Wednesday, April 10, 2019 2:15 AM IST
കെ.എം. മാണി 84-ാം പിറന്നാൾ വേളയിൽ ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫുമായി നടത്തിയ അഭിമുഖത്തിൽനിന്ന്.
വക്കീൽ ജീവിതം
1956 മുതൽ 65 വരെ പാലാ, കോട്ടയം കോടതികളിൽ ഞാൻ നന്നായി കേസുള്ള വക്കീലായിരുന്നു. വാദിച്ച ഒരു കേസും തോറ്റതായി തോന്നുന്നില്ല. കേസു പഠിച്ചു സാക്ഷികളെ വിസ്തരിച്ചു മാത്രമെ വാദം നടത്തിയിട്ടുള്ളൂ. കോട്ടയം ഡിസിസി സെക്രട്ടറിയായിരുന്ന ഞാൻ വക്കീൽ പണിയിൽനിന്നു കിട്ടുന്ന വരുമാനം അപ്പാടെ പാർട്ടി പ്രവർത്തനത്തിനാണ് ചെലവഴിച്ചിരുന്നത്. ഉച്ചകഴിഞ്ഞു ജീപ്പ് വാടകയ്ക്കെടുത്തു പൂഞ്ഞാർ പ്രദേശങ്ങളിലെ മലയോരഗ്രാമങ്ങളിൽ പാർട്ടി പ്രവർത്തനത്തിനു പോകും. പാതിരായ്ക്കു വീട്ടിലെത്തി അത്താഴം കഴിച്ചശേഷം വീണ്ടും കേസുകൾ പഠിക്കാനിരിക്കും. അതിരാവിലെ എഴുന്നേറ്റ് കേസുകെട്ടുകളുമായി വീണ്ടും പാലാ കോടതിയിലേക്ക്.
കാർഷിക പ്രതിബദ്ധത
എന്റെ അപ്പൻ തൊമ്മൻ മാണി നല്ല കർഷകനായിരുന്നു. കപ്പയും കാച്ചിലും ഇഞ്ചിയും മഞ്ഞളുമൊക്കെ നടുന്നതും വിളവെടുക്കുന്നതും കണ്ടു വളർന്ന എന്റെ ബാല്യം പാടത്തും പറന്പിലുമായിരുന്നു.
മരങ്ങാട്ടുപിള്ളിയിൽനിന്നു കുറച്ചകലെ കുണുക്കൻപാറ മലയിൽ ഞങ്ങൾക്കു കുറെ കൃഷിയിടമുണ്ടായിരുന്നു. പാറയിൽ കപ്പയും ഇഞ്ചിയുമൊക്കെ ഉണങ്ങാനിടും. ആ ദിവസങ്ങളിൽ പാറക്കെട്ടിലെ മാടത്തിലായിരുന്നു എന്റെ ഉറക്കം. അന്തോനി എന്നൊരു സ്ഥിരം പണിക്കാരൻ കൂട്ടുകിടക്കാനുണ്ടായിരുന്നു. അന്തോനിയുടെ പാട്ടും കെട്ടുകഥകളും കേട്ടുള്ള ഉറക്കം ബഹുരസമായിരുന്നു.
മദ്രാസിലെ നിയമപഠനം കഴിഞ്ഞുവന്ന കാലത്തു കോഴിക്കോട്ട് പരേതനായ ഗോവിന്ദമേനോന്റെ ചേംബറിലായിരുന്നു അഭിഭാഷക പരിശീലനത്തിനു തുടക്കം. കോഴിക്കോട് കൂടരഞ്ഞിയിൽ അക്കാലത്ത് പിതാവിനു സ്ഥലമുണ്ടായിരുന്നു. വക്കീൽ പരിശീലനത്തിനു പുറമെ കൂടരഞ്ഞിയിലെ കൃഷി നോക്കി നടത്താൻ കൂടിയാണ് അവിടെ കൂടിയത്. പിന്നീടാണ് പ്രാക്ടീസ് പാലായിലേക്കു മാറ്റിയത്.
അമ്മയുടെ ഓർമ
അമ്മ മരങ്ങാട്ടുപിള്ളി തറപ്പിൽ തോണിപ്പാറ കുടുംബാംഗമായ ഏലിയാമ്മ വളരെ ഭക്തയായ സ്ത്രീയായിരുന്നു. രാഷ്ട്രീയപ്രവർത്തനവും യോഗങ്ങളും കഴിഞ്ഞു പാതിരാവിൽ ആരും കാണാതെ അമ്മയുടെ മുറിയിലൂടെ പതുങ്ങി കടക്കുന്പോൾ അമ്മ എന്നോടു പതിവായി ഒരു ചോദ്യം ചോദിച്ചിരുന്നു. മോനേ നീയിന്നു കുരിശു വരച്ചോ, പ്രാർഥിച്ചോ.
തേവരയിലെ പഠനകാലം
എനിക്കു നേതൃവാസന കിട്ടിയത് 1950കളിൽ ബിഎ പഠിച്ച തേവര എസ്എച്ച് കോളജിൽനിന്നാണ്. തേവരയിൽ പഠിക്കുന്പോൾ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചതാണ്. പക്ഷേ, വോട്ടെണ്ണലിൽ തോറ്റു. അന്നു ബാലറ്റ് ഓരോ ക്ലാസിലെയും എണ്ണം അനുസരിച്ചാണ് അധ്യാപകനെ ഏൽപ്പിച്ചിരുന്നത്. അധ്യാപകൻ ബാലറ്റ് വിതരണം വൈക്കംകാരൻ ഗോപിയെ ഏൽപ്പിച്ചു. ഗോപി കടുത്ത മാർക്സിസ്റ്റുകാരനായിരുന്നു. മിച്ചം വന്ന ബാലറ്റെല്ലാം ഗോപി അവരുടെ സ്ഥാനാർഥിക്ക് അനുകൂലമായി എഴുതിയിട്ടു. ഞാൻ പരാതിയുമായി പ്രിൻസിപ്പൽ കാഞ്ഞിരപ്പള്ളി കരിപ്പാപ്പറന്പിൽ കുടുംബാംഗമായ ഫാ. തിയൊഡോഷ്യസ് സിഎംഐയുടെ അടുത്തു ചെന്നു. അദ്ദേഹം പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ വിദ്യാർഥികളുടെ എണ്ണത്തേക്കാൾ വോട്ട് പെട്ടിയിൽ വീണിട്ടുണ്ടെന്നു മനസിലായി. റീ ഇലക്ഷൻ വേണമെന്നായി ഞാൻ. അച്ചൻ എന്നെ വിളിച്ചു സൗമ്യമായി പറഞ്ഞു, മാണി നീ പറയുന്നതു ശരിയാണ്. വീണ്ടും ബാലറ്റ് അടിച്ച് തെരഞ്ഞെടുപ്പു നടത്തുക എളുപ്പമല്ല. കോളജിൽ സമരവും വഴക്കും സമാധാനക്കേടുമൊക്കെയുണ്ടാകും. അച്ചൻ അവസാനം ഒരു ഒത്തുതീർപ്പ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായും അവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും മേലിൽ ഇത്തരം അനിഷ്ടകാര്യങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും നോട്ടീസ് ബോർഡിൽ എഴുതിയിടാം. നോട്ടീസ് പ്രസിദ്ധീകരിച്ചതോടെ ഞാൻ തർക്കം രാജിയാക്കി.
എനിക്കു പ്രസംഗത്തിൽ പ്രാഗല്ഭ്യം കിട്ടിയത് ഇന്റർമീഡിയറ്റ് പഠിച്ച തൃശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളജിലാണ്. മദ്രാസ് യൂണിവേഴ്സിറ്റിതല പ്രസംഗ മത്സരത്തിൽ എനിക്കു ഒന്നാം സ്ഥാനം കിട്ടിയിട്ടുണ്ട്.
ഏറ്റവും സ്വാധീനിച്ചവർ
ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച വ്യക്തി എന്റെ പിതാവാണ്. കൃഷിയും ബിസിനസുമൊക്കെയായി പൊതുകാര്യ പ്രസക്തനായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ എനിക്കു പ്രോത്സാഹനം നൽകിയതും പിതാവു തന്നെ. രാഷ്ട്രീയത്തിൽ ഏറ്റവും സ്വാധീനിച്ചയാൾ മുൻ മന്ത്രി പി.ടി. ചാക്കോയാണ്.
ആദ്യ ഇലക്ഷൻ
1965ൽ പാലായിലെ ആദ്യ നിയമസഭാ ഇലക്ഷൻ കോണ്ഗ്രസിലെ മിസിസ് ആർ.വി. തോമസിനെതിരേയായിരുന്നു. മത്സരം ജയിച്ചെങ്കിലും ഒരു മുന്നണിക്കും ഭൂരിപക്ഷം കിട്ടാതെ വന്നതിനാൽ നിയമസഭ ചേർന്നില്ല. ആ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചു പരേതനായ ജോസഫ് ചാഴികാടൻ പറഞ്ഞ കമന്റ് ഇങ്ങനെയാണ്."ഞങ്ങൾ മാമോദീസ മുങ്ങാതെ മരിച്ചുപോയ കുഞ്ഞുങ്ങൾ.'
വാശിയേറിയ ഇലക്്ഷൻ
ഏറ്റവും വാശിയേറിയത് 1967ലെ തെരഞ്ഞെടുപ്പായിരുന്നു. എതിരാളി കോണ്ഗ്രസ് നേതാവ് എം.എം. ജേക്കബ്. അതിനിർണായകമായിരുന്നു ആ പോരാട്ടം. 65ലെ തെരഞ്ഞെടുപ്പിൽ മന്നത്തു പത്മനാഭൻ ഉൾപ്പെടെ സ്വാധീനമുള്ള സമുദായ നേതാക്കളുടെ ഉറച്ച പിൻതുണ കേരള കോണ്ഗ്രസിനുണ്ടായിരുന്നു. 67ൽ അതുണ്ടായിരുന്നില്ല, പാലായിൽ ഉൾപ്പെടെ. കേരള കോണ്ഗ്രസ് പിരിച്ചുവിടണം, കോണ്ഗ്രസിൽ ലയിക്കണം എന്നതായിരുന്നു പലരുടെയും താത്പര്യം. ആ 33 മാസക്കാലമായിരുന്നു സമാജികനെന്ന നിലയിൽ എന്റെ നിയമസഭാ ജീവിതത്തിലെ സുവർണകാലം. ഭരണമുന്നണിക്കു 117 അംഗങ്ങൾ. ഇപ്പുറത്തു കോണ്ഗ്രസിനു കെ. കരുണാകരന്റെ നേതൃത്വത്തിൽ ഒന്പതു പേർ. കെ.എം. ജോർജിന്റെ നേതൃത്വത്തിൽ ഞങ്ങൾ കേരള കോണ്ഗ്രസിലെ അഞ്ചു പേർ.
ആദ്യകാല പ്രചാരണ രീതി
ഭവനസന്ദർശനം, കുടുംബയോഗം, കോർണർ യോഗങ്ങൾ. വോട്ടർമാരെ നേരിൽ കണ്ടുള്ള വോട്ട് അഭ്യർഥന. വൈകുന്നേരം ഓരോ വാർഡിലും ഒരു വീട്ടിൽ കൂടും. ചെറിയൊരു ഭക്ഷണവും കാണും. അതായതു ഗൃഹനാഥന്റെ വക കപ്പയും മുളക് ചമ്മന്തിയും കട്ടൻ കാപ്പിയും.
കല്യാണം
മൂന്നിടത്തെ പെണ്ണുകാണാൻ പോയിട്ടുള്ളു. മൂന്നാമതു പോയി കണ്ടയാളാണ് അടുത്തിരിക്കുന്ന വാഴൂർ ഈറ്റത്തോട്ട് കുടുംബത്തിലെ കുട്ടിയമ്മ. അക്കാലത്തു ചങ്ങനാശേരി അസംപ്ഷൻ കോളജിൽ ഡിഗ്രിക്കു പഠിക്കുകയാണ്. കല്യാണത്തോടെ പഠനം നിറുത്തി. പരാതിയില്ലാത്ത ഭാര്യയാണ് എനിക്കുള്ളത്. രാഷ്ട്രീയത്തിൽ എനിക്കു സഹായമായത് ഈ സഹകരണമാണ്. ഏതു സാഹചര്യത്തോടും രാഷ്ട്രീയത്തോടും പൊതുപ്രവർത്തനത്തോടും അഡ്ജസ്റ്റു ചെയ്യാൻ കുട്ടിയമ്മയ്ക്കു സാധിക്കുമായിരുന്നു. ഈ അഡ്ജസ്റ്റുമെന്റുകൊണ്ട് ഞങ്ങളുടെ കുടുംബ ജീവിതവും നന്നായി.
കുടുംബ വിശേഷം
കൂടുതൽ മക്കളുള്ളത് സന്തോഷമുള്ള കാര്യമാ. എനിക്ക് ആറു മക്കളും 13 കൊച്ചുമക്കളുമുണ്ട്. അവരെ സ്നേഹിക്കുന്നതും ഒരുമിച്ചിരുന്ന് സംസാരിക്കുന്നതും എത്ര സന്തോഷകരമാണെന്നോ. എല്ലാവരും കൂടിയാൽ പറയാത്ത വിഷയങ്ങളില്ല. രാഷ്ട്രീയം, സംഗീതം, സിനിമ മുതൽ കെട്ടുകഥകൾ വരെ.
വിശ്വാസം, ശീലം, ദുശ്ശീലം
ഞാൻ അടിയുറച്ച ഈശ്വരവിശ്വാസിയാ. എന്നാൽ എന്റെ പ്രാർഥനയും അനുഷ്ഠാനങ്ങളും മറ്റാരും കാണണമെന്നോ അറിയണമെന്നോ എനിക്ക് ആഗ്രഹമില്ല. എത്ര തിരക്കുണ്ടെങ്കിലും അഞ്ചു മിനിറ്റ് കണ്ണടച്ച് പ്രാർഥിക്കാതെ ഉറങ്ങാറില്ല. എല്ലാ ഞായറാഴ്ചകളിലും പറ്റുന്ന ഇടദിവസങ്ങളിലും വിശുദ്ധ കുർബാന മുടക്കാറില്ല.
ഭക്ഷണ കാര്യത്തിൽ യാതൊരു നിർബന്ധങ്ങളുമില്ല. കിട്ടുന്നിടത്തുനിന്നു കിട്ടുന്നതെന്തും കഴിക്കും. കുളിയാണ് എനിക്ക് ഉന്മേഷം തരുന്നത്.
പുകവലിയായിരുന്നു എന്റെ ദുശ്ശീലം. വിൽസും പിന്നീട് ട്രിപ്പിൾ ഫൈവും അഞ്ചു പായ്ക്കറ്റു വരെ ചെയിനായി വലിച്ച കാലമുണ്ട്. പലപ്പോഴും പുകവലി നിർത്താൻ നോക്കി, പരാജയപ്പെട്ടു. വിഴിഞ്ഞം ഹോട്ടലിൽ താമസിച്ചു ബജറ്റുകൾ എഴുതി തീർക്കുന്പോൾ ജൂബയിൽനിന്നു സിഗരറ്റ് പായ്ക്കറ്റോടെ എടുത്തു കടലിലേക്കു വലിച്ചെറിഞ്ഞ അനുഭവങ്ങളുണ്ട്. വത്തിക്കാനിൽ പോയപ്പോൾ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പ്രാർഥിച്ചിറങ്ങി സിഗരറ്റ് അവിടെ ഭിത്തിയിൽ ഉപേക്ഷിച്ചു പോന്നിട്ടുണ്ട്. തിരുവനന്തപുരത്ത് എത്തിയാൽ മേലിൽ വലിക്കില്ലെന്നു പ്രതിജ്ഞയെടുത്തു കൊട്ടാരക്കരയിൽ ഒരുപാട് സിഗരറ്റുകൾ എറിഞ്ഞുകളഞ്ഞിട്ടുണ്ട്. പറച്ചിലല്ലാതെ പിന്നെയും ഞാൻ വലിച്ചുകൊണ്ടേയിരുന്നു.
പുകവലി എന്നേക്കുമായി ഉപേക്ഷിച്ചത് മകൾക്കു വേണ്ടിയുള്ള ഒരു ത്യാഗമായിരുന്നു. മൂത്ത മകൾ എത്സമ്മയുടെ പ്രസവം ഏറെ കോംപ്ലിക്കേഷനായിരുന്നു. പ്രാർഥനമാത്രം രക്ഷയാക്കി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എല്ലാവരും കണ്ണീരൊഴുക്കി നിൽക്കുന്പോഴാണ് ഒരു ത്യാഗമെന്നോണം ഇനി പുകവലിക്കില്ലെന്നു തീരുമാനമെടുത്തത്. ദൈവം മകളെയും കുഞ്ഞിനെയും രക്ഷിച്ചു. ഞാൻ വലി ഉപേക്ഷിക്കുകയും ചെയ്തു.
ഏറ്റവും സന്തോഷ അനുഭവം
1975ൽ ആദ്യമായി മന്ത്രിയായപ്പോൾ പാലാ സെന്റ് തോമസ് കത്തീഡ്രലിൽ അപ്രതീക്ഷിതമായി ലഭിച്ച അനുമോദനമാണ് സന്തോഷകരമായ ഓർമ. ഞായറാഴ്ച വിശുദ്ധ കുർബാനയുടെ അവസാനം വികാരി ഫാ. ജോണ് മാളിയേക്കൽ പറഞ്ഞു. നമ്മുടെ ഇടവകാംഗമായ കെ.എം. മാണി നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വിവരം പത്രങ്ങളിൽ വായിച്ചറിഞ്ഞല്ലോ. കുർബാനയ്ക്കുശേഷം കുരിശിൻതൊട്ടിയിൽ മാണിക്ക് ഒരു അഭിനന്ദന യോഗം ചേരുകയാണ്. എല്ലാവരും പങ്കെടുക്കണം. ഞാനറിയാതെ അച്ചൻ സ്റ്റേജും ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടായിരുന്നു. അച്ചൻ എന്നെ സ്റ്റേജിൽ വച്ച് കൈവച്ച് അനുഗ്രഹിച്ചു.
വേദനിപ്പിച്ച സംഭവം
എന്റെ അമ്മ മരിച്ച ദിവസം. അമ്മ മരണാസന്നയായി കിടന്ന മണിക്കൂറുകൾ. മക്കളും ബന്ധുക്കളും പ്രാർഥന ചൊല്ലി കട്ടിലിനു ചുറ്റുമുണ്ട്. ആഭ്യന്തരമന്ത്രിയായിരിക്കെ മുൻനിശ്ചയിച്ചതനുസരിച്ച് കോട്ടയം വെള്ളൂർ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം നടത്തണം. സ്റ്റേഷൻ ഉദ്ഘാടനത്തിനു പോകേണ്ടെന്നു തീരുമാനമെടുത്തിരിക്കുന്പോൾ അവരുടെ തുടരെയുള്ള വിളി വരുന്നു. ആനയും അന്പാരിയും ഒരുങ്ങി നിൽക്കുകയാണ്, മന്ത്രി വരാതിരിക്കരുത്. മനസില്ലാ മനസോടെ ഞാൻ ചടങ്ങിനു പോയി. തിരികെ വന്ന് അര മണിക്കൂറിനുള്ളിൽ അമ്മ മരിക്കുകയും ചെയ്തു. ചെയ്തത് അപരാധമായിപ്പോയി, ആ ദിവസം അമ്മയുടെ അരുകിൽനിന്നു പോയത് ഒരു ദുഃഖമായി അവശേഷിക്കുന്നു.
ഇഎംഎസ്, അച്യുതമേനോൻ, കരുണാകരൻ എന്നിവരെക്കുറിച്ച്
അടുത്തറിഞ്ഞ മുൻ മുഖ്യമന്ത്രിമാരിൽ ഇഎംഎസ് നന്പൂതിരിപ്പാട് വലിയ ത്യാഗിയായിരുന്നു. ആഴത്തിൽ അറിവുണ്ടായിരുന്ന സി. അച്യുതമേനോൻ പെരുമാറ്റത്തിലും സംസാരത്തിലും ആഭിജാത്യം പുലർത്തി. കെ. കരുണാകരൻ വലിയ ആജ്ഞാശക്തിയുള്ള നേതാവായിരുന്നു. എനിക്ക് ഏറ്റവും ആദരം അച്യുതമേനോനോടാണ്.
കെ.എം. മാണി
1933 ജനുവരി 30 : ജനനം (മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപിള്ളിയിൽ കരിങ്ങോഴയ്ക്കൽ തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടെയും മകൻ. വധു കുട്ടിയമ്മ)
1956 നവംബർ 28 : വിവാഹം
1960-1964 : കോട്ടയം ഡിസിസി സെക്രട്ടറി
1965-മാർച്ച് 05 : നിയമസഭയി ലേക്ക് ആദ്യ ജയം പാലായിൽ നിന്ന്
26-12-1975 : ആദ്യമായി മന്ത്രിസഭയിൽ-ധനമന്ത്രി
11-4-1977-25-4-1977 ആഭ്യന്തരമന്ത്രി (കരുണാകരൻ മന്ത്രിസഭ)
27-4-1977-15-1-1978 : ആഭ്യന്തരമന്ത്രി (ആന്റണി മന്ത്രിസഭ)
16-9-1978-27-10-1978 : ആഭ്യന്തരമന്ത്രി (ആന്റണി മന്ത്രിസഭ)
29-10-1978-26-7-1979 : ആഭ്യന്തരമന്ത്രി (പികെവി മന്ത്രിസഭ)
25-1-1980- 20-10-1981 :ധനകാര്യം, നിയമം (നായനാർ മന്ത്രിസഭ)
28-12-1981-17-3-1982- ധനകാര്യം, നിയമം (കരുണാകരൻ മന്ത്രിസഭ)
24-5-1982-25-3-1987 -ധനകാര്യം, നിയമം, ജലസേചനം (കരുണാകരൻ മന്ത്രിസഭ)
24-6-1991-16-3-1995 റവന്യു, നിയമം (കരുണാകരൻ മന്ത്രിസഭ)
22-3-1995-9-5-1996 റവന്യു, നിയമം (ആന്റണി മന്ത്രിസഭ)
17-5-2001-30-8-2004 റവന്യു, നിയമം (ആന്റണി മന്ത്രിസഭ)
31-8-2004-17-5-2006 റവന്യു, നിയമം (ഉമ്മൻ ചാണ്ടി മന്ത്രിസഭ)
18-5-2011-10-11-2015 ധനകാര്യം (ഉമ്മൻ ചാണ്ടി മന്ത്രിസഭ)
1978-അധ്വാനവർഗ സിദ്ധാന്തം
1980-81 -ബജറ്റിൽ കർഷകത്തൊഴിലാളി പെൻഷൻ
1993 നവംബർ 30 -ഷഷ്ടിപൂർത്തി
2011-12 ബജറ്റിൽ കാരുണ്യ ബനവലന്റ് ഫണ്ട്
2012-13 ബജറ്റിൽ സംസ്ഥാന സംരംഭക മിഷനും നൈപുണ്യ പദ്ധതിയും
2012- സെപ്റ്റംബർ 6 : ബ്രിട്ടീഷ് പാർലമെന്റിന്റെ ആദരം
2012 ഒക്ടോബർ 18 : അവയവദാന സമ്മത പത്രം
2015 മാർച്ച് 13 : പതിമൂന്നാമത്തേതും അവസാനത്തേതുമായ ബജറ്റ്
2015 മാർച്ച് 25 : ധനമന്ത്രിമാരുടെ എംപവേർഡ് കമ്മിറ്റി ചെയർമാൻ
2015 നവംബർ 10 : ബാർ കോഴി കേസിൽ ധനമന്ത്രി സ്ഥാനം രാജിവച്ചു
2017 ജനുവരി 30 :ശതാഭിഷേകം
2017 മാർച്ച് 15 : നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ മാണിക്ക് കക്ഷിഭേദമന്യെ നിയമസഭയുടെ ആദരം