് അരിസ്റ്റോട്ടിൽ മനസിലാക്കിയിരുന്നു. ഇംഗ്ലണ്ടിൽ നിയമവാഴ്ച ഉറപ്പാക്കിയതു ഹേബിയസ് കോർപസ് നിയമവും (1679) ആക്ട് ഓഫ് സെറ്റിൽമെന്റും (1701) വഴിയാണ്. ഇങ്ങനെ എല്ലാ പൗരന്മാർക്കും തുല്യാവകാശം എന്ന നിയമം അവിടെ നിലവിൽവന്നു.
അമേരിക്കൻ സ്വാതന്ത്ര്യസമരം കഴിഞ്ഞ് 1776-ൽ അവിടത്തെ ജനങ്ങൾ ഒരു സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുകയുണ്ടായി. ദൈവം എല്ലാ മനുഷ്യരേയും ഒരുപോലെയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും എല്ലാവർക്കും ചില മൗലികാവകാശങ്ങൾ നൽകിയിട്ടുണ്ടെന്നും ഈ രേഖ ചൂണ്ടിക്കാണിക്കുന്നു. ജനങ്ങളുടെ ഈ അവകാശങ്ങൾ സംരക്ഷിച്ചുകൊടുക്കലാണു ഗവൺമെന്റുകളുടെ ചുമതല.
ഇതുപോലെതന്നെ 1789-ൽ ഫ്രഞ്ച് വിപ്ലവം കഴിഞ്ഞപ്പോൾ ഫ്രാൻസിലെ ജനങ്ങൾ പൗരാവകാശ പ്രഖ്യാപനം എന്ന സുവർണരേഖ പുറത്തിറക്കി. മനുഷ്യരെല്ലാവരും സ്വതന്ത്രരായി ജനിക്കുന്നുവെന്നും എല്ലാവർക്കും ഒരുപോലെയുള്ള അവകാശങ്ങൾ ഉണ്ടെന്നും ഇതിൽ പറയുന്നു. സ്വാതന്ത്ര്യത്തിനുള്ള അവകാശം, സ്വത്തിനുള്ള അവകാശം, അടിച്ചമർത്തലിനെതിരേയുള്ള അവകാശം എന്നിവ പ്രധാനപ്പെട്ടവയാണ്.
സ്വതന്ത്രമായി ആശയങ്ങൾ അവതരിപ്പിക്കാനും അഭിപ്രായം പറയാനുമുള്ള അവകാശങ്ങൾ ഏറ്റവും സവിശേഷമാർന്നവയാണ്. മേൽപറഞ്ഞവയെല്ലാം ഇന്നു ലോക സാംസ്കാരിക മൂല്യങ്ങളാണ്. ഒരു ജനതയ്ക്കും ഈ അവകാശങ്ങൾ നിഷേധിക്കാനാവാത്തവിധം രാജ്യങ്ങളിലെ ജനങ്ങൾ വളർന്നുകഴിഞ്ഞിരിക്കുന്നു.
ഭരണഘടനാ മൂല്യങ്ങൾ
ഭാരതത്തിന്റെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിച്ചെങ്കിൽ മാത്രമേ രാജ്യത്തിനു നിലനിൽപ്പുള്ളുവെന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് ഈയിടെ പറയുകയുണ്ടായി. ഒരു ഭരണഘടനയും ഒരിക്കലും പരാജയപ്പെടുന്നില്ല. എന്നാൽ, ഭരണഘടന പ്രവർത്തിപ്പിക്കുന്ന ജനങ്ങൾ പരാജയപ്പെട്ടുവെന്നുവരാം. ഭാരതത്തിന് ഒരു ഭരണഘടനവേണമെന്ന് ആദ്യമായി പറഞ്ഞതു മഹാത്മജിയാണ്. 1946-ൽ നിലവിൽ വന്ന ഇന്ത്യൻ ഭരണഘടനാ അസംബ്ലി 1949-ൽ ഗഹനമായ ചർച്ചകൾക്കുശേഷം ഒരു ഭരണഘടന എഴുതി പൂർത്തീകരിച്ചു. ഈ ഭരണഘടന 1950 ജനുവരി 26-നു നിലവിൽ വന്നു.
നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ ഭരണഘടന ഗാന്ധിയൻ, സോഷ്യലിസ്റ്റ്, ലിബറൽ ആശയങ്ങളുടെ ഒരു സംയുക്ത പ്രഖ്യാപനമാണ്. ഭരണഘടന തുടങ്ങുന്നതുതന്നെ ഭാരതത്തിലെ ജനങ്ങളായ ഞങ്ങൾ എന്നു പറഞ്ഞുകൊണ്ടാണ്. അതു ധർമത്തിലും നീതിയിലും സത്യത്തിലും സ്വാതന്ത്ര്യത്തിലും അടിസ്ഥാനമിട്ടിരിക്കുന്നു. എല്ലാ വിഭാഗം ആളുകളെയും സംരക്ഷിക്കുന്ന ഭരണഘടന അവരുടെ അവകാശങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നു. ജാതിയുടെയും മതത്തിന്റെയും സംസ്കാരത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിലുള്ള എല്ലാ ന്യൂനപക്ഷങ്ങളെയും കാത്തുപരിപാലിക്കുന്നു.
നമ്മുടെ ഭരണഘടനയുടെ പ്രധാനപ്പെട്ട ഒരു സവിശേഷത മതേതരത്വമാണ്. അനേകം മതങ്ങളുടെ നാടായ ഭാരതം മതേതരത്വം ഉയർത്തിപ്പിടിക്കണമെന്നു നമ്മുടെ ഭരണഘടനാശില്പികൾ ആഗ്രഹിച്ചു. അതുപോലെ തന്നെ സോഷ്യലിസം ഭരണഘടനയുടെ പ്രധാനപ്പെട്ട ഒരു ലക്ഷ്യമാണ്. ഇന്നത്തെ ഗവൺമെന്റുകൾ നവലിബറൽ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്പോൾ ഈയൊരു ലക്ഷ്യം മറക്കാൻ പാടില്ല.
നാലു സ്വാതന്ത്ര്യങ്ങൾ
അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന തോമസ് ജെഫേഴ്സൺ ഒരിക്കൽ പറഞ്ഞതു വ്യക്തിസ്വാതന്ത്ര്യമാണു ജനാധിപത്യത്തിന്റെ കാതൽ എന്നാണ്. ഭാരതത്തിനു സ്വാതന്ത്രം കിട്ടി 71 വർഷം കഴിഞ്ഞപ്പോൾ നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങൾക്ക് എന്തോ കുഴപ്പം പറ്റിയിട്ടുണ്ടെന്ന് ഒരു തോന്നലുണ്ട്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പു നാലു പ്രധാനപ്പെട്ട സ്വാതന്ത്ര്യങ്ങളെ ചുറ്റിപ്പറ്റിയായിരിക്കും.
ഒന്നാമത്തേത്, ഭയത്തിൽനിന്നുള്ള സ്വാതന്ത്ര്യമാണ്. നമുക്കുചുറ്റും സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള സംഭവങ്ങൾ ദിനംതോറും അരങ്ങേറിക്കൊണ്ടിരിക്കുന്നു. ജനങ്ങൾക്ക് ഇവിടെ ഭയരഹിതരായി പുറത്തിറങ്ങി നടക്കാനും പ്രവർത്തിക്കാനും സാധിക്കണം. രണ്ടാമത്തേത്, സാന്പത്തിക സ്വാതന്ത്ര്യമാണ്. സമൂഹത്തിന്റെ നട്ടെല്ലായ കർഷകർ ദിനംപ്രതിയെന്നോണം നമ്മുടെ രാജ്യത്ത് ആത്മഹത്യചെയ്യുന്നു. അതുപോലെ യുവജനങ്ങളുടെ തൊഴിലവസരങ്ങൾ വർഷംതോറും കുറഞ്ഞുവരുന്നു.
മൂന്നാമത്തേത്, വിവേചനത്തിൽനിന്നുള്ള സ്വാതന്ത്ര്യമാണ്. നമ്മുടെ നാട്ടിൽ മുന്നോക്ക- പിന്നോക്ക പരിഗണനകൾ ഇപ്പോൾ എല്ലാത്തലങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. മിക്കവർക്കും ഇപ്പോൾ സംവരണം നിലവിലുണ്ട്. കൂടാതെ പണത്തിന്റെ സ്വാധീനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ വിവേചനം ഏറിവരുന്നു. നാലാമത്തേത്, എല്ലാത്തരത്തിലുമുള്ള അക്രമത്തിൽനിന്നുമുള്ള സ്വാതന്ത്ര്യമാണ്. ദിവസവും പത്രം വായിക്കുന്പോൾ സ്ത്രീകൾക്കും കുട്ടികൾക്കും പിന്നോക്ക വിഭാഗങ്ങൾക്കും രാഷ്ട്രീയ എതിരാളികൾക്കും നേരേയുള്ള അക്രമങ്ങൾ വർധിച്ചുവരുന്നതായി നാം കാണുന്നു.
നിതാന്തജാഗ്രത
ഈ വരുന്ന പൊതുതെരഞ്ഞെടുപ്പ് ഭാരതത്തിലെ ജനാധിപത്യ സമൂഹത്തിനു വലിയൊരു അവസരമാണ്. വോട്ടുചെയ്യുന്ന ദിവസം തങ്ങൾ പരമാധികാരികളാണെന്നു ജനങ്ങൾ ഓർത്തിരിക്കണം. ഒരു ജനതയെ ആരുഭരിക്കണം എന്നു പറയാനുള്ള അവകാശമാണ് സമ്മതിദാനാവകാശം. ഇംഗ്ലണ്ടിലെ പ്രമുഖ നിയമജ്ഞനും എഴുത്തുകാരനുമായിരുന്ന ലോർഡ് ആക്ടൺ പറഞ്ഞതുപോലെ നിതാന്ത ജാഗ്രതയാണ് ജനാധിപത്യത്തിന്റെ വില.
അമേരിക്കയിലെ ജനങ്ങളുടെ പാർട്ട്ടൈം തൊഴിൽ രാഷ്ട്രീയമായിരിക്കണമെന്ന് അവിടത്തെ പ്രസിഡന്റായിരുന്ന ഐസനോവർ ഒരിക്കൽ പറയുകയുണ്ടായി. ഭാരതത്തെ സംബന്ധിച്ച് ഈ രാഷ്ട്രം ഒന്നായി നിലനിൽക്കണം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പ്രധാനപ്പെട്ടതാണ്. ഇന്ത്യ വലിയ സാന്പത്തിക ശക്തിയാകുന്പോൾ എല്ലാവരേയും ഉൾക്കൊള്ളുന്ന ഒരുതരം വളർച്ചയാണ് നമുക്കാവശ്യം. സാന്പത്തികമായ അസമത്വങ്ങൾ സമൂഹത്തിൽ വലിയ അസ്വസ്ഥതകൾ സൃഷ്ടിക്കുമെന്നു ലോകചരിത്രം നമ്മെ പഠിപ്പിക്കുന്നു.
സമത്വവും സ്വാതന്ത്ര്യവും കൈവരിക്കുന്പോഴും സാഹോദര്യം ഒരിക്കലും കൈമോശം വരാൻ പാടില്ല. ഭാരതത്തിന്റെ സൗന്ദര്യം അതിന്റെ ബഹുസ്വരതയിലാണ്. പലനിറങ്ങൾ ഒന്നിച്ചുചേരുന്പോഴാണല്ലോ കാഴ്ചയ്ക്കു ഭംഗിയേറുന്നത്. രാഷ്ട്രീയം രാഷ്ട്രത്തെപ്പറ്റിയുള്ളതാണ്. സങ്കുചിതമായ ചിന്തകൾ മാറ്റിവച്ച് തെരഞ്ഞെടുപ്പിന്റെ ഈയവസരത്തിൽ രാഷ്ട്രത്തെപ്പറ്റി നമുക്കു ചിന്തിക്കാം.
ഡോ. എം.എം. മാത്യു
(ലേഖകൻ കോട്ടയം ഡോ. എം.വി. പൈലി ഫോറം ഫോർ ഹയർ എഡ്യൂക്കേഷൻ ഡയറക്ടറാണ്).