Tuesday, April 9, 2019 1:13 AM IST
കെ. ഇന്ദ്രജിത്ത്
തെരഞ്ഞെടുപ്പു ഗോദയിൽ യുഡിഎഫിന്റെ പ്രചാരണതന്ത്രങ്ങൾ ദിവസംതോറും മാറുകയാണ്. സംസ്ഥാനത്തെ 20 ലോക്സഭാ സീറ്റിലേയും വിജയം കൈപ്പിടിയിലൊതുക്കാൻ ആവശ്യമായ നിർദേശങ്ങൾ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ നിന്ന് ഓരോ മണ്ഡലത്തിലേക്കുമെത്തുന്നു. ദേശീയ- സംസ്ഥാന വിഷയങ്ങൾക്കൊപ്പം പ്രാദേശിക വിഷയങ്ങളിൽ പോലും മുന്നണി സ്വീകരിക്കേണ്ട നിലപാടുകൾ നിർദേശങ്ങളായി നൽകുന്നു.
ഇന്ദിരാഭവനിൽ നടക്കുന്ന ചർച്ചകൾക്കും ഒരുക്കുന്ന തന്ത്രങ്ങൾക്കുമെല്ലാം നേതൃത്വം നൽകുന്ന യുഡിഎഫിലെ പ്രധാന കക്ഷിയായ കോണ്ഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനു വിശ്രമമൊഴിഞ്ഞ നേരമില്ല. എല്ലാ മണ്ഡലത്തിലും നേരിട്ടെത്തി യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനു ചുക്കാൻപിടിക്കാൻ അദ്ദേഹം സമയം കണ്ടെത്തുന്നു.
കേരളത്തിന്റെ വിധിയെഴുത്തിനു രണ്ടാഴ്ച മാത്രം ശേഷിക്കേ, അങ്കത്തട്ടിലെ യുഡിഎഫ് തന്ത്രങ്ങളും സാധ്യതകളും വിലയിരുത്തലുകളുമൊക്കെ ദീപികയുമായി പങ്കുവയ്ക്കുകയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സാധ്യതകൾ
• ദേശീയ- സംസ്ഥാന രാഷ്ട്രീയ സാഹചര്യം തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയായതോടെ യുഡിഎഫിനു കേരളത്തിൽ മികച്ച സാധ്യതയാണു കാണുന്നത്. നാലോ അഞ്ചോ മണ്ഡലങ്ങളിൽ ഒഴികെ മറ്റെല്ലാ സീറ്റിലും കടുത്ത പോരാട്ടമാണ്. കടുത്ത പോരാട്ടം നടക്കുന്നിടങ്ങളിലെല്ലാം യുഡിഎഫിനാണ് അനുകൂല ഘടകങ്ങൾ. മറ്റു രണ്ടു മുന്നണികളേയും അപേക്ഷിച്ചു പ്രചാരണ രംഗത്ത് യുഡിഎഫിന് ഏറെ മുന്നോട്ടുപോകാനായി. ഇന്നത്തെ ദേശീയ- സംസ്ഥാന രാഷ്ട്രീയം യുഡിഎഫിന് അനുകൂലമാണ്. ഞാൻ ശുഭാപ്തി വിശ്വാസിയാണ്, പഴുതടച്ചുള്ള പ്രവർത്തനം യുഡിഎഫ് കാഴ്ചവച്ചാൽ ഇപ്പോഴത്തെ ട്വന്റി- ട്വന്റി പോരാട്ടത്തിൽ 20 സീറ്റിലും യുഡിഎഫ് മികച്ച വിജയം നേടും.
ഇടതുപക്ഷത്തിനൊപ്പം എൻഡിഎയും പല മണ്ഡലങ്ങളിലും ശക്തമായി മത്സര രംഗത്തുണ്ടല്ലോ
• മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ദ്വിമുഖ ആക്രമണമാണു നടത്തുന്നത്. ഇടതുപക്ഷത്തിനും ബിജെപിക്കുമെതിരേ ഒരേസമയം ആക്രമണം നടത്തുന്ന സമീപനം. ഒരു നാണയത്തിന്റെ രണ്ടു വശമെന്നുകണ്ട് ഇരുവർക്കുമെതിരേ ആക്രമണം നടത്തേണ്ടതുണ്ട്.
കേന്ദ്രത്തിൽ ഭരണമാറ്റം ഉണ്ടാകേണ്ടേത് കേരളത്തിലെ ജനങ്ങളുടെ വികാരമാണ്. ഇതിനു യുഡിഎഫിനെക്കൊണ്ടു മാത്രമേ കഴിയൂവെന്നു ജനങ്ങൾക്കറിയാം. സംസ്ഥാനത്ത് ആയിരം ദിവസം ഭരണം നടത്തിയ ഇടതു സർക്കാരിന് ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്യാനായില്ല.
ദേശീയ- സംസ്ഥാന തലത്തിൽ ഏറ്റവുമധികം വഞ്ചിക്കപ്പെട്ടതു കർഷകരും യുവാക്കളുമാണ്. കഴിഞ്ഞ അഞ്ചു വർഷവും കർഷകരെ വഞ്ചിക്കുന്ന നിലപാടുകളല്ലേ നരേന്ദ്ര മോദി സർക്കാർ സ്വീകരിച്ചത്. സംസ്ഥാനത്തും സ്ഥിതി വ്യത്യസ്തമല്ല. കൃഷിക്കാരോടു സംസ്ഥാന സർക്കാർ ഒരു നീതിയും പുലർത്തിയില്ല. കാർഷിക ഉത്പന്നങ്ങൾക്കെല്ലാം വിലയിടിവാണ്. വിലയിടിവു തടയാൻ കർഷകരുടെ ഒരു പ്രശ്നം പോലും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനോ നടപ്പാക്കാൻ ആവശ്യമായ നിരന്തര സമ്മർദം ചെലുത്താനോ മുഖ്യമന്ത്രി പിണറായി വിജയനോ സംസ്ഥാന സർക്കാരിനോ കഴിഞ്ഞില്ല.
കൃഷിക്കാരെ കണ്ടതായി പോലും നടിക്കുന്നില്ല. കാതലായ പ്രശ്നങ്ങളിൽ തീരുമാനം എടുക്കുന്നില്ല. പല സംസ്ഥാനങ്ങളും കാർഷിക കടങ്ങൾ എഴുതിത്തള്ളിയപ്പോൾ, കേരളത്തിൽ കാർഷിക കടം എഴുതിത്തള്ളിയില്ല. അതാണു കർഷക ആത്മഹത്യയിലേക്കു നയിച്ചത്. ഇവിടെ പകരമേർപ്പെടുത്തിയ കാർഷിക വായ്പ മോറട്ടോറിയവും ഫലപ്രാപ്തിയിലെത്തിക്കാനായില്ല. പ്രളയത്തിന്റെ പൂർണ നഷ്ടവും കർഷകനാണ്. ഇവിടെയും ഒന്നും ചെയ്യാത്ത സർക്കാരാ ണുള്ളത്.
കർഷക രക്ഷാ പദ്ധതികൾ രാജ്യത്തും സംസ്ഥാനത്തും നടപ്പിൽ വരണമെങ്കിൽ കോണ്ഗ്രസ് അധികാരത്തിൽ വരണമെന്ന ചിന്ത കർഷകർക്കിടയിലുണ്ട്. കൃഷിക്കാർക്കായി പ്രത്യേക ബജറ്റ് അവതരിപ്പിക്കുമെന്നു കോണ്ഗ്രസ് പ്രകടനപത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിവർഷം രണ്ടു കോടി വീതം തൊഴിൽ നൽകേണ്ട കേന്ദ്ര സർക്കാർ നോട്ട് നിരോധനവും ജിഎസ്ടിയുമൊക്കെ നടപ്പാക്കി ഉള്ള തൊഴിലുകൾ പോലും നഷ്ടപ്പെടുത്തുന്ന സമീപനമാണു സ്വീകരിച്ചത്. സംസ്ഥാനത്തു കൂടുതൽ പേർക്കു തൊഴിൽ നൽകാൻ കഴിയുന്ന എന്തു പദ്ധതിയാണ് എൽഡിഎഫ് സർക്കാരിനു കൊണ്ടു വരാനായത്? ഇതെല്ലാമാണ് യുഡിഎഫ് ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് അഞ്ചു ശതമാനം വോട്ട് വിഹിതം വർധിച്ചപ്പോൾ കേരളത്തിൽ നഷ്ടമുണ്ടായത് യുഡിഎഫിനാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കുമോ
•നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കു ചിലയിടങ്ങളിൽ വോട്ട് വർധിപ്പിക്കാനായി എന്നതു യാഥാർഥ്യമാണ്. അതിനാലാണു കോണ്ഗ്രസ് ദ്വിമുഖ ആക്രമണം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ കൈയിലെടുത്തുള്ള പ്രസംഗം നടത്തിയാണു വോട്ട് വിഹിതത്തിൽ നേരത്തെ വർധന വരുത്തിയത്. എന്നാൽ, അഞ്ചു വർഷത്തെ ഭരണം പൂർത്തിയാക്കുമ്പോൾ അതെല്ലാം വെറും വാചകമടിയാണെന്നു വ്യക്തമായി. ജനങ്ങൾ ഇതെല്ലാം തിരിച്ചറിഞ്ഞു.
സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തിൽ പെട്ടവർ സംതൃപ്തരാണോ? ഹിന്ദുസമൂഹം പോലും വഞ്ചിക്കപ്പെട്ടു. ശബരിമല പ്രശ്നപരിഹാരത്തിനു നിയമനിർമാണം കൊണ്ടുവരാൻ പോലും ബിജെപി സർക്കാരിനായില്ല. അതിനാൽ പ്രതീക്ഷിക്കുന്നതു പോലെ ഇക്കുറി ബിജെപി വോട്ട് വിഹിതം കേരളത്തിൽ വർധിക്കില്ലെന്നു മാത്രമല്ല, കുറയുമെന്നാണു ഞങ്ങളുടെ വിലയിരുത്തൽ.
ശബരിമല വിഷയത്തിൽ സിപിഎം മുന്നിൽനിന്നു കുത്തിയപ്പോൾ കോണ്ഗ്രസ് പിന്നിൽ നിന്നു കുത്തിയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിക്കുന്നത്.
• ശബരിമല വിഷയത്തിൽ ഒരു മതേതര ജനാധിപത്യ പാർട്ടിക്കു സ്വീകരിക്കാൻ സാധിക്കുന്ന യാഥാർഥ്യ ബോധത്തോടെയുള്ള നിലപാടാണു കോണ്ഗ്രസ് എടുത്തത്. ഇതു പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണ്. ഹിന്ദു വിശ്വാസികൾക്കു മാത്രമല്ല, ക്രൈസ്തവ- മുസ്ലിം വിശ്വാസികൾക്കും അനുകൂലമായ നിലപാടാണു കോണ്ഗ്രസ് സ്വീകരിക്കുന്നത്.
പക്ഷേ ഇത്തരം നിലപാടു സ്വീകരിച്ച നേതാക്കളെ സംഘികളാക്കി ചിത്രീകരിക്കാനാണല്ലോ ഇടതുപക്ഷം, പ്രത്യേകിച്ചു സിപിഎം, ശ്രമിച്ചത്. ഇതു തെരഞ്ഞെടുപ്പിനെ ബാധിക്കില്ലേ.
• ഇടതുപക്ഷം എക്കാലവും ഗീബൽസിയൻ തന്ത്രമാണു പയറ്റുന്നത്. ഇല്ലാത്ത നുണകൾ ആവർത്തിച്ചു പറഞ്ഞു സത്യമാണെന്നു വരുത്താനുള്ള നീക്കം. ഇടതുപക്ഷം തൊടുത്തുവിടുന്ന നുണകളിൽ സത്യമില്ലെന്നു ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇതൊക്കെ പൊതു സമൂഹത്തിൽ ചർച്ചയാകുമ്പോഴാണു സിപിഎംനുണകൾ ജനം തിരിച്ചറിയുന്നത്.
കോ-ലി- ബി സഖ്യമെന്ന് ആരോപിച്ചു മുഖ്യമന്ത്രിയും കോടിയേരിയും രംഗത്തുണ്ടല്ലോ
• സിപിഎമ്മിന്റെ ഗീബൽസിയൻ നുണ പ്രചാരണങ്ങളിൽ മറ്റൊന്നാണിത്. 1991ലെ വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയെ ചേർത്താണ് ഇതു പ്രചരിപ്പിക്കുന്നത്. ഞാനായിരുന്നു വടകരയിൽ മത്സരിക്കേണ്ടിയിരുന്നത്. ഞാൻ കണ്ണൂരിലേക്കു പോയി. പകരം വടകരയിൽ സ്വതന്ത്ര സ്ഥാനാർഥിക്കു കോണ്ഗ്രസ് പിന്തുണ നൽകി. അദ്ദേഹം സ്വതന്ത്രമായി ചിലരുടെയൊക്കെ പിന്തുണ തേടി. ഇതിൽ പഴയ ജനസംഘവുമൊക്കെയുണ്ടായിരുന്നു. ഇതു യുഡിഎഫ് സ്ഥാനാർഥിയായിരുന്നില്ല, സ്വതന്ത്രനായിരുന്നുവെന്നു പ്രത്യേകം ഓർക്കണം. ഇതിനെയാണു ഇപ്പോഴും തെറ്റിദ്ധരിപ്പിച്ചു പിണറായിയും കോടിയേരിയും പറഞ്ഞു നടക്കുന്നത്.
എസ്എൻഡിപി പ്രകടമായ ഇടതുപക്ഷ ചായ്വാണല്ലോ പ്രകടിപ്പിക്കുന്നത്.
• കേരളത്തിന്റെ സാമൂഹിക പരിഷ്കരണത്തിനു നേതൃത്വം നൽകിയ എസ്എൻഡിപിയിലെ വലിയ ശതമാനം പ്രവർത്തകർ കോണ്ഗ്രസ് അനുകൂലികളാണ്. എസ്എൻഡിപി ജനറൽ സെക്രട്ടറി പറഞ്ഞതുകൊണ്ട് അനുയായികൾ അല്ലെങ്കിൽ അംഗങ്ങൾ അതുപോലെ പ്രവർത്തിക്കില്ല. അവർ സ്വതന്ത്രമായി ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരുമാണ്. അവർക്കു രാഷ്ട്രീയ തത്വങ്ങളും ബോധ്യവുമുണ്ട്. രാഷ്ട്രീയ സമീപനമുണ്ട്. ഏതാനും പേർ ചെയ്തെന്നിരിക്കും. എന്നാൽ, ഭൂരിപക്ഷ ഈഴവ വോട്ടും യുഡിഎഫിനു ലഭിക്കും.
വെള്ളാപ്പള്ളി നടേശനെതിരേ കടുത്ത വിമർശനം ഉന്നയിക്കുന്നതു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരനാണ്.
• വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളിൽ അദ്ദേഹത്തിനുണ്ടായ വിയോജിപ്പാകാം കാരണമെന്നാണു കരുതുന്നത്. ഇതേക്കുറിച്ചു കൂടുതൽ ചർച്ചയ്ക്കില്ല.
എൻഎസ്എസ് നിലപാട് ഗുണം ചെയ്യുമോ
• എൻഎസ്എസിന്റെ സ്ഥാപക പ്രസിഡന്റ് കെ. കേളപ്പനേയും ജനറൽ സെക്രട്ടറി മന്നത്ത് പദ്മനാഭനെയും സാമൂഹിക പരിഷ്കർത്താക്കളെന്നു പറയാനാണു ഞാൻ ആഗ്രഹിക്കുന്നത്. അവർ എടുത്ത നിലപാട് സമൂഹത്തിൽ ചലനമുണ്ടാക്കി. അതുപോലെ ഇപ്പോഴത്തെ നേതൃത്വത്തിലെ ജി. സുകുമാരൻനായർ വിവേകപൂർണമായ നിലപാടാണു സ്വീകരിക്കുന്നത്. ഹിന്ദു സമൂഹവും നായർ സമൂഹവും വഞ്ചിക്കപ്പെടാൻ പാടില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അപ്പോൾ വഞ്ചിച്ചത് ആരാണെന്നു വ്യക്തമാകുമല്ലോ. കേന്ദ്രത്തിൽ മതേതര സർക്കാർ രൂപീകരിക്കാൻ കഴിയുന്ന ശക്തികളെ സഹായിക്കണമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളത്.
ചില മണ്ഡലങ്ങളിലെങ്കിലും എൻഎസ്എസ് എൻഡിഎയെ പിന്താങ്ങുന്നതായി പറയപ്പെടുന്നല്ലോ
• അതേക്കുറിച്ച് അറിയില്ല. എൻഎസ്എസിന്റെ മുഖപത്രത്തിലെ ലേഖനം വായിച്ചിരിക്കുമല്ലോ. അതിൽ കൃത്യമായ നിലപാടു വ്യക്തമാക്കിയിട്ടുണ്ട്.
സമദൂരത്തിൽ ഭേദം യുഡിഎഫെന്നല്ലേ പറയുന്നത്.
• എൻഎസ്എസ് നിലപാടു കോണ്ഗ്രസിനും യുഡിഎഫിനും അനുകൂലമെന്നു വ്യക്തമായല്ലോ.
സിറ്റിംഗ് എംപിമാരിൽ കെ.വി. തോമസിനെ മാറ്റിയത് തെറ്റായ സന്ദേശമല്ലേ നൽകുന്നത്.
• അതു മനഃപൂർവമല്ല. അദ്ദേഹം സ്ഥാനാർഥിയാകുമെന്നായിരുന്നു എന്റെ പ്രതീക്ഷ. പിന്നീടാണു കാര്യങ്ങൾ മാറിമറിഞ്ഞത്. എൽഡിഎഫിന്റെ സ്ഥാനാർഥി വന്നത്. അദ്ദേഹം മൂന്നു വർഷമായി സ്ഥാനാർഥിയാകുമെന്നു കരുതിയ ആളാണ്. മുഖ്യമന്ത്രിയുടെ അംബാസഡറെപ്പോലെ എറണാകുളം ജില്ലയുടെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് ഇദ്ദേഹമാണ്. കെ.വി. തോമസ് മത്സരിച്ചാൽ ജയിക്കുമെന്നത് ഉറപ്പാണ്. പക്ഷേ മത്സരം കഠിനമാകുമെന്ന അഭിപ്രായമുയർന്നു. തുടർന്നാണ് പുതിയ സ്ഥാനാർഥിയിലേക്ക് എത്തിയത്.
കെ.വി. തോമസ് കോണ്ഗ്രസിന്റെ നയരൂപീകരണത്തിൽ പോലും ഇടപെടേണ്ട ഉന്നത നേതാവാണ്. അദ്ദേഹം പലപ്പോഴും എംപിയും എംഎൽഎയും മാത്രമായിരിക്കുകയായിരുന്നു.
രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം കേരളത്തിൽ എത്രത്തോളം ഗുണം ചെയ്യും.
• രാഹുൽജി വയനാട്ടിൽ മത്സരിക്കുന്നത് കേരളത്തിലോ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലോ മാത്രമല്ല, ഇന്ത്യയിലെല്ലായിടത്തും ഗുണം ലഭിക്കും. മത്സരിക്കാൻ എത്തിയതു തന്നെ ദക്ഷിണേന്ത്യയോടു നരേന്ദ്ര മോദി കാട്ടിയ വിവേചനത്തിനെതിരേയാണെന്നു രാഹുൽജി തന്നെ വ്യക്തമാക്കിയിരുന്നു. രാഹുലിന്റെ സ്ഥാനാർഥിത്വം കേവലമൊരു വികാര തരംഗമായി മാത്രം കാണരുത്. ആശയപരമായിട്ടു കൂടി കാണേണ്ടതുണ്ട്.
പ്രധാനമന്ത്രിയടക്കം ഇതിനെ വർഗീയമായി കാണാൻ ശ്രമിച്ചല്ലോ
• വയനാട്ടിലെ വോട്ടർമാരിൽ 52 ശതമാനം ഹിന്ദുക്കളാണ്. അവിടെ മുസ്ലിം സമുദായത്തിനൊപ്പം ക്രൈസ്തവരും ജൈനൻമാരുമൊക്കെയുണ്ട്.
സിപിഎമ്മിനെതിരേ ഒരു വാക്കു പോലും പറയില്ലെന്നാണല്ലോ രാഹുൽഗാന്ധി പറയുന്നത്.
• രാഹുൽഗാന്ധി പറഞ്ഞത് അവിടെ നിൽക്കട്ടെ. ഇവിടെ ഞങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിയെ എതിർക്കും. ദേശീയതലത്തിൽ മതേതര ഐക്യം ഉൗട്ടിയുറപ്പിച്ചു മോദി സർക്കാരിനെതിരേ ഐക്യമുണ്ടാക്കാനാണു രാഹുൽ ശ്രമിച്ചത്. ഐക്യത്തിനായി അദ്ദേഹം ഫോറമുണ്ടാക്കി, വേദിയുണ്ടാക്കി. സീതാറാം യെച്ചൂരി, സുധാകർ റെഡ്ഡി അടക്കമുള്ളവർ രാഹുലിന്റെ കൈയും പിടിച്ചുനിന്നു. എന്നാൽ, പിന്നീട് ഇത്തരമൊരു ഐക്യത്തിനു തുരങ്കം വച്ചതു കേരളത്തിൽ നിന്നുള്ള നാലു സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളാണ്. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, പിന്നെ മറ്റു രണ്ടു മെംബർമാർ. ഇവരാണു കേന്ദ്രകമ്മിറ്റിയിലേയും പിബിയിലേയും ശക്തൻമാർ.
കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എം.കെ. രാഘവനെതിരേ ഉയർന്ന കോഴ ആരോപണത്തെക്കുറിച്ച്
•എം.കെ. രാഘവനെ എനിക്കു കെഎസ്യുകാലം മുതൽ അറിയാം. അദ്ദേഹം ഇത്തരക്കാരനല്ല. കോഴിക്കോട്ടെ സാധാരണക്കാരുടെ എല്ലാ പ്രശ്നത്തിലും ഇടപെടുന്ന നേതാവാണ് രാഘവൻ. അന്വേഷണം നടക്കുകയല്ലേ, എല്ലാം വ്യക്തമാകുമല്ലോ.
ഇതിനു പിന്നിൽ സിപിഎം ഗൂഢാലോചനയാണെന്നു രാഘവൻ ആരോപിച്ചല്ലോ
• രാഘവൻ ഒരു കാര്യവും വെറുതേ ആരോപിക്കില്ല. അതിന് എന്തെങ്കിലും കാരണം കാണും. കോഴിക്കോടും വടകരയും എന്തു വിലകൊടുത്തും തിരിച്ചുപിടിക്കുമെന്നു സിപിഎം പറഞ്ഞിരുന്നു. ഇതു കൂട്ടിവായിച്ചാൽ മനസിലാകും.
പ്രളയം മനുഷ്യ നിർമിതമാണെന്ന അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ടല്ലോ, യുഡിഎഫ് ഇതിനെ പ്രചാരണായുധമാക്കുമോ
• ദുരന്തമുണ്ടായപ്പോൾ തന്നെ യുഡിഎഫ് ഇതു മനുഷ്യനിർമിതമാണെന്നു പറഞ്ഞു. മെട്രോമാൻ ഇ. ശ്രീധരനും ഇതു മനുഷ്യനിർമിതമാണെന്നു പറഞ്ഞു. അദ്ദേഹം ഇതു വെറുതേ പറയില്ലല്ലോ.
ഞാൻ അഞ്ചു വർഷം ദേശീയ ദുരന്ത നിവാരണ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു. ഉത്തരാഖണ്ഡ് ദുരന്തമുണ്ടായപ്പോൾ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് അറിയാം.
പ്രളയജലത്തിൽ ജനങ്ങളെ മുക്കിക്കൊന്നതിന്റെ ഉത്തരവാദി സംസ്ഥാന സർക്കാരും ഉപദേശം നൽകിയ ഉദ്യോഗസ്ഥരുമാണ്. ഇവർക്കെതിരേ നരഹത്യയ്ക്കു കേസെടുക്കണം. ദുരന്തം നേരിട്ട ജനങ്ങളെ സഹായിക്കാനുള്ള ഫലപ്രദമായ നടപടികളൊന്നും സംസ്ഥാന സർക്കാർ സ്വീകരിച്ചില്ല. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇനിയെങ്കിലും നടപടി സ്വീകരിക്കണം.