Monday, April 8, 2019 12:13 AM IST
പ്രകൃതിയും കാലാവസ്ഥയുമൊക്കെ ക്രമമായിരുന്ന നാളുകളൊക്കെ പൊയ്പ്പോയോ? കാലാവസ്ഥയുടെ താളം നമ്മുടെ ജീവിതത്തിൽ ഒരു ലയമുണ്ടാക്കിയിരുന്ന കാലവും കഴിഞ്ഞുവോ? പ്രകൃതിയുടെ താളപ്പിഴകൾ കണ്ടു നാം പരിഭ്രമിക്കുന്പോഴും നമ്മുടെ ജീവിതം പ്രകൃതിയോടിണങ്ങുന്നതിൽനിന്നും മാറ്റം വന്നില്ലേ? നാം പ്രകൃതിയോടു കലഹിക്കുന്നില്ലേ? നമ്മുടെ തന്നെ ആസൂത്രണത്തിൽ വന്ന തന്നിഷ്ടത്തിന്റെ നീക്കങ്ങൾ നമുക്കു തന്നെ കെണിയാകുകയല്ലേ?
വരൾച്ച കൊടുംപിരി കൊള്ളുന്നു, നീറ്റലും പുകച്ചിലും പരവേശവും കൊണ്ടു നമ്മുടെ ഉള്ളം വരളുന്നുണ്ട്. കുടിവെള്ളത്തിനുവേണ്ടി ഒരു യുദ്ധം വരുമോയെന്ന ആശങ്ക പോലും ലോകവ്യാപകമാകുകയാണ്.
കാലാവസ്ഥാവ്യതിയാനം, ആഗോളതാപനം എന്നിവ കൂടാതെ മലിനീകരണമെന്ന മഹാവിപത്തും ഒപ്പം ചേരുന്പോൾ ഗുരുതരമായ ജലക്ഷാമം പടിവാതിൽക്കലെത്തി എന്നു സംശയിക്കണം. സംസ്ഥാനത്തെ 44 നദികളും വറ്റിവരളുന്നു. കുളവും കിണറും വറ്റുന്നു. വർഷം തോറും ഭൂഗർഭജലനിരപ്പ് താഴുന്നു.
ജലം പരിമിതിയുള്ള വിഭവമായി മാറുകയാണ്. ഭൂമുഖത്ത് ആകെയുള്ള ജലത്തിൽ മൂന്നു ശതമാനം മാത്രമാണു ശുദ്ധമായിട്ടുള്ളതെന്നാണു കണക്ക്. വ്യവസായം, കൃഷി, കുടുംബങ്ങളുടെ ഉപയോഗം, ജനസംഖ്യാവർധന, ജീവിതനിലവാര ഉയർച്ച തുടങ്ങിയവയൊക്കെ ജലത്തിന്റെ ആവശ്യകത ഉയർത്തിയെന്നതു വസ്തുത. ഡാമുകൾ, കിണറുകൾ, ഭൂമിയിലെ ഇതര ജലസംഭരണം ഒക്കെ താറുമാറാക്കുന്ന ഇന്നത്തെ അവസ്ഥയിൽ അധികജലം കണ്ടെത്തുന്നതിനു പരിമിതികളേറെയാണ്.
മുപ്പതുവർഷം കഴിയുന്പോഴേക്കും മൂന്നിലൊന്നു ജനവിഭാഗത്തിനും സ്ഥിരമായ ജലക്ഷാമം ഉണ്ടാകുമെന്നാണു നിരീക്ഷണം. ഒരാൾ ഒരു ദിവസം നൂറു ലിറ്റർ വെള്ളം ഇപ്പോൾ ഉപയോഗിക്കുന്നുണ്ടെങ്കിൽത്തന്നെ പലവിധ കാരണങ്ങൾ കൊണ്ടും ഉപയോഗത്തിലെ സ്ഥിരതയില്ലായ്മകൊണ്ടും ഇതിന്റെ അഞ്ചു മുതൽ ഇരുപത് വരെ മടങ്ങ് ഉപയോഗ വർധനവുണ്ടാകും.
പ്രായപൂർത്തിയായവരുടെ ശരീരത്തിന്റെ എഴുപതു ശതമാനവും വെള്ളമാണ്. ജനനസമയത്ത് ഒരു കുഞ്ഞിന്റെ ശരീരഭാരത്തിൽ എൺപതു ശതമാനമാണു വെള്ളം. താപനിലയുടെ ക്രമാതീതമായ ഉയർച്ച കാരണം മനുഷ്യരിലെ ജലാംശത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഒട്ടനവധി രോഗങ്ങൾ ഉണ്ടാക്കുന്നതായി കാണുന്നു. സകല ജീവജാലങ്ങളും ജീവിച്ചുപോകുന്നതിന്റെ പിന്നിലെ പ്രധാന ഘടകം ജലം തന്നെ. ജലമില്ലാതെ ജീവിതമില്ല, പുരോഗതിയില്ല, ഭാവിയുമില്ല. എന്നാൽ, ഇതിനാവശ്യമായ കരുതലോ ജാഗ്രതയോ സൂക്ഷിപ്പോ നമുക്കിന്നുണ്ടോ? സമൃദ്ധിയുടെ കാലത്ത് വറുതിയെക്കുറിച്ചും ഓർക്കേണ്ടേ?
മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാം പ്രകൃതിയിലുണ്ട്. അത്യാഗ്രഹത്തിനുള്ളത് ഇല്ലതാനും. ഇതു പറഞ്ഞതു ഗാന്ധിജിതന്നെയാണ്. പ്രകൃതിയുടെ സൂക്ഷിപ്പുകാരനോ നടത്തിപ്പുകാരനോ ആയിരിക്കേണ്ട മനുഷ്യൻ ഉടമസ്ഥനാകാനുള്ള ഒരു ശ്രമമുണ്ടോയെന്നു സംശയിക്കണം. ഇടിച്ചുനിരത്താനും കുഴിച്ചെടുക്കാനും വെട്ടിമാറ്റാനും നാം ഓടിനടക്കുന്നു. ഞാൻ പോകുന്നതിനു മുന്പ് എല്ലാം കീശയിലാക്കണമെന്ന ഒരു ഭാവിയില്ലാത്ത വീക്ഷണം നമുക്കുണ്ടോയെന്ന് ഒരു ആശങ്ക. ഭൂമിയും അതിലുള്ളതും നാളെയും തലമുറയ്ക്കായി വിശുദ്ധിയോടെ കരുതേണ്ട നാം അത്യാർത്തിയുടെ ഹോർമോണുകളും വിഷദ്രാവകങ്ങളും തളിച്ചുമുന്നേറുന്നു. ദീർഘകാല വിളകളും സമഗ്രകൃഷി സന്പ്രദായങ്ങളും പാടേ ഉപേക്ഷിച്ച് അന്തിക്ക് നട്ട് പുലർച്ചെ വിളവെടുക്കണമെന്ന ആശയത്തിലുള്ള അത്യന്താധുനിക കൃഷിയിനങ്ങളെ തേടുകയാണ്.
മഴവരുന്പോൾ വെള്ളപ്പൊക്ക ദുരിതാശ്വാസവും വേനൽ കനക്കുന്പോൾ വരൾച്ചാ ദുരിതാശ്വാസവും- ഇത്രയുമേയുള്ളൂ നമ്മുടെ ആസൂത്രണ ചിന്തകൾ. ഇതിനപ്പുറം ജലസംരക്ഷണമോ കരുതലിന്റെ കൃഷിയോ നാം വിസ്മരിച്ചു. നോക്കെത്താ ദൂരമുള്ള നമ്മുടെ പാടശേഖരങ്ങൾ ഓർമയായില്ലേ? വിതയ്ക്കാനും കൊയ്യാനും പാടത്തു പണിയെടുക്കാനുമുള്ള തൊഴിലാളികൾക്ക് കടുത്ത ക്ഷാമം. നെൽവയലുകൾ ഉപേക്ഷിക്കപ്പെട്ടതോടെ ഉപരിതല ജലസംരക്ഷണത്തിന്റെ തോതു കുറഞ്ഞു. അതുകൊണ്ടു തന്നെ ഭൂഗർഭജല സംഭരണം ഇല്ലാതെയുമായി.
തടയണകളും കയ്യാലകളും വാട്ടർഷെഡ് പദ്ധതികളുമൊക്കെ അഴിമതിയുടെ കൂടാരത്തിൽ ഒതുങ്ങി. മഴക്കുഴികൾ തൊഴിലുറപ്പിനുള്ളതുമാത്രമായി. മഴവന്നാൽ വെള്ളമെങ്ങനെയും ഒഴുക്കിവിടാനുള്ള തീവ്രശ്രമത്തിലാണ് കർഷകർ. കാരണം തോടും കാനയുമൊക്കെ തീർത്ത് പാടശേഖരങ്ങളെല്ലാം കരയാക്കി മാറ്റിക്കഴിഞ്ഞു. ഒപ്പം വെള്ളം കണ്ടാൽ അഴുകി നശിക്കുന്ന കൃഷികളാണ് ഇത്തരം സ്ഥലത്ത് ചെയ്യുന്നതും.
മഴയില്ലാത്തതും വേനൽ മുഴുക്കുന്നതും മാത്രമല്ല ജലക്ഷാമത്തിന് നിദാനം, നമ്മുടെ കരുതലില്ലായ്മയുമുണ്ട്. വേനൽ വരുമെന്ന് മഴക്കാലത്ത് ചിന്തിക്കാത്ത വിധം നമ്മുടെ തോന്ന്യാസങ്ങൾ തഴച്ചുവളരുകയാണ്. ശുദ്ധവായുവും ശുദ്ധവെള്ളവും ശുദ്ധ ഭക്ഷണവും നമുക്കിന്നു പ്രശ്നമല്ല. മറിച്ച് പണമാണു മുഖ്യവിഷയം. കുന്നും മലയും കാടും കാട്ടരുവിയുമൊന്നും നമുക്കു പ്രശ്നമല്ല. പ്രകൃതിയുടെ രൂപഭംഗിയും പ്രകൃതിയുടെ പച്ചപ്പും അനുകൂലമായ കാലാവസ്ഥയുമൊക്കെ വേണ്ടവിധം നോക്കിക്കൊണ്ടു നടക്കാൻ നമുക്കറിയില്ലെന്നു സാരം.
സെമിനാറിന്റെ മുഖ്യ വിഷയമാണ് ജലം, ശില്പശാലകൾ പച്ചപിടിക്കുന്നതും വെള്ളമൊഴിച്ചാണ്. എന്നാൽ, ഇന്നും കുടിവെള്ള വിതരണം തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയിലെ മുഖ്യവിഷയം തന്നെ. തോന്നുന്ന കൃഷി അഥവാ പണം കായ്ക്കുന്ന കൃഷി രീതികളിൽ നാം ആകൃഷ്ടരാകുന്ന കാലം. നല്ല നാളെകൾ ആഗ്രഹിക്കാത്ത വെറും ഈയാംപാറ്റയുടെ സ്വപ്നലോകത്താണോ നാമൊക്കെ? മനുഷ്യർ പരസ്പരവും മണ്ണിനെയൊന്നാകെയും ചൂഷണം ചെയ്യുകയാണോ ? കൂട്ടായ്മയും കൂട്ടുത്തരവാദിത്തവും എവിടെപ്പോയി?
വിളയും വിഭവങ്ങളും വൈവിധ്യം പുലർത്തുന്പോഴാണ് മണ്ണ് സജീവമാകുക. വെള്ളമേറെ ആവശ്യമുള്ള നെൽകൃഷി പൂർണമായും മടങ്ങിയെത്താതെ നമ്മുടെ വരൾച്ചയ്ക്കും കുടിവെള്ളക്ഷാമത്തിനും പരിഹാരമാകില്ല. മണ്ണിനെയും കാലാവസ്ഥയേയും അറിഞ്ഞ് കൃഷി ചെയ്യുന്ന കർഷകരെയാണ് ഭൂമിക്കാവശ്യം. അതുകൊണ്ടുതന്നെയാണല്ലോ നാമൊക്കെ പലവിധ വിഭവങ്ങൾ കാണുകയും ഭക്ഷിക്കുകയും വ്യാവസായികമായും മൂല്യവർധിതമായും ഉപയോഗപ്പെടുത്തുകയും ചെയ്യുക. അന്റാർട്ടിക്കയിൽ വളരാനും മരുഭൂമിയിൽ വളരാനും അതിന്റേതായ നിയോഗം ലഭിച്ചവയുണ്ട്, അത് അങ്ങനെതന്നെയാകുകയും വേണം.
കെട്ടിടങ്ങളുടെയും വീടുകളുടെയും മുകളിൽ വീഴുന്ന വെള്ളം സംഭരിക്കാനായി നിയമാനുസൃതം കെട്ടിയുണ്ടാക്കുന്ന മഴവെള്ള സംഭരണിയല്ല ആവശ്യം മറിച്ച് മഴവെള്ളം വീഴുന്ന മണ്ണിൽ അതതു സ്ഥലത്തുതന്നെ സംഭരിക്കാനായി പുരയിടങ്ങളിൽ കയ്യാലകളും മഴക്കുഴികളും തീർക്കുകയാണ് വേണ്ടത്. വീടിന്റെയും കെട്ടിടങ്ങളുടെയും മുകളിൽ വീഴുന്ന വെള്ളവും തൊട്ടടുത്ത പ്രദേശത്തെ പുരയിടങ്ങളിൽ എത്തുമല്ലോ! പ്രത്യേക ജലസംഭരണികളല്ല സ്വാഭാവിക ജലസംരക്ഷണ ബോധവത്കരണമാണാവശ്യം. നമ്മുടെ മണ്ണിലൂറുന്ന ജലം നമ്മുടെ തന്നെ കിണറിലെ ഉറവജലമായി നമ്മിലേക്കെത്തുമല്ലോ!
മേൽമണ്ണിന്റെ ഈർപ്പം നിലനിർത്താനുള്ള സ്വാഭാവിക ശേഷിയെ കീടനാശിനിയും കളനാശിനിയും ഉപയോഗിച്ച് നാം ഇല്ലാതാക്കുന്നതും വരൾച്ചയുടെ കാരണമാണ്. കളകളും പച്ചപ്പാണെന്ന് അറിയുക. അവയെ കളനാശിനി കൊണ്ടല്ല സ്വാഭാവിക നീക്കം ചെയ്യലുകൊണ്ട് നേരിടണം. പുല്ലു കരിയുന്ന മരുന്നടിച്ചാൽ നെല്ലും കരിയുമെന്നറിയുക. കാരണം രണ്ടും രണ്ടുതരത്തിലുള്ള പുല്ലുകൾ തന്നെ. ഏതു പേരിലായാലും വിഷം എന്നതിൽ മരണമൊളിച്ചിരുപ്പുണ്ട്.
സമൃദ്ധിയും സംസ്കാരവും സമൂഹത്തിലേക്കെത്തിക്കുന്ന കർഷകരെയും കാർഷിക മേഖലയേയും അധികാരത്തിലിരിക്കുന്നവർ അവഗണിക്കുന്നതും കാരണമാണ്. അടുക്കളയുടെ അണിയറക്കാരോട് ഇത്രമാത്രം അവഗണന പാടുണ്ടോ? കാർഷികവൃത്തിയുടെ സമൃദ്ധിയുടെ മുകളിലാണ് അധികാരവർഗം കൊട്ടാരം പണിതിരിക്കുന്നതെന്നറിയുക. എല്ലാ കൃഷികളെയും പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം.
കാർഷിക രംഗത്താണ് ജലസംരക്ഷണത്തിന്റെ കാതൽ അടങ്ങുന്നത്. പ്രത്യേകിച്ച് നെൽകൃഷി. പാടത്തു ചെയ്യേണ്ട കൃഷി പറന്പിൽ ചെയ്ത് വിളവെടുപ്പു വാർത്തകൾ ഗംഭീരമാക്കാതെ പാടശേഖരങ്ങളുടെ കൊയ്ത്തുപാട്ടുകൾ ഉണരട്ടെ. നമ്മുടെ കുടിവെള്ളക്ഷാമവും കിണർവറ്റലും ഇല്ലാതെയാകുമെന്ന് തീർച്ച. കൃഷിക്കെല്ലാം വെള്ളം വേണം. നെൽകൃഷിയാണെങ്കിൽ ദീർഘനാളുകൾ ഭൂമിയുടെ ഉപരിതലമാകെ വെള്ളം നിറഞ്ഞുകിടക്കും. ഇതു ഭൂഗർഭ ജലനിരപ്പ് ഉയർത്താൻ കാരണമാകും. വരൾച്ച കുറയുകയും ചെയ്യും.
വെള്ളത്തിനുവേണ്ടിയുള്ള യുദ്ധമെന്നു കേട്ടാൽ വിഡ്ഢിത്തമെന്ന് ഇപ്പോൾ തോന്നാം. എന്നാൽ നമ്മുടെ പടിക്കലെത്തിനിൽക്കുന്ന ജലക്ഷാമം യുദ്ധത്തിന്റെ സൂചനകളാകാം. വരൾച്ച മുറുകുംതോറും പ്രകൃതിയുടെ സൗന്ദര്യം കുറയുന്നതു കാണുന്നില്ലേ? പ്രകൃതിയുടെ സൗന്ദര്യം താറുമാറാകുന്നതിന്റെ സൂചനയാണത്. മനഃസാക്ഷി ഉണരട്ടെ, ശാസ്ത്രസമൂഹവും ചിന്തിക്കട്ടെ. കർമപദ്ധതികൾ വൈകിക്കൂടാ.
ടോം ജോസ് തഴുവംകുന്ന്