Wednesday, April 10, 2019 12:21 AM IST
കോട്ടയത്ത് എന്റെ സീനിയർ നേതാവായിരുന്നു കെ.എം. മാണി സാർ. അന്ന് അദ്ദേഹം ഡിസിസി സെക്രട്ടറിയായിരുന്നു. ഞാൻ കെഎസ്യുക്കാരനും. കോട്ടയം ഡിസിസി ഓഫീസിനു മുന്നിലൂടെയാണ് ഞാൻ അന്ന് സിഎംഎസ് കോളജിൽ പോയിരുന്നത്. ഡിസിസി സെക്രട്ടറിയായിരുന്ന മാണി സാറിനെ അതു വഴി പോകുന്പോൾ, പലവട്ടം കണ്ടിട്ടുണ്ട്. കെഎസ്യു പ്രവർത്തകനെന്ന നിലയിൽ ഓഫീസിനകത്തു വച്ചും മാണിസാറിനെ കണ്ടിട്ടുണ്ട്. അന്നും കാണാൻ നല്ല ഗാംഭീര്യമാണ്.
1977ൽ എന്റെ രണ്ടാമത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കടുകട്ടിയായിരുന്നു. പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ ഘടന അന്ന് ആകെ മാറിയിരുന്നു. അകലക്കുന്നം, പള്ളിക്കത്തോട്, അയർക്കുന്നം, കൂരോപ്പട തുടങ്ങിയ പഞ്ചായത്തുകൾ പുതുപ്പള്ളിയിൽ പുതുതായെത്തി. എനിക്ക് അന്ന് ഈ പ്രദേശങ്ങളുമായി കാര്യമായ ബന്ധമില്ല. തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചപ്പോൾ പാലാ കെ.എം. മാത്യു സാർ വലിയ സഹായമായി കൂടെനിന്നു. അപ്പോഴും നാലു പഞ്ചായത്തുകൾ പേടി സ്വപ്നമായി നില കൊണ്ടു. തുടർന്നാണ് ഞാൻ മാണി സാറിന്റെ സഹായം തേടിയത്. തുടർന്ന് അദ്ദേഹം ഈ പ്രദേശത്തെ തെരഞ്ഞെടുപ്പിന്റെ ചുക്കാൻ ഏറ്റെടുത്തു. അഞ്ചു യോഗങ്ങളിൽ പ്രസംഗിച്ചു. അതോടെ കളംമാറി. മിന്നുന്ന ജയം നേടുകയും ചെയ്തു.
കോണ്ഗ്രസിൽ ഒന്നിച്ചുണ്ടായിരുന്ന ഞങ്ങൾ പിന്നീട് പാർട്ടിപരമായി രണ്ടു വഴികളിലൂടെ യാത്ര ചെയ്തു. ചുരുങ്ങിയ കാലഘട്ടത്തിൽ മുന്നണി മാറിയും സഞ്ചരിച്ചിട്ടുണ്ട്. എന്നാൽ, ഉൗഷ്മളമായ സൗഹൃദത്തിന് ഒരിക്കൽപ്പോലും ഇടിവു തട്ടിയിട്ടില്ല. ഞാൻ മുഖ്യമന്ത്രിയായ രണ്ടു മന്ത്രിസഭകളിൽ അദ്ദേഹം ധനം ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചു. 49 വർഷം ഞാൻ നിയമസഭയിൽ ഉണ്ടായിരുന്നപ്പോൾ അദ്ദേഹം കൂടെ ഉണ്ടായിരുന്നു. നിയമസഭയിലും മന്ത്രിസഭയിലും പൊതുപ്രവർത്തനരംഗത്തുമൊക്കെ അദ്ദേഹം എന്നെ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്.
ഏതാണ്ട് 24 മണിക്കൂറും ജനങ്ങളുടെ ഇടയിൽ കഴിയുന്ന ആൾ. ആർക്കും എപ്പോൾ വേണമെങ്കിലും കടന്നുവരാം. ഒൗപചാരികത എന്ന ഒരു മതിൽക്കെട്ട് സൂക്ഷിക്കാറില്ല. മാണിസാറിനു ജനങ്ങളെ ആകർഷിക്കാനുള്ള ഒരു കാന്തശക്തിയുണ്ട്. എപ്പോഴും ആളുകൾ അദ്ദേഹത്തിന്റെ ചുറ്റുമുണ്ട്.
മണ്ഡലം കാത്തുസൂക്ഷിക്കുന്നതിലും അതിലെ ആൾക്കാരുമായി ബന്ധം നിലനിർത്തുന്നതിലും ഒരുപക്ഷേ മാണിസാർ എനിക്കു ഗുരുവായി വരും.
പാലായിലെ ഓരോ വോട്ടറെയും അദ്ദേഹം പേരെടുത്തു വിളിക്കുന്നതു കേൾക്കാം. എല്ലാവരുമായും നല്ല വ്യക്തിബന്ധമാണ്. പാലാക്കാരുടെ ചങ്കൂറ്റത്തിനു പിന്നിൽ മാണിസാറുണ്ട്. സാറുണ്ടെങ്കിൽ പിന്നൊന്നും പേടിക്കാനില്ലെന്നാണ് അവർ പറയാറുള്ളത്.
ചരമം, വിവാഹം തുടങ്ങി വ്യക്തിയുടെ ജീവിതത്തിലെ സുപ്രധാന സമയങ്ങളിലെല്ലാം അദ്ദേഹം ഓടിയെത്തിയിരിക്കും. തിരക്കിനിടയിൽ ചിലപ്പോൾ വൈകിയായിരിക്കും വരിക. പക്ഷേ, വന്നിരിക്കും എന്നുറപ്പ്. പാലായുമായുള്ള ഹൃദയബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പറഞ്ഞത് പാലാ എന്റെ രണ്ടാം ഭാര്യയാണ് എന്ന്. അങ്ങനെ പറയാൻ ധൈര്യമുള്ള മറ്റൊരു ജനപ്രതിനിധി ഉണ്ടോ എന്നെനിക്കു സംശയമാണ്.
മാണി സാർ ഉണ്ടാക്കിയ ഒരു പൊതുപ്രവർത്തന ശൈലി കേരളത്തിലെ എല്ലാ പൊതുപ്രവർത്തകരും പിന്നീട് ഏറ്റെടുക്കുകയോ ഏറ്റെടുക്കാൻ നിർബന്ധിതരാകുകയോ ചെയ്തു. മണ്ഡലം ശ്രദ്ധിക്കാത്ത ആർക്കും രണ്ടാമത് ജയിക്കാൻ പറ്റില്ലാത്ത അവസ്ഥ സംജാതമായി. പാലായുടെ മുക്കിലും മൂലയിലും അദ്ദേഹം വികസനമെത്തിച്ചു. ജനപ്രതിനിധികൾ വികസനത്തിന്റെ പതാകവാഹകരായതു മാണിസാർ കാണിച്ച മാതൃകയിലൂടെയാണ്. അതു കേരളത്തിൽ വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കി.
നിരവധി റിക്കാർഡുകളുടെ ഉടമയാണ് അദ്ദേഹം. ഇനിയാർക്കും അതു തകർക്കാനാവില്ല. ഒപ്പമെത്താനുമാകില്ല. പാലാ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി 13 തവണ ജയിച്ചു. തെരഞ്ഞെടുപ്പിൽ തോൽവി എന്തെന്ന് അറിഞ്ഞിട്ടില്ല. ഏറ്റവും കൂടുതൽ കാലം മന്ത്രി. ഏറ്റവും കൂടുതൽ തവണ മന്ത്രി. ആറു നിയമസഭകളിൽ മന്ത്രിയായി. ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ചു.
ബജറ്റുകളുടെ തോഴൻ
ഓരോ ബജറ്റും മാണിസാറിന് പുതിയ അനുഭവങ്ങളായിരുന്നു. ഓരോന്നിലും പുതിയ ആശയങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. സാന്പത്തിക ശാസ്ത്രത്തിൽ ബിരുദമോ ഡോക്ടറേറ്റോ ഒന്നും അദ്ദേഹത്തിനില്ല. എങ്കിലും കേരളം കണ്ടിട്ടുള്ള ഏറ്റവും ഭാവനാപൂർണമായ ചില പദ്ധതികൾ അദ്ദേഹം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ബജറ്റ് പ്രസംഗം കേട്ടിരിക്കേണ്ട അനുഭവമാണ്. രണ്ടു രണ്ടര മണിക്കൂർ ഇടതടവില്ലാതെ, ഒരു കുത്തൊഴുക്കു പോലെയാണ് അദ്ദേഹത്തിന്റെ അവതരണം. കേരളത്തിന്റെ സാമൂഹിക സാന്പത്തിക വളർച്ചയിൽ ഈ ബജറ്റുകൾ നിർണായക പങ്കുവഹിച്ചു.
വരവുചെലവു കണക്കിലൊതുങ്ങി നിന്ന ബജറ്റിനെ അദ്ദേഹം സാമൂഹിക പരിവർത്തനോപാധിയാക്കി. ബജറ്റ് നിർദേശങ്ങൾ പൊതുജനങ്ങളിൽ നിന്ന് പരസ്യമായി സ്വീകരിച്ചു. അതിൽ സംവാദം നടത്തി. 1976- 77ൽ കന്നിബജറ്റ് അന്പരപ്പിച്ചു. കമ്മി ബജറ്റുകളുടെ കാലത്ത് 1980ൽ മിച്ച ബജറ്റ് അവതരിപ്പിച്ച് കൈയടിയും വിവാദവും ഉണ്ടാക്കി. കെ.എൻ. രാജിനെപ്പോലൊരു സാന്പത്തിക സൈദ്ധാന്തികനുമായി കൊന്പുകോർത്തു. എങ്കിലും മാണി സാറിന് തന്റെ ഭാഗം വാദിച്ച് വിജയിപ്പിക്കാനായി.
രാജ്യത്ത് ആദ്യമായി കർഷകത്തൊഴിലാളി പെൻഷൻ നടപ്പാക്കിയത് ഈ ബജറ്റിലാണ്. 2011ൽ ചെറുകിട നാമമാത്ര കർഷകർക്ക് പെൻഷൻ നല്കാനും തീരുമാനിച്ചു. പ്രതിമാസം 10 യൂണിറ്റ് വരെ വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന വൈദ്യുതി സൗജന്യമായി നല്കി. പട്ടയ വിപ്ലവം, വെളിച്ചവിപ്ലവം തുടങ്ങിയ നൂതന ആശയങ്ങൾ അദ്ദേഹത്തിന്റെതാണ്.
കാരുണ്യയും വിലസ്ഥിരതാ പദ്ധതിയും
യുഡിഎഫ് സർക്കാരിന്റെ ഏറ്റവും ജനസമ്മതി നേടിയ പദ്ധതി കാരുണ്യ ചികിത്സാ പദ്ധതിയായിരുന്നു. അഞ്ചുവർഷം കൊണ്ട് 1200 കോടി രൂപ മാരകരോഗം ബാധിച്ച 1.42 ലക്ഷം പേർക്ക് നല്കി. സാന്റിയാഗോ മാർട്ടിന്റെ പേരിൽ കുപ്രസിദ്ധി നേടിയ കേരള ലോട്ടറി യുഡിഎഫ് സർക്കാരിന്റെ സമയത്ത് കാരുണ്യത്തിന്റെയും സാന്ത്വനത്തിന്റെയും കൈയൊപ്പായി മാറുകയാണു ചെയ്തത്. ഈ പദ്ധതി വിജയകരമാക്കിയത് മാണിസാറാണ്. കാരുണ്യ പദ്ധതി തന്നെ ഇപ്പോൾ ഇല്ലാതായിരിക്കുന്നു. രോഗശയ്യയിൽ കിടന്നുകൊണ്ടും മാണിസാർ കാരുണ്യയ്ക്കുവേണ്ടി പോരാടി. അദ്ദേഹത്തിന്റെ അവസാനത്തെ പ്രസ്താവന കാരുണ്യ നിർത്തലാക്കരുത് എന്നായിരുന്നു.
ഒരു കിലോ റബറിന് 150 രൂപ വില ഉറപ്പാക്കുന്ന വില സ്ഥിരതാഫണ്ട് റബർ കർഷകർക്ക് വലിയൊരു നേട്ടമായി. റബർ വില കുത്തനേ ഇടിഞ്ഞപ്പോഴാണ് യുഡിഎഫ് സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയത്. കേന്ദ്രസർക്കാർ റബർ കർഷകർക്കുവേണ്ടി ഒന്നും ചെയ്യാതിരുന്നപ്പോൾ മാണി സാർ രക്ഷകനായി രംഗത്തുവരുകയായിരുന്നു.
മാണി സാറിന്റെ വിയോഗം പലർക്കും പല രീതിയിലാണ് ബാധിക്കുക. എനിക്ക് അദ്ദേഹം അടുത്ത സുഹൃത്തായിരുന്നു. നല്ല സഹപ്രവർത്തകനായിരുന്നു. എല്ലാത്തിലും ഉപരി ഏതു കാര്യത്തിലും ഉപദേശം തേടാൻ പറ്റിയ വ്യക്തിയായിരുന്നു. എനിക്ക് അതു പലപ്പോഴും വലിയ ആത്മവിശ്വാസം പകർന്നു തന്നിട്ടുണ്ട്.
ഉമ്മൻ ചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി, മുൻമുഖ്യമന്ത്രി